Saturday, November 23, 2013

അഫ്ഗാന്‍ അധിനിവേശത്തിന് പുതിയ മുഖം

അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അധിനിവേശത്തിന് പുതിയ മുഖം നല്‍കുന്ന യുഎസ്- അഫ്ഗാന്‍ സുരക്ഷാകരാറിന് അന്തിമരൂപമായി. പരമ്പരാഗത പ്രതിനിധിസഭയായ ലോയ ജിര്‍ഗായുടെയും അഫ്ഗാന്‍ പാര്‍ലമെന്റിന്റെയും അംഗീകാരമാണ് ഇനിയുള്ള നടപടികള്‍. 2015 ജനുവരി ഒന്നുമുതല്‍ 2024 അവസാനംവരെയും "അതുകഴിഞ്ഞും" പ്രാബല്യത്തിലായിരിക്കും ഈ കരാര്‍. കരാര്‍ ഒരു കാര്യം വ്യക്തമാക്കുന്നു; അഫ്ഗാന്‍ അധിനിവേശം തുടരുകയാണ്.

2014നുശേഷം 15,000 അമേരിക്കന്‍ സൈനികര്‍ അവിടെയുണ്ടായിരിക്കും; അമേരിക്കയുടെ ഒമ്പത് സൈനികതാവളങ്ങളും. അഫ്ഗാന്‍ ജനതയുടെ താല്‍പ്പര്യങ്ങളെയും അവകാശങ്ങളെയും അവഗണിച്ച് കാബൂളിലെ ഭരണാധികാരികളുമായുണ്ടാക്കുന്ന കരാര്‍ അഫ്ഗാനിസ്ഥാന് അടുത്തകാലത്തൊന്നും പരമാധികാരം വീണ്ടെടുക്കാന്‍ കഴിയുകയില്ലെന്ന് ഉറപ്പാക്കുന്നു. പന്ത്രണ്ടു വര്‍ഷമായി അഫ്ഗാനിസ്ഥാന് പരമാധികാരമില്ല; സൈനികമായും സാമ്പത്തികമായും രാഷ്ട്രീയമായും അമേരിക്കയുടെ അധീനതയിലാണ്.

ഒരു രാജ്യം അധിനിവേശത്തിലാണോ എന്ന് നിര്‍ണയിക്കുന്നത് അധിനിവേശസേനയുടെ സംഖ്യ നോക്കിയല്ല. സംഖ്യ ഗണ്യമായി കുറഞ്ഞാലും സേന ആ രാജ്യത്ത് തുടരുന്നിടത്തോളംകാലം അവിടെയുള്ളത് അധിനിവേശംതന്നെയാണ്. 2024 അവസാനംവരെയും "അതിനുശേഷ"വും എന്നുപറഞ്ഞാല്‍ അമേരിക്ക അനിശ്ചിതകാലത്തേയ്ക്ക് അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിരിക്കുമെന്നര്‍ഥം.

അല്‍ഖായ്ദയ്ക്കും ബന്ധപ്പെട്ട സംഘങ്ങള്‍ക്കും എതിരെയുള്ള സൈനിക പ്രവര്‍ത്തനത്തിനും അഫ്ഗാന്‍ സുരക്ഷാസേനയുടെ പരിശീലനത്തിനുമാണ് സൈനിക സാന്നിധ്യം തുടരുന്നതെന്ന് കരാറില്‍ പറയുന്നു. അഫ്ഗാനിസ്ഥാനില്‍ അല്‍ഖായ്ദയ്ക്ക് ഇപ്പോള്‍ ശക്തമായ സാന്നിധ്യമില്ല. യുദ്ധം താലിബാനെതിരെയാണ്. അവസാനത്തെ വിദേശഭടനും അഫ്ഗാനിസ്ഥാനില്‍നിന്ന് പോകുന്നതുവരെ "ജിഹാദു" തുടരുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. താലിബാന്‍ നേതാവായ കാരിനസ്രുള്ള കഴിഞ്ഞമാസം പ്രസ്താവിച്ചത് 2015ല്‍ അഫ്ഗാന്‍ ഇസ്ലാമിക് രാഷ്ട്രം പുനഃസ്ഥാപിക്കുമെന്നാണ്; അതായത് പാശ്ചാത്യസേനകള്‍ പിന്‍വാങ്ങിയാലുടന്‍. രാജ്യത്തിന്റെ പഴയ ക്രമം തിരികെകൊണ്ടുവരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

സുദീര്‍ഘമായ കൂടിയാലോചനകളില്‍, അമേരിക്ക ആവശ്യപ്പെട്ടതെല്ലാം നേടിയെടുത്തു. കരാറിലെ വ്യവസ്ഥയനുസരിച്ച് അമേരിക്കന്‍ സൈനികരും ഉദ്യോഗസ്ഥരും അഫ്ഗാനിസ്ഥാന്റെ നീതിന്യായ വ്യവസ്ഥിതിക്ക് കീഴിലായിരിക്കുകയില്ല. അമേരിക്കയുടേതിന്റെ കീഴിലായിരിക്കും. അമേരിക്കന്‍ സൈനികര്‍ കുറ്റംചെയ്താല്‍ നടപടിയെടുക്കാന്‍ അഫ്ഗാന്‍ സര്‍ക്കാരിന് അധികാരമില്ല. ഈ വ്യവസ്ഥയെപ്പറ്റിയാണ് ഏറ്റവും അധികം അഭിപ്രായഭിന്നതയുണ്ടായിരുന്നത്.

അഫ്ഗാന്‍ വസതികളില്‍, ഭീകരതാപ്രവര്‍ത്തനത്തിന്റെ ഭാഗമായി "റെയ്ഡ്" നടത്താന്‍ അമേരിക്കന്‍ സൈന്യത്തിന് അവകാശമുണ്ടെന്നാണ് കരാറിലെ വ്യവസ്ഥ. ഇത്തരം ഒരു വ്യവസ്ഥയെ അഫ്ഗാന്‍ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. "അസാധാരണമായ സാഹചര്യങ്ങളില്‍" വീടുകളില്‍ പ്രവേശിച്ച് അന്വേഷണം നടത്താമെന്നാണ് വ്യവസ്ഥ. ആരാണ് സാഹചര്യം അസാധാരണമാണോയെന്ന് തീരുമാനിക്കുക? അതെ, അമേരിക്കന്‍ സൈന്യംതന്നെ. ഇത് സര്‍ക്കാരിന്റെ അധികാരത്തെമാത്രം ബാധിക്കുന്ന കാര്യമല്ല; ജനങ്ങളുടെ സുരക്ഷയെയും സ്വാതന്ത്ര്യത്തെയും മൗലികാവകാശങ്ങളെയും ബാധിക്കുന്ന പ്രശ്നമാണ്.

പന്ത്രണ്ടുവര്‍ഷത്തെ യുദ്ധത്തില്‍ ആയിരക്കണക്കിനു നിരായുധരായ സാധാരണ അഫ്ഗാന്‍കാര്‍- സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ- അമേരിക്കന്‍ ഭടന്മാരാല്‍ കൊല്ലപ്പെട്ടു. ഒട്ടേറെ യുദ്ധകുറ്റങ്ങള്‍ ചെയ്തു. ഈ തെറ്റുകള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ കത്തിലൂടെ ക്ഷമാപണം നടത്തുമെന്നായിരുന്നു അഫ്ഗാന്‍ ഭരണകൂടത്തിന്റെ പ്രതീക്ഷ. കരാറിന് അന്തിമരൂപം നല്‍കിയപ്പോള്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് വ്യക്തമാക്കി, ക്ഷമാപണം പോയിട്ട് ഖേദപ്രകടനമോ കുറ്റസമ്മതമോ ഒന്നും ഉണ്ടാകയില്ലെന്ന്.

യുദ്ധത്തിലെ തെറ്റുകളേക്കാള്‍ വലുതാണ് യുദ്ധമെന്ന കുറ്റം, അഫ്ഗാനിസ്ഥാനെ ആക്രമിച്ച കുറ്റം.

2001 സെപ്തംബര്‍ 11ന് ആക്രമണം നടത്തിയത് അഫ്ഗാനിസ്ഥാനല്ല, അഫ്ഗാനിസ്ഥാനില്‍നിന്നുംവന്ന ഭീകരവാദികളുമല്ല. അഫ്ഗാനിസ്ഥാനോ അവിടത്തെ ജനങ്ങളോ, താലിബാന്‍ ഭരണകൂടംപോലുമോ അമേരിക്കയ്ക്ക് ഭീഷണിയായിരുന്നില്ല. ഒരുകൂട്ടം ഭീകരവാദികള്‍ക്കെതിരെയെന്നപേരില്‍ അമേരിക്കയെടുത്ത സൈനിക നടപടി, ആ ഭീകരാക്രമണവുമായി ബന്ധമൊന്നുമില്ലാതിരുന്ന ഒരു രാഷ്ട്രത്തിന്റെമേലുള്ള ആക്രമണമായിത്തീരുകയായിരുന്നു.

അമേരിക്കയ്ക്ക് അഫ്ഗാനിസ്ഥാനില്‍ ഒമ്പത് സൈനികത്താവളങ്ങളുണ്ട്. ഇവ സ്ഥിരമായുള്ളതല്ലെന്നാണ് ഔദ്യോഗിക നിലപാട്. അനിശ്ചിതകാലത്തേക്ക് അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനിലുണ്ടായിരിക്കുമെന്നത് ഈ താവളങ്ങളെ സ്ഥിരമാക്കുകയാണ് ചെയ്യുന്നത്. അഫ്ഗാനിസ്ഥാനുള്ളിലെ തന്ത്രപ്രധാനസ്ഥലങ്ങളിലും ഇറാനുമായും പാകിസ്ഥാനുമായുള്ള അതിര്‍ത്തികള്‍ക്ക് സമീപമാണ് സൈനികത്താവളങ്ങള്‍.

വിദേശത്തുനിന്ന് ആക്രമണമോ ആക്രമണഭീഷണിയോ ഉണ്ടായാല്‍ അമേരിക്ക അഫ്ഗാനിസ്ഥാനെ സംരക്ഷിക്കുമെന്ന ഉറപ്പ് നല്‍കണമെന്നായിരുന്നു അഫ്ഗാന്‍ സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍, ഈ ആവശ്യം അമേരിക്ക തിരസ്കരിച്ചു. അഫ്ഗാനിസ്ഥാന്റെ സുരക്ഷയിലും സ്ഥിരതയിലും അമേരിക്കയ്ക്ക് ശക്തമായ താല്‍പ്പര്യമുണ്ടെന്നുള്ള ഒരു സാമാന്യപ്രസ്താവനയും അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായ സഹായത്തെപ്പറ്റി കൂടിയാലോചനകള്‍ നടത്തുമെന്നും മാത്രമേ കരാറിലുള്ളൂ.

അഫ്ഗാനിസ്ഥാന്റെ ഉത്തമതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് അമേരിക്കയുടെ സൈനിക സാന്നിധ്യം തുടരുന്നതെന്ന് അവകാശപ്പെടുമ്പോള്‍ എന്തുകൊണ്ട് അഫ്ഗാനിസ്ഥാനെതിരെ ആക്രമണം ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ അമേരിക്ക തയ്യാറല്ലെന്ന ചോദ്യം പ്രസക്തമാണ്. നാറ്റോ സഖ്യകക്ഷികള്‍ക്ക് നല്‍കുന്ന തരമുള്ള സുരക്ഷാഉറപ്പാണ് അഫ്ഗാനിസ്ഥാന്‍ ആവശ്യപ്പെടുന്നത്. ഏത് രാജ്യത്തുനിന്ന് എന്തുതരം ഭീഷണി, അത് ആ പ്രദേശത്ത്- അഫ്ഗാനിസ്ഥാനില്‍ മാത്രമല്ല- അമേരിക്കയ്ക്കുള്ള താല്‍പ്പര്യങ്ങളെ എങ്ങനെ ബാധിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും അമേരിക്കയുടെ പ്രതികരണം. ഇവിടെ വിധേയന്റെ താല്‍പ്പര്യങ്ങള്‍ക്ക് പ്രസക്തിയില്ല.

ഇപ്പോള്‍ അഫ്ഗാനിസ്ഥാനുമായുണ്ടാക്കുന്നതുപോലെയുള്ള ഒരു കരാര്‍ ഇറാഖുമായുണ്ടാക്കാന്‍ അമേരിക്ക ശ്രമിച്ചിരുന്നു. കൂടിയാലോചനകളും നടന്നു. അമേരിക്ക മുന്നോട്ടുവച്ച വ്യവസ്ഥകള്‍ പലതും ഇറാഖിന്റെ പരമാധികാരത്തെ ബാധിക്കുന്നതായി ഇറാഖ് ഗവണ്‍മെന്റ് കരുതി. അമേരിക്കന്‍ സൈനികരെ ഇറാഖിന്റെ നീതിന്യായവ്യവസ്ഥിതിയുടെ അധികാരപരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇറാഖ് തിരസ്കരിച്ചു. കൂടിയാലോചനകള്‍ പരാജയപ്പെട്ടു.

അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയത് സാമ്രാജ്യത്വയുദ്ധമാണ്. സാമ്രാജ്യത്വയുദ്ധങ്ങള്‍ക്ക് ചില സവിശേഷതകളുണ്ട്. അവ അന്താരാഷ്ട്രനിയമങ്ങളെ ലംഘിക്കുന്നു. അവ സ്വയം പ്രതിരോധത്തിനുള്ള യുദ്ധങ്ങളല്ല. സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് കരുതപ്പെടുന്ന രാഷ്ട്രങ്ങളാണ് ശത്രുക്കള്‍. ആ രാഷ്ട്രങ്ങളെ ആക്രമിച്ച് അവിടെ ഭരണമാറ്റം ഉണ്ടാക്കി അധിനിവേശം നടത്തുന്നു. അവിടത്തെ സമ്പദ്ക്രമത്തെ മാറ്റുന്നു. വിഭവങ്ങളെ ചൂഷണംചെയ്യുന്നു. അധിനിവേശസേനകള്‍ പിന്മാറിയാലും, സ്ഥിരമായ സൈനികത്താവളങ്ങളും പരോക്ഷഭരണം നടത്താനുള്ള സംവിധാനങ്ങളുമുണ്ടായിരിക്കും. ഇതൊക്കെയാണ് അഫ്ഗാനിസ്ഥാനില്‍ സംഭവിച്ചത്.

2001ല്‍ അമേരിക്ക അഫ്ഗാനിസ്ഥാനെതിരെ ആക്രമണം നടത്തിയത് താലിബാനെതിരെയുള്ള നടപടി മാത്രമായിരുന്നില്ല; പശ്ചിമേഷ്യയും മധ്യേഷ്യയും ദക്ഷിണേഷ്യയും കൂട്ടിമുട്ടുന്ന തന്ത്രപ്രധാനസ്ഥലത്ത് സൈനിക സാന്നിധ്യം ഉറപ്പാക്കാന്‍കൂടിയായിരുന്നു. ഈ പ്രദേശം ഊര്‍ജസമ്പത്തുള്ളതാണെന്നുമാത്രമല്ല വളരുന്ന ശക്തികളായ മൂന്ന് രാഷ്ട്രങ്ങളുടെ- ചൈന, റഷ്യ, ഇന്ത്യ- സംഗമവേദിയുമാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഫ്ഗാനിസ്ഥാന്‍ അതീവപ്രാധാന്യം അര്‍ഹിക്കുന്നു. യുദ്ധത്തില്‍ അമേരിക്കയ്ക്ക് ഇന്ത്യ പരോക്ഷമായെങ്കിലും പിന്തുണ നല്‍കി. ഇന്ന് അഫ്ഗാനിസ്ഥാനില്‍ ഏറ്റവും അധികം പുനര്‍നിര്‍മാണവും വികസനപ്രവര്‍ത്തനവും നടത്തുന്ന ഒരു രാഷ്ട്രം ഇന്ത്യയാണ്. അഫ്ഗാനിസ്ഥാനില്‍ സ്വാധീനമുറപ്പിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു തന്ത്രപരമത്സരമുണ്ട്. ഇന്നും ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ നിഴലിലാണ്.

*
നൈനാന്‍ കോശി ദേശാഭിമാനിഅഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ അധിനിവേശത്തിന് പുതിയ മുഖം നല്‍കുന്ന യുഎസ്- അഫ്ഗാന്‍ സുരക്ഷാകരാറിന് അന്തിമരൂപമായി. പരമ്പരാഗത പ്രതിനിധിസഭയായ ലോയ ജിര്‍ഗായുടെയും അഫ്ഗാന്‍ പാര്‍ലമെന്റിന്റെയും അംഗീകാരമാണ് ഇനിയുള്ള നടപടികള്‍. 2015 ജനുവരി ഒന്നുമുതല്‍ 2024 അവസാനംവരെയും "അതുകഴിഞ്ഞും" പ്രാബല്യത്തിലായിരിക്കും ഈ കരാര്‍. കരാര്‍ ഒരു കാര്യം വ്യക്തമാക്കുന്നു; അഫ്ഗാന്‍ അധിനിവേശം തുടരുകയാണ്.

2014നുശേഷം 15,000 അമേരിക്കന്‍ സൈനികര്‍ അവിടെയുണ്ടായിരിക്കും; അമേരിക്കയുടെ ഒമ്പത് സൈനികതാവളങ്ങളും. അഫ്ഗാന്‍ ജനതയുടെ താല്‍പ്പര്യങ്ങളെയും അവകാശങ്ങളെയും അവഗണിച്ച് കാബൂളിലെ ഭരണാധികാരികളുമായുണ്ടാക്കുന്ന കരാര്‍ അഫ്ഗാനിസ്ഥാന് അടുത്തകാലത്തൊന്നും പരമാധികാരം വീണ്ടെടുക്കാന്‍ കഴിയുകയില്ലെന്ന് ഉറപ്പാക്കുന്നു. പന്ത്രണ്ടു വര്‍ഷമായി അഫ്ഗാനിസ്ഥാന് പരമാധികാരമില്ല; സൈനികമായും സാമ്പത്തികമായും രാഷ്ട്രീയമായും അമേരിക്കയുടെ അധീനതയിലാണ്.

ഒരു രാജ്യം അധിനിവേശത്തിലാണോ എന്ന് നിര്‍ണയിക്കുന്നത് അധിനിവേശസേനയുടെ സംഖ്യ നോക്കിയല്ല. സംഖ്യ ഗണ്യമായി കുറഞ്ഞാലും സേന ആ രാജ്യത്ത് തുടരുന്നിടത്തോളംകാലം അവിടെയുള്ളത് അധിനിവേശംതന്നെയാണ്. 2024 അവസാനംവരെയും "അതിനുശേഷ"വും എന്നുപറഞ്ഞാല്‍ അമേരിക്ക അനിശ്ചിതകാലത്തേയ്ക്ക് അഫ്ഗാനിസ്ഥാനില്‍ ഉണ്ടായിരിക്കുമെന്നര്‍ഥം.

അല്‍ഖായ്ദയ്ക്കും ബന്ധപ്പെട്ട സംഘങ്ങള്‍ക്കും എതിരെയുള്ള സൈനിക പ്രവര്‍ത്തനത്തിനും അഫ്ഗാന്‍ സുരക്ഷാസേനയുടെ പരിശീലനത്തിനുമാണ് സൈനിക സാന്നിധ്യം തുടരുന്നതെന്ന് കരാറില്‍ പറയുന്നു. അഫ്ഗാനിസ്ഥാനില്‍ അല്‍ഖായ്ദയ്ക്ക് ഇപ്പോള്‍ ശക്തമായ സാന്നിധ്യമില്ല. യുദ്ധം താലിബാനെതിരെയാണ്. അവസാനത്തെ വിദേശഭടനും അഫ്ഗാനിസ്ഥാനില്‍നിന്ന് പോകുന്നതുവരെ "ജിഹാദു" തുടരുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. താലിബാന്‍ നേതാവായ കാരിനസ്രുള്ള കഴിഞ്ഞമാസം പ്രസ്താവിച്ചത് 2015ല്‍ അഫ്ഗാന്‍ ഇസ്ലാമിക് രാഷ്ട്രം പുനഃസ്ഥാപിക്കുമെന്നാണ്; അതായത് പാശ്ചാത്യസേനകള്‍ പിന്‍വാങ്ങിയാലുടന്‍. രാജ്യത്തിന്റെ പഴയ ക്രമം തിരികെകൊണ്ടുവരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

സുദീര്‍ഘമായ കൂടിയാലോചനകളില്‍, അമേരിക്ക ആവശ്യപ്പെട്ടതെല്ലാം നേടിയെടുത്തു. കരാറിലെ വ്യവസ്ഥയനുസരിച്ച് അമേരിക്കന്‍ സൈനികരും ഉദ്യോഗസ്ഥരും അഫ്ഗാനിസ്ഥാന്റെ നീതിന്യായ വ്യവസ്ഥിതിക്ക് കീഴിലായിരിക്കുകയില്ല. അമേരിക്കയുടേതിന്റെ കീഴിലായിരിക്കും. അമേരിക്കന്‍ സൈനികര്‍ കുറ്റംചെയ്താല്‍ നടപടിയെടുക്കാന്‍ അഫ്ഗാന്‍ സര്‍ക്കാരിന് അധികാരമില്ല. ഈ വ്യവസ്ഥയെപ്പറ്റിയാണ് ഏറ്റവും അധികം അഭിപ്രായഭിന്നതയുണ്ടായിരുന്നത്.

അഫ്ഗാന്‍ വസതികളില്‍, ഭീകരതാപ്രവര്‍ത്തനത്തിന്റെ ഭാഗമായി "റെയ്ഡ്" നടത്താന്‍ അമേരിക്കന്‍ സൈന്യത്തിന് അവകാശമുണ്ടെന്നാണ് കരാറിലെ വ്യവസ്ഥ. ഇത്തരം ഒരു വ്യവസ്ഥയെ അഫ്ഗാന്‍ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. "അസാധാരണമായ സാഹചര്യങ്ങളില്‍" വീടുകളില്‍ പ്രവേശിച്ച് അന്വേഷണം നടത്താമെന്നാണ് വ്യവസ്ഥ. ആരാണ് സാഹചര്യം അസാധാരണമാണോയെന്ന് തീരുമാനിക്കുക? അതെ, അമേരിക്കന്‍ സൈന്യംതന്നെ. ഇത് സര്‍ക്കാരിന്റെ അധികാരത്തെമാത്രം ബാധിക്കുന്ന കാര്യമല്ല; ജനങ്ങളുടെ സുരക്ഷയെയും സ്വാതന്ത്ര്യത്തെയും മൗലികാവകാശങ്ങളെയും ബാധിക്കുന്ന പ്രശ്നമാണ്.

പന്ത്രണ്ടുവര്‍ഷത്തെ യുദ്ധത്തില്‍ ആയിരക്കണക്കിനു നിരായുധരായ സാധാരണ അഫ്ഗാന്‍കാര്‍- സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ- അമേരിക്കന്‍ ഭടന്മാരാല്‍ കൊല്ലപ്പെട്ടു. ഒട്ടേറെ യുദ്ധകുറ്റങ്ങള്‍ ചെയ്തു. ഈ തെറ്റുകള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഒബാമ കത്തിലൂടെ ക്ഷമാപണം നടത്തുമെന്നായിരുന്നു അഫ്ഗാന്‍ ഭരണകൂടത്തിന്റെ പ്രതീക്ഷ. കരാറിന് അന്തിമരൂപം നല്‍കിയപ്പോള്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് വ്യക്തമാക്കി, ക്ഷമാപണം പോയിട്ട് ഖേദപ്രകടനമോ കുറ്റസമ്മതമോ ഒന്നും ഉണ്ടാകയില്ലെന്ന്.

യുദ്ധത്തിലെ തെറ്റുകളേക്കാള്‍ വലുതാണ് യുദ്ധമെന്ന കുറ്റം, അഫ്ഗാനിസ്ഥാനെ ആക്രമിച്ച കുറ്റം.

2001 സെപ്തംബര്‍ 11ന് ആക്രമണം നടത്തിയത് അഫ്ഗാനിസ്ഥാനല്ല, അഫ്ഗാനിസ്ഥാനില്‍നിന്നുംവന്ന ഭീകരവാദികളുമല്ല. അഫ്ഗാനിസ്ഥാനോ അവിടത്തെ ജനങ്ങളോ, താലിബാന്‍ ഭരണകൂടംപോലുമോ അമേരിക്കയ്ക്ക് ഭീഷണിയായിരുന്നില്ല. ഒരുകൂട്ടം ഭീകരവാദികള്‍ക്കെതിരെയെന്നപേരില്‍ അമേരിക്കയെടുത്ത സൈനിക നടപടി, ആ ഭീകരാക്രമണവുമായി ബന്ധമൊന്നുമില്ലാതിരുന്ന ഒരു രാഷ്ട്രത്തിന്റെമേലുള്ള ആക്രമണമായിത്തീരുകയായിരുന്നു.

അമേരിക്കയ്ക്ക് അഫ്ഗാനിസ്ഥാനില്‍ ഒമ്പത് സൈനികത്താവളങ്ങളുണ്ട്. ഇവ സ്ഥിരമായുള്ളതല്ലെന്നാണ് ഔദ്യോഗിക നിലപാട്. അനിശ്ചിതകാലത്തേക്ക് അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്ഥാനിലുണ്ടായിരിക്കുമെന്നത് ഈ താവളങ്ങളെ സ്ഥിരമാക്കുകയാണ് ചെയ്യുന്നത്. അഫ്ഗാനിസ്ഥാനുള്ളിലെ തന്ത്രപ്രധാനസ്ഥലങ്ങളിലും ഇറാനുമായും പാകിസ്ഥാനുമായുള്ള അതിര്‍ത്തികള്‍ക്ക് സമീപമാണ് സൈനികത്താവളങ്ങള്‍.

വിദേശത്തുനിന്ന് ആക്രമണമോ ആക്രമണഭീഷണിയോ ഉണ്ടായാല്‍ അമേരിക്ക അഫ്ഗാനിസ്ഥാനെ സംരക്ഷിക്കുമെന്ന ഉറപ്പ് നല്‍കണമെന്നായിരുന്നു അഫ്ഗാന്‍ സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍, ഈ ആവശ്യം അമേരിക്ക തിരസ്കരിച്ചു. അഫ്ഗാനിസ്ഥാന്റെ സുരക്ഷയിലും സ്ഥിരതയിലും അമേരിക്കയ്ക്ക് ശക്തമായ താല്‍പ്പര്യമുണ്ടെന്നുള്ള ഒരു സാമാന്യപ്രസ്താവനയും അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായ സഹായത്തെപ്പറ്റി കൂടിയാലോചനകള്‍ നടത്തുമെന്നും മാത്രമേ കരാറിലുള്ളൂ.

അഫ്ഗാനിസ്ഥാന്റെ ഉത്തമതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് അമേരിക്കയുടെ സൈനിക സാന്നിധ്യം തുടരുന്നതെന്ന് അവകാശപ്പെടുമ്പോള്‍ എന്തുകൊണ്ട് അഫ്ഗാനിസ്ഥാനെതിരെ ആക്രമണം ഉണ്ടായാല്‍ പ്രതിരോധിക്കാന്‍ അമേരിക്ക തയ്യാറല്ലെന്ന ചോദ്യം പ്രസക്തമാണ്. നാറ്റോ സഖ്യകക്ഷികള്‍ക്ക് നല്‍കുന്ന തരമുള്ള സുരക്ഷാഉറപ്പാണ് അഫ്ഗാനിസ്ഥാന്‍ ആവശ്യപ്പെടുന്നത്. ഏത് രാജ്യത്തുനിന്ന് എന്തുതരം ഭീഷണി, അത് ആ പ്രദേശത്ത്- അഫ്ഗാനിസ്ഥാനില്‍ മാത്രമല്ല- അമേരിക്കയ്ക്കുള്ള താല്‍പ്പര്യങ്ങളെ എങ്ങനെ ബാധിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും അമേരിക്കയുടെ പ്രതികരണം. ഇവിടെ വിധേയന്റെ താല്‍പ്പര്യങ്ങള്‍ക്ക് പ്രസക്തിയില്ല.

ഇപ്പോള്‍ അഫ്ഗാനിസ്ഥാനുമായുണ്ടാക്കുന്നതുപോലെയുള്ള ഒരു കരാര്‍ ഇറാഖുമായുണ്ടാക്കാന്‍ അമേരിക്ക ശ്രമിച്ചിരുന്നു. കൂടിയാലോചനകളും നടന്നു. അമേരിക്ക മുന്നോട്ടുവച്ച വ്യവസ്ഥകള്‍ പലതും ഇറാഖിന്റെ പരമാധികാരത്തെ ബാധിക്കുന്നതായി ഇറാഖ് ഗവണ്‍മെന്റ് കരുതി. അമേരിക്കന്‍ സൈനികരെ ഇറാഖിന്റെ നീതിന്യായവ്യവസ്ഥിതിയുടെ അധികാരപരിധിയില്‍നിന്ന് ഒഴിവാക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇറാഖ് തിരസ്കരിച്ചു. കൂടിയാലോചനകള്‍ പരാജയപ്പെട്ടു.

അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയത് സാമ്രാജ്യത്വയുദ്ധമാണ്. സാമ്രാജ്യത്വയുദ്ധങ്ങള്‍ക്ക് ചില സവിശേഷതകളുണ്ട്. അവ അന്താരാഷ്ട്രനിയമങ്ങളെ ലംഘിക്കുന്നു. അവ സ്വയം പ്രതിരോധത്തിനുള്ള യുദ്ധങ്ങളല്ല. സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന് കരുതപ്പെടുന്ന രാഷ്ട്രങ്ങളാണ് ശത്രുക്കള്‍. ആ രാഷ്ട്രങ്ങളെ ആക്രമിച്ച് അവിടെ ഭരണമാറ്റം ഉണ്ടാക്കി അധിനിവേശം നടത്തുന്നു. അവിടത്തെ സമ്പദ്ക്രമത്തെ മാറ്റുന്നു. വിഭവങ്ങളെ ചൂഷണംചെയ്യുന്നു. അധിനിവേശസേനകള്‍ പിന്മാറിയാലും, സ്ഥിരമായ സൈനികത്താവളങ്ങളും പരോക്ഷഭരണം നടത്താനുള്ള സംവിധാനങ്ങളുമുണ്ടായിരിക്കും. ഇതൊക്കെയാണ് അഫ്ഗാനിസ്ഥാനില്‍ സംഭവിച്ചത്.

2001ല്‍ അമേരിക്ക അഫ്ഗാനിസ്ഥാനെതിരെ ആക്രമണം നടത്തിയത് താലിബാനെതിരെയുള്ള നടപടി മാത്രമായിരുന്നില്ല; പശ്ചിമേഷ്യയും മധ്യേഷ്യയും ദക്ഷിണേഷ്യയും കൂട്ടിമുട്ടുന്ന തന്ത്രപ്രധാനസ്ഥലത്ത് സൈനിക സാന്നിധ്യം ഉറപ്പാക്കാന്‍കൂടിയായിരുന്നു. ഈ പ്രദേശം ഊര്‍ജസമ്പത്തുള്ളതാണെന്നുമാത്രമല്ല വളരുന്ന ശക്തികളായ മൂന്ന് രാഷ്ട്രങ്ങളുടെ- ചൈന, റഷ്യ, ഇന്ത്യ- സംഗമവേദിയുമാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഫ്ഗാനിസ്ഥാന്‍ അതീവപ്രാധാന്യം അര്‍ഹിക്കുന്നു. യുദ്ധത്തില്‍ അമേരിക്കയ്ക്ക് ഇന്ത്യ പരോക്ഷമായെങ്കിലും പിന്തുണ നല്‍കി. ഇന്ന് അഫ്ഗാനിസ്ഥാനില്‍ ഏറ്റവും അധികം പുനര്‍നിര്‍മാണവും വികസനപ്രവര്‍ത്തനവും നടത്തുന്ന ഒരു രാഷ്ട്രം ഇന്ത്യയാണ്. അഫ്ഗാനിസ്ഥാനില്‍ സ്വാധീനമുറപ്പിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു തന്ത്രപരമത്സരമുണ്ട്. ഇന്നും ഇന്ത്യ അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ നിഴലിലാണ്.

*
നൈനാന്‍ കോശി ദേശാഭിമാനി

No comments: