Friday, November 29, 2013

സമരോത്സുകതയും കരുത്തും വര്‍ധിക്കും

ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന സംസ്ഥാന സമ്മേളന ചര്‍ച്ചകളുടെ വെളിച്ചത്തില്‍, പുതിയ സംസ്ഥാന കമ്മിറ്റിയെ ഏല്‍പ്പിച്ച ചുമതല എന്ന നിലയിലാണ് കേന്ദ്രകമ്മിറ്റിയുടെ അനുമതിയോടെ ഈ പ്ലീനം നടക്കുന്നത്. ഈ വിശേഷാല്‍ സമ്മേളനം- പ്ലീനം നടത്തുന്നത്, എന്തെങ്കിലും പ്രത്യയശാസ്ത്ര പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനോ നയരൂപീകരണം നടത്തുന്നതിനോ അല്ല. ഈ കാര്യങ്ങളിലെല്ലാം പാര്‍ടി കോണ്‍ഗ്രസുകള്‍ വ്യക്തത വരുത്തിയതാണ്. നിലവിലുള്ള സംഘടനാ ദൗര്‍ബല്യങ്ങളെ പ്രത്യയശാസ്ത്ര, രാഷ്ട്രീയ നയ പ്രശ്നങ്ങളോട് ബന്ധപ്പെടുത്തുന്നതിനും അതിനനുസരിച്ച് വ്യാഖ്യാനിക്കുന്നതിനും ചിലര്‍ ശ്രമിക്കുന്നുണ്ട്.

എന്നാല്‍, അതിന് ഒരടിസ്ഥാനവുമില്ലെന്ന് പാര്‍ടി കോണ്‍ഗ്രസുതന്നെ വ്യക്തമാക്കിയതാണ്. 1978ലെ സാല്‍ക്കിയ പ്ലീനം അംഗീകരിച്ച ബഹുജന വിപ്ലവ പാര്‍ടി എന്ന തത്വം മുറുകെപ്പിടിച്ച് കേരളത്തിലെ പാര്‍ടിക്ക് മുന്നേറണമെങ്കില്‍ സംഘടനാരംഗത്തെ ദൗര്‍ബല്യങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിച്ചേ പറ്റൂ. ഇതിന് വിഘാതമായിനിന്നത് കേരളത്തിലെ പാര്‍ടിയെ ബാധിച്ച വിഭാഗീയതായിരുന്നു. വിഭാഗീയതയുള്ള ഒരു പാര്‍ടിക്ക് അച്ചടക്കമുണ്ടാകില്ല. അച്ചടക്കമില്ലാത്ത ഒരു പാര്‍ടിക്ക് ജനങ്ങളെ നയിക്കാന്‍ കഴിയില്ല. ഇത് ഒരു തൊഴിലാളിവര്‍ഗ വിപ്ലവ പാര്‍ടിക്ക് അംഗീകരിക്കാന്‍ കഴിയില്ല. അശക്തമായ ഒരു നേതൃത്വത്തിനു മാത്രമേ ഈ പ്രവണതയോട് പൊരുത്തപ്പെട്ട് പോകാന്‍ കഴിയൂ. കേരളത്തിലെ പാര്‍ടി നേതൃത്വം അതല്ല എന്ന് തെളിയിക്കുകയാണ് ഈ പ്ലീനം. കഴിഞ്ഞ ഒന്നരവര്‍ഷത്തെ നേതൃത്വത്തിന്റെ ഇടപെടലിന്റെ ഭാഗമായി സംഘടനാരംഗത്ത് വിവിധ ഘടകങ്ങളുടെയും കേഡേഴ്സിന്റെയും ദൗര്‍ബല്യങ്ങള്‍ കണ്ടറിഞ്ഞ് തിരുത്തുന്നതിനുള്ള നീണ്ട ഒരു പ്രക്രിയ, ഈ പ്ലീനത്തോടുകൂടി അവസാനിക്കുകയാണ്.

ഈ പ്രക്രിയക്ക് സംസ്ഥാന സെക്രട്ടറിതന്നെ പേരിട്ടത് സംഘടനാരംഗത്തെ എക്സ്റേ പരിശോധന എന്നതാണ്. വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന രീതിയില്‍ പാര്‍ടിയെ ചിട്ടപ്പെടുത്തി, ശക്തിപ്പെടുത്തി, ദൗര്‍ബല്യങ്ങള്‍ പരിഹരിക്കണം. അച്ചടക്കമുള്ള, വിഭാഗീയതയില്ലാത്ത, കരുത്തുറ്റ വിപ്ലവ ബഹുജന പാര്‍ടിയായി സിപിഐ എമ്മിനെ മാറ്റണം. ഇതിന് ഇടപെടേണ്ട ഘട്ടമായി എന്ന നേതൃത്വത്തിന്റെ ബോധ്യമാണ് ഈ പ്ലീനത്തിലേക്ക് നയിച്ചത്. ഇക്കാര്യം കേന്ദ്രകമ്മിറ്റിയും അംഗീകരിച്ചു. കേരളത്തിലെ ലക്ഷക്കണക്കിനു ജനങ്ങള്‍ നെഞ്ചേറ്റി ലാളിക്കുന്ന ഈ പാര്‍ടിയെ കൂടുതല്‍ കരുത്തുറ്റതാക്കുക എന്നതാണ് ഈ പ്ലീനത്തിന്റെ കടമ. അതിനനുയോജ്യമായ എല്ലാ തലത്തിലുള്ള പരിശോധനകളും ചര്‍ച്ചകളും പൂര്‍ത്തീകരിച്ചാണ് ഈ ചരിത്രദൗത്യത്തിന് കരുത്തുപകരാന്‍ ആവേശത്തോടെ ഇവിടെ എത്തിയിരിക്കുന്നത്.

ലോകത്ത് കമ്യൂണിസ്റ്റ് ആശയഗതികള്‍ സമൂര്‍ത്തമായി വന്ന കാലംമുതല്‍ അതിനെ തകര്‍ക്കാനും ദുര്‍ബലപ്പെടുത്താനുമുള്ള നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ആദ്യവാചകങ്ങള്‍ ഇതിന് തെളിവാണ്. ഇന്ത്യയിലും സ്ഥിതി ഭിന്നമല്ല. എത്രയെത്ര ഗൂഢാലോചനക്കേസുകളും നിരോധനങ്ങളും പാര്‍ടിക്കെതിരെ ഉണ്ടായിട്ടുണ്ട്. കേരള പാര്‍ടിയും ഇത് അനുഭവിച്ചിട്ടുണ്ട്. സിപിഐ എം രൂപീകരണത്തിനുശേഷം ഇടതു തീവ്രവാദത്തിന്റെ ആശയസംഘര്‍ഷങ്ങള്‍, ബദല്‍രേഖയുടെ പേരിലുള്ള വേര്‍പിരിയലുകള്‍, വിഭാഗീയതയുടെ ചേരിതിരിവുകള്‍ എല്ലാം ഉണ്ടായിട്ടും അതിനെ അതിജീവിക്കാന്‍ പാര്‍ടിക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ചുനിന്ന് പാര്‍ടിയെ തകര്‍ക്കാനും ദുര്‍ബലപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

സാമ്രാജ്യത്വവും വര്‍ഗീയവാദികളും ജാതി-മതശക്തികളും മാഫിയാ തലവന്മാരും മഞ്ഞപത്രങ്ങളും മാധ്യമ കുത്തകകളും ഭരണകൂട സംവിധാനങ്ങളും അടങ്ങുന്ന വലിയൊരു നിരതന്നെ നീചമാര്‍ഗങ്ങളുപയോഗിച്ച് പാര്‍ടിയെ കടന്നാക്രമിക്കുകയാണ്; വേട്ടയാടുകയാണ്. ഗുണ്ടാ ആക്ടുപോലും ഉപയോഗിച്ചു. യുഡിഎഫിന്റെ രണ്ടുവര്‍ഷക്കാല ഭരണത്തിനിടയില്‍ രണ്ടു ലക്ഷത്തിലധികം പാര്‍ടി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസുകള്‍ ചമച്ചിരിക്കുന്നു. ആയിരത്തഞ്ഞൂറിലധികം പാര്‍ടി സഖാക്കള്‍ ജാമ്യത്തിലാണ് നില്‍ക്കുന്നത്. ഇരുനൂറിലധികം സഖാക്കള്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പാര്‍ടിയുടെ രണ്ടു ജില്ലാ സെക്രട്ടറിമാരായ പി ജയരാജനെയും എം എം മണിയെയും കൊലക്കേസിലാണ് ഉള്‍പ്പെടുത്തിയത്. സംസ്ഥാന കമ്മിറ്റി മെമ്പര്‍ ടി വി രാജേഷ് കൊലക്കേസില്‍ ജാമ്യത്തിലാണ്.

പാര്‍ടിയുടെ രണ്ട് ജില്ലാ സെക്രട്ടറിയറ്റ് മെമ്പര്‍മാരായ കാരായി രാജനെയും മോഹനന്‍ മാസ്റ്ററെയും കൊലക്കേസില്‍ പ്രതികളാക്കി ജാമ്യംപോലും നിഷേധിച്ച് കാരാഗൃഹത്തിലടച്ചു. കാരായി രാജന് നിബന്ധനകളോടെയാണ് ഇപ്പോള്‍ ജാമ്യം നല്‍കിയത്. അതിനാല്‍, ആ സഖാവിന് ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഈ പ്ലീനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളില്‍ ബഹുഭൂരിപക്ഷം പേരും ഏതെങ്കിലും കള്ളക്കേസുകളില്‍ പ്രതികളായിരിക്കുമെന്ന് ഉറപ്പാണ്. ഇത്രയും ഭീകരവും പൈശാചികവും നീചവുമായ വേട്ടയാടലുകള്‍ ഇതിനുമുമ്പൊരിക്കലും പാര്‍ടിക്ക് നേരെ ഉണ്ടായിട്ടില്ല. മഹായുദ്ധങ്ങളുടെ കാലത്തോ ഏകാധിപതികളുടെ ഭരണക്രമത്തിലോ പോലും കേട്ടുകേള്‍വിയില്ലാത്ത ഭരണകൂടഭീകരത സൃഷ്ടിച്ചാണ് പാര്‍ടിയെ വേട്ടയാടുന്നത്. പരിഷ്കൃത സമൂഹത്തിന് അപമാനം തോന്നുന്ന മര്‍ദനമുറകളാണ് പാര്‍ടി സഖാക്കള്‍ക്ക് നേരെ പൊലീസ് പ്രയോഗിക്കുന്നത്. മലദ്വാരത്തില്‍ കമ്പി കയറ്റല്‍, ജനനേന്ദ്രിയം തകര്‍ക്കല്‍, സാങ്കല്‍പ്പിക കസേരയിലിരുത്തല്‍ തുടങ്ങി പൊലീസ് ഭീകരതയ്ക്ക് പാര്‍ടി സഖാക്കളെ ഇരകളാക്കുന്ന നിരവധി സംഭവങ്ങള്‍ നടന്നു. അറസ്റ്റ് ചെയ്യുന്നവരെ കാണാന്‍പോലും അനുവദിക്കുന്നില്ല.

മാഫിയാ സംഘങ്ങളുടെയും ഗുണ്ടാസംഘങ്ങളുടെയും ഹവാലാ സംഘങ്ങളുടെയും വാടകക്കൊലയാളികളുടെയും മര്‍ദനമുറകള്‍ക്കും പീഡനങ്ങള്‍ക്കും ഇരകളാകുന്നതും പാര്‍ടി സഖാക്കളാണ്. നിഷ്ഠുരമായ ഈ അതിക്രമങ്ങളെയും ഭീകര മര്‍ദനമുറകളെയും കല്‍ത്തുറുങ്കുകളെയും അതിജീവിക്കാന്‍ പാര്‍ടിക്ക് കഴിയുന്നു. സഹനത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിച്ച് സമരാങ്കണങ്ങളുടെ തീക്ഷ്ണത വര്‍ധിപ്പിക്കാനും കഴിയുന്നു. ജനകീയ സമരങ്ങള്‍ നാടെങ്ങും പെരുകുന്നു. പാര്‍ടി പ്രഖ്യാപിച്ച പ്രചാരണ-പ്രക്ഷോഭ സമരങ്ങളുടെ ഓരോ അനുഭവവും ഇതാണ് വ്യക്തമാക്കുന്നത്. സെക്രട്ടറിയറ്റ് ഉപരോധസമരം ഇതിന്റെ നേര്‍സാക്ഷ്യമായിരുന്നു. സമാനതകളില്ലാത്ത സമരതീക്ഷ്ണതയുടെ കൊടുങ്കാറ്റാണ് അന്ന് കേരളം കണ്ടതെന്ന് ആവേശപൂര്‍വം ഓര്‍മിക്കട്ടെ. പാര്‍ടി നേതാക്കന്മാരെ അപകീര്‍ത്തിപ്പെടുത്തി പാര്‍ടിയെ ദുര്‍ബലപ്പെടുത്തുക എന്ന നീചമായ ഭരണകൂടഭീകരതയുടെ ഉത്തമ ഉദാഹരണമായിരുന്നു പിണറായി വിജയന് നേരെയുണ്ടായ ലാവ്ലിന്‍ കേസ്.

ഒരു നിര്‍ണായക ഘട്ടത്തില്‍ പാര്‍ടി സെക്രട്ടിയായി തെരഞ്ഞെടുത്ത പിണറായിക്കെതിരെ നുണപ്രചാരണം നടത്തിയുണ്ടാക്കിയതാണ് ലാവ്ലിന്‍കേസ്. വിജിലന്‍സ് അന്വേഷണത്തില്‍പ്പോലും നിരപരാധി എന്ന് കണ്ടെത്തിയ പിണറായിക്കെതിരെ സിബിഐയെ ഉപയോഗിച്ച് കള്ളക്കേസ് കെട്ടിച്ചമയ്ക്കുകയായിരുന്നു. സിബിഐ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒരു കുറ്റപത്രംപോലും നിലനില്‍ക്കില്ലെന്ന ഓര്‍മപ്പെടുത്തലോടെ സിബിഐ കോടതിതന്നെ പിണറായിക്കെതിരായ ലാവ്ലിന്‍ കേസ് തള്ളിക്കളഞ്ഞു. പാര്‍ടിയെ തകര്‍ക്കാന്‍ ഏതറ്റംവരെയും പോകും, എന്തും ചെയ്യുമെന്നതിന്റെ ഉദാഹരണമായിരുന്നു ഈ കേസ്. കമ്യൂണിസ്റ്റ് നേതാവിനെതിരെ കാളകൂടവിഷം ചീറ്റിയ പ്രചാരണങ്ങളാണ് നടത്തിയത്. അപവാദങ്ങളുടെ സുനാമി സൃഷ്ടിച്ച് പെരുംകള്ളങ്ങളുടെ പെരുമഴ തീര്‍ത്ത് പാര്‍ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ അണിനിരന്നവരെ കേരളം കണ്ടു. അതിനെയെല്ലാം അണുവിട വിട്ടുവീഴ്ചയില്ലാതെ നേരിടാന്‍ പാര്‍ടിക്ക് കഴിഞ്ഞു. കാറുംകോളും നിറഞ്ഞ രാഷ്ട്രീയാന്തരീക്ഷത്തെ അതിജീവിക്കാനും കഴിഞ്ഞു. എല്ലാ അര്‍ഥത്തിലും സമരോത്സുകമായി നിലകൊള്ളുന്ന പാര്‍ടിയുടെ ശക്തി വര്‍ധിപ്പിക്കുക എന്ന കടമയാണ് ഇനി നമുക്ക് ഏറ്റെടുക്കാനുള്ളത്.

*
എ കെ ബാലന്‍ ദേശാഭിമാനി

No comments: