Wednesday, November 13, 2013

കറുത്ത കരവും പ്രതിസന്ധിയും

നിര്‍ണായക സമയത്തും സന്ദര്‍ഭത്തിലും ഒരു പാര്‍ടി കൈക്കൊള്ളുന്ന നിലപാടുകളെ അടിസ്ഥാനമാക്കിയാണ് ആ രാഷ്ട്രീയപ്രസ്ഥാനത്തിന്റെ പ്രസക്തിയും മൂല്യവും അളക്കുന്നത്. പക്ഷി ജീവിച്ചിരിക്കുമ്പോള്‍ ഉറുമ്പിനെ ഭക്ഷിക്കുന്നു; പക്ഷി ചത്താല്‍ ഉറുമ്പ് അതിനെ ഭക്ഷണമാക്കും. സന്ദര്‍ഭത്തിനും സമയത്തിനും അവസ്ഥയ്ക്കുമാണ് പ്രാധാന്യമെന്നര്‍ഥം. അത് വേണ്ടവിധം തിരിച്ചറിയാന്‍ കേരള കോണ്‍ഗ്രസ് എം നേതൃത്വത്തിന് കഴിയുന്നുണ്ടോ? കൊച്ചിയിലെ ഉന്നതാധികാരയോഗത്തിനുശേഷം കേരള കോണ്‍ഗ്രസ് എം പിളര്‍പ്പിലേക്ക് നീങ്ങുന്നുവെന്നാണ് ചില മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നത്. സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന പാര്‍ടിയാണ് കേരള കോണ്‍ഗ്രസ്. അമ്പതാണ്ടുമുമ്പ് ഒക്ടോബര്‍ ഒന്‍പതിനു കോട്ടയം ലക്ഷ്മി ഹാളില്‍ ചേര്‍ന്ന കണ്‍വന്‍ഷനിലാണ് കോണ്‍ഗ്രസില്‍നിന്ന് പിരിഞ്ഞവര്‍ പുതിയ പാര്‍ടിക്ക് രൂപംനല്‍കിയത്.

കോണ്‍ഗ്രസിന്റെ നയങ്ങളിലും പരിപാടിയിലും വിയോജിച്ച്, കേരളത്തിന്റെയും കര്‍ഷകരുടെയും താല്‍പ്പര്യം സംരക്ഷിക്കാന്‍ രൂപീകരിച്ച പാര്‍ടിയാണത്. ഇതിലേക്ക് വഴിതെളിച്ച സംഭവങ്ങള്‍ നാലാണ്. ശങ്കര്‍ മന്ത്രിസഭയില്‍നിന്ന് ആഭ്യന്തരമന്ത്രി പി ടി ചാക്കോയുടെ രാജി, കെപിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ അദ്ദേഹത്തിന്റെ തോല്‍വി, ചാക്കോയുടെ അപ്രതീക്ഷിത മരണം, പിന്നാലെ 15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ച് ശങ്കര്‍ മന്ത്രിസഭയെ വീഴ്ത്തിയത്. കേരളത്തിലെ കര്‍ഷകജനതയുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് (ശങ്കര്‍) മന്ത്രിസഭ പരാജയമായിരുന്നു എന്നതാണ് പുതിയ പാര്‍ടി വേരുപിടിക്കാന്‍ കാരണമായത്. കേരളകോണ്‍ഗ്രസിന്റെ ഭാഗങ്ങള്‍ ഇന്ന് യുഡിഎഫിലും എല്‍ഡിഎഫിലുമുണ്ട്. എങ്കിലും പ്രബലവിഭാഗം കെ എം മാണി നയിക്കുന്ന പാര്‍ടിയാണ്. ആ പാര്‍ടി മൂന്നുകക്ഷികളോ ഗ്രൂപ്പുകളോ ലയിച്ചതാണ്. മാണിയും പി ജെ ജോസഫും നേതൃത്വം നല്‍കിയ കക്ഷികളും പി സി ജോര്‍ജിന്റെ ഗ്രൂപ്പും. മൂന്ന് കക്ഷികളോ ഗ്രൂപ്പോ ഒന്നുചേര്‍ന്നതാണെങ്കിലും കേരള കോണ്‍ഗ്രസ് എം ഇപ്പോഴും മോരും മുതിരയുംപോലെ ശേഷിക്കുന്നു. അത് ആ പാര്‍ടി നേരിടുന്ന ദൗര്‍ബല്യമാണ്. ആ ദൗര്‍ബല്യം മുതലെടുത്ത് കേരള കോണ്‍ഗ്രസ് എമ്മിനെ ക്ഷീണിപ്പിക്കാനോ പിളര്‍ത്താനോ ശ്രമിക്കുകയാണ് യുഡിഎഫിലെ ചില ശക്തികള്‍. അതിനുപിന്നിലെ കറുത്തകരം മറ്റാരുടേതുമല്ല; മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേതുതന്നെ.

തന്റെ അഴിമതിവാഴ്ചയ്ക്കെതിരായി ഉയരുന്ന ചെറുശബ്ദംപോലും; അത് മുന്നണിക്കുള്ളിലാകട്ടെ, സ്വന്തം പാര്‍ടിയിലാകട്ടെ സഹിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയില്ല. അവരെ ഏതുവിധേനയും ഉന്മൂലനംചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ ശൈലി. അതുകൊണ്ടാണല്ലോ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്കുപോലും മന്ത്രിസഭയില്‍ മാന്യമായ സ്ഥാനം ലഭിക്കാത്തത്. അതേകളി മറ്റൊരു രൂപത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിനുള്ളില്‍ പയറ്റുകയാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി. അത് കണ്ണുതുറന്ന് കാണാന്‍ പാര്‍ടി നേതാവ് കെ എം മാണിക്ക് ഇപ്പോഴും കഴിയുന്നില്ല എന്നതാണ് സത്യം. ഒരു മരത്തില്‍നിന്ന് ലക്ഷക്കണക്കിന് തീപ്പെട്ടിക്കൊള്ളിയുണ്ടാക്കാം. എന്നാല്‍, ലക്ഷക്കണക്കിന് മരങ്ങള്‍ കത്തിനശിക്കാന്‍ ഒരു തീപ്പട്ടിക്കൊള്ളി മതിയാകും. അങ്ങനെ ഒരു തീപ്പെട്ടിക്കൊള്ളിയാണ് സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജ് എന്നാണ് പി ജെ ജോസഫ് നയിച്ച വിഭാഗത്തിലെ ചില നേതാക്കള്‍ അഭിപ്രായപ്പെട്ടത്. അതിനാല്‍ യുഡിഎഫിനെ രക്ഷിക്കാന്‍ പി സി ജോര്‍ജിനെ ചീഫ്വിപ്പ് സ്ഥാനത്തുനിന്ന് നീക്കണമെന്ന ആവശ്യമാണ് ഉന്നതാധികാരസമിതിയോഗത്തില്‍ ചില നേതാക്കള്‍ ഉയര്‍ത്തിയത്. ഈ പ്രശ്നത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ കെ എം മാണി, പി ജെ ജോസഫ്, സി എഫ് തോമസ് എന്നിവരടങ്ങിയ സമിതിയെ അധികാരപ്പെടുത്തിയെങ്കിലും അതില്‍ തൃപ്തിവരാതെ ചിലര്‍ യോഗംവിട്ടുവെന്നാണ് വാര്‍ത്ത. ജോര്‍ജ് ശരിയോ തെറ്റോ എന്നത് സംവാദവിഷയമാണ്. അദ്ദേഹം പലപ്പോഴും വിവരക്കേട് വിളമ്പുകയും മാന്യതയുടെ സീമ ലംഘിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, കയറിപ്പോരാന്‍ കഴിയാത്ത കയത്തിലാണ് ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫ് ഭരണവും മുന്നണിയും എന്നതാണ് യാഥാര്‍ഥ്യം. ഇതാണ് ജോര്‍ജിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും കാണേണ്ടത്. ഇതുകാണാന്‍ ജോര്‍ജിനെതിരെ ആക്ഷേപമുന്നയിച്ചവര്‍ക്ക് കഴിയുന്നില്ല.

ജോര്‍ജിന്റെ കൊള്ളരുതായ്മകളും വര്‍ത്തമാനവും എത്രത്തോളമാണെങ്കിലും ചില പ്രശ്നങ്ങളില്‍ അദ്ദേഹമുയര്‍ത്തിയ തീപ്പൊരികള്‍ ഇപ്പോഴും പുകഞ്ഞുകത്തുന്നുണ്ട്. പതിനായിരംകോടി രൂപ തട്ടിക്കാനുള്ള പദ്ധതിയായിരുന്നു സോളാര്‍ ഇടപാടെന്നും അതേക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നെന്നും ജോപ്പന്‍ കുറ്റവാളിയാണെന്ന് നേരത്തെ അറിയിച്ചിട്ടും മുഖ്യമന്ത്രി നടപടിയെടുത്തില്ലെന്നും സലിംരാജിനെതിരെ നടപടിയുണ്ടാകാതിരുന്നത് പൊലീസിന്റെ കൈ കെട്ടിയതുകൊണ്ടാണെന്നുമുള്ള ജോര്‍ജിന്റെ ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറയാന്‍ ഉമ്മന്‍ചാണ്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത്തരം ആക്ഷേപം തനിക്കെതിരെയാണ് ഉയര്‍ന്നതെങ്കില്‍ ഇതിനുമുമ്പേ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചുപോയേനേയെന്നും ജോര്‍ജ് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ രാജിയാണോ, ജോര്‍ജിന്റെ രാജിയാണോ ആവശ്യം എന്ന ചോദ്യത്തിനാണ് യഥാര്‍ഥത്തില്‍ കേരള കോണ്‍ഗ്രസ് എം ഉത്തരം നല്‍കേണ്ടത്. ഈയൊരു ചിന്ത ആ പാര്‍ടിയില്‍ ശക്തിപ്പെടുകയാണെങ്കില്‍ ആ കക്ഷിയെതന്നെ കഷണംകഷണമാക്കി വെട്ടിനുറുക്കുമെന്നും അതിനുള്ള കുതന്ത്രം തനിക്ക് വശമുണ്ടെന്നും കുശാഗ്രബുദ്ധിക്കാരനായ ഉമ്മന്‍ചാണ്ടി തെളിയിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് ജനവിഭാഗങ്ങളുടെ താല്‍പ്പര്യം മാനിച്ചുതന്നെ, കര്‍ഷകജനതയുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുന്ന പ്രവര്‍ത്തനശൈലിയാണ് കേരള കോണ്‍ഗ്രസ് എന്നും പിന്തുടരുന്നതെന്ന് കെ എം മാണി പാര്‍ടിയുടെ സുവര്‍ണ ജൂബിലി സമ്മേളനത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ഇന്ന് കേരളവും കര്‍ഷകരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ ധീരമായ നിലപാട് സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറാകും. പ്രഖ്യാപനം കണ്ണില്‍പൊടിയിടാനുള്ള ചെപ്പടിവിദ്യയാണെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ വാലില്‍തൂങ്ങി കഴിയാം. കേന്ദ്രസര്‍ക്കാര്‍ നയംമൂലം കേരളം ഗുരുതരമായ പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണ്. പെട്രോള്‍, ഡീസല്‍ അടക്കമുള്ള ഇന്ധനവിലയില്‍ അടിക്കടിയുണ്ടാകുന്ന വര്‍ധന, നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം. ഇവയെല്ലാം എല്ലാ വിഭാഗം ജനങ്ങളെയും പൊറുതിമുട്ടിക്കുകയാണ്. കേരള കോണ്‍ഗ്രസും റബര്‍ കര്‍ഷകരും തമ്മില്‍ അഭേദ്യബന്ധമുണ്ടെന്നാണ് ആ പാര്‍ടിയുടെ നേതാക്കള്‍ അവകാശപ്പെടുന്നത്. റബര്‍ വിലയിടിവ് സംസ്ഥാനത്തെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലാക്കിയിരിക്കുന്നു.

ജൂണ്‍ മുതല്‍ ആഗസ്തുവരെ മഴമൂലം ടാപ്പിങ് മുടങ്ങി. ഉല്‍പ്പാദനത്തില്‍ എഴുപത്തയ്യായിരം ടണ്ണിന്റെ കുറവുണ്ടായി. അതുവഴിയുണ്ടായ നഷ്ടം 1500 കോടി രൂപയും. അനിയന്ത്രിതമായ ഇറക്കുമതിയാണ് റബര്‍ വിലയിടിവിനുള്ള മുഖ്യകാരണം. അതുപോലെ ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ കമീഷന്‍ റിപ്പോര്‍ട്ടുകളും മലയോരകര്‍ഷകര്‍ക്ക് ദ്രോഹകരമാണ്. ഇതിനെല്ലാം പുറമെ, കേന്ദ്രസര്‍ക്കാരിന്റെ ആഗോളവല്‍ക്കരണ സാമ്പത്തികനയം സംസ്ഥാനത്തെ പൊതുവിലും കര്‍ഷകരെ വിശേഷിച്ചും പ്രതിസന്ധിയിലാക്കുന്നു. ഇക്കാര്യങ്ങള്‍ മനസിലാക്കി ഉറച്ചനിലപാട് സ്വീകരിച്ചാല്‍മാത്രമേ കേരള കോണ്‍ഗ്രസ് എമ്മിന് ശക്തിയാര്‍ജിക്കാനും കര്‍ഷകരുടെ വിശ്വാസംനേടാനും കഴിയൂ. ഇങ്ങനെയൊരു നിലപാട് സ്വീകരിക്കണമെങ്കില്‍ അഴിമതിക്കാരനായ ഉമ്മന്‍ചാണ്ടിയുടെ രാജിക്കുവേണ്ടിയുള്ള ജനകീയ പ്രക്ഷോഭത്തിന്റെ വികാരം മാനിക്കേണ്ടതുണ്ട്. അതിനാണോ അല്ലെങ്കില്‍ ഉമ്മന്‍ചാണ്ടിയുടെ താല്‍പ്പര്യത്തിനനുസരണമായി കേരള കോണ്‍ഗ്രസ് എമ്മിനെ തരംതാഴ്ത്താനാണോ കെ എം മാണിയും കൂട്ടരും നീങ്ങുന്നതെന്ന് വരുംനാളുകള്‍ തെളിയിക്കും.

*
ആര്‍ എസ് ബാബു

No comments: