Monday, November 25, 2013

ബാങ്കിങ് മേഖലയിലെ പ്രതിലോമ മാറ്റങ്ങള്‍

2014 ജനുവരിക്ക് മുമ്പായി സ്വകാര്യമേഖലയ്ക്ക് ബാങ്കിങ് ലൈസന്‍സുകള്‍ ധൃതിപിടിച്ച് നല്‍കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. അത്തരം ലൈസന്‍സുകള്‍ 1994ലും 2001ലും നല്‍കുകയുണ്ടായി. ഇത് മൂന്നാമത്തെ തവണയാണ് അങ്ങനെ നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ രണ്ടു സന്ദര്‍ഭങ്ങളിലും കോര്‍പ്പറേറ്റുകള്‍ക്ക് ലൈസന്‍സ് നല്‍കരുതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമായി വിലക്കിയിട്ടുണ്ടായിരുന്നുവെങ്കില്‍ അതിന് കടകവിരുദ്ധമായി ഇത്തവണ കോര്‍പ്പറേറ്റ് കുടുംബങ്ങള്‍ക്കും ലൈസന്‍സുകള്‍ അനുവദിക്കുന്നതാണ്. ടാറ്റ, ബിര്‍ള, റിലയന്‍സ് തുടങ്ങിയ ചില ഏറ്റവും വലിയ കോര്‍പ്പറേറ്റ് കുടുംബങ്ങള്‍ ബാങ്ക് ലൈസന്‍സുകള്‍ കരസ്ഥമാക്കുന്നതിനായി ലൈനില്‍ മുന്നില്‍ത്തന്നെയുണ്ട്.

1969ല്‍ ബാങ്കുകള്‍ ദേശസാല്‍കരിക്കപ്പെട്ടതിനുമുമ്പുള്ള നാളുകളിലേക്ക് ഇത് നമ്മെ കൊണ്ടെത്തിക്കുന്നു എന്ന ഭീഷണിയാണ് നിലനില്‍ക്കുന്നത്. അക്കാലത്ത് എല്ലാ വന്‍കിട കുടുംബങ്ങള്‍ക്കും സ്വന്തം ബാങ്കുകള്‍ ഉണ്ടായിരുന്നു. അക്കാലത്ത് എല്ലാ വന്‍കിട ബാങ്കുകളും കോര്‍പ്പറേറ്റ് കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. തങ്ങളുടെ സ്വന്തം ഗ്രൂപ്പുകളുടെ താല്‍പര്യങ്ങള്‍ പരിപോഷിപ്പിക്കുന്നതിനുവേണ്ടി ആ ബാങ്കുകള്‍ പൊതുജനങ്ങളില്‍നിന്ന് നിക്ഷേപങ്ങള്‍ സമാഹരിച്ചു. അതാത് ഗ്രൂപ്പുകളുടെ തന്ത്രം നടപ്പാക്കുക എന്നതായിരുന്നു ബാങ്കിങ്ങിന്റെ അര്‍ഥം; ആ ഗ്രൂപ്പുകള്‍ക്ക് താല്‍പര്യമുള്ള ഇടങ്ങളിലേക്ക് വായ്പ ഒഴുകിയെത്തി; കൃഷിക്കാരുടെ ഉല്‍പാദനത്തിന് പ്രാമുഖ്യമുള്ളതും അക്കാലത്ത് കോര്‍പ്പറേറ്റ് കുടുംബങ്ങള്‍ക്ക് ഏറെ താല്‍പര്യമൊന്നും ഇല്ലാതിരുന്നതുമായ കാര്‍ഷികമേഖലയെപ്പോലെയുള്ള മേഖലകള്‍ സാമ്പത്തിക സ്ഥാപനങ്ങളില്‍നിന്നുള്ള വായ്പകളില്‍നിന്ന് അകറ്റിനിര്‍ത്തപ്പെട്ടു. മൗലികമായ സാമൂഹ്യ പ്രാധാന്യം ഇതൊക്കെ മാറ്റാന്‍വേണ്ടിയാണ് ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചത്. വളരെ ലളിതമായ ഒരു ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് അത് ചെയ്തത്. അതായത് ബാങ്കിങ് എന്നത് മറ്റ് പ്രവര്‍ത്തനങ്ങളില്‍നിന്ന് വ്യത്യസ്തമാണ്; ""വായ്പാവിപണി"" മറ്റ് ""വിപണി""കളില്‍നിന്ന് വ്യത്യസ്തമാണ്. മറ്റ് വിപണികളില്‍ (ഉദാഹരണത്തിന് ഫര്‍ണിച്ചര്‍ വിപണി) വാങ്ങുന്ന ആളുടെ പോക്കറ്റില്‍ ഇടപാട് നടക്കുന്നതിനുമുമ്പുള്ള പണത്തിന്റെ അടിസ്ഥാനത്തിലാണ് ചരക്ക് വില്‍ക്കപ്പെടുന്നത്. വില്‍പനക്കാര്‍ "ചരക്ക്" കൊടുത്ത് "പണം" കൈപ്പറ്റുന്നു. വാങ്ങുന്ന ആളാകട്ടെ "പണം" കൊടുത്ത് "ചരക്ക്" കൈപ്പറ്റുന്നു. പക്ഷേ ""വായ്പാ വിപണി""യില്‍ ഉപഭോക്താവിന്റെ പോക്കറ്റില്‍ പുതിയ വിഭവങ്ങള്‍ (അഥവാ വിഭവങ്ങള്‍ക്കുമേലുള്ള നിയന്തണം) ഇട്ടുകൊടുക്കുകയാണ്. ബാങ്കുകള്‍ പുതിയ ""പണം"" സൃഷ്ടിക്കുന്നു. അത് വായ്പയെടുക്കുന്നവന് നല്‍കുന്നു. ബാങ്കുകള്‍ വിട്ടുകൊടുക്കുന്നത് മൂലധനത്തിനുമേലുള്ള നിയന്ത്രണമാണ്. അങ്ങനെ മൂലധനത്തിന്മേലുള്ള നിയന്ത്രണം ആര്‍ക്കാണ് ബാങ്കുകള്‍ വിട്ടുകൊടുക്കുന്നത് എന്നത്, വികസനത്തിന്റെ മാര്‍ഗത്തെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. അതിനാല്‍ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മൗലികമായ സാമൂഹ്യപ്രസക്തിയുണ്ട്; സാമൂഹ്യ പ്രാധാന്യമുണ്ട്. കാരണം വികസനം നടക്കണമോ ഏതേത് മേഖലകളാണ് വികസിക്കേണ്ടത്, ഏതേത് ഗ്രൂപ്പുകളാണ് വളരേണ്ടത്, ഏതേത് പ്രദേശങ്ങളാണ് വികസിക്കേണ്ടത് എന്നൊക്കെ തീരുമാനിക്കുന്നത് അതാണ്. ബാങ്കുകളുടെ പ്രവര്‍ത്തനത്തിന് അത്രമാത്രം മൗലികമായ സാമൂഹ്യ പ്രസക്തിയുണ്ടെങ്കില്‍, ബാങ്കുകളുടെ പ്രവര്‍ത്തനത്തിനുമേലെ സമൂഹത്തിന് നിയന്ത്രണം ഉണ്ടായിരിക്കണം. ബാങ്ക് ദേശസാല്‍ക്കരണത്തിനു പിന്നിലുള്ള യുക്തി അതായിരുന്നു. ""ബാങ്കുകളുടെ മേലുള്ള സാമൂഹ്യ നിയന്ത്രണം"" എന്നു പറയപ്പെടുന്ന, ഒരു ചെറിയ കാലയളവില്‍ നടത്തിയ വിഫലമായ പരിശ്രമത്തിനുശേഷമാണ് ഇങ്ങനെ ബാങ്കുകള്‍ ദേശസാല്‍ക്കരിക്കപ്പെട്ടത്. ഈ യുക്തി എക്കാലത്തും പ്രസക്തമായിരുന്നതുപോലെത്തന്നെ, ഇപ്പോഴും പ്രസക്തമായിത്തന്നെ നിലനില്‍ക്കുന്നു. സമൂഹത്തിന് മുന്‍ഗണനകളുണ്ട്, ബാങ്കുകള്‍ അത് പാലിക്കേണ്ടതുണ്ട് എന്ന വസ്തുതയെ അതില്‍ പിന്നീട് ഉയര്‍ന്നുവന്ന നവലിബറല്‍ വാദം എതിര്‍ക്കുന്നില്ല; അതിന് എതിര്‍ക്കാന്‍ കഴിയുകയുമില്ല.

നവലിബറല്‍ വാദം പറയുന്നത് ഇതാണ്. ബാങ്കുകളെ, അവയുടെ സ്വന്തം പ്രയോഗ യുക്തിക്ക് വിട്ടുകൊടുത്താല്‍, അതായത് ""വായ്പാ വിപണി""യെ സ്വതന്ത്രമായിവിട്ടാല്‍, അവയ്ക്ക് ഈ മുന്‍ഗണനകള്‍ നിറവേറ്റാന്‍ കഴിയും; നാണയപരമായ നയത്തിന്റെ കാര്യത്തില്‍ മൊത്തത്തിലുള്ള ചില നിബന്ധനകള്‍ അനുസരിക്കണമെന്നേയുള്ളു. എന്നാല്‍ പ്രകടമായ രണ്ട് കാരണങ്ങളാല്‍ ഈ വാദം തെറ്റാണ്. ഒന്നാമത് ""വായ്പാ വിപണി""യെ സ്വതന്ത്രമാക്കുന്നതുകൊണ്ട് കൃഷിക്കാര്‍ക്കും ചെറുകിട ഉല്‍പാദകര്‍ക്കും വേണ്ടത്ര സ്ഥാപനവായ്പ ഒരിക്കലും ലഭ്യമാവുകയില്ല. അങ്ങനെയാവുമ്പോള്‍ ഒന്നുകില്‍ ആ മേഖലകള്‍ സമൂഹത്തിന് ദോഷകരമായവിധത്തില്‍ തളരും; അതല്ലെങ്കില്‍ അവയെ തട്ടിമാറ്റിക്കൊണ്ട് അവിടെ കോര്‍പ്പറേറ്റ് മൂലധനം സ്ഥാനം പിടിക്കും; അതിന്റെ ഫലമായി വമ്പിച്ച ദുരിതം ഉണ്ടാകും; അതും ഒരു സമൂഹത്തിനും സഹിക്കാന്‍ കഴിയുകയില്ല. രണ്ടാമത് എത്രയോ മുമ്പ് ജോണ്‍ മെയ്നാര്‍ഡ് കെയിന്‍സ് ചൂണ്ടിക്കാണിച്ചപോലെ, ""ഊഹക്കച്ചവട""ത്തേയും ""കച്ചവട സംരംഭ""ത്തേയും വേര്‍തിരിച്ചറിയുന്നതിന് വിപണി, സ്വതവേതന്നെ കഴിവില്ലാത്തതാണ്. അതിനാല്‍ സ്വതന്ത്രവിപണിയില്‍ ""കച്ചവട സംരംഭ""ത്തിന്റെ ചെലവില്‍ ""ഊഹക്കച്ചവടം"" തഴച്ചുവളരുന്നുവെന്ന് മാത്രമല്ല, അത് സ്വത്തുടമസ്ഥര്‍ക്കുതന്നെ കാലാകാലങ്ങളില്‍ വമ്പിച്ച തകര്‍ച്ച വരുത്തിവെയ്ക്കുകയും ചെയ്യും. 2008ലെ ധനമൂലധന പ്രതിസന്ധിയില്‍, അത്തരമൊരു വമ്പിച്ച തകര്‍ച്ചയ്ക്കുള്ള ഉദാഹരണം നാംതന്നെ കണ്ടതാണല്ലോ. അമേരിക്കയുടെ പൊതു ഖജനാവില്‍നിന്ന് 13 ലക്ഷം കോടി ഡോളറോളംപോന്ന വളരെ വലിയ സംഖ്യ എടുത്തുകൊടുത്തിട്ടാണ് ആ പ്രതിസന്ധിയില്‍നിന്ന് ബാങ്കുകളെ രക്ഷപ്പെടുത്തിയെടുത്തത്. ആ കാര്യം ഇവിടെ വിശദീകരിക്കേണ്ടതില്ലല്ലോ. (സാന്ദര്‍ഭികമായി പറയട്ടെ, പൊതു ഖജനാവില്‍നിന്ന് ഇത്ര വലിയ തുക എടുത്തുകൊടുത്തപ്പോള്‍, ആരുംതന്നെ ""സ്വതന്ത്ര വിപണി""യുടെ ""ധര്‍മങ്ങളെ""പ്പറ്റി പറയുന്നതു കേട്ടില്ല). ചുരുക്കത്തില്‍, സാമൂഹ്യ ലക്ഷ്യങ്ങള്‍ നേടിയെടുക്കണമെന്നുണ്ടെങ്കില്‍ ബാങ്കുകളുടെമേല്‍ സാമൂഹ്യ നിയന്ത്രണം ഏര്‍പ്പെടുത്തുകയല്ലാതെ മററ് ബദല്‍ മാര്‍ഗങ്ങളൊന്നുമില്ല. അത്തരം നിയന്ത്രണം ചെലുത്തുന്നതിനുള്ള ഫലപ്രദമായ ഒരേയൊരു മാര്‍ഗം, ബാങ്കുകള്‍ പൊതു ഉടമസ്ഥതയില്‍ കൊണ്ടുവരികയാണുതാനും. ഉല്‍പാദന ഉപകരണങ്ങളുടെമേലുള്ള സ്വകാര്യ ഉടമസ്ഥത, പൊതുവില്‍ പറഞ്ഞാല്‍, സാമൂഹ്യ നന്മയ്ക്ക് ദ്രോഹകരമാണെങ്കില്‍ ബാങ്കുകളുടെ സ്വകാര്യ ഉടമസ്ഥതയും സാരാംശത്തില്‍ അങ്ങനെതന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.

എന്നാല്‍ ഇന്ത്യയിലെ പൊതുമേഖലയിലുള്ള ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കണമെന്ന ആവശ്യം അന്താരാഷ്ട്ര ധനമൂലധനത്തില്‍നിന്ന് നിരന്തരം ഉയര്‍ന്നുവന്നുകൊണ്ടിരുന്നു. പക്ഷേ അത്തരമൊരു നീക്കം നടത്തുകയാണെങ്കില്‍ അത് വിളിച്ചുവരുത്താവുന്ന വമ്പിച്ച എതിര്‍പ്പ് കാരണം മന്‍മോഹന്‍സിങ് ഗവണ്‍മെന്റിനുപോലും അത് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ഈ പ്രശ്നത്തെക്കുറിച്ച് സാമ്രാജ്യത്വ ഏജന്‍സികള്‍ക്ക് അറിയാമായിരുന്നതുകൊണ്ട്, അവര്‍ തങ്ങളുടെ ആവശ്യത്തിന്റെ ശക്തി കുറയ്ക്കുകയും ചെയ്തു എന്ന കാര്യവും ശരിയാണ്. ഉദാഹരണത്തിന്, സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ മാത്രം സ്വകാര്യവല്‍ക്കരിച്ചാല്‍ മതി എന്നാണ് ഒന്നൊന്നായി വന്ന അമേരിക്കന്‍ ഭരണകൂടങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ് സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യ എന്നതുകൊണ്ടും ലോകത്തിലെതന്നെ ഏറ്റവും വലിയ ബാങ്കുകളില്‍ ഒന്നാണ് അത് എന്നതുകൊണ്ടും, ധനമൂലധനത്തെ സംബന്ധിച്ചിടത്തോളം, ആ ബാങ്കിന്റെ സ്വകാര്യവല്‍ക്കരണംതന്നെ, വേണ്ടത്ര ആകര്‍ഷകമായ ഒരു വിജയ സാധ്യതയായിരുന്നു. എന്നാല്‍ അതുപോലും കടുത്ത എതിര്‍പ്പ് ഉയരുന്നതിന് കാരണമാകുമായിരുന്നു; രാജ്യത്തിലെ ഒരു നവലിബറല്‍ ഭരണത്തിനും അത് തരണംചെയ്യാനും കഴിയുമായിരുന്നില്ല. അതിനാല്‍ രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ സ്വകാര്യവല്‍ക്കരിക്കുന്നതിന് പിന്‍വാതിലിലൂടെയുള്ള ഒരു ശ്രമമാണ്, ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് കോര്‍പ്പറേറ്റ് കുടുംബങ്ങളെ അനുവദിക്കല്‍. ഇന്ത്യയില്‍ കൂടുതല്‍ വിപുലമായ തോതില്‍ പ്രവര്‍ത്തനം നടത്തുന്നതിന് വിദേശബാങ്കുകളെ റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ക്ഷണിച്ചത്, ഇതേ ദിശയിലുള്ള മറ്റൊരു സൂചകമാണ്. വിദേശബാങ്കുകളും ആഭ്യന്തര സ്വകാര്യ ബാങ്കുകളും വലിയ അളവില്‍ പ്രവര്‍ത്തിച്ചുതുടങ്ങിയാല്‍പിന്നെ, പൊതുമേഖലയിലെ ബാങ്കുകളെ തങ്ങളുടെ നിയന്ത്രണത്തിന്‍കീഴില്‍ ഒതുക്കിനിര്‍ത്താന്‍ എക്കാലത്തും കഴിയുന്ന ഗവണ്‍മെന്റിന്, സ്വകാര്യബാങ്കുകളും പൊതുമേഖലാ ബാങ്കുകളും തമ്മിലുള്ള ""ലയന""ത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയും; അഥവാ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യബാങ്കുകള്‍ "ഏറ്റെടുക്കുന്നതി"നെ പ്രോത്സാഹിപ്പിക്കാന്‍ കഴിയും. അങ്ങനെയാകുമ്പോള്‍ സ്വകാര്യവല്‍ക്കരണത്തിനുള്ള പ്രത്യക്ഷമായ നീക്കം ഉണ്ടാക്കുന്ന എതിര്‍പ്പിന്റെ അത്രതന്നെ രൂക്ഷമായ എതിര്‍പ്പ് ഉയര്‍ത്തിവിടാതെത്തന്നെ, പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം വളഞ്ഞ വഴിയിലൂടെ കൈവരിക്കാന്‍ കഴിയുമായിരുന്നു. ഒരുപക്ഷേ സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിലുണ്ടായ, ഏറ്റവും സുപ്രധാനവും പുരോഗമനപരവുമായ സാമ്പത്തിക നടപടിയായിരിക്കാവുന്ന ബാങ്ക് ദേശസാല്‍ക്കരണത്തെ അട്ടിമറിക്കുന്നതിനുള്ള വഞ്ചനാപരമായ ഒരു നീക്കത്തിനാണ് അതിനാല്‍, നാമിന്ന് സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്.

നാം ശ്രദ്ധിക്കേണ്ട ഒരു അടിയന്തിര അര്‍ഥതലംകൂടി ഇതിനുണ്ട്. അത്രയുംകാലം അവഗണിക്കപ്പെട്ടുവന്ന ചെറുകിട ഉല്‍പാദക വിഭാഗത്തിനും അതിനൊക്കെ പുറമെ കൃഷിചെയ്യുന്ന കര്‍ഷകര്‍ക്കും സ്ഥാപനവായ്പകള്‍ ലഭ്യമാകുന്നതിന് ബാങ്ക് ദേശസാല്‍ക്കരണം ഇടയാക്കി. കര്‍ഷക ജനസാമാന്യത്തിനിടയിലുള്ള അതിന്റെ വിതരണം അസമമായ വിധത്തിലായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. ധനിക കൃഷിക്കാരും ഭൂവുടമകളും ആയിരുന്നു സ്ഥാപന വായ്പകളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍. അതെന്തായാലും, ബാങ്ക് ദേശസാല്‍ക്കരണം ഉറപ്പാക്കിയ തോതിലുള്ള സ്ഥാപനവായ്പകളുടെ വ്യാപകമായ വിതരണം ഇല്ലായിരുന്നു എങ്കില്‍ ഹരിതവിപ്ലവം സാധ്യമാകുമായിരുന്നില്ല. കാര്‍ഷികമേഖലയില്‍ സ്ഥാപനവായ്പകള്‍ വിതരണം ചെയ്യപ്പെടുന്നതില്‍ അസമത്വം ഉണ്ടായിരുന്നിട്ടും, കാര്‍ഷികമേഖലയിലെ മുരടിപ്പ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെയാകെ വികസനത്തിനുമുന്നില്‍ കെട്ടിയുയര്‍ത്തിയ തടസ്സത്തേയും (അറുപതുകളുടെ മധ്യത്തില്‍ ഭക്ഷ്യ പ്രതിസന്ധിയിലും ബീഹാര്‍ ക്ഷാമത്തിലും പ്രകടമായിക്കണ്ടത് അതാണ്) ഭക്ഷ്യ ഇറക്കുമതിക്കായി ഇന്ത്യക്ക് അമേരിക്കയെ ആശ്രയിക്കേണ്ടതായി വന്ന അവസ്ഥയേയും തരണംചെയ്യുന്നതിന് കഴിഞ്ഞത്, കാര്‍ഷികമേഖലയിലേക്കുള്ള സ്ഥാപനവായ്പ വര്‍ധിപ്പിച്ചതുമൂലമാണ്. ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉല്‍പാദനം മെച്ചപ്പെടുന്നതിന് പല നടപടികളുടെയും സംയോജിത പ്രവര്‍ത്തനം കാരണമായിത്തീര്‍ന്നുവെന്ന കാര്യത്തില്‍ സംശയമില്ല; പ്രത്യേകിച്ചും പുതിയ വിത്ത്-രാസവള സാങ്കേതിക വിദ്യ. എന്നാല്‍ അവയിലൊക്കെ വെച്ച് വളരെ പ്രധാനപ്പെട്ട ഒരു ഘടകം ബാങ്കുകളില്‍നിന്നുള്ള വായ്പാ ലഭ്യതയായിരുന്നു എന്ന കാര്യം ഉറപ്പാണ്. പാരിസ്ഥിതികമായ അടിസ്ഥാനത്തില്‍ ഹരിതവിപ്ലവം വിമര്‍ശിക്കപ്പെടുന്നുണ്ട്. അത് ശരിക്കും സാധുവായിരിക്കുകയും ചെയ്യാം. എന്നാല്‍ അത് മറ്റൊരു പ്രത്യേക പ്രശ്നമാണ്. പക്ഷേ സാമ്രാജ്യത്വത്തിന്റെ നുകക്കീഴില്‍നിന്ന് രാജ്യത്തെ അത് രക്ഷിച്ചു എന്ന വസ്തുത അപ്പോഴും നിലനില്‍ക്കുന്നു.

സാമ്പത്തിക ""ഉദാരവല്‍ക്കരണത്തിനു""ശേഷം കൃഷിക്കുള്ള സ്ഥാപനവായ്പ വലിയ അളവില്‍ കുറഞ്ഞുവെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. മുന്‍ഗണനാമേഖല എന്ന നിബന്ധന ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നത് ശരിതന്നെ. എന്നാല്‍ അതൊക്കെ പരിഹാസ്യമാക്കിത്തീര്‍ക്കപ്പെട്ടുവെന്ന് മാത്രമല്ല, ""മുന്‍ഗണനാമേഖല"" എന്നതിന്റെ നിര്‍വചനംപോലും (കാര്‍ഷികമേഖലയ്ക്കുള്ള ന്യായമായ വായ്പ അതിന്റെ അതിനിസ്സാരമായ ഘടകം മാത്രമായിത്തീരത്തക്കവിധത്തില്‍) വിപുലമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. എന്നുതന്നെയല്ല, അത്തരം നിബന്ധനകളെ, ശിക്ഷിക്കപ്പെടുമെന്ന യാതൊരു ഭയവും കൂടാതെ വിദേശ ബാങ്കുകള്‍ ലംഘിക്കുകയും ചെയ്യുന്നു; സ്വകാര്യ ബാങ്കുകളും അതേ മാര്‍ഗംതന്നെ പിന്‍തുടരുന്നു. മേല്‍പറഞ്ഞ തടസ്സങ്ങളൊക്കെയുണ്ടായിട്ടും മുന്‍ഗണനാ വായ്പകള്‍ വിതരണംചെയ്യുന്ന കാര്യത്തില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നത് പൊതുമേഖലാ ബാങ്കുകള്‍ തന്നെയാണ്. ഈ ദശാസന്ധിയില്‍, വിദേശബാങ്കുകളുടെയും കോര്‍പ്പറേറ്റ് കുടുംബബാങ്കുകളുടെയും സാന്നിധ്യം വിപുലമാക്കുന്നത്, അതീവ വിചിത്രമായി തോന്നുന്നു.

രാജ്യത്തെ ജനസംഖ്യയില്‍ മുന്നില്‍രണ്ടു ഭാഗത്തിന് ഗുണം ലഭിക്കത്തക്കവിധത്തിലുള്ള ഭക്ഷ്യസുരക്ഷാ നിയമം ഈയിടെ ഗവണ്‍മെന്റ് പാസാക്കിയിട്ടുണ്ട്. ജനസംഖ്യയിലെ ഇത്രയും വലിയ ഒരു വിഭാഗത്തിന്റെ ഭക്ഷ്യ ഉപഭോഗം വര്‍ധിപ്പിക്കണമെന്നുണ്ടെങ്കില്‍, രാജ്യത്തെ ഭക്ഷ്യധാന്യ ഉല്‍പാദനം വര്‍ധിപ്പിക്കേണ്ടതുണ്ട് എന്ന കാര്യം വ്യക്തമാണ്. കൃഷിചെയ്യുന്ന കര്‍ഷകര്‍ക്കു ലഭിക്കുന്ന സ്ഥാപനവായ്പ വലിയ അളവില്‍ വര്‍ധിപ്പിക്കാതെ, അത്തരമൊരു ഉല്‍പാദന വര്‍ധന കൈവരിക്കാന്‍ കഴിയില്ല. ഇത് കഴിയണമെങ്കില്‍ മുന്‍ഗണനാമേഖലാ വായ്പ എന്നാല്‍ എന്തെന്ന് കര്‍ശനമായി നിര്‍വചിക്കപ്പെടണം; മുന്‍ഗണനാ മേഖലാ വായ്പകള്‍ നല്‍കുന്നതിനുള്ള നിബന്ധനകള്‍ ശരിയായി പാലിക്കുന്നതിന് പൊതുമേഖലാ ബാങ്കുകള്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശം നല്‍കണം; മുന്‍ഗണനാ മേഖലാ വായ്പയെ സംബന്ധിച്ച ഇന്നത്തെ ദുര്‍ബലമായ നിര്‍വചനത്തിന്റെ കാര്യത്തില്‍പോലും നിരന്തരം വീഴ്ചവരുത്തിക്കൊണ്ടിരിക്കുന്ന ബാങ്കുകളുടെ, പ്രത്യേകിച്ചും സ്വകാര്യ ബാങ്കുകളുടെയും വിദേശ ബാങ്കുകളുടെയും മേല്‍ ശിക്ഷാ നടപടികള്‍ കൈക്കൊള്ളണം. എന്നാല്‍ അത് ചെയ്യുന്നതിനുപകരം, ബാങ്കിങ് മേഖലയിലെതന്നെ മുന്‍ഗണനാവായ്പകളുടെ കാര്യത്തില്‍ യാതൊരു ശ്രദ്ധയും കാണിക്കാത്ത വിഭാഗത്തെയാണ് ഗവണ്‍മെന്റ് യഥാര്‍ത്ഥത്തില്‍ പ്രോത്സാഹിപ്പിക്കുന്നത്. തങ്ങളുടെതന്നെ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്ന കാര്യത്തില്‍ ഗവണ്‍മെന്റിന് യാതൊരു ഗൗരവബോധവും ഇല്ല എന്നാണ് ഈ വസ്തുത വ്യക്തമാക്കുന്നത്.

വിദേശബാങ്കുകള്‍ക്കുവേണ്ടി ഗവണ്‍മെന്റ് ചുവന്ന പരവതാനി വിരിച്ചുകൊടുക്കുകയാണ്. ഒരിക്കല്‍ അവ രാജ്യത്തിനകത്ത് പ്രവേശിച്ചുകഴിഞ്ഞാല്‍, മുന്‍ഗണനാമേഖലാവായ്പാ നിബന്ധനകള്‍ പാലിക്കുന്നില്ല എന്ന കാരണത്താല്‍ അവയെ പുറത്താക്കാന്‍ ഗവണ്‍മെന്റിന് കഴിയില്ല എന്നത് വളരെ വ്യക്തമാണല്ലോ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഭക്ഷ്യസുരക്ഷാ നിയമത്തിന് അത്യാവശ്യമായതെന്താണോ അതിന് കടകവിരുദ്ധമാണ് ഇന്ന് ബാങ്കിങ് മേഖലയില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങള്‍കൊണ്ട് ഉണ്ടാകാന്‍ പോകുന്നത്. അതിനാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ നിയമം കുഴിച്ചുമൂടപ്പെടും എന്ന തോന്നല്‍ ആര്‍ക്കും ഉണ്ടാകാതിരിക്കുകയില്ല. ഭക്ഷ്യധാന്യങ്ങള്‍ക്ക് പകരമായി പണം നല്‍കുന്നതിനുള്ള സാധ്യത, ആ നിയമത്തില്‍ ഇപ്പോള്‍ത്തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞു കിട്ടിയാല്‍, ഭക്ഷ്യധാന്യത്തിനു പകരമായി പണം നല്‍കുന്നതിലേക്ക് ഗവണ്‍മെന്റും പതുക്കെ മാറും; ഇന്നത്തെ നിലയില്‍ വിലകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഇങ്ങനെ കൈമാറുന്ന പണത്തിന്റെ യഥാര്‍ത്ഥ മൂല്യം കാലക്രമേണ ശുഷ്കിച്ചു ശുഷ്കിച്ചു വരും; സന്ദര്‍ഭവശാല്‍ അംഗീകരിക്കുന്നതിന് ഗവണ്‍മെന്റിന്റെ നവലിബറല്‍ വിഭാഗം നിര്‍ബന്ധിതമായിത്തീര്‍ന്ന, വളരെയേറെ കൊട്ടിഘോഷിക്കപ്പെട്ട ഈ നടപടി പതുക്കെ അട്ടിമറിക്കപ്പെടുകയും ചെയ്യും.

മറ്റൊരു സംഭവ വികാസവും ഇതേ ദിശയിലേക്കുതന്നെയാണ് വിരല്‍ചൂണ്ടുന്നത്. പൊതുമേഖലാ ബാങ്കുകള്‍ക്ക് ബജറ്റിലൂടെ വിഭവങ്ങള്‍ ലഭ്യമാക്കുന്നതിന് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നു; ഇങ്ങനെ ലഭിക്കുന്ന പണം ഉപയോഗിച്ച് ഈ ബാങ്കുകള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ സുഗമമായി വാങ്ങിക്കുന്നതിനുള്ള വായ്പകള്‍ നല്‍കാന്‍ കഴിയും. സമ്പദ്വ്യവസ്ഥയിലെ വ്യാവസായിക ചോദനം വര്‍ധിപ്പിക്കുന്നതിനും ഇതിനകം ഉണ്ടായിട്ടുള്ള പിറകോട്ടടിയെ തടയുന്നതിനും ഈ നടപടികൊണ്ട് കഴിയും എന്നാണ് കണക്കാക്കപ്പെടുന്നത്. വര്‍ഗപരമായ ചായ്വ് പക്ഷേ ഡിമാണ്ട് വര്‍ധിപ്പിക്കുന്നതിന് രണ്ടുമാര്‍ഗങ്ങളാണ് ഉള്ളത്. ഉപഭോക്താവിന് വായ്പ ലഭ്യമാക്കുന്നതാണ് ഒന്നാമത്തെ മാര്‍ഗം. കൃഷി തുടങ്ങിയുള്ള മേഖലകളിലെ ഉല്‍പാദകര്‍ക്ക് വായ്പകള്‍ നല്‍കുന്നതാണ് രണ്ടാമത്തെ മാര്‍ഗം. അങ്ങനെ വായ്പ നല്‍കുന്നതുവഴി അവരുടെ ഉല്‍പാദനവും വ്യാവസായിക ചരക്കുകള്‍ക്കുള്ള ഡിമാന്റും വര്‍ധിപ്പിക്കുവാന്‍ കഴിയും. വ്യാവസായിക ഡിമാന്റ് വര്‍ദ്ധിപ്പിക്കുന്ന അവസരത്തില്‍ത്തന്നെ, രാജ്യത്തിലെ ഭക്ഷ്യധാന്യ ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനും വളരെ വലിയ വിഭാഗം വരുന്ന കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും വാങ്ങല്‍കഴിവ് ഉയര്‍ത്തുന്നതിനും കഴിയും എന്ന മെച്ചം രണ്ടാമത്തേതുകൊണ്ടുണ്ട്. ആഭ്യന്തരവിപണി വികസിപ്പിക്കുന്നതിന് രണ്ടാമത് പറഞ്ഞ ഈ മാര്‍ഗം അവലംബിക്കുന്നതിനുപകരം ഗവണ്‍മെന്റ് അനുവര്‍ത്തിച്ചത് ആദ്യത്തെ മാര്‍ഗമാണ്. അതാകട്ടെ, അമേരിക്കന്‍ ബാങ്കുകള്‍ അവലംബിച്ച മാര്‍ഗമല്ലാതെ മറ്റൊന്നുമല്ലതാനും. അതാണ് താല്‍ക്കാലികമായ ""വായ്പക്കുമിള"" സൃഷ്ടിച്ചത്. പിന്നീടത് പൊട്ടിത്തകരുകയും ചെയ്തു. അതാകട്ടെ, ആ രാജ്യത്തിന്റെ ധനവ്യവസ്ഥയ്ക്ക് ഹാനികരമായിത്തീരുകയും ചെയ്തു. മന്‍മോഹന്‍സിങ് ഗവണ്‍മെന്റിന്റെ കടുത്ത വര്‍ഗപക്ഷപാതിത്വത്തിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.

വാഹനങ്ങള്‍ വാങ്ങുന്നതിനായി ലളിതമായ വ്യവസ്ഥയില്‍ വായ്പ നല്‍കുന്നത്, വിപണിക്ക് പ്രത്യക്ഷത്തില്‍ത്തന്നെ ഉത്തേജനം നല്‍കുന്ന നടപടിയാണ്. അത്തരം വാഹനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കോര്‍പ്പറേറ്റുകളുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നതിനും അത് ഉതകും. അതേ അവസരത്തില്‍ കാര്‍ഷികോല്‍പന്നങ്ങളുടെ വികസനവും ബഹുജനങ്ങളുടെ വാങ്ങല്‍ കഴിവും വര്‍ധിപ്പിക്കുന്നതുവഴി ആഭ്യന്തര വിപണിയെ വികസിപ്പിക്കുന്നത്, കോര്‍പ്പറേറ്റ് മൂലധനത്തെ സംബന്ധിച്ചിടത്തോളം തലതിരിഞ്ഞ നടപടിയുമാണ്. ഉല്‍പാദകന് വായ്പ നല്‍കുന്നതിനുപകരം ഉപഭോക്താവിന് വായ്പ നല്‍കുന്ന, കൃഷിപ്പണിചെയ്യുന്ന കര്‍ഷകനുപകരം കോര്‍പ്പറേറ്റ് ധനമൂലധന വരേണ്യവര്‍ഗത്തിന് മുന്‍ഗണന നല്‍കുന്ന, ബാങ്ക് ദേശസാല്‍ക്കരണത്തിന്റെ നേട്ടങ്ങളെ തകിടംമറിച്ച് സമ്പദ്വ്യവസ്ഥയെ ധനപ്രതിസന്ധികള്‍ക്കുമുന്നില്‍ തുറന്നിട്ടു കൊടുക്കുന്ന, ബാങ്കിങ് നയത്തിലെ ഈ പുതിയ നിര്‍ദ്ദേശങ്ങളെ, രാഷ്ട്രത്തിന്റെ താല്‍പര്യങ്ങള്‍ പരിഗണിച്ച്, ശക്തിയായി ചെറുക്കേണ്ടതുണ്ട്.

*
പ്രഭാത് പട്നായിക് ചിന്ത വാരിക

No comments: