Saturday, November 30, 2013

കാര്‍ഷികമേഖലയെ സംരക്ഷിക്കുക

സിപിഐ എം സംസ്ഥാന പ്ലീനം അംഗീകരിച്ച പ്രമേയം

കേരളത്തിന്റെ കാര്‍ഷികമേഖലയെ തകര്‍ക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ തിരുത്തണമെന്ന് സിപിഐ എം സംസ്ഥാന പ്ലീനം ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ തുടരുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ഗുരുതര പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. കാര്‍ഷികരംഗത്ത് നിലവിലുണ്ടായിരുന്ന സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുക എന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ആ നയം അതേപോലെ നടപ്പാക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ കേരളത്തിന്റെ കാര്‍ഷികമേഖലയെ മരുപ്പറമ്പാക്കി.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഘട്ടത്തിലാണ് കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ നടമാടിയിരുന്ന ആത്മഹത്യ ഇല്ലാതാക്കിയത്. കൃഷിക്കാരില്‍ ആത്മവിശ്വാസമുണ്ടാക്കി കാര്‍ഷികമേഖലയെ മുന്നോട്ടുകൊണ്ടുപോയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയങ്ങളെ തകര്‍ക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍. യുഡിഎഫ് അധികാരത്തിലെത്തിയശേഷം അറുപതോളം കര്‍ഷകര്‍ ആത്മഹത്യചെയ്തു. കൃഷിക്കാര്‍ക്ക് പലിശരഹിത വായ്പകള്‍ നല്‍കുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചത് കര്‍ഷകരെ പ്രതിസന്ധിയിലാക്കി. കാര്‍ഷിക കടാശ്വാസകമീഷന്റെ പ്രവര്‍ത്തനത്തെ സര്‍ക്കാര്‍ നിര്‍ജീവമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന തണ്ണീര്‍ത്തട സംരക്ഷണ നിയമത്തെതന്നെ ഇല്ലാതാക്കി. കുട്ടനാട്, ഇടുക്കി, വയനാട് പാക്കേജുകളെയും അവതാളത്തിലാക്കിയിരിക്കുകയാണ്. മലയോര കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നതും യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. കാര്‍ഷികമേഖലയ്ക്കുള്ള നീക്കിവയ്പ് പടിപടിയായി കുറഞ്ഞ് 12-15 ശതമാനത്തില്‍ എത്തി. ഇതില്‍തന്നെ പകുതിയോളം തുക പഞ്ചായത്ത് പദ്ധതികളുടെ ഭാഗമായാണ് ചെലവാക്കിയിരുന്നത്. 30 ശതമാനം പദ്ധതിവിഹിതം ഉല്‍പ്പാദനമേഖലയ്ക്കു ചെലവഴിക്കണമെന്ന നിബന്ധന എടുത്തുമാറ്റിയതോടെ ഈ വര്‍ഷം ഏതാണ്ട് അഞ്ചുശതമാനം പദ്ധതിപ്പണം മാത്രമാണ് പഞ്ചായത്തുകള്‍ കാര്‍ഷികമേഖലയ്ക്കായി മാറ്റിവച്ചത്. കേന്ദ്രസര്‍ക്കാര്‍ ഒപ്പിട്ടുകൊണ്ടിരിക്കുന്ന ആഗോളകരാറുകള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയാണ്. രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് നിയന്ത്രണങ്ങളില്ലാതെ മറ്റു രാജ്യങ്ങളില്‍നിന്ന് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നു. നാണ്യവിളകളെ ആസ്പദമാക്കി നില്‍ക്കുന്ന കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ഇത് വലിയ പ്രതിസന്ധിയുണ്ടാക്കി. ആസിയന്‍ കരാര്‍ നമ്മുടെ സമ്പദ്ഘടനയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് നേരത്തെതന്നെ പാര്‍ടി മുന്നറിയിപ്പ് നല്‍കിയതാണ്.

കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദനച്ചെലവുമായി താരതമ്യപ്പെടുത്തിയാല്‍ വില ഏറെ കുറവാണ്. കാര്‍ഷികമേഖലയിലെ നിക്ഷേപത്തില്‍ കുറവുണ്ടാകുന്നത് കര്‍ഷകത്തൊഴിലാളികളുടെ ജീവിതത്തെയും ബാധിച്ചിരിക്കുകയാണ്. ഇന്ത്യയിലെ മൊത്തം റബര്‍ ഉല്‍പ്പാദനത്തിന്റെ 87.3 ശതമാനവും കേരളത്തില്‍നിന്നാണ്. റബറിന്റെ വിലയിടിവ് കേരളത്തിന്റെ തന്നെ ഒരു തനതായ പ്രശ്നം എന്ന നിലയിലാണ് രൂപപ്പെടുന്നത്. ഈ ഘട്ടത്തിലാണ് കേരളത്തില്‍നിന്നുള്ള മന്ത്രിമാരുടെ ഇടപെടലും സമ്മര്‍ദവും കൂടുതല്‍ ആവശ്യമായി വരുന്നത്. ഇക്കാര്യത്തില്‍ അനങ്ങാപ്പാറനയമാണ് ഉണ്ടായിട്ടുള്ളത്. 2013 ജൂലൈവരെ 1,60,000 ടണ്‍ റബര്‍ ഇറക്കുമതിചെയ്തു. 2013 ജനുവരിയില്‍ കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതിച്ചുങ്കം 13.5 ശതമാനമാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെതിരെ ഉയര്‍ന്നുവന്ന കര്‍ഷകരോഷത്തിന്റെ ഫലമായി 20 ശതമാനമോ അല്ലെങ്കില്‍ ഇരുപത് രൂപയോ ഇതിലേതാണ് കൂടുതലെങ്കില്‍ അത് ഒരു കിലോയ്ക്ക് ചുമത്തുമെന്ന് പ്രഖ്യാപിച്ചതാണ്. എന്നാല്‍, സര്‍ക്കാര്‍ ഇത് 20 രൂപയാക്കി നിജപ്പെടുത്തുകയാണ് ചെയ്തത്. 20 ശതമാനമാണെങ്കില്‍ അത് 34 രൂപയായിരിക്കും. ഇതിലൂടെ ഇന്ത്യാഗവണ്‍മെന്റ് ടയര്‍ലോബിക്ക് വിടുപണിയും റബര്‍ കര്‍ഷകര്‍ക്ക് ഇരുട്ടടിയുമാണ് നല്‍കിയത്. വന്‍കിട ടയര്‍ കമ്പനികള്‍ ചുരുങ്ങിയ ചുങ്കത്തില്‍ റബര്‍ ഇറക്കുമതിചെയ്ത് കുന്നുകൂട്ടിയതിന്റെ ഫലമായി ചെറുകിട- ഇടത്തരം വ്യാപാരികളില്‍നിന്ന് വന്‍കിട വ്യാപാരികള്‍ റബര്‍ സംഭരിക്കുന്നില്ല. ഇത് ഗുരുതരമായ പ്രത്യാഘാതം റബര്‍ കര്‍ഷകരില്‍ ഉണ്ടാക്കും. ആസിയന്‍ കരാര്‍ വന്നാലും റബറിനെ സംരക്ഷണപ്പട്ടികയില്‍ ഉള്‍പ്പെടുത്തി കേരളത്തിലെ റബര്‍ കര്‍ഷകരെ രക്ഷിക്കുമെന്നാണ് കോണ്‍ഗ്രസ് എംപിമാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍, ഇന്ന് വ്യവസായ പ്രമുഖരെയും ടയര്‍ ലോബികളെയും പ്രീണിപ്പിക്കുന്ന നയമാണ് നടത്തുന്നത്.

പ്രതിസന്ധി മറികടക്കാന്‍ റബര്‍ ബോര്‍ഡും സംസ്ഥാനസര്‍ക്കാരും ഉടന്‍ ഇടപെടണം. റബറിന്റെ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കണം. വ്യാപാരികള്‍ റബര്‍ സംഭരിക്കാത്ത സ്ഥിതിക്ക് മാന്യമായ വിലയ്ക്ക് റബര്‍ ബോര്‍ഡ് ആര്‍പിഎസ് മുഖേന സംഭരിക്കണം. കാര്‍ഷികമേഖല ശക്തിപ്പെടണമെങ്കില്‍ കാര്‍ഷികോല്‍പ്പന്ന സംസ്കരണത്തിനും സംഭരണത്തിനുമുള്ള സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ട്. എന്നാല്‍, അക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടാകുന്നില്ല. രാജ്യത്തിനകത്തും പുറത്തുമുള്ള ഗവേഷണകേന്ദ്രങ്ങള്‍ കണ്ടെത്തുന്ന പുതിയ അറിവുകള്‍ ഈ രംഗത്തെ സംരംഭകര്‍ക്ക് ലഭ്യമാക്കുകയാണ് വേണ്ടത്. കേരളത്തിന്റെ കാര്‍ഷികമേഖലയെ ശക്തിപ്പെടുത്താന്‍ ഉതകുന്ന നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്. കാര്‍ഷികമേഖലയുടെ അടിത്തറ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയത്തിനെതിരായി ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം.

*
ദേശാഭിമാനി

No comments: