Thursday, July 3, 2008

മാധ്യമങ്ങളുടെ പാഠപുസ്തക പര്‍വം

കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കരണ നീക്കങ്ങള്‍ക്കെതിരെ ഇടത് തീവ്രവാദ നിലപാടുകളില്‍നിന്നാരംഭിച്ച വിമര്‍ശനങ്ങള്‍ ഇന്ന് വലതുപക്ഷ തീവ്രവാദ നിലപാടുകളായി വിദ്യാഭ്യാസ മണ്ഡലത്തെയും സാമൂഹ്യജീവിതത്തെയും കലാപകലുഷിതമാക്കാന്‍ ശ്രമിക്കുകയാണ്. പൊതുവിദ്യാഭ്യാസം തകര്‍ക്കുകയും ഭരണഘനാപരമായ ഉത്തരവാദിത്വത്തില്‍നിന്ന് പിന്‍തിരിയുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായി വളര്‍ന്നു വികസിക്കേണ്ട, വിദ്യാഭ്യാസ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരങ്ങളെ വാണിജ്യവല്‍ക്കരണത്തിനും വരേണ്യവല്‍ക്കരണത്തിനും വിദ്യാഭ്യാസത്തിന്റെ വര്‍ഗീയവല്‍ക്കരണത്തിനുമെതിരെ പോരാടുന്ന ഒരു സംസ്ഥാന സര്‍ക്കാറിന്റെ പരിമിതിക്കുള്ളില്‍നിന്നുകൊണ്ട് ആഗോളവല്‍ക്കരണ നയങ്ങളെ ചെറുക്കുന്ന ഇടതുപക്ഷത്തിനെതിരായി തിരിച്ചുവിടാനുള്ള ഗൂഢാലോചനയാണ് കുത്തക മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയശക്തികളും ഇടതുപക്ഷമായി അഭിനയിച്ചുനടക്കുന്ന ചില ബുദ്ധിജീവികളും ചേര്‍ന്നു നടത്തിയത്.

വിദ്യാര്‍ഥികള്‍ക്കിടയില്‍ ചരിത്രബോധവും ശാസ്ത്രീയ ചിന്താരീതിയും രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പാഠപുസതകങ്ങളെ അന്ധമായി എതിര്‍ത്ത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ വളര്‍ത്താനാണ് കേരളത്തിലെ മാധ്യമങ്ങള്‍ തുനിഞ്ഞിറങ്ങിയത്. ഇന്നിപ്പോള്‍ വിവാദമായിത്തീര്‍ന്ന ഏഴാംക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിനെതിരായി വസ്തുതകളുമായി ഒരു ബന്ധവുമില്ലാത്ത ആരോപണങ്ങള്‍ എഴുതിവിട്ടത് ആദ്യമായി മാതൃഭൂമി പത്രമായിരുന്നു. കമ്യൂണിസ്റ്റുകാര്‍ക്കും ഇടതുപക്ഷ സര്‍ക്കാറിനുമെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ സ്പെഷ്യലിസ്റ്റായിരിക്കുന്നു മാതൃഭൂമി എന്ന ദേശീയപത്രം എന്ന് സംശയിക്കേണ്ട അവസ്ഥയാണുള്ളത്. മാതൃഭൂമി ആരംഭിച്ച ആരോപണങ്ങള്‍ ഏറ്റുപിടിച്ചാണ് മറ്റുപത്രമാധ്യമങ്ങളും ചില വലതുപക്ഷ വിദ്യാര്‍ഥി-യുവജനസംഘടനകളും അധ്യാപകസംഘടനകളും രംഗത്തു വന്നത്. ഇപ്പോള്‍ മുസ്ളിംമത സംഘടനകളും സഭയും എന്‍ എസ് എസ്സുമെല്ലാം സത്യാവസ്ഥയെന്തെന്നുപോലും പരിശോധിക്കാനുള്ള ക്ഷമ കാണിക്കാതെ ഏഴാംക്ലാസിലെ സാമൂഹ്യപാഠപുസ്തകം മതനിഷേധവും നിരീശ്വരവാദവും പ്രചരിപ്പിക്കുകയാണെന്ന് മുറവിളി കൂട്ടുകയാണ്.

മാതൃഭൂമി ഉന്നയിച്ച ഏറ്റവും പ്രധാനപ്പെട്ട ആരോപണം സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള 'ഇനിയും മുന്നോട്ട് ' എന്ന പാഠഭാഗത്തില്‍ ഗാന്ധിജിക്കും നെഹറുവിനും വേണ്ടത്ര പ്രാധാന്യമില്ലെന്നായിരുന്നു. എന്താണ് വസ്തുത? ഇനിയും മുന്നോട്ട് എന്ന 14 പേജുള്ള പാഠഭാഗത്തില്‍ നാലുപേജോളം ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ഉപ്പ് സത്യഗ്രഹവും ക്വിറ്റിന്ത്യാ സമരവുമാണ് പ്രതിപാദിക്കുന്നത്. ഇതില്‍തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യം വ്യക്തമാക്കുന്ന നെഹ്റുവിന്റെ പാര്‍ലമെന്റ് പ്രസംഗത്തിന്റെ സംക്ഷേപം കൊടുത്തിട്ടുമുണ്ട്. മറ്റൊരു ആരോപണം അക്രമസമരങ്ങള്‍ക്ക് പ്രാധാന്യം, അഹിംസാപരമായ സമരങ്ങളെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നില്ല എന്നാണ്. 'വളയിട്ട കൈകളില്‍ ഗര്‍ജിക്കുന്ന തോക്ക് ' എന്ന 13 പേജ് വരുന്ന പാഠഭാഗത്തില്‍ 10 വരി കഴിച്ച് ബാക്കിയെല്ലാം സഹനസമരമാണ് പ്രതിപാദിക്കുന്നത്. അക്രമസമരങ്ങളില്‍ സ്വാതന്ത്ര്യസമരസേനാനികള്‍ ഏര്‍പ്പെട്ടതായി ഒരു ധ്വനിയും ഈ പാഠത്തില്‍ ഇല്ല. പിന്നെയൊരു ആരോപണം നെഹ്റുവിന് പ്രാധാന്യം കുറച്ചുവെന്നതാണ്. 'ഇനിയും മുന്നോട്ട്', 'മനുഷ്യത്വം വിളയുന്ന ഭൂമി' എന്നീ രണ്ടു ഭാഗങ്ങളിലും നെഹ്റുവിന്റെ ആശയങ്ങള്‍ക്കും ജീവിതവീക്ഷണങ്ങള്‍ക്കുമാണ് പ്രാധാന്യം കൊടുത്തിരിക്കുന്നതെന്ന് പാഠഭാഗം ഒന്നോടിച്ചുപോകുന്ന ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

ഇതുപോലുള്ള, വസ്തുതയുമായി ഒരുവിധ ബന്ധവുമില്ലാത്ത, പെരും നുണകളാണ് മാധ്യമങ്ങളും വലതുപക്ഷ ശക്തികളും പ്രചരിപ്പിക്കുന്നത്. സാമൂഹ്യതാല്പര്യങ്ങളും പുരോഗതിയും ബൂര്‍ഷ്വാമാധ്യമങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഒരിക്കലും പ്രശ്നമാവുന്നില്ല. തങ്ങളുടെ ചൂഷണം തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയുന്ന രീതിയില്‍ വ്യവസ്ഥയുടെ നിലനില്‍പ്പും അതിജീവനവും മാത്രമാണ് അവരുടെ അജന്‍ഡ. അതിനായി എന്ത് വൃത്തികേടും അപവാദങ്ങളും പ്രചരിപ്പിക്കാന്‍ ബൂര്‍ഷ്വാസിക്ക് മനഃസാക്ഷിക്കുത്തില്ല. ബൂര്‍ഷ്വാ മാധ്യമവ്യവസ്ഥയുടെ നെറികെട്ട പ്രചാരവേലയിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് ലെനില്‍ എഴുതി: "ബൂര്‍ഷ്വാസിയെ നോക്കൂ..... അവര്‍ക്ക് വേണ്ടതെന്തോ അത് പ്രചരിപ്പിക്കാന്‍ അവര്‍ക്കെന്തൊരു സാമര്‍ഥ്യമാണ്! അവരുടെ പത്രങ്ങളുടെ ദശലക്ഷക്കണക്കിന് കോപ്പികള്‍ അവരുടെ ബൂര്‍ഷ്വാസ്ഥാപനങ്ങളെ മാതൃകാസ്ഥാപനങ്ങളായി വാഴ്ത്തുന്നതും~ അവരുടെ വ്യവസ്ഥക്കെതിരാവുന്നവയെ അപകടകാരിയാക്കുന്നതും എങ്ങനെയാണെന്ന് കണ്ടില്ലേ....''

ഏഴാം ക്ലാസിലെ സാമൂഹ്യപാഠപുസ്തകത്തിലെ നവോത്ഥാന മൂല്യങ്ങളിലേക്ക് കുട്ടികളെ ക്ഷണിക്കുന്ന എല്ലാ പാഠങ്ങളും മതനിഷേധവും നിരീശ്വരവാദവും മിശ്രവിവാഹ പ്രോത്സാഹനവുമാണെന്നെല്ലാമുള്ള ആരോപണങ്ങളാണ് ചില മതസംഘടനകളും വലതുപക്ഷ ശക്തികളും മുന്നോട്ടുവെച്ചിരിക്കുന്നത്്. 'വേര്‍തിരിവില്ലാത്ത ലോകം', 'മനുഷ്യത്വം വിളയുന്ന ഭൂമി' തുടങ്ങിയ പാഠങ്ങളെല്ലാം മനുഷ്യര്‍ക്കിടയിലെ മതപരവും ജാതീയവുമായ ഭിന്നതകള്‍ക്കപ്പുറം മാനവീയമായ ഉദ്ഗ്രഥനം ലക്ഷ്യംവെക്കുന്നതാണ്. മതവിശ്വാസങ്ങള്‍ക്കപ്പുറം മനുഷ്യരുടെ ഐക്യവും സാഹോദര്യവും വിളംബരം ചെയ്യുന്നത് എങ്ങനെയാണ് മതനിഷേധവും മതവിരുദ്ധതയുമാവുക? എല്ലാ മതങ്ങളും മനുഷ്യരെ പഠിപ്പിക്കുന്നത് മനുഷ്യര്‍ക്കിടയിലെ സമത്വവും സാഹോദര്യവും ഉറപ്പിക്കാനാണ്. മതത്തിന്റെ ആവിര്‍ഭാവകാലത്തെ ശക്തിസ്വഭാവമെന്നതുതന്നെ മനുഷ്യസ്നേഹമായിരുന്നു. അത് രൂപംകൊണ്ട കാലഘട്ടത്തിലെ അധീശത്വവ്യവസ്ഥയുടെ ക്രൂരതകള്‍ക്കെതിരായ ജീവന്മരണ പോരാട്ടമാണ് മതങ്ങള്‍ക്ക് ജനസ്വാധീനം ലഭിക്കാന്‍ കാരണമായത്.

മതങ്ങള്‍ ചൂഷകരായ ഭരണാധികാരികളുടെയും അധീശവ്യവസ്ഥയുടെയും ഉപകരണമായിത്തീര്‍ന്നതോടെയാണ് ചരിത്രത്തിലെ ഏറ്റവും ക്രൂരമായ പാതകങ്ങളുടെ പ്രത്യയശാസ്ത്രമായി മതദര്‍ശനങ്ങള്‍ പുനരുജ്ജീവിക്കപ്പെട്ടത്. അന്ധകാരപൂര്‍ണമായ മധ്യകാലഘട്ടത്തിലെ അതിക്രമങ്ങളെല്ലാം അധികാരവര്‍ഗങ്ങളുടെ ചൂഷണത്തിനുള്ള പ്രത്യയശാസ്ത്രമായി മതം പരിണമിച്ചതിന്റെ ദുരന്തഫലമായിരുന്നു. ഭൂമി കുലുക്കുന്ന ജ്ഞാനോദയത്തിന്റെയും നവോത്ഥാനത്തിന്റെയും ചിന്താവിപ്ലവത്തിലൂടെയാണ് ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ദര്‍ശനങ്ങള്‍ മതാധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് ഈ ഭൂമുഖത്ത് യാഥാര്‍ഥ്യമായത്. ജ്ഞാനോദയത്തിന്റെയും ബൂര്‍ഷ്വാവിപ്ലവങ്ങളുടെയും ഉപകരണാത്മകമായ യുക്തിക്കപ്പുറത്ത് സര്‍ഗാത്മകവും സംവാദാത്മകവുമായ ഒരു സാമൂഹ്യസാഹചര്യത്തെയാണ് കമ്യൂണിസ്റ്റുകാരുടെ ജനാധിപത്യസങ്കല്പം വിഭാവനം ചെയ്യുന്നത്. അത് ബഹുസ്വരതയെ അംഗീകരിക്കുന്നതും ഓരോ സമൂഹത്തിന്റെയും സത്തയെയും വിശ്വാസപരവും മതപരവുമായ കെട്ടുപാടുകളെ പരിഗണിക്കുന്നതുമാണ്. പ്രകൃതിയുമായി പ്രവര്‍ത്തിച്ചും പ്രതിപ്രവര്‍ത്തിച്ചും അതിന് വിധേയമായും അതിനെ കീഴടക്കിയുമാണ് മനുഷ്യന്‍ സാമൂഹ്യജീവി എന്ന നിലയില്‍ ചുവട് ഉറപ്പിച്ചത്. സാമൂഹ്യ വികാസചരിത്രത്തിനിടയില്‍ സംഭവിച്ച അപചയങ്ങള്‍ക്കും അതിന്റെ ഫലമായ നാനാതരം വ്യഥകള്‍ക്കും അവന്‍ പരിഹാരം തേടിയത് ആദ്യം മന്ത്രവാദാനുഷ്ഠാനങ്ങളിലൂടെയും തുടര്‍ന്ന് മതങ്ങളിലൂടെയുമാണ്. ചരിത്രമേല്‍പ്പിച്ച ഭാരങ്ങളില്‍നിന്നും ജീവിതമേല്‍പ്പിച്ച അനിവാര്യമായ ക്ലേശങ്ങളില്‍നിന്നും വിമോചിതനാവുകയെന്നത് മതനിരാസത്തിന്റെതായ ലളിതയുക്തികൊണ്ട് സാധ്യമാവുന്നതല്ലായെന്ന് മാര്‍ക്സും ലെനിനുമെല്ലാം ആവര്‍ത്തിച്ച് പഠിപ്പിച്ചിട്ടുണ്ട്.

മതത്തെ സംബന്ധിച്ച് മാര്‍ക്സിസ്റ്റുകളുടെ നിലപാട് എന്ത് എന്ന് ഇവിടെ വ്യക്തമാക്കിയത് പാഠപുസ്തകങ്ങളിലൂടെ കമ്യൂണിസവും നിരീശ്വരവാദവും ഒളിച്ചുകടത്തുന്നുവെന്ന വലതുപക്ഷ പ്രചാരവേലയുടെ പൊള്ളത്തരം സൂചിപ്പിക്കാന്‍ മാത്രമാണ്. മതത്തെയും മതവിശ്വാസത്തെയും മറ്റെന്തിനെക്കാളും പ്രധാനമായി കാണുന്നവരെപ്പോലെത്തന്നെ മതേതരവാദികളുടെ ജീവിതവും ഒരു ജനാധിപത്യ സമൂഹത്തിനകത്ത് സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്ന പ്രാഥമികമായ സാമൂഹ്യ പാഠമാണ് "മതമില്ലാത്ത ജീവന്‍'' എന്ന പാഠഭാഗം നമ്മുടെ വരുംതലമുറകളില്‍ ഉണര്‍ത്തിക്കുന്നത്. അത് മതവിരുദ്ധമാണെന്നു പറയുന്നവര്‍ തീവ്രമതാന്ധവാദികള്‍ മാത്രമായിരിക്കും. കേരളത്തില്‍ മിശ്രവിവാഹങ്ങള്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന, അങ്ങനെ ചെയ്യുന്നവരെ അരുംകൊലചെയ്യുന്ന ചില തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നു. കാസര്‍ക്കോട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ബാലകൃഷ്ണന്‍ അന്യമതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രേമിച്ച് വിവാഹം കഴിച്ചതിനാണ് കൊലക്കത്തിക്കിരയായതെന്ന ദുഃഖകരമായ സത്യം കോണ്‍ഗ്രസ് നേതാക്കള്‍ മറന്നുപോയാലും മതേതരവിശ്വാസികളായ സാധാരണ കോണ്‍ഗ്രസുകാര്‍ക്ക് മറന്നുകളയാന്‍ പറ്റുമോ? ഗുജറാത്തിലും രാജസ്ഥാനിലുമെല്ലാം അന്യമതസ്ഥരുമായി വിവാഹം ചെയ്യുന്നവരെ സംഘപരിവാര്‍ സംഘടനകള്‍ നിഷ്ഠുരമായി കൈകാര്യം ചെയ്യുന്ന വാര്‍ത്തകള്‍ നാമെത്രയോ കേട്ടതാണ്. പാഠപുസ്തകങ്ങളെ കാവിവല്‍ക്കരിച്ചും സരസ്വതിമന്ദിര്‍ വിദ്യാലയങ്ങളില്‍ ഹിന്ദുരാഷ്ട്രവാദവും മുസ്ളിം ഉന്മൂലനവും പാഠ്യവിഷയമാക്കിയുമാണ് ആര്‍ എസ് എസ് മതസ്വാതന്ത്ര്യം ആഘോഷിക്കുന്നത് എന്ന കാര്യം അന്തസ്സാരശൂന്യമായ കാര്യങ്ങള്‍ പറഞ്ഞ് പാഠപുസ്തകത്തിനെതിരെ രംഗത്ത് വന്നിരിക്കുന്ന മുസ്ളിം സംഘടനാനേതാക്കള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. വ്യത്യസ്ത മതസമൂഹങ്ങളുടെ നിലനില്‍പ്പും സ്വാതന്ത്ര്യവും ഉറപ്പ് നല്‍കുന്നത് ഭരണഘടനയുടെ മതേതരവ്യവസ്ഥകളും അതിനുവേണ്ടി ജീവന്‍കൊടുക്കാന്‍ തയാറാകുന്ന മതേതര ജനാധിപത്യശക്തികളുമാണെന്ന കാര്യം കേരളത്തിലെ ന്യൂനപക്ഷ മത സമൂഹങ്ങളില്‍പെട്ട ചിന്താശക്തി നഷ്ടപ്പെട്ടിട്ടില്ലാത്ത എല്ലാ വിശ്വാസികളും തിരിച്ചറിയുമെന്ന കാര്യം സംശയരഹിതമാണ്.

മതേതരത്വത്തിന് ദാര്‍ശനികാടിത്തറയില്ലെന്ന് വാദിച്ചുകൊണ്ട് നവോത്ഥാനമൂല്യങ്ങള്‍ക്കും സ്ഥിതിസമത്വാശയങ്ങള്‍ക്കും മരണം വിധിക്കുന്ന നവലിബറല്‍ മൂലധനവ്യവസ്ഥയും അതിന്റെ പരിലാളനയില്‍ വളര്‍ന്നുവരുന്ന പുനരുത്ഥാനശക്തികളും മാനവീകതയുടേതായ എല്ലാ പാഠങ്ങളെയും തിരസ്കരിക്കുകയാണ് . മാനവികതയെന്നത് ഇന്ന് ആഗോളമൂലധന വ്യവസ്ഥക്കും അതിന്റെ സൈനികവും രാഷ്ട്രീയവും സാമ്പത്തികവും സാംസ്കാരികവുമായ അധിനിവേശഭ്രമങ്ങള്‍ക്കെതിരായ നിലപാടും പോരാട്ടവുമാണ്. അനുനിമിഷം അപമാനവീകരിക്കപ്പെടുന്ന ഒരു ലോകക്രമത്തിനകത്ത് അതിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക വ്യവസ്ഥയെ പൊളിച്ചുകളയാന്‍ പഠിപ്പിക്കാത്ത, വിമര്‍ശനത്തിന്റെയും വിശകലനത്തിന്റെയും ധൈഷണിക പ്രവര്‍ത്തനത്തിനു പ്രേരിപ്പിക്കാത്ത ഒന്നും മാനുഷികമാവുക വയ്യ. ചിന്തയുടെയും പ്രയോഗത്തിന്റെയും വികാസപഥങ്ങളില്‍ മനുഷ്യസമൂഹം സഹസ്രാബ്ദങ്ങളിലൂടെ സ്വരൂപിച്ചെടുത്ത മാനവീയമൂല്യങ്ങളെ ആദര്‍ശതലങ്ങളില്‍പോലും അനുവദിക്കാത്ത ആധിപത്യമാണ് ആഗോളവല്കരണത്തിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നത് .നമ്മുടെ പാഠപുസ്തകങ്ങളിലെ, മാനവികമൂല്യങ്ങളെ കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കുന്ന പാഠഭാഗങ്ങളെ അസഹിഷ്ണുതയോടെ കാണുന്നവര്‍ ഈ ആസുരകാലത്തിന്റെ ദുര്‍ഭഗസന്തതികളാണ്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, സാമൂഹ്യനീതി, ജ്ഞാനോത്സുകത, അനീതിക്കെതിരായ സമരബോധം തുടങ്ങി മാനവീകതയുടെതായ സമസ്ത മൂല്യങ്ങളെയും ദര്‍ശനങ്ങളെയും വെറുക്കുന്നവരുടെ കുടിലമായ രാഷ്ട്രീയ തട്ടിപ്പാണീ പാഠപുസ്തക വിവാദവും സമരവും.

വിജ്ഞാന വിപ്ലവങ്ങള്‍

സാമൂഹ്യനീതിയിലും സമത്വത്തിലുമധിഷ്ഠിതമായ ഒരു സാമൂഹ്യക്രമം കെട്ടിപ്പടുക്കുന്നതിന് പ്രാപ്തമായ ശിക്ഷിതശേഷി ആര്‍ജിക്കലാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം. തലമുറകളിലേക്ക് പകര്‍ന്നുകൊടുത്തും വ്യവസ്ഥയെ മാറ്റാനും ഭാവിസമൂഹത്തെ പുനഃസൃഷ്ടിക്കാനും ആവശ്യമായ അറിവും രീതികളും രൂപപ്പെടുത്തിക്കൊണ്ടുമാണ് ആധുനികവിദ്യാഭ്യാസം ഈയൊരു ലക്ഷ്യത്തെ സാക്ഷാല്‍ക്കരിക്കുന്നത്. അറിവിന്റെ വിമോചനപരമായ ധര്‍മം ശാസ്ത്രീയവും ജനാധിപത്യപരവുമായ വിദ്യാഭ്യാസ പ്രക്രിയയിലൂടെയാണ് പ്രധാനമായും നിര്‍വഹിക്കപ്പെടുന്നത്. ഇന്‍ഫോര്‍മാറ്റിക്സിന്റെ ഈ യുഗത്തിലും വിജ്ഞാനത്തിന്റെ സാരസര്‍വസ്വമായ വിദ്യാപ്രസരണം ഔപചാരികമായ വിദ്യാഭ്യാസ പ്രക്രിയയിലൂടെയാണ് പ്രധാനമായും സംഭവിക്കുന്നത്.

അറിവിനെ വേദമന്ത്രങ്ങളായി ലഘൂകരിച്ചുകണ്ടിരുന്ന ഫ്യൂഡല്‍ ജീവിതമൂല്യങ്ങളോടും ബ്രാഹ്മണാധിപത്യത്തോടും കലഹിച്ചുകൊണ്ടാണ് ആധുനികാശയങ്ങളും വിദ്യാഭ്യാസപ്രക്രിയയും ഇന്ത്യയില്‍ രൂപപ്പെട്ടത്. ഈശ്വരപ്രീതിക്ക് സഹായിക്കുന്ന മന്ത്രങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പഠനമാണ് വിദ്യാഭ്യാസവും ജ്ഞാനസമ്പാദനവുമെന്നായിരുന്നു ഒരുകാലത്തെ ഭാരതീയ വിദ്യാഭ്യാസ സങ്കല്പം തന്നെ. വേദമന്ത്രങ്ങള്‍ പഠിക്കാന്‍ ബ്രാഹ്മണന് മാത്രം അവകാശമുണ്ടായിരുന്ന, വേദംകേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഒരുക്കി ഒഴിക്കണമെന്ന് അനുശാസിക്കുന്ന സ്മൃതികളുടെ അധീശത്വകാലത്തോട് കലാപംചെയ്തവരാണ് അറിവിന്റെ സാര്‍വത്രികവല്‍ക്കരണത്തിനുവേണ്ടിയുള്ള സമരചരിത്രത്തിലെ ആദ്യ പോരാളികള്‍. വരേണ്യര്‍ക്ക് മാത്രം, വര്‍ണാശ്രമധര്‍മമനുസരിച്ച് ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കും മാത്രം, സാധിതമായിരുന്ന വിജ്ഞാന സമ്പാദനത്തിന്റെ മണ്ഡലങ്ങളെ സ്വപ്രയത്നത്തിന്റെ സാഹസികമായ വഴികളിലൂടെ എത്തിപ്പിടിച്ച ഏകലവ്യന്മാരിലൂടെയാവാം ആദിമകാലത്തെ അറിവിന്റെ കീഴാളവല്‍ക്കരണം സാധ്യമായത്.

മനുഷ്യന്റെ സാമൂഹ്യവികാസചരിത്രത്തില്‍ മുതലാളിത്തവിപ്ലവങ്ങളോടെയാണ് ആധുനികാര്‍ഥത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായം നിലവില്‍ വരുന്നത്. ഫ്യൂഡല്‍ബദ്ധമായ ജീവിതമൂല്യങ്ങളില്‍നിന്നും മധ്യകാലഘട്ടത്തിലെ പൌരോഹിത്യവാഴ്ചയുടെ അന്ധകാരങ്ങളില്‍നിന്നും മാനവസമൂഹത്തെ വിമുക്തമാക്കിയത് വിപ്ലവകരങ്ങളായ കണ്ടുപിടുത്തങ്ങളായിരുന്നു. 'അനന്തമജ്ഞാതമവര്‍ണനീയ'മെന്ന് കല്‍പിക്കപ്പെട്ടിരുന്ന പ്രപഞ്ചഘടനയെ സംബന്ധിച്ച സത്യങ്ങളായിരുന്നു ഒന്നാംവിജ്ഞാന വിപ്ലവത്തിലൂടെ അനാവരണം ചെയ്യപ്പെട്ടത്. പ്രപഞ്ചത്തിന്റെ കേന്ദ്രം കൂടിയാണെന്ന ടോളമിയന്‍ സിദ്ധാന്തത്തെ ഖണ്ഡിച്ചുകൊണ്ടാണ് മനുഷ്യബോധത്തെ മാറ്റിമറിച്ച് ജ്ഞാനവിപ്ലവങ്ങള്‍ ആരംഭിക്കുന്നത്. ഭൂകേന്ദ്രിതമായ ജ്യോതിഷമുള്‍പ്പെടെ ആ കാലഘട്ടത്തില്‍ ശാസ്ത്രമെന്ന് കൊണ്ടാടപ്പെട്ട എല്ലാ വിജ്ഞാനശാഖകളും അതോടെ ചോദ്യംചെയ്യപ്പെട്ടു. സൂര്യനാണ് സൌരയൂഥത്തിന്റെ കേന്ദ്രമെന്ന് വന്നു. ഭൂമി സൂര്യനെ ചുറ്റുന്നത് വൃത്താകൃതിയിലല്ല അതിന്റെ ഭ്രമണപഥം അണ്ഡാകൃതിയിലാണെന്ന് കോപ്പര്‍നിക്കസ് ഊന്നിപ്പറഞ്ഞു. വേദഗ്രന്ഥങ്ങളുടെ പ്രപഞ്ചവീക്ഷണത്തെ കോപ്പര്‍നിക്കസ് ശാസ്ത്രവാദത്തിന്റെ വഴികളിലൂടെ വെല്ലുവിളിച്ചു. വിശുദ്ധഗ്രന്ഥത്തിന്റെ പ്രപഞ്ച ദര്‍ശനത്തിന് വിരുദ്ധമായ കോപ്പര്‍ നിക്കസ്സിന്റെ പുസ്തകം സഭ നിരോധിച്ചു. പ്രൊട്ടസ്റ്റന്റുകാരനായ ലൂഥര്‍പോലും കോപ്പര്‍നിക്കസിന്റെ കണ്ടുപിടുത്തങ്ങളെ വിശുദ്ധഗ്രന്ഥങ്ങളിലടങ്ങിയ അസന്ദിഗ്ധമായ സത്യത്തിന്റെ നിഷേധമെന്നു കുറ്റപ്പെടുത്തി.

ഗലീലിയോ ടെലസ്കോപ്പ് കണ്ടുപിടിച്ചതോടെ കോപ്പര്‍നിക്കസ്സിന്റെ ഭ്രമണസിദ്ധാന്തവും പരികല്പനകളും സാധൂകരിക്കപ്പെട്ടു. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന പ്രകൃതിനിയമങ്ങളുടെ പ്രസക്തവും ശാസ്ത്രീയവുമായ ധാരണകള്‍ ഇതോടെ വികസിക്കപ്പെട്ടു. ന്യൂട്ടന്റെ ആകര്‍ഷണ സിദ്ധാന്തത്തോടെ ഭൂമിശാസ്ത്രവും ജ്യോതിശാസ്ത്രവുമെല്ലാം അന്നുവരെ നിലവിലുണ്ടായിരുന്ന ധാരണാവൈകല്യങ്ങളെ തിരുത്തുന്ന കണ്ടുപിടുത്തങ്ങളുടെയും തെളിവുകളുടെയും സഹായത്തോടെ പുതിയ തലത്തിലേക്കു വികസിച്ചു. കെപ്ലറിന്റെ ഗണിതനിയമങ്ങള്‍, കോപ്പര്‍ നിക്കസ്സിന്റെ പരികല്പനകള്‍, ഗലീലിയോവിന്റെ കണ്ടുപിടുത്തങ്ങള്‍, ന്യൂട്ടന്റെ സിദ്ധാന്തങ്ങള്‍ എല്ലാംകൂടി പ്രപഞ്ചത്തിന്റെ മനുഷ്യാതീതവും നിഗൂഢവുമായ പരിവേഷത്തെ മാറ്റി മറിച്ചു. ശാസ്ത്രം കൂടുതല്‍ മാനവീയമായ പ്രപഞ്ചബോധത്തെ വളര്‍ത്തി. രസതന്ത്രവും വൈദ്യശാസ്ത്രവും ഗണിതശാസ്ത്രവും ഭൌതികശാസ്ത്രവുമെല്ലാം മനുഷ്യപുരോഗതിയെ ആധുനികാര്‍ഥത്തില്‍ ധന്യവും സമരോത്സുകവുമാക്കി.

രണ്ടാം വിജ്ഞാനവിപ്ലവകാലഘട്ടം ശാസ്ത്രത്തിന്റെ അറിവുകളെ പ്രകൃതിയെ പുനര്‍നിര്‍മിക്കാനാവശ്യമായ സാങ്കേതികവിദ്യകളായി വികസിപ്പിച്ചു. വിശുദ്ധഗ്രന്ഥങ്ങളുടെ പ്രപഞ്ചദര്‍ശനത്തെ പ്രസരിപ്പിച്ചിരുന്ന പഴയ സെമിനാരി വിദ്യാഭ്യാസവും പാഠ്യപദ്ധതികളും ഇതോടെ ചോദ്യം ചെയ്യപ്പെട്ടു. ആധുനിക ഉല്പാദനവ്യവസ്ഥക്കാവശ്യമായ രീതിയില്‍ പാഠ്യപദ്ധതികളും വിദ്യാഭ്യാസക്രമവും ശാസ്ത്രോന്മുഖവും കൂടുതല്‍ മാനവീയവുമായി. തീര്‍ച്ചയായും സാങ്കേതികസാന്ദ്രമായ ഇന്നത്തെ മൂലധന വികാസക്രമം മുതലാളിത്തത്തിന്റെ ആരംഭകാലത്തെ മാനവീയമായ എല്ലാ ശാസ്ത്ര സമീപനങ്ങളെയും കൈയൊഴിച്ചുകഴിഞ്ഞിട്ടുണ്ട്.

മനുഷ്യനെ എല്ലാറ്റിന്റെയും അടിസ്ഥാനമായി കാണുന്ന ചിന്താപദ്ധതികളും ജീവിതദര്‍ശനങ്ങളുമാണ് മാനവീയമായ, ജനാധിപത്യപരവും ശാസ്ത്രീയവുമായ ഒരു വിദ്യാഭ്യാസപദ്ധതിയുടെ വീക്ഷണമായി ഭവിക്കേണ്ടത്. ആ ദിശയിലുള്ള ശ്രമങ്ങളെയും പരിഷ്കരണങ്ങളെയും ഭയപ്പെടുന്നവരാണ്, സാമൂഹ്യമാറ്റങ്ങളുടെ ഫലങ്ങളെക്കുറിച്ച് സംശയിക്കുന്ന യാഥാസ്ഥിതികരാണ്, ഇന്നിപ്പോള്‍ പാഠപുസ്തക വിവാദങ്ങളിലൂടെ നവോത്ഥാന പാരമ്പര്യത്തെയും മതത്തിന്റെ മാനവീകമായ ദാര്‍ശനികഭാവങ്ങളെയും കുട്ടികളെ പരിചയപ്പെടുത്തുന്നതിനെ തടയാന്‍ ശ്രമിക്കുന്നത്.


***

കെ ടി കുഞ്ഞിക്കണ്ണന്‍ , ദേശാഭിമാനി വാരിക

Wednesday, July 2, 2008

ആഗോളവല്‍ക്കരണപ്രക്രിയയും പ്രവാസി തൊഴിലാളികളും

ഒരു രാജ്യത്തുനിന്ന് മറ്റു രാജ്യങ്ങളിലേക്ക് ദശലക്ഷക്കണക്കിന് തൊഴിലാളികള്‍ കുടിയേറി പാര്‍ക്കുകയെന്ന പ്രതിഭാസം ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ ലോകവ്യാപകമായി തീര്‍ന്നിരിക്കുന്നു. കഴുത്തറപ്പന്‍ മത്സരത്തിന്റെ പരിതസ്ഥിതിയില്‍ ഉല്‍പ്പാദന ചെലവ് കുറച്ചുകൊണ്ടുവരുന്നതിനായി കുറഞ്ഞ കൂലിക്ക് ജോലിക്കാരെ കിട്ടുന്നതിനുള്ള ധനമൂലനത്തിന്റെ വ്യഗ്രത, രാജ്യത്തിനുള്ളിലും രാജ്യത്തിനു പുറത്തേക്കുമുള്ള തൊഴിലാളികളുടെ കുടിയേറ്റം എന്ന പ്രതിഭാസത്തിന് ശക്തമായ പ്രോത്സാഹനം നല്‍കി.

തൊഴിലാളികളുടെ കുടിയേറ്റം വ്യാപകമായതോടെ പൂര്‍ണ്ണമായും നിയന്ത്രണരഹിതമായ തൊഴില്‍ കമ്പോളം സൃഷ്ടിക്കപ്പെട്ടു. അത് ധനമൂലധനത്തിന് തൊഴില്‍ ബന്ധങ്ങളിലാകപ്പാടെ ആധിപത്യം സ്ഥാപിക്കാന്‍ അവസരമൊരുക്കി. മനുഷ്യ സ്വാധീനത്തില്‍ സമ്പൂര്‍ണ്ണമായ കുറവു വരുത്തിയതുമൂലം രാജ്യത്തിനുള്ളില്‍ തൊഴില്‍ അവസരങ്ങള്‍ ഗണ്യമായ അളവില്‍ വെട്ടിക്കുറയ്ക്കപ്പെട്ടു, തൊഴില്‍ കമ്പോളത്തില്‍ പുതുതായി എത്തിച്ചേരുന്നവര്‍ക്ക് തൊഴില്‍ അവസരം തേടി രാജ്യത്തിന് പുറത്തേയ്ക്ക് പോകേണ്ടതായി വരുന്നു.

കുടിയേറ്റക്കാരായ തൊഴിലാളികളെ സംബന്ധിച്ച് ഒട്ടേറെ കാര്യങ്ങള്‍ പലരും പറയാറുണ്ട്. വാക്കുകള്‍കൊണ്ട് അവരോട് സഹാനുഭൂതി പ്രകടിപ്പിക്കുന്നവരുമുണ്ട്. പക്ഷേ ആരും അവര്‍ക്കുവേണ്ടി ഏറെയൊന്നും ചെയ്തിട്ടില്ല. പക്ഷേ കുടിയേറ്റക്കാരായ തൊഴിലാളികള്‍ക്ക് അവര്‍ക്ക് അര്‍ഹമായത് നല്‍കുകയാണെങ്കില്‍, മുതലാളിത്തത്തിന് ആഗോളകമ്പോളത്തിന്‍ മത്സരശേഷി നഷ്ടപ്പെടും. അതുകൊണ്ട്, മുതലാളിത്തയുക്തി, കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അര്‍ത്ഥപൂര്‍ണ്ണമായ നടപടിയൊന്നും കൈക്കൊള്ളാതെ കേവലം അധര വ്യായാമത്തില്‍ ഒതുങ്ങിനില്‍ക്കും.

അന്തര്‍ദേശീയ തൊഴില്‍ സംഘടന(ഐ എല്‍ ഒ)യുടെ ഡയറക്ടര്‍ ജനറല്‍ ജെ. സൊമാവിയ "മാന്യമായ തൊഴിലി''നെ സംബന്ധിച്ച് ആവര്‍ത്തിച്ച് പറയാറുണ്ടെങ്കിലും തൊഴിലാളികളുടെ കുടിയേറ്റം മാന്യമല്ലാത്ത തൊഴില്‍ എന്ന പ്രതിഭാസത്തിന് രൂപം നല്‍കിയിരിക്കുന്നു. ഇത് ഐ എല്‍ ഒ ഡയറക്ടര്‍ ജനറലിന്റെ മൂക്കിനുതാഴെ നടമാടുകയാണ്. കുടിയേറ്റ തൊഴിലാളികള്‍ക്ക് പൊതുവില്‍, മാന്യമായ ജോലി ലഭിക്കാനുള്ള സാഹചര്യം വളരെയേറെ കമ്മിയാണ്.
അസംഖ്യം യുവജനങ്ങള്‍ മറുനാടുകളില്‍ തൊഴില്‍ തേടി എത്തുന്നതുമൂലം, കുടിയേറ്റക്കാരായ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങളും തൊഴില്‍ സാഹചര്യങ്ങളും ക്രമീകരിക്കേണ്ടത് ആവശ്യമാണെന്ന് കുടിയേറ്റ തൊഴിലാളികള്‍ നിലവിലുള്ള രാജ്യങ്ങളില്‍ തൊഴിലുടമകളും സര്‍ക്കാരും കരുതുന്നില്ല. രണ്ടാംതരം പൌരന്മാരായാണ് അവരെ കരുതുന്നത്. അവര്‍ക്ക് പൌരാവകാശങ്ങളൊന്നും ലഭിക്കുന്നുമില്ല. ആഗോളവല്‍ക്കരണത്തിന്റെ ആഗമനത്തോടെ പുതിയ രൂപത്തിലുള്ള അടിമ തൊഴില്‍ സമ്പ്രദായം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. തങ്ങളുടെ നയങ്ങള്‍മൂലം സൃഷ്ടിക്കപ്പെടുന്ന ഈ മനുഷ്യത്വരഹതിമായ പ്രതിഭാസത്തെ സംബന്ധിച്ച് ആഗോളവല്‍ക്കരണത്തിന്റെ മഹാചാര്യന്മാര്‍ക്കൊന്നും ഒരു വാക്കുപോലും പറയാനുമില്ല.

വളര്‍ന്നു വരുന്ന പ്രതിഭാസം

ഔദ്യോഗിക കണക്കുകളനുസരിച്ച്, 40 ലക്ഷത്തിനും 50 ലക്ഷത്തിനുമിടയ്ക്ക് ഇന്ത്യന്‍ തൊഴിലാളികള്‍ തൊഴില്‍ തേടി വിദേശത്ത് കുടിയേറിയിട്ടുണ്ട്. അവര്‍ തങ്ങളുടെ കുടുംബങ്ങളിലേക്ക് പ്രതിവര്‍ഷം 1200 കോടി ഡോളറിനും 1500 കോടി ഡോളറിനുമിടയ്ക്ക് അയയ്ക്കുന്നതായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഓരോ വര്‍ഷവും ഇന്ത്യയില്‍ നിന്ന് പത്ത് ലക്ഷത്തോളം തൊഴിലാളികള്‍ തൊഴില്‍ തേടി വിദേശത്ത് കുടിയേറുന്നതായും കണക്കാക്കപ്പെട്ടിരിക്കുന്നു.

ഇന്ത്യാ ഗവണ്‍മെന്റ് ഈ തൊഴിലാളികള്‍ക്ക് വിദേശത്ത് പോകാനുള്ള അനുമതി നല്‍കുന്നത് അവര്‍ക്ക് തൊഴില്‍ കരാര്‍ ഉറപ്പാക്കികൊണ്ടുള്ള കത്ത് ലഭിക്കുമ്പോഴാണ്. 2005-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് ഇങ്ങനെ 5.49 ലക്ഷം തൊഴിലാളികള്‍ക്ക് വിദേശത്തു പോകാനുള്ള അനുമതി നല്‍കി. 2001-ല്‍ ഈ സംഖ്യ 2.79 ലക്ഷമായിരുന്നു. 2005-ല്‍ ഔദ്യോഗിക കണക്കു പ്രകാരം യുണെറ്റഡ് അറബ് എമിറേറ്റ്സിലേക്ക് ഏകദേശം രണ്ടു ലക്ഷത്തോളം തൊഴിലാളികള്‍ കുടിയേറിയിട്ടുണ്ട്. അതേ സമയം സൌദി അറേബ്യയിലേക്ക് ഒരു ലക്ഷം പേരും കുടിയേറി. കുവൈറ്റ്, ഒമാന്‍, മലേഷ്യ, ബഹറിന്‍ എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്നും തൊഴില്‍ തേടി ഗണ്യമായ വിഭാഗം തൊഴിലാളികള്‍ പോകുന്നുണ്ട്. ഖത്തര്‍, മൌറീഷ്യസ്, മാലിദ്വീപ്, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളിലേക്കും വളരെയേറെ തൊഴിലാളികള്‍ പോകുന്നുണ്ട്. എന്നാല്‍ ഇതില്‍ ഏറെപ്പേരും അവിദഗ്ദ്ധരോ അര്‍ദ്ധ വിദഗ്ദ്ധരോ ആയ തൊഴിലാളികളുടെ ഗണത്തില്‍പ്പെടുന്നവരാണ്.
ഔദ്യോഗിക കുടിയേറ്റ മാര്‍ഗ്ഗങ്ങളിലൂടെ വിവിധ രംഗങ്ങളില്‍ സാങ്കേതിക വൈദഗ്ദ്ധ്യം നേടിയ 15,000 പേരാണ് വികസിത മുതലാളിത്ത രാജ്യങ്ങളിലേക്ക് ഓരോ വര്‍ഷവും പോകുന്നത്.

2005-ല്‍ ഏറ്റവും അധികം ആളുകള്‍ കുടിയേറ്റം നടത്തിയത് കേരളത്തില്‍ നിന്നാണ് - 1,25,075 പേര്‍. തൊഴില്‍ തേടി വിദേശത്ത് പോയവരുടെ എണ്ണത്തില്‍ കേരളം കഴിഞ്ഞാല്‍ തൊട്ടടുത്ത് നില്‍ക്കുന്ന തമിഴ്‌നാട്ടില്‍ നിന്ന് 2005-ല്‍ 1,17,050 പേര്‍ വിദേശത്തു പോയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഈ സംസ്ഥാനത്തേക്കാള്‍ വളരെ പിന്നില്‍ നില്‍ക്കുന്ന കര്‍ണ്ണാടകത്തില്‍ നിന്ന് തൊഴില്‍തേടി രാജ്യത്തിനു പുറത്തേക്ക് കുടിയേറിയത് എഴുപത്തി അയ്യായിരത്തിലേറെപ്പേരാണ്. പഞ്ചാബ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, യു പി എന്നീ സംസ്ഥാനങ്ങളില്‍ നിന്നും 20,000 അധികം തൊഴിലാളികള്‍ വീതം തൊഴില്‍ തേടി വിദേശത്ത് പോയിട്ടുണ്ട്.

ഇന്ത്യാ ഗവണ്‍മെന്റില്‍ നിന്നും തൊഴില്‍തേടി വിദേശത്തേക്കു പോകാനുള്ള അനുമതി ലഭിക്കാതെ ഏതാണ്ട് ഇത്രയും തന്നെ തൊഴിലാളികള്‍ നിയമവിരുദ്ധമായി ഇന്ത്യയില്‍ നിന്ന് കുടിയേറുന്നുണ്ട്. അതിനായി നിരവധി നിയമവിരുദ്ധ റിക്രൂട്ടിംഗ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. അവ ഈ തൊഴിലാളികളില്‍ നിന്ന് വന്‍ തുക ഈടാക്കുകയും തൊഴില്‍ ഉറപ്പാക്കിയെന്നും വന്‍ തുക ശമ്പളമായി ലഭിക്കുമെന്നും ഉള്ള വ്യാജ വാഗ്ദാനം അവര്‍ക്ക് നല്‍കുകയും ചെയ്യുന്നു. വിദേശത്ത് എത്തുമ്പോഴാണ് ഇന്ത്യന്‍ റിക്രൂട്ടിംഗ് ഏജന്‍സിയും അവരുടെ വിദേശപങ്കാളിയും ചേര്‍ന്ന് തങ്ങളെ ചതിച്ചിരിക്കുന്നതായി കുടിയേറുന്ന തൊഴിലാളികള്‍ അറിയുന്നത്. മികച്ച ശമ്പളം ലഭിക്കുന്ന തൊഴില്‍ വാഗ്ദാനം ലഭിച്ച് വിദേശത്ത് എത്തുന്ന ഒട്ടേറെ തൊഴിലാളികള്‍ ഒടുവില്‍ വീട്ടുവേലക്കാരായി പണിയെടുക്കുവാന്‍ നിര്‍ബന്ധിതരാകുന്നു.

ഇന്ത്യയില്‍ നിന്ന് നാവികരെ നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്യുന്ന ഒരു മനസാക്ഷിയുമില്ലാത്ത റിക്രൂട്ടിങ്ങ് ഏജന്റുമാരെക്കുറിച്ച് ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. അവര്‍ ടൂറിസ്‌റ്റുകളായി മദ്ധ്യപൂര്‍വ ദേശത്ത് എത്തുകയും അവിടെ വിദേശ കപ്പല്‍ കമ്പനികളില്‍ കുറഞ്ഞ ജോലിക്ക് എന്തെങ്കിലും പണിതേടുകയും ചെയ്യുന്നു. പരിശീലനം ലഭിച്ചവരല്ലാത്തതിനാല്‍ അവര്‍ക്ക് പല അപകടങ്ങളും നേരിടുന്നു. എന്നാല്‍ അവരുടെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല. നാഷണല്‍ ഷിപ്പിംഗ് ബോര്‍ഡിന്റെ യോഗങ്ങളില്‍ നിരവധി തവണ ഇന്ത്യയില്‍ നിന്ന് ഇങ്ങനെ നാവികരെ വ്യാജമായി റിക്രൂട്ട് ചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ വ്യക്തിപരമായിത്തന്നെ പല തവണ പരാതിപ്പെട്ടിരുന്നു. പക്ഷെ ഈ തട്ടിപ്പ് അവസാനിപ്പിക്കാന്‍ ഒരു നടപടിയും ഇതേവരെ സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ ഈ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമായിരിക്കുകയാണ്, കാരണം ഇന്ത്യയിലെ ഏജന്റുമാര്‍ മുഖേന വിദേശ ഷിപ്പിങ്ങ് കമ്പനികള്‍ പരിശീലനം ലഭിക്കാത്തവരെ നിയമവിരുദ്ധമായി നാവികരായി റിക്രൂട്ട് ചെയ്യുന്നതിനാല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പരിശീലനം ലഭിച്ച നാവികര്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല.

അനിയന്ത്രിതമായ അഴിമതി

ഇന്ത്യാ ഗവണ്‍മെന്റ് വിദേശ രാജ്യങ്ങളിലെ 310 കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്. അതില്‍ 122 എണ്ണം മലേഷ്യയില്‍ നിന്നും 54 എണ്ണം സൌദി അറേബ്യയില്‍ നിന്നും 49 എണ്ണം ബഹ്റിനില്‍ നിന്നുമുള്ളവയാണ്. എന്നാല്‍, ഈ കമ്പനികള്‍ പേരുമാറ്റി രജിസ്റ്റര്‍ ചെയ്യുകയും ഒരു പരിശോധനയും കൂടാതെ ചൂഷണം നിര്‍ബാധം നടത്തുകയും ചെയ്യുന്നു. തൊഴിലുടമകളെ കരിമ്പട്ടികയില്‍ പെടുത്തിയിട്ടുള്ള ഈ 17 രാജ്യങ്ങളിലേയും ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്ക് തൊഴിലാളികളെ കടുത്ത ചൂഷണത്തിന് വിധേയരാക്കുന്ന ഇത്തരം തട്ടിപ്പുകളെ നിയന്ത്രിക്കാന്‍ ഒരു സംവിധാനവുമില്ല. അടുത്ത കാലത്ത് ഇന്ത്യന്‍ വംശജരായ തൊഴിലാളികള്‍ മലേഷ്യയില്‍ നടത്തിയ പ്രക്ഷോഭം ഇക്കാര്യത്തില്‍ നമ്മുടെ നയതന്ത്രകാര്യാലയങ്ങളുടെ പരാജയം വ്യക്തമായും വെളിപ്പെടുത്തുന്നതാണ്.

വിദേശ തൊഴിലുടമകള്‍ ഇന്ത്യയിലെ അവരുടെ ഏജന്റുമാരില്‍ നിന്നുള്ള പിന്‍തുണയോടെയാണ് ഈ അഴിമതികള്‍ നിര്‍ബാധം നടത്തിവന്നത്. ഈ ഏജന്റുമാര്‍ക്കെതിരെ ഇന്ത്യയില്‍ കാര്യമായ ഒരു നടപടിയും കൈക്കൊള്ളാറില്ല. ഇന്ത്യാ ഗവണ്‍മെന്റ് കേവലം പ്രതീകാത്മകമായ ചില നടപടികള്‍ മാത്രമെ കൈക്കൊള്ളാറുള്ളൂ, നേരാംവണ്ണം പ്രശ്നത്തെ ഒന്നു തൊടാന്‍ പോലും തയ്യാറായിട്ടില്ല.

ഇന്ത്യന്‍ ജനതയുടെ വിദേശ കുടിയേറ്റം സംബന്ധിച്ച് ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് എന്ന പേരില്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്സ് (2001) നടത്തിയ പഠനം അനുസരിച്ച്, നിത്യവൃത്തി തേടി ഇന്ത്യക്കാര്‍ 133 രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. ആസ്ട്രേലിയ (190000), ബഹറിന്‍ (130000), കാനഡ (851000), ഫിജി (336829), ഗയാന (395350), കെനിയ (102500), കുവൈറ്റ് (295000), മലേഷ്യ (1665000), മൌറീഷ്യസ് (715765), മ്യാന്‍മര്‍ (2902200), നെതര്‍ലന്റ് (217000), ഒമാന്‍ (3,12,000), ഖത്തര്‍ (131000), റിയൂണിയന്‍ ദ്വീപുകള്‍ (220055), സൌദി അറേബ്യ (1500000), സിംഗപ്പൂര്‍ (307000), ദക്ഷിണാഫ്രിക്ക (10000000), സുരിനാം (150456), ട്രിനിഡാഡ് & ടൊബാഗോ (500600), യു എ ഇ (950000), യു കെ (1200000), യു എസ് എ (1678756), യെമന്‍ (100900) എന്നിവയാണ് ഇവയില്‍ പ്രധാന രാജ്യങ്ങള്‍.

വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ തൊഴിലാളികളുടെയും വിദ്യാസമ്പന്നരായ വിദഗ്ദ്ധരുടെയും വലിയൊരു പ്രവാഹം കഴിഞ്ഞ ദശകത്തില്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഈ സംഖ്യ ഇതിലും ഏറെയായി വര്‍ദ്ധിച്ചിട്ടുണ്ടായിരിക്കും. വ്യവസായികളുടെയും ബിസിനസ്സുകാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും ജീവിത സാഹചര്യങ്ങള്‍ വളരെയേറെ മെച്ചപ്പെട്ടതാണെങ്കിലും, അവിദഗ്ദ്ധരും അര്‍ദ്ധവിദഗ്ദ്ധരുമായ മഹാഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെ ജീവിതസാഹചര്യവും തൊഴില്‍ സാഹചര്യവും ദുരിതപൂര്‍ണ്ണമാണ്. വികസിത മുതലാളിത്ത രാജ്യങ്ങളില്‍ ഇന്ത്യാക്കാര്‍ വര്‍ണ്ണ വിവേചനത്തിന്റെ ഇരകളും കൂടിയാണ്. മാത്രമല്ല, വികസിത രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന കൂലി ഇന്ത്യയില്‍ നിന്നുമുള്ള കുടിയേറ്റ തൊഴിലാളികള്‍ക്ക് ലഭിക്കാറുമില്ല. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നങ്ങളോട് ഈ രാജ്യങ്ങളിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങള്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നുമില്ല.

ഞെട്ടിക്കുന്ന തൊഴില്‍ സാഹചര്യങ്ങള്‍

ഇന്ത്യന്‍ ജനതയുടെ വിദേശ കുടിയേറ്റം സംബന്ധിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് (2001) ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ തൊഴില്‍ സാഹചര്യങ്ങള്‍ സംബന്ധിച്ച് കുറേയേറെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ശരിയായ തൊഴില്‍ സംരക്ഷണ സംവിധാനത്തിന്റെ അഭാവത്തില്‍ പല രാജ്യങ്ങളിലേയും സ്ഥിതി സമാനമാണ്. ശ്രദ്ധേയമായ ചില ഉദാഹരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

“ ഗള്‍ഫ് മേഖലയില്‍ എത്തിച്ചേരുന്ന തൊഴിലാളികളുടെ തൊഴില്‍ കരാറുകള്‍ തന്നെ പലപ്പോഴും അവഗണിക്കപ്പെടാറാണുള്ളത്. വിദഗ്ദ്ധ തൊഴിലാളികള്‍ പലപ്പോഴും അവിദഗ്ദ്ധ തൊഴിലാളികളായി പണിയെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. തൊഴിലാളികള്‍ക്ക് വിസ സ്പോണ്‍സര്‍ ചെയ്ത തൊഴിലുടമകള്‍ പലപ്പോഴും അവര്‍ അവിടെയെത്തുമ്പോള്‍ ഏറ്റെടുക്കാറില്ല. അവര്‍ ഏതെങ്കിലും തൊഴില്‍ കണ്ടെത്തി സ്വയം രക്ഷനേടാന്‍ നിര്‍ബന്ധിതരാകുന്നു. ഇന്ത്യയിലെ തങ്ങളുടെ റിക്രൂട്ടിങ്ങ് ഏജന്റ് അവരില്‍ നിന്നും ഈടാക്കിയ ഫീസിന്റെ കടം വീട്ടുന്നതിന് ആദ്യത്തെ നിരവധി മാസക്കാലത്തെ ശമ്പളം നീക്കിവെയ്ക്കേണ്ടി വരുന്നു. സമയാ സമയങ്ങളില്‍ കൃത്യമായി പലപ്പോഴും ശമ്പളം നല്‍കാറുമില്ല. കരാര്‍ കാലാവധിയുടെ അവസാന കാലം ആവുമ്പോഴേക്കും നിരവധി മാസങ്ങളിലെ ശമ്പളം കൊടുക്കാറുപോലുമില്ല. തല്‍ഫലമായി മുഴുവന്‍ ശമ്പളവും ലഭിക്കാതെ അവര്‍ മടങ്ങിപ്പോകാന്‍ നിര്‍ബന്ധിതരാകുന്നു. പലപ്പോഴും തൊഴില്‍ പെര്‍മിറ്റ് ഫീസും അവരുടെ ശമ്പളത്തില്‍ നിന്നുപോലും പിടിച്ചെടുക്കുന്നു.

അതിനും പുറമെ ഓവര്‍ ടൈം വേതനം കൊടുക്കാതെ തൊഴിലാളികളെക്കൊണ്ട് എട്ടു മണിക്കൂറില്‍ കൂടുതല്‍ സമയം പണിയെടുപ്പിക്കുന്നു. ചികിത്സാ സൌകര്യങ്ങള്‍ അപര്യാപ്തമാണ്. പലപ്പോഴും ഒരു സൌകര്യവും ഉണ്ടാകാറുമില്ല. വീട്ടു ജോലിക്കാര്‍ക്കാകട്ടെ ഒരു തൊഴില്‍ നിയമവും ബാധകമല്ല. ഒട്ടേറെ സ്ത്രീ തൊഴിലാളികളെ മോഹന വാഗ്ദാനങ്ങള്‍ നല്‍കി ഗള്‍ഫിലേക്ക് കൊണ്ടുപോയശേഷം അവിടെ വീട്ടുജോലിക്കു നിര്‍ത്തുന്നു. പലപ്പോഴും അവര്‍ക്ക് ലൈംഗിക പീഢനം നേരിടേണ്ടതായും വരുന്നു. തൊഴിലുടമകള്‍ അവരെ ബലാല്‍സംഗം ചെയ്യുകയും മാനഭംഗപ്പെടുത്തുകയും ചെയ്യുക പതിവാണ്. നിരവധി കൊച്ചു പെണ്‍കുട്ടികളെ ഗള്‍ഫിലെ അജ്ഞാതരായ ആളുകള്‍ക്ക് അവരില്‍ നിന്നും വില വാങ്ങിയിട്ട് വിവാഹം കഴിച്ചു കൊടുക്കുന്നു.''

ദുരിതപൂര്‍ണ്ണമായ തൊഴില്‍ സാഹചര്യങ്ങള്‍, കഠിനമായ കാലാവസ്ഥ, സാമൂഹ്യവും സാംസ്കാരികവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പറ്റാത്ത അവസ്ഥ, തിരികെ പോയാലുള്ള കുടുംബത്തിലെ സ്ഥിതിയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ, വൈകാകികമായ ദുരിതങ്ങളെക്കുറിച്ചുള്ള ആകുല ചിന്തകള്‍ എന്നിവ പലരേയും വിഷാദരോഗികളാക്കുകയും, പലരും ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു''വെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

തൊഴിലാളികളെ ലേബര്‍ ക്യാമ്പുകളിലെ കൊച്ചു മുറികളില്‍ നാലോ എട്ടോ ബങ്കര്‍ ബെഡ്ഡുകളില്‍ തിക്കി ഞെരുക്കി അടച്ചിട്ടിരിക്കുകയാണ്. അവര്‍ക്ക് നല്‍കിയട്ടുള്ള ടോയ്‌ലറ്റും അടുക്കളയും യാതൊരു സൌകര്യവും ഇല്ലാത്തവയും അപര്യാപ്തവും തൃപ്തികരമല്ലാത്തതുമാണ്. ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇവ. കുടിയേറ്റ തൊഴിലാളികളുടെ സാഹചര്യങ്ങള്‍ മാനുഷികമാക്കാനും മെച്ചപ്പെടുത്താനും ഇന്ത്യാ ഗവണ്‍ മെന്റ് ഇടപെടേണ്ടതും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുമുണ്ട് .

റിപ്പോര്‍ട്ട് വീണ്ടും ചൂണ്ടിക്കാണിക്കുന്നു- "ശുദ്ധഗതിക്കാരും പാവത്താന്മാരും ആര്‍ക്കും വഴിതെറ്റിക്കാവുന്നവരുമായ ചില കുടിയേറ്റക്കാര്‍ പലപ്പോഴും ഗൌരവമേറിയ അപകടങ്ങളില്‍ ചെന്ന് അകപ്പെടാറുണ്ട്. ഇന്ത്യാ ടുഡേയില്‍ വന്ന ഒരു റിപ്പോര്‍ട്ട് പ്രകാരം 2001 മാര്‍ച്ച് 9-ന് കേരളത്തില്‍ നിന്നുള്ള 24 ആളുകള്‍ മയക്കു മരുന്ന് കള്ളക്കടത്തിന് പിടിക്കപ്പെട്ടു. അവിടത്തെ നിയമം അനുസരിച്ച് വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.''

വിദേശത്ത് അവിദഗ്ദ്ധരും അര്‍ദ്ധ വിദഗ്ദ്ധരുമായ തൊഴിലാളികള്‍ ഞെട്ടിക്കുന്ന തൊഴില്‍ സാഹചര്യങ്ങളിലാണ് കഴിയുന്നത്. എന്നാല്‍ സാങ്കേതിക വിദഗ്ദ്ധന്മാരും വിവിധ തുറകളില്‍ അതി വൈദഗ്ദ്ധ്യം ആര്‍ജിച്ചവരുമായ ആളുകള്‍ വിദേശത്ത് കുടിയേറുന്നത് ഇന്ത്യയില്‍ നിന്നുള്ള "മസ്തിഷ്ക ചോര്‍ച്ച''ക്ക് ഇടവരുത്തുന്നു. വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിക്കപ്പെടാത്ത കണക്കുകളുടെ അടിസ്ഥാനത്തില്‍ അടുത്ത കാലത്ത് കണക്കാക്കിയത് അമേരിക്കയില്‍ ആകെയുള്ള ഉയര്‍ന്ന വേതനം പറ്റുന്ന ജോലികളില്‍ വലിയൊരു ഭാഗവും ഇന്ത്യാക്കാരാണ് ചെയ്യുന്നത് എന്നാണ്. അമേരിക്കയിലെ ഡോക്ടര്‍മാരില്‍ 38 ശതമാനവും ഇന്ത്യാക്കാരാണ്. അതേപോലെതന്നെ ശാസ്ത്രജ്ഞന്മാരില്‍ 12 ശതമാനവും നാസയിലെ ജീവനക്കാരില്‍ 36 ശതമാനവും മൈക്രോ സോഫ്റ്റ് ജീവനക്കാരില്‍ 36 ശതമാനവും ഐ ബിഎം ജീവനക്കാരില്‍ 28 ശതമാനവും അമേരിക്കയിലെ ഇന്റല്‍ ജീവനക്കാരില്‍ 17 ശതമാനവും ഇന്ത്യന്‍ വംശജരാണ്.

21 അംഗ ഏഷ്യന്‍-ഗള്‍ഫ് സഹകരണ കൌണ്‍സില്‍ മന്ത്രിമാര്‍ അടുത്തിടെ അംഗീകരിച്ച ദോഹ പ്രഖ്യാപനം കുടിയേറ്റ തൊഴിലാളികളുടെ - (ഇവരില്‍ മഹാഭൂരിപക്ഷവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്) - ക്ഷേമത്തിനായി ഒരു പ്രവര്‍ത്തന പദ്ധതിയുടെ രൂപരേഖ അവതരിപ്പിക്കുന്നുണ്ട്. വിദേശ ജോലികളെയും കരാര്‍ തൊഴിലുകളെയും സംബന്ധിച്ച ഏഷ്യന്‍ മേഖലാ കൂടിയാലോചന സംവിധാനം ചില നടപടികള്‍ കൈക്കൊള്ളുന്നതിനായി ശുപാര്‍ശകള്‍ നടത്തിയിട്ടുണ്ട്. - നിയമവിരുദ്ധ റിക്രൂട്ടുമെന്റ് നടപടികള്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാനും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് കൂടുതല്‍ സുതാര്യമായ നയങ്ങളും നടപടികളും പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലാളികളുടെ ജന്മനാട്ടിലും പണിയെടുക്കുന്ന നാട്ടിലും ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. അപ്രകാരം മറുനാടുകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷിതത്വവും മികച്ച ആനുകൂല്യങ്ങളും ഉറപ്പുവരുത്തേണ്ടതാണ്.

ഇത്തരം മഹത്തായ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത് ഇതാദ്യമായല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ അവരുടെ ജനസംഖ്യയിലെ മൂന്നിലൊന്നു ഭാഗവും കുടിയേറ്റ തൊഴിലാളികളാണെങ്കിലും അവിടെയൊന്നും തൊഴില്‍ സംരക്ഷണത്തിന് ഒരു നയവും സംവിധാനവും നിലവിലില്ല എന്നതാണ് മുഖ്യപ്രശ്നം. ആറ് ഗള്‍ഫ് സഹകരണ കൌണ്‍സില്‍ അംഗങ്ങളിലുമായി മൂന്നര കോടി ജനങ്ങളാണുള്ളത്. അതില്‍ ഒരു കോടി മുപ്പതു ലക്ഷത്തിലധികം പേരും വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്. എന്നാല്‍, ഈ തൊഴിലാളികളുടെ സാന്നിദ്ധ്യം താല്‍ക്കാലിക സ്വഭാവത്തിലുള്ളതാണെന്നാണ് ഗള്‍ഫ് രാജ്യങ്ങള്‍ അവകാശപ്പെടുന്നത്. ഏഷ്യന്‍ തൊഴിലാളികളെല്ലാം കരാര്‍ തൊഴിലാളികളാണ്. ചിലര്‍ പറയുംപോലെ കുടിയേറ്റ തൊഴിലാളികളല്ല, ഇതാണവരുടെ വാദം. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി തുടര്‍ച്ചയായി അവിടെ പണിയെടുക്കുന്ന തൊഴിലാളികളെ സംബന്ധിച്ചുള്ള ഗള്‍ഫ് രാജ്യങ്ങളുടെ സമീപനം ഇതായിരിക്കുന്നിടത്തോളം ഈ മഹനീയ പ്രസ്താവനകളെല്ലാം അര്‍ത്ഥശൂന്യമായിരിക്കും.

നിരവധി ഇന്ത്യന്‍ തൊഴിലാളികള്‍ തങ്ങളുടെ കരാര്‍ കാലാവധി കഴിഞ്ഞശേഷം ഗള്‍ഫ് രാജ്യങ്ങളില്‍ത്തന്നെ മറ്റെന്തെങ്കിലും ജോലി കണ്ടെത്തി അവിടെത്തന്നെ തുടരുകയാണ് ചെയ്യുന്നത്. അങ്ങനെ അവര്‍ അവിടെ തുടരുന്നത് നിയമവിരുദ്ധമാണെന്നാണ് കരുതപ്പെടുന്നത്. ഇടയ്ക്കിടെ ഇത്തരക്കാരെ കണ്ടെത്തി ഇന്ത്യയിലേക്ക് നാടുകടത്താറുമുണ്ട്. ഇന്ത്യന്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിനു പകരം ഈ രാജ്യങ്ങളിലെ ഇന്ത്യന്‍ മിഷന്‍ അതാതു രാജ്യങ്ങളിലെ ദേശീയ നിയമങ്ങള്‍ അനുസരിക്കണമെന്ന് തൊഴിലാളികളെ ഉപദേശിക്കുകയാണ് ചെയ്യുന്നത്. ഒരാള്‍ എന്തെങ്കിലും ഒരു ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണെങ്കില്‍ അതില്‍ തുടരാന്‍ അനുവദിക്കത്തക്കവിധത്തില്‍ നിയമം അയവേറിയതായിരിക്കണം.

തൊഴിലാളികളെ വഞ്ചിക്കല്‍

യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഷാര്‍ജ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് നാഷണലൈസേഷന്‍ ആന്റ് റസിഡന്‍സിയും ഷാര്‍ജ പോലീസും അടുത്തയിടെ 267 ഇന്ത്യന്‍ തൊഴിലാളികളെ അറസ്റ്റു ചെയ്തു. "ദ ഹിന്ദു''വില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടു പ്രകാരം ഈ സംഭവത്തെക്കുറിച്ച് ഇന്ത്യന്‍ കോണ്‍സുലേറ്റിനെ അറിയിച്ചുപോലുമില്ല. യു എ ഇ യില്‍ ചെറിയ ചില ജോലികള്‍ ചെയ്തു കഴിഞ്ഞിരുന്ന ഈ തൊഴിലാളികള്‍ ആ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചു എന്ന ആരോപണം ഉന്നയിച്ച് അവരെ അവിടെ നിന്നും പുറത്താക്കുകയാണുണ്ടായത്.

2007 മേയ് മാസത്തില്‍ രാജ്യസഭയില്‍ നല്‍കിയ ഒരു മറുപടിയില്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രവാസികാര്യമന്ത്രി വയലാര്‍ രവി പറഞ്ഞത് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1820 റിക്രൂട്ടിങ്ങ് ഏജന്റുമാരുണ്ടെന്നാണ്. ഇവരില്‍ പലരും തൊഴിലാളികളെ വഞ്ചിക്കുകയും വിദേശ രാജ്യത്ത് തൊഴില്‍ നല്‍കാമെന്ന വാഗ്ദാനത്തിന്മേല്‍ വലിയ തുക ഈടാക്കുകയും ചെയ്യുന്ന വ്യാജ ഏജന്റുമാരാണ്. തങ്ങള്‍ക്കു നല്‍കിയ ഉറപ്പനുസരിച്ചുള്ള ജോലി ലഭിക്കാത്ത സാഹചര്യമാണ് തൊഴിലാളികള്‍ക്ക് പല സന്ദര്‍ങ്ങളിലും നേരിടേണ്ടതായി വരുന്നത്. മന്ത്രാലയത്തിന് 2006-ല്‍ 76 പരാതികളും 2007 മേയ് വരെ 14 പരാതികളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യാ ഗവണ്‍മെന്റ് ഇത്തരം പരാതികള്‍, ആവശ്യമായ നടപടി കൈക്കൊള്ളാന്‍, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്. പക്ഷെ, ഈ ഏജന്റുമാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്ക് കനത്ത കൈക്കൂലി നല്‍കുന്നതിനാല്‍ പല സംസ്ഥാനങ്ങളിലും ഒരു നടപടിയും സ്വീകരിക്കാറില്ല. ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകാത്തതിനെത്തുടര്‍ന്ന് ഇപ്പോഴും തൊഴിലാളികളെ വലിയ തോതില്‍ വഞ്ചിക്കുന്ന നടപടികള്‍ നിര്‍ബാധം തുടരുകയാണ്.

സിഐടിയുവിനു വേണ്ടി ഞാന്‍ തന്നെ ചില പരാതികള്‍ അധികാരികള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ അതിന്മേല്‍ നടപടിയെടുത്തില്ലെന്നു മാത്രമല്ല, പരാതിക്കാരെ കുറ്റവാളികള്‍ ഭീഷണിപ്പെടുത്തുന്ന സ്ഥിതിയുമുണ്ടായി. ഈ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളാതെ വ്യാജ റിക്രൂട്ട്മെന്റ് പ്രതിഭാസം നിര്‍ത്തലാക്കാനാവില്ല. ഇതിനും പുറമെ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത ആയിരക്കണക്കിന് എംപ്ലോയ്‌മെന്റ് ഏജന്‍സികളുമുണ്ട്. അവര്‍ക്കെതിരെ പരാതി ഉയരുമ്പോള്‍ അവരുടെ മേല്‍വിലാസം പോലും കണ്ടെത്താനാവില്ല. ഇത്തരം നിരവധി റിക്രൂട്ടിങ്ങ് ഏജന്‍സികള്‍ കോടിക്കണക്കിന് രൂപ തട്ടിയെടുത്തുകൊണ്ട് അധികാരികളില്‍ നിന്നും ഒരു ശിക്ഷപോലും ലഭിക്കാതെ മുങ്ങുകയാണ് ചെയ്യുന്നത്. 2007 മേയ് മാസത്തില്‍ 3846 കുടിയേറ്റ തൊഴിലാളികള്‍ 16 രാജ്യങ്ങളിലായി ജയിലുകളിലായിരുന്നു.

അതിനും പുറമെ ഇന്ത്യന്‍ തൊഴിലാളികള്‍ ഏറെയും കുടിയേറുന്ന രാജ്യങ്ങളില്‍ ഒന്നിലും തൊഴിലാളികളെ സംരക്ഷിക്കാനുള്ള നിയമങ്ങളൊന്നും നിലവിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പരാതി പരിഹരിക്കാന്‍ ഫലപ്രദമായ സംവിധാനങ്ങളൊന്നും ഈ രാജ്യങ്ങളില്‍ നിലവിലില്ല. ഇത്തരം പരാതികള്‍ ഉന്നയിക്കുന്ന തൊഴിലാളികളെ ആ രാജ്യത്തിന് അനുയോജ്യരല്ലെന്ന് കണക്കാക്കി രാജ്യത്തുനിന്ന് പുറത്താക്കുകയാണ് ചെയ്യുന്നത്.

ഈ രാജ്യങ്ങളിലൊന്നും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനവും അനുവദിക്കാറില്ല. തൊഴിലാളികളുടെ ഒരു പ്രകടനത്തെപ്പോലും നിയമവിരുദ്ധ പ്രവര്‍ത്തനമായാണ് പരിഗണിക്കുന്നത്. തൊഴിലുടമ തൊഴില്‍ നിയമലംഘടനം നടത്തിയാല്‍പ്പോലും അത്തരം നടപടിയെ എതിര്‍ക്കാന്‍ തൊഴിലാളിക്ക് അവകാശമില്ല. തൊഴിലാളികളുടെ പരാതികള്‍ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലാതെ ഈ രാജ്യങ്ങളില്‍ തൊഴിലാളി സംരക്ഷണം ഉറപ്പാക്കുന്നതേയില്ല. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കുടിയേറിയിട്ടുള്ള തൊഴിലാളികള്‍ക്ക് എന്തെങ്കിലും ക്ഷേമം ഉറപ്പാക്കുന്നതിനുവേണ്ടി നടപടി സ്വീകരിക്കുന്നതില്‍ എണ്ണസമ്പത്തിന്റെ അധിപന്മാരായ ഷേയ്‌ക്കുമാര്‍ക്ക് യാതൊരു താല്‍പ്പര്യവും ഇല്ല.
ഇന്ത്യയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം വിദേശത്ത് കുടിയേറുന്നവരുടെ പ്രശ്നവും അവരുടെ ജീവിത-തൊഴില്‍ സാഹചര്യങ്ങളും ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെ പ്രശ്നമായിത്തന്നെ പരിഗണിക്കണം. തങ്ങളുടെ നിത്യവൃത്തിക്കുവേണ്ടി വിദേശത്തേക്ക് പോകുന്ന ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ട ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ എന്നാല്‍ മാത്രമേ കഴിയൂ.

രാജ്യത്തിന് പുറത്തേയ്ക്ക് കുടിയേറിയിട്ടുള്ള തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മാത്രമാണ് ഈ ലേഖനം പ്രധാനമായും പരിഗണിച്ചിട്ടുള്ളത്. രാജ്യത്തിനുള്ളില്‍ സംസ്ഥാനാന്തര കുടിയേറ്റം നടത്തുന്ന തൊഴിലാളികളുടെ പ്രശ്നത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതേയുള്ളൂ. കൂലി നല്‍കല്‍, തുല്യ വേലയ്ക്ക് തുല്യകൂലി, പാര്‍പ്പിട സൌകര്യങ്ങള്‍, ചികിത്സാ സൌകര്യങ്ങള്‍, കാലാവസ്ഥാ കെടുതികളില്‍ നിന്ന് സംരക്ഷണത്തിനായുള്ള വസ്ത്രങ്ങള്‍, പരിക്കുപറ്റിയാല്‍ നഷ്ടപരിഹാരം തുടങ്ങി ചില സംരക്ഷണ നടപടികള്‍ പ്രദാനം ചെയ്യുന്ന അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളി (തൊഴില്‍ ക്രമീകരണവും സേവന വ്യവസ്ഥകളും) നിയമം 1979 ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇതേവരെ അത് സാര്‍വത്രികമായി നടപ്പാക്കിയിട്ടില്ല.

സര്‍ക്കാരിന് ഈ നിയമം നടപ്പാക്കാന്‍ വേണ്ട സംവിധാനമൊന്നും ഇല്ലാത്ത സ്ഥിതിക്ക്, ട്രേഡ് യൂണിയന്‍ പ്രസ്ഥാനവും അവരുടെ പ്രശ്നങ്ങള്‍ വേണ്ട ഗൌരവത്തില്‍ കണക്കിലെടുത്തിട്ടില്ല. അവരുടെ പ്രശ്നങ്ങളില്‍ ട്രേഡ് യൂണിയന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന ഇടങ്ങളില്‍ അവര്‍ ഈ പോരാട്ടത്തില്‍ പങ്കെടുക്കുകയും തങ്ങളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യാ ഗണ്‍മെന്റ് നിയമംമൂലം നിരോധിച്ചിട്ടുള്ള അടിമവേല സമ്പ്രദായവുമായി ബന്ധപ്പെട്ടതാണ് ഒട്ടേറെ കുടിയേറ്റ തൊഴിലാളികളുടേയും പ്രശ്നം.

***

M K Panthe, President, CITU

പാഠപുസ്തക പരിഷ്കരണം - മന്ത്രി ബേബിയ്ക്കു പറയുവാനുള്ളത്

ഇപ്പോഴത്തെ പാഠപുസ്തകപരിഷ്കരണം എത്ര വര്‍ഷത്തിനുശേഷമാണ്? ഇതിനുമുമ്പ് എന്നായിരുന്നു?

1997-98 അധ്യയനവര്‍ഷംമുതല്‍ അടിസ്ഥാനസമീപനങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള പാഠ്യപദ്ധതി പരിഷ്കരണം ആരംഭിച്ചു. ശിശുകേന്ദ്രീകൃതം, പരിസരബന്ധിതം, പ്രക്രിയാധിഷ്ഠിതം തുടങ്ങിയ ആശയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടാണ് പാഠ്യപദ്ധതി പരിഷ്കരണം രൂപകല്‍പ്പന ചെയ്തത്. ഒന്നുമുതല്‍ നാലുവരെയുള്ള പാഠപുസ്തകങ്ങള്‍ ആദ്യപടിയായി പരിഷ്കരിച്ചു. തുടര്‍ന്ന് ഓരോ കൊല്ലവും ഓരോ ക്ളാസിലെ പുസ്തകം എന്ന ക്രമത്തില്‍ പരിഷ്കരണം തുടര്‍ന്നു. 2001-02 അധ്യയനവര്‍ഷം എട്ടാം ക്ളാസിലെ പാഠപുസ്തകങ്ങള്‍ പരിഷ്കരിച്ചത് നടപ്പാക്കുന്നത് യുഡിഎഫ് ഗവണ്‍മെന്റ് മരവിപ്പിച്ചു. 2002-03 മുതല്‍ പരിഷ്കരണപ്രക്രിയ തുടരുകയും 2005 മാര്‍ച്ചില്‍ പുതിയ പാഠ്യപദ്ധതി അനുസരിച്ച് എസ്എസ്എല്‍സി പരീക്ഷ നടത്തുകയും ചെയ്തു. ഗ്രേഡിങ് സമ്പ്രദായം നടപ്പാക്കിയത് ഇതിന്റെ ഭാഗമായാണ്. 2002 നും '05നും ഇടയില്‍ ഒന്നുമുതല്‍ ഏഴുവരെ ക്ളാസുകളിലെ പാഠപുസ്തകങ്ങള്‍ ഒരുതവണകൂടി യുഡിഎഫ് സര്‍ക്കാര്‍ പരിഷ്കരിച്ചു.

എന്‍സിഎഫ് 2005 ന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ രൂപീകരിച്ച കേരള പാഠ്യപദ്ധതി ചട്ടക്കൂട് (കെസിഎഫ്) 2007 ന്റെ 'ഭാഗമായാണ് കേരളത്തില്‍ പാഠ്യപദ്ധതി പരിഷ്കരണം നടക്കുന്നത്.

പാഠ്യപദ്ധതി പരിഷ്കരണം സാങ്കേതികമായി എന്തെങ്കിലും തരത്തിലുള്ള നിര്‍ബന്ധംകൊണ്ടായിരുന്നോ?

ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എന്‍സിഎഫ്) 2005 അനുസരിച്ച് എല്ലാ സംസ്ഥാനങ്ങളും പാഠ്യപദ്ധതി പരിഷ്കരിക്കണമെന്ന കേന്ദ്ര മാനവശേഷിവികസന മന്ത്രാലയത്തിന്റെ നിര്‍ദേശം കണക്കിലെടുത്ത് വിശദമായ പഠനങ്ങള്‍ നടത്തി കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007 ന് രൂപം നല്‍കി. അതിന്റെ അടിസ്ഥാനത്തില്‍ സിലബസും പാഠപുസ്തകങ്ങളും പരിഷ്കരിക്കാന്‍ തീരുമാനിച്ചു. ഈ പ്രക്രിയയുടെ നടത്തിപ്പിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും എന്‍സിഇആര്‍ടി 10 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. കേരളം ഈ തുക ഫലപ്രദമായി വിനിയോഗിക്കുകയും സംസ്ഥാനത്തിന് അനുഗുണമായ പാഠ്യപദ്ധതി വികസിപ്പിക്കുകയും ചെയ്തു. വൈജ്ഞാനികരംഗത്തുണ്ടായ മാറ്റങ്ങളും വികാസവും, വിദ്യാഭ്യാസരംഗത്തുണ്ടായ പുതിയ തിരിച്ചറിവുകളും പാഠ്യപദ്ധതി പരിഷ്കരണം അനിവാര്യമാക്കിയിട്ടുണ്ട്.

പാഠ്യപദ്ധതി പരിഷ്കരണം ആരുടെ നേതൃത്വത്തിലാണ്? ആരൊക്കെയാണ് വിദഗ്ദര്‍? എത്ര അംഗങ്ങള്‍ ?

എന്‍സിഇആര്‍ടിയുടെ നിര്‍ദേശപ്രകാരം പാഠ്യപദ്ധതി പരിഷ്കരണത്തിനു നേതൃത്വം നല്‍കാന്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി അധ്യക്ഷനും എസ്സിഇആര്‍ടി ഡയറക്ടര്‍ കണ്‍വീനറുമായി 30 അംഗങ്ങളുള്ള ഒരു കോര്‍ ടീമിനു രൂപംനല്‍കി. ഇതില്‍ ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസ വിഭാഗം പ്രൊഫസര്‍ ഡോ. അനിതാറാം പാല്‍, അന്ന് എന്‍സിഇആര്‍ടി കരിക്കുലം വിഭാഗം തലവനായിരുന്ന പ്രൊഫ. എം എ ഖാദര്‍, മൈസൂര്‍ റീജണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷനിലെ മൂല്യനിര്‍ണയവിഭാഗം ചുമതല വഹിക്കുന്ന ഡോ. മഞ്ജുള എസ് റാവു തുടങ്ങിയവര്‍ അംഗങ്ങളായിരുന്നു.

കോര്‍ ടീമിന്റെ നേതൃത്വത്തില്‍ 14 ഫോക്കസ് ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും അതത് മേഖലകളിലെ വിദഗ്ധരെ അവയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 14 ജില്ലകള്‍ കേന്ദ്രീകരിച്ച് മൂന്നു മാസത്തെ പഠനം നടത്തി ഫോക്കസ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് തയ്യാറാക്കിയ പൊസിഷന്‍ പേപ്പറുകള്‍ ക്രോഡീകരിച്ചാണ് കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2007 തയ്യാറാക്കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പാഠ്യപദ്ധതി രചനയില്‍ പങ്കെടുത്ത വിദഗ്ധരും വിവിധ അധ്യാപകസംഘടനാ പ്രതിനിധികളും വ്യത്യസ്ത രാഷ്ട്രീയവിശ്വാസം പുലര്‍ത്തുന്ന വിദഗ്ധരും കരിക്കുലം കമ്മിറ്റി അംഗങ്ങളും ശില്‍പ്പശാലകളിലൂടെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരും പാഠപുസ്തകനിര്‍മാണപ്രക്രിയയില്‍ പങ്കെടുത്തിട്ടുണ്ട്. പ്രൊഫ. എം ആര്‍ രാഘവവാര്യര്‍, പ്രൊഫ. ആര്‍ വി ജി മേനോന്‍, പി വത്സല, പ്രൊഫ. കെ പി ശങ്കരന്‍, ഡോ. കെ എന്‍ ഗണേഷ്, പ്രൊഫ. പാപ്പൂട്ടി, ഡോ. ഇ കൃഷ്ണന്‍, ഡോ. ഗോപകുമാര്‍ തുടങ്ങിയവര്‍ പാഠ്യപദ്ധതി പരിഷ്കരണപ്രക്രിയയ്ക്ക് നേതൃത്വംനല്‍കി. അധ്യാപകസംഘടനാ നേതാക്കളായ കെ വിക്രമന്‍ നായര്‍, എ കെ ചന്ദ്രന്‍, സി പി ചെറിയ മുഹമ്മദ്, എസ് ശ്രീകുമാര്‍ തുടങ്ങിയവരും നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ഡോ. കേളു, പ്രൊഫ. നാരായണമേനോന്‍, വൈശാഖന്‍, ഡോ. ഡി ബെഞ്ചമിന്‍, വി കാര്‍ത്തികേയന്‍ നായര്‍, ഡോ. സി പി ചിത്ര തുടങ്ങിയവരുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഏഴുപേര്‍ വീതമുള്ള സമിതിയാണ് ഓരോ പാഠപുസ്തകവും തയ്യാറാക്കിയത്. സിലബസ് ഗ്രിഡ്, പാഠപുസ്തകം, അധ്യാപകസഹായി തുടങ്ങിയവ തയ്യാറാക്കാന്‍ ഇരുന്നൂറ്റമ്പതോളം വിദഗ്ധര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തിട്ടുണ്ട്.

കമ്മിറ്റിയില്‍ സര്‍ക്കാര്‍ നിയന്ത്രണം സാധ്യമാണോ? സര്‍ക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ പാകത്തിലാണോ കമ്മിറ്റിയുടെ ഘടനയും പ്രവര്‍ത്തനവും മാര്‍ഗരേഖയും?

കരിക്കുലം കമ്മിറ്റിയില്‍ സര്‍ക്കാരിന് പ്രത്യേക നിയന്ത്രണമൊന്നുമില്ല. അക്കാദമികരംഗത്തുള്ള വിദഗ്ധരും വിദ്യാഭ്യാസ വിചക്ഷണരുമാണ് പാഠ്യപദ്ധതിക്ക് രൂപം നല്‍കുന്ന കരിക്കുലം കമ്മിറ്റിയില്‍ ഉള്‍പ്പെടുന്നത്. കരിക്കുലം കമ്മിറ്റി ചുമതലപ്പെടുത്തിയ ഒമ്പത് വിഷയസമിതികളാണ് പാഠപുസ്തകങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തിയത്. വിഷയസമിതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തി പാഠപുസ്തകങ്ങള്‍ കരിക്കുലം കമ്മിറ്റിയില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയ ശേഷമാണ് പാഠപുസ്തകങ്ങള്‍ അച്ചടിച്ച് നല്‍കിയത്. സര്‍ക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ബാധിക്കുന്നതല്ല. വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകളും നിലപാടുകളും ഉള്ളവര്‍ ഉള്‍ക്കൊള്ളുന്നതാണ് കരിക്കുലം കമ്മറ്റി.

പുസ്തകം അച്ചടിക്കുംമുന്നേ അതിന്റെ കരട് ഈ കമ്മിറ്റി മുമ്പാകെ വിശദമായ പരിശോധനയ്ക്കു വന്നിരുന്നില്ലേ?

പുസ്തകം അച്ചടിക്കു നല്‍കുന്നതിനുമുമ്പ് വിഷയസമിതി മൂന്നു ഘട്ടങ്ങളായി ആറുദിവസത്തോളം നീണ്ടുനിന്ന ശില്‍പ്പശാലകളിലൂടെ പുസ്തകങ്ങള്‍ സൂക്ഷ്മമായ പരിശോധനയ്ക്ക് വിധേയമാക്കി. ഈ ശില്‍പ്പശാലകളില്‍ പാഠപുസ്തകരചനയില്‍ പങ്കെടുത്ത വിദഗ്ധരും നിര്‍ദിഷ്ട ക്ളാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരും കരിക്കുലം കമ്മിറ്റി അംഗങ്ങളും പങ്കെടുത്തിരുന്നു. വിഷയസമിതിയുടെ പരിശോധനാറിപ്പോര്‍ട്ടിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയ പാഠപുസ്തകങ്ങള്‍ പരിശോധിച്ചാണ് കരിക്കുലം കമ്മിറ്റി അവയ്ക്ക് അംഗീകാരം നല്‍കിയത്. കരിക്കുലം കമ്മിറ്റി പരിശോധിക്കുന്ന വേളയില്‍ ചൂണ്ടിക്കാണിക്കുന്ന നിര്‍ദേശങ്ങളും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി.

അന്ന് ഒരംഗമെങ്കിലും ഇപ്പോഴത്തെ വിവാദപാഠത്തില്‍ സംശയമോ ആശങ്കയോ പ്രകടിപ്പിച്ചിരുന്നോ?

അന്ന് ഏഴാം ക്ളാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തില്‍ എന്തെങ്കിലും സംശയമോ, ആശങ്കയോ ആരുംതന്നെ പ്രകടിപ്പിച്ചിരുന്നില്ല.

ഈ ഒരു വിവാദനാടകത്തിന്റെ യഥാര്‍ഥ തിരക്കഥ ആരുടേതാണ്?

തികച്ചും അക്കാദമികേതരമാണ് ഇന്നുയര്‍ത്തുന്ന വിവാദങ്ങള്‍. രാഷ്ട്രീയമായ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടാണ് പരാതികള്‍ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. തെറ്റിദ്ധാരണമൂലവും ചിലര്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടാകാം. മതങ്ങളുടെ പേരില്‍ വിവാദങ്ങള്‍ ഉയര്‍ത്തി വോട്ടുബാങ്കിനെ സ്വാധീനിക്കാനുള്ള ശ്രമം ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഏതാനും വര്‍ഷങ്ങളായി വിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള ചില യുഡിഎഫ് നേതാക്കളാണ് ചരടുവലി നടത്തുന്നത്.

കേരളത്തില്‍ ഒരു ഇടതുപക്ഷ വിദ്യാഭ്യാസമന്ത്രി ഉള്ളതാണോ തുടര്‍ച്ചയായ കോലാഹലങ്ങള്‍ക്കു കാരണം?

കമ്യൂണിസ്റ് പാര്‍ടിയില്‍പ്പെടുന്ന ഒരാള്‍ വിദ്യാഭ്യാസവകുപ്പിന്റെ ചുമതല ഏറ്റെടുത്തത് സംശയദൃഷ്ടിയോടെ നോക്കിക്കാണുന്നവര്‍ ഉണ്ടോ എന്നറിയില്ല. കേരള വിദ്യാഭ്യാസനിയമത്തില്‍ തലങ്ങും വിലങ്ങും ഭേദഗതികളും വ്യാഖ്യാനങ്ങളും നടത്തി ഏത് അഴിമതിക്കും നിയമസാധുത നല്‍കാന്‍ കഴിയുന്ന അവസ്ഥ ഇടക്കാലത്ത് നിലനിന്നിരുന്നു. കെഇആര്‍ പരിഷ്കരണം ഇതിനൊക്കെ തടസ്സമാകുമെന്ന ഭീതി പല കേന്ദ്രങ്ങളെയും കിടിലംകൊള്ളിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നയുടന്‍ പൊതു വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചു. അത് ഫലം കാണാന്‍ തുടങ്ങിയതോടെ അണ്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍നിന്ന് കൂട്ടത്തോടെ കുട്ടികള്‍ പൊതുവിദ്യാലയങ്ങളില്‍ വന്നുചേരാന്‍ തുടങ്ങി. ഇത് വിദ്യാഭ്യാസക്കച്ചവടക്കാരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം, പ്രാദേശിക കൂട്ടായ്മ, അധ്യാപകര്‍ക്കുണ്ടായ ലക്ഷ്യബോധം, അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ സജീവത തുടങ്ങിയവ വിദ്യാഭ്യാസ ഗുണനിലവാരം ഉയരുന്നതിനും പൊതു വിദ്യാലയങ്ങള്‍ ആകര്‍ഷകമായിത്തീരുന്നതിനും കാരണമായിട്ടുണ്ട്. കഴിഞ്ഞ എസ്എസ്എല്‍സി, എച്ച്എസ്ഇ പരീക്ഷാഫലത്തിലുണ്ടായ വര്‍ധന ഇതിന്റെ സൂചനയാണ്. അതു മനസ്സിലാക്കിയ വിദ്യാഭ്യാസ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ പരീക്ഷാഫലത്തെ അപഹസിക്കാനുള്ള വ്യാപകമായ ശ്രമങ്ങള്‍ നടത്തി. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളെയും അവരെ പരീക്ഷയ്ക്ക് ഒരുക്കിയ അധ്യാപകരെയും അടച്ച് ആക്ഷേപിക്കാനുള്ള ശ്രമം വിമര്‍ശകര്‍ക്ക് വിനയായിത്തീര്‍ന്നപ്പോള്‍ പുതിയ ആരോപണങ്ങള്‍ തേടുകയാണുണ്ടായത്.

സ്വാശ്രയം-ഏകജാലകം തുടങ്ങിയ നടപടികളില്‍ ഉണ്ടായ കടുത്ത അസഹിഷ്ണുതയുടെ പ്രതിഫലനമാണോ പാഠപുസ്തകവിവാദം?

സ്വാശ്രയ കോളേജ് പ്രവേശനത്തിലും ഏകജാലകത്തിലൂടെയുള്ള ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിലും ഇടപെടാന്‍ ഇക്കൂട്ടര്‍ പല വഴികളും നോക്കിയിരുന്നു. കോടതികള്‍ ഏകജാലകസമ്പ്രദായത്തെ അംഗീകരിക്കുന്ന വിധി പ്രഖ്യാപിച്ചതോടെ വ്യവഹാരങ്ങള്‍ നടത്തി സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന തോന്നല്‍ വളര്‍ന്നുവന്നു. ഇതൊക്കെ മനസ്സിലാക്കിയാണ് ഏറ്റവും വേഗം ആളെ ഇളക്കിവിടാന്‍ പറ്റുന്ന മതവിവാദം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമം ആരംഭിച്ചത്.

അതോ ആണവകരാറിലെ ഇടതുപക്ഷ നിലപാടിലെ കാര്‍ക്കശ്യത്തിലുളവായ അമര്‍ഷം തീര്‍ക്കലോ?

ആണവ കരാറിലൂടെ നവകൊളോണിയലിസത്തിന്റെ ചരടുകള്‍ മുറുക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇടതുപക്ഷ നിലപാടുകള്‍ തടസ്സമാകുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ കേരളത്തിലെ ഇടതുപക്ഷഭരണത്തില്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കാനും കഴിയുമെങ്കില്‍ ഒരു പുതിയ വിമോചനസമരത്തിന് തിരികൊളുത്താനുമുള്ള ശ്രമങ്ങള്‍ പാഠപുസ്തക വിവാദത്തിനു പിന്നിലുണ്ടാകാം. മതവികാരം ഇളക്കിവിട്ട് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള സാമ്രാജ്യത്വ ശ്രമമാണല്ലോ വിമോചനസമരത്തില്‍ ഉണ്ടായത്. അതിന്റെ പുതിയ രൂപം ആവര്‍ത്തിക്കാന്‍ കഴിയുമോ എന്ന പരിശോധനയാകാം ഇത്.

യുഡിഎഫ് രാഷ്ട്രീയത്തിലെ ലീഗ് പടലപ്പിണക്കത്തിന് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുകൊണ്ടുള്ള താല്‍ക്കാലിക മറുമരുന്നും ആയിക്കൂടെ?

യുഡിഎഫ് ഘടകകക്ഷികള്‍ക്കുണ്ടായ പടലപ്പിണക്കങ്ങള്‍ ഇപ്പോള്‍ മുറുകിയിരിക്കുകയാണ്. ആര്യാടന്‍ മുഹമ്മദ് ലീഗിനെയും, കെ ആര്‍ ഗൌരിയമ്മ കോണ്‍ഗ്രസിനെയും വെല്ലുവിളിക്കുന്ന രാഷ്ട്രീയാന്തരീക്ഷം തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറെടുക്കുന്ന യുഡിഎഫില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. വിവാദ പാഠപുസ്തകം യുഡിഎഫ് ചര്‍ച്ചചെയ്ത് സമരംചെയ്യാന്‍ തീരുമാനം എടുത്തിട്ടില്ലായെന്ന സിഎംപി നിലപാടും എം വി രാഘവന്‍ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങള്‍ പുസ്തകത്തില്‍ കുഴപ്പമൊന്നും കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. രണ്ടു കൊല്ലത്തെ ഭരണത്തില്‍ ജനങ്ങളെ അസംതൃപ്തരാക്കുന്ന പ്രവര്‍ത്തനങ്ങള്‍ കേരളസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാതിരുന്നതും കേന്ദ്രത്തിലെ കോണ്‍ഗ്രസ് 'ഭരണകൂടം വിലക്കയറ്റനിയന്ത്രണം തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍പ്പോലും ഫലപ്രദമായി ഇടപെടാന്‍ കഴിയാതെ കുഴയുന്നതും കോണ്‍ഗ്രസിന് പ്രതികൂലമായ രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. ഇത് മറച്ചുവയ്ക്കാനുള്ള തന്ത്രം എന്ന നിലയിലാണ് കോണ്‍ഗ്രസ് പാഠപുസ്തക വിവാദത്തെ കാണുന്നത്. വിദ്യാഭ്യാസരംഗത്തും മറ്റു മേഖലകളിലും സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ തമസ്ക്കരിക്കുകയും വിവാദനിര്‍മാതാക്കളുടെ ലക്ഷ്യമാണ്.

കേരളത്തിന്റെ നവോത്ഥാന മൂല്യസങ്കല്‍പ്പങ്ങളെക്കുറിച്ച് പറയുന്നതോ പഠിപ്പിക്കുന്നതോ ഒക്കെ അപകടകരമെന്നല്ലേ ഈ സമരത്തിന്റെ ശരിയായ ആന്തരാര്‍ഥം?

കടമ്മനിട്ടയെ അനുസ്മരിച്ചുകൊണ്ട് 'നമ്മളോര്‍ക്കുക നമ്മളെങ്ങനെ നമ്മളായെന്ന്' എന്ന് ചിന്തിക്കുന്നതാണ് നവോത്ഥാനത്തിന്റെ ഓര്‍മകള്‍. ഇതില്‍നിന്ന് പുതിയ തലമുറയിലെ കുട്ടികള്‍ പ്രചോദനം നേടുമ്പോഴാണ് സമൂഹത്തിലെ വര്‍ത്തമാനകാല പ്രശ്നങ്ങളോട് സജീവമായും അര്‍ഥവത്തായും പ്രതികരിക്കാനുള്ള കഴിവും കരുത്തും നമ്മുടെ പുതിയ തലമുറയ്ക്ക് ഉണ്ടാവുക. അതില്‍ അസഹിഷ്ണുതയുള്ളവരാണ് നവോത്ഥാനപഠനത്തെ എതിര്‍ക്കുന്നത്. ചരിത്രത്തെ വിശകലനംചെയ്യാന്‍ കഴിയുന്ന ഒരു തലമുറ സ്ഥാപിതതാല്‍പ്പര്യക്കാര്‍ക്കും പാരമ്പര്യത്തിന്റെ പേരില്‍ അന്ധവിശ്വാസം പ്രചരിപ്പിച്ച് കടിച്ചുതൂങ്ങുന്നവര്‍ക്കും 'ഭീഷണിയാവും.

കമ്യൂണിസ്റ് ആശയപ്രചാരണത്തിന് ഏഴാം ക്ളാസിലെ സാമൂഹ്യപാഠം വേണോ എന്നാണ് അഴീക്കോടിനെപ്പോലെയുള്ളവര്‍ ചോദിക്കുന്നത്?

വളരെ അര്‍ഥവത്തായ ചോദ്യമാണ് അഴീക്കോട് മാഷ് ചോദിക്കുന്നത്. കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ലോകത്താദ്യമായി ബാലറ്റിലൂടെ സംസ്ഥാനഭരണത്തില്‍ പാര്‍ടി എത്തിച്ചേര്‍ന്നത് കുറുക്കുവഴികളിലൂടെയുള്ള ആശയപ്രചാരണത്തിലൂടെയല്ല എന്ന് ആര്‍ക്കും മനസ്സിലാകും. തനതായ ആശയപ്രചാരണസംവിധാനം എന്നും കമ്യൂണിസ്റ് പാര്‍ടികള്‍ക്കുണ്ടായിരുന്നു. അതേസമയം ശരിയായ ചരിത്രാവബോധത്തിലേക്ക് പോകുന്ന ഒരു കുട്ടിയില്‍നിന്ന് കമ്യൂണിസ്റ് സമരചരിത്രം മറച്ചുവയ്ക്കാമെന്ന മൌഢ്യം ശരിയല്ല. എന്തായാലും സൂപ്പി വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോള്‍ കമ്യൂണിസ്റ് മാനിഫെസ്റോയെപ്പറ്റി പാഠപുസ്തകത്തില്‍ പ്രതിപാദിച്ചിരുന്നു. ഇത് ഇപ്പോള്‍ വൃഥാ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ വായിച്ചിട്ടുണ്ടാവില്ല.

ഒരണ സമരത്തിലൂടെ വിമോചനസമരത്തിന് മണ്ണൊരുക്കിയ പഴയൊരു മോഹചിന്ത ഇപ്പോഴും ഇവര്‍ക്കുള്ളില്‍ ഒളിച്ചിരിപ്പുണ്ടോ?

ഉണ്ടെന്നാണ് സംശയിക്കേണ്ടത്. ഒരു മതേതര കക്ഷിയെന്ന് കരുതപ്പെടുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ കൂട്ടുപിടിച്ചിരിക്കുന്നത് പിന്തിരിപ്പന്‍ ജാതിമതശക്തികളെയാണ്. ഈ അനാവശ്യ സമരത്തില്‍ ബിജെപിയും ന്യൂനപക്ഷ മതസംഘടനകളില്‍ ചിലതും യുഡിഎഫും കൈക്കോര്‍ക്കുന്നത് വിചിത്രമാണ്. എന്നാല്‍ വിദ്യാര്‍ഥികളും സാമാന്യജനതയില്‍ 'ഭൂരിപക്ഷവും അവരോടൊപ്പം കൂടുന്നില്ലതന്നെ.

മലയാളസാഹിത്യത്തില്‍ എഴുത്തിലും നാടകത്തിലും സിനിമയിലും കഥാപ്രസംഗത്തിലുമൊക്കെ ഇതിലുമെത്രയോ രൂക്ഷവിമര്‍ശനങ്ങള്‍ സംഘടിത മതസ്ഥാപനങ്ങള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നു. ചരിത്രത്തിനുനേരെ കണ്ണടച്ചുകൊണ്ടുള്ള സമരത്തിന് നേതൃത്വം കൊടുക്കുന്നതാവട്ടെ കെപിസിസി അധ്യക്ഷന്റെ റോളില്‍ മുന്‍ കെഎസ്‌യു നേതാവും?

സാമൂഹ്യ ദുഷ്പ്രചാരണങ്ങള്‍ക്കെതിരെ പോരാട്ടത്തിന്റെ പടവാളുയര്‍ത്തിയ ഒരു പാരമ്പര്യം പഴയകാല കോണ്‍ഗ്രസ് 'ഭാരവാഹികള്‍ക്കുണ്ട്. എന്നാല്‍ ഇന്ന് യഥാര്‍ഥ മതവിശ്വാസികളുടെ പേരു പറഞ്ഞ് മതത്തെ ദുര്‍വ്യാഖ്യാനിക്കുന്ന സ്ഥാപിത താല്‍പ്പര്യക്കാര്‍ക്കും നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കും വേണ്ടി വാദിക്കുന്ന ഒരു കെപിസിസി അധ്യക്ഷനെ കാണുമ്പോള്‍ ദുഃഖം തോന്നുന്നു.

വിദ്യാഭ്യാസത്തിന് പണംമാത്രം മാനദണ്ഡം എന്ന പുതിയ സമവാക്യം സൃഷ്ടിക്കുന്നതില്‍ കേരളത്തിലെ സ്വകാര്യമാനേജ്മെന്റുകള്‍ വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഈ സ്ഥാപനങ്ങളിലൊന്നും സീറ്റ് കിട്ടാന്‍ സ്വന്തം സമുദായമോ, ജാതിപരിഗണനയോ അല്ല, തരുന്ന പണത്തിന്റെ വലുപ്പമാണ് മാനദണ്ഡം. ഈ യാഥാര്‍ഥ്യം പൊതുസമൂഹം ഗൌരവത്തില്‍ ചര്‍ച്ചചെയ്യുന്നുണ്ടോ?

ഇത്തരം പ്രശ്നങ്ങളെ ഗൌരവമായ വിധത്തില്‍ ചര്‍ച്ച ചെയ്യരുത് എന്നാഗ്രഹിക്കുന്നവരാണ് ബാലിശവാദങ്ങളുയര്‍ത്തി അക്രമസമരങ്ങളിലേക്ക് സമൂഹത്തെ വലിച്ചിഴയ്ക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ശുഭകരമായ ഒരു കാര്യം വിവിധ മതവിഭാഗങ്ങളിലെ സാധാരണജനങ്ങള്‍ ഇത്തരം തട്ടിപ്പുകള്‍ തിരിച്ചറിയാന്‍ തുടങ്ങി എന്നതാണ്. വ്യത്യസ്ഥ ജാതി, മത പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും നേതൃത്വനിരയില്‍ത്തന്നെ ഏതാനും ചിലര്‍ മാത്രമാണ് നിഷേധാത്മകസമീപനം പിന്തുടരുന്നത് എന്ന് ഓരോ ദിവസം കഴിയുന്തോറും വ്യക്തമാകുന്നുണ്ട്.

ഗുണമേന്മയുള്ള വിദ്യാഭ്യാസം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലൂടെ എന്ന് ബോധപൂര്‍വമായ പ്രചാരണവും അന്ധവിശ്വാസവും സമൂഹത്തിലുണ്ട്. പ്രത്യേകിച്ച് ഇടത്തട്ടുകാര്‍ക്കിടയില്‍. ഇതിനേറ്റ ചെറിയൊരു പ്രഹരമായിരുന്നു ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം. അപ്പോഴുമുണ്ടായിരുന്നു വലിയ വിവാദവും ദുഷ്പ്രചരണവും.

സാധാരണക്കാരന്റെ കുട്ടി തങ്ങളുടെ കുട്ടികളുടെ കൂടെ ഒരു ഘട്ടത്തിലും മത്സരത്തിന് എത്തിക്കൂടാ എന്ന ദുഷ്ടചിന്ത വച്ചു പുലര്‍ത്തുന്നവരെ നയിക്കുന്ന ചില മാധ്യമങ്ങളാണ് ഈ വിവാദം ഉയര്‍ത്തിയത്. ഇതിനായി പാവപ്പെട്ടവന്റെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളിലെ വിജയശതമാനം ഒരിക്കലും ഉയര്‍ന്നുകൂടെന്നും അഥവാ ഉയര്‍ന്നാല്‍തന്നെ അത് വളഞ്ഞ വഴിയിലാണെന്നും ഒരു കൂട്ടര്‍ വാദിക്കുന്നു.

ഏത് പരാതിയും വിദഗ്ദ കമ്മിറ്റിക്കുമുന്നില്‍ വയ്ക്കാമെന്നും അവിടെ പരിശോധിക്കാമെന്നും സര്‍ക്കാര്‍ തത്വത്തില്‍ സമ്മതിച്ചിട്ടുണ്ട്. ആ കമ്മിറ്റി രൂപീകരിക്കപ്പെട്ടോ? ആരൊക്കെയാണ് അംഗങ്ങള്‍? ഇല്ലെങ്കില്‍ എന്ന് പ്രാബല്യത്തില്‍ വരും?

വസ്തുനിഷ്ഠവും അക്കാദമികവുമായ ഏതു പരാതിയും വിദഗ്ദ കമ്മിറ്റിക്കുമുന്നില്‍ വയ്ക്കാമെന്ന് സര്‍ക്കാര്‍ തത്വത്തില്‍ സമ്മതിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ രൂപീകരണം വൈകാതെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

പാഠപുസ്തകവിവാദം പുസ്തകം കത്തിച്ചുതീര്‍ക്കുന്ന വിപരീത തലത്തില്‍ എത്തിക്കഴിഞ്ഞു. അക്ഷരങ്ങളെ ചവിട്ടിത്തേക്കുന്ന, കത്തിക്കുന്ന കാടത്തം. നമ്മുടെ മാനവികത, കേരളീയനെന്ന ആത്മാഭിമാനം ഇതൊക്കെയല്ലേ സത്യത്തില്‍ കത്തിത്തീരുന്നത്?

ഏതെല്ലാം പുസ്തകങ്ങളാണ് കത്തിച്ചത് എന്നു നോക്കാം. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും സന്ദേശങ്ങളും ചിത്രങ്ങളും ജീവിതമൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച പുസ്തകങ്ങളും, ഖുര്‍അന്‍ മഹദ്വചനങ്ങള്‍ ഉള്‍ക്കൊണ്ട അറബി ഭാഷാ പുസ്തകങ്ങളുമാണ് അഗ്നിക്കിരയാക്കിയത്. യഥാര്‍ഥ മതവിശ്വാസിയോ ജനാധിപത്യ വിശ്വാസിയോ സര്‍വമതങ്ങളുടെയും ഗാന്ധിയുടെയും നെഹ്റുവിന്റെയും ആശയങ്ങളും അവരുടെ ഫോട്ടോകളും പരസ്യമായി കത്തിക്കുമെന്ന് കരുതാന്‍ ന്യായമില്ല. ആശയങ്ങളെ ആശയങ്ങള്‍ക്കൊണ്ട് നേരിട്ട കേരളീയന്റെ ആത്മാഭിമാനത്തെ ചോദ്യചെയ്യുന്ന ഹീനവും ഭീരുത്വപൂര്‍ണവുമായ നടപടിയായേ ഇതിനെ കണക്കാക്കാനാകൂ. ഹിറ്റ്ലറുടെ ജര്‍മനിയും മുസോളിനിയുടെ ഇറ്റലിയും വര്‍ഗീയ ഫാസിസ്റുകളുമാണ് ഇപ്പോള്‍ ഓര്‍മയില്‍ കടന്നുവരുന്നത്.

കുട്ടികളെ മുതിര്‍ന്നവരുടെ കളിക്കോപ്പുകളാക്കുന്നതില്‍ നിന്നു രക്ഷിക്കാനാവുമോ?

തീര്‍ച്ചയായും. വളരെ ശ്രമകരമെങ്കിലും, വായനശീലത്തിലും പുരോഗമനചിന്തയിലും എന്നും രാജ്യത്തിനു മാതൃകയായ നമ്മുടെ സംസ്ഥാനം സ്വാര്‍ഥമോഹികളുടെ ഈ വലയങ്ങളില്‍നിന്ന് വിദ്യാര്‍ഥിസമൂഹത്തെ രക്ഷിക്കും. ലോകത്തെ ഏതൊരു പുരോഗമനാശയത്തെയും സഹിഷ്ണുതയോടെ സ്വീകരിച്ച പാരമ്പര്യമാണ് നമുക്കുള്ളത്. ചില മാധ്യമങ്ങള്‍ ഏഴാംതരം വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയില്‍ ഇത് വെളിപ്പെടുകയുണ്ടായി. മാത്രമല്ല, കോട്ടയത്തെ വാനമ്പാടിയില്‍ ഈ പാഠം പഠിപ്പിച്ച അധ്യാപകനായ വൈദികന്‍ ഫാ. അലക്സ് തന്റെ അനുഭവം ഒരു മാധ്യമ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയത് പ്രതീക്ഷയും ആത്മവിശ്വാസവും നല്‍കുന്നു.

ഇറങ്ങാനിരിക്കുന്ന രണ്ടാം ഭാഗത്തിലും ഇത്തരം വിവാദങ്ങളുടെ സാധ്യത കാണുന്നുണ്ടോ? രണ്ടാം 'ഭാഗം തയ്യാറായിക്കഴിഞ്ഞോ?

കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം കിട്ടിക്കഴിഞ്ഞ രണ്ടാം 'ഭാഗം അച്ചടിയിലാണ്. യുഡിഎഫ് അനുകൂല സംഘടനകളുടെ ചില പ്രതിനിധികള്‍ നിര്‍ദേശിച്ച ഭേദഗതികളില്‍ ചിലതുകൂടി ഉള്‍പ്പെടുത്തി ഉചിതമായ മാറ്റങ്ങള്‍ വരുത്തിയാണ് ഇത് അച്ചടിക്കുന്നത്. ആ സന്ദര്‍ഭത്തിലും ഒരാള്‍പോലും ഇപ്പോള്‍ വിവാദവിഷയമായിരിക്കുന്നതും അന്ന് അച്ചടി പൂര്‍ണമായും പൂര്‍ത്തിയായി വിതരണം ആരംഭിച്ചതുമായ ഏഴാംതരം സാമൂഹ്യശാസ്ത്രം ഒന്നാംഭാഗത്തെപ്പറ്റി ഒരു വിമര്‍ശനവും ആക്ഷേപവും ഉന്നയിച്ചിരുന്നില്ല എന്ന കാര്യം കൂട്ടത്തില്‍ ഓര്‍ക്കേണ്ടതാണ്.

മാറ്റങ്ങളെയും പരിഷ്കാരങ്ങളെയും എന്നും തുറന്ന മനസ്സോടെ സ്വീകരിച്ച നമ്മുടെ പൊതുസമൂഹം തീര്‍ച്ചയായും ഈ പാഠപുസ്തകങ്ങളെയും സര്‍വാത്മനാ സ്വീകരിക്കും. എന്നാല്‍ ''ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം' 'എന്ന് പറയാവുന്ന തരത്തില്‍ ചിലര്‍ ഉണ്ടാകില്ല എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ല.

*

വിദ്യാഭ്യാസമന്ത്രി ശ്രീ. എം. എ. ബേബിയുമായുള്ള അഭിമുഖം.

തയ്യാറാക്കിയത്: എന്‍ ആര്‍, കടപ്പാട്: ദേശാഭിമാനി

Tuesday, July 1, 2008

പാദപൂജ

വരുവിന്‍, വാങ്ങുവിന്‍,ആനന്ദിപ്പിന്‍..

മുക്തിദായിനി, മോക്ഷപ്രദായിനി, സര്‍വാഭീഷ്ടസാധിനി..

ഇതാ എല്ലാ സ്വാമിമാരും ഒരേ വേദിയില്‍.

സങ്കടപ്പെടുന്നവരേ കടന്നുവരുവിന്‍..

ആലംബഹീനരേ കടന്നുവരുവിന്‍..

അവശന്മാരേ കടന്നുവരുവിന്‍..

സംസാരസാഗരം നീന്തിക്കടക്കാനാവാതെ കൈകാല്‍ കുഴയുന്നവരേ.. കടന്നുവരുവിന്‍.

ഇതാ,ഐഹികസുഖങ്ങള്‍ ത്യജിച്ച്, തപശ്ശക്തിയിലൂടെ ഇന്ദ്രിയമോഹങ്ങളെ കീഴ്പ്പെടുത്തിയ സര്‍വസംഗപരിത്യാഗികള്‍ നിങ്ങളെ കാത്തിരിക്കുന്നു.

വരൂ,വണങ്ങൂ, കൈ നിറയെ സമ്മാനങ്ങള്‍ വാങ്ങൂ.

വിലക്കയറ്റം പ്രമാണിച്ചുള്ള പ്രത്യേക വില്‍പനയാണിത്. ഒരാഴ്ച മാത്രം.

അനുഗ്രഹം വാങ്ങുന്നവരുടെ നമ്പറുകള്‍ നറുക്കിട്ടെടുത്ത് വിജയികള്‍ക്ക് അമ്പരപ്പിക്കുന്ന സമ്മാനങ്ങള്‍.

ഇതാ ഓരോരുത്തരെയായി പരിചയപ്പെടൂ.

ഇത് ഭൂഗോളപര്യവേഷാനന്ദ സ്വാമികള്‍.

ഇഹലോകം മടുത്തവര്‍ക്ക് മറുലോകം കാണിച്ചുകൊടുക്കുന്നതില്‍ വിദഗ്ദ്ധന്‍. വിദേശ യാത്രകളാണ് സ്വാമികള്‍ കൈകാര്യം ചെയ്യുന്നത്. യൂറോപ്യന്‍ യാത്രക്ക് വേണ്ട എല്ലാ സൌകര്യവും സ്വാമികള്‍ ചെയ്തുതരും. താമസിക്കേണ്ട ഹോട്ടലുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തു തരും.

ദൈനംദിന ജീവിതത്തിന്റെ വിരസത അകറ്റൂ... പുണ്യം നേടൂ.

വിസയും പാസ്പോര്‍ടും ഏതു സമയത്തും റെഡി.

ആപ്ലിക്കേഷനില്ല, എന്‍ക്വയറിയില്ല, പാസ്പോര്‍ട് ഓഫീസില്ല.അതെല്ലാം മായ.

ആവശ്യക്കാര്‍ തിരുവടികളെ കണ്ടാല്‍ മതി, ശൂന്യാകാശത്തു നിന്ന് എല്ലാ രേഖകളും കൈയില്‍ തരും!

ഹിമവല്‍സാനുക്കളിലെ കഠിനശൈത്യത്തില്‍ രണ്ടു പതിറ്റാണ്ട് ഒറ്റക്കാലില്‍ തപസ്സുചെയ്ത് നേടിയ അത്ഭുത സിദ്ധിയാണ് ഇത്.

മുന്‍കൂര്‍ പണം അടയ്ക്കേണ്ട. ഉദ്ദിഷ്ടസ്ഥാനങ്ങളില്‍ എത്തിയ ശേഷം മതി ദക്ഷിണ.

യൂറോപ്യന്‍ വിസ ചോദിക്കുന്നവര്‍ക്ക് ഒരു ഗള്‍ഫ് വിസ സൌജന്യം.

ഈ ആനുകൂല്യം അടുത്ത ഷഷ്ടി വരെ മാത്രം.

ഈ അവസരം പ്രയോജനപ്പെടുത്തൂ. സ്വാമി പാദങ്ങളില്‍ അഭയം തേടൂ.

വിലാസം:

ഭൂഗോളപര്യവേഷാനന്ദന്‍,
യാത്രാതീരം,
പ്രൈവറ്റ് ബസ്സ്റ്റാന്‍ഡിനു മുകള്‍വശം.

ഇതാ മറ്റൊരു സ്വാമികള്‍.

ശ്രീമദ് റിക്രൂട്പരമപാദര്‍.

വിദേശത്തൊരു ജോലി തരപ്പെടുത്താന്‍ ശ്രീമദ് റിക്രൂട്പരമപാദര്‍ സമക്ഷം വീഴൂ. ആ ചേവടികള്‍ തൊട്ടു വന്ദിച്ചാല്‍ അടുത്ത ഫ്ലൈറ്റില്‍ നിങ്ങള്‍ ഗള്‍ഫിലാണ്.

കള്ളമല്ല, കണ്‍കെട്ടല്ല.

പതിന്നാല് സംവല്‍സരം ഘോര വനാന്തരങ്ങളില്‍ കാട്ടു പഴങ്ങളും കാട്ടുചോലയിലെ വെള്ളവും മാത്രം കഴിച്ച് നേടിയ അത്ഭുത സിദ്ധിയാണിത്.

വിദ്യാഭ്യാസം നേടിയിട്ടും തൊഴില്‍ കിട്ടാതെ അലയുന്ന എത്രപേര്‍! കുടുംബത്തിന് താങ്ങും തണലുമാകുമെന്ന് കരുതി ഉള്ളതെല്ലാം വിറ്റ്, പഠിച്ച് പാസായ ശേഷം തൊഴില്‍ കിട്ടാതെ,കടം വന്ന് പെരുകി, ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന ദരിദ്രലക്ഷങ്ങളേ, നിങ്ങളുടെ മുറിവുകളിലെ ലേപനമാണ് ശ്രീമദ് റിക്രൂട്പരമപാദര്‍.

ആ പാദങ്ങളില്‍ ഒരു കുടന്ന പൂക്കള്‍ സമര്‍പ്പിക്കൂ..ജീവിതം ധന്യമാക്കൂ..

സ്ത്രീകള്‍ക്ക് മുന്‍ഗണന.

പരസഹായമില്ലാതെ ആശ്രമത്തില്‍ വരാം.

പാതിരാത്രിയാണ് പറ്റിയ സമയം.

തെറ്റിദ്ധരിക്കരുത്.

സര്‍വ ചരാചരങ്ങളും നിദ്രയിലാണ്ട ആ സമയമാണ് ഏകാന്തധ്യാനത്തിന് ഉചിതം.

അത്രമാത്രം.

സന്ദേഹമരുത്.

വിശ്വാസമാണ് ബലം.

സ്വാമി പാദങ്ങളില്‍ ആശ്രയം കണ്ടെത്തിയ എത്രയോ പേര്‍ ഇന്ന് പരാശ്രയമില്ലാതെ ഉയര്‍ന്നുയര്‍ന്ന് പോകുന്നു.

ഉയര്‍ന്ന ശമ്പളവും താമസ സൌകര്യവും ഉറപ്പ്. പണം ഒരു പ്രശ്നമേയല്ല. ഭൌതികസുഖങ്ങള്‍ വെടിഞ്ഞവര്‍ക്ക് എന്ത് പണം?

ആദ്യ ശമ്പളം കിട്ടിയ ശേഷം മതി ദക്ഷിണ.

തല ചായ്ക്കാനിടമില്ലാത്തവരേ..നിങ്ങളെ അനുഗ്രഹിക്കാനായി ഇതാ ഭൂസര്‍വേചക്രാനന്ദന്‍.

ഒരു തുണ്ടു ഭൂമിയും അതിലൊരു കൂരയും കൊതിക്കുന്നവരേ, നിങ്ങളുടെ ആഗ്രഹപൂര്‍ത്തിക്കായി അവതാരമെടുത്ത ദിവ്യജ്യോതിസ്സാണ് ശ്രീഭൂസര്‍വേചക്രാനന്ദന്‍. വെറും കൈയോടെ ജനിക്കുകയും വെറുംകൈയോടെ മരിക്കുകയും ചെയ്യുന്ന മനുഷ്യന്‍ ആര്‍ത്തി പൂണ്ട് എന്തെല്ലാം പരാക്രമങ്ങള്‍ കാണിക്കുന്നു!

സ്ഥാനത്തോട് ആര്‍ത്തി; ധനത്തോട് ആര്‍ത്തി; ആര്‍ത്തി മൂത്ത് എല്ലാം മറക്കുന്നു, എല്ലാം. സ്വന്തം, ബന്ധം, മനുഷ്യത്വം..എല്ലാം.

മോഹനിദ്രയില്‍ കിടക്കുന്ന മനുഷ്യന് മോചനം നല്‍കാന്‍ വന്ന ധര്‍മിഷ്ടനാണ് ശ്രീഭൂസര്‍വേചക്രാനന്ദന്‍.

ഭൂമിയുള്ളവര്‍ അത് ആ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കൂ. അദ്ദേഹം അത് സന്തോഷപൂര്‍വം സ്വീകരിക്കും.

ഭൂമി വേണ്ടവര്‍ ആ മഹനീയ തേജസ്സിനു മുന്നില്‍ കൈകൂപ്പൂ.

ഒരു കൈകൊണ്ട് വാങ്ങുകയും മറുകൈകൊണ്ട് കൊടുക്കുകയും ചെയ്യുന്ന മഹാത്മാവാണ് അദ്ദേഹം.

ആധാരം വേണ്ട; മുന്നാധാരം വേണ്ട; പോക്കുവരവ് വേണ്ട; കരമടച്ച റസീറ്റ് വേണ്ട; വില്ലേജോഫീസ് വേണ്ട; രജിസ്ട്രാര്‍ ഓഫീസ് വേണ്ട. അതൊക്കെ ഭൌതികസുഖങ്ങള്‍ക്കുവേണ്ടി മനുഷ്യന്‍ കെട്ടിപ്പൊക്കിയ മായക്കാഴ്ചകള്‍.

ശ്രീഭൂസര്‍വേചക്രാനന്ദന്‍ വെറുതെ ആകാശത്തേക്ക് കൈയുയര്‍ത്തിയാല്‍ മതി ആവശ്യക്കാര്‍ക്കുള്ള ആധാരം ഉള്ളംകൈയിലെത്തും. കൈലാസപര്‍വതത്തിലെ ദേവതാരുവിന്റെ കൊമ്പില്‍ പതിറ്റാണ്ടോളം തലകീഴായി തൂങ്ങിക്കിടന്ന് അനുഷ്ഠിച്ച തപസ്സിന്റെ ഫലം.

ഈ തപശ്ശക്തി എത്രയോ പേര്‍ക്ക് നേരിട്ട് ബോധ്യപ്പെട്ടിരിക്കുന്നു.

ശ്രീഭൂസര്‍വേചക്രാനന്ദന്‍ എപ്പോഴും ദര്‍ശനം തരില്ല.സമയക്കുറവുണ്ട്. ഭക്തന്മാര്‍ക്ക് വെബ്‌സൈറ്റ് വഴി അനുഗ്രഹം തേടാം.

ഓം വെബ്‌സൈറ്റാഃ നമഃ.

രോഗപീഡകളില്‍ വലയുന്നവരേ.. നിങ്ങളെ അരോഗദൃഢാനന്ദന്‍ കാത്തിരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന് കീഴ്പ്പെടുത്താനാവാത്ത എത്രയോ അസുഖങ്ങള്‍ അരോഗദൃഢാനന്ദന്‍ വെറും ദര്‍ശനം കൊണ്ടുമാത്രം ഭേദപ്പെടുത്തിയിരിക്കുന്നു.

സ്കാനിങ് വേണ്ട; എന്‍ഡോസ്കോപ്പി വേണ്ട; ഓപ്പറേഷന്‍ വേണ്ട; എന്തിന് മരുന്നു പോലും വേണ്ട. വെറും ദര്‍ശനവും സ്പര്‍ശനവും കൊണ്ട് സമസ്ത രോഗവും സംഹരിക്കുന്നു.ദഹനക്കേട്, പുളിച്ചുതികട്ടല്‍, വലിവ്, വരട്ടുചൊറി മുതല്‍ വൈദ്യശാസ്ത്രം തിരിച്ചറിഞ്ഞിട്ടില്ലാത്ത മാരകരോഗങ്ങള്‍ വരെ അരോഗദൃഢാനന്ദന്‍ നിശ്ശേഷം സുഖപ്പെടുത്തും.രോഗാണുക്കള്‍ പമ്പ കടക്കും; രോഗി എഴുന്നേറ്റോടും.

സന്തതികളില്ലാതെ സങ്കടപ്പെടുന്ന ദമ്പതികളോടാണ് കൂടുതല്‍ സഹതാപം.

സദാ സമയവും ദര്‍ശനത്തിന് തയാറാണ്. ത്രിവേണിസംഗമത്തില്‍ കഴുത്തറ്റം വെള്ളത്തില്‍ കാല്‍നൂറ്റാണ്ടോളം തപസ്സനുഷ്ഠിച്ച് നേടിയ അത്ഭുത സിദ്ധിയാണിത്.

മുന്‍കൂര്‍ ചീട്ട് വേണ്ട. ഒ പി യി ല്‍ കാണാം.

അരോഗദൃഢാനന്ദനെക്കാണൂ, മഹാരോഗങ്ങളെ അകറ്റൂ.

ഇനിയുമുണ്ട് ഭക്തജനങ്ങളേ, സ്വാമിമാര്‍. പത്തു രൂപകൊടുത്താല്‍ നൂറു രൂപയാക്കിത്തരുന്ന പരമദയാനന്ദന്‍. മുക്കുപണ്ടം സ്വര്‍ണമാക്കിത്തരുന്ന ലോഹപാദന്‍, പല്ലിനും കണ്ണിനും നഖങ്ങള്‍ക്കും അഴക് പകരുന്ന നഖശിഖാനന്ദന്‍, തൊട്ടതെല്ലാം പൊന്നാക്കുന്ന പൊന്നേന്ദ്രിയ സ്വാമി, ഇഷ്ടമംഗല്യപ്രാപ്തിക്ക് സുമംഗലദ്വിജേന്ദ്രന്‍... ഇങ്ങനെ എത്രയോ. എത്രയോ പേര്‍. ജീവിതത്തിന്റെ സമസ്ത മേഖലകള്‍ക്കും സാന്ത്വനവുമായി എത്തുന്ന സര്‍വസംഗപരിത്യാഗികള്‍.

മടിച്ചു നില്‍ക്കാതെ കടന്നുവരൂ. ജീവിതം ക്ഷണികമാണ്.. അത് തുലയ്ക്കാതിരിക്കൂ.. പ്ലീസ്.

*
ശ്രീ എം എം പൌലോസ്
, കടപ്പാട് : ദേശാഭിമാനി