Sunday, May 25, 2014

ഫാസിസം പടിവാതിലില്‍

"ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മോഡിയെ എതിര്‍ക്കുന്നവര്‍ പാക്കിസ്ഥാനിലേക്ക് പോകേണ്ടി വരും" -ഗിരിരാജ് സിങ് നെവാഡ ബിജെപി എംപി.

"ജൂതര്‍ക്കെതിരെയുള്ള എന്റെ നടപടി ദൈവത്തിന്റെ വിധിപ്രകാരമാണ്" -ഹിറ്റ്ലര്‍.

"ദൈവം ചിലരെ വിഷമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തെരഞ്ഞെടുക്കും. ഈ പ്രവൃത്തിക്കായി ദൈവമാണ് എന്നെയും തെരഞ്ഞെടുത്തിട്ടുള്ളത്" -മോഡി.

മതനിരപേക്ഷ ഇന്ത്യക്ക് അസ്വസ്ഥതയുടെ ദിനങ്ങളാണ് വരുന്നതെന്നതിന്റെ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. എട്ട് വയസ്സ് മുതല്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തകനായി തുടങ്ങി 2002ല്‍ ഗുജറാത്തിലെ വംശഹത്യക്ക് നേതൃത്വം നല്‍കിയ നരേന്ദ്രമോഡി പ്രധാനമന്ത്രിപദത്തിലേക്ക് എത്തുമ്പോള്‍ രാജ്യം ഫാസിസത്തിന്റെ പടിവാതില്‍ക്കലിലേക്ക് നീങ്ങുകയാണോ എന്ന സംശയം ഉയരുക സ്വാഭാവികം. സ്വന്തം രാഷ്ട്രീയ അധികാരം ഉറപ്പിക്കാന്‍ സ്വേഛാധിപത്യപരമായി ഏതറ്റംവരെയും പോകാന്‍ മടിക്കാത്ത നേതാവാണ് മോഡിയെന്ന്, അദ്ദേഹത്തിന്റെ സന്തത സഹചാരികള്‍ തന്നെ പറയുന്നു. ഗുജറാത്തില്‍ ആര്‍എസ്എസിന്റെ നോമിനിയായി, സംസ്ഥാന ബിജെപിയുടെ സംഘടനാകാര്യങ്ങള്‍ നോക്കുന്ന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച വേളമുതലാണ് വര്‍ഗീയ ലഹളകളിലൂടെ അധികാരം ഉറപ്പിക്കാന്‍ കഴിയുമെന്ന് മോഡി തെളിയിച്ചത്. ഹിന്ദുത്വശക്തികള്‍ക്ക് ഗുജറാത്തില്‍ ആഴത്തില്‍ വേരുകള്‍ നല്‍കിയ മൂന്ന് വര്‍ഗീയ കലാപങ്ങള്‍ നടന്നത് ഇക്കാലത്തായിരുന്നു. 208 പേര്‍ കൊല്ലപ്പെട്ട 1985 ലെയും 219 പേര്‍ കൊല്ലപ്പെട്ട 1990 ലെയും 441 പേര്‍ കൊല്ലപ്പെട്ട 1992 ലെയും വര്‍ഗീയ കലാപങ്ങള്‍. 2002 ലെ വംശഹത്യയില്‍ രണ്ടായിരം പേരാണ് കൊല്ലപ്പെട്ടത്.

മുസോളിനിയുടെയും ഹിറ്റ്ലറുടെയും വരവിനെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങളാണ് പതിനാറാം ലോക്സഭാ തെരഞ്ഞെടുപ്പിലും അവതരിപ്പിക്കപ്പെട്ടത്. ബിജെപി നേതാക്കള്‍ നടത്തിയ പ്രസംഗങ്ങള്‍ ഇതിന് ഉദാഹരണം. മുസഫര്‍നഗര്‍ കലാപത്തിന് വോട്ടിലൂടെ പ്രതികാരംചെയ്യാന്‍ അമിത്ഷാ പറഞ്ഞപ്പോഴും ഗിരിരാജ് സിങ് മോഡിവിരുദ്ധരോട് പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞപ്പോഴും ഹിന്ദുക്കള്‍ താമസിക്കുന്നിടത്ത് മുസ്ലിങ്ങള്‍ വീട് വാങ്ങുന്നത് തടയുമെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ പറഞ്ഞപ്പോഴും അത് തെറ്റാണെന്ന് പറയാന്‍ തയ്യാറാകാത്ത നേതാവാണ് മോഡി. അതിനെതിരെ നടപടിയെടുക്കാത്ത പാര്‍ടിയാണ് ബിജെപി.

മോഡിയുടെ വളര്‍ച്ചയിലുടനീളം എതിര്‍ക്കുന്നവരെ വെട്ടിനിരത്തുക എന്ന ഫാസിസ്റ്റ് രീതികാണാം. തന്നേക്കാള്‍ ബിജെപിയിലും ആര്‍എസ്എസിലും മുതിര്‍ന്നവരായ ശങ്കര്‍സിങ് വഗേലയെയും കേശുഭായ് പട്ടേലിനെയും ഒതുക്കിയാണ് മോഡി ഗുജറാത്തില്‍ മുഖ്യമന്ത്രിയായാത്. ആദ്യം കേശുഭായ് പട്ടേലിനെ ഉപയോഗിച്ച് വഗേലയെ പുകച്ച് പുറത്തു ചാടിച്ചു. കേന്ദ്രനേതൃത്വത്തെ ഉപയോഗിച്ചാണ് കേശുഭായ് പട്ടേലിനെ മാറ്റി ഗുജറാത്ത് മുഖ്യമന്ത്രിക്കസേരയിലെത്തിയത്. തനിക്കെതിരെ ഗുജറാത്തില്‍ നിലകൊണ്ട ഹരേന്‍ പാണ്ഡ്യ, ഗോര്‍ധന്‍ സദാഫിയ, സഞ്ജയ്ജോഷി എന്നിവരെയും ഒതുക്കി. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ കമീഷനില്‍ മോഡിക്കെതിരെ തെളിവ് നല്‍കിയതിനാണ് ഹരേന്‍ പാണ്ഡ്യയെന്ന പ്രമുഖ ബ്രാഹ്മണ നേതാവിനെ ആദ്യം മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയത്. തുടര്‍ന്ന് മോഡിക്ക് നിയമസഭയിലെത്താന്‍ എല്ലിസ്ബ്രിഡ്ജ് മണ്ഡലം നല്‍കാത്ത ഹരേന്‍ പാണ്ഡ്യക്ക് 2002 ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു. പിന്നീട് അദ്ദേഹത്തെ വധിച്ചുവെന്നും ആരോപണമുയര്‍ന്നു. പാണ്ഡ്യയുടെ പിതാവ് വിത്തല്‍ഭായിയാണ് ഈ ആരോപണമുയര്‍ത്തിയത്. ആര്‍എസ്എസിന് ഇഷ്ടപ്പെട്ട നേതാവായ പാണ്ഡ്യയെ ബിജെപി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചുകൊണ്ടുള്ള ഫാക്സ് കൈപ്പറ്റിയ ദിവസമാണ്് ഈ കൊലപാതകം നടന്നത്. ഒരു സ്ത്രീയുമായുള്ള വിവാദ സിഡി പുറത്തിറക്കിയാണ് ബിജെപി സംഘടനാച്ചുമതലയുള്ള ജനറല്‍ സെക്രട്ടറി സഞ്ജയ് ജോഷിയെ ഒതുക്കിയത്. ഗോവര്‍ധന്‍ സഫാദിയയെയും മന്ത്രിസഭയില്‍നിന്നും പിന്നീട് പാര്‍ടിയില്‍ നിന്നും പുറത്താക്കി.

മോഡിയുടെ ഈ വെട്ടിയൊതുക്കല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലും രാജ്യം കണ്ടു. മുതിര്‍ന്ന നേതാവായ അദ്വാനിയും മുരളീമനോഹര്‍ ജോഷിയുമായിരുന്നു പുതിയ ഇരകള്‍. ഗുജറാത്ത് കലാപം നടന്നപ്പോള്‍ സിഐഐ യോഗത്തില്‍ ഗോദ്റെജും ബജാജും മോഡിയെ വിമര്‍ശിച്ചപ്പോള്‍ സിഐഐയെത്തന്നെ ഗുജറാത്തില്‍ പിളര്‍ത്തി സിഐഐ ചെയര്‍മാന്‍ അരുണ്‍ ദാസിനെക്കൊണ്ട് മാപ്പ് പറയിച്ച വ്യക്തിയാണ് മോഡി. ഇതിനായി ഗൗതം അദനി, കര്‍സന്‍ പട്ടേല്‍(നിര്‍മ) എന്നിവരെക്കൊണ്ട് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ഗുജറാത്ത് ഗ്രൂപ്പ് എന്ന സമാന്തര സംഘടനപോലും മോഡി ഉണ്ടാക്കി. തന്നെ അംഗീകരിക്കാത്തവരെ ഇല്ലാതാക്കുക എന്നത് മോഡിയെന്ന നേതാവിന്റെ ഏകാധിപത്യ പ്രവണതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സെപ്തംബര്‍ 15 മുതല്‍ ആരംഭിച്ച മോഡിയുടെ പ്രചാരണത്തിന്റെ രീതി നോക്കിയാലും ഇത് വ്യക്തമാകും. പ്രചാരണത്തിന്റെ കേന്ദ്രം മോഡിയെന്ന വ്യക്തിയായിരുന്നു. പാര്‍ടിക്ക് രണ്ടാം സ്ഥാനം മാത്രമാണുണ്ടായിരുന്നത്. പ്രചാരണത്തിലെ മുദ്രാവാക്യം "മോഡി സര്‍ക്കാര്‍" എന്നാണ് "ബിജെപി സര്‍ക്കാര്‍" എന്നായിരുന്നില്ല. സ്വാതന്ത്ര്യത്തിന് ശേഷമുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുന്ന ശക്തനായ നേതാവാണ് മോഡിയെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. 1930 കളില്‍ ജര്‍മനിയില്‍ ഹിറ്റ്ലറെ രക്ഷകനായി അവതരിപ്പിച്ചതുപോലെയാണ് മോഡിയെ ഈ തെരഞ്ഞെടുപ്പില്‍ അവതരിപ്പിച്ചത്. ഇറ്റലിയില്‍ മുസോളിനിയെ "കറുത്തകുപ്പായക്കാരും" ജര്‍മനിയില്‍ ഹിറ്റ്ലറെ"തവിട്ട് കുപ്പായക്കാരും" സഹായിച്ചതുപോലെ മോഡിയെ ആര്‍എസ്എസും ബജ്രംഗ്ദളും പ്രചാരണത്തിലുടനീളം സഹായിച്ചു. "ആര്‍എസ്എസ് തത്വശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്ന ആളായതുകൊണ്ടാണ്" സംഘടന ശക്തമായി രംഗത്തിറങ്ങുന്നതെന്ന് സര്‍സംഘചാലക് മോഹന്‍ ഭാഗവത് കഴിഞ്ഞവര്‍ഷം വ്യക്തമാക്കിയിരുന്നു. "സേച്ഛാധിപത്യ രീതിയിലാണ് പ്രവര്‍ത്തനമെങ്കിലും ഒരിക്കലും ആര്‍എസ്എസിന്റെ അടിസ്ഥാന ആശയങ്ങളെ മോഡി ചോദ്യംചെയ്തിട്ടില്ലെന്നും" അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫാസിസത്തോടും ഫാസിസ്റ്റുകളോടും സംഘപരിവാറിനുള്ള ഇഷ്ടം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ആര്‍എസ്എസ് സ്ഥാപകനായ ഹെഡ്ഗേവാറുടെ അടുത്ത അനുയായിയായ ബി എസ് മൂഞ്ചെ മുസോളിനിയുമായും അവിടത്തെ ഫാസിസ്റ്റ് സംഘടനകളുമായും അടുത്ത ബന്ധം സ്ഥാപിക്കുകയും അവിടത്തെ മാതൃകയില്‍ ആര്‍എസ്എസിനെ മാറ്റിതീര്‍ക്കുകയുംചെയ്തു. ബിജെപി ഭരിക്കുന്ന രാജസ്ഥാനിലെ പാഠപുസ്തകത്തില്‍ ഈ ഭക്തി നിറഞ്ഞുതുളമ്പുന്നുണ്ട്. "ഏറ്റവും നല്ല സര്‍ക്കാര്‍രൂപം ഫാസിസമാണ്. ഏറ്റവും നല്ല നേതാവ് ഫാസിസ്റ്റാണ്." മോഡി പ്രധാനമന്ത്രിയാകുമ്പോള്‍ ഈ ഫാസിസ്റ്റ് ആരാധന കൂടുതല്‍ പാഠപുസ്തകങ്ങളിലേക്ക് വ്യാപിക്കും. മോഡിയെന്ന നേതാവിന് കൂടുതല്‍ ശക്തി പകരാന്‍ ഈ പാഠങ്ങള്‍ ഉപകരിക്കും.

ഗുജറാത്ത് വംശഹത്യയിലൂടെ വില്ലന്റെ പരിവേഷമുള്ള മോഡിക്ക് വീരനായകന്റെ പരിവേഷം നല്‍കിയത് രാജ്യത്തെ കോര്‍പറേറ്റുകളും അവരുടെ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളുമാണ്. വര്‍ഗീയതുടെ മൂര്‍ത്തിമദ്ഭാവമായ മോഡിയെ സാമ്പത്തിക വികസനത്തിന്റെ അപ്പോസ്തലനായി ഉയര്‍ത്തിക്കാട്ടിയത് ടാറ്റയും അദാനിയുമാണ്. അവര്‍ നല്‍കിയ 10000 കോടി രൂപയാണ് മോഡിയെ മാര്‍ക്കറ്റ് ചെയ്യാനായി ഉപയോഗിച്ചത്. ഇത് സാമ്പത്തിക നയങ്ങളിലൂടെ തിരിച്ചുകൊടുക്കാന്‍ തുടങ്ങുമ്പോഴാണ് എന്‍ഡിഎ സര്‍ക്കാരിനും യുപിഎ സര്‍ക്കാരിന്റെ അതേ ഗതിയുണ്ടാവുക. ഇത് മറികടക്കാനാണ് പാര്‍ലമെന്ററി പാര്‍ടി യോഗത്തില്‍ ദരിദ്രരുടെ സര്‍ക്കാരായിരിക്കും തന്റേതെന്ന് മോഡി പറഞ്ഞത്.

ജര്‍മനിയില്‍ ഹിറ്റ്ലര്‍ അധികാരമേറിയപ്പോള്‍ അദ്ദേഹത്തിന്റെ വളര്‍ച്ചയെ വിമര്‍ശനാത്മകമായി ചിത്രീകരിക്കുന്ന രണ്ട് കൃതികള്‍ പുറത്തിറങ്ങുകയുണ്ടായി. അതിലൊന്ന് ബ്രഹ്തോള്‍ഡ് ബ്രെഹ്തിന്റെ "റെസിസ്റ്റബിള്‍ റൈസ് ഓഫ് അര്‍ടുറോ ഉയി" എന്ന നാടകമായിരുന്നു. ഹിറ്റ്ലറുടെ വരവോടെ 1941 ല്‍ ജര്‍മനിയില്‍നിന്ന് രക്ഷപ്പെട്ട് അമേരിക്കയിലേക്ക് പോകവെ ഹെല്‍സിങ്കിയില്‍വച്ച് എഴുതിയ നാടകമായിരുന്നു ഇത്. മറ്റൊന്ന് 1935ല്‍ പ്രസിദ്ധീകരിച്ച അമേരിക്കന്‍ എഴുത്തുകാരനും നൊബേല്‍ സമ്മാന ജേതാവുമായ സിംഗ്ളയര്‍ ലൂയിസിന്റെ "ഇറ്റ് കാന്റ് ഹാപ്പന്‍ ഹിയര്‍" എന്ന നോവലും. ഇപ്പോഴത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രസ്താവ്യമായ കൃതികളാണിത്. ബ്രെഹ്തിന്റെ നാടകത്തിലും സിംഗ്ളയറുടെ നോവലിലും വിവരിക്കുന്നത് ഹിറ്റ്ലര്‍ക്ക് സമാനമായ ഫാസിസ്റ്റിനെക്കുറിച്ചാണ്. ഒരു ഗുണ്ടാനേതാവായ അര്‍ടുറോ ഉയിയിലൂടെ ഹിറ്റ്ലറെത്തന്നെയാണ് ബ്രഹ്ത് ചിത്രീകരിച്ചത്. ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങള്‍പോലും ഒരു ദൈവത്തെപ്പോലെ ഗുണ്ടാനേതാവിനെ ആദരിക്കുകയെന്ന പ്രതിഭാസത്തെക്കുറിച്ച് ബ്രെഹ്ത് പറയുന്നു. സിംഗ്ലയറുടെ നോവലില്‍ സാമൂഹ്യ-സാമ്പത്തിക പരിഷ്കാരങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിച്ച ബ്രെസീലിയസ് വിന്‍ഡ്രിപ് എന്ന സെനറ്റര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തികഞ്ഞ ഏകാധിപതിയായി മാറുന്നതാണ് ചിത്രീകരിക്കുന്നത്. ജനകീയ പ്രതിഷേധം കൊണ്ടുമാത്രം ഉയിയെപ്പോലുള്ളവരെ തോല്‍പ്പിക്കാനാവില്ലെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രങ്ങളും അതില്‍ പങ്കാളികളാകണമെന്നും ഈ കൃതികള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ രണ്ട് കൃതികളും നല്‍കുന്ന സന്ദേശം മതനിരപേക്ഷ ഭരണഘടനയുടെ വൈവവിധ്യമാര്‍ന്ന സംസ്കാരത്തിന് ഭീഷണി ഉയര്‍ത്തുന്ന ഭരണസംവിധാനത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ കഴിയുമെന്നുതന്നെയാണ്. എന്നാല്‍, അതിനായി മതനിരപേക്ഷശക്തികളുടെ യോജിച്ച ശ്രമം വേണമെന്നുമാത്രം.

*
വി ബി പരമേശ്വരന്‍

അത്ഭുതമൊന്നും സംഭവിക്കാനില്ല

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രധാന ദൗര്‍ബല്യങ്ങളിലൊന്ന്, തെരഞ്ഞെടുപ്പുകള്‍ ജനഹിതത്തിന്റെ യഥാര്‍ഥ പ്രതിഫലനമാവുന്നില്ല എന്നതാണ്. വോട്ടുചെയ്ത അറുപത്തൊമ്പതുശതമാനവും തിരസ്കരിച്ചിട്ടും 31 ശതമാനത്തിന്റെ പിന്തുണമാത്രം ലഭിച്ച ബിജെപി 282 സീറ്റുകളുമായി അധികാരത്തിലെത്തിയതില്‍ അതുതെളിയുന്നുണ്ട്. ആനുപാതികമായി പ്രാതിനിധ്യം നിശ്ചയിച്ചിരുന്നുവെങ്കില്‍, ലോക്സഭയില്‍ ബിജെപിക്ക് 169 സീറ്റിനാണര്‍ഹത എന്ന് "ദ ഹിന്ദു" പത്രം മെയ് 20ന്റെ മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഗൗരവമായി ചര്‍ച്ചചെയ്യേണ്ട വിഷയമാണത്. ആ ചര്‍ച്ച ഒരു വഴിക്കു നടക്കുമ്പോള്‍തന്നെ, നിലവിലുള്ള സംവിധാനത്തില്‍ ബിജെപി അധികാരത്തിലെത്തിയിരിക്കുന്നു എന്നത് വസ്തുതയാണ്. നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്ന സര്‍ക്കാരിന്റെ നയപ്രഖ്യാപനവും നടപടികളും നോക്കിയാണ് അതിനെ വിലയിരുത്തേണ്ടത് എന്നുതന്നെ ഞങ്ങള്‍ കരുതുന്നു. അക്കാര്യത്തില്‍ മുന്‍വിധികള്‍ പാടില്ല എന്ന സമീപനം അംഗീകരിക്കുകയുംചെയ്യുന്നു. ഖേദകരമെന്നു പറയട്ടെ, ഔചിത്യത്തിന്റെയും രാഷ്ട്രീയ മര്യാദയുടെയും അത്തരം പരികല്‍പ്പനകളെയൊന്നും സാധൂകരിക്കുന്ന സൂചനകള്‍ ദൗര്‍ഭാഗ്യവശാല്‍ ബിജെപി നേതൃത്വത്തില്‍നിന്ന് ലഭ്യമല്ല.

കോണ്‍ഗ്രസിന്റേതില്‍നിന്ന് വിഭിന്നമായ സാമ്പത്തിക നയങ്ങള്‍ ബിജെപി മുന്നോട്ടുവച്ചിട്ടില്ല. നരേന്ദ്രമോഡി ഇന്നലെവരെ ഭരിച്ച ഗുജറാത്തില്‍നിന്ന് "പുതിയ ഇന്ത്യ"യ്ക്കുവേണ്ടിയുള്ള എന്തെങ്കിലും അനുഭവപാഠങ്ങള്‍ ഉള്‍ക്കൊള്ളാനുമില്ല. ഇന്ത്യന്‍ ജനാധിപത്യത്തെ ഇന്ന് നയിക്കുന്നത് കോര്‍പറേറ്റ് ശക്തികളാണ്. നവലിബറല്‍ നയങ്ങളുടെ സൗകര്യത്തിലും സഹായത്തിലും ചീര്‍ത്തുവളര്‍ന്ന കോര്‍പറേറ്റുകളുടെ സന്തതിയാണ് മോഡി. ഇന്നു കാണുന്ന മോഡി പ്രഭാവം കോര്‍പറേറ്റ് പരീക്ഷണശാലകളില്‍ ജന്മംകൊണ്ട പ്രചാരണ തന്ത്രങ്ങളുടെയും ഒഴുകിയ പണത്തിന്റെയും ഉല്‍പ്പന്നമാണ്. ആ ഉപകാരസ്മരണയില്‍ കവിഞ്ഞ ഒരു സാമ്പത്തിക നയം രൂപീകരിക്കാന്‍ കോണ്‍ഗ്രസിനെന്നപോലെ മോഡിക്കും സാധ്യമല്ല. അതുകൊണ്ടുതന്നെ, കോണ്‍ഗ്രസിന്റെ ജനവിരുദ്ധ സാമ്പത്തിക നയങ്ങള്‍ക്കൊപ്പം തീവ്രവര്‍ഗീയതയുടെ ചേരുവയുമടങ്ങുന്ന ഭരണത്തിന്റെ നാളുകളാണ് മോഡിയില്‍നിന്ന് രാജ്യത്തിന് ലഭിക്കാന്‍ പോകുന്നതെന്ന യാഥാര്‍ഥ്യം അലംഘനീയമായി മുന്നില്‍ നില്‍ക്കുന്നു. ആര്‍എസ്എസും കോര്‍പറേറ്റുകളും ഒരേസമയം പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത് നരേന്ദ്രമോഡിയെയാണ് എന്നോര്‍ക്കണം.

ഗുജറാത്ത് "മാതൃക" ഉയര്‍ത്തിക്കാട്ടിയാണ് മോഡിക്ക് "വികാസ് പുരുഷ്" മുഖംമൂടി നല്‍കിയത്. മോഡിഭരണകാലത്ത് മുസ്ലിങ്ങളെയടക്കം എല്ലാവരെയും വികസനത്തിലേക്ക് നയിച്ചു എന്നാണ് പറഞ്ഞുപരത്തിയ ഒരു വിശേഷം. 2002ലേതൊഴിച്ച്, മോഡി ഭരണത്തില്‍ ഗുജറാത്ത് വര്‍ഗീയ ആക്രമണമുക്തമായിരുന്നു എന്നത് രണ്ടാമത്തേത്. രണ്ടും കല്ലുവച്ച നുണകളായിരുന്നു. വര്‍ഗീയ കലാപങ്ങളുടെ എണ്ണത്തില്‍ 2013 ല്‍ രാജ്യത്ത് ഏറ്റവും മുകളിലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത്. ആ വര്‍ഷം ഗുജറാത്തില്‍നിന്ന് 66 വര്‍ഗീയ അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2012 ല്‍ ഗുജറാത്തില്‍ 57 വര്‍ഗീയ ആക്രമണങ്ങളുണ്ടായി; അഞ്ചു പേര്‍ കൊല്ലപ്പെട്ടു. ലോക്സഭയില്‍ 2012 ല്‍ അവതരിപ്പിച്ച കണക്കനുസരിച്ച് 2009 മാര്‍ച്ചിനും 2012 മാര്‍ച്ചിനും ഇടയില്‍ ഇന്ത്യയിലാകെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ 344 പേര്‍ കൊല്ലപ്പെട്ടതില്‍ 32 ജീവന്‍ പൊലിഞ്ഞത് ഗുജറാത്തിലാണ്. ഗുജറാത്ത് മാത്രമല്ല, ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും അവസ്ഥയാണിത്.

ഒരു മാന്ത്രികവടിയും തന്റെ കൈയിലുണ്ടെന്ന് നരേന്ദമോഡി ഇന്നുവരെ തെളിയിച്ചിട്ടില്ല- വര്‍ഗീയതയുടേതും നൃശംസതയുടേതുമല്ലാതെ.

കോര്‍പറേറ്റുകള്‍ക്ക് വന്‍തോതില്‍ ഇളവുകള്‍ നല്‍കിയതാണ് ഗുജറാത്ത് മാതൃകാ വികസനം. അവിടെ വിദ്യാഭ്യാസ-ആരോഗ്യസംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഫണ്ടില്ല. പ്രധാനപ്പെട്ട സാമൂഹിക മേഖലാ പദ്ധതികളിലെല്ലാം പൊതുചെലവു വെട്ടിക്കുറച്ചു. 17 പ്രധാന സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസത്തിന് പണം ചെലവഴിക്കുന്ന കാര്യത്തില്‍ ഗുജറാത്തിന് 14-ാം സ്ഥാനം. മോഡിയുടെ 10 വര്‍ഷ ഭരണത്തില്‍ വിദ്യാഭ്യാസരംഗത്തെ ശരാശരി ചെലവ് മൊത്തം ചെലവിന്റെ 13.2 ശതമാനംമാത്രം. അഖിലേന്ത്യാ ശരാശരി 14.8 ശതമാനമാണ്. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് ഗുജറാത്തില്‍ 58 ശതമാനമാണ്. അഖിലേന്ത്യാ ശരാശരിയാവട്ടെ 49 ശതമാനവും. ആരോഗ്യരംഗത്തെ്, 17 വലിയ സംസ്ഥാനങ്ങളെടുത്താല്‍ ഗുജറാത്ത് 16-ാം സ്ഥാനത്താണ്. മോഡിയെ ഒരു "വികസ" നായകനായി സ്ഥാപിക്കുന്നവര്‍ വീമ്പുപറയുന്നതിലെ ഏതാനും പൊള്ളത്തരങ്ങള്‍ മാത്രമാണിത്. ഗുജറാത്തിന്റെ യഥാര്‍ഥ ചിത്രം അതിന്റെ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള സ്ത്രീ-പുരുഷന്മാരെ നിര്‍ലജ്ജമായി ചൂഷണംചെയ്യുന്ന ഒന്നാണ്. മത വിദ്വേഷത്തിന്റെയും കോര്‍പറേറ്റ് പ്രചാരണ തന്ത്രങ്ങളുടെയും മറവില്‍ ഈ വസ്തുതകളെ മറച്ചുവച്ചുള്ള കെട്ടിയാട്ടമാണ്, ഇന്ന് കാണുന്ന മോഡിപ്രഭാവം. ഗുജറാത്തിലെ മുണ്‍ട്രോ തുറമുഖത്തിനും മുണ്ട്ര പ്രത്യേക സാമ്പത്തിക മേഖലയ്ക്കുമായി 6700 ഹെക്ടര്‍ ഭൂമി അദാനി ഗ്രൂപ്പിന് നല്‍കി ഖജനാവിന് പതിനായിരം കോടി രൂപ നഷ്ടപ്പെടുത്തിയ നരേന്ദമോഡി, അഞ്ചരലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയ യുപിഎയില്‍നിന്ന് വ്യത്യസ്തമായ ഒന്നുംതന്നെ പ്രസരിപ്പിക്കുന്നില്ല- വര്‍ഗീയതയുടെ ഭീകരദൃശ്യങ്ങളൊഴിച്ച്. യുപിഎ സര്‍ക്കാരിനെതിരായ ജനരോഷത്തെ മുതലെടുത്ത് ദേശീയതലത്തില്‍ അധികാരം പിടിച്ചെടുത്ത ആര്‍എസ്എസ് നരേന്ദമോഡിയുടെ നേതൃത്വത്തില്‍ ദിവ്യാത്ഭുത പ്രകടനമൊന്നും നടത്താന്‍ പോകുന്നില്ല എന്ന് തെളിയിക്കുന്ന വസ്തുതകളാണിത്. അതുകൊണ്ടുതന്നെ, മോഡിഭരണത്തെക്കുറിച്ച് പ്രതീക്ഷയും പ്രത്യാശയുമൊന്നും വച്ചുപുലര്‍ത്താനില്ല. മതനിരപേക്ഷ ശക്തികളുടെ കരുത്ത് വര്‍ധിപ്പിക്കുക-അപകടങ്ങളില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങുക എന്നതുമാത്രമാണ് വരുംനാളുകളിലെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഇന്ത്യന്‍ ജനതയ്ക്കുമുന്നിലുള്ള മാര്‍ഗം.
*
deshabhimani

Saturday, May 24, 2014

യോജിച്ച പ്രക്ഷോഭത്തിലേക്ക്

മൂലധനശക്തികളുടെ കടുത്ത ചൂഷണങ്ങള്‍ക്കും ഭരണകൂടങ്ങളുടെ ചെലവുചുരുക്കല്‍ നടപടികള്‍ക്കുമെതിരെ സംഘടിതവും തീക്ഷ്ണവുമായ സമരങ്ങള്‍ ശക്തിപ്പെടുന്ന കാഴ്ചയാണ് ലോകമെമ്പാടും. ത്യാഗപൂര്‍ണമായ പോരാട്ടങ്ങളിലൂടെ തൊഴിലാളിവര്‍ഗം നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും വന്‍തോതില്‍ കവര്‍ന്നെടുക്കപ്പെടുന്നു. വികസിത- വികസ്വര വ്യത്യാസമില്ലാതെ എല്ലാ രാജ്യങ്ങളിലും വ്യാപകമായ തൊഴില്‍നഷ്ടത്തിനും വേതനം, പെന്‍ഷന്‍, സാമൂഹ്യസുരക്ഷ തുടങ്ങിയ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നതിനും തൊഴിലാളികള്‍ വിധേയരാകുന്നു. അതേസമയം, പ്രതിസന്ധിയുടെ സ്രഷ്ടാക്കളായ കോര്‍പറേറ്റ് മൂലധനശക്തികള്‍ക്ക് വന്‍തോതില്‍ നികുതി ഇളവുകളും സൗജന്യങ്ങളും നല്‍കി അവര്‍ക്ക് സംരക്ഷണമൊരുക്കുന്നതിന് മുതലാളിത്തരാജ്യങ്ങള്‍ മുന്നില്‍ത്തന്നെ.

മാന്യമായ തൊഴിലും സാമൂഹ്യ- സാംസ്കാരിക- സാമ്പത്തിക വികസനത്തിലെ അവസരങ്ങളും ഭൂരിപക്ഷം ഇന്ത്യന്‍ യുവത്വത്തിനും നിഷേധിക്കപ്പെട്ടിരിക്കുന്നു. പൊതുമേഖലാ സംവിധാനങ്ങളെ സംരക്ഷിക്കുന്നതിനോ, നിലനിര്‍ത്തുന്നതിനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതിന്റെ ഫലമായി എഫ്എസിടി അടക്കമുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്. സാധാരണ ജനങ്ങളുടെ ജീവിതം അത്യന്തം ശോചനീയമായ അവസ്ഥയിലെത്തിയിട്ടും അതിന് പരിഹാരം കാണാന്‍ തയ്യാറാകാതെ കോര്‍പറേറ്റുകളെ പ്രീണിപ്പിക്കുന്ന നയങ്ങളുമായാണ് യുപിഎ സര്‍ക്കാര്‍ മുന്നോട്ട് പോയിരുന്നത്. ഭരണനേതൃത്വത്തിന്റെ ഒത്താശയോടെ നടത്തിയ അഴിമതിയിലൂടെ പൊതുധനം കോര്‍പറേറ്റുകളുടെ പോക്കറ്റിലായി. അഴിമതിയിലൂടെ സ്വരൂപിച്ച അളവില്ലാത്ത സമ്പത്തിന്റെ സ്വാധീനം പൊതുതെരഞ്ഞെടുപ്പില്‍ പ്രകടമായിരുന്നു. ജനാഭിപ്രായത്തെ വിലയ്ക്കെടുക്കുന്ന തരത്തില്‍ കള്ളപ്പണത്തിന്റെ കുത്തൊഴുക്കാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്.

വഴിപിഴച്ച സാമ്പത്തികനയങ്ങളും കോര്‍പറേറ്റ് പ്രീണനവും അന്ധമായ അമേരിക്കന്‍ വിധേയത്വവുമാണ് 16-ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ തോല്‍വിയിലേക്ക് നയിച്ചത്. അഴിമതിയും സ്വജനപക്ഷപാതവും ജനവിരുദ്ധനയങ്ങളും യുപിഎ സര്‍ക്കാരിന്റെ മുഖമുദ്രയായി മാറി. സാധാരണക്കാരന് അര്‍ഹതപ്പെട്ട സബ്സിഡികള്‍ നിഷേധിക്കുന്നതിനും നിത്യോപയോഗ സാധനങ്ങള്‍ക്കുപോലും വാനം മുട്ടെ വിലകയറ്റുന്ന നടപടികള്‍ സ്വീകരിക്കുന്നതിനും പൊതുമേഖലയുടെ ശവക്കുഴി തോണ്ടുന്നതിനും മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ സ്വീകരിച്ച ഭരണനടപടി ഭയാനകമായിരുന്നു. യുപിഎ സര്‍ക്കാരിനെതിരായ ജനവികാരം അനുകൂലമാക്കുന്നതില്‍ ബിജെപിക്ക് വിജയിക്കാനായി. മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച ഗുജറാത്ത് വികസനത്തിന്റെ കെട്ടുകാഴ്ചയുടെ നിഴലില്‍ രാജ്യത്താകെ വര്‍ഗീയ ഫാസിസ്റ്റുകള്‍ നടത്തിയ പ്രചാരവേല ജനങ്ങളെ സ്വാധീനിച്ചു. ഒന്നര പതിറ്റാണ്ടിലെ ഭരണത്തിനുള്ളില്‍ ഗുജറാത്തില്‍ സന്തുലിത വികസനമോ അടിസ്ഥാനനേട്ടങ്ങളോ കൊണ്ടുവരാന്‍ കഴിയാത്ത നരേന്ദ്ര മോഡിക്ക് പരിവേഷംചാര്‍ത്തി സംഘപരിവാര്‍ ശക്തികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കും കോര്‍പറേറ്റുകളുടെ പിന്തുണയുണ്ടായി.

കോണ്‍ഗ്രസിന്റെ പരാജയം തിരിച്ചറിഞ്ഞ കോര്‍പറേറ്റുകള്‍ മോഡിയെ സഹായിക്കുന്നതില്‍ മത്സരിച്ചു. മൂലധനശക്തികള്‍ക്ക് പ്രിയങ്കരനായ നരേന്ദ്ര മോഡിയുടെയും ബിജെപിയുടെയും നയങ്ങള്‍ കോണ്‍ഗ്രസ് നയങ്ങളില്‍നിന്ന് അല്‍പ്പംപോലും ഭിന്നമല്ല. മുന്‍ ബിജെപി സര്‍ക്കാരുകള്‍ അത് തെളിയിച്ചിട്ടുമുണ്ട്്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരെ കനത്ത ഭീഷണി ഉയരുകയാണ്. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ പുരോഗമന പ്രസ്ഥാനങ്ങളുടെ മുഖ്യ അജന്‍ഡയായി മാറുന്നു. നവലിബറല്‍ നയങ്ങള്‍ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. മൂന്നുവര്‍ഷം പിന്നിടുന്ന യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നു. മെച്ചപ്പെട്ട സാമ്പത്തിക അടിത്തറയില്‍ ഭരണമാരംഭിച്ച യുഡിഎഫ് സര്‍ക്കാരിന് പുതിയ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യനാളുകളില്‍ത്തന്നെ നിത്യനിദാന ചെലവുകള്‍ക്കായി 2000 കോടി രൂപ കടമെടുക്കേണ്ടിവന്നത് പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ഭരണരംഗത്തെ കെടുകാര്യസ്ഥതയും അഴിമതിയും ധൂര്‍ത്തും വിഭവസമാഹരണത്തിലെ അനാസ്ഥയും നികുതിവെട്ടിപ്പുകാര്‍ക്ക് സംരക്ഷണമൊരുക്കിയ ഭരണനേതൃത്വത്തിന്റെ നടപടികളുമാണ് സാമ്പത്തികത്തകര്‍ച്ച സൃഷ്ടിച്ചത്. ഇതുമൂലം വികസനപ്രവര്‍ത്തനങ്ങള്‍ താറുമാറായി. സംസ്ഥാനത്തെ ക്ഷേമപദ്ധതികള്‍ സ്തംഭിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായ കേരളത്തില്‍ ജനങ്ങള്‍ക്കാശ്വാസം നല്‍കിയ പൊതുവിതരണ സംവിധാനങ്ങളെ യുഡിഎഫ് സര്‍ക്കാര്‍ തകര്‍ത്തു. സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഫലമായി ഉണ്ടായ സാമ്പത്തികപ്രതിസന്ധിയുടെ ഭാരം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഏപ്രില്‍ ആദ്യം സറണ്ടര്‍, പിഎഫ് വായ്പ, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തുടങ്ങിയവ മരവിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. തെരഞ്ഞെടുപ്പു കാലമായിട്ടുപോലും ആനുകൂല്യങ്ങള്‍ മരവിപ്പിക്കാനുള്ള തീരുമാനത്തിലെ അപകടം തിരിച്ചറിഞ്ഞാണ് ഏപ്രില്‍ അവസാനവാരം ആക്ഷന്‍ കൗണ്‍സിലും സമരസമിതിയും സംയുക്തമായി പണിമുടക്ക് പ്രഖ്യാപിച്ചത്. പണിമുടക്ക് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആനുകൂല്യങ്ങളില്‍ കൈവയ്ക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാരിന് പിന്മാറേണ്ടിവന്നു. എന്നാല്‍, ഈ പിന്മാറ്റം താല്‍ക്കാലികംമാത്രമാണ്. ചെലവു ചുരുക്കല്‍ നടപ്പാക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നു. സിവില്‍സര്‍വീസിന്റെ പ്രവര്‍ത്തനങ്ങള്‍ പരിമിതപ്പെടുത്തുക, തസ്തികകള്‍ വെട്ടിച്ചുരുക്കുക, വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറയ്ക്കുക തുടങ്ങിയ നടപടികളാണ് ചെലവുചുരുക്കലിലൂടെ ലക്ഷ്യമിടുന്നത്. 2002ലും ഇതേ സമീപനമാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. 2013 ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിച്ച പങ്കാളിത്ത പെന്‍ഷന്‍പദ്ധതി എല്ലാ ജീവനക്കാര്‍ക്കും ബാധകമാക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. എല്ലാ ജീവനക്കാരില്‍നിന്നും ശമ്പളത്തിന്റെ പത്തുശതമാനം തുക നിര്‍ബന്ധമായും പിടിച്ചെടുത്ത് പെന്‍ഷന്‍ഫണ്ട് സ്വരൂപിക്കണമെന്ന എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ ഇതിന്റെ ഭാഗമാണ്. പെന്‍ഷന്‍പ്രായം വര്‍ധനയും പങ്കാളിത്ത പെന്‍ഷനും ഒരു പാക്കേജായി അവതരിപ്പിച്ച് പങ്കാളിത്ത പെന്‍ഷന്‍ വ്യാപകമാക്കാനുള്ള നീക്കത്തെ ജാഗ്രതയോടെ വീക്ഷിക്കേണ്ടതുണ്ട്. പത്താംശമ്പള കമീഷന്‍ രൂപീകരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രാരംഭപ്രവര്‍ത്തനങ്ങള്‍പോലും ആരംഭിച്ചിട്ടില്ല. സംഘടിത പോരാട്ടങ്ങളെ അസഹിഷ്ണുതയോടെമാത്രം വീക്ഷിക്കുകയും സാമൂഹ്യപ്രശ്നങ്ങളില്‍ ജനവിരുദ്ധമായി ചിന്തിക്കുകയുംചെയ്യുന്ന വ്യക്തിയെ ചെയര്‍മാനായി നിയോഗിച്ചതിലെ അനൗചിത്യം ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ തയ്യാറായിട്ടില്ല. ശമ്പളപരിഷ്കരണത്തേക്കാള്‍ പ്രധാനം ജീവനക്കാരുടെ എണ്ണം കുറച്ചും ഓഫീസുകള്‍ അടച്ചുപൂട്ടിയും ഭരണപരിഷ്കരണമാണെന്ന ചെയര്‍മാന്റെ നിലപാട് ജീവനക്കാരുടെ ആശങ്ക ശരിവയ്ക്കുന്നു.

അധികാരത്തിലിരുന്ന കാലയളവുകളിലെല്ലാം സമയബന്ധിത ശമ്പളപരിഷ്കരണതത്വം അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുള്ള പാരമ്പര്യമാണ് യുഡിഎഫിനുള്ളത്. 1983ല്‍ വേതനപരിഷ്കരണത്തിന്റെ പ്രാബല്യ തീയതിക്ക് വളരെമുമ്പേ കമീഷനെ നിയമിച്ചിട്ടും, അനിശ്ചിതകാല പണിമുടക്കുകളിലൂടെയാണ് വേതനപരിഷ്കരണം നേടിയെടുക്കാനായത്. മാത്രമല്ല, ഇരുപത്തൊന്നുമാസത്തെ കുടിശ്ശിക തട്ടിയെടുക്കുകയുംചെയ്തു. എട്ടാം ശമ്പളപരിഷ്കരണം നടപ്പാക്കിയപ്പോള്‍ 37 മാസത്തെ കുടിശ്ശികയും 27 മാസത്തെ പ്രാബല്യതീയതിയും നിഷേധിച്ചു. സമാനമായ സാഹചര്യത്തിലേക്ക് വേതനപരിഷ്കരണത്തെ എത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. സാമ്പത്തികപ്രതിസന്ധിയുടെ മറപറ്റി നിലവിലുള്ള ആനുകൂല്യങ്ങള്‍പോലും കവര്‍ന്നെടുക്കാന്‍ ശ്രമിക്കുമ്പോള്‍ തീക്ഷ്ണമായ പോരാട്ടങ്ങള്‍ അനിവാര്യമാണ്. വര്‍ത്തമാനകാലത്ത് തൊഴില്‍മേഖലയില്‍ രൂപപ്പെടുന്ന പുതിയ പ്രതിസന്ധികളെ തിരിച്ചറിഞ്ഞ്, എല്ലാവിഭാഗം ജീവനക്കാരെയും കൂട്ടിയോജിപ്പിച്ചുള്ള പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറാകണം.

*
എ ശ്രീകുമാര്‍ ( കേരള എന്‍ജിഒ യൂണിയന്‍ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍ )

തായ്ലന്‍ഡില്‍ പട്ടാള അട്ടിമറി

സൈന്യം അധികാരം പിടിച്ചെടുത്തത് പട്ടാള അട്ടിമറിയാണോയെന്നതിനെപ്പറ്റി ഇപ്പോള്‍ സംവാദമുണ്ട്. ഈജിപ്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മൊഹമ്മദ് മുര്‍സി സര്‍ക്കാരിനെ സൈന്യം അധികാരത്തില്‍നിന്ന് പുറത്താക്കിയപ്പോഴാണ് ഈ നിര്‍വചനപ്രശ്നം ഉയര്‍ന്നത്. പ്രശ്നം പ്രധാനമായും അമേരിക്കയ്ക്കായിരുന്നു. ഈജിപ്തില്‍ നടന്നത് പട്ടാള അട്ടിമറിയായിരുന്നെങ്കില്‍, അമേരിക്കയുടെ സൈനിക, സാമ്പത്തികസഹായം തുടരാന്‍ നിയമം അനുവദിക്കുകയില്ലായിരുന്നു. അതുകൊണ്ട് ഈജിപ്തില്‍ നടന്നത് "അട്ടിമറിയല്ലാത്ത അട്ടിമറി" (രീൗു വേമേ ശെ ിീേ മ രീൗു)യെന്ന് വിശേഷിപ്പിക്കപ്പെട്ടു. തായ്ലന്‍ഡില്‍ മെയ് 22ന് നടന്നത് പട്ടാള അട്ടിമറിയാണെന്നതില്‍ അഭിപ്രായഭിന്നതയില്ല. അമേരിക്ക അതിനെ നിശിതമായി വിമര്‍ശിച്ചു. പട്ടാളം അധികാരം പിടിച്ചെടുത്തതിന് ഒരു നീതീകരണവുമില്ലെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജോണ്‍ കെറി പറഞ്ഞു. യുഎന്നും ബ്രിട്ടനും ജര്‍മനിയും യൂറോപ്യന്‍ യൂണിയനുമെല്ലാം വിമര്‍ശനവുമായി രംഗത്തെത്തി.

തായ്ലന്‍ഡില്‍ പട്ടാള അട്ടിമറി പുത്തരിയല്ല; പതിവാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. 1932ല്‍ രാജാധികാരം ഭരണഘടന വിധേയമാക്കിയശേഷം നടക്കുന്ന 12-ാമത്തെ വിജയകരമായ പട്ടാള അട്ടിമറിയാണ് ഇപ്പോഴത്തേത്. മെയ് 20ന് തായ്ലന്‍ഡില്‍ സൈനിക നിയമം നടപ്പാക്കി. ""ഇത് ഒരു പട്ടാള അട്ടിമറിയല്ല, സൈനിക നിയമം നടപ്പാക്കുകമാത്രമാണ്"", സൈനിക മേധാവികള്‍ ആവര്‍ത്തിച്ചു പ്രസ്താവിച്ചു. ആരെങ്കിലും ഈ പ്രസ്താവന വിശ്വസിക്കുമോയെന്നുള്ള സംശയമൊന്നും അവര്‍ക്കുണ്ടായിരുന്നതായി തോന്നുന്നില്ല. സൈനിക നിയമം നടപ്പാക്കുന്നത് ഭരണഘടനാനുസൃതമാണെന്നു വാദിക്കാം. സൈന്യം അധികാരം പിടിച്ചെടുക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. രാജാധികാരത്തെപ്പറ്റിയുള്ള വ്യവസ്ഥകള്‍ ഒഴിച്ചുള്ള എല്ലാ ഭരണഘടനാ വ്യവസ്ഥകളും "അവസാനിപ്പിച്ചിരിക്കുന്നു", എന്നാണ് പ്രഖ്യാപനം. സൈന്യം സര്‍ക്കാരിന്റെ നിയന്ത്രണം ഏറ്റെടുക്കുകയാണെന്നും ക്രമസമാധാനം പുനഃസ്ഥാപിക്കുമെന്നും രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യഘടനകളില്‍ മാറ്റം വരുത്തുമെന്നും സൈനിക മേധാവി ജനറല്‍ പ്രയുത്ചാന്‍ ഓച പറഞ്ഞു. മാസങ്ങള്‍ നീണ്ടുനിന്ന രാഷ്ട്രീയ പ്രക്ഷോഭണങ്ങളുടെയും അസ്ഥിരതയുടെയും ഒടുവിലാണ് സൈനിക നിയമവും തുടര്‍ന്ന് പട്ടാളഭരണവും ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ ദുബായില്‍ പ്രവാസിയായി കഴിയുന്ന മുന്‍ പ്രധാനമന്ത്രി താക്സിന്‍ ഷിനവത്രയെ കേന്ദ്രീകരിച്ചുതന്നെയാണ് ഇപ്പോഴത്തെ അധികാര വടംവലി.

ഒരു ദശകം മുമ്പ് താക്സിന്‍ അധികാരത്തിലായിരുന്നപ്പോള്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ കൂടുതലും ഗ്രാമീണമെന്ന് വിശേഷിപ്പിക്കാവുന്ന ഉത്തര തായ്ലന്‍ഡിലെ ജനങ്ങള്‍ക്കു കുറേയേറെ പ്രയോജനംചെയ്തു. ഈ പരിഷ്കാരങ്ങളെ എതിര്‍ത്ത ബാങ്കോക്ക് കേന്ദ്രീകൃതമായ നഗരവാസികളായ വരേണ്യവര്‍ഗമാണ് പ്രക്ഷോഭണത്തിന്റെ മുന്നിലും പിന്നിലും. ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലം 2006ലെ സൈനിക അട്ടിമറിയാണ്. താക്സിന്റെ ഭരണകാലത്ത് അദ്ദേഹത്തിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളുണ്ടായി. തായ്ലന്‍ഡിലെ സമ്പദ്ക്രമത്തെ തന്നെ ഇത് അപകടത്തിലാക്കുന്നുവെന്ന വിമര്‍ശനവുമുണ്ടായി. "സമാധാനപരമായി" താക്സിനെ അധികാരഭ്രഷ്ടനാക്കി, ഭരണം പിടിച്ചെടുക്കാന്‍ സൈന്യത്തിന് കഴിഞ്ഞു. ഭരണഘടന റദ്ദാക്കി. രാഷ്ട്രീയ പരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്ന് വാഗ്ദാനം നല്‍കി. അന്ന് പട്ടാള വിപ്ലവത്തിന് നേതൃത്വം നല്‍കിയവര്‍ രാജകുടുംബവുമായി അടുപ്പമുള്ളവരായിരുന്നു, സൈന്യം അധികാരം പിടിച്ചെടുത്ത് രാജാവിന്റെ അറിവോടെ, സമ്മതത്തോടെയാണെന്ന് വ്യാഖ്യാനിക്കപ്പെട്ടു. അഴിമതിക്കേസില്‍ താക്സിന്‍ ശിക്ഷിക്കപ്പെട്ടു. അതിനകം അദ്ദേഹം നാടുവിട്ടിരുന്നു. അഞ്ചുവര്‍ഷത്തെ പട്ടാളഭരണത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത് താക്സിന്റെ ഇളയ സഹോദരി യിങ്ലക്ക് ഷിനവത്ര ആയിരുന്നു. താക്സിന്റെ കക്ഷിയുടെയും ഷിനാവത്ര കുടുംബത്തിന്റെയും ജനപിന്തുണ പ്രകടമായിരുന്നു. യിങ്ഗ്ലിക്ക് അധികാരത്തില്‍ വരാനും തുടരാനും താക്സിന്‍ പ്രയോഗിക്കുന്ന തന്ത്രങ്ങളാണ് പ്രശ്നമെന്നും സഹോദരന്‍ തുടങ്ങിയ അഴിമതി സഹോദരി തുടരുകയാണെന്നുമായിരുന്നു പ്രക്ഷോഭകാരികളുടെ ആരോപണം. താക്സിന്റെ തിരിച്ചുവരവിന് വഴിയൊരുക്കാനുള്ള നിയമനിര്‍മാണത്തിന് ശിക്ഷാകാലാവധി അവസാനിപ്പിച്ചുകൊണ്ട് വ്യവസ്ഥചെയ്യുന്ന- താക്സിന്റെ കക്ഷി നടപടികള്‍ തുടങ്ങിയതാണ് പ്രക്ഷോഭത്തെ രൂക്ഷമാക്കിയത്. അറുപതില്‍പരം ആളുകള്‍ കൊല്ലപ്പെട്ടു. ഫെബ്രുവരിയില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രതിപക്ഷം ബോയ്ക്കോട്ടു ചെയ്തു. കഴിഞ്ഞ രണ്ടു ദശകങ്ങളിലെ തെരഞ്ഞെടുപ്പുകളിലെല്ലാം പരാജയപ്പെട്ടതാണ് മുഖ്യ പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍. ഭരണഘടനാ കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കി. ഇതൊരു "രാഷ്ട്രീയ വിധിന്യായ"മാണെന്ന് വിമര്‍ശിക്കപ്പെട്ടു. മെയ് ഏഴിന് പ്രധാനമന്ത്രി യിങ്ലക്കിനെ അധികാരദുര്‍വിനിയോഗത്തിന് ഭരണഘടനാ കോടതി പുറത്താക്കി. "രാഷ്ട്രീയ" വിധിന്യായങ്ങള്‍ തുടരുകയാണെന്ന് തോന്നി. ഒരു കാവല്‍ പ്രധാനമന്ത്രി അധികാരത്തില്‍ വന്നു. ഇത്തരം പ്രതിസന്ധികളില്‍ മുമ്പ് തായ്ലന്‍ഡിന്റെ രാജാവ് ഇടപെടുകയോ മധ്യസ്ഥത വഹിക്കുകയോ മാര്‍ഗനിര്‍ദേശം നല്‍കുകയോ ചെയ്യുമായിരുന്നു. തായ് ജനത അത് അംഗീകരിക്കുകയും ചെയ്യുമായിരുന്നു. പ്രായാധിക്യത്തിലുള്ള ഭൂമിബോള്‍ രാജാവിന് ഇന്ന് അത്തരം ഇടപെടലിനുള്ള കഴിവില്ല. കാവല്‍ പ്രധാനമന്ത്രിയും പ്രതിപക്ഷകക്ഷികളും തമ്മിലുള്ള കൂടിയാലോചനകള്‍ തിങ്കളാഴ്ച പരാജയപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സൈനിക നിയമത്തിന്റെ പ്രഖ്യാപനം. സൈനികനിയമം ഏര്‍പ്പെടുത്തിയശേഷം വീണ്ടും ചര്‍ച്ചകള്‍ തുടര്‍ന്നു. പ്രതിപക്ഷവും താക്സിന്റെ കക്ഷിയും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് സൈന്യം പൂര്‍ണ അധികാരം ഏറ്റെടുത്തത്.

നേരത്തെ തായ് സൈന്യത്തിന്റെ "സംയമ"ത്തെയും "പ്രൊഫഷണലിസ"ത്തെയും അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് ഉദ്യോഗസ്ഥന്മാര്‍ പ്രശംസിച്ചിരുന്നു. പട്ടാള അട്ടിമറിയുണ്ടാകില്ലെന്നായിരുന്നു സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ വിലയിരുത്തല്‍. തായ് സൈന്യവുമായി അമേരിക്കയ്ക്കുള്ള സഖ്യം ഇന്തോ-ചൈന യുദ്ധകാലത്ത് തുടങ്ങിയതാണ്. തായ് സൈന്യത്തിന് അമേരിക്കന്‍ സൈനിക ഉപദേഷ്ടാക്കളുണ്ട്. ജനുവരിയില്‍ സൈനിക മേധാവി ചെയ്ത ഒരു പ്രസ്താവന പട്ടാളഭരണത്തിന്റെ സാധ്യത സൂചിപ്പിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത്, "ഭാവിയില്‍ സൈന്യം അധികാരത്തില്‍ വരുന്നതിനുള്ള വാതില്‍ തുറക്കുമെന്നോ, അടയ്ക്കുമെന്നോ" തനിക്ക് പറയാന്‍ കഴിയുകയില്ലെന്നായിരുന്നു. പട്ടാള അട്ടിമറിയുടെ "ടെക്സ്റ്റ് ബുക്ക്" വിശദീകരണം ഇവിടെയുമുണ്ടായി. "രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും അപകടത്തിലാണ്". മറ്റു ചില രാജ്യങ്ങളിലെന്നപോലെ, തായ്ലന്‍ഡിന്റെയും സൈന്യത്തിന്റെ സ്വയം ധാരണ, രാഷ്ട്രീയസ്ഥിരത കാത്തുസൂക്ഷിക്കാനും അതുകൊണ്ട് സിവിലിയന്‍ സര്‍ക്കാര്‍ എത്രകാലം അധികാരത്തിലിരിക്കണമെന്ന് തീരുമാനിക്കാനുമുള്ള അവകാശം സൈന്യത്തിന്റേതാണെന്നത്രേ.

തായ്ലന്‍ഡില്‍ വര്‍ഷങ്ങളായി നീണ്ടുനില്‍ക്കുന്ന രാഷ്ട്രീയ അസ്ഥിരതയെപ്പറി അടുത്തയിടെ യുഎസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസിന്റെ റിപ്പോര്‍ട്ടില്‍ "വിശ്വസിക്കാവുന്ന ഒരു പങ്കാളിയെന്ന നിലയിലും ആ മേഖലയിലെ ഒരു നേതാവെന്ന നിലയിലും എത്രമാത്രം തായ്ലന്‍ഡിനെ ആശ്രയിക്കാന്‍ കഴിയുമെന്" സംശയം പ്രകടിപ്പിച്ചു. ആ സംശയം ബലപ്പെടുത്തുന്നതാണ് പട്ടാള അട്ടിമറി. തായ് ജനതയെ സംബന്ധിച്ചിടത്തോളം ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കുന്ന, സ്വേച്ഛാധിപത്യ സൈനിക ഭരണകൂടമാണ് അധികാരത്തില്‍ വന്നിരിക്കുന്നത്.

*
നൈാന്‍ കോശി