Sunday, February 26, 2012

സാമ്രാജ്യാധിപത്യവും സാമ്പത്തിക കുഴപ്പവും

മുതലാളിത്ത വ്യവസ്ഥ ശാശ്വതമല്ല. 15-ാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി ഫ്യൂഡലിസത്തില്‍ നിന്നാവിര്‍ഭവിച്ച ഒരു സാമൂഹ്യവ്യവസ്ഥയാണിത്. 19-ാം നൂറ്റാണ്ടിന്റെ അവസാനംവരെയും മുതലാളിത്തം വളര്‍ന്നുകൊണ്ടിരുന്നു. പിന്നണിരാജ്യങ്ങളെ കയ്യടക്കിക്കൊണ്ട് ലോകത്തിലൊട്ടുക്കും പരന്നുപിടിച്ചുകൊണ്ടിരുന്നു. അേതാടൊപ്പം തന്നെ മൂലധനകേന്ദ്രീകരണവും വളര്‍ന്നുകൊണ്ടുവന്നു. കുത്തക മുതലാളിത്തം ആവിര്‍ഭവിച്ചതിനുശേഷവും അതോടൊപ്പം തന്നെ മുതലാളിത്തത്തിന്റെ അടിസ്ഥാന സ്വഭാവമായ സ്വതന്ത്രമല്‍സരവും നിലനില്‍ക്കുന്നു. അതിന്റെ ഫലമായി കുത്തകകളുടെ ആവിര്‍ഭാവം മുതലാളിത്തത്തിന്റെ വൈരുധ്യങ്ങളെ ഒരു പുതിയ ഘട്ടത്തിലേക്കുയര്‍ത്തുന്നു.

വ്യവസായങ്ങളില്‍ മാത്രമല്ല കുത്തകകള്‍ പ്രത്യക്ഷപ്പെടുന്നത്. ബാങ്ക് മൂലധനത്തിനും അവയാവിര്‍ഭവിക്കുന്നു.

ആദ്യം മുതല്‍ക്കുതന്നെ ബാങ്കും വ്യവസായവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ടുകൊണ്ടാണ് വളര്‍ന്നുവരുന്നത്. ബാങ്കുമൂലധനവും വ്യവസായ മൂലധനവും കൂടിച്ചേര്‍ന്നാലുണ്ടാവുന്ന ഈ പുതിയ മൂലധനം ഫൈനാന്‍സ് മൂലധനം എന്ന പേരിലാണറിയപ്പെടുന്നത്. ഫൈനാന്‍സ് മൂലധനത്തിന്റെ ഉടമസ്ഥരായ ഒരു പിടി കുടുംബക്കാര്‍ രാജ്യത്തിലെ വ്യവസായം ബാങ്ക് തുടങ്ങിയ എല്ലാ സ്വത്തുക്കളെയും നിയന്ത്രിക്കാന്‍ തുടങ്ങിയ കാഴ്ചയാണ് നമ്മള്‍ കാണുന്നത്. സ്വന്തം രാജ്യത്തിലെ ജനങ്ങളെ ചൂഷണം ചെയ്യുന്നതുകൊണ്ട് തൃപ്തിപ്പെടാതെ ഈ കുത്തകസ്ഥാപനങ്ങള്‍ സാര്‍വദേശീയമായ കൂട്ടുെകട്ടുകളുണ്ടാക്കിക്കൊണ്ട് ഭൂലോകം മുഴുവന്‍ തങ്ങള്‍ക്കിടയില്‍ പങ്കിട്ടെടുത്ത് ചൂഷണം ചെയ്യുന്നു. കുത്തക മുതലാളികള്‍ക്ക് പിന്നണിരാജ്യങ്ങളോടാണ് കൂടുതല്‍ സ്‌നേഹം! എന്തെന്നാല്‍ ലെനിന്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ ഈ പിന്നണി രാജ്യങ്ങളില്‍ സാധാരണയായി ലാഭം കൂടുതലാണ്, മൂലധനം വേണ്ടത്രയില്ല, നിലത്തിന്റെ വില താരതമ്യേന കുറവാണ്. കൂലി കുറവാണ്. അസംസ്‌കൃത സാമഗ്രികള്‍ ആദായകരമാണ്.

ഇങ്ങനെ ഒരു പിടി കുത്തകമുതലാളികള്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വലവീശുന്നു. ലോകം മുഴുവന്‍ തങ്ങള്‍ക്കിടയില്‍ പങ്കിട്ടെടുക്കുന്നു. ഇങ്ങനെയാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി ലോകം മുഴുവനും ഒരു പിടി മുതലാളിത്തരാജ്യങ്ങളുടെ കയ്യിലായത്.

ഇത്തരം സംഭവ വികാസങ്ങളുടെ ഫലമായിട്ടാണ് മുതലാളിത്തം സാമ്രാജ്യാധിപത്യമായി മാറിയത്.

സാമ്രാജ്യാധിപത്യത്തിന്റെ സവിശേഷസ്വഭാവങ്ങെളന്തൊക്കെയാണ്? ലെനിന്‍ വിവരിക്കുന്നു.

''മുതലാളിത്തത്തിന്റെ ചരിത്രപരമായ ഒരു സവിശേഷഘട്ടമാണ് സാമ്രാജ്യാധിപത്യം. അതിന്റെ പ്രത്യേക സ്വഭാവങ്ങള്‍ മൂന്നെണ്ണമാണ്. സാമ്രാജ്യാധിപത്യം 1. കുത്തകമുതലാളിത്തമാണ് 2. ക്ഷയോന്മുഖവും ഇത്തിക്കണ്ണി സ്വഭാവത്തോടുകൂടിയതുമായ മുതലാളിത്തമാണ് 3. മൃതപ്രായമായ ഉര്‍ദശ്വാസം വലിക്കുന്ന മുതലാളിത്തമാണ്.''

കുത്തകമുതലാളികളുടെ ഉദ്ദേശം വെറും ലാഭമുണ്ടാക്കലല്ല. കൂടുതല്‍ ലാഭമുണ്ടാക്കലുമല്ല. ഏറ്റവും കവിഞ്ഞ ലാഭം പരമാവധി ലാഭം അതാണവരുടെ ഉന്നം.

ഒരുകാലത്ത് മുതലാളികള്‍ ശരാശരി ലാഭം കൊണ്ട് തൃപ്തിപ്പെട്ടിരുന്നു. ശരാശരിലാഭത്തോതിന്റെ നിയമം മുതലാളിത്തോല്‍പാദനത്തിന്റെ പ്രചോദനശക്തിയായിരുന്നു. എന്നാല്‍ മുതലാളിത്തത്തിന്റെ വളര്‍ച്ചയുടെ പുതിയ ഘട്ടത്തില്‍ അത് അപാര്യാപ്തമായിത്തീര്‍ന്നു. വന്‍കിട കുത്തക മുതലാൡത്ത സ്ഥാപനങ്ങള്‍ക്ക് ശരാശരി ലാഭം കൊണ്ട് തൃപ്ത്തിപ്പെടാന്‍ വയ്യെന്നായി.

പരമാവധി ലാഭം തട്ടിയെടുക്കാന്‍ വെമ്പല്‍കൊളളുന്ന കുത്തക മുതലാളികള്‍ തൊഴിലാളികളെ ഏറ്റവും മൃഗീയമായി ചൂഷണം ചെയ്യുന്നു. ഭൂരിപക്ഷക്കാരായ തൊഴിലാളികള്‍ക്ക് ജീവിതം ദുസ്സഹമായിത്തീരുന്നു.

മുതലാളിത്തത്തിന്റെ കൂടപ്പിറപ്പാണ് സാമ്പത്തികക്കുഴപ്പം. മുതലാളിത്തോല്‍പാദന വ്യവസ്ഥയുടെ അനിവാര്യഫലമാണിത്.

കൂടെക്കൂടെയുണ്ടാകുന്ന ഈ കുഴപ്പങ്ങള്‍ക്ക് കാരണമെന്താണ്? മുതലാളിത്ത വ്യവസ്ഥയില്‍ ഉല്‍പാദനം തുടര്‍ന്നുനടത്താന്‍ കഴിയാതെ ഇടക്കിടയ്ക്കു സ്തംഭിക്കുന്നതെന്തുകൊണ്ടാണ്?

ലാഭത്തിനുവേണ്ടിയാണ് മുതലാളി ഉല്‍പാദനം നടത്തുന്നത്. പക്ഷേ, ലാഭം കിട്ടണമെങ്കില്‍ ചരക്കുകളുണ്ടാക്കിയാല്‍ മാത്രം പോരാ, ഉണ്ടാക്കിയ ചരക്കുകള്‍ വിറ്റഴിക്കുക കൂടി വേണം. ചരക്കുകള്‍ വിറ്റഴിച്ച് പണമാക്കി മാറ്റിയാലേ ആ പണം വീണ്ടുമിറക്കി പുനരുല്‍പാദനം നടത്താന്‍ കഴിയൂ. പക്ഷേ ഇടക്കിടയ്ക്ക് വില്‍പ്പന പെട്ടെന്ന് തടയപ്പെടുന്നു. അവിടെയാണ് കുഴപ്പം.
ലാഭത്തിനുവേണ്ടിയുളള മുതലാളിത്തോല്‍പാദന വ്യവസ്ഥയുടെ വൈരുധ്യങ്ങളിലാണ് കുഴപ്പങ്ങളുടെ കാരണമാരായേണ്ടത് എന്ന് മാര്‍ക്‌സും ഏംഗല്‍സും വ്യക്തമാക്കുന്നു.
ലാഭത്തിനുവേണ്ടി ഉല്‍പാദനം നടത്തുന്ന മുതലാളികള്‍ എല്ലായ്‌പോഴും തൊഴിലാളികളില്‍ നിന്ന് അങ്ങേയറ്റം മിച്ചമൂല്യം പിഴിഞ്ഞെടുക്കാനാണ് ശ്രമിക്കുക. ഇതിന്റെ അര്‍ഥം ഒട്ടാകെയുല്‍പാദിപ്പിക്കപ്പെടുന്ന മൂല്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തൊഴിലാളികള്‍ക്കു കിട്ടുന്ന മൂല്യം കുറഞ്ഞുകുറഞ്ഞു വരികയെന്നാണ്.

ഒട്ടാകെയുളള ഉല്‍പന്നങ്ങളും തൊഴിലാളികള്‍ക്കു ലഭിക്കുന്ന ഭാഗവും തമ്മിലുളള വിടവ് വര്‍ധിച്ചുകൊണ്ടുതന്നെയിരിക്കും. ഇതു മൂര്‍ച്ഛിച്ചു മൂര്‍ച്ഛിച്ച് ഒരു ഘട്ടമെത്തുമ്പോള്‍ അനിവാര്യമായ ഒരു പൊട്ടിത്തെറിയിലവസാനിക്കുകയും ചെയ്യും.

ധാരാളം കൃഷിക്കാരുളള ഒരു സമുദായത്തിലും സ്ഥിതി വളരെയൊന്നും വ്യത്യസ്തമായിരിക്കില്ല. എന്തെന്നാല്‍ മുതലാളിത്ത വ്യവസ്ഥയില്‍ കൃഷിക്കാര്‍ കൂടുതല്‍ കൂടുതല്‍ അധ:പതിക്കുകയും പാപ്പരാവുകയുമാണ് ചെയ്യുന്നത്.

ഇടവിട്ടിടവിട്ടുളള സാമ്പത്തികക്കുഴപ്പങ്ങളെ അതിജീവിച്ച്‌കൊണ്ട് 19-ാം നൂറ്റാണ്ടിന്റെ അവസാനം വരെയും മുതലാളിത്തോല്‍പാദന വ്യവസ്ഥ വളരുകയാണ് ചെയ്തത്. പക്ഷെ ഇരുപതാം നൂറ്റാണ്ടോടുകൂടി മുതലാളിത്തം അതിന്റെ നാശോന്മുഖമായ അവസാനഘട്ടത്തിലെത്തി. അതു സാമ്രാജ്യാധിപത്യമായി മാറി. തൊഴിലാളി വിപ്ലവങ്ങളുടെ കാലഘട്ടം ആവിര്‍ഭവിച്ചു.
മുതലാളിത്തത്തിന്റെ പൊതുകുഴപ്പത്തിന്റെ ഈ പരിതസ്ഥിതികളിലാണ് 1929- 33 ല്‍ പുതിയൊരു സാമ്പത്തികക്കുഴപ്പം പൊട്ടിപുറപ്പെട്ടത്. കുഴപ്പത്തിനുളളിലുളള ഒരു കുഴപ്പമായിരുന്നു അത്. മുതലാളിത്തത്തിന്റെ എല്ലാ വൈരുധ്യങ്ങളേയും അതു പതിന്‍മടങ്ങു മൂര്‍ച്ഛിപ്പിച്ചു. ഉല്‍പാദന വ്യവസ്ഥയാകെ തകര്‍ച്ചയുടെ വക്കത്തെത്തി. കമ്പനികള്‍ പൂട്ടി. തൊഴിലില്ലായ്മ പരന്നുപിടിച്ചു. ചരക്കുകളുടെ വിലയിടിഞ്ഞു. കുഴപ്പം വ്യവസായങ്ങളെ മാത്രമല്ല, കൃഷിയേയും ബാധിച്ചു. കോടിക്കണക്കിനുകൃഷിക്കാര്‍ പാപ്പരായി. സാര്‍വ്വത്രികമായ പട്ടിണിയും ദാരിദ്ര്യവും വ്യഭിചാരവും സാംസ്‌കാരികാധ:പതനവും നടമാടാന്‍ തുടങ്ങി. ഉല്‍പാദനശക്തികളും ഉല്‍പാദന ബന്ധങ്ങളും തമ്മിലുളള പൊരുത്തക്കേടുകള്‍ അവയുടെ മൂര്‍ധ്യ ദിശയിലെത്തി.

മാര്‍ക്‌സിസം പഴഞ്ചനാണെന്ന് വാദിക്കുന്നവരുണ്ട്. പക്ഷേ അവര്‍ പറയുന്നതുപോലെയല്ല. മാര്‍ക്‌സും ഏംഗല്‍സും ലെനിനും ചൂണ്ടിക്കാണിച്ച വഴിയിലൂടെയാണ് ലോകസംഭവഗതികള്‍ നീങ്ങിയതും നീങ്ങിക്കൊണ്ടിരിക്കുന്നതും എന്ന് കണ്ണുളളവര്‍ക്കൊക്കെ കാണാന്‍ കഴിയും.

*
ജനയുഗം 26 ഫെബ്രുവരി 2012

വിസ്മൃതിയിലായ മൊകേരി വെടിവെപ്പ്

പോയ നൂറ്റാണ്ടിലെ ആദ്യപകുതി യുദ്ധങ്ങളുടെയും വിപ്ലവങ്ങളുടെയും തീക്ഷ്ണകാലമായിരുന്നു. രണ്ടു ലോകയുദ്ധങ്ങള്‍ . കൊടും ദുരിതങ്ങള്‍ , റഷ്യന്‍ , ചൈനീസ് വിപ്ലവങ്ങള്‍ , കോളനി രാജ്യങ്ങളുടെ വിമോചനം. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളില്‍ ഇന്ത്യന്‍ ഗ്രാമങ്ങളും യുവത്വവും എടുത്തുചാടിയ പതിറ്റാണ്ടുകള്‍ . ബ്രിട്ടീഷുകാര്‍ നേരിട്ട് ഭരണം നടത്തിയ മലബാര്‍ മറ്റേത് പ്രദേശത്തേക്കാളും പോരാട്ടങ്ങളുടെ ജൈത്രയാത്രയിലായിരുന്നു. പല പോരാട്ടങ്ങള്‍ക്കും ഒരു മിത്തിന്റെ പരിവേഷമാണുള്ളത്. അത്തരം ഒരു ഗ്രാമമാണ് കോഴിക്കോട് ജില്ലയിലെ മൊകേരി. കുറുമ്പ്രനാട് താലൂക്കില്‍ കര്‍ഷക പ്രസ്ഥാനത്തിനും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിക്കും കമ്യൂണിസ്റ്റ് പാര്‍ടിക്കും ചങ്കുറപ്പ് കൂടിയ ഗ്രാമം. ഇവിടെ 1947 മാര്‍ച്ച് 18ന് ബ്രിട്ടന്റെ ചോറ്റുപട്ടാളം നടത്തിയ വെടിവെപ്പ് അധികം ശ്രദ്ധിക്കപ്പെടാതെപോയ ത്യാഗോജ്വല അധ്യായമാണ്. വെടിയേറ്റ് ആരും കൊല്ലപ്പെടാത്തതിനാലാവാം മൊകേരി വെടിവെപ്പിന് പൊലിമ കുറഞ്ഞത്. പക്ഷേ ക്രൂര മര്‍ദനങ്ങളില്‍ ചോരതുപ്പി ജീവച്ഛവങ്ങളായവര്‍ , ജീവിതം ഹോമിക്കപ്പെട്ടവര്‍ ഇവിടെ നിരവധി.

കമ്യൂണിസ്റ്റ് പാര്‍ടി ജനകീയ യുദ്ധമെന്ന് വിലയിരുത്തിയ രണ്ടാം ലോകയുദ്ധം അവസാനിച്ചു. ബ്രിട്ടീഷ് വിരുദ്ധ സമരം കമ്യൂണിസ്റ്റുകാര്‍ പൂര്‍വാധികം ശക്തമാക്കി. ബ്രിട്ടീഷുകാര്‍ കമ്യൂണിസ്റ്റ് വേട്ടയും പതിന്മടങ്ങാക്കി. സാമ്രാജ്യത്വ-ജന്മിത്വ വിരുദ്ധ സമരത്തോടൊപ്പം കര്‍ഷകസംഘം-കമ്യൂണിസ്റ്റ് പാര്‍ടി സാമൂഹ്യ അടിമത്തത്തിനും അയിത്തത്തിനുമെതിരായ പോരാട്ടവും ഏറ്റെടുത്തു. ഇതില്‍ പ്രധാനമാണ് കുളംകുളി. മൊകേരിക്കടുത്ത പുള്ളിനോട്ട് ക്ഷേത്രക്കുളത്തില്‍ അയിത്തജാതിക്കാരെ കുളിപ്പിച്ചു. കുഞ്ഞാപ്പുമാസ്റ്റര്‍ , എ പി കൃഷ്ണന്‍ , കെ പി കുഞ്ഞിരാമന്‍ , പി കേളപ്പന്‍ നായര്‍ , വി പി ബാലകൃഷ്ണന്‍ തുടങ്ങി ഒമ്പത് സഖാക്കളെ ജയിലിലടച്ചു.

യുദ്ധാനന്തരം മലബാര്‍ വറുതിയില്‍ നട്ടം തിരിയുകയായിരുന്നു. ജന്മിമാരും മൂപ്പന്മാരും ഭക്ഷ്യവിളകള്‍ കരിഞ്ചന്തയിലാക്കി. മനുഷ്യത്വ ഹീനമായ ഈ പ്രവൃത്തിയെ സര്‍വശക്തിയുമുപയോഗിച്ച് കര്‍ഷകസംഘം-കമ്യൂണിസ്റ്റ്പാര്‍ടി നേരിട്ടു. മൊകേരിയിലൂടെ ഒരൊറ്റ കരിഞ്ചന്തലോറിക്കും പോകാന്‍ പറ്റാതായി. രാപ്പകലെന്യേ കരിഞ്ചന്തപിടിച്ച് വിതരണം തുടങ്ങി. ഇതോടൊപ്പമാണ് കരിങ്ങാട് മലയിലെ പുനംകൃഷി സമരം ശക്തമാവുന്നത്. കേളുഏട്ടന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വളണ്ടിയര്‍മാരും സി എച്ച് കണാരന്റെ നേതൃത്വത്തില്‍ ചുവപ്പ് വളണ്ടിയര്‍മാരും സമര സഹായവുമായി വടകരയില്‍നിന്നെത്തി. മൊകേരി പ്രദേശം കേന്ദ്രീകരിച്ചായിരുന്നു കുറ്റ്യാടിവഴി മലനിരകളിലേക്കുള്ള കര്‍ഷകമുന്നേറ്റം. മൊകേരിയും പരിസര പ്രദേശങ്ങളും അങ്ങനെ അധികാരികളുടെ കണ്ണിലെ കരടായി. രേഖപ്പെടുത്താത്ത കൊടിയ മര്‍ദനങ്ങള്‍ അനവധി. പ്രദേശത്തെ കമ്യൂണിസ്റ്റ് പാര്‍ടി നേതാവും താലൂക്കിലെ പ്രധാന പ്രാസംഗികനുമായ പി കുഞ്ഞിരാമന്‍ നമ്പ്യാരുടെ പേരില്‍ നിരവധി കേസെടുത്തു. അദ്ദേഹം ഒളിവില്‍ ഒഞ്ചിയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു.

1947 മാര്‍ച്ച് 18 പാരീസ് കമ്യൂണ്‍ ദിനം ലോക തൊഴിലാളി വര്‍ഗത്തിന്റെ അവകാശ പ്രഖ്യാപന ദിനമായി ആചരിക്കാന്‍ എഐടിയുസി ആഹ്വാനം ചെയ്തു. മൊകേരിയിലെ കൃഷിക്കാര്‍ ഒരടി മുന്നോട്ടുവച്ചു. അവകാശപ്രഖ്യാപനത്തോടൊപ്പം മര്‍ദന പ്രതിഷേധദിനമായും ആചരിക്കാന്‍ തീരുമാനിച്ചു. ദീര്‍ഘകാലം ഒളിവില്‍ കഴിയുന്ന കുഞ്ഞിരാമന്‍ നമ്പ്യാര്‍ പരിപാടി ഉദ്ഘാടനം ചെയ്യുമെന്നും നിശ്ചയിച്ചു. മൊകേരിയിലെ പഴയബോര്‍ഡ് സ്കൂള്‍ ഗ്രൗണ്ടില്‍ തിങ്ങിനിറഞ്ഞ ജനാവലി. എ പി കൃഷ്ണന്‍ അധ്യക്ഷന്‍ . കുഞ്ഞിരാമന്‍ നമ്പ്യാര്‍ പ്രസംഗം തുടങ്ങി. നാദാപുരം എസ്ഐ (മറ്റൊരു)കുഞ്ഞിരാമന്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ ഇടിവണ്ടി വന്നു. വെടിവെച്ചുകൊണ്ട് ജനക്കൂട്ടത്തെ നേരിട്ട് അവര്‍ വേദിയിലേക്കിരച്ചുകയറി. പി കുഞ്ഞിരാമന്‍ നമ്പ്യാരെ പിടികൂടി. ഞൊടിയിടയില്‍ പുറത്തെത്തിച്ചു. ചാലുപറമ്പത്ത് കണാരന്‍ എന്ന കര്‍ഷകതൊഴിലാളി വെടിയേറ്റുവീണു. കുനിയില്‍ അനന്തക്കുറുപ്പിനും വെടിയേറ്റു. പെട്ടെന്നുതന്നെ സഖാക്കള്‍ പ്രതികരിച്ചു. ഹെഡ്കോണ്‍സ്റ്റബിള്‍ പത്മനാഭന്‍ അടിയോടി ഉള്‍പ്പെടെ പൊലീസുകാര്‍ക്ക് ഗുരുതര പരിക്കേറ്റു.

ആ ദിനം കഴിഞ്ഞു. കമ്യൂണിസ്റ്റ് വേട്ടയുടെ ദിനരാത്രങ്ങള്‍ ആരംഭിച്ചു. പി കുഞ്ഞിരാമന്‍ നമ്പ്യാര്‍ , എ പി കൃഷ്ണന്‍ , കൊടുവങ്ങയില്‍ അമ്പുക്കുറുപ്പ്, ടി കെ കൃഷ്ണന്‍ , എം പി മൊയ്തു, കോമത്ത് പൊയില്‍ കണ്ണന്‍ , തരിപ്പ കണ്ണന്‍ , പി കേളപ്പന്‍ നായര്‍ തുടങ്ങി 23പേരെ പ്രതിചേര്‍ത്തു. വിവിധ ലോക്കപ്പുകളിലായി എല്ലുമുറിയെ മര്‍ദനം. കമ്യൂണിസ്റ്റ്-കര്‍ഷകസംഘം പ്രവര്‍ത്തകര്‍ക്ക് വീട്ടില്‍ വരാന്‍ പറ്റാതായി. എംഎസ്പിയുടെ നരനായാട്ട്. വെടിവെപ്പു കേസിലെ പ്രതികളില്‍ ഇന്ന് ജീവിച്ചിരിക്കുന്ന, ഒരു വര്‍ഷം ശിക്ഷിക്കപ്പെട്ട് സേലം ജയിലില്‍ കഴിഞ്ഞ ടി കെ കൃഷ്ണന്റെ വാക്കുകളിലൂടെ: "എന്നെ രണ്ടു മാസം കഴിഞ്ഞ് പുറമേരിയില്‍നിന്ന് അറസ്റ്റു ചെയ്തു. നാദാപുരം, വടകര സ്റ്റേഷനില്‍വച്ചും കുറ്റ്യാടി ഔട്ട്പോസ്റ്റില്‍ വച്ചും മൂന്നുദിവസം തുടര്‍ച്ചയായി മര്‍ദിച്ചു. നാദാപുരം സ്റ്റേഷനില്‍ വെച്ച് മരിച്ചുപോകുമെന്ന് പൊലീസുകാര്‍ക്ക് തോന്നി. പുലര്‍ച്ചെ വടകര മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വടകര സബ്ജയിലിലും കോഴിക്കോട് ജയിലിലും താമസിപ്പിച്ചു.

അപ്പോഴാണ് കോഴിക്കോട് ജയിലില്‍നിന്ന് കെ എസ് ബെന്‍ തടവുചാടിയത്. ഒളിവിലായിരുന്ന വയലാര്‍ സമര സഖാവ് ബെന്‍ മൊകേരി കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചത്. ആഗസ്ത് 15ന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ ഭാഗമായി ജാമ്യം ലഭിച്ചു." സ്വാതന്ത്ര്യം ലഭിച്ചു. കല്‍ത്ത തീസിസിലൂടെ കമ്യൂണിസ്റ്റ് പാര്‍ടി സായുധവിപ്ലവമാര്‍ഗം സ്വീകരിച്ചു. മൂഷികസ്ത്രീ വീണ്ടും മൂഷിക സ്ത്രീ. ഇന്ത്യന്‍ ഭരണകൂടം കമ്യൂണിസ്റ്റ് മര്‍ദനം ബ്രിട്ടീഷുകാരുടേതിനേക്കാള്‍ പതിന്മടങ്ങാക്കി. മരവിപ്പിച്ച മൊകേരി വെടിവെപ്പ് കേസ് പുനരുജ്ജീവിപ്പിച്ച് പ്രതികളെ സേലം ജയിലിലടച്ചു. ഇതിനിടെ മൊകേരിയില്‍ എംഎസ്പി ക്യാമ്പ് തുടങ്ങിയിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ ഇതൊരു നാസി ക്യാമ്പായി. സഖാക്കള്‍ ക്യാമ്പിലെ മര്‍ദനംകൊണ്ട് ചോരതുപ്പി. സഹിക്കാനാവാതെ ഒരു ദിവസം ക്യാമ്പിന് തീകൊടുത്തു. കുറുമ്പ്രനാട് താലൂക്കിലെ ഏറ്റവും വലിയ രാഷ്ട്രീയകേസായിരുന്നു "മൊകേരി എംഎസ്പി ക്യാമ്പ് തീവെപ്പു കേസ്".

ജയിലിലായിരുന്നതിനാല്‍ ഐതിഹാസികമായ മൊകേരി വെടിവെപ്പ് സംഭവത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന വി പി ബാലകൃഷ്ണന്‍ ഇങ്ങനെ പറയുന്നു: "അക്കാലത്തെ ഏറ്റവും ഉശിരന്മാരും ധീരന്മാരുമായ യുവ പ്രവര്‍ത്തകരായിരുന്ന ഞങ്ങളെ വി പി ബാലകൃഷ്ണന്‍ , ടി കെ കൃഷ്ണന്‍ , പി കേളപ്പന്‍നായര്‍ എന്നിവരെ എംഎസ്പി തീവെപ്പ്കേസില്‍ പ്രതിചേര്‍ത്തു. ഞാന്‍ വടകര സബ്ജയിലിലായി. വെടിവെപ്പുകേസില്‍ സേലം ജയിലിലായിരുന്ന ടി കെ കൃഷ്ണനെയും കേളപ്പന്‍നായരെയും വിചാരണക്കായി വടകരയില്‍ കൊണ്ടുവന്നു. വടകരയില്‍നിന്ന് എവിടെ കൊണ്ടുപോകുമ്പോഴും ആമംവെക്കും. മൂവരെയും ഒന്നിച്ചാണ് ആമം വെക്കുക. ജനങ്ങള്‍ ആരാധനയോടെ നോക്കി. അവരുടെ മുഷ്ടികള്‍ ചുരുണ്ടു. ചുണ്ടുകള്‍ വിറച്ചു. ആമം വെക്കാതെ നടക്കാനാവുന്ന ഒരു നല്ല നാളേക്കുവേണ്ടി...".

*
കെ മുകുന്ദന്‍ ദേശാഭിമാനി 25 ഫെബ്രുവരി 2012

വേണ്ട ട്രെയിനില്‍ മദ്യം; വേണം യാത്രാ സുരക്ഷ

തീവണ്ടിയാത്രയ്ക്കിടയില്‍ അടിക്കടി സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നു; അപമാനിക്കപ്പെടുന്നു. യാത്രക്കാര്‍ക്കുനേരെ കൈയേറ്റവും പിടിച്ചുപറിയും ലൈംഗിക അതിക്രമങ്ങളും തുടര്‍ക്കഥയെന്നപോലെ സംഭവിക്കുന്നു. വാര്‍ത്താ പ്രാധാന്യമുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍മാത്രമാണ് ഇതേക്കുറിച്ച് ചര്‍ച്ചയും മുറവിളികളും ഉയരുന്നത്. അത്തരം ഘട്ടങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ റെയില്‍വേയുടെ ഭാഗത്തുനിന്ന് ചില നടപടികളുണ്ടാകും. പതുക്കെ എല്ലാം പഴയപടിയിലാവുകയും ചെയ്യും. എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചറില്‍ യാത്രചെയ്യവെ 2011 ഫെബ്രുവരി ഒന്നിന് രാത്രി ഷൊര്‍ണൂര്‍ സ്വദേശിനി സൗമ്യ ട്രെയിനില്‍നിന്ന് വലിച്ചെറിയപ്പെടുകയും ക്രൂരമായ ബലാത്സംഗത്തിനിരയാവുകയുംചെയ്ത സംഭവം ട്രെയിന്‍യാത്രയില്‍ സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. പെണ്ണുകാണല്‍ ചടങ്ങിനായി ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കുപോയ പെണ്‍കുട്ടിയാണ് നിഷ്ഠുരമായ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. ആ കേസിലെ പ്രതി ഗോവിന്ദച്ചാമി വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലിലാണ്. സൗമ്യസംഭവത്തിനുശേഷവും നിരവധി ദുരനുഭവങ്ങള്‍ സ്ത്രീകള്‍ക്ക് ട്രെയിന്‍യാത്രകളിലുണ്ടായി.

ഗുരുതരമായ നിരുത്തരവാദിത്തം റെയില്‍വേ തുടരുകയാണ്. തുടക്കത്തില്‍ വനിതാ കംപാര്‍ട്മെന്റില്‍ ഗാര്‍ഡുമാരെ നിയോഗിച്ചെങ്കിലും പിന്നീട് പിന്‍വലിച്ചു. സൗമ്യയുടെ കുടുംബത്തിന് തുച്ഛമായ നഷ്ടപരിഹാരം നല്‍കി റെയില്‍വേ കൈയൊഴിയുകയുംചെയ്തു. സഹോദരന് വാഗ്ദാനംചെയ്ത ജോലി നല്‍കിയില്ല. റെയില്‍വേയുടെതന്നെ നിരുത്തരവാദിത്തമാണ് ഒരു അക്രമിക്ക് സ്ത്രീകളുടെ ബോഗിയില്‍ കയറി അക്രമം നടത്താന്‍ വഴിയൊരുക്കിയതെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. എല്ലായ്പ്പോഴും നിറഞ്ഞുകവിഞ്ഞോടുന്നതാണ് കേരളത്തിലൂടെയുള്ള തീവണ്ടികള്‍ . സര്‍വീസുകളില്‍നിന്ന് കിട്ടുന്ന ലാഭത്തിന്റെ തോത് അനുദിനം വര്‍ധിക്കുമ്പോള്‍ റെയില്‍വേക്ക് യാത്രക്കാരോടുള്ള ഉത്തരവാദിത്തം പടിപടിയായി ഇല്ലാതാവുകയാണ്. ഏറ്റവുമൊടുവില്‍ തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ യാത്രചെയ്ത എഴുത്തുകാരികൂടിയായ ഉദ്യോഗസ്ഥയെ മാനസികമായി പീഡിപ്പിച്ച സംഭവം സമൂഹത്തില്‍ സജീവമായി ചര്‍ച്ചചെയ്യപ്പെടുന്നു. ആ ചര്‍ച്ചയുടെ മറപിടിച്ച് റെയില്‍വേ അധികൃതര്‍ സീസണ്‍ടിക്കറ്റ് യാത്രക്കാര്‍ക്ക് നിലവില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ഇല്ലായ്മചെയ്യാനാണ് ആദ്യം ശ്രമിച്ചത്. ഏറ്റവുമൊടുവില്‍ , മദ്യപിച്ച് ട്രെയിനിലോ സ്റ്റേഷനിലോ എത്തുന്നവരെ പിടികൂടി ജയിലിലടയ്ക്കും എന്ന പ്രഖ്യാപനമാണ് റെയില്‍വേ അധികൃതര്‍ നടത്തിയിട്ടുള്ളത്. മദ്യത്തിന് തീവണ്ടികളില്‍ കര്‍ക്കശ നിയന്ത്രണം ഏര്‍പ്പെടുത്തിയത് സ്വാഗതാര്‍ഹമായ നടപടിയാണ്. അതുസംബന്ധിച്ച് ഇന്ത്യന്‍ റെയില്‍വേ ആക്ടില്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. മദ്യപന്‍മാരാണ് ട്രെയിനിലെ ആക്രമണങ്ങളില്‍ ഭൂരിഭാഗത്തിലും ഉള്‍പ്പെട്ടത് എന്നതുകൊണ്ടുതന്നെ യാത്രാവേളകളിലെ മദ്യോപഭോഗം തടഞ്ഞേ തീരൂ. ഇത്തരത്തില്‍ നിരോധം കൊണ്ടുവരുന്നതിനൊപ്പം റെയില്‍വേ ചെയ്യേണ്ട മറ്റു ചില കാര്യങ്ങളുമുണ്ട്. ദീര്‍ഘദൂര വണ്ടിയായ രാജധാനി എക്സ്പ്രസ് പോലുള്ളവയില്‍ അതിനകത്തെ ജീവനക്കാരില്‍ ചിലര്‍തന്നെ മദ്യവില്‍പ്പനക്കാരാണ്. യാത്രക്കാര്‍ക്ക് ഏറെക്കുറെ പരസ്യമായി അവര്‍ മദ്യം നല്‍കുന്നു. ഇന്ത്യന്‍ റെയില്‍വേയുടെ ആഡംബര ടൂറിസ്റ്റ് വണ്ടിയില്‍ ഔദ്യോഗികമായിത്തന്നെ മദ്യം വിളമ്പുന്നുണ്ട്. ഏതാനും ചില ടിക്കറ്റ് പരിശോധകരെങ്കിലും ട്രെയിനില്‍ സമൂഹ മദ്യപാനത്തിന് നേതൃത്വംനല്‍കാറുണ്ട്. അത്തരം കാര്യങ്ങള്‍ ആദ്യം അവസാനിപ്പിക്കണം. തീവണ്ടിയില്‍ യാത്രക്കാരായാലും ജീവനക്കാരായാലും മദ്യപിക്കില്ല എന്ന് ഉറപ്പുവരുത്തേണ്ടത് ആര്‍പിഎഫിന്റെ ചുമതലതന്നെയാണ്. എന്നാല്‍ , സംശയത്തിന്റെ പേരില്‍ യാത്രക്കാരെയാകെ ശ്വാസപരിശോധനയ്ക്ക് വിധേയമാക്കുന്നത് നല്ല കീഴ്വഴക്കമല്ല; പ്രയോഗികവുമല്ല. മദ്യപിച്ച് മദോന്മത്തരായി തീവണ്ടിയില്‍ കയറുന്നവരോടും മറ്റുള്ളവരോടും ഒരേരീതിയിലുള്ള സമീപനമുണ്ടായിക്കൂടാ. ഇത്തരം കാര്യങ്ങള്‍ മനസ്സില്‍വച്ച് അവധാനതയോടെ മാത്രമേ മദ്യപര്‍ക്കെതിരായ നടപടിയെടുക്കാവൂ. റെയില്‍വേയില്‍ യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പരിഹരിക്കപ്പെടേണ്ട ഏകപ്രശ്നം മദ്യപാനത്തിന്റേതാണ് എന്ന നിലപാടും ശരിയല്ല. വനിതാ കംപാര്‍ട്മെന്റുകളില്‍ പ്രത്യേക സുരക്ഷാ സംവിധാനം, രാത്രികാല ട്രെയിനുകളില്‍ ഓരോ ബോഗിയിലും സായുധകാവല്‍ , യാത്രക്കാര്‍ പരാതിപ്പെട്ടാല്‍ അപ്പോള്‍തന്നെ ഇടപെടാനുള്ള സംവിധാനം തുടങ്ങിയ പ്രാഥമികമായ കടമകള്‍ നിര്‍വഹിക്കുന്നതിന് റെയില്‍വേ തയ്യാറാകണം.

കുടുംബസമേതയാത്രയ്ക്കും സ്ത്രീകളുടെയും കുട്ടികളുടെയും തനിച്ചുള്ള യാത്രകള്‍ക്കും ആശ്രയിക്കാനാവുന്ന സംവിധാനം തീവണ്ടിതന്നെയാണ്. അത് അങ്ങനെതന്നെ തുടരണമെങ്കില്‍ റെയില്‍വേ അധികൃതര്‍ ഉണരണം. മദ്യപന്‍മാരെ മണപ്പിച്ചുപിടിച്ചതുകൊണ്ട് തങ്ങളുടെ ഉത്തരവാദിത്തം പൂര്‍ത്തിയായി എന്നു കരുതരുത്. പണംമുടക്കി ടിക്കറ്റെടുക്കുന്ന ഓരോ യാത്രക്കാരനും യാത്രക്കാരിയും സുരക്ഷിതമായി ലക്ഷ്യത്തിലെത്തി എന്നുറപ്പാക്കേണ്ടത് റെയില്‍വേയാണ്. ആ ഉറപ്പാണ് ഇപ്പോള്‍ ഇല്ലാത്തത്. ദുരന്തങ്ങളുണ്ടാകുമ്പോള്‍ ചുഴലിക്കൊടുങ്കാറ്റിനെ പഴിചാരി സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കുന്ന പരിഹാസ്യമായ അവസ്ഥയില്‍നിന്ന് ഏറെയൊന്നും റെയില്‍വേ മുന്നോട്ട് സഞ്ചരിച്ചിട്ടില്ല. ചുമതലാ ബോധത്തിന്റെയും ജനങ്ങളോടുള്ള പ്രതിബദ്ധതയുടെയും പാളമാണ് ഇനിയും നീണ്ടുപോകാനുള്ളത്്. എല്ലാറ്റിലും വലിയ പ്രശ്നം ആ പാളമിടുന്നതിന്റേതാണെന്ന് തിരിച്ചറിഞ്ഞ്, മദ്യപയാത്രക്കാര്‍ക്കെതിരെ നിയമനടപടിയെടുക്കുമ്പോഴാണ് റെയില്‍വേയുടെ യാത്ര ശരിയായ ദിശയിലാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുക.

*
ദേശാഭിമാനി മുഖപ്രസംഗം 25 ഫെബ്രുവരി 2012

Saturday, February 25, 2012

കേരളത്തിന്റെ ഭഗത്സിങ്

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും വിപ്ലവതേജസും ആവേശവുമാണ് കെ പി ആര്‍ ഗോപാലന്‍ . ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വെല്ലുവിളിച്ച് ജനങ്ങള്‍ തൂക്കുമരത്തില്‍നിന്ന് ഇറക്കിക്കൊണ്ടുവന്ന അദ്ദേഹത്തിന്റെ ജീവിതം പോരാട്ടത്തിനായി നീക്കിവച്ചതായിരുന്നു. ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരെ കെ പി ആര്‍ പ്രസരിപ്പിച്ച വിപ്ലവജ്വാല നാടിന്റെ വിമോചനസമരങ്ങള്‍ക്ക് ചൂടും പ്രകാശവും നല്‍കി. രണ്ടു തവണ വധശിക്ഷ വിധിക്കപ്പെട്ട് ജനകീയ പ്രക്ഷോഭത്തിലൂടെ അതിജീവിച്ച ചരിത്രവും അദ്ദേഹത്തിന് സ്വന്തം. ജനവിധിയിലൂടെ കൊലക്കയറിനെ തട്ടിമാറ്റി ഇതിഹാസമായ കുന്നത്ത് പുതിയവീട്ടില്‍ രാമപുരത്ത് ഗോപാലന്‍ , ഗാന്ധിജിക്ക് യുവമനസ്സുകളെ ഇളക്കിമറിച്ച ഗോപാലന്‍നമ്പ്യാരും പി കൃഷ്ണപിള്ളയ്ക്ക് പ്രിയങ്കരനായ ബോള്‍ഷെവിക്കുമാണ്.

മലബാറില്‍ ദേശീയ പ്രസ്ഥാനത്തിന്റെ വിത്തുകള്‍ ആദ്യം മുളപൊട്ടിയ കല്യാശേരിയുടെ മണ്ണില്‍നിന്നാണ് കേരളത്തിന്റെ ഭഗത്സിങ്ങിന്റെ പിറവി. കല്യാശേരി ഹയര്‍ എലിമെന്ററി സ്കൂളിലെ പഠനവും ഗാന്ധിജിയുടെ മലബാര്‍ സന്ദര്‍ശനവും പയ്യന്നൂര്‍ - ബക്കളം കോണ്‍ഗ്രസ് സമ്മേളനങ്ങളുമാണ് ദേശീയപ്രസ്ഥാനത്തിന്റെ മുന്‍നിരയിലെത്തിച്ചത്. നിയമലംഘന പ്രക്ഷോഭം, പട്ടിണിജാഥ, കമ്യൂണിസ്റ്റ് പാര്‍ടിയുടെ പരസ്യപ്രവര്‍ത്തനം പ്രഖ്യാപിച്ച പാറപ്രം സമ്മേളനം, മോറാഴ സംഭവം എന്നിവയോടെ അദ്ദേഹം ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരായ തീക്കാറ്റായി മാറി. വധശിക്ഷയും ജീവപര്യന്തവും അറസ്റ്റും മര്‍ദനവും കള്ളക്കേസും ഒളിവുജീവിതവുമൊന്നും ആ പോരാളിയെ തളര്‍ത്തിയില്ല. നിയമലംഘന പ്രക്ഷോഭത്തെ തുടര്‍ന്നുള്ള ജയില്‍വാസമാണ് കെ പി ആറിനെയും സോഷ്യലിസ്റ്റ് കാഴ്ചപ്പാടിലേക്ക് നയിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയിലേക്കും കമ്യൂണിസ്റ്റ് പാര്‍ടിയിലേക്കും. "കേരളത്തിന്റെ ലോങ്മാര്‍ച്ച്" എന്ന് വിശേഷിപ്പിക്കപ്പെടുന്ന 1936ലെ എ കെ ജി നയിച്ച പട്ടിണിജാഥ സോഷ്യലിസ്റ്റ് പാര്‍ടിയുടെ സാന്നിധ്യം അറിയിക്കുന്നതായിരുന്നു. അതിന്റെ ഡെപ്യൂട്ടി ലീഡറാകാന്‍ നിര്‍ദേശിച്ചത് പി കൃഷ്ണപിള്ള. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഒരു പ്രത്യേക ദൗത്യവും കെ പി ആര്‍ നിര്‍വഹിച്ചു. എ കെ ജിയെയും സര്‍ദാര്‍ ചന്ദ്രോത്തിനെയും ശരിയുടെ വഴിയിലേക്ക് കൊണ്ടുവരാനുള്ള ചുമതലയാണ് ഏല്‍പിച്ചത്. അത് ഭംഗിയായി നിറവേറ്റി.

1940 സെപ്തംബര്‍ 15ന്റെ മോറാഴ ചെറുത്തുനില്‍പ്പോടെ ആ വിപ്ലവകാരിയെ ലോകം അറിഞ്ഞു. കെപിസിസി ആഹ്വാനം ചെയ്ത യുദ്ധവിരുദ്ധ- മര്‍ദന പ്രതിഷേധദിന പൊതുയോഗം നിരോധിച്ച നടപടിയാണ് മോറാഴ സംഭവത്തിലേക്ക് നയിച്ചത്. കീച്ചേരിയില്‍ നിശ്ചയിച്ച യോഗം നിരോധനത്തെ തുടര്‍ന്ന് അഞ്ചാംപീടികയിലേക്ക് മാറ്റി. അവിടെയും നിരോധിച്ചതായി എസ്ഐ കുട്ടികൃഷ്ണമേനോന്‍ പ്രഖ്യാപിച്ചത് വന്‍പ്രതിഷേധത്തിനിടയാക്കി. ജനങ്ങളെ ക്രൂരമായി തല്ലിച്ചതയ്ക്കാനുള്ള പൊലീസ് ശ്രമം കെ പി ആറിന്റെയും അറാക്കല്‍ കുഞ്ഞിരാമന്റെയും നേതൃത്വത്തില്‍ വളന്റിയര്‍മാര്‍ ചെറുത്തു. എസ്ഐ കുട്ടികൃഷ്ണ മേനോന്‍ സ്ഥലത്ത് മരിച്ചുവീണു. പരിക്കേറ്റ ഒരു ഹെഡ്കോണ്‍സ്റ്റബിളും രാത്രിയോടെ മരിച്ചു. മോറാഴ സംഭവത്തില്‍ കെ പി ആറിനെ ഒന്നാംപ്രതിയാക്കി 38 പേര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്. ഒളിവില്‍ പോയ അദ്ദേഹത്തെ പിടികൂടുന്നവര്‍ക്ക് 1000 രൂപ സമ്മാനം പ്രഖ്യാപിച്ചു. എന്നിട്ടും കിട്ടാതെ വന്നതോടെ വിഷ്ണുഭാരതീയനെ ഒന്നാം പ്രതിയാക്കി വിചാരണ തുടങ്ങി.

അതിനിടെ കോണ്‍ഗ്രസുകാരായ ഒറ്റുകാരുടെ സഹായത്താല്‍ പൊലീസ് കെ പി ആറിന്റെ രഹസ്യ കേന്ദ്രം കണ്ടെത്തി. കീഴടങ്ങുകയേ വഴിയുണ്ടായിരുന്നുള്ളൂ. അപ്പോഴും നട്ടെല്ലു വളയ്ക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. സംഭവമറിഞ്ഞ് കുതിച്ചെത്തിയ കമാണ്ടന്റ് ഗര്‍ജിച്ചു: "ഇയാളെ എന്തേ വെടിവച്ച് കൊന്നില്ല." ഉരുളയ്ക്കുപ്പേരി പോലെ കെ പി ആറിന്റെ പ്രതികരണം: "നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ വെടിവയ്ക്കൂ".

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തലശേരി കോടതിയിലേക്ക് കൊണ്ടുപോയത് അതീവ ജാഗ്രതയോടെ. കൈകള്‍ക്കും കാലിനും ആമം. അരയ്ക്ക് ചങ്ങല. അത് പിടിച്ച് കമാണ്ടന്റ്. ആയുധധാരികളായ പൊലീസ് അകമ്പടി. ജയില്‍ മുതല്‍ തലശേരി വരെയുള്ള ഒരോ പത്തുവാരയിലും പൊലീസ് പാറാവ്. 41 ദിവസം വിചാരണ. സെഷന്‍സ് ജഡ്ജി എം രങ്കനാഥ ആചാര്യ കെ പി ആറിന് ഏഴു വര്‍ഷത്തെ തടവ് വിധിച്ചു. 20 പേരെ കുറ്റവിമുക്തരാക്കി. എസ്ഐ കുട്ടികൃഷ്ണമേനോനെയും ഹെഡ്കോണ്‍സ്റ്റബിളിനെയും കൊലപ്പെടുത്തിയത് മനഃപൂര്‍വമായിരുന്നില്ലെന്നായിരുന്നു വിധിയുടെ അന്തഃസത്ത. ബ്രിട്ടീഷ് അധികാരികള്‍ക്ക് വിധി ദഹിച്ചില്ല. അപ്പീലില്‍ 1942 ഫെബ്രുവരി 24ന് ഹൈക്കോടതി കെ പി ആറിന് വധശിക്ഷ നല്‍കി. ഇതിനെതിരെ കേരളം ഇളകിമറിഞ്ഞു. രാജ്യമാകെ പ്രതികരണങ്ങള്‍ . പൊതുജനാഭിപ്രായം കൊടുങ്കാറ്റായി. ഹരിജനില്‍ ഗാന്ധിജി എഴുതി: "ഇത് ബോധപൂര്‍വം നടത്തിയ കൊലപാതകമല്ല. ഒരു യുവാവിനെ കൊലമരത്തിലേക്ക് അയക്കുന്നത് പ്രഹസനമാണ്." കെ പി ആറിനെ തൂക്കിലിടാന്‍ അനുവദിക്കില്ലെന്ന് ജവഹര്‍ലാല്‍ നെഹ്റുവും പ്രതികരിച്ചു. കെ പി ആറിന്റെ ജീവന്‍ രക്ഷിക്കൂവെന്ന മുദ്രാവാക്യത്തിന്റെ അലയൊലികള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലുമെത്തി. ജീവപര്യന്തമാക്കാന്‍ ബ്രീട്ടീഷ് ഭരണകൂടം നിര്‍ബന്ധിതമായി.

കെ പി ആറിന്റെ ഇഷ്ട നേതാവ് കൃഷ്ണപിള്ളയാണ്. സഖാവിന്റെ ജ്വലിക്കുന്ന കണ്ണുകളും ഇടിമുഴക്കുന്ന ശബ്ദവും വിപ്ലവകാരികള്‍ ജനങ്ങള്‍ക്കുവേണ്ടി മരിക്കാന്‍പോലും തയ്യാറാവണമെന്ന വാക്കുകളും കൊലക്കയറിനെപ്പോലും തട്ടിയകറ്റാന്‍ പ്രചോദനമായി. ഇടതുപക്ഷ തീവ്രവാദത്തിന് അടിപ്പെട്ടെങ്കിലും കെ പി ആര്‍ വലതുപക്ഷവുമായി ഒരിക്കലും സന്ധിചെയ്തില്ല. കമ്യൂണിസ്റ്റ് പാര്‍ടിയുമായി തെറ്റിയാല്‍ ബൂര്‍ഷ്വാരാഷ്ട്രീയക്കാരുടെ കോടലിക്കൈയായി മാറുന്നവരുടെ പരമ്പരയിലും അദ്ദേഹത്തെ കാണാനായില്ല. കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ പിളര്‍പ്പിനെത്തുടര്‍ന്ന് ദേശാഭിമാനിയെ സിപിഐ എമ്മിനൊപ്പം നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

*
പി സുരേശന്‍ ദേശാഭിമാനി 25 ഫെബ്രുവരി 2012