Monday, August 13, 2012

ഹൃദയപക്ഷത്ത്

കമ്യൂണിസ്റ്റ്വിരുദ്ധതയെന്ന ഏക അജന്‍ഡയെ അടിസ്ഥാനമാക്കി രൂപപ്പെട്ട മഴവില്‍ മഹാസഖ്യത്തിന്റെ അധാര്‍മികവും അസത്യജഡിലവുമായ സാംസ്കാരികാക്രമണത്തില്‍ അകപ്പെട്ടിരിക്കയാണ് കേരളം. വലതുപക്ഷത്തും തീവ്രവലതുപക്ഷത്തും തീവ്രഇടതുപക്ഷത്തും പണ്ടേ നിലയറുപ്പിച്ചവരും ഇടതുപക്ഷ വേഷമണിഞ്ഞവരും നടത്തുന്ന കൂട്ടായ കടന്നാക്രമണത്തിന്റെ മൂലധന പിന്‍ബലവും ആശയപരിസരവും തുറന്നുകാട്ടാനുള്ള ദീര്‍ഘദൗത്യമാണ് ജനപക്ഷ സാംസ്കാരിക പ്രവര്‍ത്തകരില്‍നിന്ന് കേരളം ഇന്ന് പ്രതീക്ഷിക്കുന്നത്. ഇത്തരം എല്ലാ പ്രബുദ്ധശ്രമങ്ങള്‍ക്കും ഊര്‍ജദായകമായ ഇടപെടലിനാണ് വടകര കഴിഞ്ഞ ദിവസം സാക്ഷിയായത്.

എഴുത്തുകാരും കലാകാരന്മാരും ചലച്ചിത്രകാരന്മാരുമടങ്ങുന്ന കലാസമൂഹം തങ്ങള്‍ ഇടതുപക്ഷത്തെ വേട്ടയാടുന്നവര്‍ക്കൊപ്പമല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചു. ഈ നാടിന്റെ ഹൃദയപക്ഷമാണ് ഇടതുപക്ഷമെന്ന തിരിച്ചറിവ് നഷ്ടമായി മാധ്യമ അജന്‍ഡയ്ക്കനുസരിച്ച് ചിലര്‍ നടത്തുന്ന പ്രതികരണങ്ങള്‍ കേരളീയസാംസ്കാരികമണ്ഡലത്തെതന്നെ തകര്‍ക്കുമെന്ന ബോധ്യത്തിലാണ് അവര്‍ ഒത്തുകൂടിയത്. തെരുവില്‍ നാടകം അവതരിപ്പിക്കുന്നതിനിടെ കോണ്‍ഗ്രസുകാര്‍ കൊലചെയ്ത ഉജ്വല കലാകാരന്‍ സഫ്ദര്‍ഹാശ്മിയുടെ ഭാര്യയും ഇന്ത്യയിലെ ജനകീയ നാടകപ്രസ്ഥാനത്തിന്റെ ഊര്‍ജസ്രോതസ്സുമായ മാലശ്രീ ഹാശ്മിയാണ് പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച സാംസ്കാരിക പ്രതിരോധ സംഗമം ഉദ്ഘാടനംചെയ്തത്. ജനാട്യമഞ്ചിന്റെ സാംസ്കാരികനേതൃത്വവും അസംഘടിത തൊഴിലാളികളുടെ സമരനായികയുമായ മാലശ്രീ പോരാളികള്‍ക്ക് ചിരന്തമായ ആവേശമാണെന്ന് സദസ്സിന്റെ പ്രതികരണത്തില്‍ പ്രകടമായി. ഇ എം എസിനെയും എ കെ ജിയെയും ഇന്ത്യക്ക് നല്‍കിയ നാടിനെ സംരക്ഷിച്ചില്ലെങ്കില്‍ കേരളം മാത്രമല്ല തകരുകയെന്ന് അവര്‍ ഓര്‍മിപ്പിച്ചു. ഈ നാട്ടില്‍നിന്ന് രണ്ടുമൂന്നുമാസമായി കേള്‍ക്കുന്ന വാര്‍ത്തകളും അതിനു പിന്നിലെ രാഷ്ട്രീയവും എഴുത്തുകാര്‍ തിരിച്ചറിയേണ്ടതുണ്ട്.

കൊലപാതകങ്ങള്‍ അത്, ഇന്നലെ നടന്നതായാലും രണ്ടുമാസംമുമ്പ് ഉണ്ടായതായാലും അപലപനീയമാണ്. വേദനാജനകമാണ്. കുടുംബങ്ങളുടെ സങ്കടമാണ്. വലിയ കണ്ണീരാണ്, നഷ്ടമാണ്. മാധ്യമങ്ങള്‍ അത് പ്രകടിപ്പിക്കുന്നത് ശരിയുമാണ്. എന്നാല്‍, എല്ലാ കൊലപാതകങ്ങളുടെ കാര്യത്തിലും ഇത് കാണുന്നില്ലല്ലോ. ബംഗാളില്‍ ഇടതുപക്ഷം അധികാരത്തില്‍നിന്ന് പുറത്തായശേഷംമാത്രം 160 സിപിഐ എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. 20 സ്ത്രീകളുമുണ്ടിതില്‍. ഒരു മാധ്യമവും ബംഗാളിലെ ഈ ക്രൂരത കാണുന്നില്ല. ഡല്‍ഹിയില്‍ ആഭരണ, വസ്ത്രനിര്‍മാണരംഗത്ത്് തൊഴിലെടുക്കുന്ന പതിനായിരങ്ങള്‍ക്ക് പ്രതിദിനം പത്തുരൂപയില്‍ താഴെയാണ് കൂലി. ഈ വിഷയം ഒറ്റ മാധ്യമത്തിലും വരുന്നില്ല.

രാജ്യമാകെ ജീവിക്കാനാകാത്ത വിലക്കയറ്റമാണ് ഇപ്പോള്‍. ജന്തര്‍മന്ദിറിലെ സമരമുഖത്തുനിന്നാണ് ഞാനിങ്ങോട്ട് വന്നത്. ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ഭക്ഷ്യസുരക്ഷയ്ക്കും വിലക്കയറ്റത്തിനുമെതിരെ നടക്കുന്ന സമരത്തില്‍ ആയിരങ്ങളാണ് ദിവസവും പങ്കാളികളാകുന്നത്. എന്നാല്‍, ഒരൊറ്റപത്രവും ചാനലും ഈ സമരത്തിലേക്ക് കണ്ണുതുറന്നില്ല. യാഥര്‍ഥ്യങ്ങളിലല്ല നമ്മുടെ മാധ്യമങ്ങളുടെ കണ്ണ്. അവര്‍ക്ക് വിവാദങ്ങളിലാണ് താല്‍പ്പര്യം. മാധ്യമങ്ങളില്‍ വരുന്നതും യഥാര്‍ഥ ജീവിതവും തമ്മിലുള്ള അകലം കാണാനാകണം- മാലശ്രീ ആഹ്വാനംചെയ്തു. കെ കരുണാകരന്റെ കാലത്തുപോലും അരങ്ങേറിയിട്ടില്ലാത്ത നിന്ദ്യമായ കമ്യൂണിസ്റ്റ് വേട്ടയാണ് ഇന്ന് കേരളത്തിലെന്ന് നോവലിസ്റ്റ് പി വത്സല പറഞ്ഞു. ആസുരമായ പകയോടെ, ക്രൂരതയോടെ ഒരു രാഷ്ട്രീയപ്രസ്ഥാനത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ നിശബ്ദമായി നോക്കിനില്‍ക്കാനാകില്ല.

പാര്‍ടിഗ്രാമമെന്ന പേരിലാണ് ഇന്നിപ്പോള്‍ കടന്നാക്രമണം. ആ ഗ്രാമങ്ങളിലെ ജീവിതവും നന്മയും അവര്‍ കാണുന്നില്ല. കമ്യൂണിസ്റ്റുകാരെ നാടുകടത്താനാകാത്തതിനാല്‍ ഉന്മൂലനംചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അവര്‍ പറഞ്ഞു. നിലമ്പൂര്‍ ആയിഷ, ചലച്ചിത്രകാരന്മാരായ കെ ആര്‍ മോഹനന്‍, പി ടി കുഞ്ഞുമുഹമ്മദ്, ഷെറി, വി കെ ജോസഫ്, കവികളായ രാവുണ്ണി, മുരുകന്‍ കാട്ടാക്കട, പവിത്രന്‍ തീക്കുനി, സാംസ്കാരിക പ്രവര്‍ത്തകരും എഴുത്തുകാരുമായ എം കെ പണിക്കോട്ടി, ഡോ. കെ പി മോഹനന്‍, ഡോ. എ കെ നമ്പ്യാര്‍, എം എം നാരായണന്‍, സി പി അബൂബക്കര്‍, ഇ പി രാജഗോപാല്‍, ചലച്ചിത്രനിരൂപകന്‍ ജി പി രാമചന്ദ്രന്‍, നാടകപ്രവര്‍ത്തകരായ രജിത മധു, പ്രഭാകരന്‍ പഴശ്ശി, കാഥികന്‍ തേവര്‍തോട്ടം സുകുമാരന്‍, ചിത്രകാരന്‍ പൊന്ന്യം ചന്ദ്രന്‍ തുടങ്ങിയവരും സംബന്ധിച്ചു. എരുമേലി പരമേശ്വരന്‍പിള്ള അധ്യക്ഷനായി. കെ ഇ എന്‍, സി പി നാരായണന്‍ എംപി, പുരുഷന്‍ കടലുണ്ടി എംഎല്‍എ എന്നിവരും സംസാരിച്ചു.

*
പി വി ജീജോ ദേശാഭിമാനി വാരാന്തപ്പതിപ്പ് 12 ആഗസ്റ്റ് 2012

No comments: