Tuesday, August 14, 2012

നാനി കി കഹാനി

മുത്തശ്ശി ഷാദിന് പറഞ്ഞുകൊടുത്ത കഥകള്‍ ആനക്കരയെ ചുറ്റിയൊഴുകുന്ന നിളയിലെ തെളിനീരുപോലെയായിരുന്നു. വടക്കത്ത് തറവാട്ടുവളപ്പില്‍ പൂത്ത ഇലഞ്ഞിയുടെ മണവും കായ്ച അരിനെല്ലിയുടെയും നാട്ടുമാവിന്റെയും പുളിയും മധുരവുമൊക്കെ ആ കഥകളിലൂടെ ഷാദ് അറിഞ്ഞു. വരണ്ട ഉഷ്ണക്കാറ്റുവീശുന്ന കാണ്‍പുരിന്റെ ചെന്നിറമുള്ള വേനലുകളില്‍ ഷാദിന്റെ മനസ്സില്‍ നിളയുടെ കുളിര് നിറയ്ക്കാറുണ്ടായിരുന്നു ആ മുത്തശ്ശി. ബോളിവുഡിലെ ഹിറ്റ്മേക്കര്‍മാരില്‍ പ്രമുഖനായ ഷാദ് അലിയുടെ മനസ്സില്‍ ആ കഥകളുടെ പച്ചപ്പ് ഇപ്പോഴുമുണ്ട്. "നാനി"യെക്കുറിച്ചോര്‍ക്കുമ്പോള്‍ ഷാദ് അലിയെന്ന ചെറുപ്പക്കാരന്‍ ബാല്യത്തിലേക്ക് പൊടുന്നനെ മടങ്ങും, മുത്തശ്ശി പറഞ്ഞു തന്ന കഥകളിലേക്കും.

ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാള്‍ എന്ന തന്റെ നാനിയെക്കുറിച്ചുള്ള സിനിമയെന്ന ഡ്രീം പ്രോജക്ടിനു തയ്യാറെടുക്കുന്ന ഷാദിന് നാനി പറഞ്ഞ കഥകളുടെ പശ്ചാത്തലത്തില്‍നിന്നുവേണം ആദ്യഷോട്ട് തുടങ്ങാന്‍. ബര്‍മയില്‍നിന്ന് റംഗൂണിലേക്കുള്ള സായുധമുന്നേറ്റത്തിന്റെയും കൊഹിമയില്‍ ആസാദ് ഹിന്ദ് ഫൗജ് വിജയക്കൊടി നാട്ടിയതിന്റെയും ജാപ് സൈനികരുടെ ബയണറ്റിന്‍ മുനയില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെയും അതിശയിപ്പിക്കുന്ന കഥകള്‍ ഒരിക്കലും ഷാദിനോട് പറഞ്ഞിരുന്നില്ല നാനി. തനിക്ക് ഖിച്ച്ടിയും ദേശി നെയ്യിന്റെ മണമുള്ള ചോറും വാരിത്തന്ന നാനിയാണ് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അഹങ്കാരത്തിന്റെ ഇരുള്‍ തുരങ്കങ്ങളില്‍ ഉള്‍ക്കിടിലം സൃഷ്ടിച്ച ഡോ. ലക്ഷ്മി സൈഗാള്‍ എന്ന് ഷാദ് അറിയുന്നത് വളരെ മുതിര്‍ന്നശേഷം. തിരിച്ചറിവു തുടങ്ങിയ കാലത്ത് മുത്തശ്ശിയെക്കുറിച്ച് അമ്മയും പപ്പയും അവരുടെ കൂട്ടുകാരും ആദരവോടെ പറയുന്നത് കാതോര്‍ത്ത ഷാദിന് അവരോടുള്ള സ്നേഹം കൂടിക്കൂടി വരുകയായിരുന്നു.

ഡോ. സൈഗാള്‍സ് ക്ലിനിക്കില്‍ പാവപ്പെട്ട രോഗികളെ പരിശോധിക്കുന്നതിനിടയിലെ ഇടവേളകള്‍ തനിക്കായാണ് നാനി ചെലവിട്ടതെന്ന് ഷാദ് ഓര്‍ക്കുന്നു. സിനിമയുടെ തിരക്കുപിടിച്ച ദിവസങ്ങളില്‍ വല്ലപ്പോഴുമാണ് പപ്പ മുസഫര്‍ അലിയെ കണ്ടുകിട്ടുക. അമ്മ സുഭാഷിണിയും അങ്ങനെ തന്നെ. എനിക്ക് നഷ്ടമായത് മുത്തശ്ശിയെയല്ല, താരാട്ടുപാടിയുറക്കിയ അമ്മയെയാണ്. എന്റെ ജീവിതത്തിന്റെ എല്ലാ പടവുകളിലും നാനിയുണ്ട്. ജീവിതം മുഴുവനും ഇനിയും വഴികാട്ടും. മുംബൈയിലാണ് ജീവിക്കുന്നതെങ്കിലും ഞാന്‍ ഉണരുന്നതും ഉറങ്ങുന്നതും നാനിയെ ഓര്‍ത്താണെന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാകില്ല. എങ്ങനെ ജീവിക്കണമെന്നല്ല, മറ്റുള്ളവരോട് സഹാനുഭൂതിയുള്ള മനസ്സുമായി ജീവിക്കണമെന്നാണ് നാനി പഠിപ്പിച്ചത്. നാനി നല്‍കിയ അച്ചടക്കത്തിന്റെയും ലാളിത്യത്തിന്റെയും പാഠങ്ങളാണ് ജീവിത്തിലും സിനിമയിലും എന്റെ കരുത്ത്. ഈ മുത്തശ്ശിയുടെ പേരക്കുട്ടിയായി ജനിച്ചതില്‍ എനിക്കുള്ള അഭിമാനം വിവരിക്കാനാകില്ല. ഞാന്‍ അശക്തനാണ് അതേക്കുറിച്ച് പറയാന്‍. ഇന്ത്യയിലെ ഏതൊരു ചെറുപ്പക്കാരനേക്കാളും ഞാന്‍ അഭിമാനിക്കുന്നു. നാനിയുടെ മക്കളും പേരക്കുട്ടികളുമായി അമ്മയും ചെറിയമ്മയും ഞങ്ങള്‍ മക്കളും മാത്രമല്ല. കാണ്‍പുരിലെ ചേരികളിലെ ആയിരങ്ങള്‍ക്ക് എന്റെ നാനി അമ്മയും അമ്മൂമ്മയുമാണ്. എത്ര കുട്ടികളാണ് നാനിയുടെ കൈകളിലൂടെ ഈ ലോകത്തേക്ക് പിറന്നുവീണത്. സൗജന്യ ചികിത്സ നേടി സൗജന്യ മരുന്നും വാങ്ങി മടങ്ങുമ്പോള്‍ അവര്‍ നാനിയുടെ കൈ സ്നേഹപൂര്‍വം തലോടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

1948ല്‍ കാണ്‍പുരിലെ ആര്യനഗറില്‍ തുടങ്ങിയ ക്ലിനിക്കില്‍ ഒരിക്കലെങ്കിലും മുത്തശ്ശിയുടെ സാന്ത്വനം തേടിയെത്തിയവരൊക്കെ അന്ന് എന്നെപ്പോലെ പൊട്ടിക്കരയുകയായിരുന്നു."" ക്യാപ്റ്റന്‍ ലക്ഷ്മിയെക്കുറിച്ച് പഠിച്ച എല്ലാവരെയുമെന്നപോലെ എന്നെയും സംഭവബഹുലമായ ആ ജീവിതം അമ്പരപ്പിച്ചിട്ടുണ്ട്. ഇന്ത്യയുടെ സമീപ ഭൂതകാലത്തൊന്നും ഇത്രയും ധീരയായ വനിതയെ കണ്ടിട്ടില്ല. കേരളത്തിലെ ബാല്യം. മദ്രാസിലെ പഠനം. സിംഗപ്പുരിലെ ഡോക്ടര്‍ ജോലി. അവിടെനിന്ന് ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ ഝാന്‍സി റാണി റെജിമെന്റിന്റെ കമാന്‍ഡറായുള്ള മുത്തശ്ശിയുടെ വളര്‍ച്ച. മുത്തച്ഛന്‍ കേണല്‍ പ്രേംകുമാര്‍ സൈഗാളുമൊത്തുള്ള ജീവിതം. ധീരയായ സ്വാതന്ത്ര്യസമരസേനാനി, കരുണാര്‍ദ്രമായ മനസ്സിനുടമയായ ഡോക്ടര്‍, മാതൃകാ കമ്യൂണിസ്റ്റ്... നാനിയുടെ ജീവിതത്തിന്റെ ഓരോ ഘട്ടവും ഞാന്‍ പഠിച്ചു.

പത്തു വര്‍ഷമായി മുത്തശ്ശിയുടെയും മുത്തശ്ശന്റെയും ചരിത്രത്തിനു പിന്നാലെയാണ്. ""1994 മുതല്‍ മനസ്സില്‍ തേച്ചുമിനുക്കിയെടുക്കുന്ന ആശയമാണ് ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാളിനെക്കുറിച്ചുള്ള സിനിമ. ക്യാപ്റ്റന്‍ ലക്ഷ്മി സൈഗാളും പ്രേംകുമാര്‍ സൈഗാളും തമ്മിലുള്ള ഊഷ്മളമായ ബന്ധമാണ് സിനിമയുടെ ഇതിവൃത്തം. യുദ്ധമുഖത്ത് ഒരുമിച്ച് പോരാടിയ ദമ്പതികളായിരുന്നു അവര്‍. ഇത്തരമൊരു അനുഭവമുള്ള ദമ്പതികള്‍ ഇന്ത്യയില്‍ മറ്റെങ്ങും കാണില്ല. ഭിന്നമായ പശ്ചാത്തലത്തില്‍നിന്നും സംസ്കാരത്തില്‍നിന്നും വന്നവര്‍. ഒരാള്‍ മലയാളി, മറ്റേയാള്‍ പഞ്ചാബി. മാര്‍ഗരറ്റ് മിച്ചലിന്റെ "ഗോണ്‍ വിത് ദ വിന്‍ഡ്" എന്ന നോവലിലേതുപോലെ ഗാഢമായ പ്രണയവും രൂക്ഷമായ യുദ്ധവും അവരുടെ ജീവിതത്തിലുമുണ്ട്.

സിനിമാക്കാരനായശേഷം കാണ്‍പുരില്‍ വരുമ്പോഴൊക്കെ നാനി പറഞ്ഞു തന്നതൊക്കെ ഷൂട്ട് ചെയ്തുവച്ചിട്ടുണ്ട്. മുത്തച്ഛന്‍ മരിക്കുംമുമ്പ് സംസാരിച്ച കാര്യങ്ങളും മനസ്സിലുണ്ട്. ഇരുവരുടെയും ബന്ധുക്കളുമായും സുഹൃത്തുക്കളുമായുമുള്ള അഭിമുഖങ്ങളും ഡോക്യുമെന്റ് ചെയ്തുകഴിഞ്ഞു. സ്വാതന്ത്ര്യസമരത്തെക്കുറിച്ചും സുഭാഷ് ചന്ദ്രബോസിന്റെ ഐഎന്‍എയുടെ സായുധ സമരത്തെക്കുറിച്ചുമുള്ള പുസ്തകങ്ങള്‍ പലയാവര്‍ത്തി വായിച്ചുതീര്‍ത്തു. പ്രത്യേകിച്ച് പ്രമുഖ ചരിത്രകാരന്‍ പീറ്റര്‍ വാഡ് ഫേയുടെ "ദ ഫൊര്‍ഗോട്ടന്‍ ആര്‍മി: ഇന്ത്യാസ് ആംഡ് സ്ട്രഗിള്‍ ഫോര്‍ ഇന്‍ഡിപെന്‍ഡന്‍സ് എന്ന പുസ്തകം. ആര്‍ക്കൈവ്സുകളില്‍ ഇനിയുമേറെ പരതാനുണ്ട്."". പരിചിതരായ അഭിനേതാക്കളെയല്ല ഷാദ് ഈ സിനിമയ്ക്കായി തെരഞ്ഞെടുക്കുക.

അഭിനയശേഷിയുള്ള പുതുമഖങ്ങള്‍ക്കായി അന്വേഷണം തുടങ്ങിക്കഴിഞ്ഞു. വൈകാതെ സിനിമയുടെ കടലാസുപണികള്‍ തുടങ്ങും. തന്റെ മൂന്നു സിനിമയും നിര്‍മിച്ച യഷ്രാജ് ഫിലിംസ് ഈ സിനിമ നിര്‍മിക്കുമെന്ന പ്രതീക്ഷയുണ്ട്. സിനിമയുടെ ആവശ്യത്തിന് ഈ വര്‍ഷംതന്നെ ആനക്കരയിലെത്തുന്നുണ്ട്. ഈ യാത്ര എന്റെ ബാല്യത്തിലേക്കുള്ള മടക്കയാത്രയാണ്. ഇതിനുമുമ്പ് ഒരിക്കല്‍ മാത്രമേ നാനിയുടെ തറവാട്ടില്‍ വന്നിട്ടുള്ളൂ, 1982ല്‍. പപ്പ ആനക്കര വടക്കത്ത് തറവാടിനെക്കുറിച്ച് "വടക്കത്ത്-എ തറവാട് ഇന്‍ കേരള" എന്ന ഡോക്യുമെന്ററി ചെയ്തിരുന്നു. ആ ഡോക്യുമെന്ററിയുടെ ഷൂട്ടിങ്ങിന് പപ്പയോടൊപ്പം കേരളത്തില്‍ വന്നതിന്റ വളരെ നേര്‍ത്ത ഒരോര്‍മയേ ഉള്ളൂ. നാനിയെക്കുറിച്ചുള്ള സിനിമയ്ക്ക് കേരളത്തിലേക്കുള്ള യാത്രയ്ക്കായി അക്ഷമനായി കാത്തിരിക്കുകയാണ്.

*
എന്‍ എസ് സജിത് ദേശാഭിമാനി വാരാന്തപ്പതിപ്പ് 12 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മുത്തശ്ശി ഷാദിന് പറഞ്ഞുകൊടുത്ത കഥകള്‍ ആനക്കരയെ ചുറ്റിയൊഴുകുന്ന നിളയിലെ തെളിനീരുപോലെയായിരുന്നു. വടക്കത്ത് തറവാട്ടുവളപ്പില്‍ പൂത്ത ഇലഞ്ഞിയുടെ മണവും കായ്ച അരിനെല്ലിയുടെയും നാട്ടുമാവിന്റെയും പുളിയും മധുരവുമൊക്കെ ആ കഥകളിലൂടെ ഷാദ് അറിഞ്ഞു. വരണ്ട ഉഷ്ണക്കാറ്റുവീശുന്ന കാണ്‍പുരിന്റെ ചെന്നിറമുള്ള വേനലുകളില്‍ ഷാദിന്റെ മനസ്സില്‍ നിളയുടെ കുളിര് നിറയ്ക്കാറുണ്ടായിരുന്നു ആ മുത്തശ്ശി. ബോളിവുഡിലെ ഹിറ്റ്മേക്കര്‍മാരില്‍ പ്രമുഖനായ ഷാദ് അലിയുടെ മനസ്സില്‍ ആ കഥകളുടെ പച്ചപ്പ് ഇപ്പോഴുമുണ്ട്. "നാനി"യെക്കുറിച്ചോര്‍ക്കുമ്പോള്‍ ഷാദ് അലിയെന്ന ചെറുപ്പക്കാരന്‍ ബാല്യത്തിലേക്ക് പൊടുന്നനെ മടങ്ങും, മുത്തശ്ശി പറഞ്ഞു തന്ന കഥകളിലേക്കും.