Wednesday, August 1, 2012

റെയില്‍വേമന്ത്രി ഒഴിയണം

ഇന്ത്യയിലെ തീവണ്ടിപ്പാതയുടെ നീളം 63,940 കിലോമീറ്ററാണ്. 5000 കോടിയോളം യാത്രക്കാരും 65 കോടി ടണ്ണോളം ചരക്കുമാണ് ഇന്ത്യയില്‍ ഒരുവര്‍ഷം റെയില്‍പാളത്തിലൂടെ സഞ്ചരിക്കുന്നത്. 16 ലക്ഷത്തോളം ആളുകള്‍ക്ക് റെയില്‍വേ തൊഴില്‍നല്‍കുന്നു. ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ എന്ന് പറയാറുള്ള ഇന്ത്യന്‍ റെയില്‍വേയുടെ ഇന്നത്തെ അവസ്ഥ പക്ഷേ, പരിതാപകരമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന ഒരു പൊതുമേഖലാസ്ഥാപനത്തെ എങ്ങനെ തകര്‍ത്ത് താറുമാറാക്കാം എന്ന ഗവേഷണമാണ് യുപിഎ സര്‍ക്കാരിന്‍കീഴില്‍ നടക്കുന്നത്. കുറഞ്ഞ ചെലവിലുള്ള സുരക്ഷിത യാത്രയാണ് റെയില്‍വേയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്ന ഘടകം. ഇന്ന് അത് പണംകൊടുത്തുള്ള അപകടയാത്രയായി മാറുന്നു. മതിയായ യാത്രാസൗകര്യങ്ങളോ സുരക്ഷിതത്വമോ തീവണ്ടിയാത്രയ്ക്ക് ഇന്ന് അവകാശപ്പെടാനാകില്ല.

യാത്രയ്ക്കിടയിലെ കവര്‍ച്ചയും സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളും ദിനംപ്രതി വര്‍ധിക്കുന്നു. മരണം പതിയിരിക്കുന്ന ലെവല്‍ ക്രോസുകള്‍, സുരക്ഷിതത്വവും പ്രാഥമിക സൗകര്യങ്ങള്‍പോലുമില്ലാത്തതുമായ സ്റ്റേഷനുകള്‍, എലിയും മൂട്ടയും വാഴുന്ന കമ്പാര്‍ട്മെന്റുകള്‍, ശുചിത്വമില്ലാത്ത ഭക്ഷണം. എല്ലാറ്റിനും മുകളിലായി അടിക്കടിയുണ്ടാകുന്ന അപകടങ്ങള്‍. യാത്രക്കാരുടെ ജീവന് റെയില്‍വേ ഒരുവിലയും കല്‍പ്പിക്കുന്നില്ല എന്നാണ് തിങ്കളാഴ്ച പുലര്‍ച്ചെ ആന്ധ്രപ്രദേശിലെ നെല്ലൂരിലുണ്ടായ തീവണ്ടി ദുരന്തം തെളിയിക്കുന്നത്. ഒരുവര്‍ഷത്തിനിടെ നാലാമത്തെ വന്‍ ദുരന്തമാണിത്. ഡല്‍ഹിയില്‍നിന്ന് ചെന്നൈയിലേക്ക് പോയ തമിഴ്നാട് എക്സ്പ്രസിന്റെ സ്ലീപ്പര്‍ കമ്പാര്‍ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമികനിഗമനം. ആളിപ്പടര്‍ന്ന തീയില്‍ ചുട്ടുപഴുത്ത കമ്പാര്‍ട്മെന്റിനുള്ളില്‍നിന്ന് കണ്ടെത്തിയ 32 മൃതദേഹങ്ങളില്‍ മിക്കതും കത്തിക്കരിഞ്ഞിരുന്നു. ആന്ധ്ര, തമിഴ്നാട് സ്വദേശികളാണ് മരിച്ചതിലേറെയും. പൊള്ളലേറ്റ 27 പേര്‍ നെല്ലൂരിലെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. കണ്ടെത്തിയ മൃതദേഹങ്ങളില്‍ 19 എണ്ണം പുരുഷന്മാരുടേതും ആറ് എണ്ണം സ്ത്രീകളുടേതും മൂന്ന് എണ്ണം കുട്ടികളുടേതുമാണ്. മഴ പെയ്തതിനാല്‍ യാത്രക്കാര്‍ സ്ലീപ്പര്‍ കോച്ചിന്റെ ജനലുകളെല്ലാം അടച്ചിട്ടത് ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. ഉറങ്ങിക്കിടന്ന യാത്രക്കാരില്‍ ചിലര്‍ പുകയില്‍ ശ്വാസംമുട്ടിയാണ് മരിച്ചത്. ബോഗിയില്‍ തീപിടിച്ചതിനെത്തുടര്‍ന്ന് യാത്രക്കാര്‍ ചങ്ങലവലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ റെയില്‍വേമന്ത്രി മുകുള്‍ റോയ് ഉത്തരവിടുകയും അന്വേഷണത്തിന് ഉന്നതാധികാരസമിതി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. അത് പതിവ് ചടങ്ങുമാത്രം.

അട്ടിമറിയാണോ നടന്നത് എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ട്രെയിന്‍ കടന്നുപോയപ്പോള്‍ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി നെല്ലൂര്‍ സ്റ്റേഷനടുത്ത ലെവല്‍ക്രോസിലെ ഗേറ്റ്മാനും തീപിടിത്തമുണ്ടാകുന്നതിനുമുമ്പ് സ്ഫോടനശബ്ദം കേട്ടതായി പരിക്കേറ്റ യാത്രക്കാരും ടിടിഇയും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സ്ഫോടനവും അട്ടിമറിസാധ്യതയും തള്ളിക്കളയാനാകില്ലെന്ന് റെയില്‍വേമന്ത്രിതന്നെയും പറഞ്ഞിരിക്കുന്നു. ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍ വിരല്‍ചൂണ്ടുന്നത് റെയില്‍വേ അധികൃതരുടെ തുടര്‍ച്ചയായ വീഴ്ചകളിലേക്കുതന്നെയാണ്. 2011 മെയ് 22ന് ബിഹാറിലെ മധുബനി ജില്ലയില്‍ ആളില്ലാ ലെവല്‍ക്രോസില്‍ ട്രെയിന്‍ വാഹനത്തിലിടിച്ച് 16 പേരും ജൂലൈ ഏഴിന് ആളില്ലാ ലെവല്‍ക്രോസില്‍ ബസില്‍ ട്രെയിനിടിച്ച് 31 പേരും 2012 മെയ് 22ന് ആന്ധ്രപ്രദേശിലെ അനന്തപുരില്‍ നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനില്‍ ബാംഗ്ളൂര്‍ ഹമ്പി എക്സ്പ്രസ് ഇടിച്ച് 25 പേരും മരിച്ചിരുന്നു. റെയില്‍വേയില്‍ ആവശ്യത്തിന് സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാത്തതുകൊണ്ടുമാത്രമാണ് ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത്. തീവണ്ടികളിലെ സുരക്ഷാനിരീക്ഷണ സംവിധാനത്തിന് ഒരു പ്രാധാന്യവും റെയില്‍വേമന്ത്രാലയം നല്‍കുന്നില്ല. ബോഗികളുടെയും ട്രാക്കുകളുടെയും അറ്റകുറ്റപ്പണി യഥാസമയം നിര്‍വഹിക്കാത്തതാണ് അപകടം വര്‍ധിക്കാനുള്ള ഒരു കാരണം. റെയില്‍വേയുടെ വര്‍ക്ഷോപ്പുകളില്‍ ആവശ്യത്തിന് ഉപകരണങ്ങള്‍ ഇപ്പോഴില്ല. അറ്റകുറ്റപ്പണി നടത്താനുള്ള പ്രത്യേക നിധിയില്‍ പണമില്ലാതായിട്ട് കാലമേറെയായി. അറ്റകുറ്റപ്പണിയില്ലാതെ ട്രാക്കുകളുടെ ശേഷി കുറഞ്ഞുവരുന്നു. രാജ്യത്താകെയുള്ള ഏകദേശം 35,000 ലെവല്‍ക്രോസുകളില്‍ 17,000 ഇടത്തും ആളെ നിയമിച്ചിട്ടില്ല. രാജ്യത്താകെ നടക്കുന്ന ട്രെയിന്‍ അപകടങ്ങളില്‍ 74 ശതമാനവും ആളില്ലാ ലെവല്‍ക്രോസുകളിലാണ്. ആളില്ലാത്ത ലെവല്‍ക്രോസുകളില്‍ ആളെ നിയമിക്കാന്‍ കഴിഞ്ഞ ബജറ്റിലും പദ്ധതി പ്രഖ്യാപിച്ച് പണം വകയിരുത്തിയെങ്കിലും ഒരു പുരോഗതിയുമുണ്ടായില്ല.

നാഥനില്ലാത്ത അവസ്ഥയാണ് ഇന്ന് ഇന്ത്യന്‍ റെയില്‍വേ നേരിടുന്ന പ്രധാന പ്രശ്നം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ റെയില്‍വേമന്ത്രി മുകുള്‍ റോയി തയ്യാറാകുന്നില്ലെന്ന ആരോപണം ഇതിനകംതന്നെ ഉയര്‍ന്നിട്ടുണ്ട്. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പുറകെ നടക്കുന്നതാണ് അദ്ദേഹം മുഖ്യചുമതലയായി കരുതുന്നതെന്നും ആക്ഷേപമുണ്ട്. എന്തായാലും റെയില്‍ഭവനിലെ അപൂര്‍വ സന്ദര്‍ശകന്‍മാത്രമാണ് റെയില്‍വേമന്ത്രി എന്നത് ആശ്ചര്യകരമാണ്. ഇങ്ങനെയൊരു മന്ത്രി തല്‍സ്ഥാനത്ത് തുടര്‍ന്നാല്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുമെന്നതില്‍ സംശയമില്ല. പ്രധാനമന്ത്രി ഇടപെടണം. സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കായി റെയില്‍വേയെ ഉപയോഗിക്കുന്ന മന്ത്രിമാരെ മാറ്റണം.

*
ദേശാഭിമാനി മുഖപ്രസംഗം 01 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇന്ത്യയിലെ തീവണ്ടിപ്പാതയുടെ നീളം 63,940 കിലോമീറ്ററാണ്. 5000 കോടിയോളം യാത്രക്കാരും 65 കോടി ടണ്ണോളം ചരക്കുമാണ് ഇന്ത്യയില്‍ ഒരുവര്‍ഷം റെയില്‍പാളത്തിലൂടെ സഞ്ചരിക്കുന്നത്. 16 ലക്ഷത്തോളം ആളുകള്‍ക്ക് റെയില്‍വേ തൊഴില്‍നല്‍കുന്നു. ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ എന്ന് പറയാറുള്ള ഇന്ത്യന്‍ റെയില്‍വേയുടെ ഇന്നത്തെ അവസ്ഥ പക്ഷേ, പരിതാപകരമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന ഒരു പൊതുമേഖലാസ്ഥാപനത്തെ എങ്ങനെ തകര്‍ത്ത് താറുമാറാക്കാം എന്ന ഗവേഷണമാണ് യുപിഎ സര്‍ക്കാരിന്‍കീഴില്‍ നടക്കുന്നത്.