Monday, August 27, 2012

സഭാസ്തംഭനം കൊണ്ടുള്ള ഗുണം

സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയ കല്‍ക്കരിപ്പാടങ്ങളില്‍ അവര്‍ ഖനം നടത്തുന്നത് താല്‍ക്കാലികമായി തടയാമെന്ന് നിശ്ചയിച്ചതിലൂടെ, യുപിഎ സര്‍ക്കാര്‍ കല്‍ക്കരിപ്പാട കൈമാറ്റത്തിലെ അതിഗുരുതരമായ അഴിമതി സ്ഥിരീകരിച്ചിരിക്കുന്നു. ലേലത്തിലൂടെയല്ലാതെയുള്ള കല്‍ക്കരിപ്പാട കൈമാറ്റം ശരിയല്ലായിരുന്നുവെന്ന വാദം ഇതോടെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെ നിലപാട് ശരിയായിരുന്നുവെന്ന് ഉറപ്പുണ്ടായിരുന്നെങ്കില്‍ യുപിഎ സര്‍ക്കാര്‍ഈ വിധത്തില്‍ പിന്‍വാങ്ങുമായിരുന്നില്ലല്ലോ. ആരും അറിയാതെ പോകുന്നുവെങ്കില്‍ വമ്പന്‍ അഴിമതിയുമായി മുമ്പോട്ട് പോകാമെന്ന് കരുതിയവര്‍, സിഎജി റിപ്പോര്‍ട്ടിലൂടെ രാജ്യശ്രദ്ധ പിടിച്ചുപറ്റിയ വിവാദമായി സംഭവം മാറിക്കഴിഞ്ഞപ്പോള്‍ പിന്‍വാങ്ങി സ്വന്തം മുഖം രക്ഷിക്കാമെന്ന് കരുതുകയാണ്. ചെയ്ത തെറ്റിന് ഇത് പരിഹാരമാവുന്നില്ല. മോഷണവസ്തു ഉടമയെ തിരിച്ചേല്‍പ്പിക്കാമെന്ന് മോഷണം പിടിക്കപ്പെട്ടപ്പോള്‍ മോഷ്ടാവ് പറയുന്നത്, മോഷ്ടാവിനെ കുറ്റവിമുക്തനാക്കുന്നില്ല. അതുപോലെതന്നെയാണ് യുപിഎയുടെ കാര്യവും. പ്രശ്നം ജനശ്രദ്ധ പിടിച്ചുപറ്റി വന്‍ വിവാദമായില്ലായിരുന്നുവെന്ന് കരുതുക; എങ്കില്‍ ഡോ. മന്‍മോഹന്‍സിങ് ഇത്തരമൊരു നിലപാട് എടുക്കുമായിരുന്നില്ല. ഖജനാവിന് 1.86 ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തിവക്കുന്ന കല്‍ക്കരി കൈമാറ്റ നടപടിയുമായി മുന്നോട്ടുപോവുകതന്നെ ചെയ്യുമായിരുന്നു. പിടിക്കപ്പെടുമ്പോള്‍ ജാള്യംമറയ്ക്കാന്‍ നടത്തുന്ന ഉരുണ്ടുകളിക്കപ്പുറം ഒന്നുമാവുന്നില്ല, ഖനാനുമതി താല്‍ക്കാലികമായി മരവിപ്പിച്ച പ്രധാനമന്ത്രികാര്യാലയത്തിന്റെ നടപടി.

ഇപ്പോള്‍ ഇത്രയെങ്കിലും ഉണ്ടായത് ഈ പ്രശ്നത്തിന്മേല്‍ ഒരാഴ്ചയായി പാര്‍ലമെന്റ് സ്തംഭിക്കുന്ന അവസ്ഥയുണ്ടായതുകൊണ്ടാണ്. പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുന്നതുകൊണ്ടുണ്ടാവുന്ന സമയനഷ്ടത്തെക്കുറിച്ചും പണനഷ്ടത്തെക്കുറിച്ചും വാചാലമാകുന്ന സഹജീവികള്‍ ആ വഴിക്കുണ്ടാവുന്ന നഷ്ടത്തിന്റെ ലക്ഷക്കണക്കിനിരട്ടിയാണ് ഈ ദിവസങ്ങളില്‍ പാര്‍ലമെന്റ് സ്തംഭിച്ചില്ലായിരുന്നെങ്കില്‍ അഴിമതിയിലൂടെ ഖജനാവിനുണ്ടാകുമായിരുന്നത് എന്ന സത്യത്തിലേക്ക് കണ്ണുതുറക്കണം. ലക്ഷക്കണക്കിന് കോടി രൂപ തുടര്‍ച്ചയായി വമ്പന്‍ കുംഭകോണങ്ങളിലൂടെ ഖജനാവിന് നഷ്ടപ്പെടുത്തുന്നതിലല്ല മറിച്ച് അത് തടയാന്‍ സഭാനടപടികള്‍ പ്രതിപക്ഷം സ്തംഭിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന "നഷ്ട"ത്തെക്കുറിച്ചാണ് മാന്യസഹജീവികള്‍ മുറവിളി കൂട്ടുന്നത്. മര്‍ദിക്കുന്നതല്ല, മര്‍ദനമേറ്റപ്പോള്‍ നിലവിളിക്കുന്നതാണ് കുറ്റം എന്ന മട്ടിലുള്ള ഈ വാദം എത്രമേല്‍ അസംബന്ധമാണെന്നത് സമൂഹം തിരിച്ചറിയുമെന്നത് തീര്‍ച്ചയാണ്.

ഇപ്പോഴും പ്രധാനമന്ത്രികാര്യാലയം പറയുന്നത് പുതുതായി അനുമതി നല്‍കാതിരിക്കുമെന്നു മാത്രമാണ്. ഇതിനകം കൊടുത്തുകഴിഞ്ഞ ലൈസന്‍സുപ്രകാരമുള്ള ഖനം സ്വകാര്യ കമ്പനികള്‍ക്ക് നടത്താമെന്നര്‍ഥം. സ്വന്തം മുഖം രക്ഷപ്പെടുത്താന്‍ വ്യഗ്രതപ്പെടുമ്പോഴും സ്വകാര്യ കമ്പനികളുടെ താല്‍പ്പര്യം സംരക്ഷിക്കാതിരിക്കാന്‍ യുപിഎ സര്‍ക്കാരിന് കഴിയുന്നില്ല. അത്രയ്ക്കാണ് സ്വകാര്യകമ്പനികളോടുള്ള പ്രതിബദ്ധതയും വിശ്വസ്തതയും. ആര്‍ക്കുവേണ്ടിയാണ് ഡോ. മന്‍മോഹന്‍സിങ്ങും യുപിഎയും ഭരണം നടത്തുന്നത് എന്നതിന് ഇതില്‍കവിഞ്ഞ തെളിവുവേണ്ട.

ഓരോസമയത്ത് ഓരോ ന്യായം പറയുകയാണ് യുപിഎ നേതൃത്വം. 1.76 ലക്ഷം കോടി രൂപയുടെ നഷ്ടം ഖജനാവിനു വരുത്തിവച്ച ടൂജി സ്പെക്ട്രം കുംഭകോണത്തിന്റെ ഘട്ടത്തില്‍ യുപിഎ നേതൃത്വം ചോദിച്ചിരുന്നത് അഴിമതി നടന്ന വകുപ്പിന്റെ ചുമതലക്കാരനായിരുന്ന രാജ മന്ത്രിസ്ഥാനത്തുനിന്നു പോയല്ലോ, ഇനി നിശബ്ദരായിരുന്നുകൂടേ എന്നാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കാര്‍മികത്വത്തിലല്ലാതെ ആ വലിയ അഴിമതി നടക്കുകയില്ല എന്ന ചിന്തിയിലേക്കോ മന്ത്രിസഭയ്ക്ക് കൂട്ടത്തരവാദിത്തമാണുള്ളത് എന്നതിലേക്കോ, ഒന്നിലധികം മന്ത്രിമാരും വകുപ്പുകളും പ്രധാനമന്ത്രി കാര്യാലയംതന്നെയും ഉള്‍പ്പെട്ട നിലയിലാണ് ടൂജി സ്പെക്ട്രം ലൈസന്‍സ് വിതരണംചെയ്തത് എന്നതിലേക്കോ ഒന്നും കടക്കാന്‍ അന്ന് തയ്യാറായില്ല.

എന്നാല്‍, ഇന്ന് പ്രധാനമന്ത്രിയുടെ ചുമതലയിലുള്ള വകുപ്പുതന്നെ അഴിമതി നടത്തിയ കാര്യമാണ് സിഎജി ചൂണ്ടിക്കാട്ടിയത്. അതും ടൂജി സ്പെക്ട്രത്തെ മറികടക്കുന്ന തരത്തിലുള്ള അഴിമതി. ഇന്ന് വകുപ്പിന്റെ ചുമതലയുള്ള മന്ത്രി മാറി നില്‍ക്കട്ടെ എന്നു പറയാന്‍ കോണ്‍ഗ്രസിനോ യുപിഎയ്ക്കോ കഴിയുന്നില്ല. ടൂജി സ്പെക്ട്രം കുംഭകോണത്തില്‍ വളഞ്ഞ വഴിക്കിടപെട്ടതായിട്ടാണ് പ്രധാനമന്ത്രിക്കെതിരെ ആരോപണമുയര്‍ന്നത്. ഇന്ന് കല്‍ക്കരിപ്പാട കുംഭകോണത്തില്‍ വളഞ്ഞവഴിയല്ല നേരിട്ടുതന്നെയാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍ ഉള്ളത്. എന്നിട്ടും പ്രധാനമന്ത്രിക്ക് മിണ്ടാട്ടമില്ല. പ്രകൃതിവിഭവങ്ങള്‍ ലേലത്തില്‍മാത്രമെ വിതരണം ചെയ്യാവൂ എന്നതറിയാത്തയാളല്ല പ്രധാനമന്ത്രി. എന്നിട്ടും അദ്ദേഹം കല്‍ക്കരിപ്പാടങ്ങള്‍ തന്റെ ഇഷ്ടകമ്പനികള്‍ക്ക് തന്നിഷ്ടപ്രകാരം വീതിച്ചുകൊടുത്തു. കൂടുതല്‍ തുക ഖജനാവിലേക്കടയ്ക്കാന്‍ തയ്യാറുള്ള കമ്പനികള്‍ പുറത്തുനിന്നു; കുറഞ്ഞ തുകയ്ക്ക് മന്‍മോഹന്‍സിങ്ങിന്റെയും കോണ്‍ഗ്രസിന്റെയും ഇഷ്ടകമ്പനികള്‍ ഖനാനുമതി നേടി കൊള്ള തുടങ്ങുകയും ചെയ്തു.

ധാതുഖനം ലേലത്തിലൂടെ നിശ്ചയിക്കാന്‍ വ്യവസ്ഥചെയ്യുന്ന ബില്‍ പാര്‍ലമെന്റിനുമുന്നിലുണ്ട്. എന്നാല്‍, അത് പാസാക്കിയെടുക്കാന്‍ യുപിഎ സര്‍ക്കാരിന് ഒരു താല്‍പ്പര്യവുമില്ല. അതു പാസായാല്‍ ഇത്തരം കൊള്ളകള്‍ നടക്കില്ല എന്നതുതന്നെ കാരണം. പാര്‍ലമെന്റിന്റെ വിലപ്പെട്ട സമയം സഭാസ്തംഭനത്തിലൂടെ പ്രതിപക്ഷം കളയുന്നുവെന്ന് പറയുന്ന മാധ്യമങ്ങള്‍ സഭ സമ്മേളിച്ചിരുന്ന ഘട്ടങ്ങളിലൊന്നും ഇത്തരം ബില്ലുകള്‍ പാസാക്കാന്‍ യുപിഎ സര്‍ക്കാര്‍ സന്നദ്ധമാവാതിരുന്നതിന്റെ രാഷ്ട്രീയം പരിശോധിക്കുന്നില്ല. അത് ആ മാധ്യമങ്ങളുടെ രാഷ്ട്രീയം.

*
ദേശാഭിമാനി മുഖപ്രസംഗം 27 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇപ്പോള്‍ ഇത്രയെങ്കിലും ഉണ്ടായത് ഈ പ്രശ്നത്തിന്മേല്‍ ഒരാഴ്ചയായി പാര്‍ലമെന്റ് സ്തംഭിക്കുന്ന അവസ്ഥയുണ്ടായതുകൊണ്ടാണ്. പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുന്നതുകൊണ്ടുണ്ടാവുന്ന സമയനഷ്ടത്തെക്കുറിച്ചും പണനഷ്ടത്തെക്കുറിച്ചും വാചാലമാകുന്ന സഹജീവികള്‍ ആ വഴിക്കുണ്ടാവുന്ന നഷ്ടത്തിന്റെ ലക്ഷക്കണക്കിനിരട്ടിയാണ് ഈ ദിവസങ്ങളില്‍ പാര്‍ലമെന്റ് സ്തംഭിച്ചില്ലായിരുന്നെങ്കില്‍ അഴിമതിയിലൂടെ ഖജനാവിനുണ്ടാകുമായിരുന്നത് എന്ന സത്യത്തിലേക്ക് കണ്ണുതുറക്കണം. ലക്ഷക്കണക്കിന് കോടി രൂപ തുടര്‍ച്ചയായി വമ്പന്‍ കുംഭകോണങ്ങളിലൂടെ ഖജനാവിന് നഷ്ടപ്പെടുത്തുന്നതിലല്ല മറിച്ച് അത് തടയാന്‍ സഭാനടപടികള്‍ പ്രതിപക്ഷം സ്തംഭിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന "നഷ്ട"ത്തെക്കുറിച്ചാണ് മാന്യസഹജീവികള്‍ മുറവിളി കൂട്ടുന്നത്. മര്‍ദിക്കുന്നതല്ല, മര്‍ദനമേറ്റപ്പോള്‍ നിലവിളിക്കുന്നതാണ് കുറ്റം എന്ന മട്ടിലുള്ള ഈ വാദം എത്രമേല്‍ അസംബന്ധമാണെന്നത് സമൂഹം തിരിച്ചറിയുമെന്നത് തീര്‍ച്ചയാണ്.