Wednesday, August 15, 2012

അരുതായ്മകളുടെ സമാഹാരം

ഇതിനുമുമ്പും കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരുകള്‍ കേരളത്തിലുണ്ടായിട്ടുണ്ട്- പക്ഷേ, ഇതുപോലൊരു നാറിയ ഭരണം ഇന്നുവരെ ഉണ്ടായിട്ടില്ല. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും സമുന്നത നേതാവ് വി എം സുധീരന്‍ ഈ&ാറമവെ; സര്‍ക്കാരിനെ വിശേഷിപ്പിക്കുന്നത്, എമേര്‍ജിങ് മാഫിയ എന്നാണ്. അക്ഷരാര്‍ഥത്തില്‍ മാഫിയകളാണ് ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ തണലും കുളിരും പറ്റി വളര്‍ന്നു പന്തലിക്കുന്നത്. മുന്നണിയില്‍ ഒരു കക്ഷിയുമില്ല അഴിമതിയില്‍ തലമുക്കാത്തതായി. മന്ത്രിസഭയിലും അഴിമതിവിരുദ്ധരെ കണ്ടെത്താനാകില്ല. ഏറ്റവുമൊടുവിലത്തെ വാര്‍ത്ത, നെല്ലിയാമ്പതി ഭൂമിപ്രശ്നത്തില്‍ ധനമന്ത്രി കെ എം മാണിക്കും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനുമെതിരെ അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതാണ്.

എസ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ചുള്ള കൈയേറ്റത്തിലും വനഭൂമി പണയംവച്ച് ബാങ്കുകളില്‍നിന്ന് എസ്റ്റേറ്റ് ഉടമകള്‍ വന്‍ തുക വായ്പ എടുത്തതിലും മന്ത്രിക്കും ചീഫ് വിപ്പിനും പങ്കുണ്ടെന്നാണ് കോടതി മുമ്പാകെ എത്തിയ ഹര്‍ജിയില്‍ പറയുന്നത്. പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞവരെയും ഭൂമി മറിച്ചുവിറ്റവരെയും സംരക്ഷിക്കാന്‍ പി സി ജോര്‍ജ് കൂട്ടുനിന്നെന്നും വനഭൂമി കേസുകളില്‍ ഹൈക്കോടതിയില്‍ ഹാജരാകാതിരുന്ന അഡ്വക്കറ്റ് ജനറലിനെതിരെ കെ എം മാണി നടപടി സ്വീകരിച്ചില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. നെല്ലിയാമ്പതിയില്‍ കര്‍ഷകരുടെ പേരില്‍ ഭൂമി തട്ടിപ്പു നടത്തുന്നവരും നാട് ഭരിക്കുന്ന മന്ത്രിയും കൂട്ടുപ്രതികളായി വരികയാണ്്. കേരളത്തിന്റെ സ്വപ്നപദ്ധതി എന്ന് വിശേഷിക്കപ്പെടുന്ന കൊച്ചി മെട്രോ റെയില്‍നിര്‍മാണം അഴിമതിയുടെ അക്ഷയഖനിയായാണ് സര്‍ക്കാര്‍ കാണുന്നത്. തുടക്കംമുതല്‍ അതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നുവരാനുള്ള കാരണവും അതാണ്. പദ്ധതിയുടെ നായകസ്ഥാനത്ത് അവരോധിച്ച ഉദ്യോഗസ്ഥന്‍ വിവാദങ്ങളുടെയും കേന്ദ്രസ്ഥാനത്തായിരുന്നു. ആ ഉദ്യോഗസ്ഥനെ മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായതാണ് ചൊവ്വാഴ്ച പുറത്തുവന്ന മറ്റൊരു വാര്‍ത്ത.

കൊച്ചി മെട്രോയുടെ നിര്‍മാണ നടപടികളില്‍ സംസ്ഥാനത്തിന്റെ വീഴ്ച പ്രകടമാണ്. കിട്ടുന്ന സമയംകൊണ്ട് സംസ്ഥാനത്തിന്റെ ഖജനാവും പ്രകൃതിവിഭവങ്ങളും പരമാവധി കൊള്ളയടിക്കുക എന്ന അജന്‍ഡയാണ് യുഡിഎഫ് സര്‍ക്കാരിനെ നയിക്കുന്നത്. മന്ത്രിമാര്‍ മാത്രമല്ല, സര്‍ക്കാരിനെ താങ്ങിനിര്‍ത്തുന്ന എംഎല്‍എമാരും അഴിമതിക്കേസുകളില്‍ കുടുങ്ങുകയാണ്. കുട്ടികളുടെ ലൈബ്രറി ഭൂമി സ്വകാര്യവ്യക്തിക്ക് വിറ്റതിന് കോണ്‍ഗ്രസ് നേതാവും മുന്‍ സ്പീക്കറുമായ തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടത് കഴിഞ്ഞ ദിവസമാണ്. അയ്യന്തോളില്‍ ചാച്ചാനെഹ്റു ചില്‍ഡ്രന്‍സ് ലൈബ്രറി കെട്ടിടവും ലക്ഷങ്ങള്‍ വിലമതിക്കുന്ന പതിമൂന്നര സെന്റ് സ്ഥലവും തുച്ഛവിലയ്ക്ക് വിറ്റ കേസില്‍ തേറമ്പില്‍ പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഒരുഭാഗത്ത് ഇത്തരം എണ്ണമറ്റ അഴിമതികള്‍ നടക്കുമ്പോള്‍, മറുവശത്ത് പൊലീസ് രാജാണ്. കസ്റ്റഡിയില്‍ തുടര്‍ച്ചയായി കൊലപാതകം നടക്കുന്നു.

അമൃതാനന്ദമയിമഠത്തില്‍ ബഹളംവച്ച ബിഹാര്‍ സ്വദേശി സത്നാംസിങ്ങിനെ വധശ്രമ കുറ്റംചുമത്തി അറസ്റ്റുചെയ്താണ് തല്ലിക്കൊന്നത്. ആ കേസില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേരിട്ടാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്. കൊല്ലം ഐവര്‍കാല സ്വദേശി അജികുമാറിനെ റബര്‍ഷീറ്റ് തിരിമറി നടത്തി എന്ന കേസിലാണ് മൃഗീയമായി പീഡിപ്പിച്ചത്. അജികുമാര്‍ ജോലിചെയ്ത സ്ഥാപനത്തിലെ റബര്‍ ഷീറ്റ് കാണാതായതുമായി ബന്ധപ്പെട്ട പ്രശ്നം ചോദിച്ചറിയാന്‍ വിളിച്ചുവരുത്തി മൂന്നുദിവസം പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിടുകയാണുണ്ടായത്. കസ്റ്റഡിയില്‍ 24 മണിക്കൂര്‍ മാത്രമേ പരമാവധി വയ്ക്കാവൂ എന്നതുപോലും തള്ളിക്കളഞ്ഞാണ് പൊലീസ് അജികുമാറിനെ പീഡിപ്പിച്ചത്. ഇതേ പൊലീസ് തന്നെയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ടിയെ അടിച്ചൊതുക്കാന്‍ അമ്പരപ്പിക്കുന്ന വഴികള്‍ സ്വീകരിക്കുന്നത്.

കേരളത്തിലെ ഏറ്റവും മുതിര്‍ന്ന നിയമജ്ഞനും ആദ്യ മന്ത്രിസഭയിലെ അംഗവുമായ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ പൊട്ടിക്കരഞ്ഞു എന്നൊരു വാര്‍ത്ത ചൊവ്വാഴ്ച ചാനലുകള്‍ സംപ്രേഷണംചെയ്തു. കൃഷ്ണയ്യരെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ സിപിഐ എമ്മിനെതിരെ കഥകള്‍ സൃഷ്ടിക്കാന്‍ പൊലീസിന് കഴിയുന്നു. അത്തരം കഥകള്‍ക്ക് വിശ്വാസ്യത പകര്‍ന്നുനല്‍കാന്‍ മാധ്യമങ്ങള്‍ നിരന്നുനിന്ന് പ്രവര്‍ത്തിക്കുന്നു. സമീപകാലത്ത്, മാധ്യമങ്ങളുടെ സംഘടിതമായ പ്രചാരണത്തില്‍ നീതിപീഠങ്ങള്‍പോലും തെറ്റിദ്ധരിക്കപ്പെടുന്ന അനുഭവം തുടരെ ഉണ്ടാകുന്നുണ്ട്. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ മനസ്സുനോവിക്കാന്‍ ഒരു കൊടും നുണയ്ക്ക് കഴിഞ്ഞെങ്കില്‍ അത്തരം നുണകള്‍ മറ്റാരെയാണ് വഴിതെറ്റിക്കാത്തത്. നെറികേടുകളുടെ സമാഹാരമായി മാറിയ യുഡിഎഫ് സര്‍ക്കാരിനെ രക്ഷിക്കുന്നതിന്, വാര്‍ത്തകളുടെയും വിവാദങ്ങളുടെയും കുന്തമുനകള്‍ സിപിഐ എമ്മിനു നേരെ തിരിച്ചുവയ്ക്കണം എന്ന യുക്തിയാണ് വലതുപക്ഷ മാധ്യമവ്യൂഹം പ്രയോഗിക്കുന്നത്. അതില്‍ മയങ്ങിയാണ്, അഴിമതിയും കൊള്ളയും വര്‍ഗീയവിപത്തുമല്ല യഥാര്‍ഥ പ്രശ്നം- അത് സിപിഐ എമ്മാണ് എന്ന് ചിലര്‍ ധരിക്കുന്നത്. സിപിഐ എമ്മിനെതിരെ അനങ്ങിയാല്‍ ലഭിക്കുന്ന അപാരമായ മാധ്യമശ്രദ്ധ ചിലരുടെ രാഷ്ട്രീയ നിലപാടുകളെപ്പോലും സ്വാധീനിക്കുന്നതിന്റെ അപകടമാണ് സമീപകാലത്ത് മറനീക്കി പുറത്തുവരുന്നത്.

യുഡിഎഫ് ഇന്ന് ഒരു മുന്നണിയല്ല. തങ്ങളില്‍തങ്ങളില്‍ മത്സരിക്കുന്ന സ്വാര്‍ഥമോഹികളുടെ കൂട്ടമാണ്. അതിനെ തുറന്നുകാട്ടി, ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് പോരാടുന്നതിന്റെ ആവശ്യകത തിരിച്ചറിയാന്‍ പ്രതിപക്ഷത്തുനില്‍ക്കുന്ന എല്ലാവരും തയ്യാറാകേണ്ടതുണ്ട്. രാഷ്ട്രീയ വിരോധംവച്ച് പൊലീസിനെ ഉപയോഗിച്ച് സിപിഐ എമ്മിനെ വേട്ടയാടുന്നതിന്റെയും സിപിഐ എം അക്രമികളുടെ പാര്‍ടിയാണ് എന്ന് പ്രചരിപ്പിക്കുന്നതിന്റെയും രാഷ്ട്രീയം ഇടതുപക്ഷത്തെ ദുര്‍ബലപ്പെടുത്താനുള്ളതാണ് എന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാകും എന്നാശിക്കുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കൊടുംപാതകങ്ങള്‍ക്കെതിരെയുള്ള യോജിച്ച സമരനിരയാകട്ടെ നാളത്തെ കേരളത്തിന്റെ കാഴ്ച.

*
ദേശാഭിമാനി മുഖപ്രസംഗം 15 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇതിനുമുമ്പും കോണ്‍ഗ്രസ് നയിക്കുന്ന സര്‍ക്കാരുകള്‍ കേരളത്തിലുണ്ടായിട്ടുണ്ട്- പക്ഷേ, ഇതുപോലൊരു നാറിയ ഭരണം ഇന്നുവരെ ഉണ്ടായിട്ടില്ല. യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും സമുന്നത നേതാവ് വി എം സുധീരന്‍ ഈ&ാറമവെ; സര്‍ക്കാരിനെ വിശേഷിപ്പിക്കുന്നത്, എമേര്‍ജിങ് മാഫിയ എന്നാണ്. അക്ഷരാര്‍ഥത്തില്‍ മാഫിയകളാണ് ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ തണലും കുളിരും പറ്റി വളര്‍ന്നു പന്തലിക്കുന്നത്. മുന്നണിയില്‍ ഒരു കക്ഷിയുമില്ല അഴിമതിയില്‍ തലമുക്കാത്തതായി. മന്ത്രിസഭയിലും അഴിമതിവിരുദ്ധരെ കണ്ടെത്താനാകില്ല. ഏറ്റവുമൊടുവിലത്തെ വാര്‍ത്ത, നെല്ലിയാമ്പതി ഭൂമിപ്രശ്നത്തില്‍ ധനമന്ത്രി കെ എം മാണിക്കും സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനുമെതിരെ അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതാണ്.