Wednesday, August 22, 2012

പൊലീസ് രാജിന് അറുതി വരുത്തണം

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തിന് അപമാനമായി മാറിയിരിക്കുന്നു. അധികാരമേറ്റെടുക്കുന്നതിനുമുമ്പ് ദൈവനാമത്തിലും അല്ലാതെയും നടത്തിയ സത്യപ്രതിജ്ഞ മന്ത്രിമാര്‍ മറന്നു. നിഷ്പക്ഷമായി നീതി നിര്‍വഹിക്കുകയെന്നത് ഇക്കൂട്ടരുടെ നിഘണ്ടുവിലില്ല. ഏറ്റവുമധികം ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ച പ്രമുഖ പ്രതിപക്ഷപാര്‍ടിയായ സിപിഐ എമ്മിനെ ശത്രുപക്ഷത്ത് നിര്‍ത്തി വേട്ടയാടുന്നതിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സംഘത്തിനും താല്‍പര്യം. പൊലീസ് രാജാണ് അക്ഷരാര്‍ഥത്തില്‍ ഇവിടെ നിലനില്‍ക്കുന്നത്. പൊലീസിനെപ്പോലും യുഡിഎഫ് എന്നും എല്‍ഡിഎഫ് എന്നും വേര്‍തിരിച്ചു. സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ പ്രതികളാക്കി അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയാണ്. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെയും ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയെയും കെ കെ ജയചന്ദ്രന്‍ എംഎല്‍എയെയും ടി വി രാജേഷ് എംഎല്‍എയെയും കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം മോഹനന്‍മാസ്റ്ററെയും ഉള്‍പ്പെടെ സിപിഐ എം നേതാക്കളും പ്രവര്‍ത്തകരുമായ നിരവധിപേരെ ബോധപൂര്‍വം കള്ളക്കേസില്‍ പ്രതിചേര്‍ത്തു. പലരെയും ജാമ്യംകിട്ടാത്ത വകുപ്പുചേര്‍ത്ത് ജയിലിലടച്ചു. അറസ്റ്റ് തുടരുകയാണ്.

പ്രതികളെ പിടികൂടാനെന്നപേരില്‍ വീടുകളില്‍ കടന്നുചെന്ന് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു. വീട്ടുകാരെ ഭീഷണിപ്പെടുത്തുന്നു. സ്വന്തം വീട്ടില്‍ സൈ്വരമായി കിടന്നുറങ്ങാന്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് കഴിയുന്നില്ല. കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ പ്രാകൃതമായ മൂന്നാംമുറയാണ് പ്രയോഗിക്കുന്നത്. തടവുകാരെക്കൊണ്ട് കേരളത്തിലെ ജയിലുകള്‍ നിറഞ്ഞുകവിയാന്‍ തുടങ്ങിയിരിക്കുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 800 പേരെ തടവില്‍ പാര്‍പ്പിക്കാനേ സ്ഥലസൗകര്യമുള്ളൂ. അവിടെ 1400ലധികം പേരെയാണ് അടച്ചിരിക്കുന്നത്. ശുദ്ധജലംപോലും വേണ്ടതുപോലെ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ജയിലുകളെപ്പറ്റിയും തടവുകാരെപ്പറ്റിയും പഴഞ്ചന്‍ ധാരണയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രിയും വച്ചുപുലര്‍ത്തുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള തടവുകാരും ശിക്ഷിക്കപ്പെട്ടവരുമൊക്കെ മനുഷ്യരാണെന്ന ധാരണയില്ല. ഈ സാഹചര്യത്തിലാണ് അഞ്ചുവര്‍ഷം ആഭ്യന്തരവകുപ്പ് മെച്ചപ്പെട്ട രീതിയില്‍ കൈകാര്യം ചെയ്ത, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണനുതന്നെ പത്രസമ്മേളനത്തില്‍ ചില വസ്തുതകള്‍ തുറന്നു പറയേണ്ടിവന്നത്.

നമ്മള്‍ ജീവിക്കുന്നത് പ്രാകൃതയുഗത്തിലല്ലെന്ന് മന്ത്രിമാര്‍ തിരിച്ചറിയണം. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെപ്പോലുള്ള പ്രഗത്ഭമതികളായ മഹാന്മാര്‍ ജയില്‍വകുപ്പ് കൈകാര്യം ചെയ്തതും ജയില്‍ പരിഷ്കരണം നടപ്പാക്കിയതുമായ അനുഭവമുണ്ട്. ജയില്‍ പരിഷ്കരണം വേണമെന്നുപറയുന്നത് ജയിലില്‍ കിടക്കുന്നവരില്‍ 60 ശതമാനത്തിലധികം സിപിഐ എമ്മുകാരായതുകൊണ്ടാണെന്നാണ് ഒരു പത്രം പരിഹാസരൂപേണ എഴുതിയത്. മനുഷ്യനായി പിറന്നാല്‍ മനുഷ്യത്വം വേണം. അത് വിലകൊടുത്തു വാങ്ങാവുന്നതല്ല. മന്ത്രിക്കും വേണം മനുഷ്യത്വം. അതില്ലാതായാല്‍ മൃഗമായിമാറും. കമ്യൂണിസ്റ്റുകാര്‍ ഉന്നതമായ മനുഷ്യത്വമുള്ളവരാണെന്നതിന്റെ പരിഗണന വേണ്ട; മനുഷ്യരാണെന്നെങ്കിലും ഓര്‍ക്കാതിരുന്നാലോ? യുഡിഎഫ് സര്‍ക്കാരില്‍നിന്ന് പൊലീസ് രാജല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാനില്ല. വിദ്യാര്‍ഥികളെ കണ്ണില്‍ചോരയില്ലാതെ അതിക്രൂരമായി തെരുവിലിട്ട് തല്ലിച്ചതയ്ക്കുന്നത് ജനങ്ങള്‍ കണ്ടതാണല്ലോ. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സംസ്കാരത്തിന്റെ നിലവാരം അളക്കാന്‍ ഇതിലുമപ്പുറം മറ്റൊന്നുംവേണ്ട.

പരസ്പരം തെറിപറയുന്നവരും വിഴുപ്പലക്കുന്നവരും പാരവയ്ക്കുന്നവരും ചേര്‍ന്നതാണ് ഐക്യജനാധിപത്യമുന്നണിയെന്ന സംവിധാനം. ചീഫ് വിപ്പ് പി സി ജോര്‍ജും കെ എം മാണിയും തമ്മില്‍ പുതിയ കൂട്ടുകെട്ടുണ്ടായിരിക്കുന്നു. അതിനെതിരെ കോണ്‍ഗ്രസ് എംഎല്‍എമാരായ ടി എന്‍ പ്രതാപനും വി ഡി സതീശനും ശ്രേയാംസ്കുമാറുമെല്ലാം ഒത്തുചേര്‍ന്നു. കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവ് എം എം ഹസ്സന്‍ ജോര്‍ജിന്റെ ഭാഗം നിന്ന് സ്വന്തം പാര്‍ടി എംഎല്‍എമാരെ തെറികൊണ്ടഭിഷേകം ചെയ്തിരിക്കുന്നു; ഹസ്സനെ തിരിച്ചും. സതീശനും പ്രതാപനുമൊക്കെ അഴിമതിക്കാരാണെന്ന് ജോര്‍ജ് പരസ്യമായി ആരോപണമുന്നയിക്കുന്നു. യുഡിഎഫിനകത്തുള്ള ചക്കളത്തിപ്പോര് തുടരുകയാണ്. ഭൂമാഫിയയുടെ സംരക്ഷകരായി സര്‍ക്കാര്‍തന്നെ മാറി. മുഖ്യമന്ത്രിയുടെ കണ്‍മുന്നില്‍ വച്ചാണ് പി സി ജോര്‍ജും വനംമന്ത്രി കെ ബി ഗണേശ്കുമാറും പരസ്പരം ഏറ്റുമുട്ടിയത്. മുഖ്യമന്ത്രിയോട് തെല്ലെങ്കിലും ബഹുമാനമുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ മന്ത്രിയെ വാടാപോടാ എന്നു വിളിക്കാന്‍ ചീഫ് വിപ്പ് ധൈര്യം കാണിക്കില്ല. യുഡിഎഫില്‍ അതും സംഭവിക്കുമെന്ന് വ്യക്തമായി. സ്വന്തം സര്‍ക്കാരിനെയും അതിന്റെ കീഴിലുള്ള അന്വേഷണസംവിധാനങ്ങളെയും വിശ്വസിക്കാന്‍ പറ്റില്ല എന്ന തിരിച്ചറിവാണ് നെല്ലിയാമ്പതി വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ മന്ത്രി ഗണേശ്കുമാറിനെ നിര്‍ബന്ധിതനാക്കിയത്.

കോണ്‍ഗ്രസിനകത്തും തമ്മിലടി രൂക്ഷമാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും രണ്ട് ഗ്രൂപ്പിന്റെ വക്താക്കളായി. 14 ഡിസിസി പ്രസിഡന്റ് സ്ഥാനം ഇരുവരും ഏഴുവീതം ഭാഗിച്ചെടുത്തു. അപ്പോള്‍ നാലാം ഗ്രൂപ്പിന്റെ നേതാവും കേന്ദ്രമന്ത്രിയുമായ വയലാര്‍ രവിയും ഗ്രൂപ്പിന്റെ ആശാന്‍ പദവി അവകാശപ്പെടാവുന്ന കെ മുരളീധരനും കോഴിക്കോട്ട് യോഗം ചേര്‍ന്ന് കൂടിയാലോചിച്ച് ഭാവിയില്‍ സ്വീകരിക്കാനുള്ള അടവുകള്‍ക്ക് രൂപം നല്‍കി. അതറിഞ്ഞപ്പോള്‍ പത്മജ വേണുഗോപാല്‍ ഡല്‍ഹിയില്‍ പറന്നെത്തി മുരളിക്ക് കൊടുത്താലും ശരി ഇല്ലെങ്കിലും ശരി തന്റെ ഓഹരിയില്‍ കുറവുവരാതെ കിട്ടിയേ തീരൂ എന്ന് കട്ടായമായി പറഞ്ഞു. പരസ്പരം വെല്ലുവിളിക്കുകയും തെറിപറയുകയും വഴക്കടിക്കുകയും ചെയ്യുന്ന പാര്‍ടിയും മുന്നണിയും ഭരണത്തില്‍ തുടര്‍ന്നാല്‍ കേരളത്തിന്റെ നില ദയനീയമായി മാറും. വിലക്കയറ്റം നല്ലതാണെന്ന് പറയുന്ന കേന്ദ്രമന്ത്രി, അഴിമതി നടത്തിയില്ലെങ്കില്‍ മന്ത്രിസ്ഥാനമെന്തിന് എന്ന് ചിന്തിക്കുന്ന മന്ത്രിമാര്‍, പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാല്‍ പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച കേന്ദ്രഭരണം. ഇതെത്ര കാലം സഹിക്കണമെന്നും പേറണമെന്നുമാണ് സാധാരണ ജനങ്ങള്‍ വേവലാതിപ്പെടുന്നത്.

പട്ടിണിക്കും ദാരിദ്ര്യത്തിനും എതിരെ രണ്ടാം സ്വാതന്ത്ര്യസമരം തുടങ്ങാന്‍ സമയമായി എന്ന് പുതിയ രാഷ്ട്രപതി ആഹ്വാനം ചെയ്തിരിക്കുന്നു. ജനങ്ങളുടെ മുമ്പില്‍ ഒരു മാര്‍ഗമേയുള്ളു. രാഷ്ട്രപതിയുടെ ആഹ്വാനത്തിന് ചെവികൊടുക്കാം. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ, ജനങ്ങളുടെ അവകാശസംരക്ഷണത്തിനായി രണ്ടാം സ്വാതന്ത്ര്യസമരം ആരംഭിക്കാം. ആഗസ്ത് 22ന് സംസ്ഥാനത്താകെ ഉപരോധസമരത്തില്‍ അണിചേരുന്ന ജനസഹസ്രങ്ങള്‍ മുഷ്ടി ചുരുട്ടി ഉയര്‍ത്തുക പൊലീസ് രാജ് വേണ്ടേ വേണ്ട എന്നതടക്കമുള്ള മുദ്രാവാക്യങ്ങളാണ്.

*
ദേശാഭിമാനി മുഖപ്രസംഗം 22 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തിന് അപമാനമായി മാറിയിരിക്കുന്നു. അധികാരമേറ്റെടുക്കുന്നതിനുമുമ്പ് ദൈവനാമത്തിലും അല്ലാതെയും നടത്തിയ സത്യപ്രതിജ്ഞ മന്ത്രിമാര്‍ മറന്നു. നിഷ്പക്ഷമായി നീതി നിര്‍വഹിക്കുകയെന്നത് ഇക്കൂട്ടരുടെ നിഘണ്ടുവിലില്ല. ഏറ്റവുമധികം ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ച പ്രമുഖ പ്രതിപക്ഷപാര്‍ടിയായ സിപിഐ എമ്മിനെ ശത്രുപക്ഷത്ത് നിര്‍ത്തി വേട്ടയാടുന്നതിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സംഘത്തിനും താല്‍പര്യം. പൊലീസ് രാജാണ് അക്ഷരാര്‍ഥത്തില്‍ ഇവിടെ നിലനില്‍ക്കുന്നത്. പൊലീസിനെപ്പോലും യുഡിഎഫ് എന്നും എല്‍ഡിഎഫ് എന്നും വേര്‍തിരിച്ചു. സിപിഐ എം നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ പ്രതികളാക്കി അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയാണ്. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെയും ഇടുക്കി ജില്ലാ സെക്രട്ടറി എം എം മണിയെയും കെ കെ ജയചന്ദ്രന്‍ എംഎല്‍എയെയും ടി വി രാജേഷ് എംഎല്‍എയെയും കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റംഗം മോഹനന്‍മാസ്റ്ററെയും ഉള്‍പ്പെടെ സിപിഐ എം നേതാക്കളും പ്രവര്‍ത്തകരുമായ നിരവധിപേരെ ബോധപൂര്‍വം കള്ളക്കേസില്‍ പ്രതിചേര്‍ത്തു. പലരെയും ജാമ്യംകിട്ടാത്ത വകുപ്പുചേര്‍ത്ത് ജയിലിലടച്ചു. അറസ്റ്റ് തുടരുകയാണ്.