Thursday, August 30, 2012

പി സുന്ദരയ്യ അനുസ്മരണ സെമിനാര്‍

പുച്ചലപ്പള്ളി സുന്ദരരാമറെഡ്ഡിയില്‍നിന്ന് പി സുന്ദരയ്യയിലേക്കുള്ള യാത്ര, ഒരു സാധാരണ യുവാവില്‍നിന്ന് ആദര്‍ശശാലിയായ കമ്യൂണിസ്റ്റിലേക്കുള്ള യാത്രയായിരുന്നു. ആന്ധ്രപ്രദേശിലെ നെല്ലൂര്‍ ജില്ലയില്‍ അളഗാനിപ്പടുവിലാണ് 1913ല്‍ സുന്ദരയ്യ ജനിച്ചത്. 17 വയസ്സു പ്രായമുള്ളപ്പോള്‍ ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ ചേരുന്നതിനുവേണ്ടി അദ്ദേഹം ഔപചാരിക വിദ്യാഭ്യാസമുപേക്ഷിച്ചു. അറസ്റ്റു ചെയ്യപ്പെട്ട് ജയിലിലായ അദ്ദേഹം ജയിലില്‍വെച്ചാണ് കമ്യൂണിസ്റ്റുകാരുമായി ബന്ധം സ്ഥാപിക്കുന്നത്. ജയില്‍ വിമോചിതനായ അദ്ദേഹം സ്വന്തം ഗ്രാമത്തിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുകയും അടിമപ്പണി സമ്പ്രദായത്തിനെതിരെ സമരം നടത്തുകയും ചെയ്തു. ഈ സമയത്താണ് ആദ്യകാല കമ്യൂണിസ്റ്റായ അമീര്‍ ഹൈദര്‍ഖാന്‍ അദ്ദേഹത്തെ കമ്യൂണിസ്റ്റ് പാര്‍ടിയുമായി ബന്ധപ്പെടുത്തുന്നത്.

1930കളില്‍ പിന്നീട് കമ്യൂണിസ്റ്റ് നേതാക്കളായി മാറിയ ദിനകര്‍ മേത്ത, സജ്ജാദ് സഹീര്‍, ഇ എം എസ് നമ്പൂതിരിപ്പാട്, സോളിബാട്ലിവാല തുടങ്ങിയവരൊക്കെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി നേതൃത്വത്തില്‍ ഉണ്ടായിരുന്നു. അവരുമായി ചേര്‍ന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയില്‍ പ്രവര്‍ത്തിച്ച സുന്ദരയ്യ അതിെന്‍റ സെക്രട്ടറി സ്ഥാനത്തുവരെയെത്തി. ദക്ഷിണേന്ത്യയില്‍ പാര്‍ടിസംഘടന കെട്ടിപ്പടുക്കുന്നതിെന്‍റ ചുമതല അമീര്‍ ഹൈദര്‍ഖാനായിരുന്നു. എന്നാല്‍ അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ടി കേന്ദ്ര കമ്മിറ്റി ഈ ചുമതല സുന്ദരയ്യയെ ഏല്‍പിച്ചു. സുന്ദരയ്യയുടെ ഈ ചുമതലാ നിര്‍വ്വഹണത്തിെന്‍റ ഭാഗമായാണ് കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകാരായി പ്രവര്‍ത്തിച്ചുവന്നിരുന്ന പി കൃഷ്ണപിള്ളയും ഇ എം എസുമൊക്കെ കമ്യൂണിസ്റ്റ് പാര്‍ടിയിലെത്തിയതും തുടര്‍ന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ കേരള ഘടകമാകെ കമ്യൂണിസ്റ്റായി മാറിയതും. 1936ല്‍ സുന്ദരയ്യ കമ്യൂണിസ്റ്റു പാര്‍ടിയുടെ കേന്ദ്ര കമ്മിറ്റിയില്‍ അംഗമായി. അതിനെ തുടര്‍ന്നാണ് അഖിലേന്ത്യാ കിസാന്‍ സഭയുടെ സ്ഥാപക നേതാക്കളിലൊരാളായി മാറിയത്. പാര്‍ടി നിരോധിക്കപ്പെട്ടതിനെ തുടര്‍ന്ന് 1939 മുതല്‍ 1942 വരെ അദ്ദേഹം ഒളിവില്‍ പ്രവര്‍ത്തിച്ചു. 1943ലും 1948ലും ചേര്‍ന്ന ഒന്നും രണ്ടും പാര്‍ടി കോണ്‍ഗ്രസുകളില്‍വെച്ച് സുന്ദരയ്യ പാര്‍ടി കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം പാര്‍ടി കോണ്‍ഗ്രസ്സിലെ സായുധ പോരാട്ടത്തിെന്‍റ മുദ്രാവാക്യം ഫലപ്രദമായി നടപ്പാക്കപ്പെട്ട ഒരു മേഖലയായിരുന്നു നൈസാം ഭരണത്തിന്‍കീഴിലായിരുന്ന ഹൈദരാബാദ്. തെലുങ്കാനയിലെ സായുധകലാപത്തിന് നേരിട്ട് നേതൃത്വം കൊടുത്ത നേതാക്കളിലൊരാള്‍ പി സുന്ദരയ്യയായിരുന്നു. 1948 മുതല്‍ 1952 വരെ അദ്ദേഹത്തിന് ഒളിവില്‍ പ്രവര്‍ത്തിക്കേണ്ടതായി വന്നു. 1952ല്‍ നടന്ന പ്രത്യേക സമ്മേളനത്തില്‍വെച്ച് കേന്ദ്ര കമ്മിറ്റിയിലേക്കും പൊളിറ്റ് ബ്യൂറോയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. നാലാം പാര്‍ടി കോണ്‍ഗ്രസ് മുതല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയില്‍ ഉയര്‍ന്നുവന്നിരുന്ന അഭിപ്രായ ഭിന്നതകള്‍ ഏഴാം പാര്‍ടി കോണ്‍ഗ്രസ്സിന് മുന്‍പ് പാര്‍ടി ഭിന്നിക്കുന്നതിലേക്കെത്തി. അവിഭക്ത പാര്‍ടിയിലെ റിവിഷനിസ്റ്റ് സമീപനങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് പുനഃസംഘടിപ്പിക്കപ്പെട്ട സിപിഐ എമ്മിെന്‍റ ആദ്യ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത് പി സുന്ദരയ്യയാണ്. 1976ല്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവായ അദ്ദേഹം ആന്ധ്രപ്രദേശിലെ പാര്‍ടി സംസ്ഥാന ഘടകത്തിെന്‍റ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരവെയാണ് 1985ല്‍ നിര്യാതനായത്.

മക്കളുണ്ടാവുന്നത് സാമൂഹ്യപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുമെന്നതിനാല്‍ സുന്ദരയ്യയും ലൈല സുന്ദരയ്യയും അതിനാവശ്യമായ ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. സ്വന്തം ജീവിതം തൊഴിലാളികള്‍ക്കും മറ്റ് അധ്വാനിക്കുന്ന ജനങ്ങള്‍ക്കുമായി പൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ടുള്ള ജീവിതമായിരുന്നു സുന്ദരയ്യയുടേത്. 2012 സുന്ദരയ്യയുടെ ജന്മശതാബ്ദി വര്‍ഷമായി ആചരിക്കണമെന്ന് സിപിഐ എമ്മിെന്‍റ 20-ാം പാര്‍ടി കോണ്‍ഗ്രസ് ഒരു പ്രത്യേക പ്രമേയത്തിലൂടെ തീരുമാനമെടുത്തിരുന്നു. അതിെന്‍റ ഭാഗമായാണ് എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിെന്‍റ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 5ന് ഒരു ഏകദിന സെമിനാര്‍ സംസ്ഥാനതലത്തില്‍ നടത്തുന്നത്.

*
കെ എ വേണുഗോപാലന്‍ ചിന്ത 25 ആഗസ്റ്റ് 2012

No comments: