Thursday, August 9, 2012

മനസ്സും ശരീരവും അക്രമവാസനയും

ലൈംഗികതയെക്കുറിച്ച് തുറന്ന് ചര്‍ച്ച ചെയ്യാന്‍ കേരളസമൂഹം ഇന്നും പാകത കൈവരിച്ചിട്ടില്ല. കുടുംബത്തിനകത്തും വിദ്യാലയങ്ങളിലും ചെറിയ പ്രായത്തില്‍തന്നെ ഇതാരംഭിക്കേണ്ടതുണ്ട്. ഉദാരവല്‍ക്കരണ നയങ്ങളുടെ ഫലമായി സമൂഹത്തില്‍ വേരൂന്നിയ ഉപഭോക്തൃസംസ്‌ക്കാരം കേരളീയ ജീവിതങ്ങളില്‍ മൂടിക്കിടന്ന പല സ്വഭാവവൈചിത്ര്യങ്ങളും രതിവൈകൃതങ്ങളും പുറംലോകത്തെത്തിച്ചതിനെ തുടര്‍ന്ന് അവ സാമൂഹ്യാന്തരീക്ഷം കൂടുതല്‍ അരക്ഷിതവും അസ്വസ്ഥജനകവുമാക്കുകയും ചെയ്തിരിക്കുന്നു. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടങ്ങളിലൂടെ ആര്‍ജ്ജിച്ച സ്വാതന്ത്ര്യവും ജനാധിപത്യവും സൃഷ്ടിച്ച അവബോധമാണ് ഇത്തരം അക്രമങ്ങള്‍ വെളിച്ചം കാണാന്‍ കാരണമായതും അവയ്‌ക്കെതിരെ പ്രതിരോധിക്കാന്‍ സ്ത്രീസമൂഹത്തെ പ്രാപ്തമാക്കിയതും. മുന്‍പ് എല്ലാം കുടുംബത്തിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ അമര്‍ന്നു തീരാറാണ് പതിവ്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമവും കുട്ടികള്‍ക്ക് നേരെയുള്ള അക്രമവും കൂടുതല്‍ പുറത്തുവരാന്‍ തുടങ്ങിയതും ഇതേതുടര്‍ന്നാണ്. സാങ്കേതികതയുടെ വളര്‍ച്ചയ്ക്ക് ധാരാളം അനുകൂലഘടകങ്ങളുണ്ടാകുമ്പോഴും അവ ഉണ്ടാക്കുന്ന ചില സാമൂഹ്യപ്രശ്‌നങ്ങള്‍ ഇത്തരമൊരു സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. സൈബര്‍ലോകം കാട്ടിത്തരുന്ന ലൈംഗിക അരാജകത്വം അത്തരത്തിലൊന്നാണ്. ബാലലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയ കാര്യങ്ങള്‍ ആരേയും  അമ്പരപ്പിക്കുന്നതാണ്.

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്നതുകൊണ്ട് സ്‌കൂളിനടുത്തുള്ള കടകളില്‍ കുട്ടികള്‍ ഇത് സൂക്ഷിക്കാന്‍ കൊടുക്കും. 50 പൈസ വാടക ഈടാക്കും. വൈകിട്ട് തിരികെ വാങ്ങിക്കൊണ്ടു പോവുകയും ചെയ്യും. വളരെ നിരുപദ്രവമായ കാര്യം. എന്നാല്‍ മൊബൈലിലെ മെമ്മറി ചിപ്‌സില്‍ നീലച്ചിത്രങ്ങള്‍ കടക്കാര്‍ നിറച്ചുകൊടുക്കുന്നത് യാദൃശ്ചികമായാണ് അധ്യാപകരുടെ ശ്രദ്ധയില്‍പെട്ടത്. ഇതുപോലെ ധാരാളം സൈബര്‍ കുറ്റകൃത്യങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. ഈ സാങ്കേതികത അണുകുടുംബങ്ങളിലേക്ക് തുറന്നുവിട്ട ദുര്‍ഭൂതങ്ങളാണ് ബാലലൈംഗിക പീഡനവും ഗാര്‍ഹിക പീഡനവും. അതേസമയം ആത്മനിയന്ത്രണമില്ലാത്ത പുരുഷനുവേണ്ടി ശാസ്ത്രവും സാങ്കേതികതയും സാമൂഹ്യനീതിതന്നെയും മാറ്റിമറിക്കണമെന്ന് പറയുന്നത് ശുദ്ധഅസംബന്ധമാണുതാനും. ഇതൊരു ക്രിമിനല്‍ കുറ്റമായി ഭൂരിപക്ഷസംഭവങ്ങളിലും കാണേണ്ടതുണ്ട്.

എന്നാല്‍ അസംതൃപ്തമായ ലൈംഗികത അക്രമവാസനയിലേക്ക് വഴുതി വീഴുന്നതായി മനോവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നീലച്ചിത്രങ്ങളുടെ സ്വാധീനത്തില്‍ യഥാര്‍ഥ ലൈംഗികത തെറ്റിദ്ധരിക്കപ്പെടുകയും ഇവ ഉണ്ടാക്കുന്ന വൈകാരിക സമ്മര്‍ദ്ദം കാടത്തത്തിലേക്ക് പുരുഷനെ തള്ളിയിടുകയുമാണെന്നാണ് ഇവര്‍ വാദിക്കുന്നത്.

പ്രശസ്ത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. കൃഷ്ണപ്രസാദ് ശ്രീധറിന്റെ വിലയിരുത്തല്‍ ഇങ്ങനെയാണ് - ''പുരുഷന്മാരില്‍ ലൈംഗികഅസ്വസ്ഥത വളരെ കൂടുതലായി കാണുന്നുണ്ട്. സ്ത്രീകളില്‍ പൊതുവേ പ്രണയ (റൊമാന്‍സ്)ത്തിനാണ് ഊന്നല്‍ കാണുന്നത്. ആരോഗ്യമുള്ള പുരുഷന് 100 വയസ്സായാലും ലൈംഗികത അവശ്യഘടകമാണ്. പുരുഷന്റെ ലൈംഗികാസക്തിക്ക് മുന്‍പ് ചുവന്ന തെരുവുകളുണ്ടായിരുന്നു. മദ്യപാനം പോലും വര്‍ധിച്ചത് ഇതുകൊണ്ടാണ്. പുരുഷന് ആവശ്യമുള്ള ശുശ്രൂഷയും സ്ത്രീസാന്നിദ്ധ്യവും ലഭിക്കുന്നില്ല. ലഹരി (ഇന്റ്റോക്‌സികേഷന്‍) കൊടുക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമെങ്കില്‍ കുറെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ഇവിടെവരുന്ന പല രോഗികള്‍ക്കും ഈ ചികിത്സ ഉപദേശിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടുണ്ട്.

പുരുഷന്മാരില്‍ ബാലലൈംഗിക പീഡനവാസന (പീഡോഫീലിയ) ഒരു രോഗമായി കഴിഞ്ഞാല്‍ അത് മാറ്റിയെടുക്കാന്‍ പ്രയാസമാണ്. കേരളത്തില്‍ ഇത്തരം പഠനങ്ങള്‍ പുരുഷന്മാരില്‍ നടക്കുന്നില്ല. പഠനം മുഴുവനും താഴെക്കിടയിലാണ്. ഉപരിവര്‍ഗ്ഗത്തിനിടയില്‍ ഈ പ്രശ്‌നം ഒരിക്കലും പുറത്താകില്ല. മധ്യവര്‍ഗ്ഗം രഹസ്യമായി ചികിത്സ തേടിയെത്താറുണ്ട്.പീഡോഫീലിയ ബാധിക്കുന്ന പുരുഷന്മാരില്‍ ചെറിയ പ്രായത്തിലുള്ള പെണ്‍കുട്ടികളോട് ലൈംഗികാസക്തി കൂടുന്നത് അവര്‍ പുരുഷനാണെന്ന ആത്മവിശ്വാസം നഷ്ടപ്പടുന്നതുകൊണ്ടാണ്. മുതിര്‍ന്ന സ്ത്രീകളുമായി ഇടപഴകാന്‍ ആവശ്യമായ പക്വത ഇത്തരം പുരുഷന്മാര്‍ക്ക് കുറവായിരിക്കും.''

ലൈംഗിക പീഡനത്തിനിരയാകുന്ന പെണ്‍കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനോടൊപ്പം അവളുടെ മാനസികമായ മുറിവുകള്‍ ചികിത്സിക്കുകയെന്നതും ഏറെശ്രദ്ധിക്കേണ്ട ഘടകമാണെന്ന് പ്രമുഖ മനോരോഗ വിദഗ്ധന്‍ ഡോ. സി ജെ ജോണ്‍ അഭിപ്രായപ്പെട്ടു. ''അച്ഛന്‍ കുട്ടിയെ ചൂഷണം ചെയ്യുന്നതായി  കണ്ടെത്തിയാല്‍ കുട്ടിയെ കെയര്‍ ഹോമിലേക്കോ, മറ്റ് സുരക്ഷിതമായ സ്ഥലത്തേക്കോ മാറ്റുകയാണ് വേണ്ടത്. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ അത് നടക്കുന്നില്ല എന്ന് മാത്രമല്ല കുട്ടിയെ കുറ്റപ്പെടുത്താനാണ് അമ്മമാര്‍ വരെ ശ്രമിക്കുക. അത് നിന്റെ തോന്നലാണെന്ന് പറഞ്ഞ് നിസ്സാരവല്‍ക്കരിക്കും. അതിനുള്ള കാരണങ്ങള്‍ രണ്ടാണ്. അച്ഛന്‍ മകളോട് അങ്ങനെ ചെയ്യില്ല എന്ന വിശ്വാസമാണ് ഒന്ന്. മറ്റൊന്ന് ഭര്‍ത്താവിനെ എങ്ങനെ ചോദ്യം ചെയ്യും, ദാമ്പത്യബന്ധം തകര്‍ന്നാല്‍ കുടുംബം  ആര് നോക്കും തുടങ്ങി സ്ത്രീയുടെ മനസ്സിലുണ്ടാകുന്ന കുറേ ആകുലതകളും ചോദ്യങ്ങളുമുണ്ട്. ഒടുവില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ അമ്മ നിര്‍ബന്ധിതയാകുന്നു.

അച്ഛനില്‍ നിന്ന് ലൈംഗിക പീഡനത്തിനിരയാകുന്ന കുട്ടിയുടെ മനസ്സിലെ മുറിവുകള്‍ മാറ്റുക ദുഷ്‌കരമാണ്. എത്ര കൗണ്‍സിലിംഗ് നല്‍കിയാലും ഒരംശം ബാക്കിനില്‍ക്കും. സ്വന്തം വീട്ടില്‍ നിന്ന് ഇത്തരമൊരനുഭവമുണ്ടാകുമ്പോള്‍ വേറെവിടെയും സുരക്ഷിതത്വമില്ലെന്ന ചിന്തയാണ് അതിന് കാരണം. ഇത്തരം കേസുകളില്‍ പ്രതിസ്ഥാനത്തുള്ളവര്‍ ശിക്ഷിക്കപ്പെടുവാനും സാധ്യത കുറവാണ്. ഇത്തരം അച്ഛനമ്മമാര്‍ മാന്യന്‍മാരായി തുടരുന്നു എന്നതാണ് മറ്റൊരു സത്യം. പലപ്പോഴും ഈ ആളുകളുടെ വ്യക്തിവൈകല്യം തിരിച്ചറിയാന്‍ കഴിയില്ല. മറ്റുള്ളവരോടും ഭാര്യയോടുമെല്ലാം മാന്യമായി ഇവര്‍ പെരുമാറും. മറ്റാരും അറിയാതെ തന്നെ ലഭ്യമാകുന്ന ലൈംഗിക വസ്തുവായാണ് ഇവര്‍ പെണ്‍മക്കളെ കാണുക. ഇക്കാര്യം പുറത്തുപറഞ്ഞാലും ആരും വിശ്വസിക്കില്ല എല്ലാവരും നിന്നെ കുറ്റപ്പെടുത്തും എന്നിങ്ങനെ അച്ഛന്‍ ഭീഷണിപ്പെടുത്തുമ്പോള്‍ കുട്ടി ഭയന്നുപോകും. പീഡിപ്പിക്കുന്നയാള്‍ ക്രിമിനല്‍ സ്വഭാവമുള്ള ഒരാളാകുമ്പോഴാണ് പറവൂര്‍ കേസിലെ പ്രതിയെപ്പോലെ പണത്തിനുവേണ്ടി കുട്ടിയെ വീണ്ടും ഉപയോഗിക്കുവാന്‍ തുനിയുന്നത്. ടിവി, ഇന്റര്‍നെറ്റ്, മൊബൈല്‍ എന്നിവ ലൈംഗികസാഹസികതയ്ക്കും അരാജകത്വത്തിനും സാധ്യതകൂട്ടുന്നുണ്ട്. കുട്ടികള്‍ക്ക് പ്രായത്തിനനുസരിച്ചുള്ള ലൈംഗികവിദ്യാഭ്യാസം പകര്‍ന്നു നല്‍കണം. മൂന്നുവയസ്സുമുതല്‍ ഇതാരംഭിക്കാവുന്നതാണ്.''

പീഡിപ്പിക്കുന്നവരെല്ലാം മാനസികരോഗികളാകണമെന്നില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മനശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. അരുണ്‍ ബി നായര്‍ പറഞ്ഞു.
''കോഴിക്കോട് കുട്ടികള്‍ക്കിടെ നടത്തിയ രണ്ട് പഠനങ്ങളില്‍ ആണ്‍-പെണ്‍ ഭേദമില്ലാതെ ജീവിതത്തില്‍ ഏതെങ്കിലും വിധത്തില്‍ പീഡനത്തിനിരയായവരാണ് ഭൂരിപക്ഷവും. ഇതില്‍ 80 ശതമാനം പേര്‍ക്കും  അറിയാവുന്ന വ്യക്തികളില്‍ നിന്നുമാണ് പീഡനമേല്‍ക്കേണ്ടി വന്നത്. കുടുംബത്തിനകത്തു നിന്നും ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വന്നത് 20 ശതമാനത്തില്‍ താഴെയുള്ളവര്‍ക്കാണ്. മദ്യപാനമാണ്  കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമത്തിന് ഒരു പ്രധാനകാരണം. മദ്യപിച്ചാല്‍ ഒരു വ്യക്തി അച്ഛനാണെന്നിരിക്കട്ടെ അയാളുടെ തലച്ചോര്‍ ഘടനാപരമായ ചില മാറ്റങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. അമിതമായ മദ്യപാനം ഇത്തരം വ്യക്തികളില്‍ ആത്മനിയന്ത്രണം നഷ്ടപ്പെടുത്തുന്നു. ഇങ്ങനെ മദ്യത്തിന് അടിമയായവര്‍ അത് കുടിക്കാത്ത സമയത്തും ആത്മനിയന്ത്രണം നഷ്ടപ്പെട്ടവരായാണ് കാണപ്പെടുന്നതെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

പീഡനം നടന്നാല്‍ അത് മൂടിവെയ്ക്കാനുള്ള ശ്രമമാണ് കണ്ടുവരുന്ന ഒരു പൊതുസ്വഭാവം. വര്‍ഷങ്ങള്‍ക്ക് ശേഷം വഷളായ മാനസികാവസ്ഥയുമായാണ് കൂടുതല്‍പേരും ചികിത്സയ്‌ക്കെത്താറുള്ളത്. പീഡനത്തിന് വിധേയമായ കുട്ടി ഉടനടി ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. മുതിര്‍ന്നവരില്‍ നിന്ന് അകന്നുനില്‍ക്കാനുള്ള ശ്രമം, അകാരണമായ ദേഷ്യം, ഭക്ഷണത്തോടും പ്രത്യേക ഭക്ഷണപദാര്‍ഥങ്ങളായ തൈര്, പഴം എന്നിവയോട് വിരക്തി മുതലായവ സാധാരണയായി കാണിക്കുന്ന ചില ലക്ഷണങ്ങളാണ്. പീഡനമേറ്റവരില്‍ തൊണ്ടയിലും മൂത്രത്തിലും അണുബാധ സാധാരണയായി കണ്ടുവരുന്നു. അമ്മയേക്കാള്‍ കൂടുതല്‍ അടുപ്പം കാണിക്കുന്നവര്‍, അമ്മയ്ക്കും മകള്‍ക്കുമിടയില്‍ അസ്വാരസ്യം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍, മദ്യപാനിയായവര്‍ എന്നിങ്ങനെയാണ് സ്വഭാവവൈകൃതം കാണിക്കുന്ന അച്ഛന്‍മാരുടെ ലക്ഷണങ്ങള്‍. പീഡനം നടത്തുന്നവരില്‍ 80 ശതമാനം പേരും സമൂഹത്തില്‍ മാന്യമായി നടക്കുന്നവരാണ്. എന്നാല്‍ ശിക്ഷ വകവെയ്ക്കാതെ കുറ്റബോധമില്ലാത്തവരുമുണ്ട്. 20 ശതമാനത്തില്‍ താഴെയാണ് ഇങ്ങനെയുള്ളവര്‍.''

*
തയ്യാറാക്കിയത്
ശ്രീരഞ്ജിനി സി എസ്, റീനുമാത്യു, ഗീതാനസീര്‍, ജനയുഗം വിവിധ ബ്യൂറോകള്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ലൈംഗികതയെക്കുറിച്ച് തുറന്ന് ചര്‍ച്ച ചെയ്യാന്‍ കേരളസമൂഹം ഇന്നും പാകത കൈവരിച്ചിട്ടില്ല. കുടുംബത്തിനകത്തും വിദ്യാലയങ്ങളിലും ചെറിയ പ്രായത്തില്‍തന്നെ ഇതാരംഭിക്കേണ്ടതുണ്ട്. ഉദാരവല്‍ക്കരണ നയങ്ങളുടെ ഫലമായി സമൂഹത്തില്‍ വേരൂന്നിയ ഉപഭോക്തൃസംസ്‌ക്കാരം കേരളീയ ജീവിതങ്ങളില്‍ മൂടിക്കിടന്ന പല സ്വഭാവവൈചിത്ര്യങ്ങളും രതിവൈകൃതങ്ങളും പുറംലോകത്തെത്തിച്ചതിനെ തുടര്‍ന്ന് അവ സാമൂഹ്യാന്തരീക്ഷം കൂടുതല്‍ അരക്ഷിതവും അസ്വസ്ഥജനകവുമാക്കുകയും ചെയ്തിരിക്കുന്നു. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന പോരാട്ടങ്ങളിലൂടെ ആര്‍ജ്ജിച്ച സ്വാതന്ത്ര്യവും ജനാധിപത്യവും സൃഷ്ടിച്ച അവബോധമാണ് ഇത്തരം അക്രമങ്ങള്‍ വെളിച്ചം കാണാന്‍ കാരണമായതും അവയ്‌ക്കെതിരെ പ്രതിരോധിക്കാന്‍ സ്ത്രീസമൂഹത്തെ പ്രാപ്തമാക്കിയതും. മുന്‍പ് എല്ലാം കുടുംബത്തിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ അമര്‍ന്നു തീരാറാണ് പതിവ്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമവും കുട്ടികള്‍ക്ക് നേരെയുള്ള അക്രമവും കൂടുതല്‍ പുറത്തുവരാന്‍ തുടങ്ങിയതും ഇതേതുടര്‍ന്നാണ്. സാങ്കേതികതയുടെ വളര്‍ച്ചയ്ക്ക് ധാരാളം അനുകൂലഘടകങ്ങളുണ്ടാകുമ്പോഴും അവ ഉണ്ടാക്കുന്ന ചില സാമൂഹ്യപ്രശ്‌നങ്ങള്‍ ഇത്തരമൊരു സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. സൈബര്‍ലോകം കാട്ടിത്തരുന്ന ലൈംഗിക അരാജകത്വം അത്തരത്തിലൊന്നാണ്. ബാലലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയ കാര്യങ്ങള്‍ ആരേയും അമ്പരപ്പിക്കുന്നതാണ്.