Friday, August 31, 2012

ഗുരുവിന്റെ ജീവിതവും സന്ദേശവും

ആധുനിക കേരളത്തിന്റെ സമൂഹഘടനയില്‍ അതിപ്രധാനമായ മാറ്റത്തിന് നേതൃത്വം നല്‍കുന്നതില്‍ മഹത്തായ പങ്കുവഹിച്ച ശ്രീനാരായണഗുരുവിന്റെ 158-ാം ജന്മദിനമാണ് ഇന്ന്. ജാതിരഹിത- മതനിരപേക്ഷ കേരളം മനസ്സില്‍ കണ്ട സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ശ്രീനാരായണഗുരു കേരളീയന്റെ മനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കും എന്നതില്‍ സംശയമില്ല.

1856ല്‍ തിരുവനന്തപുരത്തിനടുത്ത് ചെമ്പഴന്തി ഗ്രാമത്തിലാണ് ജനം. കുട്ടിക്കാലത്തുതന്നെ ആത്മീയതയിലും ഭക്തിയിലും തല്‍പ്പരനായിരുന്ന അദ്ദേഹം അന്ത്യംവരെയും യഥാര്‍ഥ സന്യാസജീവിതം നയിച്ചു. സംസ്കൃതഭാഷയിലും ഹൈന്ദവദര്‍ശനത്തിലും പാണ്ഡിത്യം നേടിയ ഗുരു ഈഴവരുടെയും മറ്റു പിന്നോക്കവിഭാഗക്കാരുടെയും സാമൂഹ്യമായ പിന്നോക്കാവസ്ഥ അവസാനിപ്പിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവച്ചു. സവര്‍ണ മേധാവിത്വത്തിനെതിരായി പ്രത്യേകിച്ചും, ബ്രാഹ്മണാധിപത്യത്തിനെതിരായി അതിശക്തമായ പോരാട്ടമാണ് ശ്രീനാരായണഗുരു നടത്തിയത്. 1888ല്‍ അരുവിപ്പുറത്ത് ശിവക്ഷേത്രം സ്ഥാപിക്കുകയും ശിവനെ സ്വയം പ്രതിഷ്ഠിക്കുകയും ചെയ്തു. ശിവപ്രതിഷ്ഠ നടത്താനുള്ള അവകാശം ബ്രാഹ്മണര്‍ക്ക് മാത്രമാണെന്നു കരുതിയ അന്നത്തെ സാമൂഹ്യഘടനയില്‍ സുപ്രധാനമായ മാറ്റത്തിന് തിരികൊളുത്തിയ സംഭവമായിരുന്നു ഇത്. ഇതിനെതിരെയുള്ള വിമര്‍ശങ്ങള്‍ക്ക് അദ്ദേഹം ചുട്ട മറുപടി നല്‍കി. താന്‍ ബ്രാഹ്മണശിവനെയല്ല ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചതെന്ന് വിമര്‍ശകരോട് അദ്ദേഹം തിരിച്ചടിച്ചു. അരുവിപ്പുറം പ്രതിഷ്ഠയിലൂടെ കേരളത്തിലെ ജാതിവ്യവസ്ഥയ്ക്കുതന്നെ കടുത്ത പ്രഹരമേല്‍പ്പിക്കുകയാണ് ചെയ്തത്്. 1904ല്‍ ശിവഗിരി ക്ഷേത്രവും 1913ല്‍ ആലുവയില്‍ അദൈ്വതാശ്രമവും ആരംഭിച്ചു. 1924ല്‍ ആലുവയില്‍ സര്‍വമത സമ്മേളനവും വിളിച്ചുചേര്‍ത്തു. കേരളത്തിന്റെ പലഭാഗത്തും ക്ഷേത്രങ്ങള്‍ സ്ഥാപിച്ച് ശാന്തിക്കാരായി ഈഴവരെ നിശ്ചയിച്ചു. ക്ഷേത്രത്തോടനുബന്ധിച്ച് വിദ്യാലയങ്ങളും വായനശാലകളും സ്ഥാപിച്ചു. വിദ്യാഭ്യാസം സ്വാതന്ത്ര്യത്തിന് വഴിതെളിക്കുമെന്ന് അദ്ദേഹം കരുതി. 1928 സെപ്തംബര്‍ 20നു വര്‍ക്കലയില്‍ ശ്രീനാരായണഗുരു അന്തരിച്ചു.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ സന്ദേശം അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തിലേക്ക് വെളിച്ചം വീശുന്നതാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരു സന്ദേശം ഇന്ന് വളരെ പ്രസക്തവുമാണ്. പ്രത്യേകിച്ച് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കണ്ടുകൂടായ്മയും കൊടികുത്തിവാണ, ഭ്രാന്താലയം എന്ന പേരു കേള്‍പ്പിച്ച കേരളത്തില്‍. കേരളത്തിനു പുറത്ത് ഇന്ത്യയുടെ മിക്കഭാഗത്തും ജാതിവ്യവസ്ഥയും ജാതിസ്പര്‍ധയും അനാചാരവും അന്ധവിശ്വാസവും നിലനില്‍ക്കുകയാണെന്ന വസ്തുതയും ഇതോടൊപ്പം ഓര്‍ക്കേണ്ടതാണ്. ഇതൊക്കെ നിലനിര്‍ത്തുന്നതിലാണ് ഭരണവര്‍ഗത്തിന് താല്‍പ്പര്യം. ജനങ്ങളുടെ യോജിപ്പല്ല, ഭിന്നിപ്പാണ് അവര്‍ക്കാവശ്യം. ജാതി ചോദിക്കരുത്, വിചാരിക്കരുത്, പറയരുത് എന്ന ശ്രീനാരായണഗുരുവിന്റെ മഹത്തായ സന്ദേശം ബോധപൂര്‍വം നിരാകരിച്ച് ജാതി ഉച്ചത്തില്‍ പറയണം എന്നുപോലും ആഹ്വാനംചെയ്യാന്‍ അദ്ദേഹത്തിന്റെ അനുയായികള്‍ എന്ന് പറയുന്നവര്‍ക്ക് മടിയില്ല എന്നത് ഖേദകരം തന്നെ.

ശ്രീനാരായണഗുരുവിനെ ഇപ്പോഴും സ്മരിക്കുന്നുവെങ്കിലും, അദ്ദേഹത്തിന്റെ ജന്മദിനവും ചരമദിനവും അവധിദിനമായി പ്രഖ്യാപിക്കപ്പെട്ടു എങ്കിലും അദ്ദേഹത്തിന്റെ മഹത്തായ സന്ദേശം പ്രാവര്‍ത്തികമാക്കുന്നതില്‍ കേരളീയര്‍ പരാജയപ്പെടുകയാണ്. ഇക്കാര്യത്തില്‍ കേരളീയര്‍ വിജയിച്ചോ, പരാജയപ്പെട്ടോ എന്നതിനെപ്പറ്റി ആത്മപരിശോധന ആവശ്യമായ ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ജാതിവ്യവസ്ഥ അരക്കിട്ടുറപ്പിക്കാന്‍ ശ്രമം നടക്കുന്നു. ജാതിവ്യത്യാസം നിലനിര്‍ത്താന്‍ മാത്രമല്ല, വര്‍ഗീയവികാരം ശക്തിപ്പെടുത്താനും അങ്ങിങ്ങായി ആലോചനകള്‍ നടക്കുന്നു. ഹിന്ദുരാഷ്ട്രവാദവും ഹിന്ദുവര്‍ഗീയതയും സംഘപരിവാറിന്റെ അടിസ്ഥാന മുദ്രാവക്യമാണ്. എന്നാല്‍, മുസ്ലിംലീഗിനു പകരം ഹിന്ദുലീഗ് രൂപീകരിക്കണമെന്ന ചിന്ത ആരെ സഹായിക്കാനാണെന്ന് ഇതിന്റെ വക്താക്കള്‍ വിശദീകരിക്കേണ്ടതുണ്ട്. ശ്രീനാരായണഗുരുവോ ചട്ടമ്പിസ്വാമികളോ ഇത്തരത്തില്‍ ഒരു ചിന്ത വച്ചുപുലര്‍ത്തിയതായി കേട്ടിട്ടില്ല. അവര്‍ എല്ലാത്തരം വര്‍ഗീയതകള്‍ക്കും എതിരായിരുന്നു എന്നതാണ് വാസ്തവം. എല്ലാ മുസ്ലിങ്ങളും യോജിക്കണമെന്നാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ആവശ്യപ്പെടുന്നത്. മതന്യൂനപക്ഷത്തിന്റെ പേരില്‍ കടുത്ത വിലപേശലിലൂടെ അഞ്ചാം മന്ത്രിസ്ഥാനം പിടിച്ചുവാങ്ങി. അധികാരം നിലനിര്‍ത്താനുള്ള വ്യഗ്രതയില്‍ മുസ്ലിംലീഗിന്റെ മുമ്പില്‍ പഞ്ചപുച്ഛമടക്കി കീഴടങ്ങിയ കോണ്‍ഗ്രസിനെ രക്ഷിക്കാനാണ് പ്രത്യക്ഷമായോ പരോക്ഷമായോ ഹിന്ദുലീഗിന്റെ വക്താക്കള്‍ ശ്രമിക്കുന്നത്. സമുദായത്തിന്റെ പേരില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വിലപേശി വാങ്ങി വിദ്യാഭ്യാസം കച്ചവടച്ചരക്കാക്കി മാറ്റുന്ന പ്രക്രിയയിലാണ് പലരും ഏര്‍പ്പെട്ടിരിക്കുന്നത്. വിദ്യ നേടി സ്വതന്ത്രരാകാനാണ് ശ്രീനാരായണഗുരു ഉപദേശിച്ചതെങ്കില്‍ വിദ്യയോടൊപ്പം അടിമത്തം വിലയ്ക്കു വാങ്ങാനാണ് ചില മതനേതാക്കളും സമുദായനേതാക്കളും ആവശ്യപ്പെടുന്നത്.

ഈ പ്രത്യേക സാഹചര്യത്തില്‍ ശ്രീനാരായണഗുരുവിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ മഹത്തായ സന്ദേശം മുറുകെ പിടിക്കാനും പ്രാവര്‍ത്തികമാക്കാനുമാണ് കേരളീയര്‍ ശ്രമിക്കേണ്ടത്. ഗുരുവിനെ ഓര്‍ക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ സന്ദേശം നിരാകരിക്കുകയല്ല, സ്വാംശീകരിക്കുകയാണ് വേണ്ടത്. ജാതിഭേദവും മതദ്വേഷവുമില്ലാതെ ജനങ്ങള്‍ സഹോദരതുല്യം ജീവിക്കുന്ന കേരളമാണ് ഗുരു സങ്കല്‍പ്പിച്ചത്. അതിനു ഭംഗം വരുത്തുന്ന ഒന്നുംതന്നെ ഗുരുവിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരില്‍നിന്ന് ഉണ്ടാകാന്‍ പാടില്ല തന്നെ.

*
വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി 31 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ആധുനിക കേരളത്തിന്റെ സമൂഹഘടനയില്‍ അതിപ്രധാനമായ മാറ്റത്തിന് നേതൃത്വം നല്‍കുന്നതില്‍ മഹത്തായ പങ്കുവഹിച്ച ശ്രീനാരായണഗുരുവിന്റെ 158-ാം ജന്മദിനമാണ് ഇന്ന്. ജാതിരഹിത- മതനിരപേക്ഷ കേരളം മനസ്സില്‍ കണ്ട സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ശ്രീനാരായണഗുരു കേരളീയന്റെ മനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കും എന്നതില്‍ സംശയമില്ല.