Tuesday, August 14, 2012

യൂണിയന്‍ വിരോധത്തിനു പിന്നിലെ കാപട്യം

അഭികാമ്യമല്ലാത്ത ഒരു പ്രതിഭാസമാണ് ട്രേഡ് യൂണിയന്‍ എന്നാണ് തുടക്കം തൊട്ടേ ബൂര്‍ഷ്വാ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ വാദിച്ചുകൊണ്ടിരുന്നത്. ക്ലാസിക്കല്‍ അര്‍ഥശാസ്ത്രത്തിനു തൊട്ടുപിറകെ വന്ന, ""ഗ്രാമ്യ സാമ്പത്തിക ശാസ്ത്രം"" (Vulgar Economics) എന്ന മാര്‍ക്സ് വിളിച്ച അര്‍ഥശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം മാത്രമല്ല, ക്ലാസിക്കല്‍ അര്‍ഥശാസ്ത്രത്തിന് പിന്നീടുണ്ടായ മാതൃകകളെ സംബന്ധിച്ചിടത്തോളവും ഇത് ശരിയാണ്. പിന്നീടുണ്ടായ മാതൃകകളില്‍ ഒന്നാണ് ജോണ്‍ സ്റ്റുവര്‍ട്ട് മില്ലിന്റെ ""വേതന ഫണ്ട് സിദ്ധാന്തം"". അതിങ്ങനെ വിശദീകരിയ്ക്കാം. സമൂഹത്തില്‍ എല്ലാ സമയത്തും ഒരു ""വേതന ഫണ്ട്"" ഉണ്ടായിരിക്കും; അതില്‍നിന്നാണ് തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നത്.

സമൂഹത്തില്‍ യൂണിയനില്‍ അംഗമായ തൊഴിലാളികളുണ്ടെന്നും അവര്‍ യൂണിയന്‍ ഉണ്ടാക്കിയിട്ടുള്ളതു കാരണം അവര്‍ക്ക് കൂടുതല്‍ കൂലി നേടാനാകുമെന്നും കരുതുക. യൂണിയനില്‍പെടാത്ത തൊഴിലാളികള്‍ക്ക് നല്‍കാനുള്ള തുക, ഇതു കാരണം കുറയുന്നു എന്നാണ് ഇതിന്നര്‍ഥം. അതിനാല്‍ ട്രേഡ് യൂണിയനുകള്‍കൊണ്ട് എല്ലാവര്‍ക്കും ഗുണമുണ്ടാകുന്നില്ല. അതുകൊണ്ട് കുറച്ച് തൊഴിലാളികള്‍ക്ക് മാത്രമേ ഗുണമുണ്ടാകുന്നുള്ളൂ; അത് മറ്റുള്ള തൊഴിലാളികളുടെ ചെലവിലാണുതാനും. അതുകൊണ്ട് തൊഴിലാളികള്‍ക്കിടയിലെ അസമത്വം വര്‍ധിപ്പിയ്ക്കുകയാണ് ട്രേഡ് യൂണിയനുകള്‍ അനിവാര്യമായും ചെയ്യുന്നത്. പല തരത്തിലുള്ള വാദങ്ങള്‍ സ്റ്റുവര്‍ട്ട് മില്ലിന്റെ അനുയായിയായ സിറ്റിസണ്‍ വെസ്റ്റണ്‍, ഇന്‍റര്‍ നാഷണല്‍ വര്‍ക്കിങ്ങ് മെന്‍സ് അസോസിയേഷെന്‍റ (ഒന്നാം ഇന്‍റര്‍ നാഷണല്‍) ഒരു യോഗത്തിലാണ് ഈ വീക്ഷണം ശക്തിയായി അവതരിപ്പിച്ചത്. ആ വീക്ഷണത്തെ, തന്റെ പ്രസംഗത്തില്‍ മാര്‍ക്സ് നിശിതമായി വിമര്‍ശിച്ചു. ആ പ്രസംഗമാണ് പിന്നീട് ""കൂലി, വില, ലാഭം"" എന്ന പേരിലുള്ള ലഘുലേഖയായി പ്രസിദ്ധീകരിയ്ക്കപ്പെട്ടത്. അപ്പോഴും പ്രസിദ്ധീകരിയ്ക്കപ്പെട്ടു കഴിഞ്ഞിട്ടില്ലാതിരുന്ന മാര്‍ക്സിന്റെ രചനയായ ""മൂലധന""ത്തിന്റെ മൗലികതത്വങ്ങള്‍ അതില്‍ ഒരു രൂപരേഖയായി കൊടുത്തിരിക്കുന്നു.

യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍കൊണ്ട് തൊഴിലാളികള്‍ക്ക് ആകെത്തന്നെ കൂടുതല്‍ ഉയര്‍ന്ന വേതനത്തിന്റെ രൂപത്തില്‍ മെച്ചമുണ്ടാകുന്നുവെന്നും അത് ലാഭത്തില്‍നിന്നാണെന്നും ആ ലഘുലേഖയില്‍ അദ്ദേഹം വാദിക്കുന്നു. മുതലാളിമാരുടെ കൈകളിലേക്ക് വന്നു ചേരുമായിരുന്ന വരുമാനത്തില്‍ ഒരു ഭാഗം, അതിനുപകരം ഉയര്‍ന്ന വേതനത്തിന്റെ രൂപത്തില്‍ തൊഴിലാളികളുടെ കൈകളിലേക്ക് വന്നു ചേരുന്നു. അതിന്നനുസരിച്ച്, ഈ വരുമാനത്തില്‍നിന്ന് രൂപം കൊള്ളുമായിരുന്ന മുതലാളിമാരുടെ ആവശ്യം നിറവേറ്റുന്നതിനുവേണ്ടി ഉല്‍പാദിപ്പിയ്ക്കപ്പെടുമായിരുന്ന ഉല്‍പന്നങ്ങള്‍ക്ക് പകരമായി, തൊഴിലാളികളുടെ അധികരിച്ച ഡിമാന്‍റ് നിറവേറ്റുന്നതിനുവേണ്ടി വ്യത്യസ്ത ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. ""നവ ക്ലാസിക്കല്‍ സാമ്പത്തികശാസ്ത്രം"" രൂപംകൊണ്ട 1870നുശേഷം (മാര്‍ഷല്‍, വാല്‍റാസ്, മെന്‍ഗര്‍, ജെവോന്‍സ് തുടങ്ങിയ ഗ്രന്ഥകര്‍ത്താക്കളാണ് അത് വിശദീകരിച്ചത്) ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിനെതിരായി വ്യത്യസ്തമായ ഒരു സൈദ്ധാന്തികവാദമുഖം അവതരിപ്പിയ്ക്കപ്പെട്ടു. അതിങ്ങനെ പോകുന്നു: ഒരു മുതലാളിത്ത സമ്പദ്വ്യവസ്ഥയില്‍, എല്ലാ വിപണി ഇടപാടുകളുടെയും നടത്തിപ്പിന്നായി (ക്ലിയര്‍) വിലകളുടെ കാര്യത്തില്‍ ക്രമീകരണം ഉണ്ടാക്കപ്പെടുന്നുണ്ട്. അതായത് ഇത്തരം ക്രമീകരണങ്ങളിലൂടെ വിലകള്‍ സ്ഥിരീകരിയ്ക്കപ്പെടുന്നു. അതനുസരിച്ച് എത്രയാണോ ഡിമാന്‍റ്, അതിനു ശരിക്കും തുല്യമായ അളവില്‍ സപ്ലൈ ഉണ്ടാകുന്നു.

ഒരു പ്രത്യേക യഥാര്‍ത്ഥ വേതന നിരക്കോടുകൂടി തൊഴില്‍വിപണിയിലും ഇടപാടു നടക്കുന്നു. അതായത് മേല്‍പ്പറഞ്ഞ യഥാര്‍ത്ഥ വേതനിരക്ക് സ്ഥിരീകരിയ്ക്കപ്പെട്ടു കഴിഞ്ഞാല്‍ (വിപണിയെ സ്വതന്ത്രമായി പ്രവര്‍ത്തിയ്ക്കാന്‍ അനുവദിയ്ക്കുകയാണെങ്കില്‍ അത് സ്വാഭാവികമായി സംഭവിയ്ക്കുക തന്നെ ചെയ്യും) ആ സമ്പദ്വ്യവസ്ഥയില്‍ എല്ലാവര്‍ക്കും പൂര്‍ണമായ തൊഴില്‍ ഉണ്ടായിരിക്കും. ഈ സിദ്ധാന്തത്തില്‍നിന്ന് കിട്ടുന്നത് ഇതാണ്: ഒരു നിശ്ചിത യഥാര്‍ഥ വേതനനിരക്കില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍, യഥാര്‍ഥത്തിലും തൊഴിലില്ലായ്മ ഉണ്ടാവുകയാണെങ്കില്‍, അതിനുള്ള കാരണം കിടക്കുന്നത്, വിപണിയെ സ്വതന്ത്രമായി പ്രവര്‍ത്തിയ്ക്കാന്‍ വിടുന്നില്ല എന്ന വസ്തുതയിലാണ്. അതായത് പൂര്‍ണമായ തൊഴില്‍ ലഭിയ്ക്കാന്‍ ആവശ്യമായ തലത്തിലേക്ക് യഥാര്‍ത്ഥ വേതനിരക്കിനെ താഴാന്‍ അനുവദിയ്ക്കുന്നില്ല; വേതനനിരക്ക് കൃത്രിമമായി ഉയര്‍ത്തിനിര്‍ത്തപ്പെടുകയാണ്. അതിനാല്‍, ഈ കാഴ്ചപ്പാട് അനുസരിച്ച്, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം അനിവാര്യമായും തൊഴിലില്ലായ്മയിലേയ്ക്കാണ് നയിക്കുന്നത്. വിപണി ഇടപാടിനുസരിച്ച് ലഭിക്കുമായിരുന്ന വേതനനിരക്ക് തൊഴിലാളികള്‍ക്ക് നേടിക്കൊടുക്കുന്നതിനു മാത്രമേ അതുകൊണ്ട് കഴിയുന്നുള്ളൂവെങ്കില്‍, അത്തരം പ്രവര്‍ത്തനം തികച്ചും ഉപരിപ്ലവം മാത്രമായിരിക്കും. കാരണം യൂണിയനുകളൊന്നും ഇല്ലെങ്കില്‍ത്തന്നെയും വിപണികളുടെ സഹജമായ പ്രവര്‍ത്തനങ്ങളിലൂടെ മേല്‍പ്പറഞ്ഞ വേതനനിരക്ക് കൈവരിയ്ക്കാന്‍ കഴിയുമായിരുന്നതാണ്.

തൊഴില്‍വിപണിയുടെ സ്വതന്ത്രവും സഹജവുമായ പ്രവര്‍ത്തനങ്ങളിലൂടെ ലഭിയ്ക്കുമായിരുന്നതിനേക്കാള്‍ അധികരിച്ച വേതനനിരക്ക് തൊഴിലാളികള്‍ക്ക് നേടിക്കൊടുക്കാന്‍ കഴിയുന്നുവെങ്കിലേ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം അര്‍ഥവത്തായിത്തീരുന്നുള്ളൂ. എന്നാല്‍ അത്തരത്തിലൊരു വേതനഘടന സ്ഥാപിക്കാന്‍ ഇട വന്നാല്‍, അതിന്റെ ഫലമായി അനിവാര്യമായും തൊഴിലില്ലായ്മയുണ്ടാകും. അതിനാല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം ഫലപ്രദമാണെങ്കില്‍, അത് തൊഴിലില്ലായ്മ ഉണ്ടാക്കിയിരിക്കും. ചുരുക്കത്തില്‍ ഏതാനും തൊഴിലാളികളുടെ നേട്ടം, മറ്റ് തൊഴിലാളികളുടെ നഷ്ടത്തിനാണ് വഴിവെയ്ക്കുക. മുതലാളിത്തത്തിന്‍കീഴിലെ തൊഴിലില്ലായ്മ, ""അധികരിച്ച രീതിയിലുള്ള ഉയര്‍ന്ന"" യഥാര്‍ത്ഥ വേതനനിരക്കിന്റെ ഫലമാണ് എന്ന ഈ വീക്ഷണത്തിന്റെ സ്വാധീനം ആദ്യകാലത്ത് വളരെയേറെ ശക്തമായിരുന്നു. അതുകാരണം 1930കളിലെ മഹാമാന്ദ്യത്തിന്റെ നടുക്കുവെച്ച്, തൊഴിലില്ലായ്മ കുറയ്ക്കുന്നതിനുവേണ്ടി, വേതനം വെട്ടിക്കുറയ്ക്കുന്നതിനുള്ള ഭ്രാന്തന്‍ നീക്കം നടക്കുകയുണ്ടായി. റൂസ്വെല്‍റ്റിന്റെ ""ന്യൂ ഡീല്‍"" സിദ്ധാന്തം ഈ നയത്തിലൊരു മാറ്റം വരുത്തുന്നതുവരെ അത് തുടര്‍ന്നു. ""നവ ക്ലാസിക്കല്‍"" കാപട്യം മേല്‍പ്പറഞ്ഞ നവ ക്ലാസിക്കല്‍ വാദമുഖത്തിന്റെ അടിസ്ഥാനപരമായ ഒരു തെറ്റ് (അഥവാ മിഥ്യാബോധം - മറ്റ് പല മിഥ്യാബോധങ്ങളില്‍ ഒന്നാണത്) ഇതാണ്: ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം കാരണം പ്രാബല്യത്തില്‍ വന്ന ""അധികരിച്ച രീതിയിലുള്ള ഉയര്‍ന്"" വേതനമാണ് തൊഴിലില്ലായ്മയ്ക്ക് കാരണമെങ്കില്‍, നാം തൊഴിലില്ലായ്മയേ കാണുകയുള്ളൂ. അതേ അവസരത്തില്‍ മൂലധന സ്റ്റോക്കിന്റെ ഉല്‍പാദനക്ഷമത പൂര്‍ണമായി ഉപയോഗിയ്ക്കപ്പെടുകയും ചെയ്യും (അപ്പോള്‍ നിലവിലുള്ള യഥാര്‍ത്ഥ വേതനനിരക്ക് അനുസരിച്ച് നഷ്ടം വരുത്തിവെയ്ക്കാത്ത ഉപകരണങ്ങളൊന്നും വെറുതെ കിടക്കില്ല എന്ന അര്‍ഥത്തിലാണത്). മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു തൊഴിലും ലഭിയ്ക്കാത്ത തൊഴിലാളിയും വെറുതെ കിടക്കുന്ന മൂലധനവും രണ്ടുംകൂടി ഒരേ സമയം ഉണ്ടാകില്ല എന്നര്‍ഥം.

എന്നാല്‍ ശരിയ്ക്കും ഇതുതന്നെയാണ് 1930കളിലെ മഹാമാന്ദ്യത്തിന്റെ കാലത്ത് വലിയ അളവില്‍ നാം കണ്ടത്. എന്നുതന്നെയല്ല, അത്ര വ്യാപകമായ രീതിയിലല്ലെങ്കില്‍ത്തന്നെയും, കുറച്ച് കുറഞ്ഞ അളവിലാണെങ്കില്‍ത്തന്നെയും, മുതലാളിത്തത്തിന്റെ ചരിത്രത്തിലുടനീളം മുതലാളിത്തത്തിന്റെ സ്വഭാവ സവിശേഷതയായി നാം വീക്ഷിച്ചതും അതുതന്നെയാണ്. പ്രശസ്ത മാര്‍ക്സിസ്റ്റ് അര്‍ഥശാസ്ത്രജ്ഞനായ മിഷേല്‍ കലേക്കി പ്രസ്താവിച്ചപോലെ, ""വികസിത മുതലാളിത്ത സമ്പദ്വ്യവസ്ഥകളില്‍ സ്ഥിരമായി ദൃശ്യമായ പ്രതിഭാസം, ഉപകരണങ്ങള്‍ പൂര്‍ണമായും ഉപയോഗിയ്ക്കപ്പെടാത്ത അവസ്ഥ സ്ഥായിയായി നിലനിന്നതാണ്"". ഉപകരണങ്ങള്‍ പൂര്‍ണമായും ഉപയോഗിയ്ക്കപ്പെടാത്ത സ്ഥായിയായ അവസ്ഥയും അതോടൊപ്പം സ്ഥായിയായ തൊഴിലില്ലായ്മയും ഒരേസമയം നിലനില്‍ക്കുന്നത് സൂചിപ്പിക്കുന്നത്, മുതലാളിത്ത സമ്പദ്വ്യവസ്ഥയിലെ പ്രവര്‍ത്തന നിലവാരത്തിലെ കുഴപ്പം ഉണ്ടാവുന്നത് ഡിമാന്‍റിെന്‍റ ഭാഗത്തുനിന്നാണ്, ""അധികരിച്ച രീതിയിലുള്ള ഉയര്‍ന്ന"" വേതനത്തില്‍നിന്നല്ല എന്നാണ്. ചുരുക്കിപ്പറഞ്ഞാല്‍ മുതലാളിത്തം, ഡിമാന്‍റ്കുഴപ്പം ബാധിച്ച ഒരു വ്യവസ്ഥയാണ്. എന്നാല്‍ യഥാര്‍ഥ വേതനം വര്‍ധിപ്പിക്കുന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനമാകട്ടെ, ഡിമാന്‍റ് വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്; അതുവഴി തൊഴിലവസരവും വര്‍ദ്ധിപ്പിക്കുന്നു. തൊഴിലവസരം കുറയുന്നതിനുപകരം, ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്റെ ഫലമായി, മറ്റ് വിധത്തില്‍ ഉണ്ടാകുമായിരുന്നതിനേക്കാള്‍ കൂടുതല്‍ ഉയര്‍ന്ന തോതിലുള്ള, തൊഴില്‍ അവസരം ഉണ്ടാവുകയാണ് ചെയ്യുന്നത്. ഇക്കാര്യം താഴെ പറയുന്ന വിധത്തില്‍ വിശദീകരിയ്ക്കാം:

ഒരു പ്രത്യേക ഘട്ടത്തിലെ സാങ്കേതിക വിദ്യയുടെ നിലവാരവും അതുവഴി തൊഴിലാളികളുടെ ഉല്‍പാദനക്ഷമതയുടെ നിലവാരവും കണക്കിലെടുക്കുമ്പോള്‍, യഥാര്‍ഥ വേതനത്തിലെ വര്‍ദ്ധന എന്നതിനര്‍ഥം, ഉല്‍പാദനത്തിലെ തൊഴിലിന്റെ വിഹിതം വര്‍ധിക്കുന്നുവെന്നും ലാഭത്തിന്റെ വിഹിതം കുറയുന്നുവെന്നുമാണ്. മുതലാളിമാരുടെ ലാഭത്തില്‍നിന്നുള്ള അവരുടെ ഉപഭോഗ അനുപാതം വേതനത്തില്‍നിന്നുള്ള തൊഴിലാളികളുടെ ഉപഭോഗ അനുപാതത്തിനേക്കാള്‍ കുറഞ്ഞതായിരിക്കും. അതുകാരണം, വരുമാന വിതരണത്തിന്റെ കാര്യത്തില്‍ മുതലാളികളില്‍നിന്ന് തൊഴിലാളികളിലേക്കുള്ള മാറ്റം, സമ്പദ്വ്യവസ്ഥയിലെത്തന്നെ ആകെ മൊത്തത്തിലുള്ള ഉപഭോഗ അനുപാതത്തെ വര്‍ദ്ധിപ്പിക്കുന്നതിനിടയാക്കുന്നു. ഇത്തരത്തില്‍ വിഹിതത്തിലുള്ള ആനുപാതികമായ മാറ്റങ്ങള്‍ നിക്ഷേപ നിലവാരത്തെ അധികമൊന്നും ബാധിക്കുന്നില്ല എന്നതിനാല്‍, സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയെ സംബന്ധിച്ച പ്രതീക്ഷകളെയാണ് അത് അധികമായും ആശ്രയിക്കുന്നത് എന്നതിനാല്‍, ഏതൊരു പ്രത്യേക നിക്ഷേപ നിലവാരത്തിലും, വേതനത്തിന്റെ വിഹിതം വര്‍ദ്ധിക്കുകയാണെങ്കില്‍, ഉല്‍പാദനത്തിന്റെ നിലവാരവും തൊഴിലിന്റെ നിലവാരവും വര്‍ദ്ധിക്കുന്നതായിരിക്കും. അതുകൊണ്ട്, തൊഴിലാളികളുടെ ഉല്‍പാദനക്ഷമതയുടെ ഏതൊരു നിശ്ചിത നിലവാരത്തിലും, യഥാര്‍ത്ഥ വേതനം ഉയരുന്നതിന് ഇടയാക്കുന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം, ഉയര്‍ന്ന വേതനവും കൂടുതല്‍ തൊഴിലും നേടിയെടുക്കുന്നതില്‍ വിജയം കൈവരിക്കുന്നു; അതോടൊപ്പം തന്നെ, സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ഉയര്‍ന്ന ഉല്‍പാദന നിലവാരത്തിലേക്ക് മാറ്റുകയും ചെയ്യുന്നു.

മുതലാളിത്തം: ഡിമാന്റ്കുഴപ്പം ബാധിച്ച വ്യവസ്ഥ ഈ അടുത്ത കാലത്ത്, ""നവ ക്ലാസിക്കല്‍"" വാദമുഖത്തെ, അല്‍പം വ്യത്യസ്തമായ ഒരു രൂപത്തിലാണെങ്കില്‍ത്തന്നെയും, വീണ്ടും കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. തൊഴിലിനെയും തൊഴിലില്ലായ്മയേയും പറ്റിയല്ല അത് പറയുന്നത്. മറിച്ച്, യൂണിയനില്‍ ചേര്‍ന്നവരും ചേരാത്തവരുമായ തൊഴിലാളികളെ ഒന്നിച്ചെടുത്തുകൊണ്ട്, പൂര്‍ണമായ തൊഴില്‍ ലഭിച്ചതായി കരുതുകയാണ്. യൂണിയനുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെങ്കില്‍ എല്ലാ തൊഴിലാളികള്‍ക്കും ഒരേ നിലവാരത്തിലുള്ള വേതനം ലഭിക്കുമായിരുന്നു; ആ വേതനിലവാരമാകട്ടെ, എല്ലാവര്‍ക്കും തൊഴിലുള്ളപ്പോള്‍ ഉണ്ടാകുമായിരുന്ന വേതനനിലവാരമായിരിക്കുകയും ചെയ്യും. എന്നാല്‍, യൂണിയനില്‍ തൊഴിലാളികളെ സംഘടിപ്പിക്കുക എന്നതിന്നര്‍ഥം, ""തുല്യമായ"" ഈ വിപണി ഇടപാടിലെ വേതനത്തേക്കാള്‍ ഉയര്‍ന്ന വേതനം കുറച്ചു തൊഴിലാളികള്‍ക്ക് ലഭിക്കുക എന്നതാണ്. ഇത് യൂണിയന്‍വല്‍ക്കൃത മേഖലയിലെ തൊഴില്‍ അവസരം കുറയ്ക്കുകയാണ് ചെയ്യുന്നത്; യൂണിയന്‍വല്‍ക്കരിയ്ക്കപ്പെട്ടിട്ടില്ലാത്ത മേഖലകളിലേക്ക് നീങ്ങാന്‍ കൂടുതല്‍ തൊഴിലാളികളെ അത് നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നു. ആ മേഖലകളില്‍ തൊഴിലാളികളുടെ സംഖ്യ ആവശ്യത്തിലെത്രയോ അധികമാകുന്നതുകൊണ്ട് വേതന നിരക്ക് കുറയുന്നതിന് അതിടയാക്കുന്നു. ട്രേഡ് യൂണിയന്‍ നിലനില്‍ക്കുന്ന ഒരു സ്ഥിതിയെ, ട്രേഡ് യൂണിയന്‍ നിലനില്‍ക്കാത്ത ഒരു സ്ഥിതിയുമായി താരതമ്യപ്പെടുത്തുകയാണെങ്കില്‍, ഈ വാദമുഖം അനുസരിച്ച്, ഈ രണ്ട് സ്ഥിതിയിലും തൊഴില്‍ ഒരേവിധത്തില്‍ത്തന്നെയായിരിക്കും - അതായത് പൂര്‍ണമായ തൊഴില്‍ തന്നെയായിരിക്കും; എന്നാല്‍ യൂണിയന്‍വല്‍ക്കരിയ്ക്കപ്പെട്ടിട്ടുള്ള തൊഴിലാളികള്‍ക്ക് കൂടുതല്‍ ഉയര്‍ന്ന വേതനം ലഭിക്കുന്നു. അതാകട്ടെ യൂണിയന്‍വല്‍ക്കരിയ്ക്കപ്പെട്ടിട്ടില്ലാത്ത തൊഴിലാളികളുടെ വേതനം കുറയുന്നതിന്നിടയാക്കുന്നു. (അവരുടെ എണ്ണം ആവശ്യത്തിലും എത്രയോ അധികമാണല്ലോ). ചുരുക്കിപ്പറഞ്ഞാല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം കാരണം ഏതാനും തൊഴിലാളികളുടെ നില മെച്ചപ്പെടുമ്പോള്‍, മറ്റുള്ളവരുടെ നില മോശമായിത്തീരുകയാണ് ചെയ്യുന്നത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലെ തൊഴില്‍വിപണിയുടെ അയവേറിയ സ്വഭാവം ഊന്നിപ്പറയുന്നതിനുവേണ്ടിയാണ് ഈ വാദമുഖം ഉപയോഗിയ്ക്കപ്പെടുന്നത്.

""ഡിമാന്‍റ് കുഴപ്പം ബാധിച്ച വ്യവസ്ഥ"" എന്ന മുതലാളിത്തത്തിന്റെ അനിവാര്യമായ സ്വഭാവം അംഗീകരിയ്ക്കാത്തതാണ് ഈ വാദമുഖത്തിന്റെ പൊള്ളത്തരം. തൊഴില്‍ശക്തി യൂണിയന്‍വല്‍ക്കരിയ്ക്കപ്പെട്ടിട്ടുള്ള സമ്പദ്വ്യവസ്ഥയിലെ മേഖലകളില്‍പ്പോലും ഉപയോഗിയ്ക്കപ്പെടാത്ത കഴിവിനെയാണ്,അതിന്റെ സ്വഭാവ സവിശേഷതയായി എടുത്തുകാണിക്കുന്നത്. ഈ മേഖലകള്‍ക്ക് പുറത്ത് ""തൊഴില്‍"" എന്ന നിലയില്‍ പ്രത്യക്ഷപ്പെടുന്നത് പലപ്പോഴും ""പ്രച്ഛന്നമായ തൊഴിലില്ലായ്മ""യാണ് - അതായത് ഗമ നടിച്ച് നടക്കുന്ന ചെറുപ്പക്കാരുടെ സ്ഥിതി. അവരെ ഒഴിവാക്കിയാലും മൊത്തം ഉല്‍പാദനത്തില്‍ കുറവൊന്നും വരുന്നില്ല.

ഉപയോഗിയ്ക്കപ്പെടാത്ത കഴിവ് വലിയ അളവില്‍ നിലനില്‍ക്കുന്നുണ്ട് എന്ന വസ്തുത, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ വളരെ ലളിതമായി സ്ഥാപിയ്ക്കാവുന്നതാണ്. സമ്പദ്വ്യവസ്ഥയിലെ ""പൂര്‍ണമായ കഴിവോടെയുള്ള ഉല്‍പാദനം"" എന്താണെന്ന കാര്യം പോലും പരിഗണിയ്ക്കേണ്ടതില്ല. ഒരു വര്‍ഷത്തിലെ ഏതെങ്കിലും ഒരു മാസത്തില്‍ കൈവരിച്ച ഉല്‍പാദനത്തെ പരമാവധി ഉയര്‍ന്ന ഉല്‍പാദനമായി കണക്കാക്കാമെന്നിരിയ്ക്കട്ടെ. (അപ്പോഴും ഉപയോഗിയ്ക്കപ്പെടാത്ത കഴിവ് നിലനില്‍ക്കുന്നുണ്ടാവും). മറ്റൊരു മാസത്തിലെ യഥാര്‍ഥ ഉല്‍പാദനത്തെ ഈ പരമാവധി ഉയര്‍ന്ന ഉല്‍പാദനവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ആ മാസത്തിലെ കഴിവ് ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച ഒരു അളവ് നമുക്ക് ലഭിക്കുന്നു.അതിന്റെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തെ മുഴുവനും ""ഉപയോഗിക്കപ്പെടാത്ത കഴിവ്"" അളക്കാന്‍ കഴിയും. (ഒരു വര്‍ഷത്തിലെ ഒരു പാദത്തിലെ ഉപയോഗിക്കപ്പെടാത്ത കഴിവ് കണക്കാക്കാനും കഴിയും). ഇങ്ങനെയുള്ള കണക്കുകള്‍ അനുസരിച്ചുപോലും, ഇന്ത്യയിലെ മാനുഫാക്ചറിങ് വ്യവസായമേഖലയിലെ കഴിവ് ഉപയോഗപ്പെടുത്തല്‍, (ശരിക്കും ഈ മേഖലയിലാണ് തൊഴില്‍വിപണിയിലെ അയവേറിയ പ്രവണത നടപ്പാക്കപ്പെട്ടിട്ടുള്ളത്) 2009-10 വര്‍ഷത്തിലെ മൂന്നാംപാദത്തെ അപേക്ഷിച്ച്, തുടര്‍ന്നുള്ള ഓരോ പാദത്തിലും താഴ്ന്നതായിരുന്നുവെന്ന് കാണാം. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, സമീപകാലഘട്ടത്തില്‍ ഇന്ത്യയുടെ നിര്‍മാണ വ്യവസായമേഖല, ഉപയോഗിയ്ക്കപ്പെടാത്ത വമ്പിച്ച കഴിവിന്റെ ചിത്രമാണ് കാഴ്ചവെയ്ക്കുന്നത്. ആഭ്യന്തര ചരക്കുകള്‍ക്കുള്ള ആവശ്യം വേണ്ടത്രയില്ലാത്തതാണ് ഇതിന്റെ കാരണം എന്ന് വ്യക്തമാണ്. വളരെ പ്രകടമായ കണക്കുകള്‍ ഇത്തരമൊരു പശ്ചാത്തലത്തില്‍ യൂണിയന്‍വല്‍ക്കരിയ്ക്കപ്പെട്ടിട്ടില്ലാത്ത തൊഴിലാളികളുടെ യഥാര്‍ഥ വേതനം കുറയ്ക്കുകയാണെങ്കില്‍, (അതിനുവേണ്ടി ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം മൊത്തത്തില്‍ത്തന്നെ രംഗത്തുനിന്ന് ഒഴിവാക്കപ്പെട്ടു എന്നു കരുതുക) ആഭ്യന്തരച്ചരക്കുകള്‍ക്കുവേണ്ടിയുള്ള ആവശ്യം പിന്നെയും കുറയും. (അതിനുള്ള കാരണങ്ങള്‍ മുമ്പ് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടല്ലോ). ഇത്രനാളും യൂണിയന്‍വല്‍ക്കരിയ്ക്കപ്പെട്ടിട്ടില്ലാതിരുന്ന തൊഴിലാളികളുടെ സ്ഥിതിപോലും ഇതുമൂലം കൂടുതല്‍ മോശമാക്കപ്പെടും. മറിച്ച് പറഞ്ഞാല്‍, യൂണിയന്‍വല്‍ക്കരിയ്ക്കപ്പെട്ട തൊഴിലാളികളുടെ വേതനം ഉയര്‍ത്തിക്കൊണ്ട് ട്രേഡ് യൂണിയനുകള്‍, ആഭ്യന്തരമായി ഉല്‍പാദിപ്പിയ്ക്കപ്പെട്ട ചരക്കുകളുടെ ഡിമാന്‍റ് നിലവാരം ഉയര്‍ത്തുന്നു. ഇത് രണ്ട് തരത്തിലാണ് സംഭവിക്കുന്നത് - ആകെ മൊത്തത്തിലുള്ള ഉപഭോഗ ആവശ്യം വര്‍ധിപ്പിച്ചുകൊണ്ടും ആകെ മൊത്തത്തിലുള്ള ഡിമാന്‍റില്‍ ഇറക്കുമതിച്ചരക്കുകളുടെ വിഹിതം കുറച്ചുകൊണ്ടുമാണത്.(കാരണം മുതലാളിമാരുടെ ഡിമാന്‍റിനെ അപേക്ഷിച്ച്, അവരുടെ ഡിമാന്‍റ് അത്രയൊന്നും ഇറക്കുമതി പ്രധാനമല്ല).

സമ്പദ്വ്യവസ്ഥയില്‍ കൂടുതല്‍ തൊഴിലാളികള്‍, അതുകാരണം, ആവശ്യമായിത്തീരുന്നു; അതുകാരണം യൂണിയന്‍വല്‍ക്കരിയ്ക്കപ്പെട്ടിട്ടില്ലാത്ത തൊഴിലാളികള്‍ക്കുപോലും കൂടുതല്‍ വരുമാനം ലഭ്യമാകുന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ട്രേഡ് യൂണിയന്‍വല്‍ക്കരിയ്ക്കപ്പെട്ട തൊഴിലാളികള്‍ക്ക് മാത്രമല്ല, പരോക്ഷമായി ട്രേഡ് യൂണിയന്‍വല്‍ക്കരിയ്ക്കപ്പെടാത്ത തൊഴിലാളികള്‍ക്കുപോലും മെച്ചമുണ്ടാക്കിക്കൊടുക്കുന്നു എന്ന് ഇതില്‍നിന്ന് ലഭിക്കുന്നു. അതായത് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ട് കുറച്ചു തൊഴിലാളികള്‍ക്ക് ഗുണമുണ്ടാകുമ്പോള്‍ മറ്റുള്ളവര്‍ക്ക് നഷ്ടമുണ്ടാകുന്നുവെന്നല്ല അതിന്നര്‍ഥം; മറിച്ച് എല്ലാവര്‍ക്കും ഗുണമുണ്ടാകുന്നുവെന്നാണ്. തൊഴിലാളികളുടെ ഈ നേട്ടം അനിവാര്യമായും, ലാഭത്തിന്റെ ആനുപാതികമായ വിഹിതത്തിലെ കുറവുമായി ബന്ധപ്പെട്ടതാണ് - ലാഭത്തിന്റെ കേവലമായ തുകയുമായി ബന്ധപ്പെട്ടതല്ലെങ്കിലും. തൊഴിലാളികളുടെ വരുമാനത്തില്‍ വര്‍ധന ഉണ്ടാകുന്നതോടെ, ഉല്‍പാദനവും വര്‍ധിക്കുന്നു. കാരണം ഡിമാന്‍റ് കുഴപ്പത്തില്‍ അയവുവരുന്നതുകൊണ്ട്, തൊഴിലാളികളുടെ വരുമാനത്തില്‍ വര്‍ധനയുണ്ടാകുമ്പോഴും അതുമൂലം മുതലാളിമാരുടെ വരുമാനം കുറയേണ്ട കാര്യമില്ല. എന്നാല്‍, മുതലാളിമാരുടെ ലാഭത്തിലെ ആനുപാതിക വിഹിതം കുറയുന്നു. അതിന്റെ ഫലമായി സമൂഹത്തില്‍ മൊത്തത്തില്‍ത്തന്നെ, വരുമാന അസമത്വങ്ങള്‍ കുറയുകയും ചെയ്യുന്നു.

അമേരിക്കയെ സംബന്ധിച്ച (യുഎസ്എ) വളരെ പ്രകടമായ ചില കണക്കുകള്‍ ഇക്കണോമിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ കോളിന്‍ ഗോര്‍ഡന്‍ എടുത്തു കാണിക്കുന്നുണ്ട്. ചരിത്രപരമായി സുദീര്‍ഘമായ, 1918 മുതല്‍ 2008 വരെയുള്ള കാലഘട്ടമെടുത്താല്‍, ജനസംഖ്യയില്‍ ഏറ്റവും സമ്പന്നരായ, ഏറ്റവും മുകളിലുള്ള, 10 ശതമാനം ആളുകളിലേക്ക് പോകുന്ന വരുമാനവിഹിതവും ട്രേഡ് യൂണിയനുകളില്‍ അംഗമായിട്ടുള്ള തൊഴിലാളികളുടെ അനുപാതവും തമ്മില്‍ നിഷേധാത്മകമായ ബന്ധമുണ്ടെന്ന് കാണാം. യൂണിയനിലെ അംഗത്വം വര്‍ധിക്കുന്ന കാലഘട്ടങ്ങളില്‍ ജനസംഖ്യയിലെ ഏറ്റവും മുകളിലുള്ള 10 ശതമാനം ആളുകളിലേക്ക് ചെന്നെത്തുന്ന വരുമാനവിഹിതം ഇടിയുന്നു; മറിച്ച്, യൂണിയന്‍ അംഗത്വം കുറയുമ്പോള്‍, മുകളിലുള്ള 10 ശതമാനത്തിലേക്ക് ചെന്നെത്തുന്ന വരുമാനവിഹിതം വര്‍ധിക്കുകയും ചെയ്യുന്നു. നമ്മുടെ രാജ്യത്ത് കഴിഞ്ഞ മുപ്പത് വര്‍ഷമായി അതാണല്ലോ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍, യൂണിയനിലെ അംഗങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുക മാത്രമല്ല ട്രേഡ് യൂണിയനുകള്‍ ചെയ്യുന്നത്, നേരെ മറിച്ച്, അതിനേക്കാളൊക്കെ വലിയ സാമൂഹ്യമായ ഒരു പങ്ക് നിറവേറ്റുന്ന അവ, സമ്പദ്വ്യവസ്ഥയിലെ ആകെ മൊത്തം ഡിമാന്‍റ് വര്‍ധിപ്പിക്കുകയും തൊഴില്‍ അവസരം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. വരുമാന അസമത്വം കുറച്ചുകൊണ്ടുവരുന്നതിന് അതുകൊണ്ട് കഴിയുന്നുവെന്ന് മാത്രമല്ല, യൂണിയന്‍വല്‍ക്കരിച്ചിട്ടില്ലാത്ത തൊഴിലാളികള്‍ക്കുപോലും അതുവഴി നേട്ടമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നു. വലിയ തോതിലുള്ള വരുമാന അസമത്വം ഉണ്ടാകുമ്പോള്‍ രാജ്യത്തെ ജനാധിപത്യം ക്ഷീണിച്ചുപോകുന്നു. അതിനാല്‍ ജനാധിപത്യം നിലനിര്‍ത്തുന്നതിനും അതിന്റെ പോഷണത്തിനും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം അനിവാര്യമായ ആയുധമായിത്തീരുന്നു. ഫലത്തില്‍ ട്രേഡ് യൂണിയനുകളെത്തന്നെ ഇല്ലാതാക്കുന്ന, ""തൊഴില്‍വിപണിയിലെ അയവേറിയ പ്രവണത""യ്ക്കുവേണ്ടി വാദിക്കുന്നവര്‍, തെറ്റായ സിദ്ധാന്തം മുന്നോട്ടുവെയ്ക്കുക മാത്രമല്ല, ജനാധിപത്യത്തിന്റെ അടിത്തറയെത്തന്നെ തകര്‍ക്കുകയാണ് ചെയ്യുന്നത്.

*
പ്രഭാത് പട്നായിക് ചിന്ത ജന്മദിന പതിപ്പ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചുരുക്കിപ്പറഞ്ഞാല്‍, യൂണിയനിലെ അംഗങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുക മാത്രമല്ല ട്രേഡ് യൂണിയനുകള്‍ ചെയ്യുന്നത്, നേരെ മറിച്ച്, അതിനേക്കാളൊക്കെ വലിയ സാമൂഹ്യമായ ഒരു പങ്ക് നിറവേറ്റുന്ന അവ, സമ്പദ്വ്യവസ്ഥയിലെ ആകെ മൊത്തം ഡിമാന്‍റ് വര്‍ധിപ്പിക്കുകയും തൊഴില്‍ അവസരം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. വരുമാന അസമത്വം കുറച്ചുകൊണ്ടുവരുന്നതിന് അതുകൊണ്ട് കഴിയുന്നുവെന്ന് മാത്രമല്ല, യൂണിയന്‍വല്‍ക്കരിച്ചിട്ടില്ലാത്ത തൊഴിലാളികള്‍ക്കുപോലും അതുവഴി നേട്ടമുണ്ടാക്കിക്കൊടുക്കുകയും ചെയ്യുന്നു. വലിയ തോതിലുള്ള വരുമാന അസമത്വം ഉണ്ടാകുമ്പോള്‍ രാജ്യത്തെ ജനാധിപത്യം ക്ഷീണിച്ചുപോകുന്നു. അതിനാല്‍ ജനാധിപത്യം നിലനിര്‍ത്തുന്നതിനും അതിന്റെ പോഷണത്തിനും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം അനിവാര്യമായ ആയുധമായിത്തീരുന്നു. ഫലത്തില്‍ ട്രേഡ് യൂണിയനുകളെത്തന്നെ ഇല്ലാതാക്കുന്ന, ""തൊഴില്‍വിപണിയിലെ അയവേറിയ പ്രവണത""യ്ക്കുവേണ്ടി വാദിക്കുന്നവര്‍, തെറ്റായ സിദ്ധാന്തം മുന്നോട്ടുവെയ്ക്കുക മാത്രമല്ല, ജനാധിപത്യത്തിന്റെ അടിത്തറയെത്തന്നെ തകര്‍ക്കുകയാണ് ചെയ്യുന്നത്.