Sunday, August 5, 2012

സാമൂഹ്യശാസ്ത്രത്തിന് ഒരു പുത്തന്‍ സംഭാവന: പാര്‍ട്ടി ഗ്രാമവ്യവസ്ഥ


പ്രാകൃത കമ്മ്യൂണിസം, അടിമത്തം, ജന്മിത്തം, മുതലാളിത്തം, സോഷ്യലിസം തുടങ്ങിയ സാമൂഹ്യവ്യവസ്ഥകളെക്കുറിച്ചാണ് മാനിഫെസ്റ്റോയില്‍ മാര്‍ക്സ് വിശദീകരിച്ചത്. ചില സന്ദര്‍ഭങ്ങളില്‍ ഏഷ്യാറ്റിക് ഉല്‍പാദന വ്യവസ്ഥയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. മാതൃഭൂമി ദിനപത്രത്തില്‍ രണ്ടുലക്കങ്ങളിലായി പ്രസിദ്ധീകരിച്ച ലേഖന പരമ്പര വഴി ഡോ. ജോസ് സെബാസ്റ്റ്യന്‍ വക സാമൂഹ്യശാസ്ത്രത്തിനൊരു സംഭാവനയുണ്ട്. അദ്ദേഹം പാര്‍ട്ടി ഗ്രാമവ്യവസ്ഥ കണ്ടുപിടിച്ചിരിക്കുന്നു (മാതൃഭൂമി ജൂലൈ, 2, 3). മലയാള മനോരമയുടെ കണ്ണൂര്‍ പരമ്പരയില്‍ പാര്‍ട്ടി ഗ്രാമങ്ങളെന്ന പ്രയോഗമേയുളളൂ. ഡോ. ജോസ് സെബാസ്റ്റ്യന്‍ എന്ന സൈദ്ധാന്തികന്‍ അതൊരു വ്യവസ്ഥയായി പ്രഖ്യാപിച്ചുകളഞ്ഞു.

എന്താണ് പാര്‍ട്ടി ഗ്രാമവ്യവസ്ഥ? ലേഖനത്തില്‍ പലവട്ടം ഈ പ്രയോഗമുണ്ടെങ്കിലും കൃത്യമായ നിര്‍വചനമില്ല. പാര്‍ട്ടിയ്ക്ക് മഹാഭൂരിപക്ഷം പിന്തുണയുളള ഗ്രാമങ്ങളാണല്ലോ പാര്‍ട്ടി ഗ്രാമങ്ങള്‍. പിരിച്ചെറിയാനാവാത്ത ആത്മബന്ധം പാര്‍ട്ടിയും ജനങ്ങളും തമ്മിലുണ്ട്. ജനതയെ പാര്‍ട്ടിയും ജനങ്ങളുമായി ഇവിടെ വേര്‍തിരിക്കാനാവില്ല. ജനങ്ങള്‍ തന്നെയാണ് പാര്‍ട്ടി. സിപിഐ എം നടത്തുന്ന രാഷ്ട്രീയബലപ്രയോഗം മൂലം വന്നുചേര്‍ന്നതാണ് ഇങ്ങനെയൊരവസ്ഥയെന്നാണ് മനോരമ പ്രചരിപ്പിക്കുന്നതും ജോസ് സെബാസ്റ്റ്യന്‍ സിദ്ധാന്തിക്കുന്നതും. എതിരാളികളെ മാത്രമല്ല അനുഭാവികളെയും ബലപ്രയോഗത്തിലൂടെ പാര്‍ട്ടിയുടെ കീഴിലാക്കുന്നുവത്രേ. അതുകൊണ്ട് ഈ ഗ്രാമങ്ങളിലെ അന്തരീക്ഷം വളരെ സംഘര്‍ഷഭരിതമാണ്; നിരന്തരമായ ഏറ്റുമുട്ടലുകള്‍ നടക്കുന്നു എന്നൊക്കെയാണ് പ്രചരണം. സംഘര്‍ഷഭരിതമായ ഈ അന്തരീക്ഷത്തില്‍ സംരംഭകത്വം വളരുന്നില്ല, സംരംഭകരുടെ സ്ഥാനം പാര്‍ട്ടി ഏറ്റെടുക്കുന്നു, ഇതിനായി പാര്‍ട്ടി സഹകരണ സംഘങ്ങള്‍ സ്ഥാപിക്കുന്നു, സാമ്പത്തികമായിപ്പോലും ജനങ്ങള്‍ക്ക് ഇതുവഴി പാര്‍ട്ടിയെ ആശ്രയിക്കേണ്ടി വരുന്നു, സാമൂഹിക-സാംസ്കാരിക രംഗങ്ങളിലും പാര്‍ട്ടിയുടെ ആധിപത്യമാണ്, വായനശാലകള്‍, ക്ലബുകള്‍ എന്നിവയെല്ലാം പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണ്. കുടുംബകാര്യങ്ങള്‍ പോലും പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. മതവിശ്വാസം ഇല്ലെങ്കിലും അമ്പലങ്ങള്‍പോലും പാര്‍ട്ടി നിയന്ത്രണത്തിലാണ്.... എന്നിങ്ങനെപോകുന്നു ജോസ് സെബാസ്റ്റ്യന്‍ വക നിരീക്ഷണങ്ങള്‍. മലബാറിന്റെ പിന്നാക്കാവസ്ഥയ്ക്കു കാരണം പാര്‍ട്ടി ഗ്രാമവ്യവസ്ഥയാണെന്നതാണ് അദ്ദേഹത്തിന്റെ മുഖ്യവാദം..

പാര്‍ട്ടി ഗ്രാമം എങ്ങനെയുണ്ടാകുന്നു?

പാര്‍ട്ടി ഗ്രാമവ്യവസ്ഥ ബാലിശമായ ഒരു സൈദ്ധാന്തികാഭ്യാസമാണെങ്കില്‍ പാര്‍ട്ടി ഗ്രാമം ഒരു യാഥാര്‍ത്ഥ്യമാണ്. മലബാറില്‍ മാത്രമല്ല പാര്‍ട്ടി ഗ്രാമങ്ങളുളളത്. മാരാരിക്കുളത്ത് എന്റെ മണ്ഡലത്തില്‍ ചിലപ്രദേശങ്ങളെ പാര്‍ട്ടി ഗ്രാമം എന്നു വിശേഷിപ്പിക്കാം. അവയിലൊന്നായ കഞ്ഞിക്കുഴി പഞ്ചായത്തിനെക്കുറിച്ച് മരുപ്പച്ചകള്‍ ഉണ്ടാകുന്നത് എങ്ങനെ എന്നൊരു ഗ്രന്ഥം ഞാനെഴുതിയിട്ടുണ്ട്. ഈ പഞ്ചായത്തിന്റെ കഴിഞ്ഞ ഏഴു പതിറ്റാണ്ടു കാലത്തെ ചരിത്രമാണ് ഈ ഗ്രന്ഥത്തില്‍ വിശകലനം ചെയ്യുന്നത്. തിരുവിതാംകൂറിലെ ആന്തമാന്‍ എന്നാണ് ഈ പ്രദേശങ്ങളെ പണ്ടു വിശേഷിപ്പിച്ചിരുന്നത്. അത്രയ്ക്ക് പിന്നോക്കാവസ്ഥയായിരുന്നു. അര നൂറ്റാണ്ടുകൊണ്ട് എങ്ങനെ ഇടതുപക്ഷരാഷ്ട്രീയം ഈ പ്രദേശത്തെ കേരളത്തിന്റെ വികസന മാതൃകയാക്കി മാറ്റി. ഇതിന്റെ പിന്നിലെ ജനകീയ കൂട്ടായ്മ കണ്ട് പാര്‍ട്ടി ഗ്രാമവ്യവസ്ഥ എന്നൊന്നും വിശേഷിപ്പിക്കേണ്ടതില്ല.

ചില പ്രദേശങ്ങളില്‍ മഹാഭൂരിപക്ഷത്തിന്റെ പിന്തുണയുളള പ്രദേശങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാത്രം സവിശേഷതയാണോ? ഏതു പാര്‍ട്ടിയ്ക്കാണ് അത്തരം പോക്കറ്റുകള്‍ ഇല്ലാത്തത്? രാഷ്ട്രീയ സ്വാധീനം എല്ലായിടത്തും ഒരേപോലെയാവണമെന്നില്ല. മറ്റു പാര്‍ട്ടികള്‍ക്ക് മേധാവിത്തമുളള പ്രദേശങ്ങള്‍ പാര്‍ട്ടി ഗ്രാമങ്ങളായി ഡോ. ജോസ് സെബാസ്റ്റ്യന്‍ കാണുന്നില്ല. പാര്‍ട്ടി എന്നാല്‍ സിപിഐഎം ആണ്. മനോരമ ലേഖനങ്ങളാകട്ടെ, കണ്ണൂര്‍ ജില്ലയില്‍ ബിജെപിയ്ക്കും ലീഗിനും പാര്‍ട്ടി ഗ്രാമങ്ങളുണ്ട് എന്നു സമ്മതിക്കുന്നുണ്ട്. അവ പാര്‍ട്ടി ഗ്രാമങ്ങളുടെ അനുകരണങ്ങള്‍ മാത്രമാണെന്നാണ് അവരുടെ വിവക്ഷ. ഏതെങ്കിലും ഒരു ഗ്രാമത്തിലോ പ്രദേശത്തോ ഇത്തരത്തില്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പൂര്‍ണ മേധാവിത്തമുളളത് ബലപ്രയോഗത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്നവാദം സമ്മതിച്ചാല്‍ കേരളത്തില്‍ ജനാധിപത്യ വ്യവസ്ഥയുണ്ടെന്ന് പറയാനാവില്ല. ഏതെങ്കിലും കാലത്ത് ഇത്തരത്തില്‍ ബലപ്രയോഗങ്ങള്‍ സാര്‍വത്രികമായി നിലനിന്നിരുന്നെങ്കില്‍ അത് അറുപതുകള്‍ക്കു മുമ്പുളള കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ തങ്ങളുടെ പോക്കറ്റുകളില്‍ പിന്തിരിപ്പന്‍മാര്‍ നടത്തിയ തുടര്‍ച്ചയായ ആക്രമണം തന്നെയാണ്.

വിമോചനസമരം കഴിഞ്ഞുളള അറുപതുകളിലെ തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യന്‍ പ്രദേശങ്ങളില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വോട്ടവകാശം പോലും നിഷേധിച്ചിട്ടുണ്ട്. സഖാവ് നിരണം കുഞ്ഞന്റെയും സഖാവ് കോട്ടൂര്‍ കുഞ്ഞുകുഞ്ഞിന്റെയും രക്തസാക്ഷിത്വത്തെക്കുറിച്ച് ഡോ. ജോസ് സെബാസ്റ്റ്യന്‍ കേട്ടിട്ടുണ്ടാകുമോ ആവോ? 1959ലാണ് സഖാവ് കുഞ്ഞനെ വിമോചന സമരഗുണ്ടകള്‍ അടിച്ചുകൊന്നത്. സഖാവ് കുഞ്ഞുകുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തിയതും അവര്‍ തന്നെ. വോട്ടു ചെയ്യാന്‍ പോകാന്‍ പാടില്ല എന്ന സ്ഥലത്തെ പ്രമാണിയുടെ ഉത്തരവ് ധിക്കരിച്ചതുകൊണ്ടാണ് അവര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടത്. ഈ പ്രവണതകള്‍ക്ക് അറുതിവരുത്തിയത് കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ധീരമായ ചെറുത്തുനില്‍പ്പാണ്. കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ പിന്തിരിപ്പന്‍മാര്‍ നടപ്പാക്കിയിരുന്ന അടവ് ഇന്ന് പാര്‍ട്ടിയുടെ മേല്‍ കെട്ടിയേല്‍പ്പിക്കാനാണ് ശ്രമം. ബലപ്രയോഗം കൊണ്ട് ഒരു ഗ്രാമത്തിലെ മഹാഭൂരിപക്ഷം ജനങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരോ അനുഭാവികളോ ആക്കാനാവില്ല. അടിച്ചമര്‍ത്തപ്പെട്ട മഹാഭൂരിപക്ഷത്തിനുവേണ്ടി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ ആത്മത്യാഗത്തിന്റെ പരിണത ഫലമാണ് പാര്‍ട്ടി ഗ്രാമങ്ങള്‍.

ഒഞ്ചിയം, കയ്യൂര്‍, കരിവെളളൂര്‍, മൊറാഴ തുടങ്ങി ഓരോ പാര്‍ട്ടി ഗ്രാമവും ത്യാഗോജ്വല സമരങ്ങളുടെ ഇതിഹാസഭൂമികളാണ്. ഈ ചരിത്രപാരമ്പര്യത്തില്‍ നിന്നാണ് പാര്‍ട്ടിയ്ക്ക് ജനങ്ങളുടെ അന്യാദൃശമായ പിന്തുണ ലഭിക്കുന്നത്. പുന്നപ്ര വയലാറിന്റെ സമരഭൂമികകളായിരുന്നു അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിലെ പാര്‍ട്ടി ഗ്രാമങ്ങള്‍. കഞ്ഞിക്കുഴി പഞ്ചായത്തിലായിരുന്നു ഒളിവിലിരിക്കുമ്പോള്‍ പി കൃഷ്ണപിളള സര്‍പ്പദംശനമേറ്റു മരണമടഞ്ഞത്. പാര്‍ട്ടി ഗ്രാമത്തിലെ സാമൂഹിക-സാംസ്കാരിക ജീവിതം പാര്‍ട്ടി ഗ്രാമത്തിന്റെ പ്രത്യേകതയായി മനോരമയും എടുത്തു പറയുന്നത് സാമൂഹിക-സാംസകാരിക രംഗങ്ങളിലെ സിപിഐ എമ്മിന്റെ സാന്നിദ്ധ്യമാണ്. പാര്‍ട്ടി ഗ്രാമങ്ങളിലെ സാമ്പത്തിക പ്രത്യയശാസ്ത്രങ്ങള്‍ എന്ന തലക്കെട്ടില്‍ മനോരമയില്‍ പ്രത്യക്ഷപ്പെട്ട ഒരു ലേഖനത്തിലെ ചില ഭാഗങ്ങള്‍ നോക്കുക: ""പാര്‍ട്ടി ഗ്രാമത്തിലുളളവര്‍ പുറംലോകവുമായി ഇടപെടുന്നതു കുറയ്ക്കുകയാണ് അവര്‍ക്കു വേണ്ടതെല്ലാം പാര്‍ട്ടി നല്‍കുന്നതിനു പിന്നിലെ ലക്ഷ്യം. കല്യാണം നടന്നാലും മരണം നടന്നാലും ഉത്സാഹികളായി പാര്‍ട്ടിക്കാര്‍ മുന്നിലുണ്ട്. പക്ഷേ, അതെല്ലാം പാര്‍ട്ടി അിറഞ്ഞു മാത്രമേ നടക്കാവൂ. വിവാഹാലോചനകളുടെ അന്വേഷണങ്ങള്‍ പോലും പാര്‍ട്ടിയുടെ ബ്രാഞ്ചു കമ്മിറ്റിയോ ലോക്കല്‍ കമ്മിറ്റിയോ വഴി മാത്രം വരുന്നു. നിത്യജീവിതത്തിനുളള ഉപാധികള്‍ മാത്രമല്ല, മരണാനന്തര ജീവിതത്തിനുള്ളതും നല്‍കുന്നതു പാര്‍ട്ടി തന്നെ. പയ്യന്നൂരില്‍ ഈയിടെ ഡിവൈഎഫ്ഐ രണ്ടു ശ്മശാനങ്ങളാണു നിര്‍മ്മിച്ചത്. രണ്ടും പാര്‍ട്ടി ഗ്രാമങ്ങളില്‍. ഒന്ന് കാനായി ഉണ്ണിമുക്കിലും രണ്ടാമത്തേത് കോറോം പരവുംതട്ടയിലും. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഐ എം ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല. മതം തന്നെയായാണ് ജനം കാണുന്നത്. ദൈനംദിന ജീവിതത്തില്‍ നിരന്തരമായി ഇടപെടുന്ന അദൃശ്യനായ ദൈവം. അനുയായികളോട് ആവശ്യപ്പെടുന്നത് അന്ധമായ വിശ്വാസവും അച്ചടക്കവും മാത്രമാണ്".

പാര്‍ട്ടിയ്ക്ക് പാരമ്പര്യവും ഇന്നും ശക്തിയുമുളള പ്രദേശങ്ങളില്‍ രാഷ്ട്രീയകാര്യങ്ങളില്‍ ഒതുങ്ങുന്നതല്ല പാര്‍ട്ടി പ്രവര്‍ത്തനം. ജനങ്ങളുടെ സാമൂഹിക-സാംസ്കാരിക - ഗാര്‍ഹിക മേഖലകളില്‍ ഇഴപിരിക്കാനാവാത്തവിധം അത് കെട്ടിപ്പിണഞ്ഞു കിടക്കുന്നു. ഇത് മനോരമ പറയുന്നതുപോലെ പുറംലോകവുമായുളള ജനങ്ങളുടെ ബന്ധം വിഛേദിക്കുന്നതിനുളള ഗൂഢതന്ത്രത്തിന്റെ ഭാഗമൊന്നുമല്ല. നമ്മുടെ നാടിന്റെ ജനാധിപത്യജീവിതത്തിന്റെ സമ്പന്നമായ ഒരു ഏടാണ്. മാരാരിക്കുളം എംഎല്‍എയായി കഞ്ഞിക്കുഴി പഞ്ചായത്തിലെ മരണവീട്ടില്‍ ഞാന്‍ ചെന്നപ്പോള്‍ കേട്ട ഒരു ചോദ്യത്തിന്റെ അര്‍ത്ഥം എനിക്കന്നു മനസ്സിലായില്ല. ആവശ്യമറിയാന്‍ സെക്രട്ടറി വന്നോ? പിന്നീടാണറിഞ്ഞത് മരണവീടുകളില്‍ സെക്രട്ടറി ചെല്ലുകയും എന്തെങ്കിലും ആവശ്യമുണ്ടോ എന്നാരായുകയും ചെയ്യുക എന്നത് ഒരു ആചാരമാണ്. ഇന്ന് ഒട്ടെല്ലാ വീടുകളിലും അങ്ങനെയൊരു ആവശ്യമില്ലെങ്കിലും ആചാരം തുടരുന്നു.

മറ്റൊരു വിസ്മയകരമായ അനുഭവമുണ്ടായത് മുഹമ്മ കയര്‍ ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെ ചിതലരിക്കാത്ത പഴയ രേഖകള്‍ തപ്പിയെടുത്തപ്പോഴാണ്. മധ്യസ്ഥ കമ്മിറ്റിയുടെ വലിയൊരു കെട്ടു ഫയല്‍ എനിക്കു കാണാനായി. വേലിത്തര്‍ക്കങ്ങള്‍, കുടുംബവഴക്കുകള്‍, സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ എന്നിങ്ങനെ നാട്ടിലെ ജനങ്ങളുടെ ഒട്ടെല്ലാ പ്രശ്നങ്ങളെയും കുറിച്ച് രേഖാമൂലം മധ്യസ്ഥ കമ്മിറ്റിയ്ക്ക് ആക്ഷേപം കൊടുക്കുന്നു. കമ്മിറ്റി ബന്ധപ്പെട്ടവരെ വിളിച്ച് തര്‍ക്കം തീര്‍ക്കുന്നു. മുപ്പതുകളുടെ അവസാനം വരെ ഇങ്ങനെയുളള സാമൂഹ്യാവശ്യങ്ങളും നിറവേറ്റിയിരുന്നത് എസ്എന്‍ഡിപിയും അതുപോലുളള മറ്റു സമുദായ സംഘടനകളുമാണ്. ഫാക്ടറിയ്ക്കുളളില്‍ വര്‍ഗബോധമുളള തൊഴിലാളി, ഫാക്ടറിയ്ക്കു പുറത്ത് സമുദായബോധമുളള ഈഴവന്‍ എന്നിങ്ങനെയൊരു ഇരട്ടജീവിതമാണ് അന്ന് തൊഴിലാളികള്‍ നയിച്ചിരുന്നത്. അതുമാറി ഫാക്ടറിയിലെന്നപോലെ വീട്ടിലും നാട്ടിലും തൊഴിലാളി എന്ന നിലയില്‍ ചിന്തിക്കുന്നതിലേയ്ക്കുളള പരിവര്‍ത്തനം നടന്നത് 1938ലെ പൊതുപണിമുടക്കോടെയാണ്. സാമുദായിക സംഘടനകള്‍ സമരത്തെ സഹായിച്ചില്ല. ഈഴവരെല്ലാം ഒരു സമുദായമാണെങ്കിലും അതില്‍ മുതലാളിയും തൊഴിലാളിയുമുണ്ടെന്നും ഈഴവരായതു കൊണ്ട് തൊഴിലാളിയ്ക്ക് പ്രത്യേക ആനുകൂല്യമൊന്നും ഉണ്ടാവില്ലെന്നും അനുഭവത്തിലൂടെ ബോധ്യമായി. 1937ലെ യൂണിയന്‍ യോഗത്തില്‍ സാമുദായിക സംഘടനകളില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന പ്രമേയം വലിയ കോലാഹലത്തിലാണ് അവസാനിച്ചത്. സമരം കഴിഞ്ഞുളള പോലീസ് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ജാതി സംഘടനകള്‍ക്കെതിരായ നിശിത വിമര്‍ശനം സാര്‍വത്രികമായി എന്നു കാണാന്‍ കഴിയും. തൊഴിലാളികള്‍ എസ്എന്‍ഡിപിയില്‍ നിന്ന് കൂട്ടമായി വിട്ടുപോകുന്നു എന്നല്ല ഈ പറഞ്ഞതിന്റെ അര്‍ത്ഥം. ഔപചാരികമായി, അവര്‍ യോഗ അംഗങ്ങളായും പിന്‍നിര പ്രവര്‍ത്തകരായും തുടര്‍ന്നു. എന്നാല്‍ 1938-39ല്‍ തൊഴിലാളികളുടെ വര്‍ഗസംഘടന ജാതി സംഘടനയെ പിന്‍തളളിക്കൊണ്ട് തൊഴിലാളികളുടെ പ്രാഥമിക വിധേയത്വത്തിന്റെ കേന്ദ്രമായി മാറി. മുമ്പ് പ്രാഥമികമായി താന്‍ ഈഴവനാണെന്നു കരുതിയ തൊഴിലാളി താന്‍ പ്രാഥമികമായി തൊഴിലാളി വര്‍ഗത്തിലെ അംഗമാണ് എന്ന് സ്വയം പരിഗണിച്ചു തുടങ്ങിയത്. ജാതിവിരുദ്ധ സമരം സമൂഹത്തിലെ പൊതു വര്‍ഗസമരത്തിന്റെ ഭാഗമായി മാറി. അങ്ങനെയാണ് പരമ്പരാഗതമായി സമുദായ സംഘടനകള്‍ ചെയ്തുവന്ന ജനം, മരണം, വിവാഹം എന്നു തുടങ്ങിയവയിലും മറ്റു ദൈനംദിന ജീവിതാവശ്യങ്ങളിലും സാമുദായിക സംഘടനകള്‍ ചെയ്യുന്ന ധര്‍മ്മങ്ങള്‍ യൂണിയനുകള്‍ ഏറ്റെടുക്കാന്‍ തുടങ്ങി. അതുകൊണ്ടാണ് ഈ പരിവര്‍ത്തനത്തെ നാടിന്റെ ജനാധിപത്യവത്കരണത്തിന്റെ സമ്പന്നമായ ഏട് എന്നു ഞാന്‍ വിശേഷിപ്പിച്ചത്.

ഈ സ്ഥിതിവിശേഷം ഇന്നും ഇങ്ങനെ തുടരുന്നു എന്നു വിവക്ഷയില്ല. വര്‍ഗബോധം ദുര്‍ബലപ്പെടുകയും ജാതിയുടെ അതിപ്രസരം കൂടുതല്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നുണ്ട്. ചുവന്ന കൊടിയോടൊപ്പം മഞ്ഞക്കൊടിയും പുതപ്പിക്കുന്ന സഹവര്‍ത്തിത്തമാണ് ഇന്നുളളത്. പണ്ടത്തെപ്പോലെ ജനങ്ങളുടെ ദൈനംദിന ജീവിതാവശ്യങ്ങളില്‍ ഇടപെടുന്നതു കുറഞ്ഞുവരുന്നു. ഇതു തിരുത്തേണ്ട ഒരു ദൗര്‍ബല്യമായാണ് പാര്‍ട്ടി കാണുന്നത്. കഴിഞ്ഞ പാര്‍ട്ടി സംസ്ഥാന സമ്മേളനം ഇതു സംബന്ധിച്ച തീരുമാനമെടുത്തിട്ടുണ്ട്. ജനങ്ങളുടെ സാമൂഹ്യജീവിതത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ സജീവമായി ഇടപെടണം. ഇതു സംബന്ധിച്ച് ഒരു കാര്യവും കൂടി പറഞ്ഞു കൊളളട്ടെ. സാമൂഹിക - സാംസ്കാരിക മേഖലയിലെ ജനപിന്തുണയും ബലപ്രയോഗവും ഒരുമിച്ചു പോകുന്ന ഒന്നല്ല. സാമൂഹിക-സാംസ്കാരിക ഇടപെടലുകളും അതുവഴി നേടുന്ന ജനപിന്തുണ ബലപ്രയോഗം അനാവശ്യമാക്കിത്തീര്‍ക്കുന്നു. സംഘര്‍ഷമോ ബലപ്രയോഗങ്ങളോ ഇല്ലാത്ത സ്ഥലങ്ങളല്ല പാര്‍ട്ടി ഗ്രാമങ്ങള്‍. എല്ലായിടത്തുമെന്നപോലെ ഇവിടെയും അതൊക്കെ ഏറിയോ കുറഞ്ഞോ ഉണ്ടാകും. കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും ആര്‍എസ്എസിന്റെ കടന്നാക്രമണം ഒഴിവാക്കിയാല്‍ മറ്റേതു പ്രദേശത്തെക്കാളും സമാധാനപരമായ ജീവിതമാണ്. കണ്ണൂരിനെ അക്രമജില്ല എന്നു മുദ്രകുത്തുന്നവരുടെ വായടപ്പിക്കുന്നതാണ് കേരള സര്‍ക്കാര്‍ പുറത്തിറക്കുന്ന കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരക്കണക്ക്. പഞ്ചായത്തും സഹകരണപ്രസ്ഥാനവും പാര്‍ട്ടി ഗ്രാമത്തെ പാര്‍ട്ടി ഗ്രാമവ്യവസ്ഥയായി മാറ്റണമെങ്കില്‍ അതിനു സാമ്പത്തിക അടിത്തറ വേണം. ഡോ. ജോസ് സെബാസ്റ്റ്യന്‍ സാമ്പത്തിക അടിത്തറയെ കാണുന്നത് സഹകരണപ്രസ്ഥാനത്തിലൂടെയാണ്.

കേരളത്തില്‍ സഹകരണ സംഘങ്ങളില്ലാത്ത ഏതു ഗ്രാമമാണുളളത്? സഹകരണ സംഘങ്ങളെ കേരളത്തില്‍ നിയന്ത്രിക്കുന്നത് രാഷ്ട്രീയപാര്‍ട്ടികളാണ്. മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടിയെയും പോലെയാണ് സഹകരണ മേഖലയില്‍ സിപിഐഎമ്മും പ്രവര്‍ത്തിക്കുന്നത്. പാര്‍ട്ടി ഗ്രാമത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ ജനകീയവും കാര്യക്ഷമവുമാണ് എന്നതാണ് അവയെ വ്യത്യസ്തമാക്കുന്നത്. ഇതിന് ഒരു പ്രധാനപ്പെട്ട കാരണം, ഇടതുപക്ഷത്തിന് സഹകരണ പ്രസ്ഥാനങ്ങള്‍ സംബന്ധിച്ച രാഷ്ട്രീയ വീക്ഷണമാണ്. കോപ്പണ്‍ ഹേഗലില്‍ വെച്ച് 1910ല്‍ നടന്ന അന്തര്‍ദേശീയ സോഷ്യല്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസില്‍ സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുളള മാര്‍ക്സിസ്റ്റ് കാഴ്ചപ്പാട് ലെനിന്‍ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്.

മൂന്നു നേട്ടങ്ങളാണ് സഹകരണ പ്രസ്ഥാനങ്ങള്‍ കൊണ്ടുണ്ടാകുമെന്ന് ലെനിന്‍ ചൂണ്ടിക്കാണിച്ചത്. ഒന്ന്, ഇടത്തട്ടുകാരെ ഒഴിവാക്കിയും സേവനവേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തിയും തൊഴിലാളിയുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ സഹായിക്കും. രണ്ട്, സമരങ്ങള്‍, ലോക്കൗട്ടുകള്‍ തുടങ്ങിയ വേളകളില്‍ തൊഴിലാളിപ്രക്ഷോഭത്തെ സഹായിക്കാന്‍ കഴിയും. മൂന്ന്, തൊഴിലാളികളെ മാനേജ്മെന്റിനെയും സംഘാടനത്തെയും പരിചയപ്പെടുത്തുക വഴി ഭാവി സോഷ്യലിസത്തിന്റെ സാധ്യതകളിലേയ്ക്കു വിരല്‍ ചൂണ്ടുന്നു. എങ്കിലും സഹകരണ സംഘങ്ങള്‍ വഴി സാമൂഹ്യവ്യവസ്ഥയെ മാറ്റാമെന്ന തെറ്റിദ്ധാരണ ലെനിന് ഇല്ല. അതുകൊണ്ട് ഇവയില്‍ പ്രവര്‍ത്തിക്കുന്നതിന് ചില നിബന്ധനകള്‍ ലെനിന്‍ മുന്നോട്ടു വെച്ചു. ഒന്ന്, സഹകരണ സംഘങ്ങള്‍ ജനാധിപത്യപരമായി പ്രവര്‍ത്തിക്കണം. രണ്ട്, സഹകരണ സംഘങ്ങളില്‍ സോഷ്യലിസ്റ്റ് രാഷ്ട്രീയം പഠിപ്പിക്കാനുളള പരിശ്രമം നടത്തണം. മൂന്ന്, ട്രേഡ് യൂണിയനുകളുമായുളള ബന്ധം ശക്തിപ്പെടുത്തണം. നാല്, ഉല്‍പാദക സംഘങ്ങളെ വിപണന സംഘങ്ങളുമായി ബന്ധിപ്പിക്കണം. ചുരുക്കത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ സഹകരണ സംഘങ്ങളെ കാണുന്നത് കേവലം പരോപകാര പ്രവര്‍ത്തനമായല്ല. രാഷ്ട്രീയ പ്രവര്‍ത്തനമായാണ്.

പാര്‍ട്ടിയ്ക്കു കൂടുതല്‍ സ്വാധീനമുളള പ്രദേശങ്ങളില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ജനകീയ കൂട്ടായ്മ സഹകരണ സംഘങ്ങളുടെ വ്യാപനത്തില്‍ മാത്രമല്ല, ജനകീയാസൂത്രണം, പിടിഎ കമ്മിറ്റികള്‍, ആശുപത്രി വികസന സമിതികള്‍ ഇവയുടെയെല്ലാം പ്രവര്‍ത്തനങ്ങളെ വിജയിപ്പിക്കുന്നതിന് നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്. കഞ്ഞിക്കുഴി പഞ്ചായത്തിലെ ഇത്തരത്തിലുളള ജനകീയ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ഞാന്‍ ആദ്യം സൂചിപ്പിച്ച ഗ്രന്ഥത്തില്‍ മുഖ്യമായും ചര്‍ച്ച ചെയ്യുന്നത്. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിനു കൗതുകം എന്നു പറയുന്നതു പോലെ ജനങ്ങളെ വരുതിയ്ക്കു നിര്‍ത്തുന്നതിനുളള സിപിഐഎമ്മിന്റെ ഗൂഢതന്ത്രമായാണ് മനോരമ സഹകരണ സംഘങ്ങളെ അവതരിപ്പിക്കുന്നത്. അതിലെ തൊഴിലാളികളും ജീവനക്കാരും സാമ്പത്തിക ആശ്രിതത്വം മൂലം പാര്‍ട്ടി പറയുന്നതു പോലെ തന്നെ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരായിത്തീരുന്നു എന്നാണ് മനോരമയുടെ കണ്ടുപിടിത്തം. സഹകരണ സംഘങ്ങളില്‍ പതിനായിരക്കണക്കിന് ആളുകള്‍ പണിയെടുക്കുന്നുണ്ടെങ്കില്‍ സ്വകാര്യ പണിയിടങ്ങളില്‍ ലക്ഷങ്ങളാണ് പണിയെടുക്കുന്നത്. സ്വകാര്യ മുതലാളിയുടെ ചൊല്‍പ്പടിക്കു നില്‍ക്കാത്ത തൊഴിലാളി, സഹകരണ സംഘത്തില്‍ വന്നാല്‍ അധികൃതരുടെ ചൊല്‍പ്പടിയിലാകും എന്നു വാദിക്കുന്നത് നിരര്‍ത്ഥകമാണ്. ജോസ് സെബാസ്റ്റ്യന്‍ പുച്ഛത്തോടെ പരാമര്‍ശിക്കുന്ന ദിനേശ് ബീഡി സഹകരണ സംഘത്തെക്കുറിച്ച് ഞാനൊരു പുസ്തകം തന്നെ എഴുതിയിട്ടുണ്ട് (ഡെമോക്രസി അറ്റ് വര്‍ക്ക് ഇന്‍ ആന്‍ ഇന്ത്യന്‍ ഇന്‍ഡസ്ട്രിയല്‍ കോ ഓപ്പറേറ്റീവ് - കോര്‍ണല്‍ യൂണിവേഴ്സിറ്റി പ്രസ്). ആ സഹകരണ സംഘത്തിന്റെ ചരിത്രം ഉജ്വലമായൊരു സമരചരിത്രം മാത്രമല്ല, വാണിജ്യ വിജയത്തിന്റെ കൂടി കഥയാണ്. മിനിമം കൂലി നല്‍കാന്‍ വിസമ്മതിച്ച് നിയമവിരുദ്ധമായി ഗണേഷ് ബീഡി കമ്പനി വഴിയാധാരമാക്കിയ തൊഴിലാളികള്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ ആരംഭിച്ച ഈ പ്രസ്ഥാനം ഇന്ത്യയിലെ ഏറ്റവും വലിയ ബീഡി സ്ഥാപനമാണ്. അതും സമീപ സംസ്ഥാനങ്ങളിലെ തൊഴിലാളിയ്ക്കു ലഭ്യമായതിന്റെ ഏതാണ്ട് ഇരട്ടി ആനുകൂല്യങ്ങള്‍ നല്‍കിക്കൊണ്ട്. പുകവലി ശീലം കുറഞ്ഞതു കൊണ്ടാണ് ഇന്നതു തളര്‍ന്നത്. ഊരാളുങ്കല്‍ ലേബര്‍ സഹകരണ സംഘവും വാഗ്ഭടാനന്ദന്‍ തുടങ്ങിയ ഐക്യ നാണയ സംഘവും ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയായി. ജനകീയാസൂത്രണത്തിലെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന കുതിപ്പില്‍ കേരളത്തിലെ ഏറ്റവും പെരുമയാര്‍ന്ന നിര്‍മ്മാണ കമ്പനിയായി. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ഐടി പാര്‍ക്കുകളിലൊന്ന് സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതുപോലുളള സഹകരണ സ്ഥാപനങ്ങള്‍ ജനങ്ങളുടെ കൂട്ടായ്മയാണ്. പാര്‍ട്ടിയുടെ സ്ഥാപനങ്ങളല്ല.

കേരളത്തില്‍ ഏതാണ്ട് പകുതിയോളം സഹകരണ സ്ഥാപനങ്ങള്‍ മറ്റു പാര്‍ട്ടികളുടെയും നിയന്ത്രണത്തിലാണല്ലോ. അവയെല്ലാം ആ പാര്‍ട്ടികളുടെ സ്ഥാപനങ്ങളായി ചിത്രീകരിച്ച് സ്വത്തിന്റെ കണക്കെടുക്കാന്‍ ആരും നടക്കാറില്ലല്ലോ. ഒരുപക്ഷേ, ആ സംഘങ്ങളില്‍ അത്യപൂര്‍വമെണ്ണമൊഴിച്ച് ബാക്കിയൊന്നിനെക്കുറിച്ചും നല്ലതൊന്നും പറയാനില്ലാത്തതു കൊണ്ടാവാം.

ചില വിദ്വാന്‍മാരുടെ ചിന്തയില്‍ ക്ഷയിക്കുന്ന പരമ്പരാഗത മേഖലകളില്‍ മാത്രമേ സഹകരണ സംഘങ്ങള്‍ പാടുള്ളൂ. വിനോദ രംഗത്തോ ടൂറിസത്തിലോ ഐടിയിലോ മറ്റും ഇടപെടുന്നത് വലിയ അപഭ്രംശമാണുപോലും. ഇന്നത്തെ സാമൂഹിക വ്യവസ്ഥയില്‍ സ്വകാര്യ സംരംഭകരെ ഒഴിവാക്കി സഹകരണ പ്രസ്ഥാനത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തെ മുന്നോട്ടു കൊണ്ടുപോകാം എന്നതല്ല കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ കാഴ്ചപ്പാട്. അതുകൊണ്ട് സ്വകാര്യ സംരംഭകര്‍ സഹകരണ പ്രസ്ഥാനത്തെ കണ്ട് ഓടിയൊളിക്കുന്നു എന്നതൊക്കെ കെട്ടുകഥകള്‍ മാത്രം. കണ്ണൂര്‍ ജില്ല, അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും നാടായതു കൊണ്ടാണ് അവിടെ സംരംഭകത്വം വളരാത്തത് എന്ന ഡോ. ജോസ് സെബാസ്റ്റ്യന്റെ സിദ്ധാന്തം അബദ്ധമാണ് എന്നു തെളിയിക്കുന്ന കണക്കുകള്‍ നിയമസഭയില്‍ നിരത്തിയിട്ടുണ്ട്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ സംസ്ഥാനത്തു നടന്ന കൊലപാതകങ്ങളുടെ പട്ടിക നക്ഷത്രചിഹ്നമിടാത്ത ചോദ്യത്തിന് മറുപടിയായി 2012 ജൂണ്‍ 11ന് ആഭ്യന്തര മന്ത്രി നിയമസഭയ്ക്കു നല്‍കിയിരുന്നു. കൊലപാതകങ്ങളുടെ എണ്ണം കൊണ്ട് എറണാകുളം, കൊല്ലം, പാലക്കാട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളെക്കാള്‍ പിന്നിലാണ് കണ്ണൂര്‍ ജില്ല. പ്രസ്തുത ജില്ലകളില്‍ കൊലപാതകങ്ങളുടെ എണ്ണം കൂടുതലാണ് എന്നതു കൊണ്ട് ആ ജില്ലകളെ ആരും കൊലപാതകികളുടെ ജില്ല എന്നു വിശേഷിപ്പിക്കുന്നില്ല. എന്നാല്‍ അക്രമസംഭവങ്ങളില്‍ താരതമ്യേനെ പിന്നില്‍ നില്‍ക്കുന്ന കണ്ണൂരിന് ആ പേരു ചാര്‍ത്തുന്നതിനു കാരണം രാഷ്ട്രീയമാണ് എന്നതില്‍ സംശയമില്ല.

*
ഡോ. ടി എം തോമസ് ഐസക് ചിന്ത വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

എന്താണ് പാര്‍ട്ടി ഗ്രാമവ്യവസ്ഥ? ലേഖനത്തില്‍ പലവട്ടം ഈ പ്രയോഗമുണ്ടെങ്കിലും കൃത്യമായ നിര്‍വചനമില്ല. പാര്‍ട്ടിയ്ക്ക് മഹാഭൂരിപക്ഷം പിന്തുണയുളള ഗ്രാമങ്ങളാണല്ലോ പാര്‍ട്ടി ഗ്രാമങ്ങള്‍. പിരിച്ചെറിയാനാവാത്ത ആത്മബന്ധം പാര്‍ട്ടിയും ജനങ്ങളും തമ്മിലുണ്ട്. ജനതയെ പാര്‍ട്ടിയും ജനങ്ങളുമായി ഇവിടെ വേര്‍തിരിക്കാനാവില്ല. ജനങ്ങള്‍ തന്നെയാണ് പാര്‍ട്ടി.

K K Easwaran said...

It is a brilliant analysis by Thomas Isaac. His differentiation of party villages and party village system makes a lot of sense. His observation that the involvement of the party in the day-to-day life of the people is a sign of a higher level of democratic practice is genuine. But I am worried that such a neat analysis to counter the superficial prattles of Jose Sebastian could by default give some respectability to his unfounded ideas.

K K Easwaran