Wednesday, August 8, 2012

അതിരില്ലാത്ത ക്രൂരത

മനുഷ്യജീവന് തെല്ലും വിലകല്‍പ്പിക്കാത്ത സാമ്രാജ്യത്വസംസ്കാരം അതിവേഗം ആഗോളവ്യാപകമായി പടര്‍ന്ന് പന്തലിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഹിരോഷിമയിലും നാഗസാക്കിയിലും നിരപരാധികളെ ആറ്റംബോംബ് വര്‍ഷിച്ച് കൂട്ടത്തോടെ കൊന്നൊടുക്കിയത് യുദ്ധം ജയിക്കാന്‍പോലുമായിരുന്നില്ല. ലോകം ഇന്നും അതോര്‍ക്കുന്നു. മാനവരാശി നിലനില്‍ക്കുന്നിടത്തോളംകാലം ഈ കൂട്ടക്കുരുതി മറക്കാനും പൊറുക്കാനും കഴിയുന്നതല്ല. അമേരിക്കയുടെ ക്രൂരത ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. വിയറ്റ്നാമിലും ഇന്‍ഡോനേഷ്യയിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും ആയിരക്കണക്കിന് നിരപരാധികളെ സായുധാക്രമണം നടത്തി കൊലപ്പെടുത്തി. തങ്ങള്‍ക്കിഷ്ടമില്ലാത്ത സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിലെ ഭരണാധികാരികളെ എല്ലാ നിയമങ്ങളും നഗ്നമായി ലംഘിച്ച് വകവരുത്തി ജനാധിപത്യം പുനഃസ്ഥാപിക്കാനെന്നപേരില്‍ പാവസര്‍ക്കാരുകളെ അധികാരത്തിലെത്തിച്ചു. 2001 സെപ്തംബര്‍ 11ന്റെ ഭീകരാക്രമണത്തെത്തുടര്‍ന്ന് അമേരിക്ക ഭീകരതയ്ക്കെതിരെ ആഗോളയുദ്ധം പ്രഖ്യാപിച്ചു. ഇതിനോടൊപ്പം ഒരു സൂത്രവാക്യവും പ്രയോഗിച്ചു. ഭീകരന്മാര്‍ മുസ്ലിങ്ങളാണ്. എല്ലാ മുസ്ലിങ്ങളും ഭീകരന്മാരല്ല. എന്നാല്‍, എല്ലാ ഭീകരന്മാരും മുസ്ലിങ്ങളാണ്. ഈ നിലപാടാണ് സിഖുകാരെപ്പോലും മുസ്ലിങ്ങളാണെന്ന് തെറ്റിദ്ധരിച്ച് ആക്രമിക്കാനും കൊല നടത്താനും ഒരു മുന്‍ സൈന്യാധിപന് പ്രോത്സാഹനം നല്‍കിയത്. അമേരിക്കന്‍ ഭരണാധികാരികളുടെ പുതിയ സൂത്രവാക്യമാണ് ആ രാജ്യത്തെ ഒരു ഗുരുദ്വാരയില്‍ കടന്നുചെന്ന് ആറ് സിഖുകാരെ വെടിവച്ചുകൊല്ലാന്‍ അമേരിക്കയിലെ മുന്‍ സൈനികമേധാവിക്ക് പ്രചോദനം നല്‍കിയത്. മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ചാണ് സിഖുകാരെ വെടിവച്ച് കൊന്നതെന്നാണ് പറയുന്നത്. തലപ്പാവും താടിയും കണ്ടപ്പോള്‍ അങ്ങനെയൊരു തോന്നലുണ്ടായി എന്നാണ് പറയുന്നത്.

2001ലെ ഭീകരാക്രമണത്തിനുശേഷം അമേരിക്കയില്‍ പലപ്പോഴായി സിഖുകാര്‍ ആക്രമണത്തിനിരയായി. അഞ്ചുലക്ഷത്തോളം സിഖുകാര്‍ താമസിക്കുന്ന രാജ്യമാണ് അമേരിക്ക. അവിടെ തോക്കുപയോഗിക്കുന്നതിന് നിയന്ത്രണമില്ല. തോക്ക് കൈവശംവയ്ക്കുന്നത് മനുഷ്യാവകാശമായി പരിഗണിക്കപ്പെടുന്നു. അമേരിക്കയിലെ ഈ സാമ്രാജ്യത്വസംസ്കാരം ആഗോളവല്‍ക്കരണനയത്തോടൊപ്പം അന്യരാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുകയാണ്. മനുഷ്യജീവന് വിലയില്ല. വിപണിയാണ് എല്ലാം നിശ്ചയിക്കുന്നത്. പരമാവധി ലാഭമാണ് സമൂഹത്തിന്റെ ലക്ഷ്യം. ഇതാണ് സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ കാഴ്ചപ്പാട്. ഈ സംസ്കാരം നമുക്ക് വേണമോ, അതല്ല അതില്‍നിന്ന് നമ്മുടെ സമൂഹത്തെ രക്ഷപ്പെടുത്തേണ്ടതുണ്ടോ എന്നതാണ് മുഖ്യമായ പ്രശ്നം.

അശോകന്റെയും ഗാന്ധിജിയുടെയും അഹിംസയുടെയും നാട് എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യയില്‍ പൊലീസിന്റെ ഭീകരത അനുദിനം വര്‍ധിക്കുന്നു. വിദ്യാര്‍ഥികളെ പോലും തോക്കും ലാത്തിയും ഗ്രനേഡും ഉപയോഗിച്ച് ശത്രുക്കളോടെന്നപോലെ പെരുമാറാന്‍ പൊലീസിന് ഭരണാധികാരികള്‍ നിര്‍ദേശം നല്‍കുന്നു. ലോക്കപ്പിലും പൊലീസ് കസ്റ്റഡിയിലും മൂന്നാംമുറയുടെ പ്രയോഗം നിത്യസംഭവമായി. ബിഹാറുകാരനായ സത്നാം സിങ്ങെന്ന നിയമവിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിലാണ് കൊല്ലപ്പെട്ടത്. മാനസികരോഗം ബാധിച്ച വിദ്യാര്‍ഥിയോടാണ് മനുഷ്യത്വമില്ലാത്ത പെരുമാറ്റമുണ്ടായത്. തലയ്ക്കും കഴുത്തിനും സാരമായ ക്ഷതമേറ്റതിനെത്തുടര്‍ന്നാണ് മരണം സംഭവിച്ചത്. രോഗം ബാധിച്ചവരോടുപോലും ലവലേശം സ്നേഹമില്ലാതെ ക്രൂരമായി പെരുമാറാന്‍ പൊലീസ് സേനയ്ക്ക് തോന്നുന്നത് ഭരണം നടത്തുന്നവര്‍ അത് പ്രോത്സാഹിപ്പിക്കുന്നതുകൊണ്ടാണ്. ഉത്തരവാദപ്പെട്ടവര്‍പോലും ഇത്തരം പൊലീസ് മര്‍ദനം ന്യായീകരിക്കുന്ന നിലയുണ്ടായാല്‍ പൊലീസിന് ആരെയും ഭയപ്പെടേണ്ടതില്ല. അതുകൊണ്ടുതന്നെയാണ് ലോക്കപ്പ് കൊലപാതകത്തെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന തികച്ചും ന്യായമായ ആവശ്യം ഉയര്‍ന്നുവന്നത്. അമേരിക്കയിലെ നിരപരാധികളായ സിഖുകാരുടെ നേര്‍ക്കുണ്ടായ അക്രമങ്ങളിലും നിരവധിപേരെ കൊന്നൊടുക്കിയതിലും പൊലീസ് കസ്റ്റഡിയില്‍ ഒരു ചെറുപ്പക്കാരനെ മര്‍ദിച്ചുകൊന്നതിലും ജനങ്ങള്‍ക്കൊപ്പം ഞങ്ങളും പ്രതിഷേധിക്കുന്നു. സാമ്രാജ്യത്വസംസ്കാരം നമുക്ക് വേണ്ടെന്ന് ആവര്‍ത്തിച്ചുപറയുന്നു.

*
ദേശാഭിമാനി 08 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

മനുഷ്യജീവന് തെല്ലും വിലകല്‍പ്പിക്കാത്ത സാമ്രാജ്യത്വസംസ്കാരം അതിവേഗം ആഗോളവ്യാപകമായി പടര്‍ന്ന് പന്തലിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ഹിരോഷിമയിലും നാഗസാക്കിയിലും നിരപരാധികളെ ആറ്റംബോംബ് വര്‍ഷിച്ച് കൂട്ടത്തോടെ കൊന്നൊടുക്കിയത് യുദ്ധം ജയിക്കാന്‍പോലുമായിരുന്നില്ല. ലോകം ഇന്നും അതോര്‍ക്കുന്നു. മാനവരാശി നിലനില്‍ക്കുന്നിടത്തോളംകാലം ഈ കൂട്ടക്കുരുതി മറക്കാനും പൊറുക്കാനും കഴിയുന്നതല്ല. അമേരിക്കയുടെ ക്രൂരത ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. വിയറ്റ്നാമിലും ഇന്‍ഡോനേഷ്യയിലും ഇറാഖിലും അഫ്ഗാനിസ്ഥാനിലും ആയിരക്കണക്കിന് നിരപരാധികളെ സായുധാക്രമണം നടത്തി കൊലപ്പെടുത്തി. തങ്ങള്‍ക്കിഷ്ടമില്ലാത്ത സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിലെ ഭരണാധികാരികളെ എല്ലാ നിയമങ്ങളും നഗ്നമായി ലംഘിച്ച് വകവരുത്തി ജനാധിപത്യം പുനഃസ്ഥാപിക്കാനെന്നപേരില്‍ പാവസര്‍ക്കാരുകളെ അധികാരത്തിലെത്തിച്ചു.