Tuesday, August 7, 2012

അസമില്‍ കലാപമുണ്ടാക്കിയതാര്?

ഒരു മാസംമുമ്പ് അസമില്‍ വെള്ളപ്പൊക്കമായിരുന്നു. നിരവധി ശവശരീരങ്ങള്‍ ബ്രഹ്മപുത്രയിലൂടെ ഒലിച്ചുപോയി. വെള്ളപ്പൊക്കം നിലച്ചെങ്കിലും ശവശരീരങ്ങളുടെ ഒഴുക്ക് നിലച്ചിട്ടില്ല. ബ്രഹ്മപുത്രയിലൂടെയല്ല, ബോഡോമേഖലയിലെ ഗൗരംഗ നദിയിലൂടെയാണ് ഇപ്പോള്‍ മൃതദേഹങ്ങള്‍ ഒഴുകുന്നത്. വംശവെറിയുടെ ഇരകളായി തലയറ്റതും വയര്‍പിളര്‍ന്നതുമായ മൃതദേഹങ്ങളാണ് അവ. 1971ലെ ബംഗ്ലാദേശ് യുദ്ധത്തിനുശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹം. ബോഡോലാന്‍ഡ് ടെറിറ്റോറിയല്‍ കൗണ്‍സിലിനു കീഴിലുള്ള കൊക്രജാര്‍, ചിരാഗ്, ധുബ്രി, ബക്സാം ജില്ലകള്‍ കലാപകലുഷിതമായപ്പോള്‍ അഭയാര്‍ഥികളായത് ലക്ഷങ്ങള്‍; ഔദ്യോഗിക കണക്കനുസരിച്ച് ഒന്നരലക്ഷം, അനൗദ്യോഗിക കണക്കനുസരിച്ച് നാല് ലക്ഷത്തോളവും.

ബോഡോ സ്വത്വപ്രശ്നത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പശ്ചിമ അസമിലെ നാല് ജില്ല ഉള്‍പ്പെട്ട ബോഡോലാന്‍ഡിലെ പ്രമുഖ വിഭാഗങ്ങള്‍ ബോഡോ ഗോത്രവര്‍ഗക്കാരും മുസ്ലിങ്ങളുമാണ്. ബോഡോകള്‍ക്ക് പ്രത്യേകമായി ഒരു സംസ്ഥാനം വേണമെന്ന ആവശ്യവുമായി ബോഡോ സംഘടനകള്‍ രംഗത്തുവന്നു. ബോഡോ ലിബറേഷന്‍ ടൈഗേഴ്സിന്റെ നേതൃത്വത്തില്‍ ഭീകരാക്രമണങ്ങള്‍ ആരംഭിച്ചതോടെ മേഖല പ്രക്ഷുബ്ദ്ധമായി. ഒത്തുതീര്‍പ്പെന്ന നിലയില്‍ ബോഡോ ടെറിട്ടോറിയല്‍ കൗണ്‍സില്‍ രൂപീകരിച്ചു. അതോടെ പുതിയ സംസ്ഥാനമെന്ന ആവശ്യം ബോഡോസംഘടനകള്‍ ഉപേക്ഷിച്ചു. എന്നാല്‍, കൗണ്‍സിലിന്റെ പരിധിയില്‍വരുന്ന ഇരുനൂറോളം ഗ്രാമങ്ങളില്‍ പലതിലും മുസ്ലിങ്ങളും മറ്റ് ജനവിഭാഗങ്ങളുമായിരുന്നു ഭൂരിപക്ഷവും. അവിശ്വാസവും അരക്ഷിതബോധവും പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കി. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ പലതവണ ഇരുവിഭാഗവും ഏറ്റുമുട്ടി. അന്നെല്ലാം പ്രശ്നങ്ങളില്‍ തക്കസമയത്ത് സര്‍ക്കാര്‍ ഇടപെട്ടു. ഇത്തവണ അതുണ്ടായില്ല. വീഴ്ചവരുത്തിയത് കേന്ദ്രസര്‍ക്കാരാണെന്ന് സംസ്ഥാന സര്‍ക്കാരും സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്രസര്‍ക്കാരും കുറ്റപ്പെടുത്തുന്നു. രണ്ടിടത്തും ഭരണം നടത്തുന്നത് കോണ്‍ഗ്രസാണ്. ഗുവാഹത്തിയിലെ മാധ്യമ പ്രവര്‍ത്തകനായ വി മോഹനന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു. "കലാപങ്ങള്‍ക്ക് കാരണമായ അക്രമങ്ങള്‍ നടന്നപ്പോള്‍ പൊലീസ് കാഴ്ചക്കാരായി നോക്കിനിന്നു. അക്രമങ്ങള്‍ കലാപമായി പടര്‍ന്നപ്പോഴും സര്‍ക്കാര്‍ ഇടപെട്ടില്ല.

കലാപം കൈവിട്ട് പോയപ്പോള്‍ സൈന്യത്തെ ഇറക്കുന്നിനുപകരം കേന്ദ്രവും സംസ്ഥാനവും തമ്മിലടിച്ചു. അവസാനം പ്രധാനമന്ത്രി പ്രശ്നബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തി. പ്രധാനമന്ത്രി എത്തിയപ്പോഴേക്കും പ്രശ്നബാധിത പ്രദേശങ്ങള്‍ രണ്ടായി വിഭജിക്കപ്പെട്ടിരുന്നു." കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അനാസ്ഥയ്ക്കു പുറകിലും ഒരു രാഷ്ട്രീയമുണ്ട്. ബോഡോ ലിബറേഷന്‍ ടൈഗേഴ്സിന്റെ രാഷ്ട്രീയരൂപമായ ബോഡോ പീപ്പിള്‍സ് ഫ്രണ്ട് ഇപ്പോള്‍ തരുണ്‍ ഗോഗോയ് സര്‍ക്കാരില്‍ പങ്കാളികളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി മത്സരിച്ച ബിപിഎഫിന് 11 എംഎല്‍എമാരും മൂന്നു മന്ത്രിമാരുമുണ്ട്. ബോഡോ മേഖലയിലെ മുസ്ലിം ന്യൂനപക്ഷങ്ങള്‍ ഏറെക്കാലം കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കായിരുന്നു. എന്നാല്‍, ബംഗ്ലാദേശ് കുടിയേറ്റ പ്രശ്നത്തില്‍ കോണ്‍ഗ്രസ് കൈക്കൊണ്ട അസരവാദസമീപനം മുസ്ലിങ്ങളെ കോണ്‍ഗ്രസില്‍നിന്ന് അകറ്റി. അജ്മല്‍ ഷെയ്ഖിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട എയുഡിഎഫിനുപിന്നില്‍ അവര്‍ അണിനിരന്നു. എയുഡിഎഫാണ് ഇന്ന് അസമിലെ പ്രധാന പ്രതിപക്ഷ പാര്‍ടി. നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട തരുണ്‍ ഗോഗോയ് സര്‍ക്കാര്‍ സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെ ഭൂരിപക്ഷംവരുന്ന ബോഡോകളോടൊപ്പം ചേര്‍ന്നെന്ന ആരോപണം ശക്തമാണ്. റഹ്മാന്‍ഖാനെപ്പോലുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തരുണ്‍ ഗോഗോയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുവരാനുള്ള കാരണവും ഇതുതന്നെ. കലാപത്തിനുകാരണം ബംഗ്ലാദേശില്‍നിന്നുള്ള കുടിയേറ്റമാണെന്ന് ബോഡോസംഘടനകളും സംഘപരിവാറും ആരോപിക്കുന്നു. അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തുന്നത് തടയാന്‍ ഇപ്പോള്‍ കാര്യക്ഷമമായ സംവിധാനമുണ്ട്. എന്നാല്‍, പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഇന്ത്യയിലേക്ക് കുടിയേറിയ ബംഗ്ലാദേശികളെ തിരിച്ചയക്കണമെന്നതാണ് ഇവരുടെ ആവശ്യം. ഇവരെല്ലാം കുടിയേറ്റത്തിന്റെ ചരിത്രവും കാരണവും വിസ്മരിക്കുകയാണ്. 1971ല്‍ പാക് ഭരണത്തിന്റെ കൈപ്പിടിയില്‍നിന്ന് മോചിപ്പിക്കുന്നതിനായി ഇന്ത്യ ബംഗ്ലാദേശില്‍ സൈനികമായി ഇടപെട്ടു. അന്ന് അതിര്‍ത്തിക്കപ്പുറത്തെ ബംഗ്ലാദേശ് ചെറുപ്പക്കാരെ ഇന്ത്യന്‍ പട്ടാളം സൈനികമായി സംഘടിപ്പിച്ചു. പണവും ആയുധവും നല്‍കി ഇന്ത്യന്‍ പട്ടാളം സജ്ജരാക്കിയ ബംഗ്ലാദേശ് വിമോചന പോരാളികളായിരുന്നു "മുക്തിവാഹിനി". ഇന്ദിര ഗാന്ധിയുടെ നിര്‍ദേശപ്രകാരം ലെഫ്റ്റനന്റ് ജനറല്‍ ജഗ്ജിത്സിങ് അരോറ മുക്തിവാഹിനി സംഘങ്ങളെ അഭിസംബോധനചെയ്ത് വാഗ്ദാനങ്ങള്‍ ചൊരിഞ്ഞു. "സ്വാതന്ത്ര്യത്തിനുശേഷം നിങ്ങള്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ എല്ലാം ഞങ്ങള്‍ പരിഹരിക്കും. പട്ടിണിയോ ദാരിദ്ര്യമോ തൊഴിലില്ലായ്മയോ എന്തോ ആയിക്കൊള്ളട്ടെ ഞങ്ങള്‍ പരിഹരിക്കും. ആയുധമെടുത്ത് പോരാടി സ്വാതന്ത്ര്യം നേടുക." ഇന്ത്യയുടെ ഉപദേശം ബംഗ്ലാദേശുകാര്‍ കേട്ടു. അവര്‍ ആയുധമെടുത്ത് പോരാടി. സ്വാതന്ത്ര്യം നേടി. പിന്നീട് ബംഗ്ലാദേശില്‍ പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും നാളുകളായിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ നേരത്തെ നല്‍കിയ ഉറപ്പുകള്‍ ഓര്‍ത്ത് ബംഗ്ലാദേശില്‍നിന്ന് ലക്ഷക്കണക്കിന് അഭയാര്‍ഥികള്‍ ഇന്ത്യയിലത്തി. ഇവരെല്ലാം ഇന്ന് ഇന്ത്യന്‍ പൗരന്മാരാണ്. അസമില്‍ നടക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ബംഗ്ലാദേശികള്‍ പങ്കാളികളാണെന്നതാണ് മറ്റൊരു ആരോപണം. എന്നാല്‍, അസമിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഉള്‍ഫയും വിവിധ ഗോത്രവര്‍ഗ സായുധസംഘങ്ങളുമാണ്. ഈ സംഘങ്ങളില്‍ മുസ്ലിങ്ങള്‍ ഇല്ല. ഉള്ളത് ഹിന്ദുക്കളും ഗോത്രവര്‍ഗക്കാരുമാണ്. ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തി ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍, പണ്ടുമുതല്‍ക്കേ ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തി തുറന്നിട്ടിരിക്കുന്നു.

ബംഗ്ലാദേശില്‍നിന്ന് കുടിയേറിയവരിലും ഏറെപ്പേര്‍ നേപ്പാളില്‍നിന്ന് ഇന്ത്യയിലെത്തിയിട്ടുണ്ട്. ഇപ്പോള്‍ നിര്‍ബാധം നേപ്പാളി കുടിയേറ്റം തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍, നേപ്പാളി കുടിയേറ്റം വലിയ വിഷയമായി ആരും ഉന്നയിക്കുന്നില്ല. കാരണം, നേപ്പാളി കുടിയേറ്റക്കാര്‍ ഹിന്ദുക്കളാണ്. ഇപ്പോഴത്തേത് രാഷ്ട്രീയപ്രശ്നമല്ല, സ്വത്വപ്രശ്നമാണെന്നാണ് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ആരാണ് ഈ സ്വത്വപ്രശ്നം ഉണ്ടാക്കിയത്? യഥാര്‍ഥ വര്‍ഗപ്രശ്നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിനായി കോണ്‍ഗ്രസും തോട്ടംഉടമകളും ചേര്‍ന്ന് സൃഷ്ടിച്ചതല്ലേ ഈ സ്വത്വപ്രശ്നം? വന്‍കിട തോട്ടംഉടമകള്‍ നടത്തുന്ന ചൂഷണങ്ങള്‍ ആയിരുന്നു സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും അസമിലെ യാഥാര്‍ഥ വര്‍ഗപ്രശ്നം. ഇവിടത്തെ ഹരിത തടങ്കല്‍പ്പാളയങ്ങള്‍ കുപ്രസിദ്ധമായിരുന്നു. അടിമപ്പണിചെയ്തിരുന്ന തൊഴിലാളികളെ കമ്യൂണിസ്റ്റ് പാര്‍ടി സംഘടിപ്പിച്ചു. ചാര്‍ക്കോള എക്സോഡസ് സമരം, ബിജ്നി രാജവിരുദ്ധ സമരം, ബുര്‍ള പര്‍ഗാനസമരം, അരുണാബണ്ട് തേയിലത്തോട്ട പണിമുടക്ക്, തേഭാഗസമരം തുടങ്ങിയവയെല്ലാം തൊഴിലാളികളെയും ചെറുകിട കര്‍ഷകരെയും തെരുവിലിറക്കി. കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെ രാഷ്ട്രീയ പരിണാമം പ്രകടമായത് 1978ലെ നിയമസഭാ തെരഞ്ഞെടുപ്പുലായിരുന്നു. 78ല്‍ സിപിഐ എമ്മും സിപിഐയും ചേര്‍ന്ന് 23 സീറ്റ് നേടി. ഇടതുപക്ഷം അധികം താമസിയാതെ അസമില്‍ അധികാരത്തില്‍ വരുമെന്ന പ്രതീതിയുണ്ടായി. ബംഗാളികള്‍ അസം ഭരിക്കുമെന്ന പ്രചാരണം ശക്തമാക്കി. കമ്യൂണിസ്റ്റ് പാര്‍ടികളെ തകര്‍ക്കാനായി തോട്ടംഉടമകള്‍ പണമൊഴുക്കി. ചെറുപ്പക്കാരില്‍ വംശീയവിഷം കുത്തിവച്ചു. ഉള്‍ഫയും ബിഎല്‍ടിയും ഓള്‍ അസം സ്റ്റുഡന്റ് യൂണിയനും എജിപിയുമെല്ലാം ഇതിന്റെ സൃഷ്ടിയാണ്. കൊക്രജാര്‍ കലാപത്തിന്റെയും അഭയാര്‍ഥി പ്രവാഹത്തിന്റെയും മൂലകാരണവും ഇതുതന്നെ. സ്വത്വരാഷ്ട്രീയത്തെ എങ്ങനെ നേരിടണമെന്നറിയാന്‍ തരുണ്‍ ഗോഗോയ് അയല്‍ സംസ്ഥാനമായ തൃപുരയിലേക്ക് നോക്കിയാല്‍ മതി. ഇവിടത്തെ ദലായ് ജില്ല ഒരു കാലത്ത് വടക്കുകിഴക്കന്‍ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായിരുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതാകട്ടെ കോണ്‍ഗ്രസിന്റെ വിശ്വസ്ത സഖ്യകക്ഷിയായ ടിയുജെഎസും. ഭീകരവാദത്തിനെതിരായ ചെറുത്തുനില്‍പ്പില്‍ നൂറുകണക്കിനു സിപിഐ എം പ്രവര്‍ത്തകരാണ് രക്തസാക്ഷികളായത്. എന്നാല്‍, ഇന്ന് ദലായ് ജില്ല സമാധാനത്തിന്റെ പ്രതീകമാണ്. രാജ്യത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഏറ്റവും മികച്ച നിലയില്‍ നടക്കുന്ന ജില്ലയായി ദലായിയെ കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുത്തു. ഭൂപരിഷ്കരണം, ആദിവാസിക്ഷേമം, സ്ത്രീ ശാക്തീകരണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലയില്‍ ജില്ല വന്‍മുന്നേറ്റം ഉണ്ടാക്കി.

യഥാര്‍ഥ വര്‍ഗ പ്രശ്നങ്ങള്‍ പരിഹരിച്ചാണ് തൃപുരയിലെ ഇടത് സര്‍ക്കാരുകള്‍ സ്വത്വപ്രശ്നങ്ങള്‍ പരിഹരിച്ചത്. ഗുജറാത്ത് വംശഹത്യയില്‍നിന്ന് രാജ്യം കൊക്രജാറിലെത്തുമ്പോള്‍ നമ്മള്‍ എന്ത് പഠിച്ചു? ഇതിന് മറുപടി പറയേണ്ടത് കേന്ദ്രസര്‍ക്കാരാണ്. ഗുജറാത്ത് ആവര്‍ത്തിക്കാതിരിക്കാനാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ വര്‍ഗീയകലാപങ്ങള്‍ തടയുന്നതിനായുള്ള ബില്‍ കൊണ്ടുവന്നത്. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ഇതുവരെ ബില്‍ പാസാക്കാനായിട്ടില്ല. സംഘപരിവാറിന്റെ ശക്തമായ എതിര്‍പ്പുതന്നെയാണ് കാരണം. നിയമം പ്രാബല്യത്തില്‍ ഉണ്ടായിരുന്നെങ്കില്‍ കൊക്രജാറില്‍ കലാപം പടരുമായിരുന്നില്ല. കൊക്രജാറുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമം ഉടനെ കൊണ്ടുവരണം. നേതൃമാറ്റമോ രാഹുല്‍ഗാന്ധിയുടെ സ്ഥാനാരോഹണമോ അല്ല, ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയാണ് ഇതിനാവശ്യം.

*
കെ രാജേന്ദ്രന്‍ ദേശാഭിമാനി 06 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഒരു മാസംമുമ്പ് അസമില്‍ വെള്ളപ്പൊക്കമായിരുന്നു. നിരവധി ശവശരീരങ്ങള്‍ ബ്രഹ്മപുത്രയിലൂടെ ഒലിച്ചുപോയി. വെള്ളപ്പൊക്കം നിലച്ചെങ്കിലും ശവശരീരങ്ങളുടെ ഒഴുക്ക് നിലച്ചിട്ടില്ല. ബ്രഹ്മപുത്രയിലൂടെയല്ല, ബോഡോമേഖലയിലെ ഗൗരംഗ നദിയിലൂടെയാണ് ഇപ്പോള്‍ മൃതദേഹങ്ങള്‍ ഒഴുകുന്നത്. വംശവെറിയുടെ ഇരകളായി തലയറ്റതും വയര്‍പിളര്‍ന്നതുമായ മൃതദേഹങ്ങളാണ് അവ. 1971ലെ ബംഗ്ലാദേശ് യുദ്ധത്തിനുശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ അഭയാര്‍ഥി പ്രവാഹം. ബോഡോലാന്‍ഡ് ടെറിറ്റോറിയല്‍ കൗണ്‍സിലിനു കീഴിലുള്ള കൊക്രജാര്‍, ചിരാഗ്, ധുബ്രി, ബക്സാം ജില്ലകള്‍ കലാപകലുഷിതമായപ്പോള്‍ അഭയാര്‍ഥികളായത് ലക്ഷങ്ങള്‍; ഔദ്യോഗിക കണക്കനുസരിച്ച് ഒന്നരലക്ഷം, അനൗദ്യോഗിക കണക്കനുസരിച്ച് നാല് ലക്ഷത്തോളവും.