Friday, August 3, 2012

ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ രാഷ്ട്രീയ പകപോക്കല്‍

ഷുക്കൂര്‍ വധക്കേസില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെ പ്രതിയാക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തത് സംസ്ഥാനത്താകെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ പകപോക്കലിലൂടെ സമീപിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജയരാജനെതിരായ കള്ളക്കേസ്. പി ജയരാജനെ കേസില്‍ പ്രതിയാക്കണമെന്ന നിര്‍ബന്ധം കോണ്‍ഗ്രസിനും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും ഉണ്ടെന്ന് നേരത്തേതന്നെ വ്യക്തമായതാണ്. വലതുപക്ഷമാധ്യമങ്ങളാകെ ഇതിനായി തുടര്‍ച്ചയായി പ്രചാരണവും നടത്തി. ജയരാജനെ കേസില്‍ കുടുക്കിയതിലൂടെ സിപിഐ എമ്മിന്റെ മുഖത്ത് അടിയേറ്റിരിക്കുന്നു എന്നാണ് മലയാള മനോരമയുടെ കണ്ടെത്തല്‍.

സിപിഐ എം നേതാക്കളും പ്രവര്‍ത്തകരും കള്ളക്കേസുകളില്‍ പെടുന്നത് ആദ്യസംഭവമല്ല. ആരംഭകാലം മുതല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുന്നതിനായി നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കിയ നിരവധി സംഭവങ്ങളുണ്ട്. പ്രസ്ഥാനത്തെ അങ്ങനെ തകര്‍ക്കാമെന്ന അധികാരിവര്‍ഗത്തിന്റെ കണക്കുകൂട്ടല്‍ ദയനീയമായി തകര്‍ന്നതാണ് ചരിത്രം. ഈ കേസുമായി പി ജയരാജനുള്ള ബന്ധത്തിന്റെ നിജസ്ഥിതി അറിയാവുന്നവര്‍ക്ക് പൊലീസ് നടപടിയില്‍ പരിഹാസ്യത തോന്നുന്നതില്‍ ആശ്ചര്യമില്ല.

തളിപ്പറമ്പിനടുത്ത് അരിയില്‍ പ്രദേശത്ത് സിപിഐ എം പ്രവര്‍ത്തകരെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗുകാര്‍ വ്യാപകമായി ആക്രമിച്ച സംഭവമുണ്ടായി. പാര്‍ടി ജില്ലാസെക്രട്ടറിയെന്ന നിലയില്‍ പി ജയരാജനും ടി വി രാജേഷ് എംഎല്‍എയും അടക്കം ഒരു സംഘം പാര്‍ടി നേതാക്കള്‍ സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ഒരു പ്രകോപനവും ഇല്ലാതെ ലീഗുകാര്‍ അഴിഞ്ഞാടിയതിന്റെ ഫലമായി പ്രദേശത്തുണ്ടായ ആക്രമണത്തിന്റെ ഭീകരത ജില്ലയിലെ ലീഗ് നേതാവ് അബ്ദുള്‍ ഖാദര്‍ മൗലവിയോട് പി ജയരാജന്‍ സംസാരിച്ചു. സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ പോകുന്ന വിവരം ജില്ലാ പൊലീസ് തലവനെയും അറിയിച്ചു. ഏകപക്ഷീയമായി ആക്രമണം നടന്ന പ്രദേശത്ത് ആക്രമണത്തിനിരയായ കുടുംബങ്ങളെയും സഖാക്കളെയും കാണാനെത്തിയ പാര്‍ടി ജില്ലാ സെക്രട്ടറിയെയും സംഘത്തെയും നേരിട്ടത് സായുധരായ ലീഗ് സംഘമായിരുന്നു. അടുത്തകാലത്തായി ലീഗിനുണ്ടായ തീവ്രവാദ ബന്ധത്തിലൂടെ തീവ്രവാദസ്വഭാവത്തോടെ ഗുണ്ടായിസം നടത്താന്‍ തയ്യാറാകുന്ന ഒരു സംഘം ഇത്തരം സംഭവങ്ങളുടെ മുന്നിലെത്താറുണ്ട്. പാര്‍ടി നേതാക്കളാണെന്നു മനസ്സിലാക്കിത്തന്നെ അവരെ അപായപ്പെടുത്താനാണ് ഈ അക്രമിസംഘം ശ്രമിച്ചത്. പാര്‍ടി ജില്ലാകമ്മിറ്റിയുടെ വാഹനത്തിന്റെ ഡ്രൈവറുടെ മനസ്ഥൈര്യത്തിന്റെ ഫലമായാണ് പരിക്കുകളോടെയാണെങ്കിലും അവിടെനിന്ന് രക്ഷപ്പെടാന്‍ ജയരാജന്‍ അടക്കമുള്ളവര്‍ക്ക് കഴിഞ്ഞത്. ആക്രമണത്തില്‍ പരിക്കേറ്റ ജയരാജനും മറ്റും തളിപ്പറമ്പ് ആശുപത്രിയില്‍ ചികിത്സ തേടി. നേതാക്കള്‍ ആക്രമിക്കപ്പെട്ടതറിഞ്ഞ് ധാരാളം പാര്‍ടി പ്രവര്‍ത്തകരും പാര്‍ടി ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലേക്കെത്തി. ഈ ആശുപത്രിയില്‍വച്ച് ഷുക്കൂറിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും അത് ജയരാജന് അറിയാമെന്നും പൊലീസ് ആരോപിച്ചാല്‍ സാമാന്യബുദ്ധിയുള്ള ആരിലും പരിഹാസമാണ് ഉണ്ടാവുക. ഒട്ടേറെ ആളുകളുടെ മധ്യത്തില്‍ കൊലപാതകത്തിന്റെ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പൊലീസിന് മാത്രമേ കഴിയൂ.

ജയരാജനെ പ്രതിയാക്കി ജയിലില്‍ അടച്ചത് രാഷ്ട്രീയവിരോധത്താല്‍ അല്ല, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചതായി കണ്ടു. രാഷ്ട്രീയവിരോധമല്ലെങ്കില്‍, ഇതുപോലൊരു കേസില്‍ ജയരാജന്‍ ജയിലില്‍ എത്തി 24 മണിക്കൂര്‍ തികയുന്നതിനുമുമ്പ് കെപിസിസി എക്സിക്യൂട്ടീവ് അംഗം അഡ്വ. സി കെ ശ്രീധരന്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി കണ്ണൂര്‍ കോടതിയില്‍ ഹാജരായത് എന്തിന്? അത് ഉമ്മന്‍ചാണ്ടിയുടെ അതിവേഗനടപടിയുടെ ഫലമായിരുന്നു എന്ന് കരുതാനാകില്ല. പി ജയരാജനെ അറസ്റ്റുചെയ്താല്‍ പ്രോസിക്യൂട്ടറായി സി കെ ശ്രീധരന്‍ ഹാജരാകണമെന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചതാണ്. ഇതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി, സി കെ ശ്രീധരനുമായി ദിവസങ്ങള്‍ക്കു മുമ്പ് ചര്‍ച്ചചെയ്തത് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളുടെ ജാമ്യാപേക്ഷ കോടതിയുടെ മുന്നില്‍വന്ന ഘട്ടത്തിലൊന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരായിട്ടില്ല. പി ജയരാജനെ അറസ്റ്റ് ചെയ്ത് പ്രതിയാക്കി മണിക്കൂറുകള്‍ക്കുള്ളില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് രാഷ്ട്രീയപ്രേരിതമായാണ് കേസെടുത്തത് എന്ന് നിസ്സംശയം തെളിയിക്കുന്നു. ""ശക്തമായ തെളിവ് കിട്ടാതെ ജയരാജനെപ്പോലെ മുന്‍ നിയമസഭാസാമാജികന്‍ കൂടിയായ സിപിഎമ്മിന്റെ പ്രമുഖ സംസ്ഥാന കമ്മിറ്റി അംഗത്തെ അറസ്റ്റ് ചെയ്യാന്‍ പോലീസ് മുതിരുമോ"" എന്നാണ് "മലയാള മനോരമ" ചോദിക്കുന്നത്. മനോരമയെപ്പോലുള്ള ചില മാധ്യമങ്ങള്‍ക്ക് പൊലീസ് നടപടിയെ തള്ളിപ്പറയാനുള്ള മനോവിഷമം മനസ്സിലാക്കാവുന്നതേയുള്ളൂ. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലല്ല, രാഷ്ട്രീയമായ പകപോക്കലിന്റെ ഭാഗമായാണ് ജയരാജനെ കേസില്‍ പെടുത്തിയത് എന്ന ധാരണ പൊതുവില്‍ ശക്തമായി നിലനില്‍ക്കുമ്പോള്‍ അതിനെ തള്ളിപ്പറയാന്‍ വസ്തുതകള്‍ ഒന്നും നിരത്താനില്ലാത്ത മലയാള മനോരമ, തങ്ങള്‍ പിന്താങ്ങിക്കൊണ്ടിരുന്ന പൊലീസ് നടപടിയില്‍ വിശ്വാസ്യത വരുത്താനുള്ള ശ്രമം തുടരുകയാണ്. ഇത്തരം വിതണ്ഡവാദങ്ങളിലൂടെ തകരുന്നത് സിപിഐ എമ്മിന്റെ വിശ്വാസ്യതയല്ല, വലതുപക്ഷമാധ്യമങ്ങളുടെ വിശ്വാസ്യതയാണ്. സിപിഐ എമ്മിനെതിരെയുള്ള നിയമവിരുദ്ധമായ സര്‍ക്കാര്‍ നടപടികളെ അന്ധമായ മാര്‍ക്സിസ്റ്റ് വിരോധത്തിന്റെ അടിസ്ഥാനത്തില്‍ പിന്താങ്ങുന്ന വലതുപക്ഷമാധ്യമങ്ങള്‍ മാധ്യമധര്‍മം ഉപേക്ഷിക്കുകമാത്രമല്ല, നാടിന്റെ ഭാവി ആപല്‍ക്കരമാക്കുകയുമാണ്.

ഇ-മെയില്‍ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായപ്പോള്‍ അല്‍പ്പം പതറിയ ജമാ അത്തെ ഇസ്ലാമിയുടെ "മാധ്യമം" സിപിഐ എമ്മിന് ഈ ഘട്ടത്തില്‍ നല്ല ഉപദേശം നല്‍കുന്നുണ്ട്. ""ലെനിനിസം എന്ന് കമ്യൂണിസ്റ്റുകള്‍ വിശദീകരിക്കുന്ന അതിന്റെ സംഘടനാരീതി തന്നെയാണ് ഇവിടെ വില്ലന്‍ എന്നതാണ് കാര്യം...... അടിസ്ഥാനപരമായി ലെനിനിസ്റ്റ് സംഘടനാതത്വങ്ങളെക്കുറിച്ച് തന്നെയുള്ള പുനരാലോചനകള്‍ പാര്‍ടിക്കകത്ത് നടക്കേണ്ടതുണ്ട്."" ഉപദേശം ഭേഷായിട്ടുണ്ട്. കേസുകളും മറ്റും വരുമ്പോള്‍ സര്‍ക്കാര്‍ പ്രമുഖരില്‍നിന്ന് "ഉപകാരം" ഏറ്റുവാങ്ങുകയും അതിന് "പ്രത്യുപകാരം" ചെയ്യുകയും ആണ് വേണ്ടതെന്ന് സ്വന്തം അനുഭവത്തിലൂടെ ഉപദേശിക്കാന്‍ തയ്യാറായതിന് അവരോട് നന്ദിപറയാം. ജമാ അത്തെ ഇസ്ലാമിയല്ല സിപിഐ എം. ഈ പാര്‍ടിയുടെ വഴി അതല്ല. ഏതെങ്കിലും കേസ് കൊണ്ടോ അറസ്റ്റ്കൊണ്ടോ ജയിലില്‍ അടയ്ക്കുന്നതുകൊണ്ടോ തകര്‍ന്നുപോകുന്ന പാര്‍ടിയാണിതെന്ന ധാരണയും ആര്‍ക്കും വേണ്ടാ.

പി ജയരാജനെ കള്ളക്കേസില്‍ പെടുത്തിയപ്പോള്‍ അതിനെ ചോദ്യംചെയ്ത് സംസ്ഥാനത്താകെ ജനസഹസ്രങ്ങളാണ് പ്രതിഷേധപ്രകടനങ്ങളില്‍ അണിനിരന്നത്. സ്വാഭാവികമായി പെട്ടെന്നുണ്ടായതാണ് അഭൂതപൂര്‍വമായ ആ ജനമുന്നേറ്റവും പ്രതികരണവും എന്നത് സിപിഐ എമ്മിന്റെ സവിശേഷമായ കരുത്താണ് തെളിയിച്ചത്. പ്രകടനത്തിനുനേരെ പൊലീസ് മര്‍ദനമുണ്ടായേക്കാം; കേസുകള്‍ വരാം എന്ന ധാരണയോടെ തന്നെയാണ് ഇവരെല്ലാം അണിനിരന്നത്. അത്തരത്തിലുള്ള ഒരു പാര്‍ടിയെ തച്ചുതകര്‍ക്കാനും ദുര്‍ബലപ്പെടുത്താനും കഴിയുമോ എന്ന ചിന്ത ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിനെ പരമാബദ്ധത്തിലാണെത്തിക്കുന്നത്. സിപിഐ എമ്മിനെ ഒറ്റതിരിച്ച് ആക്രമിക്കാനുള്ള ശ്രമമായിട്ടുമാത്രമല്ല ഇതിനെ ഞങ്ങള്‍ കാണുന്നത്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ തകര്‍ക്കാന്‍ ആദ്യം സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്തണമെന്ന തിരിച്ചറിവാണ് ഇവിടെ പ്രയോഗിക്കുന്നത്.
ഇടതുപക്ഷ ജനാധിപത്യമുന്നണി എന്നനിലയ്ക്ക് ഇത്തരം സംഭവങ്ങളെ യോജിച്ചുനിന്ന് എതിര്‍ക്കുന്നില്ല എന്നതില്‍ ചിലര്‍ സന്തോഷിക്കുന്നതായി കണ്ടു. ഇടതുപക്ഷ ജനാധിപത്യമുന്നണി എന്ന നിലയ്ക്കുതന്നെ ഇത്തരം അതിക്രമങ്ങളെ യോജിച്ച് നേരിടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പി ജയരാജനെ കേസില്‍ പ്രതിയാക്കിയതിനെതിരെയുള്ള പ്രതിഷേധനടപടികളില്‍ സഹകരിക്കുന്നതിനായി എല്‍ഡിഎഫിലെ ഒരു ഘടകകക്ഷിയുടെ നേതൃത്വവുമായി സിപിഐ എമ്മിന്റെ കണ്ണൂര്‍ ജില്ലാനേതൃത്വം സംസാരിച്ചപ്പോള്‍, യോജിച്ച് പ്രതിഷേധം പ്രകടിപ്പിക്കാന്‍ സഹകരിക്കാനാകില്ലെന്ന് അവര്‍ വ്യക്തമാക്കി. ഇത്തരം കാര്യങ്ങളില്‍ എല്‍ഡിഎഫിനകത്ത് ഓരോ പാര്‍ടിക്കും സ്വതന്ത്രമായി നിലപാട് സ്വീകരിക്കാന്‍ അവകാശമുള്ളതാണ്. ആ പാര്‍ടി ഒഴികെ എല്‍ഡിഎഫിലെ എല്ലാ ഘടകകക്ഷികളും സര്‍ക്കാരിന്റെ തെറ്റായ നിലപാടിനെ അപലപിക്കാന്‍ തയ്യാറായി എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
സിആര്‍പിഎഫിനെയും കേന്ദ്രസേനയെയും വിളിച്ച് സിപിഐ എമ്മിനെ വിരട്ടാമെന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും കരുതുന്നത് ചരിത്രത്തെക്കുറിച്ച് ഒരുബോധവുമില്ലാത്തതിനാലാണ്. അച്യുതമേനോന്‍ മുഖ്യമന്ത്രിയും കെ കരുണാകരന്‍ ആഭ്യന്തരമന്ത്രിയും ആയിരുന്ന കാലത്ത് കണ്ണൂര്‍ ജില്ലയിലെ നിരവധി ഗ്രാമങ്ങളില്‍ സിആര്‍പിഎഫ് ക്യാമ്പുകള്‍ ഉണ്ടായിരുന്നു; പൊലീസ് ഔട്ട്പോസ്റ്റുകള്‍ എന്ന വ്യാജേന. അടിയന്തരാവസ്ഥയ്ക്കുമുമ്പുള്ള ആ കാലത്തും അടിയന്തരാവസ്ഥയുടെ ഘട്ടത്തിലും അതിനുശേഷവും ഉണ്ടായ പൊലീസ് അതിക്രമങ്ങളും ഭീകരവാഴ്ചയും അതിജീവിച്ച പ്രസ്ഥാനമാണ് സിപിഐ എം. "ടാഡ" എന്ന കരിനിയമമുപയോഗിച്ച് മുതിര്‍ന്ന നേതാക്കളെ അന്യായമായി തുറുങ്കിലടച്ച അനുഭവത്തിന് ഏറെയൊന്നും പഴക്കമില്ല. അതൊക്കെ മറന്നുപോകുന്നതുകൊണ്ടാണ്, യുഡിഎഫ് സര്‍ക്കാരിന് പുതിയ സാഹചര്യത്തില്‍ സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്തണമെന്ന അതിമോഹമുണ്ടാകുന്നത്. യാഥാര്‍ഥ്യത്തിനു നിരക്കാത്ത ആ മോഹമാണ് നിയമവിരുദ്ധനടപടികളിലേക്ക് അവരെ നയിക്കുന്നത്.

ഏറ്റവുമൊടുവില്‍ വരുന്ന വാര്‍ത്ത, കാസര്‍കോട് ജില്ലയിലെ ഉദുമയില്‍ ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റ് മനോജിനെ ലീഗ് അക്രമിസംഘം ചവിട്ടിക്കൊന്നു എന്നതാണ്. ആ ദാരുണസംഭവത്തെ ലഘൂകരിക്കാനുള്ള സംഘടിതശ്രമം യുഡിഎഫ് നേതൃത്വവും ചില മാധ്യമങ്ങളും തുടങ്ങിക്കഴിഞ്ഞു. ഇതുതന്നെയാണ് സമീപകാലത്തുണ്ടായ എല്ലാ കേസുകളിലും സംഭവിച്ചത്. ഈ ഇരട്ടത്താപ്പ് നല്ലരീതിയില്‍ത്തന്നെ ബോധ്യപ്പെടുന്നു എന്നതാണ്, സിപിഐ എം ആഹ്വാനംചെയ്ത പ്രതിഷേധ ഹര്‍ത്താല്‍ അഭൂതപൂര്‍വമായ വിജയമാക്കിയതിലൂടെ കേരളജനത തെളിയിച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധനടപടികളെ ചോദ്യംചെയ്യാന്‍ മുഴുവന്‍ ജനാധിപത്യവിശ്വാസികളും തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു- ആ പ്രതീക്ഷ ശരിയാണെന്ന് ആര്‍ക്കും ബോധ്യപ്പെടുന്ന ജനപങ്കാളിത്തമാണ് ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചുണ്ടായ ആവേശകരമായ ജനമുന്നേറ്റത്തില്‍ വ്യക്തമായത്. പാര്‍ടിയെ തച്ചുതകര്‍ക്കാനുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നെറികെട്ട നീക്കങ്ങളെ നേരിടാന്‍ എല്ലാ പാര്‍ടി സഖാക്കളും പാര്‍ടി ബന്ധുക്കളും രംഗത്തിറങ്ങണമെന്നും കൂടുതല്‍ കൂടുതല്‍ ജനങ്ങളെ അണിനിരത്തണമെന്നും അഭ്യര്‍ഥിക്കുന്നു.

*
പിണറായി വിജയന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഷുക്കൂര്‍ വധക്കേസില്‍ സിപിഐ എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി ജയരാജനെ പ്രതിയാക്കുകയും ജയിലില്‍ അടയ്ക്കുകയും ചെയ്തത് സംസ്ഥാനത്താകെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളെ പകപോക്കലിലൂടെ സമീപിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ജയരാജനെതിരായ കള്ളക്കേസ്. പി ജയരാജനെ കേസില്‍ പ്രതിയാക്കണമെന്ന നിര്‍ബന്ധം കോണ്‍ഗ്രസിനും ഉമ്മന്‍ചാണ്ടി സര്‍ക്കാരിനും ഉണ്ടെന്ന് നേരത്തേതന്നെ വ്യക്തമായതാണ്. വലതുപക്ഷമാധ്യമങ്ങളാകെ ഇതിനായി തുടര്‍ച്ചയായി പ്രചാരണവും നടത്തി. ജയരാജനെ കേസില്‍ കുടുക്കിയതിലൂടെ സിപിഐ എമ്മിന്റെ മുഖത്ത് അടിയേറ്റിരിക്കുന്നു എന്നാണ് മലയാള മനോരമയുടെ കണ്ടെത്തല്‍.