Monday, August 27, 2012

ബാംഗ്ലൂരിലെ ഐ എ എല്‍ അഭിഭാഷകസംഗമം

ഒരേ ഒരിന്ത്യ ഒരൊറ്റ ജനത, അതാണ് നമ്മുടെ മുദ്രാവാക്യം' എന്ന വായ്ത്താരിയിലെ പൊള്ളയായ കാപട്യത്തിന്റെ  വിളംബരനാളുകള്‍ക്ക് കഴിഞ്ഞ ദിവസം ബാംഗ്ലൂര്‍ നഗരം ഭയസങ്കുലതയോടെ സാക്ഷ്യംവഹിച്ചു.

കയ്യില്‍ കിട്ടിയതുമെടുത്ത് കൂട്ടപലായനം നടത്തുന്ന അസംകാരായ ഇന്ത്യന്‍ സഹോദരന്മാരുടെ മുഖത്തു കളംവരച്ച വിഹ്വലതകളും മരണഭീതിയും നമ്മുടെ ദേശിയോദ്ഗ്രഥന ഗിരിപ്രഭാഷകരുടെ മുഖത്ത് തീക്കൊള്ളികൊണ്ട് എഴുതിയ ചോദ്യങ്ങള്‍ പോലെ. മാനവികതയുടെ വിളംബരവുമായി ബാംഗ്ലൂരിലെ ഉദ്യാന നഗരിയില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് (ഐ എ എല്‍) സംഘടിപ്പിച്ച ദേശീയ സെമിനാറിലും നിര്‍വാഹക സമിതിയിലും പങ്കെടുക്കാനെത്തിയ അഞ്ഞൂറോളം അഭിഭാഷകരുടെ മനസ്സില്‍ എന്നും നൊമ്പരമായി അടിഞ്ഞുകൂടുന്നതായിരുന്നു ആ നാളുകളില്‍ നടന്ന അസം സഹോദരങ്ങളുടെ ജന്മദേശത്തേക്കുള്ള കൂട്ട പലായനം.

ബംഗ്ലാദേശ് വിമോചനകാലത്തോ വര്‍ത്തമാനകാല ആഫ്രിക്കന്‍ സമൂഹങ്ങളിലോ മാത്രം കണ്ട ഭീതി നിറഞ്ഞ ആ പലായന നാളുകളില്‍ സെമിനാറിന് ഐ എ എല്‍ തിരഞ്ഞെടുത്ത വിഷയവും ഈ പലായന ദുരന്തവും പരസ്പര ബന്ധിയായതും ഇന്ത്യന്‍ അഭിഭാഷക ചരിത്രത്തിലെ പ്രതീകാത്മകമായ ഒരു യാദൃശ്ചികതയാവാം.

ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും വിതച്ച ഭീതിയായിരുന്നു കലാപകാരണമെങ്കില്‍ സെമിനാറിലെ വിഷയം സൈബര്‍ നിയമങ്ങള്‍ മരവിച്ചു നിന്ന ആ രാപ്പകലുകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി.

'മാനവികത പ്രഥമം, സാങ്കേതിക വിദ്യ മാനവികതയുടെ നിര്‍വഹണത്തിനു' എന്നതായിരുന്നു സെമിനാറിലെ വിഷയം.

ഈ മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ അഭിഭാഷക സംഘടനയായ ഐ എ എല്‍ ബാംഗ്ലൂരിലെ പൊതുജനങ്ങള്‍ക്കിടയില്‍ സമാധാനത്തിന്റെ സന്ദേശവാഹകരായത്. വിധാന്‍ സൗധക്കടുത്ത്  ന്രുപതുംഗ റോഡിലെ 'യവനിക' ഓഡിറ്റോറിയത്തിന് മുമ്പില്‍ ഉയര്‍ത്തിയ ബാനറിലും പതാകകളിലും സെമിനാറിന്റെ ലക്ഷ്യം വ്യക്തമായിരുന്നു.

പലായനത്തിന്റെ ഭീതി നിറഞ്ഞ രാപ്പകലുകളുടെ നടുക്കം വിട്ടുമാറാത്ത നഗരം. 30000 വടക്കുകിഴക്കന്‍ വംശജര്‍ കയ്യില്‍ കിട്ടിയതും പെറുക്കികൊണ്ട് ചെറുതും വലുതുമായ ജോലികള്‍ ഉപേക്ഷിച്ച് പോയത് ഉണങ്ങാത്ത മുറിവുകളും കോടികളുടെ നാശനഷ്ടങ്ങളും വിതച്ചുകഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ ഐ എ എല്‍ അതിന്റെ സാമൂഹ്യപ്രതിബദ്ധത നിര്‍വഹിക്കുന്നുവെന്ന് സെമിനാറില്‍ പങ്കെടുത്തവര്‍ ആവര്‍ത്തിച്ചു പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലും ഐറ്റി സ്ഥാപനങ്ങളിലും നിയമ വിദ്യാഭ്യാസ രംഗങ്ങളിലും നിന്നായി 500 ഓളം പ്രതിനിധികള്‍ സെമിനാറില്‍ സംബന്ധിച്ചു.

സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളെ തെളിവു നിയമങ്ങളുടെ വലയില്‍ കുരുക്കി ശിക്ഷാനടപടികള്‍ സാധ്യമാക്കുന്നതോടൊപ്പം നിരപരാധികള്‍ അതിന്റെ കാണാകുരുക്കില്‍ അകപ്പെടാതിരിക്കാന്‍ പ്രചരണം നല്‍കുന്നതിനു കൂടിയാണ് സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളതെന്ന് സ്വാഗത പ്രസംഗകനും സ്വാഗതസംഘം ചെയര്‍മാനുമായ അഡ്വ. മുരളീധരന്‍ പറഞ്ഞു. വ്യാജ സൈബര്‍ സന്ദേശങ്ങള്‍ വിതച്ച ദുരന്തങ്ങള്‍ക്കു നടുവില്‍ ഒരു ദേശീയ സെമിനാര്‍ നടത്തി ജനങ്ങളില്‍ അവബോധം ഉണര്‍ത്താന്‍ മുന്നോട്ടു വന്ന ഐ എ എല്‍ നെ ഉദ്ഘാടകന്‍ ജസ്റ്റീസ് എന്‍ കുമാര്‍ പ്രശംസിച്ചു.  കര്‍ണ്ണാടക ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജി  എന്ന നിലയില്‍ താന്‍ പുറപ്പെടുവിക്കുന്ന വിധിന്യായങ്ങള്‍ക്കു ഒപ്പു ചാര്‍ത്തുന്ന ഡിജിറ്റല്‍ സിഗ്‌നേച്വര്‍ സംവിധാനം പോലും പിഴവു പറ്റാത്തവിധം സുരക്ഷിതമാണോ എന്ന് സംശയമുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

സൈബര്‍ നിയമങ്ങള്‍ മരവിച്ച രാജ്യത്തെ ദൃശ്യങ്ങള്‍ ഇന്ത്യാ വിഭജന കാലത്തെ കൂട്ട പലായനത്തിന്റെയും കലാപങ്ങളുടെയും ഭയാനക ചിത്രങ്ങളെയാണ് അനുസ്മരിപ്പിച്ചത്.
വിരലിലെണ്ണാവുന്ന ചിലര്‍ ഒരു കൗതുകത്തിനായോ ബോധപൂര്‍വമായോ നടത്തിയ വ്യാജ സന്ദേശ പ്രചരണമാണ് കാരണമെങ്കില്‍ അവര്‍ക്കു നല്‍കാവുന്ന പരമാവധി ശിക്ഷ 3 വര്‍ഷം തടവാണെന്നും സിവില്‍ ബാധ്യത ചുമത്തിയാല്‍ കോടിക്കണക്കിനു രൂപക്കു സംഭവിച്ച നഷ്ടം എങ്ങനെ  ഈടാക്കുമെന്നും ജസ്റ്റീസ്. കുമാര്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ആരാഞ്ഞു.
 റംസാനു ശേഷം വടക്കു കിഴക്കന്‍ വംശജര്‍ക്കു നേരെ ആക്രമണമുണ്ടാകുമെന്ന കുപ്രചരണത്തെ തുടര്‍ന്നാണ് കൂട്ട പലായനം നടന്നതെന്ന്  പറയപ്പെടുന്നു. ഇതാണ് വസ്തുതയെങ്കില്‍ രാജ്യത്തെ കുത്തക സ്വകാര്യ സെല്ലുലാര്‍ കമ്പനികളുടെ വെബ് സൈറ്റുകള്‍ ഒരുവശത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നടത്തുന്ന പ്രക്ഷോഭ സമരങ്ങളുടെ സന്ദേശങ്ങള്‍ തടയുകയും മറുവശത്ത് അക്രമ ഭീതി ജനിപ്പിക്കുന്ന വ്യാജ സന്ദേശങ്ങള്‍ പ്രിസെന്‍സര്‍ഷിപ്പ് വിവേചനം ഉപയോഗിക്കാതെ നിര്‍ബാധം അനുവദിക്കുന്നതും ഭരണാധികാരികള്‍ കാണുന്നില്ലെന്ന് ഐ എ എല്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. നിലുഭര്‍ ഭാഗവതെ തന്റെ ആമുഖ പ്രഭാഷണത്തില്‍ കുറ്റപ്പെടുത്തി.

വിവര സാങ്കേതിക മാധ്യമം ദുരുപയോഗം ചെയ്യാതിരിക്കാന്‍ നിയമനിര്‍മ്മാണങ്ങള്‍ക്കപ്പുറത്ത് മാനുഷിക മൂല്യങ്ങളെക്കുറിച്ച് യുവതലമുറയെ ബോധവാന്മാരാക്കുകയാണ് പരിഹാര മാര്‍ഗ്ഗമെന്ന ജസ്റ്റിസ് എന്‍ കുമാറിന്റെ അഭിപ്രായം ഏറെ സ്വാഗതാര്‍ഹമാണെന്ന് സെമിനാറില്‍ ആശംസാപ്രസംഗം നടത്തിയ ഇന്റര്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് ലോയേഴ്‌സ് പ്രസിഡന്റ് ജിനെ മിരേര്‍ പറഞ്ഞു.

കാരണം സൈബര്‍ കുറ്റകൃത്യം എന്നത് സാര്‍വദേശീയ പ്രശ്‌നമാണ്. ആ വീക്ഷണത്തില്‍ സാങ്കേതിക വിദ്യ ആത്യന്തികമായി മാനവരാശിയുടെ നന്മക്കായി വിനിയോഗിക്കണം എന്ന സെമിനാറിന്റെ ലക്ഷ്യം പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യയിലെ അഭിഭാഷക സമൂഹം രംഗത്തിറങ്ങണമെന്ന് ആഹ്വാനം ചെയ്തു.

ഐ എ എല്‍ ദേശീയ പ്രസിഡന്റ് സീനിയര്‍ അഭിഭാഷകന്‍ ജിതേന്ദ്ര ശര്‍മ്മ അധ്യക്ഷത വഹിച്ചു. സെമിനാറിന്റെ ഉദ്ഘാടന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ജി കെ ബന്‍സല്‍ സര്‍ജിത് സിംഗ് (ചണ്ഡിഗഡ്) മുതിര്‍ന്ന അഭിഭാഷകന്‍ എം സി നരസിംഹന്‍ ( കര്‍ണ്ണാടക) തുടങ്ങിയവര്‍ സംസാരിച്ചു. കൃഷ്ണഭട്ട് (ഡി ജി എം ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി പ്രൈവസി ബോഷ് ഗ്രൂപ്പ് കമ്പനി) കുനിഗല്‍ ശ്രീകണ്ഠ (മുന്‍ കര്‍ണ്ണാടക സൈബര്‍ പൊലീസ് ഡി ജി പി) എം എ നായകം (പൊതുമേഖലാ ബാങ്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡി ജി എം) എന്നിവര്‍ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ കുറ്റകൃത്യങ്ങളുടെ ദൃശ്യരൂപങ്ങള്‍ സോദാഹരണത്തോടെ പ്രദര്‍ശിപ്പിച്ചുകൊണ്ട് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

ജൂലൈ 18 ന് തലേദിവസം ഹോട്ടല്‍  'സിട്രിനി' ല്‍ ഐ എ എല്‍ ദേശീയ നിര്‍വാഹകസമിതി യോഗം ചേര്‍ന്നു. രാവിലെ അംഗീകാരത്തിനു വച്ച അജണ്ടയില്‍  വടക്കുകിഴക്കന്‍ വംശജര്‍ കൂട്ട പലായനത്തില്‍ ക്രമസമാധാന രംഗത്ത് ഭീകരമായ മനുഷ്യാവകാശ ലംഘനവും രാജ്യം നേരിടുന്ന നിയമരാഹിത്യവും ഐ എ എല്‍ ചര്‍ച്ച ചെയ്യണമെന്ന് കേരള ചാപ്റ്റര്‍ നിര്‍ദ്ദേശിക്കുകയും അത് അംഗീകരിക്കുകയും ചെയ്തു.

കര്‍ണ്ണാടകചാപ്റ്ററിന്റെ അഭിപ്രായം ഇക്കാര്യത്തില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തേടണമെന്ന അഭിപ്രായത്തോട് മുതിര്‍ന്ന അഭിഭാഷകനും കര്‍ണ്ണാടക എ ഐ ടി യു സി നേതാവുമായ അഡ്വ. നരസിംഹനും യോജിച്ചു. കര്‍ണ്ണാടക ചാപ്റ്ററിന്റെ അഭിപ്രായത്തില്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ ഇന്റലിജന്‍സ് വിഭാഗം ഗുരുതരമായ വീഴ്ച വരുത്തിയെന്നും നിയമവാഴ്ചയുടെ തകര്‍ച്ചക്കു ഉത്തരവാദികള്‍ ബന്ധപ്പെട്ട ഈ സര്‍ക്കാരുകളാണെന്നും ചര്‍ച്ചയില്‍ അഡ്വ. മുരളീധരന്‍ അഭിപ്രായപ്പെട്ടു.

ഈ വീഴ്ചകളെ നിര്‍വാഹക സമിതി ശക്തിയായി അപലപിക്കുന്നതായി എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ അധ്യക്ഷത വഹിച്ച മുതിര്‍ന്ന അഭിഭാഷകന്‍ പ്രസിഡന്റ് ജിതേന്ദ്ര ശര്‍മ്മ പറഞ്ഞു. സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശങ്ങള്‍ വയ്ക്കുകയും വിവിധ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ പ്രതിനിധികള്‍ വിശദീകരിക്കുകയും ചെയ്തു.

വിദേശ അഭിഭാഷകര്‍ക്ക് ഇന്ത്യന്‍ കോടതികളില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുവാദം നല്‍കരുതെന്ന ഉറച്ച നിലപാടാണ് ഐ എ എല്‍ സ്വീകരിച്ചിട്ടുളളതെന്ന് ജിതേന്ദ്ര ശര്‍മ്മ വ്യക്തമാക്കി. നിയമവിദ്യാഭ്യാസ രംഗം ഇന്ത്യന്‍ ബാര്‍ കൗണ്‍സിലിന്റെ നിയന്ത്രണത്തില്‍ നിന്നും മാറ്റുന്ന നടപടിയെ ചെറുക്കുന്നതിന് കോടതി നടപടികളില്‍ നിന്നും അഭിഭാഷകര്‍ വിട്ടുനിന്നതിനു ശേഷം എന്തു നടക്കുന്നുവെന്ന് വിശദീകരണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അഭിഭാഷകര്‍ അഴിമതി പോലുള്ള അപചയങ്ങള്‍ക്കു കൂട്ടുനില്‍ക്കുന്ന അവസ്ഥയെ ചെറുക്കണമെന്നും എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

*
അഡ്വ. പി എ അസീസ്
(എ ഐ എസ് എഫ് മുന്‍ ദേശീയ നിര്‍വാഹക സമിതി അംഗമായ അഡ്വ. പി എ അസീസ് കേരളാ ഹൈക്കോടതിയിലെ അഭിഭാഷകനും ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സിന്റെ  കേന്ദ്ര കൗണ്‍സില്‍ അംഗവും കേരളാ ചാപ്റ്റര്‍ സെക്രട്ടറിയുമാണ്‌.)

ജനയുഗം

2 comments:

വര്‍ക്കേഴ്സ് ഫോറം said...

കയ്യില്‍ കിട്ടിയതുമെടുത്ത് കൂട്ടപലായനം നടത്തുന്ന അസംകാരായ ഇന്ത്യന്‍ സഹോദരന്മാരുടെ മുഖത്തു കളംവരച്ച വിഹ്വലതകളും മരണഭീതിയും നമ്മുടെ ദേശിയോദ്ഗ്രഥന ഗിരിപ്രഭാഷകരുടെ മുഖത്ത് തീക്കൊള്ളികൊണ്ട് എഴുതിയ ചോദ്യങ്ങള്‍ പോലെ. മാനവികതയുടെ വിളംബരവുമായി ബാംഗ്ലൂരിലെ ഉദ്യാന നഗരിയില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് (ഐ എ എല്‍) സംഘടിപ്പിച്ച ദേശീയ സെമിനാറിലും നിര്‍വാഹക സമിതിയിലും പങ്കെടുക്കാനെത്തിയ അഞ്ഞൂറോളം അഭിഭാഷകരുടെ മനസ്സില്‍ എന്നും നൊമ്പരമായി അടിഞ്ഞുകൂടുന്നതായിരുന്നു ആ നാളുകളില്‍ നടന്ന അസം സഹോദരങ്ങളുടെ ജന്മദേശത്തേക്കുള്ള കൂട്ട പലായനം.

Unknown said...

സൈബർ ദുരുപയോഗം തടയാൻ നിയമങ്ങളുടെ അപര്യാപ്തതയുണ്ടെന്ന് തോനുന്നില്ല. നിയമങ്ങള് നടപ്പാക്കുന്നതിലെ പരാജയമാണ് ഏറ്റവും വലിയ പഴുതായി ഉയർത്തിക്കാട്ടപ്പെടുന്നത്. ഈ പഴുതുപയോഗിച്ച് തന്നെയാണ് രാജ്യദ്രോഹികള് ബാഒഗളൂരില് ഭീതി വിതച്ചതും.

കയ്യില് കിട്ടിയതുമെടുത്ത് സ്വദേശത്തേക്ക് ഭീതിയോടെ പലായനം ചെയ്തവരെക്കുറിച്ചോര്ത്ത് നടുങ്ങുകയും ഞെട്ടുകയും ചെയ്യുന്നവരൊന്നും തന്നെ, ജനിച്ചുവീണ മണ്ണില് നിന്നും വീട്ടില് നിന്നും കയ്യിലൊന്നും തന്നെ എടുക്കാന് കഴിയാതെ പ്രാണഭയത്തോടെ വെടിയുണ്ടകള് ക്കിടയിലൂടെ ആകാശത്തിന് കീഴെ എങ്ങോട്ടെന്നില്ലാതെ പരക്കം പായുന്ന നിരപരാധികളായവരുടെ മുഖത്ത് കളം വരച്ച് വെച്ചിരിക്കുന്ന ഭീതി കാണാതെ പോകുന്നതെന്തേ?

വേദന അളക്കുമ്പോഴും രണ്ട് വ്യത്യസ്ത തോതുകള് വേണൊ നമുക്ക്?