Tuesday, August 7, 2012

കേരളീയ സമൂഹത്തിലെ മാധ്യമ ഇടപെടല്‍

വാര്‍ത്തകള്‍ തെരഞ്ഞെടുക്കുന്നതില്‍ മാധ്യമങ്ങള്‍ സ്വീകരിക്കുന്ന പ്രധാന അരിപ്പകളിലൊന്ന് കമ്യൂണിസ്റ്റ് വിരുദ്ധതയാണെന്ന് ആധികാരികമായ തെളിവുകള്‍ സഹിതം സ്ഥാപിച്ചത് നോം ചോംസ്കിയും എഡ്വേര്‍ഡ് ഹെര്‍മനുമാണ്. ഇക്കാര്യത്തില്‍ ഏറ്റവും കുപ്രസിദ്ധ മാതൃകയായി കേരളം ഇന്നു മാറിയിരിക്കുന്നു. കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടിലേക്ക് വായനക്കാരനെയോ കാഴ്ചക്കാരനെയോ എത്തിക്കാന്‍ സഹായകരമായ വാര്‍ത്തകള്‍ പര്‍വതീകരിച്ച് നല്‍കുകയും അങ്ങനെയല്ലാത്തവ തമസ്കരിക്കുകയോ പാര്‍ശ്വവല്‍ക്കരിക്കുകയോ ചെയ്യുകയെന്നതാണ് പൊതുവെ സ്വീകരിക്കുന്ന രീതി. എന്നാല്‍, അതില്‍നിന്ന് തീവ്രമായ നിലപാടുകള്‍ മലയാള മാധ്യമങ്ങള്‍ മിക്കവാറും സ്വീകരിക്കുന്നുവെന്നത് ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. വാര്‍ത്തയെ പര്‍വതീകരിക്കുന്നതിനോടൊപ്പമോ അതിനേക്കാള്‍ അധികമായോ നിര്‍മിത കഥകളെയാണ് അവര്‍ പര്‍വതീകരിക്കുന്നത്. അതിനെ തുറന്നുകാണിക്കുന്ന വസ്തുതകള്‍ പുറത്തുവരുമ്പോള്‍ അവയെ തമസ്കരിക്കുകയും ചെയ്യുന്നു.

കവിയൂര്‍കേസില്‍ കഴിഞ്ഞ ദിവസം സിബിഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിനോട് മാധ്യമങ്ങള്‍ സ്വീകരിച്ച സമീപനം ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. സിപിഐ എമ്മിന്റെ നേതാക്കളെ ഈ കേസുമായി ബന്ധപ്പെടുത്തി എത്ര മാസമാണ് മാധ്യമങ്ങള്‍ കഥകള്‍ നിര്‍മിച്ചത്. ആ കഥയുടെ പിന്നിലുള്ള യാഥാര്‍ഥ്യമാണ് ഇപ്പോള്‍ സിബിഐ അന്വേഷിച്ച് കണ്ടെത്തിയത്. സിപിഐ എം നേതാക്കള്‍ക്കും അവരുടെ മക്കള്‍ക്കും ഇതില്‍ ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതിന് കള്ളമൊഴി നല്‍കാന്‍ കേസിലെ പ്രതിയായ ലതാനായര്‍ക്ക് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നാണ് സിബിഐ കണ്ടെത്തിയത്. അങ്ങനെ മൊഴി നല്‍കുകയാണെങ്കില്‍ ലതാനായരെ മാപ്പുസാക്ഷിയാക്കാമെന്ന ഉറപ്പും ക്രൈം നന്ദകുമാര്‍ നല്‍കിയെന്നും സിബിഐ ആധികാരികമായി പറയുന്നു. ജയില്‍ ഉദ്യോഗസ്ഥതന്നെയാണ് അതിന്റെ ഏറ്റവും പ്രധാന ദൃക്സാക്ഷി. മാസങ്ങളോളം സിപിഐ എമ്മിനെ വേട്ടയാടാന്‍ ഈ കേസിനെ ഉപയോഗിച്ച മാധ്യമങ്ങളുടെയൊന്നും ഒന്നാം പേജില്‍ ഇത് ഒരു വാര്‍ത്തപോലുമായില്ല. പ്രധാന ചാനലുകളൊന്നും ഇതു പ്രൈംടൈമിലെ പ്രധാന വാര്‍ത്തയാക്കുകയോ അതിനെ സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ഇടംനല്‍കുകയോ ചെയ്തില്ല. മാധ്യമങ്ങളുടെ സങ്കുചിത താല്‍പ്പര്യമാണ് ഇതിലൂടെ പുറത്തുവന്നത്.

അതോടൊപ്പം അത് മറ്റൊരു പ്രധാന വാര്‍ത്തകൂടിയാണ്. കേരളത്തിലെ പ്രധാന രാഷ്ട്രീയ പാര്‍ടിയെയും അതിന്റെ നേതാക്കളെയും അപകീര്‍ത്തിപ്പെടുത്തുന്നതിനായി പണം നല്‍കി കള്ളസാക്ഷി പറയിപ്പിക്കുന്നതിന് ശ്രമിച്ചുവെന്നത് ഗൗരവമായ മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ തുറന്നുകാണിക്കേണ്ട സംഗതിയാണ്. ഒരു പ്രതിയെ മാപ്പുസാക്ഷിയാക്കാമെന്ന വാഗ്ദാനംകൂടി നല്‍കുമ്പോള്‍ അതിന്റെ മാനംകൂടുകയാണ്. എന്നാല്‍, ഒറ്റ ദിവസം ഉള്ളിലൊരു വാര്‍ത്ത നല്‍കി പ്രശ്നത്തെ തമസ്കരിക്കുകയാണ് മാധ്യമങ്ങളില്‍ ഭൂരിപക്ഷവും ചെയ്തത്. കിളിരൂര്‍കേസിലും സമാനമായിരുന്നു സ്ഥിതിഗതികള്‍. വിഐപി വിവാദം ആഘോഷിച്ച് സിപിഐ എമ്മിന്റെ പ്രധാന നേതാക്കളെ പ്രതിക്കൂട്ടിലെന്ന മട്ടില്‍ വിചാരണചെയ്ത മാധ്യമങ്ങള്‍ അങ്ങനെയൊരു വിഐപിയില്ലെന്ന് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ അകംപേജില്‍ ഒറ്റ കോളത്തില്‍ ഒതുക്കി. ദൃശ്യമാധ്യമവും ഇതേ രീതിതന്നെയാണ് പിന്തുടര്‍ന്നത്. ഒരു പ്രതീതി സൃഷ്ടിക്കുകയും അതിനുശേഷം കിട്ടിയ ചില പ്രതികരണങ്ങളെയും ഊഹാപോഹങ്ങളെയും വാര്‍ത്തയെന്ന മട്ടില്‍ മാസങ്ങളോളം ആഘോഷിച്ചവരാണ് സിബിഐ റിപ്പോര്‍ട്ടിനെ പൂര്‍ണമായും തമസ്കരിച്ചത്. തങ്ങള്‍ തന്നെ തുറന്നുകാട്ടപ്പെടുമെന്ന ഭയവും മനുഷ്യന്‍ പെട്ടെന്ന് കാര്യങ്ങള്‍ മറന്നുപോകുമെന്ന ധൈര്യവും അതിനപ്പുറമുള്ള കമ്യൂണിസ്റ്റ് വിരുദ്ധതയുമാണ് ഈ രീതി സ്വീകരിക്കുന്നതിലേക്ക് എത്തുന്നത്. യഥാര്‍ഥത്തില്‍ ഇത് സമൂഹത്തോടുള്ള വെല്ലുവിളിയാണ്.

കൊല്ലത്ത് കൃത്യനിര്‍വഹണത്തിനിടയില്‍ ഒരു പൊലീസുകാരന്‍ രാത്രിയില്‍ കൊല്ലപ്പെട്ടത് ഒരു ദിവസത്തെമാത്രം വാര്‍ത്തയായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് രാത്രിയില്‍ നടന്ന മറ്റൊരു കൊലപാതകം മാധ്യമങ്ങള്‍ സിപിഐ എം നേതാക്കളെ തേജോവധം ചെയ്യുന്നതിനായി ഉപയോഗിച്ചതുമായി ഇത് ചേര്‍ത്തുവായിക്കണം. മുത്തൂറ്റ് പോള്‍ ഏതെങ്കിലും ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ കൊല്ലപ്പെട്ട വ്യക്തിയല്ല. കൊലപാതകം നടന്ന ഉടന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അദ്ദേഹത്തിന്റെ യഥാര്‍ഥ ചിത്രം പുറത്തുകൊണ്ടുവന്നിരുന്നു. എന്നാല്‍, പെട്ടെന്നാണ് ആങ്കിള്‍ മാറിയത്. കൊലപാതകത്തെ രണ്ടു ഗുണ്ടകളുമായി ബന്ധപ്പെടുത്തി. അവര്‍ യൂണിവേഴ്സിറ്റി കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളായിരുന്നുവെന്നു കണ്ടെത്തി. പിന്നെ അത് സിപിഐ എം നേതാക്കളെ ബന്ധപ്പെടുത്തുന്നതിലേക്ക് വികസിപ്പിച്ചു. കത്തിയുണ്ടാക്കിയ ആളുടെ ആലയിലേക്കു പോയ ക്യാമറ എക്സ്ക്ലൂസീവുകള്‍ പലതും പുറത്തുകൊണ്ടുവന്നതായി അവതരിപ്പിച്ചു. മാധ്യമവിചാരണയുടെ ഒടുവില്‍ പൊലീസും ആ വഴിയില്‍ത്തന്നെ കുറച്ചു സഞ്ചരിച്ചു. അങ്ങനെ ഈ രണ്ടു ഗുണ്ടകളെയും പ്രതിയാക്കി. ഇതുവരെ മാധ്യമങ്ങളുടെ പ്രധാന വാര്‍ത്തയും വിശകലനങ്ങളും ചാനല്‍ ചര്‍ച്ചകളും ഇതിനെ ആധാരമാക്കിയിരുന്നു. ഒടുവില്‍ ഈ കേസ് സിബിഐക്ക് വിട്ടു. ഈ കേസില്‍ കോടതിയില്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടും ഒരു ചാനലിനും പ്രൈംടൈം വാര്‍ത്തയായിരുന്നില്ല. മാധ്യമങ്ങള്‍ നടത്തിയ വിചാരണയെ പൂര്‍ണമായും തള്ളിക്കളയുന്നതായിരുന്നു സിബിഐയുടെ അന്വേഷണറിപ്പോര്‍ട്ട്. ആദ്യം പൊലീസ് നടത്തിയ ശരിയായ അന്വേഷണത്തെ ശരിവയ്ക്കുന്നതായിരുന്നു. സിപിഐ എമ്മിലേക്ക് അന്വേഷണം എത്തിക്കുന്നതിനായി മാധ്യമങ്ങള്‍ അവതരിപ്പിച്ച കഥാപാത്രങ്ങളായവര്‍ സിബിഐയുടെ അന്വേഷണത്തില്‍ പ്രതികള്‍പോലുമായില്ല. എന്നാല്‍, ഇത് മാധ്യമങ്ങള്‍ പൂര്‍ണമായും തമസ്കരിച്ചു. തങ്ങള്‍ പ്രചരിപ്പിച്ചതായിരുന്നു ശരിയെങ്കില്‍ സിബിഐ അന്വേഷണത്തിനെതിരെ ശക്തമായ യുദ്ധപ്രഖ്യാപനം നടത്തേണ്ടതല്ലേ. വിശ്വാസ്യത അല്‍പ്പംപോലുമില്ലാത്തവയാണ് മിക്കവാറും മാധ്യമപ്രവര്‍ത്തനരീതിയെന്ന് വെളിപ്പെടുത്തിയ സംഭവമാണിത്.

വര്‍ഷങ്ങളുടെ വേട്ടയാടലിന്റെ രൂപമായ ലാവ്ലിന്‍ കേസില്‍ പിണറായി വിജയന്‍ സാമ്പത്തികനേട്ടമൊന്നുമുണ്ടാക്കിയിട്ടില്ലെന്ന സിബിഐയുടെതന്നെ റിപ്പോര്‍ട്ട് ആറുവരിയില്‍ അകംപേജില്‍ ഒതുക്കിയവരില്‍നിന്ന് ഇതിനപ്പുറവും പ്രതീക്ഷിക്കണം. പ്രശസ്തനായ ഒരു സിനിമാ നടന്റെ അമ്മ അടുത്തിടെ ഡെങ്കിപ്പനി പിടിപെട്ട് മരണപ്പെട്ടു. അപൂര്‍വം പത്രങ്ങളിലാണ് അത് ഒരു വരിയെങ്കിലും വന്നത്. തന്നെപ്പോലെയൊരാളുടെ അമ്മയുടെ സ്ഥിതി ഇതാണെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്ന് സ്വതസിദ്ധശൈലിയില്‍ അദ്ദേഹംതന്നെ മുഖ്യമന്ത്രിയോട് നേരിട്ട് ചോദിച്ചതും വാര്‍ത്തയായില്ല. എല്‍ഡിഎഫ് ഭരണകാലത്ത് വാര്‍ധക്യസഹജമായ മരണംപോലും പനി അക്കൗണ്ടിലാക്കിയവര്‍ ഇത്തവണ ഈ പനി മരണംപോലും അറിഞ്ഞ മട്ട് നടിച്ചില്ല. ഇപ്പോഴും എല്‍ഡിഎഫ് തന്നെയാണ് അധികാരത്തിലെങ്കില്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വേട്ടയുടെ തുടക്കമായി ഇത് മാറുമായിരുന്നു. ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടിന്റെ അവതരണം കണ്ടാല്‍ ഇടതുപക്ഷക്കാരായ ചിലരില്‍പ്പോലും അതു ശരിയല്ലേയെന്ന് തോന്നിപ്പിക്കാന്‍ ഇത്തരം പ്രചാരവേലക്കാര്‍ക്ക് കഴിയുകയും ചെയ്യും! പനി പടര്‍ന്നുപിടിക്കുകയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുകയും ചെയ്തപ്പോള്‍ മാധ്യമങ്ങള്‍ ഭക്ഷണപദാര്‍ഥങ്ങളുടെ സുരക്ഷയുടെ പ്രശ്നം ഗൗരവമായി അവതരിപ്പിച്ചു. ഷവര്‍മ കഴിച്ച് ഒരാള്‍ മരണപ്പെട്ടെന്നത് ഗൗരവമായ പ്രശ്നമാണ്. അത് സമൂഹം ചര്‍ച്ചചെയ്യേണ്ടതാണ്. എല്ലാം കമ്പോളവല്‍ക്കരിക്കപ്പെട്ട കാലത്തിന്റെ അവസ്ഥകളിലേക്ക് വേണമെങ്കില്‍ വികസിപ്പിക്കാവുന്ന ചര്‍ച്ചയുമാണത്. എന്നാല്‍, അവതരണരീതി അങ്ങനെയായിരുന്നില്ല. ഇവിടെ സര്‍ക്കാര്‍ പ്രതിസ്ഥാനത്തേക്ക് വന്നില്ല. ഹോട്ടല്‍ ഉടമകള്‍ മാത്രമായിരുന്നു കുറ്റക്കാര്‍. ശക്തമായ വ്യവസ്ഥകളുള്ള ഒരു നിയമം കേന്ദ്രം പാസാക്കിയിട്ടും അതിന് അനുസരിച്ച് പ്രവര്‍ത്തിക്കാത്ത സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ആരും ശ്രമിച്ചില്ല.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പെട്രോളിയം വിലവര്‍ധന നടപ്പാക്കിയപ്പോള്‍ മലയാളമനോരമയ്ക്ക് അത് ലീഡ് വാര്‍ത്തപോലുമായിരുന്നില്ല. അന്നും ചന്ദ്രശേഖരന്റെ കൊലപാതകത്തിന്റെ അനുബന്ധ വാര്‍ത്തയായിരുന്ന ലീഡ്. എന്നാല്‍, മൂന്നു രൂപ കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന ഊഹം നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ലീഡാക്കി നല്‍കുന്നതിന് അവര്‍ക്ക് ഒട്ടും മടിയുണ്ടായില്ല! അത്രയ്ക്കും പ്രൊഫഷണല്‍ അല്ലാത്തതുകൊണ്ടായിരിക്കാം പെട്രോളിയം വിലവര്‍ധന ലീഡല്ലാതാക്കുന്നതിനുള്ള ധൈര്യം മാതൃഭൂമി കാണിച്ചില്ല!

നിയമസഭയുടെ ചരിത്രത്തിലാദ്യമായിട്ടായിരിക്കണം ഭരണമുന്നണിയുടെ ചീഫ് വിപ്പും മന്ത്രിയും സഭയ്ക്കകത്ത് ഏറ്റുമുട്ടുന്നത്. സഭ്യതയുടെ അതിര്‍വരമ്പുകള്‍പോലും വിട്ടുപോയ ഈ ഏറ്റുമുട്ടലിന്റെ പിറ്റേ ദിവസത്തെ മനോരമയുടെ ഒന്നാംപേജ് വായിക്കുന്നവര്‍ ഇങ്ങനെയൊരു സംഭവംപോലും നടന്നതായി അറിയില്ല. ഈ ഏറ്റുമുട്ടലിനെക്കുറിച്ച് ഒരു വരിപോലും ഒന്നാംപേജില്‍ നല്‍കാത്ത ഏക പത്രം മനോരമയായിരിക്കും. എന്നാല്‍, പിറ്റേ ദിവസം മുഖ്യമന്ത്രി ഇടപെട്ടെന്നും ബഹളമില്ലാതെ ജോര്‍ജ്- ഗണേശ് തര്‍ക്കം തീര്‍ന്നെന്നും അകംപേജില്‍ വലിയ തലക്കെട്ടോടെ വാര്‍ത്ത നല്‍കി. ഈ വാര്‍ത്ത അച്ചടിച്ചുവന്ന ദിവസം മനോരമയുടെ ചാനലില്‍തന്നെ രണ്ടുപേരും തമ്മിലുള്ള തര്‍ക്കത്തിന്റെ പാരമ്യം തത്സമയം കാണുകയും ചെയ്തു. ചാനലില്‍ ചിലത് നല്‍കുന്നത് എഡിറ്റോറിയല്‍ പോളിസിയിലെ വ്യത്യാസമല്ല, പത്രത്തില്‍നിന്നു വ്യത്യസ്തമായി ആളുകള്‍ റിമോട്ടില്‍ വിരല്‍ അമര്‍ത്തി മറ്റു ചാനലിലേക്ക് പോകുമെന്നതുകൊണ്ടുകൂടിയാണ്. അതും ഈ എരിവും പുളിയും കളയേണ്ടെന്ന് മറ്റു ചാനലുകള്‍ വിചാരിച്ചതുകൊണ്ടു മാത്രം. അച്ഛന്റെയും അമ്മയുടെയും മുമ്പില്‍വച്ച് 37 വെട്ടുകളോടെ കൊല്ലപ്പെട്ട കെ വി സുധീഷിന്റെ ശരീരം കണ്ട്, വനിതയായ അന്നത്തെ സബ്കലക്ടര്‍ ബോധശൂന്യയായത് അന്നൊരു ചെറിയ വാര്‍ത്തയായിരുന്നു. ആ കൊലപാതകവും ചന്ദ്രശേഖരന്റെ കൊലപാതകവും ക്രൂരമാണ്. എന്നാല്‍, അന്ന് തൂലികയില്‍നിന്ന് കവിത വിരിയാതിരുന്നവര്‍ ഇന്ന് കവിതയുടെ പൂക്കാലം വിരിയിക്കുന്നത് കമ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് സാംസ്കാരിക ഇടംകൂടി ഒരുക്കിക്കൊടുക്കുന്നതിനാണ്.

*
പി രാജീവ് ദേശാഭിമാനി 07 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വാര്‍ത്തകള്‍ തെരഞ്ഞെടുക്കുന്നതില്‍ മാധ്യമങ്ങള്‍ സ്വീകരിക്കുന്ന പ്രധാന അരിപ്പകളിലൊന്ന് കമ്യൂണിസ്റ്റ് വിരുദ്ധതയാണെന്ന് ആധികാരികമായ തെളിവുകള്‍ സഹിതം സ്ഥാപിച്ചത് നോം ചോംസ്കിയും എഡ്വേര്‍ഡ് ഹെര്‍മനുമാണ്. ഇക്കാര്യത്തില്‍ ഏറ്റവും കുപ്രസിദ്ധ മാതൃകയായി കേരളം ഇന്നു മാറിയിരിക്കുന്നു. കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടിലേക്ക് വായനക്കാരനെയോ കാഴ്ചക്കാരനെയോ എത്തിക്കാന്‍ സഹായകരമായ വാര്‍ത്തകള്‍ പര്‍വതീകരിച്ച് നല്‍കുകയും അങ്ങനെയല്ലാത്തവ തമസ്കരിക്കുകയോ പാര്‍ശ്വവല്‍ക്കരിക്കുകയോ ചെയ്യുകയെന്നതാണ് പൊതുവെ സ്വീകരിക്കുന്ന രീതി. എന്നാല്‍, അതില്‍നിന്ന് തീവ്രമായ നിലപാടുകള്‍ മലയാള മാധ്യമങ്ങള്‍ മിക്കവാറും സ്വീകരിക്കുന്നുവെന്നത് ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. വാര്‍ത്തയെ പര്‍വതീകരിക്കുന്നതിനോടൊപ്പമോ അതിനേക്കാള്‍ അധികമായോ നിര്‍മിത കഥകളെയാണ് അവര്‍ പര്‍വതീകരിക്കുന്നത്. അതിനെ തുറന്നുകാണിക്കുന്ന വസ്തുതകള്‍ പുറത്തുവരുമ്പോള്‍ അവയെ തമസ്കരിക്കുകയും ചെയ്യുന്നു.