Monday, August 20, 2012

പങ്കാളിത്ത പെന്‍ഷന്‍ ആര്‍ക്കുവേണ്ടി?

സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്കും അധ്യാപകര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കി ഉത്തരവിറങ്ങിക്കഴിഞ്ഞു. ഇങ്ങനെയൊരുത്തരവുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും സംഘടനകള്‍ ഏറെ നാളായി പ്രക്ഷോഭവും പ്രതിരോധവും സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാകണം, മുഖ്യമന്ത്രി സ്ഥിരം ശൈലിയില്‍ വളരെ കൗശലപൂര്‍വം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോലും തുറന്നുപറയാതെയും സംഘടനകളുമായി ആലോചിക്കാതെയും കഴിഞ്ഞ ഓഗസ്റ്റ് 8 ന് ഏകപക്ഷീയമായി ഉത്തരവ് പുറപ്പെടുവിച്ചത്.

ജീവനക്കാരെയും പൊതുമേഖലയില്‍ പണിയെടുക്കുന്നവരെയും ഈ ഉത്തരവ് വലിയ ആശങ്കയിലേക്കാഴ്ത്തിയിട്ടുണ്ട്. നാളെ, സര്‍ക്കാര്‍ സര്‍വീസില്‍ ഒരു തൊഴില്‍ എന്ന സ്വപ്‌നം  പേറി നടക്കുന്ന യുവജനങ്ങളില്‍ നിരാശയും പ്രതിഷേധവും സൃഷ്ടിക്കാനും ഉത്തരവിടയാക്കി. സംസ്ഥാനത്തെ എല്ലാ അധ്യാപക സര്‍വീസ് സംഘടനകളും യോജിച്ച് ഈ ഉത്തരവിനെതിരെ അണിചേരുകയും സംയുക്ത പണിമുടക്കിന് ആഹ്വാനം ചെയ്യുകയും ചെയ്തപ്പോള്‍ മാത്രമാണ് കൂടി#ാലോചനയ്ക്ക് മുഖ്യമന്ത്രി സന്നദ്ധനായത്.  എന്നാല്‍, കുടിയാലോചനായോഗത്തിലും കേവലം രാഷ്ട്രീയ നിഷ്പക്ഷത പുലര്‍ത്തുന്ന സര്‍വീസ് സംഘടനകളെപ്പോലും പ്രകോപിപ്പിക്കും വിധം, പങ്കാളിത്ത പെന്‍ഷന്‍ ആര് എതിര്‍ത്താലും യു ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കുമെന്ന പ്രഖ്യാപനം നടത്താന്‍ മാത്രമാണ് അദ്ദേഹം തയ്യാറായത്. ഇതു സംബന്ധിച്ച ആശങ്കകളേയും ആവലാതികളേയും അദ്ദേഹം തിരിച്ചറിയാന്‍ ശ്രമിച്ചു കണ്ടില്ല. യുവജന സംഘടനകളുമായി ഈ വിഷയം ചര്‍ച്ചയ്ക്കു വിധേയമാക്കിയിട്ടില്ല. എന്തിന് ഒന്നരമാസം നീണ്ടു നിന്ന കേരള നിയമസഭ സമ്മേളനത്തില്‍ പോലും പങ്കാളിത്തപെന്‍ഷന്‍ പദ്ധതി ചര്‍ച്ചയ്ക്കു വിധേയമാകാതെ പോയതെന്തുകൊണ്ടെന്ന ചോദ്യം ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്.

2002 ന്റെ ആവര്‍ത്തനം

2002 ജനുവരി 16 ന് അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ ഇറക്കിയ ജീവനക്കാരുടേയും അധ്യാപകരുടേയും ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്ന ഉത്തരവിന്റെ തനിയാവര്‍ത്തനം പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിക്കുകയാണ്. പങ്കാളിത്ത പെന്‍ഷന്‍ അന്നേ നടപ്പിലാക്കാന്‍ ഉദ്യമിച്ചിരുന്നതാണ്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കല്‍, ലീവ് സറണ്ടര്‍ ആനുകൂല്യം നിഷേപിക്കല്‍, നിയമനനിരോധനം, സ്‌കൂള്‍ അടച്ചുപൂട്ടല്‍ തുടങ്ങി ഒരു പാക്കേജ് ആയിരുന്നു അന്നത്തെ ഉത്തരവ്. കേരളത്തിന്റെ സമരചരിത്രത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും സമാനതകളില്ലാത്ത പ്രക്ഷോഭകൊടുങ്കാറ്റാണ് അന്ന്, ആ ഉത്തരവില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാരിന് താക്കീതായത്. എന്നാല്‍ 2012 ലാകട്ടെ ഒരു വെട്ടിന് എല്ലാം കൂടി മുറിച്ചുകളയാമെന്നല്ല, ആനുകൂല്യങ്ങളും സാമൂഹിക ക്ഷേമനടപടികളും ഓരോന്നായി പിഴുതെറിയാമെന്നാണ് നിലപാട്. അതുകൊണ്ട്, പങ്കാളിത്ത പെന്‍ഷന്‍ ഉത്തരവ്, നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബാധകമല്ലെന്നും വരും തലമുറയെ മാത്രമേ ബാധിക്കൂ എന്നും മികച്ചതാണെന്നും പറഞ്ഞ് സമരാവേശം തണുപ്പിച്ച് എതിര്‍പ്പുകൂടാതെ  നടപ്പാക്കാമെന്നും കരുതുന്നത് ചിന്താശേഷിയുള്ളവര്‍ തിരിച്ചറിയുകതന്നെ വേണം. അല്ലെങ്കില്‍ മറ്റ് ഓരോ അവകാശങ്ങള്‍ക്കുമേല്‍ കത്തിവെക്കുമ്പോഴും അവര്‍ക്ക് നിസ്സംഗരായി നോക്കി നില്‍ക്കേണ്ടി വരും  എന്ന് തീര്‍ച്ച. കഴിഞ്ഞ കാലങ്ങളിലെ എത്രയോ ഉജ്ജ്വലമായ പ്രക്ഷോഭങ്ങളിലൂടെ നേടിയെടുക്കുകയും സംരക്ഷിക്കുകയും ചെയ്ത കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ലെന്ന് ഐക്യബോധത്തോടെ ഇന്നേ പറയുന്നത്, നാളെകള്‍ക്കു വേണ്ടിക്കൂടിയാണെന്ന് തിരിച്ചറിയണം.

എന്തിനാണ് ചുവടുമാറ്റം?

നാളിതുവരെ ലഭിച്ചുകൊണ്ടിരുന്ന സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ എന്തിന് അട്ടിമറിക്കണം? സാമ്പത്തിക പണ്ഡിതര്‍ സര്‍ക്കാരിനുവേണ്ടി നിരന്തരം പത്രമാധ്യമങ്ങളില്‍ ലേഖനങ്ങളെഴുതി ഒത്താശ ചെയ്തുകൊടുക്കുന്നു. ലക്ഷങ്ങള്‍ മുടക്കി മാധ്യമങ്ങളില്‍ പരസ്യം നല്‍കുന്നു. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ മുക്കാല്‍ പങ്കും പെന്‍ഷനും ആനുകൂല്യങ്ങള്‍ക്കുമായി മാറ്റിവെക്കേണ്ടി വരുന്നതിനാല്‍, ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുന്നില്ലെന്നാണ് പൊതുവെ ഉയരുന്ന വാദം. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കിയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയും മാത്രമേ ഈ സ്ഥിതി മറികടക്കാന്‍ സാധിക്കൂ എന്നും പറയുന്നു. തികച്ചും ന്യായമെന്നു തോന്നാവുന്നതാണ് വാദം. യഥാര്‍ഥത്തില്‍ ഇതിനു പരിഹാരമായി നമ്മുടെ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കുന്നതിനല്ലേ സര്‍ക്കാര്‍ ശ്രദ്ധ തിരിക്കേണ്ടത്? അതിനുള്ള ഉപാധി ഒരു പണ്ഡിതനും വിശദീകരിക്കുന്നുമില്ല. അതല്ലാതെ ഒരാളുടെ കണ്ണില്‍ കുത്തി ആ വെള്ളം കൊണ്ട് വേറൊരാളുടെ ദാഹം തീര്‍ക്കാമെന്ന് കരുതുന്നത് ക്രൂരതയും അന്യായവുമാണ്. വരുമാനം വര്‍ധിപ്പിക്കേണ്ട കാര്‍ഷിക വ്യാവസായിക മേഖലകളെയും ചെറുകിട വ്യാപാര മേഖലയെ പോലും പക്ഷേ സര്‍ക്കാര്‍ തളര്‍ത്തുന്ന നടപടി സ്വീകരിക്കുന്നു. ഈ പിടിപ്പുകേട് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലൂടെ മറയ്ക്കാനാണ് ശ്രമം. കേരളം പോലെ ഒരു സംസ്ഥാനത്ത് ആയുര്‍ദൈര്‍ഘ്യം കൂടുതലാണല്ലോ. ഇവിടെ വാര്‍ധക്യം ഒട്ടേറെ പ്രയാസങ്ങളേയും പ്രതിസന്ധികളേയും നേരിടുന്നുണ്ട്. വര്‍ധിച്ചുവരുന്ന ചികിത്സാചെലവു തന്നെ ഒരുദാഹരണം. വാര്‍ധക്യകാലത്ത്, സ്വാഭിമാനത്തോടെ ജീവിക്കാന്‍ ഇന്ന് ലഭിക്കുന്ന പെന്‍ഷന്‍ നല്‍കുന്ന ആത്മവിശ്വാസം, കേരളത്തിന്റെ ഉദാത്തമായ സാമൂഹിക സുരക്ഷാപദ്ധതിയാണ്. ലഭിച്ച ശമ്പളത്തേക്കാള്‍ കൂടിയ തുക പെന്‍ഷനായി വാങ്ങുന്നു എന്നെല്ലാമുള്ള  വാദങ്ങള്‍ ചിലര്‍ ഉന്നയിക്കുന്നുണ്ട്. പണത്തിന്റെ മൂല്യതകര്‍ച്ച മൂലം സംഭവിച്ചു പോകുന്ന സംഗതി മാത്രമാണത്. തന്റെ കുട്ടികളെല്ലാം ജീവിതത്തിന്റെ പന്ഥാവില്‍, അവരുടെ പ്രാരാബ്ധങ്ങളില്‍പ്പെട്ടുഴലുമ്പോഴും തന്റെയോ ഭാര്യയുടേയോ ജീവിതാവശ്യങ്ങള്‍ക്ക് ആരെയും ആശ്രയിക്കാതെയും എന്നാല്‍ മറ്റുള്ളവര്‍ക്ക് സഹായഹസ്തം നീട്ടിയും ജീവിക്കാനിടയാക്കുന്ന ഇന്നത്തെ അവസ്ഥ തല്ലിതകര്‍ക്കണമെന്നു കരുതുന്നത് ദോഷൈകദൃഷ്ടി കൊണ്ടുമാത്രം സംഭവക്കുന്നതാണ്.

ഓഹരി കൂറ്റന്മാര്‍ക്ക് നല്ല കാലം

കൊട്ടിഘോഷിക്കുന്ന പങ്കാളിത്ത പെന്‍ഷന്റെ യഥാര്‍ഥ ഗുണഭോക്താവ്, മറ്റാരുമല്ല, ഓഹരിക്കമ്പോളമായിരിക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലൂടെ, ഒരു ജീവനക്കാരന്റെ ശമ്പളത്തിന്റെയും ക്ഷാമബത്തയുടേയും നിശ്ചിത ശതമാനവും സര്‍ക്കാര്‍ വിഹിതവും പെന്‍ഷന്‍ ഫണ്ട് മാനേജ്‌മെന്റ് കമ്പനിയെ ഏല്‍പ്പിക്കാനാണ് പരിപാടി. പെന്‍ഷന്‍ ഫണ്ട് മാനേജ്‌മെന്റ് ഇത് ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിക്കുമത്രേ. അപ്പോള്‍ വികസന ഓഹരി വിപണിയുടെ ഇടിവും സാമ്പത്തികമാന്ദ്യവുമെല്ലാം പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള ഘടകങ്ങളായി മാറാന്‍ പോവുകയാണ്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം ഇന്നു ലഭിക്കുന്നതുപോലെ, സുതാര്യവും കൃത്യതയുമുള്ള ഒരു പെന്‍ഷന്‍ പദ്ധതി ഉറപ്പാക്കാനാവുമെന്ന് മുഖ്യമന്ത്രിപോലും ഉറപ്പിച്ചു പറയുന്നില്ല. മാത്രമല്ല പങ്കാളിത്ത പെന്‍ഷന്‍ അടുത്ത സാമ്പത്തികവര്‍ഷം ആരംഭിച്ചാല്‍ തന്നെ 30 വര്‍ഷങ്ങള്‍ക്ക് ശേഷമേ പ്രായോഗികമാവൂ എന്നും അതുവരെ പ്രതിമാസവിഹിതം പെന്‍ഷന്‍ ഫണ്ടിലേക്കു നല്‍കുക എന്ന സാമ്പത്തിക ബാധ്യതയാണ് സര്‍ക്കാരിനുണ്ടാക്കുക എന്നും പറയുന്നു. ഈ ദീര്‍ഘവീക്ഷണവും ഔദാര്യവും ആര്‍ക്കു വേണ്ടിയാണ്! പക്ഷേ, ജീവനക്കാരുടെ വിയര്‍പ്പിന്റെ വിഹിതവും സാമ്പത്തിക പ്രയാസത്തില്‍ നില്‍ക്കുന്ന സര്‍ക്കാരിന്റെ സാമ്പത്തിക വിഹിതവും നല്ലനാളേക്കു വേണ്ടി എന്ന് പറഞ്ഞ് വന്‍കിട കുത്തകകളെ ഏല്‍പ്പിക്കാന്‍ പുറപ്പെടുന്നതിന്റെ പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ടെന്ന് പറയാതെ വയ്യ. ഓഹരി കമ്പോളമല്ലാതെ, സര്‍ക്കാര്‍ സ്ഥാപനത്തില്‍ വേണമെങ്കിലും പെന്‍ഷന്‍ ഫണ്ട് നിക്ഷേപിക്കാന്‍, ഓപ്ഷനുണ്ടെന്ന് പറയുന്നു. എന്നാല്‍ ലഭിക്കുന്ന ആദായം എങ്ങനെയായിരിക്കുമെന്ന് കണ്ടറിയണം.

21 ലെ പണിമുടക്ക് വിജയിപ്പിക്കുക

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ക്ഷാമബത്തയ്‌ക്കോ ശമ്പളപരിഷ്‌കരണത്തിനോ മറ്റാനുകൂല്യങ്ങള്‍ക്കോ വേണ്ടി ഒരു തരത്തിലുള്ള സമരവും വേണ്ടി വന്നില്ല, കഴിഞ്ഞ ഇടതുമുന്നണി ഭരണകാലത്ത്. എന്നാല്‍ ഒരു ഭരണമാറ്റം എന്തുവലിയ ആശങ്കകളാണ് ഈ മേഖലയിലേക്ക് ക്ഷണിച്ചുകൊണ്ടു വന്നിരിക്കുന്നത്? സാധാരണക്കാരനേയും സര്‍ക്കാര്‍ ജീവനക്കാരനേയും തമ്മിലടിപ്പിച്ച് ഭരിക്കാമെന്ന് കരുതുന്നത് ഉചിതമല്ല. ജീവനക്കാരും അധ്യാപകരും ഈ നാടിന്റെ സമ്പത്താണെന്നും അവരെ അവകാശ സമരങ്ങളിലേക്കും ആശങ്കകളിലേക്കും തള്ളിവിടരുതെന്നും എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഓര്‍ക്കാത്തത്? അത് ഓര്‍മ്മിപ്പിക്കാനും ജനവിരുദ്ധ ഉത്തരവില്‍ നിന്ന് പിന്തിരിയാനും ആവശ്യപ്പെട്ടുകൊണ്ടാണ് ഓഗസ്റ്റ് 21 ന്റെ സൂചനാ പണിമുടക്ക്.

*
എന്‍ ശ്രീകുമാര്‍ (ലേഖകന്‍ എകെഎസ്ടിയു സംസ്ഥാന പ്രസിഡന്റാണ്)

ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്കും അധ്യാപകര്‍ക്കും പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കി ഉത്തരവിറങ്ങിക്കഴിഞ്ഞു. ഇങ്ങനെയൊരുത്തരവുണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും സംഘടനകള്‍ ഏറെ നാളായി പ്രക്ഷോഭവും പ്രതിരോധവും സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാകണം, മുഖ്യമന്ത്രി സ്ഥിരം ശൈലിയില്‍ വളരെ കൗശലപൂര്‍വം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോലും തുറന്നുപറയാതെയും സംഘടനകളുമായി ആലോചിക്കാതെയും കഴിഞ്ഞ ഓഗസ്റ്റ് 8 ന് ഏകപക്ഷീയമായി ഉത്തരവ് പുറപ്പെടുവിച്ചത്.