Monday, August 13, 2012

പരിസ്ഥിതിയുടെ ശാസ്ത്രവും രാഷ്ട്രീയവും

രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരിസ്ഥിതിയെ സംബന്ധിച്ച കാര്യങ്ങളില്‍ അഭിപ്രായം രൂപീകരിക്കുന്നതും നിലപാടുകള്‍ എടുക്കുന്നതും ആരോഗ്യകരമായ ഒരു പ്രവണതയാണ്. രാഷ്ര്ടീയത്തില്‍ വികസനമാണ് സര്‍വപ്രധാനമെന്നും  വികസനത്തിന്റെ കാഴ്ചപ്പാടില്‍ നിന്നാണ് പാരിസ്ഥിതിക പ്രശ്‌നങ്ങളെ സമീപിക്കേണ്ടതെന്നുമുള്ള ഒരു ധാരണയാണ് പണ്ടൊക്കെ നിലനിന്നിരുന്നത്. സൈലന്റ് വാലി പ്രക്ഷോഭത്തില്‍ ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇടുങ്ങിയ ട്രേഡു യൂണിയന്‍ താത്പര്യങ്ങള്‍ക്കനുസൃതമായ നിലപാടുകള്‍ എടുക്കാന്‍ കാരണം ഈ മനോഭാവം ആയിരുന്നു. പക്ഷേ അന്നും യശശ്ശരീരനായ കെ വി സുരേന്ദ്രനാഥിനെപ്പോലുള്ളവര്‍ കാലത്തിനു മുന്‍പേ  നടന്നിരുന്നു. ആണവനിലയത്തിന്റെ കാര്യത്തിലും അഗസ്ത്യവനം പ്രോജെക്ടിന്റെ കാര്യത്തിലും മുച്ചിക്കുണ്ട് കേസിന്റെ കാര്യത്തിലും എല്ലാം  പലപ്പോഴും ഒറ്റയാനെപ്പോലെ അദ്ദേഹം മുന്നില്‍ നിന്ന് വഴിതെളിച്ചു. അത് ഇടതുപക്ഷ ചിന്താഗതിക്കാരായ ഒരുപാട് ചെറുപ്പക്കാരെ പ്രചോദിപ്പിച്ചു. അവരാണ് പരിസ്ഥിതിയെപ്പറ്റി മാര്‍ക്‌സും ഏംഗല്‍സും പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ചികഞ്ഞെടുത്ത്, പരിസ്ഥിതിസംരക്ഷണം ഒരു മുതലാളിത്ത ആര്‍ഭാടമോ പ്രായശ്ചിത്തമോ അല്ലെന്നും  അത് സോഷ്യലിസ്റ്റു വ്യവസ്ഥയുടെ അനിവാര്യഘടകം ആയേ പറ്റൂ എന്നും കേരളസമൂഹത്തോട് പറഞ്ഞത്. 'പ്രകൃതിക്ക് മേല്‍ മനുഷ്യന്‍ നേടിയെന്ന് അഹങ്കരിക്കുന്ന ഓരോ വിജയത്തിനും പ്രകൃതിയുടെ തിരിച്ചടി ഉണ്ടാകും' എന്ന് ആ മഹാമനീഷികള്‍ മുന്നറിവു തന്നിരുന്നു.  പ്രകൃതിയോടു മല്ലിട്ട് കീഴ്‌പെടുത്തി വരുതിയിലാക്കുക എന്ന സമീപനത്തിന്റെ അപകടം ചരിത്രത്തില്‍ നിന്നും ഭൂമിശാസ്ത്രത്തില്‍ നിന്നും അനേകം  ഉദാഹരണങ്ങള്‍ നിരത്തി അവര്‍  ഓര്‍മിപ്പിച്ചു. ആ പാരമ്പര്യമാണ്  യുവകലാസാഹിതി പിന്‍തുടരുന്നത്. അതുകൊണ്ടുതന്നെ, 'പ്രകൃതി മനുഷ്യനുവേണ്ടിയല്ല, മനുഷ്യന്‍ പ്രകൃതിക്കുവേണ്ടി' ആണ്  എന്ന അവരുടെ 'പരിസ്ഥിതി മാനിഫെസ്‌റ്റോ' (ജനയുഗം, ആഗസ്റ്റ് 3)  ശ്രദ്ധേയമായിട്ടുണ്ട്. ആ ശ്രമത്തെ ആദ്യമേ അഭിനന്ദിക്കട്ടെ.

അതില്‍ പറഞ്ഞിട്ടുള്ളതെല്ലാം ശരിയാണ്. അതെല്ലാം നമ്മുടെ  സാമ്പ്രദായിക പരിസ്ഥിതിവാദികള്‍ പറയുന്നതുമാണ്. പക്ഷേ വൈരുധ്യാത്മക ഭൗതികവാദം പിന്‍തുടരുന്ന ഒരു പ്രസ്ഥാനം അത്രയും പറഞ്ഞാല്‍ മതിയോ? ചില 'അസാമ്പ്രദായിക' ചിന്തകള്‍ പങ്കുവയ്കട്ടെ.

പ്രകൃതിനിയമങ്ങള്‍ അലംഘനീയമാണ്, സംശയമില്ല. പക്ഷേ അവ നമുക്ക്  പലപ്പോഴും ലംഘിക്കേണ്ടി വരും, ലംഘിച്ചിട്ടുമുണ്ട്. ഒരര്‍ഥത്തില്‍ കാര്‍ഷികസംസ്‌കൃതി രൂപം കൊള്ളുന്നത് തന്നെ അത്തരത്തിലുള്ള ഒരു പ്രകൃതിനിഷേധത്തിലൂടെയാണ്. വേട്ടയാടിയും പെറുക്കിത്തിന്നും ജീവിച്ചിരുന്ന ആദിമമനുഷ്യന്‍ അമ്പുംവില്ലും കണ്ടുപിടിച്ചതോടെ അദൃശ്യനായ ഒരു വേട്ടക്കാരനായി. കൂട്ടായും പരസ്പരം ആശയവിനിമയം നടത്തിയും വേട്ടയാടിയിരുന്ന അവന്റെ ആക്രമണശേഷിക്ക് മുന്നില്‍ ഒരു ജീവിക്കും പിടിച്ചുനില്‍ക്കാനാവുമായിരുന്നില്ല. അതിന്റെ ഫലമായി, മനുഷ്യന് ആഹാരമാകാവുന്ന മൃഗങ്ങള്‍ക്ക് ക്ഷാമം നേരിട്ടു. ആ കാലത്തുണ്ടായ കാലാവസ്ഥാ മാറ്റവും (അത് അവസാനത്തെ ഹിമയുഗത്തിന്റെ അന്ത്യം കുറിച്ച കാലമായിരുന്നു ~ ബി സി 8000 .) അതിന് കാരണമായിട്ടുണ്ടാവാം. ഇത് പ്രകൃതിയില്‍ പലപ്പോഴും സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്. ഇരകള്‍ക്ക് ക്ഷാമം ഉണ്ടാകുമ്പോള്‍ അതിനനുസരിച്ച് വേട്ടക്കാരുടെ എണ്ണവും കുറയും; കുറഞ്ഞേ പറ്റൂ. ആഹാരം കുറയുമ്പോള്‍ ശിശുമരണം കൂടും; രോഗം കൂടും; അപ്പോള്‍ ജനസംഖ്യയും കുറയും. വേട്ടക്കാരുടെ എണ്ണം കുറയുമ്പോള്‍ ഇരകളുടെ എണ്ണം കൂടും.

ഇങ്ങനെ ഇരകളുടെയും വേട്ടക്കാരുടെയും എണ്ണം ക്രമപ്പെടുത്തുക എന്നത് പ്രകൃതിനിയമം ആണ്. അതനുസരിച്ച് ഭക്ഷണക്ഷാമം ഉണ്ടായപ്പോള്‍ മനുഷ്യരുടെ എണ്ണവും കുറയേണ്ടതായിരുന്നു. പക്ഷേ നമ്മുടെ അമ്മമാര്‍ കുഞ്ഞുങ്ങള്‍ വിശന്നു മരിക്കുന്നത്  കണ്ടു വെറുതെയിരിക്കാന്‍ കൂട്ടാക്കിയില്ല. അവര്‍ മറ്റു ഭക്ഷണവസ്തുക്കള്‍ തേടിപ്പിടിച്ചു. മുന്‍പുതന്നെ പരിചിതമായിരുന്ന പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും നട്ടുവളര്‍ത്തിയെടുത്ത് അവയുടെ ലഭ്യത വര്‍ധിപ്പിക്കാന്‍ തുടങ്ങി. അങ്ങനെയാണ് കൃഷി ആരംഭിച്ചത്. ആ അര്‍ഥത്തില്‍, വേട്ടക്കാരനായ ആദിമനുഷ്യന്‍ ഇരകളുടെ എണ്ണത്തിനനുസരിച്ച് സ്വയം പരിമിതപ്പെടാതെ ജനസംഖ്യാ  വര്‍ധനയ്ക്ക് തുടക്കം കുറിച്ചത് ആദ്യത്തെ പ്രകൃതിനിയമലംഘനം ആയിരുന്നു എന്ന് പറയാം. കൃഷി തന്നെ വാസ്തവത്തില്‍ പ്രകൃതിവിരുദ്ധമാണ്. പ്രകൃതിയുടെ ഭാഷ ജൈവ വൈവിധ്യത്തിന്റെതാണല്ലോ. കൃഷിയാണെങ്കില്‍ ഏകവിളയില്‍ അധിഷ്ടിതവും. 'വിള'യല്ലാത്തതെല്ലാം 'കള'യാണ് നമുക്ക്. (അതുകൊണ്ടായിരിക്കാം കൃഷി ശാസ്ത്രജ്ഞനായ കോഴിക്കോട് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ആ കാമ്പസിലെ 'ഇക്കൊണോമിക്കലി യൂസ്ഫുള്‍' അല്ലാത്ത മരങ്ങളെല്ലാം വെട്ടിക്കളയാന്‍ ഉത്തരവിട്ടത്!) പക്ഷേ പ്രകൃതിക്ക് കള എന്നൊരു സങ്കല്പമില്ലല്ലോ. അതില്‍ ഓരോന്നിനും അതാതിന്റെ ധര്‍മം ഉണ്ട്. ഒന്നും മറ്റൊന്നിനു മീതെ അല്ല. അതിന് കടകവിരുദ്ധമാണ് കൃഷിയുടെ തത്വശാസ്ത്രം. അതുപോലെ തന്നെ കൃഷി എക്കാലവും പ്രകൃതിയുടെ സ്വാഭാവികമായ വ്യതിയാനങ്ങളെ മറികടക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

അണ കെട്ടിയുള്ള ജലസേചനത്തിന് മെസോപ്പോട്ടെമിയയോളം പഴക്കമുണ്ട്. അതിനുള്ള വിലയും നാം കൊടുത്തിട്ടുണ്ട്. ആയിരത്താണ്ടുകളായി നദികളിലൂടെ ഒഴുകിവന്ന വെള്ളത്തിലെ ലവണത അവിടങ്ങളിലെ കൃഷിഭൂമികളെ എല്ലാം മരുഭൂമികളാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു. ഏംഗല്‍സ് പറഞ്ഞ പ്രകൃതിയുടെ തിരിച്ചടി തന്നെ. പക്ഷേ, എന്നുവച്ച് നാം കൃഷി ഉപേക്ഷിക്കാനോ   ജലസേചനം വേണ്ടെന്നുവയ്ക്കാനോ പോകുന്നില്ല. അതിന് പകരം ജലസേചനം മൂലമുള്ള ലവണതാവര്‍ധന എങ്ങനെ തടയാം എന്ന് അന്വേഷിച്ചു കണ്ടെത്തും. ഉറപ്പാണ്.

II

മനുഷ്യനും പരിസ്ഥിതിയും  

ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച് ഭക്ഷ്യോത്പാദനം വര്‍ധിക്കില്ല, അങ്ങനെ അനിവാര്യമായുണ്ടാകുന്ന ക്ഷാമത്തില്‍ ജനപ്പെരുപ്പം താനേ നിലയ്ക്കും എന്ന മാല്‍തൂസിയന്‍ സിദ്ധാന്തത്തെയും നാം തോല്‍പ്പിച്ചു. പാവം മാല്തൂസ് ചൂണ്ടിക്കാണിച്ചത് മറ്റൊരു പ്രകൃതിനിയമം മാത്രമായിരുന്നു. കാര്യങ്ങള്‍ 'മുറപോലെ' നീങ്ങാന്‍ വിട്ടിരുന്നെങ്കില്‍ അങ്ങനെ തന്നെ സംഭവിക്കുമായിരുന്നുതാനും. പക്ഷേ നാം അങ്ങനെ തോറ്റുകൊടുക്കാന്‍ തയാറായിരുന്നില്ല. നാം രാസവളങ്ങളും രാസകീടനാശിനികളും കണ്ടുപിടിച്ചു.

അത്യുല്‍പ്പാദന ശേഷിയുള്ള വിത്തിനങ്ങള്‍ തിരഞ്ഞെടുത്ത് പ്രചരിപ്പിച്ചു. അതില്‍ പല പാളിച്ചകളും പറ്റി എന്നത്  സത്യമാണ്. അതിന്റെ വില നാം കൊടുക്കുന്നുമുണ്ട്. (ഏംഗല്‍സിനെ ഓര്‍ക്കുക!) പക്ഷേ മാല്‍ത്തൂസ് പ്രവചിച്ചതുപോലുള്ള വന്‍ ക്ഷാമമോ ജനസംഖ്യാതകര്‍ച്ചയോ ഉണ്ടായില്ല. പ്രകൃതിയുടെ നിയമങ്ങള്‍ ലംഘിച്ചതു കൊണ്ടുണ്ടായ ജനപ്പെരുപ്പം നിയന്ത്രിക്കാന്‍ അതുകൊണ്ടുതന്നെ നമുക്ക് പ്രക്രുതിവിരുദ്ധ മാര്‍ഗങ്ങളെ ആശ്രയിക്കേണ്ടിയും വരുന്നു. ഏതാണ് വേണ്ടിയിരുന്നത്? എല്ലാം പ്രകൃതി നിയമങ്ങള്‍ക്കു വിട്ടിട്ടു ക്ഷാമം മൂലവും രോഗം മൂലവും ജനസംഖ്യ താനേ ചുരുങ്ങുന്നത് കാത്തിരിക്കണമായിരുന്നോ? നമുക്ക് തര്‍ക്കിക്കാം, തിരഞ്ഞെടുക്കാം. ഒന്നുമില്ലെങ്കില്‍ അങ്ങനെ ചെയ്യാനുള്ള സ്വാതന്ത്ര്യം നമുക്ക്  ഇപ്പോള്‍ ഉണ്ടല്ലോ!

അതുപോലെ തന്നെയാണ് രോഗചികിത്സയും പകര്‍ച്ചവ്യാധി നിയന്ത്രണവും മൂലം ഉണ്ടായ ജനസംഖ്യാ വര്‍ധനവിന്റെ കാര്യവും. കാര്‍ഷിക സമൂഹത്തിലെ ജനസംഖ്യയെ നിയന്ത്രിച്ചിരുന്ന ഘടകങ്ങളായിരുന്നു ഇടയ്കിടെ ഉണ്ടാകുന്ന ഭീകരമായ പകര്‍ച്ചവ്യാധികളും മഹാമാരികളും.  ആധുനിക ശാസ്ത്രം അവയ്ക്കുള്ള പ്രതിവിധികള്‍ കണ്ടെത്തി. അതും ജനസംഖ്യാ വര്‍ധനവിന് കാരണമായി. മാത്രമല്ല. മാരകമായ ജന്മവൈകല്യങ്ങള്‍ ഉള്ളവരെയും നാം മരിക്കാന്‍ അനുവദിക്കുന്നില്ല. ആധുനിക വൈദ്യം അവരെ രക്ഷിച്ചെടുക്കും. തന്നെയുമല്ല, അവരെ വളര്‍ത്തി സന്താനസൃഷ്ടി നടത്താനും നാം അനുവദിക്കുന്നു. അങ്ങനെ ജനിതക തകരാറുകള്‍ തലമുറകളിലേക്ക് പകര്‍ത്തപ്പെടുന്നു.  ജനിതക വൈകല്യങ്ങള്‍ ഉള്ള കുഞ്ഞുങ്ങള്‍ നേരത്തെ മരിക്കുക എന്നത് ഓരോ ജൈവ ഇനത്തിന്റെയും ജനിതക ആരോഗ്യം നിലനിര്‍ത്താനുള്ള പ്രകൃതി തന്ത്രമാണ്.

അങ്ങനെയും നാം പ്രകൃതിയെ തോല്‍പ്പിക്കുകയാണ്. പക്ഷേ അതിന്റെ  അനിവാര്യമായ ഫലം മാനവജാതിയുടെ ജനിതക ശോഷണമാണ്. എന്നുവച്ച് നമുക്ക് ജനിതക വൈകല്യമുള്ള കുഞ്ഞുങ്ങളെ കൈയൊഴിക്കാനും കഴിയില്ല. അതാണ് നാം മനുഷ്യത്വം എന്ന് വിളിക്കുന്ന ഗുണം. പക്ഷേ പ്രകൃതിയുടെ നിയമം ലംഘിച്ചതിനുള്ള വില നാം കൊടുത്തെ മതിയാവൂ. അപ്പോള്‍ പിന്നെ അവശേഷിക്കുന്ന മാര്‍ഗം ജനിതക തകരാറുകള്‍ പരിഹരിക്കുന്നതിനുള്ള കൃത്രിമ മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുക്കുക എന്നതല്ലേ? അതാണ് നാം ജെനെറ്റിക് എന്‍ജിനീയറിങ്ങിലൂടെ നേടിയെടുക്കാന്‍ ശ്രമിക്കുന്നത്. വീണ്ടും പ്രകൃതിനിയമത്തിന്റെ ലംഘനം തന്നെ.                               

ഇതേ മാതൃക തന്നെയാണ്  മനുഷ്യനും പരിസ്ഥിതിയുമായുള്ള ബന്ധത്തിലും നാം കാണുന്നത്. മാറ്റം എന്നത് പരിസ്ഥിതിയുടെ മുഖമുദ്രയാണ്.

നാം ഇന്ന് കാണുന്ന പരിസ്ഥിതി നിലവില്‍ വന്നത് എത്രയോ കാലത്തെ മാറ്റങ്ങളിലൂടെയാണ്. അതിപ്പോഴും മാറിക്കൊണ്ടിരിക്കുകയുമാണ്. ആ മാറ്റങ്ങള്‍ക്കനുസരിച്ച് പരിവര്‍ത്തനം സംഭവിച്ച ജീവജാലങ്ങള്‍ മാത്രമേ അതിജീവിച്ചിട്ടുള്ളൂ എന്നതുകൊണ്ട് സ്വാഭാവികമായും പ്രകൃതിയില്‍ എല്ലാ ജീവികളും അവയുടെ ആവാസവ്യവസ്ഥയും തമ്മില്‍ സമഞ്ജസമായ സമതുലനം കാണാം. ആ സമതുലനം സാധ്യമാകാത്ത ജീവികള്‍ അന്യം നിന്നുപോയി എന്നതാണ് വാസ്തവം. അങ്ങനെ അന്യം നിന്നുപോയ ജീവികള്‍ അസംഖ്യമാണെന്നു അവയുടെ ഫോസിലുകള്‍ സൂചിപ്പിക്കുന്നു. പക്ഷേ, പ്രകൃതിയില്‍ ഇത്തരം മാറ്റങ്ങള്‍ സംഭവിക്കുന്നത്  സാധാരണഗതിയില്‍ വളരെക്കാലം കൊണ്ടും ക്രമാനുഗതമായും ആണ് എന്നതുകൊണ്ട് കുറേ ജീവികള്‍ക്കെങ്കിലും പരിണാമത്തിലൂടെ അതിജീവിക്കാനുള്ള സാവകാശം കിട്ടും. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി അഗ്‌നിപര്‍വത സ്‌ഫോടനം, ഉല്‍ക്കാ പതനം തുടങ്ങി ആകസ്മികമായുണ്ടാകുന്ന അത്യാഹിതങ്ങളും ഉണ്ടായിട്ടുണ്ട് എന്നത് പ്രസ്താവ്യമാണ്. അപ്പോഴൊക്കെ വന്‍ തോതിലുള്ള ജൈവനാശവും ഉണ്ടായിക്കാണണം. ഇതുപോലുള്ള മാറ്റങ്ങള്‍ ഭൂവ്യവസ്ഥയിലും ഉണ്ടായിട്ടുണ്ട്. ഉദാഹരണമായി കേരളത്തിന്റെ ഇന്നുകാണുന്ന തീരപ്രദേശം താരതമ്യേന സമീപകാലത്ത് രൂപംകൊണ്ടതാണെന്നുള്ളതിനു പലതെളിവുകളും ഉണ്ട്. വര്‍ക്കലയ്ക്ക്  വടക്കോട്ട് ഒരുപക്ഷെ കണ്ണൂര്‍ വരെയുള്ള കടല്‍തീരം നദികളില്‍ നിന്ന് ആകസ്മികമായുണ്ടായ വെള്ളപ്പൊക്കങ്ങളിലൂടെ അടിഞ്ഞുകൂടിയ എക്കല്‍ വീണു രൂപം കൊണ്ടതായിരിക്കാം. അങ്ങനെയുണ്ടായ കായലുകളും ഓരോ വര്‍ഷവും വന്നടിയുന്ന എക്കല്‍ കാരണം ക്രമമായി നികന്നുകൊണ്ടിരിക്കുകയാണ്. ആദ്യകാലത്ത് കടലിന്റെ ഭാഗമായിരുന്ന ഈ കായലുകളുടെ ആഴം വളരെ കുറഞ്ഞിട്ടുണ്ടാകണം.

1400 വര്‍ഷം മുന്‍പ്  കൊടുങ്ങല്ലൂര്‍ കായലിന്റെ ആഴം 30 മീറ്ററില്‍ കൂടുതല്‍ ഉണ്ടായിരുന്നു എന്നും 600 വര്‍ഷം മുന്‍പ് കൊച്ചിക്കായലിന്റെ  ആഴം ഇന്നത്തേതിനേക്കാള്‍ 5 മീറ്റര്‍ കൂടുതലായിരുന്നു എന്നും ശാസ്ത്രജ്ഞന്മാര്‍ കണക്കുകൂട്ടുന്നു. ഇതൊക്കെ സ്വാഭാവിക പ്രതിഭാസങ്ങളാല്‍ ഉണ്ടായതാണെങ്കില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിനകത്ത് മാനുഷിക ഇടപെടലുകളാല്‍ ഈ പ്രക്രിയകള്‍ക്ക് അപകടകരമായ ഗതിവേഗം സംഭവിച്ചിട്ടുണ്ട്.

വേമ്പനാട്ടുകായലില്‍ ഡ്രെഡ്ജിംഗ് മുഖേന കൃത്രിമമായി ആഴം നിലനിര്‍ത്തുന്ന മേഖലകള്‍ ഒഴിച്ചാല്‍ മറ്റു മിക്ക സ്ഥലങ്ങളിലും കഴിഞ്ഞ 50 വര്‍ഷങ്ങള്‍ കൊണ്ടുതന്നെ ആഴം പാതിയായിട്ടുണ്ടെന്നു പഠനങ്ങള്‍ കാണിക്കുന്നു. ഇതാണ് പ്രകൃതിയില്‍ താനേ നടക്കുന്ന പ്രക്രിയകളും മാനുഷിക ഇടപെടലുകളും തമ്മിലുള്ള വ്യത്യാസം. സ്വാഭാവിക പ്രക്രിയകളിലൂടെ കടല്‍ കായലായപ്പോഴും അതിന്റെ ആഴം കുറഞ്ഞുവന്നപ്പോഴും അതിനനുസൃതമായി അവിടെ പുതിയ ജീവിവര്‍ഗങ്ങള്‍ ഉരുത്തിരിഞ്ഞുവന്നു. പഴയത് പലതും അന്യംനിന്നുപോയിട്ടുണ്ടാവാം. പക്ഷേ അവയ്ക്കുപകരം പുതിയവ വളര്‍ന്ന് വന്നു ജൈവ സമ്പത്തും വൈവിധ്യവും നിലനിര്‍ത്തി. പക്ഷേ നാം ഏതാനും പതിറ്റാണ്ടുകൊണ്ട് വരുത്തുന്ന മാറ്റങ്ങള്‍ക്കു അനുസൃതമായി പലതും നഷ്ടപ്പെടും  പകരം പുതിയവയ്ക്ക് വളര്‍ന്ന് പെരുകാന്‍ സാവകാശം കിട്ടുന്നുമില്ല.

അങ്ങനെ പകരം വരുന്നവ നമുക്ക് ഉപകാരപ്രദം ആകണമെന്നുമില്ല. എന്തെന്നാല്‍ നമ്മുടെ ജീവിതവും ഉപഭോഗരീതികളും ഉരുത്തിരിഞ്ഞുവന്നിട്ടുള്ളത് നിലവിലിരുന്ന ആവാസവ്യവസ്ഥയ്ക്ക് അനുസൃതമായിട്ടാണല്ലോ. അപ്പോള്‍, ഒന്നുകില്‍ നിലവിലുള്ള വ്യവസ്ഥയ്ക്ക് നാം വരുത്തുന്ന മാറ്റങ്ങള്‍ നമുക്ക് തന്നെ വിനയാകുന്നില്ല എന്ന് ഉറപ്പുവരുത്തണം, അല്ലെങ്കില്‍  മാറിവരുന്ന ആവാസവ്യവസ്ഥയ്ക്ക് അനുസൃതമായി നാം നമ്മുടെ ജീവിതവും മാറ്റണം.രണ്ടായാലും വരുംവരായ്കകള്‍  അറിയാതെ, അല്ലെങ്കില്‍ കണക്കിലെടുക്കാതെ, നാം ചെയ്യുന്ന പ്രവൃത്തികളാണ് പാരിസ്ഥിതിക ദുരന്തങ്ങളില്‍ കലാശിക്കുന്നത്.

III

നമ്മുടെ അതിജീവനം എങ്ങനെയാവണം?    

ഇവിടെ നാം പഠിക്കേണ്ട സുവര്‍ണ പാഠങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം:

ആവാസവ്യവസ്ഥകളില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടല്ലാതെ നമുക്ക് അതിജീവനം സാധ്യമല്ല. ആകാശത്തെ പറവകളെപ്പോലെയോ  കടലിലെ മീനുകളെപ്പോലെയോ വിതയ്ക്കാതെയും കൊയ്യാതെയും നമുക്ക് ജീവിക്കാനാവില്ല. ഈ വഴി  നാം എന്നേ തിരഞ്ഞെടുത്തുകഴിഞ്ഞു. ഇനി തിരിച്ചുപോക്കില്ല.

പക്ഷേ നമ്മുടെ ദീര്‍ഘകാല അതിജീവനം പ്രകൃതിയുമായുള്ള സമതുലനത്തെ ആശ്രയിച്ചിരിക്കുന്നു.

ആ സമതുലനം പല തലങ്ങളില്‍ സാധ്യമാണ്. പുരാതന ശിലായുഗത്തില്‍ ഒരു സമതുലനം ഉണ്ടായിരുന്നു. നവീന ശിലായുഗത്തില്‍, അതായത് കൃഷി ആരംഭിച്ച ശേഷം, അത് മറ്റൊരു സമതുലനത്തില്‍ എത്തി. നാഗരികതകളുടെ ആവിര്‍ഭാവത്തോടെ അത് അതിനേക്കാള്‍ ഉയര്‍ന്നതെന്ന് നമ്മള്‍ കരുതുന്ന ഒരു മാനവിക സംസ്‌കൃതിയിലേക്കും കുറേക്കൂടി ഊര്‍ജ്ജസാന്ദ്രവും വിഭവസമ്പന്നവും  ആയ മറ്റൊരു സമതുലനത്തിലേക്കും എത്തിച്ചേര്‍ന്നു.

ആവിഎന്‍ജിന്റെ കണ്ടുപിടുത്തവും വ്യവസായവിപ്ലവവും ലാഭാധിഷ്ടിത ഉല്‍പ്പാദനം എന്ന ആശയത്തിലൂന്നിയ മുതലാളിത്തവും  ആണ് ആ സമതുലിതാവസ്ഥ തകര്‍ത്തത്. നേരത്തെ തന്നെ പ്രകടമായിരുന്ന പ്രവണതകള്‍  (വനനശീകരണം, ചതുപ്പ് നികത്തല്‍, സര്‍വവിനാശകമായ യുദ്ധങ്ങള്‍, വിഭവശോഷണം, പരിസ്ഥിതി ദൂഷണം ) അതോടെ കൂടുതല്‍ ശക്തമാകുകയും പ്രകൃതിയില്‍ നാശം വിതയ്ക്കാനുള്ള നമ്മുടെ കഴിവിനെ അത് പലമടങ്ങ് പെരുപ്പിക്കുകയും ചെയ്തു. ഇന്ന് ചരിത്രത്തിലാദ്യമായി നമുക്ക് ഭൂമിയെ അപ്പാടെ ചുട്ടു ചാമ്പലാക്കാനോ ആവാസവ്യവസ്ഥകളെ മുച്ചൂടും അട്ടിമറിക്കാനോ ഉള്ള ശേഷി കൈവന്നിരിക്കുന്നു. അത് ഭീകരമായ ഒരു പൊട്ടിത്തെറിയിലൂടെയാണോ അതോ ദയനീയമായ ഒരു ഞരക്കത്തിലൂടെയാണോ സംഭവിക്കുക എന്നതില്‍ മാത്രമേ തര്‍ക്കമുള്ളൂ.  പ്രാകൃതിക ഊര്‍ജസ്രോതസ്സുകളുടെ മേലുള്ള നിയന്ത്രണവും ആധുനിക  സാങ്കേതിക വിദ്യകളും ആണ് ഈ ശേഷി നമുക്ക് നേടിത്തന്നത്. പക്ഷേ, ഇതേ ശേഷികള്‍ തന്നെ നമുക്ക് ചരിത്രത്തിലെന്നത്തെക്കാളും ഉയര്‍ന്ന ജീവിത ഗുണതയും ആയുര്‍ദൈര്‍ഘ്യവും വിശപ്പില്‍ നിന്നും നിരക്ഷരതയില്‍ നിന്നും രോഗങ്ങളില്‍ നിന്നുമുള്ള മോചനവും (വേണമെങ്കില്‍!)  സാധ്യമാക്കിയിട്ടുമുണ്ട്. അതുകൊണ്ട് ശിലായുഗത്തിലുണ്ടായിരുന്ന പ്രകൃതിയുമായുള്ള സമതുലനമല്ല, അതിനേക്കാള്‍ വളരെ ഉയര്‍ന്നതും ജീവിതഗുണതയാര്‍ന്നതും ആയ ഒരു സമതുലനം ആണ് നമ്മുടെ നിയോഗം. അതിന് വിഭവങ്ങളും ഊര്‍ജവും കൂടിയേ തീരൂ. അതിന് ശാസ്ത്രസാങ്കേതിക വിദ്യകളുടെ നിരാസമോ നിഷേധമോ അല്ല, അവയുടെ മെച്ചപ്പെടുത്തലും  സമര്‍ഥമായ  പ്രയോഗവും ആണ് ആവശ്യം. വികസനത്തിനു വേണ്ടി നാം ചെയ്യുന്ന പ്രവൃത്തികളുടെ പാരിസ്ഥിതിക ആഘാതങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയുന്നതിനും, അവ നമ്മുടെ ദീര്‍ഘകാല നിലനില്‍പ്പിനോ ജീവിതഗുണതയ്‌ക്കോ ഹാനികരം ആകുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനും നമുക്കു കഴിയണം.

മുന്നേ സൂചിപ്പിച്ചതുപോലെ, പ്രകൃതിയില്‍ ഒരു ആഘാതവും ഏല്‍പ്പിക്കാതെ നമുക്ക് നമ്മുടെ ലക്ഷ്യങ്ങള്‍ നിറവേറാനാവില്ല. അത്തരം ആഘാതങ്ങള്‍ പ്രകൃതിയില്‍ തിരുത്താനാവാത്ത ക്ഷതങ്ങള്‍ ഏല്‍പ്പിക്കുന്നവയാണെങ്കില്‍, നാം വളരെയേറെ സൂക്ഷിച്ച് മാത്രമേ മുന്നേറാവൂ. (ഉദാഹരണം: വന്‍കിട അണക്കെട്ടുകള്‍, തണ്ണീര്‍തടം നികത്തല്‍, വനഭൂമിയുടെ സ്വഭാവം മാറ്റല്‍ ...)  അത്തരം പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും സ്വകാര്യലാഭത്തിനോ താത്കാലിക നേട്ടങ്ങള്‍ക്കോ വേണ്ടിയാകരുത്; പൊതു താല്‍പ്പര്യത്തിന് വേണ്ടി മാത്രമേ ആകാവൂ. എങ്കില്‍ പോലും അവയ്ക്ക് ബദല്‍ മാര്‍ഗങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കണം.

ബദലുകള്‍ക്ക് ചെലവ് കൂടുതലായാലും അത് വഹിക്കാന്‍ സമൂഹം തയാറാകണം. പ്രായോഗികമായ ബദലുകളൊന്നും ഇല്ലാത്ത സാഹചര്യങ്ങളില്‍ മാത്രമേ അത്തരം പ്രവൃത്തികള്‍ക്ക് മുതിരാവൂ. അപ്പോഴും അവയുടെ പാരിസ്ഥിതിക ആഘാതങ്ങള്‍ ലഘൂകരിക്കുന്നതിനു സാധ്യമായ എല്ലാ മുന്‍കരുതലുകളും എടുത്തിരിക്കണം. അതിനുള്ള ചെലവുകള്‍ ആ പദ്ധതിയുടെ അനിവാര്യ ചെലവായിത്തന്നെ കണക്കാക്കണം.

വിപണി അധിഷ്ഠിതമായ ഒരു സമ്പദ് വ്യവസ്ഥയില്‍, എല്ലാം ലാഭനഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം തീരുമാനിക്കപ്പെടുമ്പോള്‍, ദുരയും അസൂയയും വികസനത്തിന്റെ ചാലകശക്തികളാകുന്ന ഒരു സമൂഹത്തില്‍, ഇതൊന്നും പ്രായോഗികമാവില്ല എന്ന് വ്യക്തമാണല്ലോ. അതുകൊണ്ടുതന്നെ, ഉല്‍പ്പാദനത്തിലും സമ്പത്തിന്റെ കേന്ദ്രീകരണത്തിലും വിനിയോഗത്തിലും  സാമൂഹിക നിയന്ത്രണം സാധ്യമായ വ്യവസ്ഥിതിയില്‍ മാത്രമേ ഇത് നടക്കൂ. അതാണ് പരിസ്ഥിതിയുടെ രാഷ്ട്രീയം.

*
ആര്‍ വി ജി മേനോന്‍ കടപ്പാട്: ജനയുഗം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പരിസ്ഥിതിയെ സംബന്ധിച്ച കാര്യങ്ങളില്‍ അഭിപ്രായം രൂപീകരിക്കുന്നതും നിലപാടുകള്‍ എടുക്കുന്നതും ആരോഗ്യകരമായ ഒരു പ്രവണതയാണ്. രാഷ്ര്ടീയത്തില്‍ വികസനമാണ് സര്‍വപ്രധാനമെന്നും വികസനത്തിന്റെ കാഴ്ചപ്പാടില്‍ നിന്നാണ് പാരിസ്ഥിതിക പ്രശ്‌നങ്ങളെ സമീപിക്കേണ്ടതെന്നുമുള്ള ഒരു ധാരണയാണ് പണ്ടൊക്കെ നിലനിന്നിരുന്നത്. സൈലന്റ് വാലി പ്രക്ഷോഭത്തില്‍ ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇടുങ്ങിയ ട്രേഡു യൂണിയന്‍ താത്പര്യങ്ങള്‍ക്കനുസൃതമായ നിലപാടുകള്‍ എടുക്കാന്‍ കാരണം ഈ മനോഭാവം ആയിരുന്നു. പക്ഷേ അന്നും യശശ്ശരീരനായ കെ വി സുരേന്ദ്രനാഥിനെപ്പോലുള്ളവര്‍ കാലത്തിനു മുന്‍പേ നടന്നിരുന്നു. ആണവനിലയത്തിന്റെ കാര്യത്തിലും അഗസ്ത്യവനം പ്രോജെക്ടിന്റെ കാര്യത്തിലും മുച്ചിക്കുണ്ട് കേസിന്റെ കാര്യത്തിലും എല്ലാം പലപ്പോഴും ഒറ്റയാനെപ്പോലെ അദ്ദേഹം മുന്നില്‍ നിന്ന് വഴിതെളിച്ചു. അത് ഇടതുപക്ഷ ചിന്താഗതിക്കാരായ ഒരുപാട് ചെറുപ്പക്കാരെ പ്രചോദിപ്പിച്ചു. അവരാണ് പരിസ്ഥിതിയെപ്പറ്റി മാര്‍ക്‌സും ഏംഗല്‍സും പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ചികഞ്ഞെടുത്ത്, പരിസ്ഥിതിസംരക്ഷണം ഒരു മുതലാളിത്ത ആര്‍ഭാടമോ പ്രായശ്ചിത്തമോ അല്ലെന്നും അത് സോഷ്യലിസ്റ്റു വ്യവസ്ഥയുടെ അനിവാര്യഘടകം ആയേ പറ്റൂ എന്നും കേരളസമൂഹത്തോട് പറഞ്ഞത്. 'പ്രകൃതിക്ക് മേല്‍ മനുഷ്യന്‍ നേടിയെന്ന് അഹങ്കരിക്കുന്ന ഓരോ വിജയത്തിനും പ്രകൃതിയുടെ തിരിച്ചടി ഉണ്ടാകും' എന്ന് ആ മഹാമനീഷികള്‍ മുന്നറിവു തന്നിരുന്നു. പ്രകൃതിയോടു മല്ലിട്ട് കീഴ്‌പെടുത്തി വരുതിയിലാക്കുക എന്ന സമീപനത്തിന്റെ അപകടം ചരിത്രത്തില്‍ നിന്നും ഭൂമിശാസ്ത്രത്തില്‍ നിന്നും അനേകം ഉദാഹരണങ്ങള്‍ നിരത്തി അവര്‍ ഓര്‍മിപ്പിച്ചു. ആ പാരമ്പര്യമാണ് യുവകലാസാഹിതി പിന്‍തുടരുന്നത്. അതുകൊണ്ടുതന്നെ, 'പ്രകൃതി മനുഷ്യനുവേണ്ടിയല്ല, മനുഷ്യന്‍ പ്രകൃതിക്കുവേണ്ടി' ആണ് എന്ന അവരുടെ 'പരിസ്ഥിതി മാനിഫെസ്‌റ്റോ' (ജനയുഗം, ആഗസ്റ്റ് 3) ശ്രദ്ധേയമായിട്ടുണ്ട്. ആ ശ്രമത്തെ ആദ്യമേ അഭിനന്ദിക്കട്ടെ.