Monday, June 27, 2011

നിയമസഭാ തിരഞ്ഞെടുപ്പ് ഫലവും ഭാവിയിലെ കടമകളും

അഞ്ചു സംസ്ഥാനങ്ങളില്‍ പശ്ചിമ ബംഗാള്‍, കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, അസം- നടന്ന തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള പ്രാഥമിക വിലയിരുത്തല്‍ സംസ്ഥാന കമ്മിറ്റികള്‍ നാഷണല്‍ കൗണ്‍സിലിനു സമര്‍പ്പിച്ചിരുന്നു. യോഗം ഇവ പരിഗണിച്ചു.

ഈ തിരഞ്ഞെടുപ്പു ഫലങ്ങള്‍ സംബന്ധിച്ച് ചില നിഗമനങ്ങളില്‍ നാഷണല്‍ കൗണ്‍സില്‍ എത്തിച്ചേര്‍ന്നു. അവയുടെ പ്രധാന ഭാഗങ്ങള്‍ താഴെ ചുവടെ.

ഡി എം കെ-കോണ്‍ഗ്രസ് മുന്നണിയുടെ ഇരുണ്ട അഴിമതിയുടെ പശ്ചാത്തലത്തില്‍ ആ മുന്നണിയെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ നിരാകരിച്ചു. എ ഐ എ ഡി എം കെ മുന്നണിയുടെ ഭാഗമെന്ന നിലയില്‍ ചെറിയ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ ഇവിടെ ഇടതുപക്ഷത്തിനു കഴിഞ്ഞു.

പോണ്ടിച്ചേരിയിലും ജനങ്ങള്‍ തിരഞ്ഞെടുത്തത് താരതമ്യേന സത്യസന്ധനും കോണ്‍ഗ്രസ് പുറത്താക്കിയതുമായ ഒരു നേതാവ് രൂപീകരിച്ച പുതിയ പാര്‍ട്ടിയെയാണ്. പോണ്ടിച്ചേരി അസംബ്ലിയില്‍ സി പി ഐക്ക് ഉണ്ടായിരുന്ന പ്രാതിനിധ്യം നഷ്ടപ്പെട്ടു.
അസമില്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റ് ഉള്‍ഫ തീവ്രവാദികളുമായാരംഭിച്ച സമാധാന ചര്‍ച്ചയ്ക്ക് ലഭിച്ച പിന്തുണയാണ് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത്. ബി ജെ പിയും എ ജി പിയും ഒരു ഭാഗത്തും യു ഡി എഫ് മറുഭാഗത്തും നിന്നുകൊണ്ട് ഭൂരിപക്ഷ സമുദായത്തേയും ന്യൂനപക്ഷ സമുദായത്തേയും രണ്ടു തട്ടുകളിലാക്കിയത് കോണ്‍ഗ്രസിനു ഗുണം ചെയ്തു. അസമില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി. സി പി ഐക്ക് അസം നിയമസഭയിലുണ്ടായിരുന്ന പ്രാതിനിധ്യവും നഷ്ടപ്പെട്ടു.

മുപ്പത്തി നാലു വര്‍ഷമായി തുടര്‍ച്ചയായി ഭരണത്തിലിരുന്ന ഇടതു മുന്നണിയുടെ പരാജയം പശ്ചിമബംഗാളില്‍ സംഭവിച്ചത് സുപ്രധാനമായൊരു സംഭവമാണ്. നേരത്തെ നടന്ന പാര്‍ലമെന്റ്, പഞ്ചായത്തു തിരഞ്ഞെടുപ്പുകളിലുണ്ടായ വന്‍ തിരിച്ചടിയെ നേരിട്ട് പിടിച്ചു നില്‍ക്കാന്‍ ഒരു പരിധിവരെ ഇടതുപക്ഷത്തിനു കഴിഞ്ഞു. 41 ശതമാനം വോട്ടും ലഭിച്ചു. സീറ്റുകള്‍ കണ്ടമാനം നഷ്ടപ്പെട്ടു, ഭരണവും.

ഇതു കേവലമൊരു തിരഞ്ഞെടുപ്പു പരാജയമായി നാം കണ്ടുകൂടാ. 34 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന ഇടതുപക്ഷത്തിനു നേരിട്ട ഒരു വലിയ രാഷ്ട്രീയ പരാജയമായിത്തന്നെ ഈ തിരഞ്ഞെടുപ്പു വിധി കണക്കാക്കപ്പെടണം. അധികാരത്തിന്റെ ധാര്‍ഷ്ട്യം, സ്റ്റേറ്റിന്റെ വ്യവസായ വല്‍ക്കരണം സംബന്ധിച്ച് ജനഹിതം പൂര്‍ണമായി അവഗണിച്ചുകൊണ്ട് ഏകപക്ഷീയമായി കൈക്കൊണ്ട തീരുമാനങ്ങള്‍, മത ഭാഷാ ന്യൂനപക്ഷങ്ങളുടെ തികച്ചും ന്യായമായ ആവശ്യങ്ങളവഗണിച്ചത്, മുന്നണിയിലെ മുഖ്യകക്ഷിയായ സി പി എം സ്വീകരിച്ച വലിയേട്ടന്‍ മനോഭാവം, ജനജീവിതത്തിന്റെ എല്ലാ വശങ്ങളിലും അവര്‍ നടത്തിയിരുന്ന അവിഹിതമായ ഇടപെടലുകള്‍ ഇവയൊക്കെ ഭരണത്തിലിരിക്കുന്നവരെ ജനങ്ങളില്‍ നിന്ന് ക്രമേണ ഒറ്റപ്പെടുത്തി. ഇവ പരാജയത്തിനു വഴിവച്ച കാരണങ്ങളാണ്. ഇതിനും പുറമെ പാര്‍ട്ടിയുടെ താഴെതലങ്ങളിലും കുറേയൊക്കെ മിഡില്‍ ലീഡര്‍ഷിപ്പിലും കടന്നുചെന്ന അഴിമതിയുടെ വാസനയും പരാജയത്തിന്റെ മുഖ്യ കാരണമായി.

ഇതുപറയുമ്പോള്‍തന്നെ ബംഗാള്‍ സി പി ഐ ഘടകം അതിന്റെ സ്വന്തം പരാജയകാരണങ്ങള്‍ പ്രത്യേകമായി പരിശോധിക്കേണ്ടതാണ്. കഴിഞ്ഞ അസംബ്ലിയില്‍ ഏഴ് അംഗങ്ങളുണ്ടായിരുന്ന സി പി ഐക്ക് ഇത്തവണ രണ്ട് സീറ്റുമാത്രമേ ഉള്ളൂ. ഇതിന്റെ സംഘടനാപരവും രാഷ്ട്രീയവുമായ കാരണങ്ങള്‍ ആഴത്തില്‍ പരിശോധിക്കേണ്ടതാണ്.
എന്നാല്‍ കേരളത്തില്‍ നടന്നതു മറ്റൊന്നാണ്. ഭരണത്തിലിരുന്ന എല്‍ ഡി എഫ് വിജയത്തിന്റെ വക്കോളമെത്തി പുതിയ ചരിത്രം സൃഷ്ടിക്കുമെന്നൊരു തോന്നല്‍ സൃഷ്ടിച്ചു. ആയിരത്തില്‍ താഴെ വോട്ടിന് എല്‍ ഡി എഫിന് നഷ്ടപ്പെട്ട ആറു സീറ്റുകള്‍ നഷ്ടപ്പെടാതിരുന്നെങ്കില്‍ ചരിത്രം മാറ്റി എഴുതപ്പെടുമായിരുന്നു. എന്തുകൊണ്ടിത് നഷ്ടപ്പെട്ടുവെന്നു ബന്ധപ്പെട്ടവര്‍, അതിന്റെ രാഷ്ട്രീയവും സംഘടനാപരവുമായ കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കേണ്ടതാവശ്യമാണ്. എല്‍ ഡി എഫ് മന്ത്രിമാര്‍ക്കെതിരെ ഒരഴിമതി ആരോപണവും ഉന്നയിക്കപ്പെട്ടിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. അഴിമതിക്കാരായ വന്‍ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട അഴിമതി കേസുകളില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ച കര്‍ക്കശ നിലപാടിന് ജനങ്ങള്‍ അംഗീകാരം നല്‍കി. ആ നിലപാടുകളെ അവര്‍ അഭിനന്ദിച്ചു.

നവലിബറല്‍ സാമ്പത്തിക നയം നടപ്പാക്കപ്പെട്ടപ്പോള്‍ വിലക്കയറ്റം, പൂഴ്ത്തിവയ്പ്പ് തുടങ്ങിയ അതിന്റെ ദുരന്തങ്ങള്‍ സാധാരണഗതിയില്‍ ജനജീവിതം അസഹനീയമാക്കുമായിരുന്നു. സുശക്തമായ മാര്‍ക്കറ്റ് ഇടപെടലിലൂടെ വിലക്കയറ്റം പിടിച്ചു നിറുത്തുവാനും വിപുലമായ പൊതു വിതരണ ശൃംഖലയിലൂടെ അത്യാവശ്യ സാധനങ്ങളുടെ ലഭ്യത ജനങ്ങള്‍ക്കുറപ്പു വരുത്തുവാനും എല്‍ ഡി എഫ് ശ്രമിക്കുകയും. നന്നായി വിജയിക്കുകയും ചെയ്തു. പൊതുമേഖല വ്യവസായ ശൃംഖലയെ ശക്തമാക്കി, വികസിപ്പിച്ചു. ജനോപകാരപ്രദമായ നിരവധി നടപടികള്‍ ആ സര്‍ക്കാര്‍ സ്വീകരിച്ചു.

അവ ഫലപ്രദമായി ജനങ്ങള്‍ക്കിടയില്‍ എല്‍ ഡി എഫ് ഒന്നിച്ചു നിന്നുകൊണ്ട് പ്രചരിപ്പിച്ചപ്പോള്‍ ജനങ്ങള്‍ വീണ്ടും എല്‍ ഡി എഫിന്റെ പിന്നിലണിനിരന്നു. അതുകൊണ്ടാണ് വന്‍ തിരിച്ചടികള്‍, പാര്‍ലമെന്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍, ഏറ്റ എല്‍ ഡി എഫിന് അസംബ്ലി തിരഞ്ഞെടുപ്പിന്റെ സമയത്ത് വലിയൊരു തിരിച്ചുവരവ് നടത്തുവാന്‍ കഴിഞ്ഞത്. ഭൂരിപക്ഷത്തിനടുത്തെത്തി എല്‍ ഡി എഫ്. ഭൂരിപക്ഷമില്ലാത്തതിനാല്‍ അധികാരം നഷ്ടപ്പെടുകയും ചെയ്തു.

രണ്ടു മുന്നണികള്‍ക്കും ലഭിച്ച സീറ്റുകളുടെ കാര്യത്തിലും വോട്ടിന്റെ കാര്യത്തിലും വളരെ ചെറിയ വ്യത്യാസമേ മുന്നണികള്‍ തമ്മിലുള്ളൂ.

ഈ സന്ദര്‍ഭത്തില്‍ ഗൗരവമായി പരിശോധിക്കേണ്ട ഒരു കാര്യം ആയിരത്തില്‍താഴെ വോട്ടിന് എല്‍ ഡി എഫിന് നഷ്ടപ്പെട്ട ആറ് സീറ്റുകള്‍ എങ്ങനെ നഷ്ടപ്പെട്ടുവെന്നതാണ്. അതിന്റെ രാഷ്ട്രീയവും സംഘടനാപരവുമായ കാര്യങ്ങളുള്‍പ്പടെ ആഴത്തില്‍ പരിശോധിക്കണം.

ജയിക്കുമെന്നുറപ്പായി കരുതിയിരുന്ന വടക്കന്‍ പറവൂര്‍, നെടുമങ്ങാട്, പട്ടാമ്പി സീറ്റുകള്‍ എന്തുകൊണ്ട് സി പി ഐക്ക് നഷ്ടപ്പെട്ടുവെന്നതിനെ കുറിച്ച് ഒരു പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.

ഈ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്ന തിരിച്ചടി മറികടക്കണമെങ്കില്‍ ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു. ഇടതുപക്ഷവും സി പി ഐയും മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പാര്‍ട്ടിയുടെ ബഹുജനാടിസ്ഥാനം വിപുലീകരിക്കുന്നതിനും ഇടതു ബഹുജന സംഘടനകള്‍ കെട്ടിപ്പടുത്ത് ബഹുജന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ഇന്നത്തേതിലും വളരെ മെച്ചപ്പെട്ട പ്രവര്‍ത്തനം നിരന്തരം നടത്തിയേ മതിയാകൂ.

ജനാധിപത്യത്തില്‍ ജനങ്ങളാണ് യജമാനന്‍മാര്‍ എന്ന പ്രാഥമിക വസ്തുത വിസ്മരിക്കരുത്. അവരെ സേവിക്കുന്നവരാണ് രാഷ്ട്രീയ പ്രവര്‍ത്തകര്‍, മറിച്ച് അവരുടെ യജമാനന്‍മാരല്ലെ എന്ന തിരിച്ചറിവുണ്ടാകണം വേണ്ടുവോളം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ അവരുടെ ജീവിത രീതിയിലും പ്രവര്‍ത്തന ശൈലിയിലുമൊക്കെ വിനയാന്വിതരായിരിക്കണം. അഴിമതിയുടെ കറപുരളാത്ത ജീവിതവും പ്രവര്‍ത്തനവും ഇടതുപക്ഷം കാഴ്ചവയ്ക്കണം.

ഈ പ്രശ്‌നങ്ങള്‍ ദേശീയ കൗണ്‍സില്‍ ചര്‍ച്ചയില്‍ സഖാക്കള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയുണ്ടായി. ഇക്കാര്യം സി പി ഐ പ്രവര്‍ത്തകരും നേതാക്കളും തങ്ങളുടെ പ്രവര്‍ത്തനശൈലിയുടെ ഭാഗമാക്കണമെന്നും ആഹ്വാനം ചെയ്തു.

ഈ തിരഞ്ഞെടുപ്പിലെ പരാജയം താല്‍ക്കാലികമാണെങ്കിലും ഇടതുപക്ഷ ജനാധിപത്യ ബദല്‍ എന്ന സങ്കല്‍പത്തിനും കാഴ്ചപ്പാടിനും മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.
അതു മനസ്സിലാക്കി ഇടതുപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ ഐക്യത്തോടെ ജനകീയ പ്രശ്‌നങ്ങളിലിടപെട്ടു പ്രവര്‍ത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
വിശാലമായ ഇന്ത്യയിലെ ഹിന്ദി മേഖലയിലും നാട്ടിന്‍പുറങ്ങളില്‍ പൊതുവെയും ഇടതുപക്ഷം ഇന്നു ദുര്‍ബലാണ്. അതുപോലെ തന്നെ പരമ്പരാഗതമായി ഇടതുപക്ഷത്തെ ഉറ്റുനോക്കിയിരുന്ന ആദിവാസികളും ദലിത് ജനവിഭാഗങ്ങളും മത ന്യൂനപക്ഷങ്ങളും ക്രമേണ ഇടതുപക്ഷത്തില്‍ നിന്നകലുന്നുണ്ട് എന്ന അപകടകരമായ വസ്തുത തിരിച്ചറിഞ്ഞുകൊണ്ട് ആ ജനവിഭാഗങ്ങള്‍ക്കിടയില്‍ കാലോചിതമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും പ്രവര്‍ത്തനശൈലി പുനരാവിഷ്‌കരിക്കുകയും ചെയ്ത് നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കണം.
ഈവിധ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിച്ച് ഇടതുപക്ഷ ജനാധിപത്യ ബദലിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തുന്നതിനുള്ള പ്രയാസകരമെങ്കിലും അനുപേക്ഷണീയമായ കടമ നിര്‍വഹിക്കുന്നതിന് സി പി ഐയും മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളും നിരന്തരം പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം ദേശീയ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ഭാവിയെക്കുറിച്ചു ചിന്തിക്കുമ്പോല്‍ ഇതല്ലാതെ മറ്റൊരു വഴി നമ്മുടെ മുമ്പിലില്ല.

*
സി കെ ചന്ദ്രപ്പന്‍ ജനയുഗം 27 ജൂണ്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇടതുപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ ഐക്യത്തോടെ ജനകീയ പ്രശ്‌നങ്ങളിലിടപെട്ടു പ്രവര്‍ത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്.
വിശാലമായ ഇന്ത്യയിലെ ഹിന്ദി മേഖലയിലും നാട്ടിന്‍പുറങ്ങളില്‍ പൊതുവെയും ഇടതുപക്ഷം ഇന്നു ദുര്‍ബലാണ്. അതുപോലെ തന്നെ പരമ്പരാഗതമായി ഇടതുപക്ഷത്തെ ഉറ്റുനോക്കിയിരുന്ന ആദിവാസികളും ദലിത് ജനവിഭാഗങ്ങളും മത ന്യൂനപക്ഷങ്ങളും ക്രമേണ ഇടതുപക്ഷത്തില്‍ നിന്നകലുന്നുണ്ട് എന്ന അപകടകരമായ വസ്തുത തിരിച്ചറിഞ്ഞുകൊണ്ട് ആ ജനവിഭാഗങ്ങള്‍ക്കിടയില്‍ കാലോചിതമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും പ്രവര്‍ത്തനശൈലി പുനരാവിഷ്‌കരിക്കുകയും ചെയ്ത് നഷ്ടപ്പെട്ട സ്വാധീനം വീണ്ടെടുക്കണം.
ഈവിധ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യബോധത്തോടെ പ്രവര്‍ത്തിച്ച് ഇടതുപക്ഷ ജനാധിപത്യ ബദലിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തുന്നതിനുള്ള പ്രയാസകരമെങ്കിലും അനുപേക്ഷണീയമായ കടമ നിര്‍വഹിക്കുന്നതിന് സി പി ഐയും മറ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളും നിരന്തരം പ്രവര്‍ത്തിക്കേണ്ടതിന്റെ പ്രാധാന്യം ദേശീയ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ഭാവിയെക്കുറിച്ചു ചിന്തിക്കുമ്പോല്‍ ഇതല്ലാതെ മറ്റൊരു വഴി നമ്മുടെ മുമ്പിലില്ല.