Friday, May 2, 2008

വിശ്വാസ തൃതീയ

സീന്‍ 1

രമേശന്റെ തുണിക്കട - പകല്‍

കടയില്‍ ഈച്ചയടിച്ചിരിക്കുന്ന രമേശന്‍. അസിസ്റ്റന്റ് ഇട്ടൂപ്പ്.

രമേശന്‍: ഈശ്വരാ. ജീവിതത്തില്‍ ഒന്നുരക്ഷപ്പെടാമെന്നുവച്ചാണ് കട തുടങ്ങിയത്. ക്വാളിറ്റി സാധനങ്ങള്‍തന്നെ എടുത്തുവച്ചു. പക്ഷെ ആരും ഇങ്ങോട്ടു തിരിഞ്ഞുനോക്കുന്നില്ലല്ലോടാ ഇട്ടൂപ്പേ.

ഇട്ടൂപ്പ്: എന്റെ രമേശന്‍ സാറെ. "ഓരോന്നിനും അതിന്റെ ഒരു സമയമുണ്ട് ദാസാ'' എന്ന് നാടോടിക്കാറ്റ് സിനിമേല് വിജയന്‍ ദാസനോട് പറഞ്ഞിട്ടുണ്ട്. സാറിനും വരും ഒരു സമയം.

രമേശന്‍: പക്ഷെ ആ ദിവസം വരുമ്പോള്‍ കടയും സാധനങ്ങളും ബാങ്കുകാര് കൊണ്ടുപോവും.

ദയനീയമായിരിക്കുന്ന രമേശന്‍. മുതലാളിയുടെ ദുഃഖത്തില്‍ പങ്കുചേരാനെന്നമട്ടില്‍ ദുഃഖം അഭിനയിക്കുന്ന ഇട്ടൂപ്പ്.

കട്ട്.

സീന്‍ 2

രമേശന്റെ വീട് - രാത്രി

കടപൂട്ടി വീട്ടിലെത്തുന്ന രമേശന്‍. ആകെ തകര്‍ന്ന അവസ്ഥ. വീട്ടില്‍ ഭാര്യ തന്നെ കാത്തെന്നപോലെ ഉല്‍സാഹത്തില്‍ നില്‍ക്കുന്നു.

ഭാര്യ: ങാ. എത്തിയോ ചേട്ടാ. ദേ. ഭക്ഷണംകഴിച്ച് ഉടന്‍ നമുക്കിറങ്ങണം.

രമേശന്‍: രാത്രി എവിടെ പോകാനാ.

ഭാര്യ: ഈശ്വരാ. ഏട്ടന്‍ ഈ നാട്ടിലല്ലേ. നാളെ അക്ഷയതൃതീയ ആണ്. ദേ നാളെ സ്വര്‍ണം വാങ്ങാന്‍ ഇന്നു രാത്രിമുതലേ ജൂവലറികളില്‍ ക്യൂവാ. ഈ അക്ഷയതൃതീയനാളില്‍ സ്വര്‍ണം വാങ്ങാന്‍ രണ്ടുവര്‍ഷംമുമ്പേ ബുക്കുചെയ്തവരുണ്ട്. വരണം. ഊണുകഴിച്ച് ഉടനെ ഇറങ്ങാം. (അകത്തേയ്ക്കുനോക്കി) മക്കളേ അപ്പൂ. ആ സഞ്ചിയൊക്കെ റെഡിയാണല്ലോ. രണ്ടു സഞ്ചീം ഒരു കിറ്റും എടുത്തുവച്ചിട്ടുണ്ട്. അതില് കൊള്ളുന്നതുമതി.

രമേശന്‍: എടീ നോക്ക്

ഭാര്യ: വേണ്ട വേണ്ട. ചേട്ടന്‍ എന്നെ പറഞ്ഞോ. കേള്‍ക്കാം. എന്റെ വീട്ടുകാരെ പറഞ്ഞാലും കേള്‍ക്കാം. പക്ഷെ അക്ഷയതൃതീയേ കുത്തിപ്പറയരുതേ - കുന്നംകുളത്തൊരാള്‍ അക്ഷയതൃതീയയേ കുത്തിപ്പറഞ്ഞു. കഴിഞ്ഞ തൃതീയയ്ക്കാ പറഞ്ഞത്. ഈ തൃതീയക്ക് ഒന്നാംചരമവാര്‍ഷികം.

എന്തോപറയാന്‍ വന്ന രമേശന്റെ വായ താനേ അടയുന്നു.

കട്ട്.

സീന്‍ 3

ജുവലറി രാത്രി രണ്ടുമണി

ജുവലറിയുടെ നടയില്‍ തള്ളല്‍. ജനത്തെ നിയന്ത്രിക്കാന്‍ പൊലീസ്. കണ്ണീര്‍ വാതകം പ്രയോഗിക്കുമെന്ന് മൈക്കിലൂടെ പൊലീസിന്റെ വിളിച്ചുപറയല്‍. വെടിവച്ചാലും പിരിയില്ലെന്ന് ജനം. ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, സപ്പറുകളുമായിട്ട് നില്‍ക്കുന്ന ജനങ്ങളുടെ ഷോട്ട്. ജനത്തിന്റെ ഇടയില്‍പെട്ട് രമേശന്‍.

തള്ളലിനിടയില്‍ രമേശന്‍ മുന്നില്‍നില്‍ക്കുന്ന ആളോട് ചോദിക്കുന്നു. 'അല്ല ചേട്ടാ. അടുത്തകാലംവരെ ഈ തൃതീയയെക്കുറിച്ച് അങ്ങനങ്ങ് അറിയാന്‍ വയ്യായിരുന്നല്ലോ. പെട്ടെന്നാണല്ലോ ഒരു ഓളം'.

ഞെരുങ്ങലിനിടയില്‍ അയാള്‍: വിശ്വാസത്തിനെ കൂട്ടുപിടിച്ച് മാര്‍ക്കറ്റിങ് നടത്തിയാല്‍ എവിടെയും ഉണ്ടാകും ഈ ഓളം. അതുംപറഞ്ഞ് അയാള്‍ എന്തോ പിറുപിറുത്തു. കഷ്ടം എന്നോ മറ്റോ - ഒരു നിമിഷം. രമേശന്റെ തലയില്‍ ഒരു മിന്നല്‍. 'യുറേേേക്കാ' എന്നൊരു വിളി.

കട്ട്.

സീന്‍ 4

ഒരു വീട് - പകല്‍

വീട്ടിലെ ഗൃഹനാഥപത്രം നോക്കുന്നു. ഒരു കൊച്ചു പരസ്യം. അടുത്ത വെള്ളിയാഴ്ച 'ഉടയാട ചതുഷ്ട്യ'ദിനം. 'ഉടയാട ചതുഷ്ട്യ' ദിനത്തില്‍ സാരിയും ചുരിദാറും വാങ്ങൂ. ഒരു വര്‍ഷം മുഴുവനും ക്ഷേമൈശ്വര്യങ്ങള്‍ അനുഭവിക്കൂ. ഉടയാടചതുഷ്ട്യദിനത്തില്‍ രമേശന്‍ ടെക്സ്റ്റയില്‍സില്‍ പ്രത്യേക കൌണ്ടറുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നു. ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു.

പത്രം വായിച്ച സ്ത്രീ ഭര്‍ത്താവിനോട്: ഈശ്വരാ ഉടയാടചതുഷ്ട്യദിനം ഇങ്ങെത്തിയല്ലോ.

ഭര്‍ത്താവ്: ഉടയാട ചതുഷ്ട്യദിനമോ?

ഭാര്യ: ഉവ്വ്. വസ്ത്രം വാങ്ങാന്‍ വിശിഷ്ടമായ ദിവസമാ. ദേ, പരസ്യങ്ങള്‍ വന്നുതുടങ്ങി.

ഭര്‍ത്താവ്: ഹ! ഉടയാട ചതുഷ്ട്യദിനമെന്നുവച്ചാല്‍...

ഭാര്യ: ദേ... ആവശ്യമില്ലാതെ ഓരോന്നു സംശയിക്കരുതേ. വടകരയില്‍ ഒരാള് ഉടയാടദിനത്തിനെ കളിയാക്കി. അതുവഴി ഇഴഞ്ഞുപോയ ഒരു പാമ്പ് അതുകേട്ട് കയറിവന്ന് കൊത്തീട്ടുപോയി.

ഭര്‍ത്താവ്: എന്നാല്‍ ഇന്നുതന്നെ പോയി ബുക്ക് ചെയ്യാം.

കട്ട്.

സീന്‍ 5

രമേശന്റെ കട - പകല്‍

കയറിവരുന്ന ജനസഞ്ചയത്തെക്കണ്ട് അമ്പരപ്പോടെ ഇട്ടൂപ്പ്: സാറേ ഓടിക്കോ. കടം കൊടുത്ത കാശ് തിരികെ വാങ്ങാനായി കട ആക്രമിക്കാന്‍ ആള്‍ക്കാര് വരുന്നു. ആള്‍ക്കാര്‍ ഇളകിവരികയാണ്.

രമേശന്‍ ഒരു മന്ദഹാസം.

കടയിലേക്ക് ഇരച്ചുകയറുന്ന ജനങ്ങള്‍.

കട്ട്.

സീന്‍ 6

രമേശന്റെ കട - രാത്രി

സ്റ്റോക്ക് മൊത്തം സോള്‍ഡ് ഔട്ട് ആയിക്കഴിഞ്ഞിരിക്കുന്നു. കാശിന്റെ കൂമ്പാരം.

ഇട്ടൂപ്പ്: സാറെ... എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇതെന്താണ് സാറെ...

രമേശന്‍: താന്‍ തല്‍ക്കാലം ഇത്രയും അറിഞ്ഞാല്‍ മതി. ഞാന്‍ ബിസിനസ്സ് വ്യാപിപ്പിക്കുകയാണ്. നിരവധി ബിസിനസ്സുകള്‍ ഒരുമിച്ചുതുടങ്ങുന്നു.

കട്ട്.

സീന്‍ 7

പത്രപരസ്യങ്ങളുടെയും നോട്ടീസുകളുടെയും ദൃശ്യം. ജനബാഹുല്യം പ്രമാണിച്ച് അഷ്ടദ്രവ്യദിനത്തില്‍ രമേശന്റെ പലവ്യഞ്ജനക്കട രാത്രിയും പകലും തുറന്നുപ്രവര്‍ത്തിക്കുന്നു.

"അടുത്ത മധുമക്ഷികാദിനത്തില്‍ മദ്യത്തിന്റെ രുചി നുണഞ്ഞ് മനസ്സ് സമ്പുഷ്ടമാക്കാന്‍ ഇന്നേ ബുക്ക് ചെയ്യാം.''

"സംഗീതക്ഷിദിനത്തില്‍ വിസിഡി പ്ളേയര്‍ വാങ്ങാനുള്ളവരുടെ തിരക്കുനിമിത്തം ഇനി ഓര്‍ഡര്‍ എടുക്കുന്നില്ല.''

ചിരിക്കുന്ന രമേശന്റെ ക്ളോസപ്പ്. ആ ചിരിയില്‍ ഓവര്‍ലാപ് ചെയ്യുന്ന ഇട്ടൂപ്പിന്റെ ചോദ്യം.

"വിശ്വാസം രക്ഷിക്കുമെന്നുപറയുന്നത് നേരാ അല്ലേ സാറേ.''

കട്ട്.

-കൃഷ്ണപൂജപ്പുര

Thursday, May 1, 2008

ആഗോള സാമ്പത്തിക പ്രതിസന്ധി നമ്മെ ഓര്‍മ്മിപ്പിക്കുന്നത്

2007 മദ്ധ്യത്തില്‍ അമേരിക്കയില്‍ പൊട്ടിപ്പുറപ്പെട്ട സാമ്പത്തിക പ്രതിസന്ധി ക്രമേണ വികസിച്ച് ആഗോള ബാങ്കിംഗ്-സാമ്പത്തിക പ്രതിസന്ധിയായി വളരുകയും 2008 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളോടെ പ്രശ്നങ്ങള്‍ ഭക്ഷ്യ-ഊര്‍ജ്ജ മേഖലയിലേക്കും പടര്‍ന്നിരിക്കുകയുമാണ്. ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ഭക്ഷ്യപ്രതിസന്ധി ഈജിപ്റ്റ്, ഹെയ്തി, ഫിലിപ്പെന്‍സ്, ബംഗ്ലാദേശ് തുടങ്ങി 33 രാജ്യങ്ങളില്‍ ഭക്ഷ്യ വസ്തുക്കള്‍ക്കായുള്ള വന്‍ കലാപങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. അമേരിക്ക, യൂറോപ്പ് തുടങ്ങിയ വികസിതരാജ്യങ്ങളിലും ഇന്ത്യയുള്‍പ്പെടെ പല വികസ്വര രാജ്യങ്ങളിലും കലാപത്തിന്റെ സ്ഥിതി സംജാതമല്ലെങ്കിലും വന്‍വിലക്കയറ്റവും പണപ്പെരുപ്പവും മൂലം സാധാരണജനങ്ങളാകെ ബുദ്ധിമുട്ടുകയാണ്. ആഗോള സാമൂഹിക സാമ്പത്തിക രംഗം നേരിടുന്ന ഈ പ്രതിസന്ധി നമ്മെ 1930കളില്‍ ലോകം നേരിട്ട വന്‍ പ്രതിസന്ധിയെ ഓര്‍മ്മിപ്പിക്കുന്നു.

1929-30 കളിലെ സാമ്പത്തിക തകര്‍ച്ച അമേരിക്ക അതിന്റെ ചരിത്രത്തില്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു. അമേരിക്കയില്‍ തുടങ്ങിയ ആ പ്രതിസന്ധി ലോകമാകെ പടരുകയും ഏകദേശം പത്തുവര്‍ഷത്തോളം അതു നീണ്ടു നില്‍ക്കുകയും ചെയ്തു 1930 ലെ പ്രതിസന്ധിയെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഈ പ്രതിസന്ധിയുടെ ഏറ്റവും പ്രധാന കാരണമായി സാമ്പത്തിക വിദഗ്ദ്ധര്‍ കണ്ടെത്തിയത് 1920 കളിലെ വന്‍ സാമ്പത്തിക അസമത്വമാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലും, വ്യവസായികളും കര്‍ഷകരും തമ്മിലും അമേരിക്കയും യൂറോപ്പും തമ്മിലും നിലനിന്ന സാമ്പത്തികവും സാമൂഹികവുമായ അസന്തുലിതാവസ്ഥ അക്കാലത്ത് വളരെ രൂക്ഷമായി. മറ്റൊരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഓഹരിക്കമ്പോളത്തില്‍ നിലവിലുണ്ടായിരുന്ന അനിയന്ത്രിതമായ ഊഹക്കച്ചവടമാണ്. 1920 കളെ "അലറുന്ന ഇരുപതുകള്‍''(Roaring twenties) എന്നാണ് വിളിച്ചിരുന്നത്. അന്ന് ലോകസാമ്പത്തികരംഗം, പ്രത്യേകിച്ച് അമേരിക്ക, നേടിയ സാമ്പത്തിക വളര്‍ച്ചയാണ് ഇങ്ങനെ അറിയപ്പെടാന്‍ കാരണം. എന്നാല്‍ ഈ വളര്‍ച്ചയുടെ ഗുണഫലങ്ങള്‍ അമേരിക്കയിലെ ഒരു പിടി സമ്പന്നരാണ് കൈയ്യടക്കിയിരുന്നത്. ഉന്നത ശ്രേണിയിലുണ്ടായിരുന്ന 0.1% പേരുടെ വരുമാനത്തിനു സമമായിരുന്നു താഴെക്കിടയിലുള്ള 42% ജനങ്ങളുടെ വരുമാനം.

അസമത്വം ഇത്രയും രൂക്ഷമായ രീതിയില്‍ കുതിച്ചുയരാന്‍ കാരണം കുത്തകക്കമ്പനികളുടെ ഉല്പാദനത്തിലും ലാഭത്തിലും വന്ന കുത്തനെയുള്ള വളര്‍ച്ചയും തൊഴിലാളികളുടെ വേതനത്തില്‍ വന്ന നാമമാത്രമായ വര്‍ദ്ധനയുമാണ്. ഇന്നത്തെപ്പോലെ അന്നും സര്‍ക്കാരുകളുടേയും കോടതികളുടേയും സമീപനം തികച്ചും തൊഴിലാളി വിരുദ്ധമായിരുന്നു. പ്രസിദ്ധമായ അഡ്ക്കിന്‍സ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ കേസില്‍ മിനിമം-വേതന നിയമം തന്നെ ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി വിധിച്ചു. കാര്‍ഷികരംഗം രൂക്ഷമായ പ്രതിസന്ധി നേരിട്ട ഒരു കാലം കൂടിയായിരുന്നു അത്. സാമൂഹിക അസമത്വങ്ങളും കാര്‍ഷിക പ്രതിസന്ധികളും ചേര്‍ന്ന് അത്യന്തം രൂക്ഷമായ സന്ദിഗ്ദ്ധാവസ്ഥ സാമൂഹിക സാമ്പത്തിക രംഗത്ത് സംജാതമാക്കി. ഈ സ്ഥിതി മറികടക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഇന്നത്തെപ്പോലെ അന്നും വളരെ ഉദാരമായി വായ്പകള്‍ ലഭ്യമാക്കി. “ഇന്നു വാങ്ങി നാളെ പണം നല്‍കുന്ന”സമ്പ്രദായം വ്യാപകമായി. അക്കാലത്തെ പ്രധാന ആഡംബര ഉപഭോഗവസ്തുക്കളായിരുന്നു കാറും റേഡിയോയും. കാറുകളുടെ 60 ശതമാനവും റേഡിയോകളുടെ 80 ശതമാനവും തവണ വ്യവസ്ഥയില്‍ വാങ്ങിയവയായിരുന്നു. തവണ അടക്കേണ്ട സമയമായപ്പോള്‍ പലര്‍ക്കും അതു സാധിക്കാത്ത സ്ഥിതിയുണ്ടായി.

മുതലാളിത്ത സംവിധാനത്തില്‍ ഒരു രാജ്യത്തിന്റെ സാമ്പത്തിക സംവിധാനമാകെ മുന്നോട്ട് ചലിക്കുന്നത് അതില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. 1920 കളുടെ അവസാനത്തോടെ സാധാരണ ജനങ്ങള്‍ക്കാകെ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയിന്മേലുള്ള വിശ്വാസം നഷ്ടപ്പെടുകയും അത് രൂക്ഷമായ ഒരു തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. അമേരിക്കയിലെ 25,000 ബാങ്കുകളില്‍ 11,000 വും 1929നും1933 നും ഇടയില്‍ തകര്‍ന്നടിഞ്ഞു.1920 കളും 2000 ഉം തമ്മില്‍ ധാരാളം സമാനതകള്‍ നമുക്കു കാണാന്‍ കഴിയും.

ഇനി നമുക്ക് ആഗോള സാമ്പത്തിക രംഗം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിയിലേക്കു വരാം.

അമേരിക്കന്‍ സമ്പദ് രംഗം അതീവ ഗുരുതരാവസ്ഥയിലാണെന്ന് പ്രസിഡന്റ് ബുഷ് തന്നെ 2008 ഏപ്രില്‍ 25 ന് നടത്തിയ ഒരു പ്രസ്താവനയില്‍ പറയുകയുണ്ടായി. അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് സമ്പദ് മേഖലയിലുള്ള വിശ്വാസം കഴിഞ്ഞ 26 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലെത്തിയ അവസരത്തിലാണ് ബുഷ് ഈ പ്രസ്താവന നടത്താന്‍ നിര്‍ബന്ധിതനായത് . ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച 152 മില്യന്‍ ഡോളറിന്റെ കരം ഇളവിലാണ് അദ്ദേഹം ആകെ പ്രതീക്ഷ അര്‍പ്പിക്കുന്നത്. കരം ഇളവിലൂടെ മുതിര്‍ന്നവര്‍ക്ക് 600 ഡോളറും കുട്ടികള്‍ക്ക് 300 ഡോളറും വരെ ആനുകൂല്യം ലഭിക്കും. എന്നാല്‍ ഇതൊന്നും അമേരിക്കന്‍ ജനതയ്ക്ക് വലിയ പ്രതീക്ഷ നല്‍കിയിട്ടില്ല എന്നാണ് റോയ്ട്ടേഴ്‌സും മിച്ചിഗണ്‍ യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ തൊഴിലില്ലായ്‌മയും കഴിഞ്ഞ കുറെ മാസങ്ങളായി കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏപ്രില്‍ മാസത്തിലും ഈ നിലയ്ക്ക് മാറ്റമൊന്നും വന്നിട്ടില്ല. ഏപ്രില്‍ മദ്ധ്യത്തോടെ 3,72,000ത്തോളം പേര്‍ (കഴിഞ്ഞ നാലാഴ്ചക്കുള്ളില്‍) തൊഴിലില്ലായ്‌മക്കുള്ള ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. തൊഴിലില്ലായ്‌മ 5.1 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. മാര്‍ച്ചു മാസത്തില്‍ ബിസിനസ്സുകാര്‍ 80,000 ത്തോളം പേരെ ജോലിയില്‍ നിന്നു പിരിച്ചുവിടുകയുണ്ടായി. 2008 ലെ ആദ്യ മൂന്നുമാസങ്ങളില്‍ മൊത്തം 2,32,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയുണ്ടായി. സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നത് തൊഴില്‍രംഗത്തെ ഈ ഗുരുതരമായ സ്ഥിതി തന്നെ മതി അമേരിക്ക ഒരു മാന്ദ്യത്തിലേക്കു കൂപ്പുകുത്തി എന്നു തെളിയിക്കാന്‍ എന്നാണ്‌‍.

ഭവനവായ്പാരംഗത്ത് വായ്പ ലഭിക്കാന്‍ അര്‍ഹതയില്ലാത്തവര്‍ക്ക് നല്‍കിയ ലക്ഷക്കണക്കിനു വായ്പകള്‍ തിരിച്ചടവ് ഇല്ലാതായതോടെ അമേരിക്കയിലെ സാമ്പത്തിക സ്ഥാപനങ്ങള്‍ പലതും വന്‍നഷ്ടത്തിലായിരിക്കുകയാണ്. ഭവനവായ്പരംഗത്തെ പ്രശ്നങ്ങള്‍ മൂലം 2007 സാമ്പത്തിക വര്‍ഷത്തില്‍ സിറ്റി ബാങ്കിന് 18.1 ബില്യന്‍ ഡോളര്‍ എഴുതിത്തള്ളേണ്ടി വന്നു. അതോടെ ബാങ്ക് 2007 സാമ്പത്തിക വര്‍ഷത്തില്‍ 9.8 ബില്യന്‍ ഡോളര്‍ നഷ്ടത്തിലായി. സിറ്റി ബാങ്കിന്റെ 196 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്രയധികം നഷ്ടം സഹിക്കേണ്ടി വന്നത് ഇതാദ്യമാണ്. മറ്റൊരു പ്രധാന സാമ്പത്തിക സ്ഥാപനവും സാമ്പത്തിക ഇടനിലക്കാരനുമായ മെറില്‍-ലിഞ്ചിന് എഴുതി തള്ളേണ്ടിവന്നത് 14.6 ബില്യന്‍ ഡോളറാണ്. ഇതിലൂടെ അവരുടെ 2007 ലെ നഷ്ടം 9.4 ബില്യന്‍ ഡോളറായി മാറി. മെറിള്‍-ലിഞ്ചിന്റെ 94 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടമാണിത്. ബിയര്‍ സ്‌റ്റേണ്‍സ് എന്ന ഒരു വന്‍ ഇന്‍വെസ്‌റ്റ്മെന്റ് ബാങ്ക് മാര്‍ച്ച് മദ്ധ്യത്തോടെ പൊളിഞ്ഞു. പൊളിഞ്ഞ ബിയര്‍ സ്‌റ്റേണ്‍സിനെ ജെ.പി.മോര്‍ഗന്‍ ചേസ് എന്ന സാമ്പത്തിക സ്ഥാപനം ഏറ്റെടുത്തു. ബിയര്‍ സ്‌റ്റേണ്‍സിനെ ഏറ്റെടുക്കാന്‍ ജെ.പി.മോര്‍ഗന് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് (അമേരിക്കയുടെ കേന്ദ്രബാങ്ക്) 30 ബില്യന്‍ ഡോളറും മറ്റു പല സൌകര്യങ്ങളും ചെയ്തു കൊടുത്തു. സര്‍വതന്ത്ര സ്വതന്ത്ര കമ്പോളത്തില്‍ ആരും ഇടപെടാന്‍ പാടില്ല എന്നു പഠിപ്പിക്കുന്നവര്‍ തന്നെ ചെയ്ത നടപടിയാണിതെന്നുളളത് ശ്രദ്ധേയമാണ്.

അമേരിക്കന്‍ സാമ്പത്തികമേഖലയെ പ്രത്യേകിച്ച് ബാങ്കിംഗ് മേഖലയെയാകെ പിടിച്ചുകുലുക്കിയ ഈ പ്രതിസന്ധിയുടെ കാരണങ്ങളിലേക്ക് നമുക്ക് ചെറിയൊരന്വേഷണം നടത്താം.

രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള അമേരിക്കന്‍ സാമ്പത്തിക ചരിത്രത്തെ നമുക്ക് രണ്ടായി തിരിക്കാന്‍ കഴിയും. ഇതില്‍ ഒന്നാം പകുതിയില്‍ അമേരിക്കയുടെ ഉല്പാദനമേഖലക്കായിരുന്നു മേല്‍ക്കൈ, എന്നാല്‍ രണ്ടാം പകുതിയില്‍ ധനമേഖലക്കും ധനമൂലധനത്തിനുമായി മേല്‍ക്കൈ. ധനമൂലധനം മേല്‍കൈ നേടിയെടുത്തത് വായ്പാ മേഖലയുടേയും വായ്പകളുടേയും സങ്കീര്‍ണ്ണമായ ഇടപാടുകളിലൂടെയും വന്‍ വളര്‍ച്ചയിലൂടെയുമാണ്. ബാങ്കുകള്‍ ഉല്പാദനമേഖലയിലെ വായ്പകളിലൂടെ ലാഭം സൃഷ്ടിക്കുന്നതിനുപകരം വളരെ പെട്ടെന്നുള്ള കൊള്ള ലാഭത്തിനായി സങ്കീര്‍ണ്ണ സാമ്പത്തിക ഇടപാടുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണുണ്ടായത്. ഇങ്ങനെയൊരു സ്ഥിതിയെക്കുറിച്ച് കാള്‍മാര്‍ക്സ് Das Captial ന്റെ രണ്ടാം വാല്യത്തില്‍ പറഞ്ഞത് ഇപ്പോഴും വളരെ പ്രസക്തമാണ്.

For the possessor of money capital (the Banks and financial houses) the process of production appear merely as an unavoidable intermediate link, as a necessary evil for the sake of money making. All nations with a capitalist mode of production are therefore seized periodically by a feverish attempt to make money without the intervention of process of production.”

പണം കുന്നുകൂട്ടാനുള്ള ആര്‍ത്തിമൂലം അമേരിക്കന്‍ മുതലാളിത്തം മാര്‍ക്സ് പറഞ്ഞതുപോലെ ‘ഇടക്കിടെ’എന്നത് വിട്ട് എപ്പോഴും ധനക്കമ്പോളത്തിലെ സങ്കീര്‍ണ്ണമായ ഇടപാടുകളില്‍ കേന്ദ്രീകരിച്ചു. അങ്ങനെ ഇപ്പോള്‍ ലോകകമ്പോളത്തിലെ തന്നെ ഇടപാടുകളില്‍ 98 ശതമാനം ഇപ്പോള്‍ വെറും ധന (Financial) കൈമാറ്റം മാത്രമായി, വെറും 2ശതമാനം മാത്രമാണ് ചരക്കു കൈമാറ്റത്തിനായി ഉപയോഗിക്കുന്ന ധനം. സാമ്പത്തിക ഇടപാടുകള്‍ നടത്താനും സമ്പത്തുണ്ടാക്കാനും ഏതുതരം വഞ്ചനയും തട്ടിപ്പും അക്രമവും കാണിക്കാം എന്ന സ്ഥിതിയിലേക്കെത്തി കാര്യങ്ങള്‍.

2000-2001 ലെ ഓഹരിക്കമ്പോള തകര്‍ച്ചയോടൊപ്പം ഈ തട്ടിപ്പുകളില്‍ പലതും പുറത്തുവരികയുണ്ടായി. എന്‍റോണ്‍, വേള്‍ഡ് കോം തുടങ്ങിയ സ്ഥാപനങ്ങള്‍ ഇക്കാലത്ത് തകരുകയും ചെയ്തു. എന്നാല്‍ അമേരിക്കന്‍ മുതലാളിത്തം ഈ ഗുരുതരമായ സ്ഥിതി വിശേഷമാകെ മറച്ച് വെച്ച് കൂടുതല്‍ ദുരൂഹവും സങ്കീര്‍ണ്ണവുമായ സാമ്പത്തിക ഉപകരണങ്ങള്‍ വികസിപ്പിക്കുകയും അതിന്റെ ഇടപാടുകിലേക്കു നീങ്ങുകയും ചെയ്തു. 2000- 2001 ലെ “dot.com”സാമ്പത്തിക തകര്‍ച്ച നേരിടാന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ കുത്തനെ ഇളവുവരുത്തുകയും ജനങ്ങള്‍ക്ക് നാനാതരം വായ്പകള്‍ നല്കിക്കൊണ്ട് ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. (ഉപഭോഗം വര്‍ദ്ധിപ്പിച്ച് സമ്പദ് വളര്‍ച്ച കൈവരിക്കുക എന്നതാണ് ഇപ്പോഴത്തെ അമേരിക്കയുടെ ധനതത്വശാസ്ത്രം). ഇത് ഒരു പരിധിവരെ താല്‍ക്കാലികമായി ആശ്വാസം നല്‍കി.

2004 ല്‍ അമേരിക്കന്‍ ഗവണ്‍മെന്റ് തന്നെ ഇടപെട്ട് ഭവനവായ്പാരംഗത്ത് ധാരാളം ഇളവുകള്‍ വരുത്തി. ഈ ഇളവുകളും കുറഞ്ഞ പലിശനിരക്കും മൂലം സാധാരണ നിലയില്‍ വായ്പ ലഭിക്കാന്‍ അര്‍ഹതയില്ലാത്ത അനേകം പേര്‍ക്ക് ഭവന വായ്പ ലഭിച്ചു. ഭവനവായ്പയില്‍ വന്ന ഈ വന്‍ വര്‍ദ്ധനവും ഭവന വിലകുതിച്ചുയരാന്‍ കാരണമായി. ഭവനനിര്‍മ്മാണ മേഖലയിലേയ്ക്ക് പണം കുത്തിയൊഴുകി. ആവശ്യത്തില്‍ കൂടുതല്‍ ഭവനങ്ങള്‍ നിര്‍മ്മിക്കപ്പെടുന്ന ഒരവസ്ഥയും സംജാതമായി. പല കുടുംബങ്ങളും ഒന്നില്‍ക്കൂടുതല്‍ ഭവനങ്ങളുടെ ഉടമകളായി. ഭവന വായ്പ ഉയര്‍ന്നുകൊണ്ടിരിന്നതു മൂലം പലരും കൂടുതല്‍ പണം ആവശ്യമായി വന്നപ്പോള്‍ തങ്ങളുടെ വായ്പകള്‍ പുതുക്കിക്കൊണ്ട് കൂടുതല്‍ പണം ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കുകയും ചിലവഴിക്കുകയും ചെയ്തു. അമേരിക്കക്കാര്‍ ഇക്കാലത്ത് അവരുടെ വീടുകളെ ATM ആയി ഉപയോഗിച്ചു എന്നാണ് പ്രസിദ്ധ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ പോള്‍ക്രൂഗ്‌മാന്‍ പറഞ്ഞത്.

എന്നാല്‍ നാം ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ഒരു പത്തു വര്‍ഷക്കാലത്ത് അമേരിക്കയിലെ തൊഴിലാളികളുടെ വേതനത്തില്‍ വലിയ വര്‍ദ്ധനവൊന്നും വന്നില്ല എന്നുള്ളതാണ്. എന്നാല്‍ ധനികരുടെ സമ്പത്ത് കുതിച്ചുയരുകയും ചെയ്തു. വേതനത്തില്‍ വലിയ വര്‍ദ്ധനവില്ലാതിരിക്കുകയും ഉള്ള തൊഴില്‍ തന്നെ പലര്‍ക്കും നഷ്ടപ്പെടുകയും ചെയ്യുന്ന ഒരു ഘട്ടമായപ്പോള്‍ വീട് പണയപ്പെടുത്തിയും, വീട് വിറ്റും, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ കഴിയാത്ത അവസ്ഥയിലെത്തി കാര്യങ്ങള്‍. പലര്‍ക്കും അവരെടുത്ത വായ്പകള്‍ തിരിച്ചടയ്ക്കാന്‍ പറ്റാത്ത അവസ്ഥയായി. 2007 തുടക്കത്തില്‍ തന്നെ സ്ഥിതിഗതികള്‍ വഷളായി തുടങ്ങി 2007 ഓഗസ്‌റ്റ് മാസത്തോടെ സ്ഥിതിഗതികള്‍ ഗുരുതരമായി തകര്‍ച്ചയുടെ അവസ്ഥയിലേയ്ക്കു നീങ്ങി.

അമേരിക്കന്‍ സാമ്പത്തിക രംഗത്തുണ്ടായ കുഴപ്പങ്ങള്‍ അമേരിക്കയില്‍ മാത്രമായി ഒതുങ്ങി നിന്നില്ല. എന്തെന്നാല്‍ അമേരിക്കന്‍ ധനകാര്യ സ്ഥാപനങ്ങള്‍ അവര്‍ നല്‍കിയ വായ്പകളെ പല രൂപത്തില്‍ പല പേരുകളില്‍ (Collateralised debt obligations [CDO'S] Credit Default Swaps [CDS] തുടങ്ങിയവ ഉദാഹരണം) ലോകമാകെയുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് വിറ്റ് പണമുണ്ടാക്കി. അങ്ങനെ സമാഹരിച്ച പണം കൊണ്ട് വീണ്ടും വായ്പ കൊടുത്തു. അത് വീണ്ടും വിറ്റ് വീണ്ടും പണമുണ്ടാക്കി. അങ്ങനെ പലവുരു ആവര്‍ത്തിച്ച് വന്‍ കട-സാമ്പത്തിക കുമിളകളെ സൃഷ്ടിച്ചു. ഈ സാമ്പത്തിക കുമിളകളുടെ വലിപ്പം ഭയാനകമാണ്. ബാങ്ക് ഓഫ് ഇന്റര്‍ നാഷണല്‍ സെറ്റില്‍മെന്റ്സിന്റെ (BIS) കണക്കു പ്രകാരം 2002ല്‍ 100 ട്രില്യന്‍ ഡോളറായിരുന്നു ഇതിന്റെ വലിപ്പമെങ്കില്‍ 2007 ആയപ്പോള്‍ 516 മില്യന്‍ ഡോളറായി വളര്‍ന്നു. ഇത് ഗ്ലോബല്‍ ജി.ഡി.പി യുടെ (50 ട്രില്യന്‍ ഡോളര്‍) പത്തിരട്ടിയാണ്. US GDP (15 ട്രല്യന്‍ ഡോളര്‍) യുടെ 33 ഇരട്ടി. ഇതിന്റെ തകര്‍ച്ചയുടെ പ്രകമ്പനങ്ങളാണ്. നോര്‍ത്തേണ്‍-റോക്ക് എന്ന ഇംഗ്ലണ്ടിലെ ബാങ്ക് തകര്‍ച്ചയിലും മറ്റും കേട്ടത്. തകര്‍ന്ന നോര്‍ത്തേണ്‍ -റോക്കിനെ ദേശസാല്‍ക്കരിച്ചു എന്നത് മറ്റൊരു വൈരുദ്ധ്യം.

അമേരിക്കന്‍ സാമ്പത്തിക രംഗത്തെ പ്രശ്നങ്ങള്‍ യൂറോപ്പിനേയും പിടികൂടിക്കഴിഞ്ഞു. യു.കെ യുടെ സമ്പദ്‌ രംഗം 2008 ല്‍ പിന്നോട്ടടി നേരിടും എന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ശക്തമായ സാമ്പത്തിക സ്ഥാപനങ്ങളും, വായ്പകളും പ്രത്യേകിച്ച് ഭവന വായ്പയുമാണ് അമേരിക്കയുടേതെന്ന പോലെ യു.കെ.യുടെയും സാമ്പത്തിക രംഗത്തെ ചടുലമാക്കി നിര്‍ത്തിയിരിക്കുന്നത്. ആ രംഗം കുഴപ്പത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. 2007 സാമ്പത്തിക വര്‍ഷം യു.കെ യുടെ സാമ്പത്തിക വളര്‍ച്ച വെറും 0.5 ശതമാനമായിരുന്നു. പ്രതീക്ഷിച്ചതിലും വളരെ താഴെയാണിത്. ഇറ്റലി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളും നല്ല പ്രകടനമല്ല 2007 ല്‍ കാഴ്ച വച്ചത്. കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുന്ന പെട്രോള്‍ വില, തകരുന്ന ഡോളര്‍, തകരുന്ന ഭവനവായ്‌പാ മേഖല ഇവയൊക്കെ ചേര്‍ന്ന് യൂറോപ്പും ഒരു സാമ്പത്തിക മുരടിപ്പിലേയ്ക്കു തന്നെയാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

ഗോള്‍ഡ്‌മാന്‍ സാക്‍സ് ജനുവരി 2008 ല്‍ പുറത്തുവിട്ട ഒരു പഠനത്തില്‍ പറയുന്നത് ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയായ ജപ്പാന്‍ ഒരു സാമ്പത്തിക മാന്ദ്യത്തലേയ്ക്കു വഴുതി വീഴാനുള്ള സാധ്യത 50 ശതമാനമാണെന്നാണ്. ബാങ്ക് ഓഫ് ജപ്പാന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍ തൊഷിരോ മൂട്ടോയും ജപ്പാന്‍ സാമ്പത്തിക രംഗം തളര്‍ച്ചയെ നേരിടാനുള്ള സാധ്യതകളാണ് കാണുന്നത്. കഴിഞ്ഞ പത്തും വര്‍ഷംകൊണ്ട് ജപ്പാനിലെ തൊഴിലാളികളുടെ യഥാര്‍ത്ഥ വേതനത്തില്‍ 10 ശതമാനത്തോളും ഇടിവു വന്നിട്ടുണ്ട്. അതോടൊപ്പം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഊര്‍ജ്ജവില (Energy price) ഭക്ഷ്യ വസ്തുക്കളുടെ വില ഇവ മൂലം ജപ്പാനിലെ ആഭ്യന്തര ഉപഭോഗം താഴേയ്ക്കു പൊയ്ക്കൊണ്ടിരിക്കുകയാണ്. ആഭ്യന്തര ഉപഭോഗത്തില്‍ വന്ന ഇടിവ് വൈദേശിക കമ്പോളങ്ങളെ ആശ്രയിക്കാന്‍ ജപ്പാന്‍ വ്യവസായികളെ പ്രേരിപ്പിക്കുന്നു.

അമേരിക്കയിലെയും, യൂറോപ്പിലെയും കുഴപ്പങ്ങളും ഡോളറിന്റെ വിലയിടിവും ഊര്‍ജ്ജ-ഭക്ഷ്യരംഗങ്ങളിലെ വിലക്കയറ്റവും ഏഷ്യന്‍ വിപണികളേയും പിടികൂടിക്കഴിഞ്ഞു. ജപ്പാനീസ് കയറ്റുമതിയെ 50 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ്. അതിനാല്‍ കയറ്റുമതിയെ ആശ്രയിച്ച് പിടിച്ചു നില്‍ക്കാമെന്ന ജപ്പാന്റെ പ്രതീക്ഷ അസ്ഥാനത്താകനാണ് സര്‍വ്വ സാധ്യതയും.
ചൈനയും, ഇന്ത്യയും ഈ പ്രശ്നങ്ങളൊന്നും ബാധിക്കാതെ വന്‍വളര്‍ച്ചാ നിരക്കു കൈവരിക്കുകയും ലോക സാമ്പത്തിക വളര്‍ച്ച ഒരു പരിധിവരെയെങ്കിലും മുന്നോട്ടു കൊണ്ടു പോകുകയും ചെയ്യും എന്നാണ് പ്രതിസന്ധിയുടെ തുടക്കക്കാലത്ത് പല സാമ്പത്തിക ശാസ്ത്രജ്ഞരും വാദിച്ചിരുന്നത്. എന്നാല്‍ സ്ഥിതിഗതികള്‍ ചൈനയിലും ഇന്ത്യയിലും പോലും അത്ര ആശാസ്യമല്ല എന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന കണക്കുകള്‍ നല്‍കുന്ന സൂചന.

ഇങ്ങനെ ആഗോള ഓഹരിക്കമ്പോളങ്ങളിലും സങ്കീര്‍ണ്ണമായ സാമ്പത്തിക ഇടപാടുകളിലും, തിരിമറികളിലും വന്‍ നഷ്ടവും അപകടവും പതിയിരിക്കുന്നു എന്നു കണ്ട ലോകത്തെ സമ്പന്നര്‍ അവരുടെ ധനമൂലധനം ഓയില്‍ (പെട്രോള്‍, ഡീസല്‍, തുടങ്ങിയവ), സ്വര്‍ണ്ണം, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ കച്ചവടത്തിലേക്കും അവധി വ്യാപാരത്തിലേയ്ക്കും തിരിച്ചു വിട്ടതിന്റെ ഫലമായി ഈ മേഖലകളില്‍ ലോകമാകെ ഇപ്പോള്‍ വലിയ വിലക്കയറ്റം അനുഭവപ്പെടുകയാണ്. വിലകയറിയതോടെ ഭക്ഷ്യവസ്തുക്കളുടെ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വര്‍ദ്ധിച്ചു. ഭക്ഷ്യവസ്തുക്കളുടെ ദൌര്‍ലഭ്യം ലോകമാകെ ദൃശ്യമാണ്. IMF ലെ സാമ്പത്തിക വിദഗ്ദര്‍ പറയുന്നത് ലോകമാകെ സാമ്പത്തിക മാന്ദ്യം ദൃശ്യമാകുന്ന ഈ അവസരത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില കയറുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കുന്നില്ല എന്നാണ്. എന്നാല്‍ ധനമൂലത്തിന്റെ ചൂതാട്ടമാണ് ഇവിടെയും പ്രശ്നമെന്ന് നമുക്ക് മനസ്സിലാകും.

ഇങ്ങനെ ലോകത്തിലെ വികസിത അവികസിത രാജ്യങ്ങളിലും, ധന-വ്യാപാര മേഖലകളിലും ഭക്ഷ്യ ഊര്‍ജ്ജ മേഖലകളിലും എല്ലാം പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റിന്റെ (BIS) റിപ്പോര്‍ട്ടു പ്രകാരം ഇപ്പോഴത്തെ ലോക സാമ്പത്തിക പരിതസ്ഥിതി 1930 കളിലെ വന്‍ തകര്‍ച്ചയ്ക്കു തൊട്ടു മുന്‍പുള്ള സ്ഥിതിക്കു സമാനമാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും ധനികരായ 2 ശതമാനം ആള്‍ക്കാര്‍ ആഗോള ആഭ്യന്തര ഉത്പാദനത്തിന്റെ 50%വും കയ്യടക്കിയിരിക്കുകയാണ് എന്ന് പല പഠനങ്ങളും കാണിക്കുന്നു. ലോക ആസ്തികളുടെ 40% വും ഒരു ശതമാനം ആള്‍ക്കാര്‍ കയ്യടക്കിയിരിക്കുകയാണ്. എന്നാല്‍ ലോകത്തിലെ പകുതി ജനങ്ങള്‍ക്കാകെ ലഭ്യമാകുന്നത് ലോകസമ്പത്തിന്റെ ഒരു ശതമാനം മാത്രമാണ്. ഈ ഉച്ചനീചത്വം 1930 കള്‍ക്കു സമാനമാണ്. ഇപ്പോഴത്തെ ഓഹരിക്കമ്പോളത്തിലെ ചാഞ്ചാട്ടങ്ങളും 1920 കളിലെ അവസ്ഥയ്ക്കു സമാനമാണ്.

ഇതു സംബന്ധിച്ച കൂടുതല്‍ ചര്‍ച്ച ഈ ചെറിയ കുറിപ്പില്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ല.എന്നാല്‍ ഇപ്പോള്‍ ഒരു കാര്യം വളരെ വ്യക്തമായിരിക്കുകയാണ്. കമ്പോളം എല്ലാം തീരുമാനിക്കും, കമ്പോളം സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കും എന്നു വാദിച്ച കമ്പോള മൌലികവാദികളുടെ (Market fundamentalists) ആശയങ്ങള്‍ക്കാകെ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഒരു യാഥാസ്ഥിതിക സാമ്പത്തിക ശാസ്ത്രജ്ഞനായ മാര്‍ട്ടിന്‍ വൂള്‍ഫ് ഫൈനാന്‍ഷ്യല്‍ ടൈംസില്‍ എഴുതിയത് ശ്രദ്ധേയമാണ്. "ഇന്ന് വായ്പാ കമ്പോളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഫൈനാന്‍സ് ക്യാപിറ്റലിസത്തിന്റെ ആംഗ്ലോ-സാക്സണ്‍ (Anglo-Saxon) മാതൃക ഇടപാടുകള്‍ക്കു തന്നെ വിശ്വാസ്യത നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ഇപ്പോഴത്തെ വായ്പാ പ്രതിസന്ധി കൂടുതല്‍ ഗുരുതരമായ ഒരു തകര്‍ച്ചയിലേക്കു നീങ്ങിയാല്‍ കഴിഞ്ഞ ഒരു തലമുറയുടെ രാഷ്ട്രീയത്തില്‍ മേധാവിത്വം പുലര്‍ത്തിയ നിയോ-ലിബറല്‍ ആശയങ്ങളുടെ അവസാനമായിരിക്കും അത് ''. ഇതു പറയുന്നത് ഇടതുപക്ഷക്കാരനല്ല ഒരു യാഥാസ്ഥിതിക സാമ്പത്തിക ശാസ്ത്രജ്ഞനാണ് എന്നതു വളരെ പ്രാധാനമാണ്. നിയോലിബറലിസ്‌റ്റുകള്‍ക്ക് തന്നെ അവരുടെ ആശയങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്നു ചുരുക്കം.

നമുക്ക് ഇങ്ങനെ പറഞ്ഞ് കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയില്ല. ഇന്ത്യയിലുംലോകത്താകെയുമുള്ള തൊഴിലാളികള്‍ “മറ്റൊരു ബദലില്ല” [ There is no alternative (TINA)] എന്നു പറഞ്ഞവരോട് സോഷ്യലിസമാണ് ബദല്‍ [Socialism is the alternate (SITA)]എന്ന് ഉറക്കെ പറയേണ്ട അവസരമാണിത്. അതിരൂക്ഷമായ പ്രതിസന്ധിയുടെ അവസരങ്ങളിലാണ് പുത്തന്‍ ആശയങ്ങള്‍ ഉയര്‍ന്നുവരാനും വേരു പിടിക്കാനും പറ്റിയ അവസരം. അങ്ങനെയൊരു കാലമാണിത്.

ഇവിടെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത് നാമോരോരുത്തരുടെയും കടമയാണ്.

-ശ്രീ.ജോസ്.റ്റി.എബ്രഹാം

Wednesday, April 30, 2008

മെയ്‌ദിന ആശംസകള്‍

"ഉല്‍പന്നങ്ങള്‍ക്ക് അനസ്യൂതം വിപുലപ്പെടുന്ന ഒരു കമ്പോളം
കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യം ബൂര്‍ഷ്വാസിയേ ഓടിക്കുന്നു.
അതിനെല്ലായിടത്തും കൂടുകെട്ടണം. എല്ലായിടത്തും പാര്‍പ്പുറപ്പിക്കണം.''


- കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ 1848

"ഓരോ വിശക്കുന്ന വയറ്റിലും ഓരോ ദരിദ്ര ഭവനത്തിലും ഓരോ ഇന്ത്യന്‍ ഗ്രാമത്തിലും ഇന്ന് തീ ആളുകയാണ്...... കൊടിയ ചൂഷണത്തിന്റെ, ദാരിദ്ര്യത്തിന്റെ, തൊഴിലില്ലായ്മയുടെ, വ്യഭിചാരത്തിന്റെ പ്രതീകമായ ഇന്നത്തെ സാമൂഹ്യവ്യവസ്ഥ ഈ അഗ്നിയില്‍ കത്തിയമരും...... അതിന്റെ ചാരത്തില്‍ നിന്നും ഒരു പുതിയ സമൂഹം ഉയര്‍ന്നു വരും...സമത്വവും ഐശ്വര്യവും സാമാധാനവുമുള്ള , അനുദിനം പുരോഗതിയുടെ പടവുകള്‍ ചവിട്ടിക്കയറുന്ന പുത്തന്‍ സാമൂഹ്യ വ്യവസ്ഥ.....''

"വിശപ്പടക്കുവാന്‍ ഭിക്ഷയാചിക്കുന്ന മക്കളും, ശരീരംകൊണ്ട് വിശപ്പടക്കേണ്ടിവരുന്ന സഹോദരിമാരും, മക്കളെ തെരുവിലുപേക്ഷിക്കുന്ന പിതാക്കന്മാരും ഇല്ലാത്ത ഒരു ലോകം.... ആയിരം മഴവില്ലുകളാല്‍ വര്‍ണ്ണാഭമായ ചക്രവാളവും ആര്‍ത്തുല്ലസിക്കുന്ന കുഞ്ഞുങ്ങളും, അദ്ധ്വാനത്തിന്റെ ആഹ്ലാദം പങ്കുവെയ്ക്കുന്ന പുരുഷന്മാരും, പ്രഭാതത്തിലെ ഈറനണിഞ്ഞ റോസാദളത്തിന്റെ ഹൃദ്യത പകരുന്ന കുടുംബിനികളും ഉള്ള ഒരു ലോകം.... നമ്മുടെ പോരാട്ടങ്ങളുടെ അവസാനം അങ്ങനെയൊരു ലോകമുണ്ടാവുമെന്ന് വിശ്വസിക്കുന്നു.''


എല്ലാവര്‍ക്കും വര്‍ക്കേഴ്സ് ഫോറത്തിന്റെ മെയ്‌ദിന ആശംസകള്‍


ചിത്രങ്ങള്‍ക്ക് കടപ്പാട്: പി.എ.ജി.ബുള്ളറ്റിന്‍, the painting activist

Tuesday, April 29, 2008

ചെകുത്താനും കടലിനും നടുവില്‍

സാമ്പത്തിക കാര്യങ്ങളില്‍ ഭരണകൂടങ്ങള്‍ ഇടപെടുന്നത് ദൈവനിന്ദയാണെന്നു നമ്മെ പഠിപ്പിച്ചവര്‍ ഇന്നിപ്പോള്‍ ബാങ്കുകള്‍ ദേശസാല്‍ക്കരിക്കുകയാണ്, കുറ്റവാളികളെ ജാമ്യത്തിലിറക്കുകയാണ്, ഫാക്ടറികള്‍ അടച്ചുപൂട്ടാതിരിക്കാനായി കോടികള്‍ ചിലവഴിക്കുകയാണ്.

ഏകദേശം 30 ബില്യണ്‍ ഡോളര്‍ മുടക്കിയാണ് യു എസ് ഫെഡറല്‍ റിസര്‍വ് Bear Stearns നെ കരകയറ്റിയത്. ദശലക്ഷക്കണക്കിന് ഇന്ത്യന്‍ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ള കടാശ്വാസത്തിന്റെ ഇരട്ടിയോളം വരുമിത്. നവലിബറല്‍ നയങ്ങളുടെയും സ്വതന്ത്ര കമ്പോളത്തിന്റെയും പ്രത്യയശാസ്ത്ര വിശാരദന്മാര്‍ കടാശ്വാസ പദ്ധതിയെ വിശേഷിപ്പിച്ചത് സാമ്പത്തിക ഭ്രാന്ത് അല്ലെങ്കില്‍ തിരുത്താനാവാത്ത തെറ്റ് എന്നാണ്. Bear Stearns നെ രക്ഷപെടുത്തിയതിനെ ഒട്ടുമിക്ക മാദ്ധ്യമങ്ങളും ഒരു വിധം മയത്തിലാണ് വിമര്‍ശിച്ചത്. Bear Stearns എന്നത് ലോകത്തിലെ ഏറ്റവും വലിയ ഇന്‍‌വെസ്റ്റ്മെന്റ് ബാങ്കുകളിലൊന്നും കടപ്പത്രങ്ങളുടെ വ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്ന ദല്ലാള്‍ കമ്പനിയുമാണല്ലോ.

ഒന്നോര്‍ത്തു നോക്കൂ..

തകരുന്നതിന് ഒന്നു രണ്ടു ആഴ്ചകള്‍ക്ക് മുമ്പ് നൂറുകണക്കിന് കോടി ഡോളറുകള്‍ ബോണസ്സായി വിതരണം ചെയ്ത വാള്‍സ്ട്രീറ്റിലെ ഒരു ചെറിയ കമ്പനിയെയാണ് 1,19,520 കോടി രൂപ മുടക്കി കര കയറ്റിയിരിക്കുന്നത്. ഈ രാജ്യത്തിലെ ദശലക്ഷക്കണക്കിന് ദുരിതബാധിതരായ കര്‍ഷകര്‍ക്ക് നല്‍കിയ (നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള) 60,000 കോടി രൂപയുടെ കടാശ്വാസത്തിന്റെ ഇരട്ടി വരുമിത്. ഓരോ മുപ്പത് മിനിട്ടിലും ഓരോ കര്‍ഷകന്‍ കൃഷിനാശവും നിരാശയും മൂലം സ്വയം ജീവനൊടുക്കുന്ന ഒരു രാജ്യമാണല്ലോ നമ്മുടേത്. ഈ എഴുതിത്തളളല്‍ മൂലം കൃഷിക്കാരുടെ പ്രശ്നങ്ങള്‍ അവസാനിക്കുന്നത് ആരംഭിക്കുന്നതു പോലുമില്ല.

മറുവശത്ത് , തങ്ങള്‍ക്ക് തോന്നിയതെല്ലാം ചെയ്തു കൂട്ടിയ, ലോകം മുഴുവന്‍ വിസ്ഫോടകമായ മൈനുകള്‍ വിതറിയ കോട്ടും സ്യൂട്ടുമണിഞ്ഞ ഒരു പറ്റം തെമ്മാടികള്‍ക്ക് ഒരു ജീവിതത്തില്‍ ( പല ജീവിതങ്ങളിലെയോ?) ലഭിക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ വായ്പാ ഇളവ് ലഭിച്ചിരിക്കുന്നു. ഈ വമ്പന്‍ സഹായം ലഭിക്കുന്നതിന് ഒന്നു രണ്ടാഴ്ച മുമ്പ് ഈ കമ്പനി വിതരണം ചെയ്ത ബോണസ്സ് തിരിച്ചടക്കേണ്ടതില്ലത്രെ. അതുകൊണ്ടാവാം സ്വതന്ത്രവിപണിയുടെ ശക്തനായ വക്താവും റോജര്‍ ഹോള്‍ഡിഗ്‌സ് എന്ന കമ്പനിയുടെ സി‌ഇ‌ഓ യുമായ ജിം റോജേര്‍സ് പറഞ്ഞത്, “ഇത് ധനികര്‍ക്കയുള്ള സോഷ്യലിസം” (It is Socialism for the rich) ആണെന്ന് അദ്ദേഹം പറയുന്നത് ഫെഡറല്‍ റിസര്‍വ് ചെയ്യുന്നത് നികുതി ദായകന്റെ പണമെടുത്ത് ഒരു പറ്റം Bear Stearns വ്യാപാരികളുടെ Maseratis(ആഡംബര കാര്‍) വാങ്ങാനായി ഉപയോഗിക്കുകയാണ് ചെയ്യുന്നത് എന്നാണ്. നൂറു കണക്കിന് ബില്യന്‍ ഡോളറുകളാണ് ഈ കുഴപ്പത്തില്‍ നിന്നും വാള്‍സ്ട്രീറ്റിനെ ഒട്ടാകെ കര കയറ്റാനായി ചിലവഴിക്കുന്നത് എന്നദ്ദേഹം സൂചിപ്പിക്കുന്നു. ആഗോള കമ്പോളത്തിന്റെ അപ്പസ്തോലന്മാര്‍ വല്ലാത്ത ഒരു പ്രതിസന്ധിയിലാണ്. കപട അവകാശവാദങ്ങള്‍ മാറ്റി വച്ച് അവര്‍ക്ക് യാഥാര്‍ത്ഥ്യം അഭിമുഖീകരിക്കേണ്ടി വരുന്നു.

ആസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്‍സാസില്‍ അദ്ധ്യാപകനായ പ്രൊഫസര്‍ ജെയിംസ് ഗാല്‍ബ്രെയിത്ത് ജൂണിയര്‍ കുത്തക കമ്പനികളുടെ നേതൃത്വത്തില്‍ നടക്കുന്ന ആഗോളവല്‍ക്കരണത്തില്‍ വിശ്വസിക്കുന്നവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന മൂന്നു അടിസ്ഥാനപ്രമാണങ്ങള്‍ വളരെ നന്നായി സംഗ്രഹിച്ചിട്ടുണ്ട്. ഒന്ന്: സാര്‍വദേശീയമാണ് എല്ലാ വിജയങ്ങളും . രണ്ട്: എല്ലാ പരാജയങ്ങളും ദേശീയമാണ്. മൂന്ന്: കമ്പോളം വിമര്‍ശനങ്ങള്‍ക്കതീതമാണ്.(One: all successes are global. Two: all failures are national. Three: the market is beyond reproach.)

കഴിഞ്ഞ ഒരു ദശകത്തിലധികമായി നമ്മെ ആവര്‍ത്തിച്ച് വിശ്വസിപ്പിച്ചുകൊണ്ടിരുന്നത് ഇവിടെ നാം നേടിയ എല്ലാ നേട്ടങ്ങളും ഉണ്ടായത് കുത്തക കമ്പനികളുടെ നേതൃത്വത്തില്‍ നടക്കുന്ന ആഗോളവല്‍ക്കരണത്തെ നാം രണ്ട് കൈയും നീട്ടി സ്വീകരിച്ചതു കൊണ്ടാണെന്നാണ്. ഇവിടെ ദൃശ്യമായ എല്ലാ കുഴപ്പങ്ങക്കും കാരണമാകട്ടെ നമ്മുടെ ദേശീയമായ ജഡത്വവും (national inertia and corruption) അഴിമതിയും മൂലവും. തീര്‍ച്ചയായും കമ്പോളം അത്തരം എല്ലാ മുറിവുകളെയും ഉണക്കും ! സാമ്പത്തിക കാര്യങ്ങളില്‍ ഭരണകൂടം ഇടപെടുന്നത് ദൈവനിന്ദയായി കരുതപ്പെട്ടു. എന്നാല്‍ നമ്മുടെ രാജ്യത്തില്‍ ഈ കുഴപ്പങ്ങളെല്ലാം വിതച്ച രാഷ്ട്രങ്ങളാവട്ടെ, ബാങ്കുകളെ ദേശസാല്‍ക്കരിക്കുകയാണ്, കള്ളനെയും കൊള്ളക്കാരനെയും ജാമ്യത്തിലിറക്കുകയാണ്, ഫാക്ടറികള്‍ അടച്ചുപൂട്ടപ്പെടാതിരിക്കാനായി കോടികള്‍ നിര്‍ബാധം ഒഴുക്കുകയാണ്.

ഇന്നിപ്പോള്‍ ആഭ്യന്തരമായ വിലക്കയറ്റത്തിന്റെ കാരണം ആഗോള ഘടകങ്ങള്‍ ആണ് എന്നു ആരോപിക്കേണ്ടി വരുന്നത് എന്തായാലും അത്ര സുഖകരമല്ല. ആഭ്യന്തരമായ പരാജയം? നോക്കൂ..നമ്മള്‍ ഇപ്പോള്‍ അവിടേക്ക് പോകണ്ട..ഇത് തെരെഞ്ഞെടുപ്പ് വര്‍ഷമാണ് . ഒന്നിനു പിറകെ ഒന്നായി മന്ത്രിമാര്‍ , കപില്‍ സിബലാണ് ഏറ്റവും ഒടുവിലത്തെ ആള്‍, ആഗോള ഘടകങ്ങള്‍ ആണ് വിലക്കയറ്റത്തിന്റെയും ഭക്ഷ്യദൌര്‍ലഭ്യത്തിന്റേയും കാരണമെന്ന് നമ്മോട് പറയുന്നു. ഞങ്ങള്‍ക്കതില്‍ ഒരു പങ്കുമില്ല. ഇതിനേക്കാള്‍ ഒക്കെ രസകരം ലോകബാങ്കും ഐ‌എം‌എഫും ഭക്ഷ്യക്ഷാമത്തെയും അത് സൃഷ്ടിച്ചേക്കാവുന്ന ലഹളകളേയും കുറിച്ച് നല്‍ക്കുന്ന മുന്നറിയിപ്പാണ്. സംഗതികള്‍ ഇത്രത്തോളമെത്തിച്ചതില്‍ അവര്‍ക്കുള്ളത്ര പങ്ക് മറ്റാര്‍ക്കുമില്ലല്ലോ. ഇപ്പോള്‍ ധനകാര്യമന്ത്രി പി ചിദംബരം ആഹ്വാനം ചെയ്യുന്നത് വിലക്കയറ്റത്തെക്കുറിച്ച് ഒരു ആഗോള അഭിപ്രായസമന്വയം ഉണ്ടാകണം എന്നാണ്. അങ്ങനെയൊന്നുണ്ടായില്ലെങ്കില്‍ സാമൂഹ്യസംഘര്‍ഷങ്ങള്‍ ഒരു ആഗോള പകര്‍ച്ചവ്യാധി പോലെ പടര്‍ന്നുപിടിക്കും, അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

കേന്ദ്ര ഭക്ഷ്യമന്ത്രി മാത്രമാണ് ഈ പ്രശ്നങ്ങള്‍ക്ക് (മുഖമില്ലാത്ത) ആഗോള ഘടകങ്ങളെ കുറ്റപ്പെടുത്താതിരിക്കുന്നത് എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. ശരദ് പവാര്‍ പ്രശ്നങ്ങളുടെ അടിവേര് കണ്ടെത്തിയിരിക്കുന്നത് നമ്മുടെ ഇടയില്‍ തന്നെയാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ദക്ഷിണേന്ത്യക്കാര്‍ കൂടുതല്‍ ചപ്പാത്തി കഴിക്കുന്നതു കൊണ്ടാണ് ഗോതമ്പിനു ദൌര്‍ലഭ്യം അനുഭവപ്പെടുന്നതത്രെ(DNA page 1, April 2, 2008).വളരെ രസകരമായ വിശദീകരണം, പക്ഷെ അതിനൊരു കുഴപ്പമുണ്ട്. ഡയറ്റില്‍ വരുത്തുന്ന മാറ്റം(dietary change) ഉപഭോഗ സ്വഭാവത്തെ (consumption pattern) സ്വാധീനിക്കും എന്നത് ഒരു വസ്തുതയാണ് എങ്കിലും അത് സംഭവിക്കുക ദശകങ്ങള്‍ കഴിയുമ്പോഴാണ്. അല്ലാതെ ഒരു സുപ്രഭാതത്തിലല്ല.ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ആറു മാസത്തിനിടയില്‍ ഗോതമ്പിനോട് അത്യാര്‍ത്തി രൂപപ്പെട്ടു എന്നതിന് തെളിവുകള്‍ ഒന്നും തന്നെയില്ല.( ദക്ഷിണെന്ത്യക്കാര്‍ ഗോതമ്പിനോടുള്ള അഭിനിവേശം മൂത്ത് തങ്ങളുടെ ഭാവി ഉപയോഗത്തിനായി വന്‍‌തോതില്‍ ശേഖരിച്ച് വച്ചിട്ടുണ്ടെങ്കില്‍ മാത്രമേ ശരദ് പവാര്‍ പറയുന്നത് ശരിയാകൂ.)

ആരൊക്കെയോ പൂഴ്ത്തിവക്കുന്നുണ്ട്, അതു തീര്‍ച്ചയാണ്. പക്ഷെ അതു വടക്കും തെക്കുമുള്ള പൊതു ജനമല്ല. കുറച്ചു കാലമായി കര്‍ഷകരില്‍ നിന്നും കാര്‍ഷികോല്‍പ്പന്നങ്ങള്‍ നേരിട്ട് സംഭരിക്കുന്ന ബഹുരാഷ്ട്രക്കുത്തകകള്‍ ഉള്‍പ്പെടെയുള്ള വന്‍‌കിട വ്യാപാരികള്‍ രംഗത്തുണ്ട്. നമ്മുടെ പഴയ കാര്‍ഷികോല്പാദന വിപണന സമിതി നിയമത്തെ (Agricultural Produce Marketing Committees’ Act) ശ്വാസം മുട്ടിച്ച് കൊന്നാണ് നാം ഇതിന് വഴിയൊരുക്കിയത്. കരാര്‍ കൃഷിക്കും കുത്തക കൃഷിക്കും വേണ്ടി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട് നാം. അതിനിടെ ഇപ്പോള്‍ ഉയര്‍ന്ന മിനിമം സംഭരണ വില( Minimum Support Prices (MSP) ലഭ്യമാണ് എന്നും മറ്റുമുള്ള അധരവ്യായമങ്ങള്‍ വെറും നാട്യമാണ് എന്ന് തെളിഞ്ഞു കഴിഞ്ഞു. വാസ്തവത്തില്‍, ഉല്പാദകര്‍ സ്വകാര്യ വ്യാപാരികളുടെ അടുത്തേക്ക് നിര്‍ബ്ബന്ധപൂര്‍വം നയിക്കപ്പെടുകയാണ്. ഇന്നിപ്പോള്‍ പഴയതിലും കുറവ് സംഭരണ കേന്ദ്രങ്ങളേ ഉള്ളൂ. വളരെ വൈകി മാത്രം നടക്കുന്ന സംഭരണവും സംഭരണ വില നല്‍കുന്നത് വച്ചു താമസിപ്പിക്കുന്നതും സര്‍ക്കാര്‍ സംഭരണത്തിന്റെ മുഖമുദ്രയായി മാറിയിട്ടുണ്ട്. അങ്ങനെ സംഭരണം ദുര്‍ബലമാവുന്നതിന് ന്യായീകരണമായി നാം പറയുന്നത് കമ്പോളം നമ്മുടെ കര്‍ഷകരുടെ കാര്യം ഭംഗിയായി ശ്രദ്ധിക്കുന്നതുകൊണ്ട് അവരുടെ സ്ഥിതിയിപ്പോള്‍ മെച്ചമാണെന്നും അവര്‍ സര്‍ക്കാരിന് തങ്ങളുടെ ഉല്പന്നങ്ങള്‍ നല്‍കാന്‍ തല്പരരല്ല എന്നുമാണ്.

കര്‍ഷകന് അവന്റെ ഉല്പന്നങ്ങള്‍ അവനിഷ്ടമുള്ളപ്പോള്‍, അവനിഷ്ടപ്പെട്ട വിലയ്ക്ക്, അവനിഷ്ടപ്പെട്ട ആളുകള്‍ക്ക് വില്‍ക്കുവാനുള്ള അവകാശം ലഭിച്ചിരിക്കുന്നു എന്നു കൊട്ടിഘോഷിച്ചുകൊണ്ടാണ് നാം വളരെ ആഘോഷപൂര്‍വമാണ് ഇന്നത്തെ ഈ കൂട്ടക്കുഴപ്പത്തില്‍ എത്തിച്ചേര്‍ന്നത്. വാസ്തവത്തില്‍, ദുരിതക്കയത്തിലകപ്പെട്ട ദശലക്ഷക്കണക്കിന് കര്‍ഷകര്‍, കഴിഞ്ഞ കുറെ സീസണുകളിലായി തങ്ങളുടെ ഉല്പന്നങ്ങള്‍ പൊട്ടവിലക്ക് വിറ്റു വരുകയാണ്. ഓരോ കര്‍ഷകന്റെയും വിലപേശല്‍ശേഷി എന്നൊക്കെ പറയുന്നത് ഒരു വലിയ മിഥ്യയല്ലാതെ മറ്റെന്താണ്?

മൊത്തം സംഭരണം കുറഞ്ഞിരിക്കുന്നു. മിനിമം സംഭരണ വില(MSP) യേക്കാള്‍ കമ്പോളവില ഉയര്‍ന്നു നില്‍ക്കുകയാണെങ്കില്‍ ഇതു പ്രതീക്ഷിക്കാവുന്നതാണ്. മിനിമം സംഭരണ വില(MSP) ഉയര്‍ത്തിയ ശേഷവും ഈ സ്ഥിതി തുടരുകയാണ്. കടക്കെണിയിലായ ചില കര്‍ഷകരില്‍ നിന്നും ഏറ്റെടുത്ത ഉല്പന്നങ്ങള്‍ക്ക് ചില വ്യാപാരികള്‍ ഉയര്‍ന്ന മിനിമം സംഭരണ വില(MSP) അവകാശപ്പെട്ട ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും, ചെറുകിട വ്യാപാരികളും വലിയ കുഴപ്പത്തിലാണ്. വന്‍സ്രാവുകള്‍ (big boys) ഇവിടെ എത്തിക്കഴിഞ്ഞു. അതുകൊണ്ടു തന്നെയാണ് മതിയായ ഭക്ഷ്യധാന്യം രാജ്യത്തുണ്ടെങ്കിലും അത്ര സാമ്പത്തികശേഷിയില്ലാത്തവര്‍ക്ക് താങ്ങാനാവുന്ന വിലയ്ക്ക് അവ ലഭ്യമല്ലാത്തത്.

കേന്ദ്രം സംസ്ഥാനങ്ങളോട് പൂഴ്ത്തിവയ്പ്പുകാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ എടുക്കണമെന്നു ആവശ്യപ്പെടുന്നത് തന്നെ ആഭ്യന്തരമായ പ്രശ്നങ്ങള്‍ ഉണ്ട് എന്ന് സമ്മതിക്കുകയാണ്. എന്നാല്‍ നാളിതുവരെ ഏതെങ്കിലും വന്‍‌കിട പൂഴ്ത്തി വയ്പ്പുകാരനോ ഊഹക്കച്ചവടക്കാരനോ എതിരെ നടപടി എടുത്തു കണുന്നില്ല. ഇവയില്‍ അനേകായിരം ദല്ലാളുകളിലൂടെ രാജ്യമാകെ വ്യാപിച്ചിരിക്കുന്ന വന്‍‌കിട കോര്‍പ്പറേഷനുകളും ഉള്‍പ്പെടും. ചെറുകിട വ്യാപാരികളില്‍ കേന്ദ്രീകരിച്ച് നടത്തുന്ന ചില്ലറ റെയിഡുകള്‍ കാര്യമായ ഫലം ചെയ്യില്ല.

ഇതിനിടെ, ചെറുകിട വ്യാപാര മേഖലയില്‍ കുത്തകകള്‍ കടന്നു വരുന്നതും ആഴത്തില്‍ വേരൂന്നുന്നതും കാര്യങ്ങളെ കൂടുതല്‍ വഷളാക്കും. ( ഓര്‍ക്കുക, അവരുടെ കടന്നു വരവ് കുറഞ്ഞ വിലകള്‍ ഉറപ്പാക്കുമെന്നാണല്ലോ ഒട്ടേറെപ്പേര്‍ വിശ്വസിച്ചിരുന്നത്. ഇന്നിപ്പോള്‍ മൊത്ത വിലയും ചില്ലറ വിലയും തമ്മിലുള്ള അന്തരം നോക്കിയാല്‍ ആരും അന്തം വിടും.)

ഊഹക്കച്ചവടത്തിനും വിലക്കയറ്റത്തിനും വഴി വയ്ക്കുമെന്നറിഞ്ഞു കൊണ്ടു തന്നെ നാം ചരക്കുകളുടെ അവധി വ്യാപാരത്തെ (commodities futures market ) ബോധപൂര്‍വം വളര്‍ത്തിക്കൊണ്ടു വന്നു. ഒരോ ചെറുകിട വ്യാപാരിക്കും ഇതിനെക്കുറിച്ച് പറയാന്‍ ഒട്ടേറെയുണ്ടെന്നുള്ളത് വളരെ രസകരമായി തോന്നാം-പക്ഷെ നമ്മുടെ മാദ്ധ്യമങ്ങളില്‍ അവയൊന്നും പ്രത്യക്ഷപ്പെടുകയില്ലല്ലോ? വാസ്തവത്തില്‍, ലോകമാകമാനം മാര്‍ക്കറ്റുകള്‍ തകരുമ്പോള്‍, കൂടുതല്‍ കൂടുതല്‍ ഊഹക്കച്ചവടക്കാര്‍ തങ്ങളുടെ പണം സുരക്ഷിതമായി നിക്ഷേപിക്കുന്നത് ധാന്യങ്ങളിലാണ്. അവരുടെ കണക്കു കൂട്ടലുകള്‍ ശരിയാണ് താനും.

പരിഷ്ക്കാരത്തിന്റെ നാളുകളില്‍ നാം ദശലക്ഷക്കണക്കിന് ചെറുകിട കര്‍ഷകരെ ഭക്ഷ്യവിളകളുടെ കൃഷിയില്‍ നിന്നും നാണ്യവിളകളുടെ കൃഷിയിലേക്ക് തള്ളിവിട്ടു. ഭക്ഷ്യവിളകള്‍ കൃഷിചെയ്യുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണം ഇക്കാലയളവില്‍ ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. എന്നു മാത്രവുമല്ല, 2002 ലും 2003 ലും നാം ദശലക്ഷക്കണക്കിന് ടണ്‍ ഭക്ഷ്യ ധാന്യം കയറ്റി അയയ്ക്കുകയും ചെയ്തു. രസകരമായ വസ്തുത, ഇവിടുത്തെ ഏറ്റവും ദരിദ്രരായ ജനങ്ങളില്‍ നിന്നും വസൂലാക്കിയതിലും വില കുറച്ചാണ് നാം അതേ ധാന്യങ്ങള്‍ കയറ്റി അയച്ചത് എന്നതാണ്. കയറ്റി അയക്കാന്‍ കഴിയുമാറ് നമ്മുടെ ധാന്യ ശേഖരം അത്രയേറെ വലുതാണ് എന്നായിരുന്നു അവകാശവാദം . നമ്മുടെ ധാന്യശേഖരം അനുദിനം വളര്‍ന്നത് ധാന്യങ്ങള്‍ കുമിഞ്ഞു കൂടിയതുകൊണ്ടായിരുന്നില്ല , വാസ്തവത്തില്‍ ദരിദ്രനാരായണന്മാരുടെ പൂര്‍ത്തീകരിക്കപ്പെടാത്ത വിശപ്പാണവിടെ ധാന്യശേഖരമായി കുമിഞ്ഞു കൂടിയത്. ദരിദ്രരുടെ വാങ്ങല്‍ശേഷി തകര്‍ന്നു തരിപ്പണമായിരുന്നു.

ഭരണാധികാരികള്‍ധാന്യശേഖരത്തിലെ മിച്ചത്തെക്കുറിച്ചുള്ള വ്യാജ കഥകള്‍ സമര്‍ത്ഥമായി ഉപയോഗിക്കുകയായിരുന്നു. അങ്ങനെ ഭാരിച്ച സബ്‌സിഡി നല്‍കി കയറ്റി അയയ്ക്കപ്പെട്ട നമ്മുടെ ധാന്യ ശേഖരം യൂറോപ്പിലെ കന്നുകാലികള്‍ക്ക് തീറ്റയായി മാറുകയായിരുന്നു.

ഇപ്പോഴത്തെ കുഴമറിച്ചിലില്‍ ഒട്ടും ആശ്ചര്യമില്ല. നമ്മള്‍ ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയില്‍ എത്തുമെന്ന് ഉത്സാ പട്നായിക്കിനെപ്പോലുള്ള സാമ്പത്തിക വിദഗ്ദ്ധര്‍ വര്‍ഷങ്ങളായി ശക്തമായ മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുകയായിരുന്നുവല്ലോ. അവര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് സൂചിപ്പിച്ചപോലെ, നാം കുറച്ചു കാലമായി സ്വീകരിച്ചു വരുന്ന നടപടികളുടെ ആഘാതങ്ങള്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന ‘പ്രതിശീര്‍ഷ ധാന്യ ലഭ്യത’ (plummeting net per capita availability of foodgrain) യില്‍ കാണാം. 1991ല്‍ 510 ഗ്രാം ആയിരുന്ന ‘പ്രതിശീര്‍ഷ ധാന്യ ലഭ്യത’ 2005ല്‍ 422 ഗ്രാം ആയി. നമ്മുടെ സമൂഹത്തിലെ മുകള്‍തട്ടിലുള്ള 20 ശതമാനം പേര്‍ ഇതുവരെയുള്ളതില്‍ ഏറ്റവും മികച്ച അവസ്ഥയിലാണെന്നതുകൊണ്ട് താഴെത്തട്ടിലുള്ളവര്‍ അവര്‍ കുറച്ച് വര്‍ഷം മുന്‍പ് കഴിച്ചിരുന്നതിലും വളരെ കുറച്ച് മാത്രമാണ് ഭക്ഷിക്കുന്നത് എന്നാണ് ഇതിന്റെ അര്‍ത്ഥം.

ദരിദ്രവിഭാഗങ്ങളുടെ ഭക്ഷ്യ ഉപഭോഗത്തിലെ കുത്തനെയുള്ള കുറവ് പൊതുവിതരണ സമ്പ്രദായം പടിപടിയായി ഇല്ലാതാക്കുന്നതുമായി ചേര്‍ത്ത് വായിക്കണം. ഒരു വശത്ത് പൊതുവിതരണ സമ്പ്രദായം വെട്ടിച്ചെറുതാക്കപ്പെടുന്നു. മറുവശത്ത്, ബി.പി.എല്‍ കാര്‍ഡ് ആവശ്യമുള്ള ദശലക്ഷങ്ങള്‍ക്ക് അത് നിഷേധിക്കുന്നു. മുംബൈയില്‍ റേഷന്‍ കാര്‍ഡ് ഉടമകളില്‍ 0.28 ശതമാനം പേര്‍ക്ക് മാത്രമാണ് ബി.പി.എല്‍ കാര്‍ഡ് ഉള്ളത്. ഇപ്പോഴാകട്ടെ കാര്‍ഡ് ഉള്ളവര്‍ക്ക് തന്നെ വിതരണം നിലച്ചതിനാല്‍ ധാന്യങ്ങള്‍ വാങ്ങാനുമാകുന്നില്ല.

മറ്റൊന്നു കൂടി, നമ്മുടെ കൃഷിമേഖലയെ വിരലിലെണ്ണാവുന്ന കോര്‍പ്പറേഷനുകള്‍ ഭക്ഷ്യ ധാന്യങ്ങളുടെ വിലകള്‍ നിയന്ത്രിക്കുന്ന അസ്ഥിരമായ ആഗോള വിപണിയുമായി ബന്ധപ്പെടുത്തുവാനുള്ള ഒരു അവസരവും നാം പാഴാക്കിയിട്ടില്ല. ഇന്ത്യക്കകത്തും അവരുടെ സ്വാധീനം അതിവേഗം വര്‍ദ്ധിച്ചുവരികയുമാണ്. അവരുടെ നിയന്ത്രണം വയലും തോട്ടവാതിലും മുതല്‍ അന്തിമ ഉല്പന്നത്തിന്റെ വിലയും വില്പനയുംവരെയുള്ള കാര്യങ്ങളിലേക്ക് അനുദിനം നീളുകയുമാണ്.

അതിനിടയില്‍ ഓരോ ബജറ്റും ധനികരുടെ ഉപഭോഗത്താല്‍ നയിക്കപ്പെടുന്ന “വളര്‍ച്ച”യെന്ന പ്രക്രിയയെ മുന്നോട്ട് കൊണ്ടു പോകുകയാണ്. ഉന്നതര്‍ക്കുള്ള നികുതി ഒഴിവുകള്‍, ഗവര്‍മ്മെണ്ട് ചിലവിലെ വെട്ടിക്കുറയ്ക്കല്‍ ഇവയെല്ലാം താഴെത്തട്ടിലുള്ളവരുടെ ജീവിതം ദുസ്സഹമാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു.

കെട്ടിപ്പൊക്കിയവയൊക്കെ തകര്‍ന്നുവീണുകൊണ്ടിരിക്കുമ്പോഴും ചില യഥാര്‍ത്ഥവിശ്വാസികള്‍ ഒരു രണ്ടാം വരവിനായി കാത്തിരിക്കുകയാണ്. “വിലവര്‍ദ്ധന ദൌര്‍ലഭ്യത്തെ പ്രതിഫലിപ്പിക്കുന്നു, എന്നാല്‍ എവിടെയാണോ ആവശ്യമുള്ളത് അവിടെക്ക് സാധനങ്ങള്‍ വേഗത്തില്‍ എത്തിച്ചുകൊണ്ട് ദൌര്‍ലഭ്യത്തെ നേരിടുകവഴിയാണ് സ്വതന്ത്രവിപണി മുന്‍പൊരിക്കലുമുണ്ടായിട്ടില്ലാത്തവിധം ക്ഷേമ പദ്ധതി എന്ന നിലക്ക് കാര്യക്ഷമമായിരിക്കുക. പക്ഷെ സര്‍ക്കാരുകള്‍ സ്വതന്ത്രവിപണിയെ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും തടയുകയാണ്.”എന്നാണൊരു മുഖപ്രസംഗം വിലപിക്കുന്നത്.

അതെ , ഒരു ആഗോള പകര്‍ച്ചവ്യാധിക്കായി നമുക്ക് തയ്യാറാകാം.

*

-ശ്രീ. പി. സായ്‌നാഥ് എഴുതിയ Between a rock and a hard place എന്ന ലേഖനത്തിന്റെ പരിഭാഷ. കടപ്പാട്: ഹിന്ദു ദിനപ്പത്രം.

അധികവായനയ്ക്ക്

ഉത്സ പട്നായിക്കിന്റെ ചില പഠനങ്ങള്‍