Saturday, November 5, 2011

പെട്രോളിന്റെ പേരില്‍ വീണ്ടും പകല്‍ക്കൊള്ള

ഇക്കൊല്ലം ഇതു ആറാം തവണയാണ് പെട്രോളിന്റെ വില വര്‍ധിപ്പിക്കുന്നത്. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പതിനാറാം തവണയും. മന്‍മോഹന്‍സിങ് രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ലിറ്ററിന് 43 രൂപയായിരുന്നു പെട്രോളിന് വില. ഇപ്പോഴത് 71 രൂപ. വിലവര്‍ധനയുടെ പാപം പെട്രോളിയം കമ്പനികളുടെ ചുമലിലിട്ടു കേന്ദ്രസര്‍ക്കാര്‍ കൈകഴുകുകയാണ്. പക്ഷേ, പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഉടമസ്ഥന്‍ കേന്ദ്രസര്‍ക്കാര്‍തന്നെയാണ്. അതുകൊണ്ട് വിലക്കയറ്റത്തിന് ഉത്തരവാദിയും അവര്‍തന്നെ. കേന്ദ്രവും റിലയന്‍സ് പോലുളള കമ്പനികളും ചേര്‍ന്ന് പെട്രോളിന്റെ വില കുത്തനെ വര്‍ധിപ്പിക്കുന്നു. ക്രൂഡ് ഓയിലിന്റെ വിലവര്‍ധനമൂലമാണ് പെട്രോളിന്റെ വില വര്‍ധിപ്പിക്കുന്നത് എന്ന വാദത്തില്‍ ന്യായമില്ല. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 76.16 ഡോളര്‍ ആയിരുന്നു. ഒക്ടോബര്‍ അവസാനത്തെ വില 108.59 ഡോളറാണ്. 42.58 ശതമാനം ക്രൂഡ് ഓയില്‍ വില വര്‍ധിച്ചു. എന്നാല്‍ , പെട്രോളിന്റെ വില ലിറ്ററിന് 43 രൂപയില്‍നിന്ന് 71 രൂപയായി. 65.1 ശതമാനം വര്‍ധന. ക്രൂഡ് ഓയിലിന്റെ വിലവര്‍ധനയ്ക്ക് ആനുപാതികമായല്ല, പെട്രോളിന്റെ വിലവര്‍ധന. പകല്‍ക്കൊള്ളയ്ക്ക് ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ മറയാക്കുന്നുവെന്നേയുളളൂ.

പെട്രോളിന്റെ വില അഞ്ചു രൂപ വര്‍ധിപ്പിച്ച സെപ്തംബറില്‍ ക്രൂഡ് ഓയില്‍ വില 108.79 ഡോളറായിരുന്നു. ഒക്ടോബര്‍ അവസാനമാകുമ്പോഴും ഈ വിലയില്‍ വര്‍ധനയില്ല. അതുകൊണ്ട് രൂപയുടെ വിലയിടിഞ്ഞതാണ് വിലവര്‍ധനയ്ക്കു കാരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്. രൂപയുടെ മൂല്യം ഡോളറൊന്നിന് 47.65 രൂപയായിരുന്നത് ഒക്ടോബര്‍ അവസാനം 49.28 രൂപയായി. ഇതുവച്ച് ക്രൂഡ് വില രൂപയിലാക്കിയാല്‍ സെപ്തംബറില്‍ ബാരലിന് 5183 രൂപയായിരുന്നത് ഇപ്പോള്‍ 5349 രൂപയായി മാറും. ഈ വിലയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ലിറ്ററിന് 1.82 രൂപ വര്‍ധിപ്പിച്ചതെന്ന് പറയുന്നു. രാജ്യം രൂക്ഷമായ വിലക്കയറ്റത്തെയാണ് നേരിടുന്നത്. ഭക്ഷ്യവിലസൂചിക 12.21 എന്ന അപകടകരമായ സ്ഥിതിവിശേഷത്തിലാണ് ഈ വിലവര്‍ധന. കത്തിക്കാളുന്ന വിലക്കയറ്റം കുടുംബബജറ്റുകളെ തരിപ്പണമാക്കുന്ന സാഹചര്യത്തിലാണ് പെട്രോള്‍ വിലവര്‍ധന. മന്‍മോഹന്‍സിങ്ങിന്റെ കീഴിലെ പെട്രോള്‍ വിലവര്‍ധനയെ മുമ്പുള്ള സാഹചര്യങ്ങളില്‍നിന്നു വ്യത്യസ്തമാക്കുന്ന പ്രത്യേകത ഇതാണ്. പെട്രോളിന്റെ ചില്ലറ വില്‍പ്പന നിയന്ത്രിക്കുന്നതില്‍ സ്വകാര്യ കുത്തകകള്‍ക്കുകൂടി പങ്കുണ്ടായിരിക്കുന്നു. മുന്‍കാലങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ തനിച്ചാണ് വില നിശ്ചയിച്ചിരുന്നത്. ഇതുമൂലം പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് നഷ്ടമുണ്ടാവുകയാണെങ്കില്‍ ആ നഷ്ടം സബ്സിഡിയായി നികത്തിയിരുന്നു. അല്ലെങ്കില്‍ പൊതുമേഖലാ റിഫൈനറികളോടോ ഒഎന്‍ജിസിയോടോ വില കുറച്ചു വില്‍ക്കാന്‍ ആവശ്യപ്പെടുമായിരുന്നു. ഇങ്ങനെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്കുമാത്രം സബ്സിഡി നല്‍കുന്നത് തങ്ങളോടുളള വിവേചനമാണെന്നു പറഞ്ഞ് റിലയന്‍സ്, എസ്സാര്‍ , ഷെല്‍ തുടങ്ങിയ സ്വകാര്യ എണ്ണ വില്‍പ്പന കമ്പനികള്‍ 2010ല്‍ റെഗുലേറ്ററി കമീഷനു പരാതി കൊടുത്തു. 2010 ജൂണിലെ ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ ഈ പരാതി പരാമര്‍ശിക്കുന്നുണ്ട്. ഈ പ്രശ്നം പരിഹരിക്കുന്നതിനുളള ഏകമാര്‍ഗം എണ്ണയുടെ വില നിര്‍ണയിക്കുന്നതിന് കമ്പനികള്‍ക്ക് അധികാരം നല്‍കലാണ് എന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി ചൂണ്ടിക്കാണിക്കുന്നു. 2009 ജൂണിലെ റിപ്പോര്‍ട്ടില്‍ യുപിഎയ്ക്കു ഭരിക്കുന്നതിന് ഇടതുപക്ഷ പിന്തുണ വേണ്ടെന്നും അത് എണ്ണമേഖലയിലെ പരിഷ്കാരങ്ങള്‍ സുഗമമാക്കുമെന്നും ഇവര്‍ ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു എന്നത് സ്മരണീയമാണ്. ഇവര്‍ ആഗ്രഹിച്ചതുപോലെതന്നെ കാര്യങ്ങള്‍ നടന്നു. എണ്ണ വില സ്വതന്ത്രമായി. വിലക്കയറ്റം അസ്സഹനീയമായി മാറുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 13.55 ശതമാനം അധികമാണ് വിലക്കയറ്റം. പച്ചക്കറിവിലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 28.89 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. പയര്‍വര്‍ഗങ്ങള്‍ക്ക് 11.65 ശതമാനം, പഴങ്ങള്‍ക്ക് 11.65 ശതമാനം, പാലിന് 11.73 ശതമാനം എന്നിങ്ങനെയാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില കുതിച്ചുയര്‍ന്നത്. വിലക്കയറ്റം തടയുന്നതിന് ഒന്നരക്കൊല്ലത്തിനിടയില്‍ പന്ത്രണ്ടു തവണയാണ് റിസര്‍വ് ബാങ്ക് പലിശനിരക്കുയര്‍ത്തിയത്. പലിശനിരക്ക് ഇങ്ങനെ ഉയര്‍ത്തുന്ന് സാമ്പത്തികവളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചുതുടങ്ങി എന്ന് ഏവരും സമ്മതിക്കുന്നു. എന്നാല്‍ , വില കയറിക്കൊണ്ടിരിക്കുകയാണ്. കാരണം, ഊഹക്കച്ചവടവും പൊതുവിതരണ സമ്പ്രദായത്തിന്റെ തകര്‍ച്ചയുമാണ്. എണ്ണവിലയാകട്ടെ, സര്‍ക്കാര്‍തന്നെ കൂട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

യുപിഎ സര്‍ക്കാരിന്റെ തലതിരിഞ്ഞ നയം സാമ്പത്തികമാന്ദ്യത്തിന്റെ കാലത്തും വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടുന്ന സാഹചര്യത്തിലേക്ക് രാജ്യത്തെ എത്തിച്ചിരിക്കുന്നു. ഈ ജനവിരുദ്ധനയത്തെ വെള്ളപൂശുകയാണ് കേരള സര്‍ക്കാര്‍ . സംസ്ഥാനത്തിനുണ്ടാകുന്ന അധികനികുതി വരുമാനം വേണ്ടെന്നുവച്ച് വിലക്കയറ്റം നിയന്ത്രിക്കാമെന്നാണ് അവരുടെ വ്യാമോഹം. ഇങ്ങനെ അധികനികുതിഭാരം വേണ്ടെന്നുവച്ചാലും കേന്ദ്രം സൃഷ്ടിച്ച 1.82 രൂപയുടെ ഭാരം ജനങ്ങള്‍ ചുമന്നേ തീരൂ. യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ തവണ കേരളം ഭരിച്ചപ്പോള്‍ 22 തവണയാണ് പെട്രോള്‍ വില വര്‍ധനയുണ്ടായത്. ഒറ്റത്തവണയാണ് അധികനികുതിഭാരം വേണ്ടെന്നുവച്ചത്. യുഡിഎഫ് ഭരണം ആരംഭിക്കുമ്പോള്‍ പെട്രോള്‍വില 28.53 രൂപയായിരുന്നത് 45.91 രൂപയായി ഉയര്‍ന്നു. ഇതേ കാലയളവില്‍ നികുതിനിരക്ക് 23 ശതമാനത്തില്‍നിന്ന് 28 ശതമാനമായി ഉയര്‍ത്തുകയാണ് ചെയ്തത്. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ഒരു പ്രാവശ്യം നികുതികുറച്ച് നിരക്ക് 26.04 ആക്കി. പെട്രോള്‍ വില വര്‍ധിപ്പിച്ചപ്പോള്‍ നികുതി നിരക്കു കൂട്ടിയ റെക്കോഡാണ് യുഡിഎഫ് ഭരണത്തിനുളളത്. അവരാണിന്ന് അധികവരുമാനം വേണ്ടെന്നു വച്ചതിനെക്കുറിച്ച് വീമ്പടിക്കുന്നത്.

*
ഡോ. ടി എം തോമസ് ഐസക് ദേശാഭിമാനി 05 നവംബര്‍ 2011

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഇക്കൊല്ലം ഇതു ആറാം തവണയാണ് പെട്രോളിന്റെ വില വര്‍ധിപ്പിക്കുന്നത്. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പതിനാറാം തവണയും. മന്‍മോഹന്‍സിങ് രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ലിറ്ററിന് 43 രൂപയായിരുന്നു പെട്രോളിന് വില. ഇപ്പോഴത് 71 രൂപ. വിലവര്‍ധനയുടെ പാപം പെട്രോളിയം കമ്പനികളുടെ ചുമലിലിട്ടു കേന്ദ്രസര്‍ക്കാര്‍ കൈകഴുകുകയാണ്. പക്ഷേ, പൊതുമേഖലാ എണ്ണക്കമ്പനികളുടെ ഉടമസ്ഥന്‍ കേന്ദ്രസര്‍ക്കാര്‍തന്നെയാണ്. അതുകൊണ്ട് വിലക്കയറ്റത്തിന് ഉത്തരവാദിയും അവര്‍തന്നെ. കേന്ദ്രവും റിലയന്‍സ് പോലുളള കമ്പനികളും ചേര്‍ന്ന് പെട്രോളിന്റെ വില കുത്തനെ വര്‍ധിപ്പിക്കുന്നു. ക്രൂഡ് ഓയിലിന്റെ വിലവര്‍ധനമൂലമാണ് പെട്രോളിന്റെ വില വര്‍ധിപ്പിക്കുന്നത് എന്ന വാദത്തില്‍ ന്യായമില്ല. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 76.16 ഡോളര്‍ ആയിരുന്നു. ഒക്ടോബര്‍ അവസാനത്തെ വില 108.59 ഡോളറാണ്. 42.58 ശതമാനം ക്രൂഡ് ഓയില്‍ വില വര്‍ധിച്ചു. എന്നാല്‍ , പെട്രോളിന്റെ വില ലിറ്ററിന് 43 രൂപയില്‍നിന്ന് 71 രൂപയായി. 65.1 ശതമാനം വര്‍ധന. ക്രൂഡ് ഓയിലിന്റെ വിലവര്‍ധനയ്ക്ക് ആനുപാതികമായല്ല, പെട്രോളിന്റെ വിലവര്‍ധന. പകല്‍ക്കൊള്ളയ്ക്ക് ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ മറയാക്കുന്നുവെന്നേയുളളൂ.