Thursday, November 3, 2011

പല രാമായണങ്ങളിലെ രാമായണം

ഹിന്ദുത്വവാദികള്‍ ഒരറ്റത്തുനിന്ന് രാജ്യത്തെ വിഴുങ്ങാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇസ്ലാമിക മതമൗലികവാദികള്‍ പാകിസ്ഥാനെ മുക്കാലും വിഴുങ്ങിയപ്പോള്‍ മഹാന്‍മാരായ നേതാക്കളുടെ നിശ്ചയദാര്‍ഢ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളും ഇടപെടലും കാരണം മതേതരത്വം ഒരുപരിധിവരെ കാത്തുസൂക്ഷിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹിന്ദി ബെല്‍റ്റ് എന്ന ഉത്തരേന്ത്യന്‍ മണ്ണില്‍നിന്ന് ഗുജറാത്ത് എന്ന വാലുമാത്രമേ ഈ അഭിനവ കാളിയന് വായിലാക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ , അതിവേഗം ഇന്ത്യയെ മതരാഷ്ട്രമായി മാറ്റാനുള്ള നീക്കത്തിലാണ് ഹിന്ദുത്വവാദികള്‍ എന്നതിന്റെ തെളിവാണ് പ്രഗത്ഭ പണ്ഡിതന്‍ എ കെ രാമാനുജന്റെ "ത്രീ ഹണ്‍ഡ്രഡ് രാമായണാസ്: ഫൈവ് എക്സാംബിള്‍സ് ആന്‍ഡ് ത്രീ തോട്ട്സ് ഓണ്‍ ട്രാന്‍സ്ലേഷന്‍" എന്ന പ്രബന്ധം ഡല്‍ഹി സര്‍വകലാശാലയിലെ ബിഎ രണ്ടാം വര്‍ഷ സിലബസില്‍നിന്ന് എടുത്തുമാറ്റാനുള്ള അക്കാദമിക് കൗണ്‍സിലിന്റെ തീരുമാനം.

എ കെ രാമാനുജന്‍ (1929-1993) കര്‍ണാടകത്തിലെ മൈസൂരു സ്വദേശിയായ മതപണ്ഡിതനാണ്. തമിഴ്, കന്നട, തെലുങ്ക്, സംസ്കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടിയ ഭാഷാശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ക്ലാസിക്കല്‍ സാഹിത്യത്തിലെ ആധികാരിക ശബ്ദങ്ങളിലൊന്നായിരുന്ന അദ്ദേഹം അമേരിക്കയിലെ ഇന്ത്യാന സര്‍വകലാശാലയില്‍നിന്ന് ഭാഷാശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി ചിക്കാഗോ സര്‍വകലാശാലയില്‍ അധ്യാപകനായി ജോലിചെയ്തു. ഭാരത സംസ്കാരത്തെയും അതിന്റെ വൈവിധ്യത്തെയും നെഞ്ചിലേറ്റുകയും ശാസ്ത്രീയമായി വിശകലനത്തിന് വിധേയമാക്കുകയുംചെയ്ത ഈ മഹാപണ്ഡിതനെ അപമാനിക്കുകയായിരുന്നു ഹിന്ദുത്വവാദികളുടെ പ്രേരണയാല്‍ ഡല്‍ഹി സര്‍വകലാശാല ചെയ്തത്.

രണ്ടായിരത്തെട്ടിലാണ് സംഭവങ്ങളുടെ തുടക്കം. സംഘപരിവാറിന്റെ വിദ്യാര്‍ഥിവിഭാഗമായ എബിവിപി രാമാനുജന്റെ പ്രബന്ധം സിലബസില്‍നിന്ന് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാലയിലെ ചരിത്രവിഭാഗം ഓഫീസ് തല്ലിത്തകര്‍ത്തു. അന്ന് ചരിത്രവിഭാഗം തലവനായ എസ് ഇസഡ് എച്ച് ജഫ്രിക്ക് അക്രമികളെ ഭയന്ന് മുറിയില്‍ ഒളിച്ചിരിക്കേണ്ടിവന്നു. പ്രബന്ധം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയിലെത്തി. വിദഗ്ധ സമിതിയുടെ വിശദീകരണം തേടണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. വിദഗ്ധ സമിതിയിലെ നാലില്‍ മൂന്ന് അംഗങ്ങളും രാമാനുജന്റെ പ്രബന്ധം സിലബസില്‍ തുടരുന്നതില്‍ അപാകതയൊന്നും കണ്ടില്ല. നാലാമത്തെ ആളും എതിര്‍ത്തില്ല. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഈ ലേഖനം പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ഒന്നും പ്രബന്ധത്തില്‍ കണ്ടെത്തിയിട്ടില്ല എന്നും പറഞ്ഞു. എന്നാല്‍ , വിദഗ്ധ സമിതിയുടെ അഭിപ്രായം മാനിക്കാതെ സാമൂഹിക ശാസ്ത്രത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത ഇപ്പോഴത്തെ വൈസ്ചാന്‍സലര്‍ അക്കാദമിക് കൗണ്‍സില്‍ യോഗം വിളിച്ചുകൂട്ടുകയാണ് ചെയ്തത്. കൗണ്‍സിലിലെ 120 അംഗങ്ങളില്‍ ഒമ്പത് പേര്‍മാത്രമാണ് പ്രബന്ധത്തിന് അനുകൂലമായ നിലപാടെടുത്തത്. തുടര്‍ന്ന് ഭൂരിപക്ഷ അഭിപ്രായപ്രകാരം പ്രബന്ധം സിലബസില്‍ നിന്ന് നീക്കംചെയ്യാന്‍ സര്‍വകലാശാല ഉത്തരവിറക്കി. അക്കാദമിക് കൗണ്‍സിലിലെ ഭൂരിപക്ഷം പേരും പ്രബന്ധത്തിനെതിരെ നിലപാടെടുത്തതില്‍ അത്ഭുതമൊന്നുമില്ല. കാരണം അവരില്‍ മഹാഭൂരിപക്ഷവും വൈസ് ചാന്‍സലറായ ദിനേഷ് സിങ്ങിനെപ്പോലെ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കുന്നവരാണ്. സാമൂഹിക ശാസ്ത്രത്തെക്കുറിച്ച് വേണ്ടത്ര ധാരണയില്ല.

ഏതെങ്കിലും ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ളവരും അക്കാദമിക് കൗണ്‍സിലില്‍ ധാരാളമുണ്ട്. പ്രബന്ധം പിന്‍വലിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സാമൂഹിക ശാസ്ത്ര-ചരിത്ര അധ്യാപകരുടെ അഭിപ്രായമനുസരിച്ചാകണമായിരുന്നു. എന്നാല്‍ , അതിന് തയ്യാറാകാതെ ഹിന്ദുത്വവാദികള്‍ക്ക് അനുകൂലമായി പക്ഷപാതപരമായ തീരുമാനമെടുക്കുകയായിരുന്നു വൈസ് ചാന്‍സലര്‍. ലോകത്ത് പലയിടങ്ങളിലായി നിലവിലുള്ള രാമായണ കഥകളും വ്യാഖ്യാനങ്ങളുമാണ് രാമാനുജന്‍ തന്റെ പ്രബന്ധത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ഇത്തരം നൂറുകണക്കിന് രാമായണങ്ങളുണ്ട്. കമ്പരാമായണവും ആധ്യാത്മിക രാമായണവും എന്തിന് മാപ്പിള രാമായണംവരെയുണ്ട്. പലതും പ്രതിപാദനത്തിലും ആഖ്യാനത്തിലും വ്യത്യസ്തമായവ. ഇവയിലെല്ലാം വാത്മീകി രാമായണത്തിന്റെ മൂലകഥയില്‍നിന്ന് വിഭിന്നമായ കഥാപരിസരങ്ങള്‍ കാണാം. സീതയും രാമനും സഹോദരങ്ങളായും സീത രാവണന്റെ മകളായുമെല്ലാം പ്രത്യക്ഷപ്പെടുന്ന കഥകളുണ്ട്. ഒരു കംബോഡിയന്‍ രാമായണ ഭാഷ്യത്തില്‍ ഹനുമാന് ഒരു ഭാര്യയും കുട്ടിയുമുണ്ട്. വാത്മീകി രാമായണത്തില്‍ ഹനുമാന്‍ ബ്രഹ്മചാരിയാണ്. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍പോലും സീത കുളിച്ചു എന്ന പറയപ്പെടുന്ന സീതക്കുളങ്ങളും ആറുകളുമുണ്ട്. സത്യത്തില്‍ നാനാത്വത്തില്‍ ഏകത്വം എന്ന് വിളിക്കുന്ന ഭാരതീയതയെ പരസ്പരം വിളക്കിച്ചേര്‍ക്കുന്നത് ഇത്തരം ഉപകഥകളും വ്യാഖ്യാനങ്ങളുമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ദേശീയതയ്ക്ക് ഒരുപക്ഷേ മൂലകഥയേക്കാളും പ്രധാനപ്പെട്ടത് ഇത്തരം വൈവിധ്യമാര്‍ന്ന പുരാണ-ഇതിഹാസ വ്യാഖ്യാനങ്ങളാണെന്ന് കാണാം.

ആരെങ്കിലും വാത്മീകി രാമായണം യഥാര്‍ഥരൂപത്തില്‍ കണ്ടിട്ടുണ്ടോ? ഇല്ല എന്നാണ് ഉത്തരം. രാമായണം അതിന്റെ മൂലരൂപത്തില്‍ രൂപംകൊണ്ടശേഷം ഏതാണ്ട് ആയിരത്തിലധികം വര്‍ഷങ്ങള്‍ കഴിഞ്ഞ് ഗുപ്തന്‍മാരുടെ കാലത്ത് ക്രോഡീകരിക്കപ്പെട്ട രാമായണകഥയാണ് നാം ഇന്ന് വാത്മീകി രാമായണമെന്ന പേരില്‍ അറിയുന്നത്. പിന്നെയും പല നൂറ്റാണ്ടുകള്‍ കഴിഞ്ഞ് എഴുതപ്പെട്ട കൈയെഴുത്തു പ്രതികളാണ് ഇന്ന് നമുക്ക് ലഭ്യമായ ഏറ്റവും പഴക്കം ചെന്ന രാമായണം. അവ എഴുതപ്പെട്ടത് ദേവനാഗരി ലിപിയിലും ഗ്രന്ഥ ലിപിയിലുമാണ്. വാത്മീകിയുടെ കാലത്താണ് എഴുതപ്പെട്ടതെങ്കില്‍ ബ്രഹ്മി ലിപിയിലായിരിക്കണമായിരുന്നു.

വാത്മീകി രാമായണം രചിച്ചു എന്ന് കരുതപ്പെടുന്നത് ബിസി ഒന്നാം സഹസ്രാബ്ദത്തിന്റെ ആദ്യപകുതിയിലാണ്. അതായത് ബിസി 500ന് മുമ്പ്. രണ്ട് നൂറ്റാണ്ട് കഴിഞ്ഞതിന് ശേഷമാണ് ഇന്ന് ലഭ്യമായതില്‍ (വായിച്ചെടുക്കാനായവയില്‍) ഏറ്റവും പ്രാചീനമായ ലിപി അഥവാ അശോകന്റെ ലുംബിനി ലിഖിതങ്ങള്‍ എഴുതപ്പെട്ടത് (ഇതുവരെ വായിച്ചെടുക്കാനാകാത്ത സൈന്ധവലിപിക്ക് 4000 വര്‍ഷത്തെ പഴക്കമെങ്കിലുമുണ്ട്). ലുംബിനി ലിഖിതങ്ങള്‍ക്ക് ശേഷം പല നൂറ്റാണ്ട് കഴിഞ്ഞാണ് ദേവനാഗരി ലിപിയെന്ന സംസ്കൃതം ഉണ്ടായത്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ വാത്മീകി രാമായണം പോലും ചരിത്രപരമായി നോക്കിയാല്‍ രാമായണത്തിന്റെ പല ഭാഷ്യങ്ങളില്‍ ഒന്നാണെന്ന് കാണാം. പലതവണ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് വിധേയമായത്. അങ്ങനെയല്ലെങ്കില്‍ തന്നെ വേദങ്ങളും മറ്റും അടങ്ങുന്ന "ശ്രുതി" എന്ന പൗരാണിക ഭാരതസാഹിത്യത്തില്‍പെട്ടതുമല്ല രാമായണം. ശ്രുതികള്‍ ബൈബിളും ഖുറാനും മറ്റുംപോലെ മാനുഷികമായ കൈകടത്തലുകള്‍ അനുവദനീയമല്ലാത്ത പരിപാവനഗ്രന്ഥങ്ങളാണ്.

രണ്ടാമത് വരുന്ന സ്മൃതികളാകട്ടെ സാമൂഹിക നിയമങ്ങളും മറ്റും പ്രതിപാദിക്കുന്നവയാണ്. മനുസ്മൃതി പോലുള്ളവ. ഇതിലും പെടുന്നില്ല ഇതിഹാസങ്ങള്‍ . മൂന്നാമത് വരുന്ന കഥയും ചരിത്രവും കൂടിക്കുഴഞ്ഞ ഛായചരിത്ര രൂപത്തിലുള്ള പുരാണങ്ങള്‍ക്കുശേഷമാണ് ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും നമ്മുടെ പൗരാണിക സാഹിത്യത്തില്‍ കടന്നുവരുന്നത്. വാത്മീകിയില്‍ നിന്നും വ്യാസനില്‍നിന്നും തുടങ്ങി ഇന്നത്തെ രൂപം കൈക്കൊള്ളുന്നതുവരെ നിരന്തരം പുതുക്കപ്പെട്ടവയാണ് രാമായണവും മഹാഭാരതവും. രാമാനുജന്‍ പരാമര്‍ശിക്കുന്ന രാമായണവ്യാഖ്യാനങ്ങളും ഇത്തരം ഒരു ചരിത്രപ്രക്രിയയുടെ ഫലമായി രൂപംകൊണ്ടതാണ്. മൂലകഥയോടൊപ്പംതന്നെ അല്ലെങ്കില്‍ പല സമൂഹങ്ങളിലും മൂലകഥയേക്കാളും പ്രസക്തമായവ.

ഇനി മൂലകഥയുടെ കാര്യം തന്നെയെടുക്കാം. അതനുസരിച്ച് രാമന്റെ ജന്മനാടായ അയോധ്യ ഒരു വലിയ രാജ്യത്തിന്റെ തലസ്ഥാനമാണ്. ശാസ്ത്രീയ അഭിപ്രായമനുസരിച്ച് രാമായണ കഥയ്ക്കാസ്പദമായ സംഭവം നടന്നിട്ടുണ്ടാകുക ചുരുങ്ങിയത് ബിസി 800ന് മുന്‍പായിരിക്കും. എന്നാല്‍ , പ്രാചീന ഇന്ത്യാ ചരിത്രത്തില്‍ ആധികാരികമായ ഗവേഷണം നടത്തിയ ആര്‍ എസ് ശര്‍മയും മറ്റും പറയുന്നത് അയോധ്യ സ്ഥിതിചെയ്യുന്ന ഫൈസലാബാദില്‍ ചെറിയ ഗ്രാമങ്ങളെങ്കിലും ഉണ്ടാകാന്‍ തുടങ്ങിയത് അതിനുശേഷമാണ് എന്നാണ്. അതുമാത്രമല്ല ആശിഷ് നന്ദി ചൂണ്ടിക്കാട്ടുന്നതുപോലെ ഫൈസലാബാദില്‍ രാമന്‍ ജനിച്ച സ്ഥലമെന്നവകാശപ്പെടുന്ന നൂറുകണക്കിനിടങ്ങളുമുണ്ട്.

ഇത്തരം ശാസ്ത്രീയവും ചരിത്രപരവുമായ വസ്തുതകള്‍ മറച്ചു വച്ചുകൊണ്ട് പുരാണേതിഹാസങ്ങളില്‍നിന്ന് തങ്ങള്‍ക്കനുകൂലമായ കഥകള്‍ ചീന്തിയെടുത്ത് യാഥാര്‍ഥ്യത്തെ ബലം പ്രയോഗിച്ച് മറയ്ക്കുന്ന ഫാസിസ്റ്റ് പ്രവര്‍ത്തനമാണ് ഹിന്ദുത്വവാദികളുടേത്. ബോധത്തെ വിശ്വാസംകൊണ്ടും ചരിത്രത്തെ കെട്ടുകഥകള്‍കൊണ്ടും പകരംവയ്ക്കുക എന്നത് ഇവരുടെ പ്രധാന പ്രത്യയശാസ്ത്ര പ്രവര്‍ത്തനമാണ്. ജൂഡി ഗറ്റിംഗര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ ഇവരുടെ ലക്ഷ്യം നമ്മുടെ മതേതര ദേശീയതയെ തകര്‍ത്തുകൊണ്ട് സവര്‍ക്കറിന്റെ മതദേശീയത സ്ഥാപിക്കലാണ്. കേന്ദ്രവും ഡല്‍ഹി സംസ്ഥാനവും കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് ജവഹര്‍ലാല്‍ നെഹ്റു ഉയര്‍ത്തിപ്പിടിച്ചിരുന്ന മതേതര ദേശീയത എന്ന മഹത്തായ തത്വത്തെ ഡല്‍ഹിയിലെ സര്‍വകലാശാല ഹിന്ദുത്വവാദികളുടെ പക്ഷംപിടിച്ച് പടിയിറക്കിവിടുന്നത്. ഇതിനെതിരെ കാര്യമായ പ്രതികരണവും ഡല്‍ഹിയിലെയും ഇന്ത്യയുടെയും ഭരണനേതൃത്വങ്ങളില്‍നിന്ന് ഉണ്ടാവുന്നില്ല എന്നത് കോണ്‍ഗ്രസിന്റെ മതേതര ജനാധിപത്യവാദങ്ങളുടെ തനിനിറം വ്യക്തമാക്കുന്നുണ്ട്.

*****


മുഹമ്മദ് ഫക്രുദീന്‍ അലി, കടപ്പാട് : ദേശാഭിമാനി


അധിക വായനയ്‌ക്ക്: രാമന്‍ സീതയ്ക്കെപ്പടി?

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ലകഥയുടെ കാര്യം തന്നെയെടുക്കാം. അതനുസരിച്ച് രാമന്റെ ജന്മനാടായ അയോധ്യ ഒരു വലിയ രാജ്യത്തിന്റെ തലസ്ഥാനമാണ്. ശാസ്ത്രീയ അഭിപ്രായമനുസരിച്ച് രാമായണ കഥയ്ക്കാസ്പദമായ സംഭവം നടന്നിട്ടുണ്ടാകുക ചുരുങ്ങിയത് ബിസി 800ന് മുന്‍പായിരിക്കും. എന്നാല്‍ , പ്രാചീന ഇന്ത്യാ ചരിത്രത്തില്‍ ആധികാരികമായ ഗവേഷണം നടത്തിയ ആര്‍ എസ് ശര്‍മയും മറ്റും പറയുന്നത് അയോധ്യ സ്ഥിതിചെയ്യുന്ന ഫൈസലാബാദില്‍ ചെറിയ ഗ്രാമങ്ങളെങ്കിലും ഉണ്ടാകാന്‍ തുടങ്ങിയത് അതിനുശേഷമാണ് എന്നാണ്. അതുമാത്രമല്ല ആശിഷ് നന്ദി ചൂണ്ടിക്കാട്ടുന്നതുപോലെ ഫൈസലാബാദില്‍ രാമന്‍ ജനിച്ച സ്ഥലമെന്നവകാശപ്പെടുന്ന നൂറുകണക്കിനിടങ്ങളുമുണ്ട്.

ഇത്തരം ശാസ്ത്രീയവും ചരിത്രപരവുമായ വസ്തുതകള്‍ മറച്ചു വച്ചുകൊണ്ട് പുരാണേതിഹാസങ്ങളില്‍നിന്ന് തങ്ങള്‍ക്കനുകൂലമായ കഥകള്‍ ചീന്തിയെടുത്ത് യാഥാര്‍ഥ്യത്തെ ബലം പ്രയോഗിച്ച് മറയ്ക്കുന്ന ഫാസിസ്റ്റ് പ്രവര്‍ത്തനമാണ് ഹിന്ദുത്വവാദികളുടേത്. ബോധത്തെ വിശ്വാസംകൊണ്ടും ചരിത്രത്തെ കെട്ടുകഥകള്‍കൊണ്ടും പകരംവയ്ക്കുക എന്നത് ഇവരുടെ പ്രധാന പ്രത്യയശാസ്ത്ര പ്രവര്‍ത്തനമാണ്. ജൂഡി ഗറ്റിംഗര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ ഇവരുടെ ലക്ഷ്യം നമ്മുടെ മതേതര ദേശീയതയെ തകര്‍ത്തുകൊണ്ട് സവര്‍ക്കറിന്റെ മതദേശീയത സ്ഥാപിക്കലാണ്. കേന്ദ്രവും ഡല്‍ഹി സംസ്ഥാനവും കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ് ജവഹര്‍ലാല്‍ നെഹ്റു ഉയര്‍ത്തിപ്പിടിച്ചിരുന്ന മതേതര ദേശീയത എന്ന മഹത്തായ തത്വത്തെ ഡല്‍ഹിയിലെ സര്‍വകലാശാല ഹിന്ദുത്വവാദികളുടെ പക്ഷംപിടിച്ച് പടിയിറക്കിവിടുന്നത്. ഇതിനെതിരെ കാര്യമായ പ്രതികരണവും ഡല്‍ഹിയിലെയും ഇന്ത്യയുടെയും ഭരണനേതൃത്വങ്ങളില്‍നിന്ന് ഉണ്ടാവുന്നില്ല എന്നത് കോണ്‍ഗ്രസിന്റെ മതേതര ജനാധിപത്യവാദങ്ങളുടെ തനിനിറം വ്യക്തമാക്കുന്നുണ്ട്.