Sunday, November 6, 2011

വീണ്ടുമൊരു നവംബറിന് കതോര്‍ത്ത് റഷ്യ

വിപ്ലവസ്മരണകളുയര്‍ത്തി വീണ്ടുമൊരു നവംബര്‍ എത്തുമ്പോള്‍ അസ്വസ്ഥകളാല്‍ പുകയുകയാണ് റഷ്യയിലെ ഗ്രാമീണ മനസ്സ്. നവമുതലാളിത്തത്തിലേക്ക് ചുവടുവെച്ച് ഇരുപത് വര്‍ഷം പിന്നിടുമ്പോള്‍ റഷ്യയിലെ നഗരകാഴ്ചകളില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഗ്രാമങ്ങള്‍ നരച്ച മനസുമായി മരവിച്ചുനില്‍ക്കുകയാണ്. പഴയ സോവിയറ്റ് റഷ്യ ഉറപ്പാക്കിയ അടിസ്ഥാനോപാദികളില്‍ തന്നെ ചുറ്റിതിരിയുകയാണ് ഗ്രാമീണ ജീവിതം. ഉള്ളവരും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരുമ്പോള്‍ ഭരണകൂടത്തിനെതിരെ അമര്‍ഷം പതഞ്ഞുയരുന്നു. എന്നാല്‍ വിപ്ലവജ്വാലയായി ആളിപടരാനുള്ള ശേഷി പ്രതിഷേധങ്ങള്‍ക്കില്ലതാനും. അറേബ്യയിലെ എണ്ണ രാജാക്കന്‍മാരെ പോലും തോല്‍പ്പിക്കുന്ന ഒട്ടേറെ നവമുതലാളിമാരെ സൃഷ്ടിച്ചുവെന്നതാണ് ബോറിസ് യെട്സിന്റെ കാര്‍മികത്വത്തില്‍ പാശ്ചാത്യശക്തികള്‍ ആസൂത്രണം ചെയ്ത പ്രതിവിപ്ലവത്തിന്റെ നേട്ടം. റഷ്യയിലെ ജനമനസ്സുകളില്‍ ചെറിയൊരു ഇടം പോലും യെട്സിന് ഇന്നില്ല. സോവിയറ്റ് യൂണിയനെ ഇല്ലതാക്കുന്നതിന് അമേരിക്കയ്ക്ക് ഒപ്പം നിന്നുപ്രവര്‍ത്തിച്ച അവസാന സോവിയറ്റ് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് വിദേശസര്‍വ്വകലാശാലകളിലും മറ്റും ക്ലാസുകളെടുത്ത് സമയം പോക്കുന്നു. റഷ്യയിലെ സാമൂഹിക- രാഷ്ട്രീയ വൃത്തത്തിലെവിടെയും ഗോര്‍ബച്ചേവിനും സ്ഥാനമില്ല.

ഇടതുപക്ഷ സാന്നിദ്ധ്യം റഷ്യയിലിന്നും ശക്തമാണ്. റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ടി രണ്ടാമത്തെ വലിയ കക്ഷിയാണ്. യെട്സിന്റെ വലതുപക്ഷ ഭരണകാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ടി ഏറ്റവും വലിയ രാഷ്ട്രീയപ്രസ്ഥാനമായി വളരുമെന്ന നിലയുണ്ടായിരുന്നു. എന്നാല്‍ യെട്സിന്‍ ഭരണത്തിനെതിരെ ഉയര്‍ന്ന ജനവികാരം മുതലെടുത്തത് വ്ളാദിമിന്‍ പുടിനാണ്. യെട്സിന്റെ പിന്‍ഗാമിയായി വന്ന പുടിന്‍ പഴയ റഷ്യന്‍ സ്വപ്നങ്ങള്‍ വീണ്ടുമുണര്‍ത്തുന്ന നടപടികള്‍ സ്വീകരിച്ചതോടെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ മുന്നേറ്റത്തിന്റെ തീവ്രത കുറഞ്ഞു. പുടിന്റെ യൂണൈറ്റഡ് റഷ്യ ജനങ്ങളുടെ വിശ്വാസം നേടിയെടുത്തു. പ്രത്യേകിച്ച് പ്രതിവിപ്ലവത്തിന് ശേഷം റഷ്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ മധ്യവര്‍ഗക്കാര്‍ക്കിടയില്‍ . പുടിന്റെ കെജിബി പാരമ്പര്യവും അന്താരാഷ്ട്രീയമായി റഷ്യയ്ക്കുണ്ടായിരുന്ന പെരുമ വീണ്ടെടുക്കാനുള്ള ശ്രമങ്ങളുമാണ് ജനങ്ങളെ ആകര്‍ഷിച്ചത്. യെട്സിന്റെ അരാജകഭരണത്തില്‍ തകര്‍ന്ന റഷ്യന്‍ അന്തസ്സ് ഒരു പരിധി വരെ പുടിന്‍ വീണ്ടെടുത്തു. പൊതുമേഖലയെ സംരക്ഷിക്കുന്ന വിധത്തിലുള്ള ഭരണതീരുമാനങ്ങളും ചില നവമുതലാളിമാര്‍ക്കെതിരെ സ്വീകരിച്ച നടപടികളും ലിബറല്‍ ചിന്താഗതിക്കാരെയും പുടിനോട് അടുപ്പിച്ചു. പ്രധാന പ്രതിപക്ഷമായി തുടരുന്ന കമ്യൂണിസ്റ്റ് പാര്‍ടിക്കും പുടിനും വിദേശനയകാര്യങ്ങളില്‍ ഏറെക്കുറെ സമാനമായ നിലപാടാണുള്ളത്. റഷ്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോള്‍ എതിര്‍പ്പില്ലാത്ത സ്വരമാണ് പുടിന്റേത്.

എന്നാല്‍ പ്രസിഡന്റ പദവി മാറിമാറി അനുഭവിക്കാന്‍ വിശ്വസ്തനായ മെദ്വദേവിനെ ചേര്‍ത്ത് പുടിന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇപ്പോള്‍ വലിയൊരു വിഭാഗം ജനങ്ങളില്‍ അതൃപ്തി സൃഷ്ടിക്കുന്നുണ്ട്. റഷ്യയില്‍ അടുത്തുനടക്കാനിരിക്കുന്ന പാര്‍ലമെന്റ്- പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ ഈ വികാരം പ്രതിഫലിക്കും. പുടിന്റെ രാഷ്ട്രീയമുന്നണിക്ക് പുറമെ ഗെന്നഡി സ്യുഗാനോവിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയും ഷിറിനോവ്സ്ക്കിയുടെ വലതുപക്ഷ നാഷണല്‍ ഡെമോക്രാറ്റിക്ക് പാര്‍ടിയുമാണ് മല്‍സരരംഗത്ത്സജീവം. പ്രസിഡന്റ് സ്ഥാനത്തേക്ക് പുടിന്‍ വീണ്ടും എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും പാര്‍ലമെന്റില്‍ പ്രതിപക്ഷ പാര്‍ടികളുടെ പ്രാതിനിധ്യം വര്‍ധിക്കാനാണിട. പ്രത്യേകിച്ച് ഗ്രാമങ്ങളില്‍ പുടിന്റെ പിന്തുണയ്ക്ക് വലിയ ഇടിവ് സംഭവിക്കും. അതിവിപ്ലവ ചിന്തകള്‍ ഉണര്‍ത്തുന്ന തീവ്ര ഇടതുപക്ഷം റഷ്യയില്‍ പല കേന്ദ്രങ്ങളിലും വേരുപിടിക്കുന്നത് ശ്രദ്ധേയമാണ്. സംഘടനാപരമായ കെട്ടുറപ്പില്ലെങ്കിലും മുതലാളിത്ത നയങ്ങള്‍ക്കെതിരെ സജീവമായ ആശയപ്രചാരണം ഈ ഗ്രൂപ്പുകാര്‍ നടത്തുന്നുണ്ട്. എന്നാല്‍ പാശ്ചാത്യരാജ്യങ്ങളില്‍ അടുത്തയിടെ സാമ്പത്തികപ്രതിസന്ധിയെ തുടര്‍ന്ന് രൂപംകൊണ്ട പുത്തന്‍ രാഷ്ട്രീയമുന്നേറ്റങ്ങള്‍ റഷ്യയില്‍ പ്രകടമായിട്ടില്ല. പ്രകൃതിവിഭവങ്ങളുടെ വന്‍ശേഖരത്തിന്റെ പിന്‍ബലത്തില്‍ പ്രതിസന്ധിയെ ഒരു പരിധി വരെ അഭിമുഖീകരിക്കാന്‍ റഷ്യക്ക് കഴിയുന്നുണ്ടെന്നത് തന്നെയാണ് കാരണം.

*
ദേവദത്തന്‍ നായര്‍ (ടൈംസ് ഓഫ് ഇന്ത്യയുടെ മോസ്കോ പ്രതിനിധിയാണ് ലേഖകന്‍ . തിരുവനന്തപുരം കരമന സ്വദേശി. 1988 ല്‍ മോസ്കോവിലെത്തി. ഏഷ്യാനെറ്റ് ലേഖകനായും ബിസിനസ് ഇന്ത്യയുടെ പ്രതിനിധിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. റഷ്യകാരി എലിന ഭാര്യ. മകള്‍ എലിസബത്ത്. ഫോണ്‍ : +79037299830)

ദേശാഭിമാനി വാരാന്തപ്പതിപ്പ് 06 നവംബര്‍ 2011

2 comments:

വര്‍ക്കേഴ്സ് ഫോറം said...

വിപ്ലവസ്മരണകളുയര്‍ത്തി വീണ്ടുമൊരു നവംബര്‍ എത്തുമ്പോള്‍ അസ്വസ്ഥകളാല്‍ പുകയുകയാണ് റഷ്യയിലെ ഗ്രാമീണ മനസ്സ്. നവമുതലാളിത്തത്തിലേക്ക് ചുവടുവെച്ച് ഇരുപത് വര്‍ഷം പിന്നിടുമ്പോള്‍ റഷ്യയിലെ നഗരകാഴ്ചകളില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഗ്രാമങ്ങള്‍ നരച്ച മനസുമായി മരവിച്ചുനില്‍ക്കുകയാണ്. പഴയ സോവിയറ്റ് റഷ്യ ഉറപ്പാക്കിയ അടിസ്ഥാനോപാദികളില്‍ തന്നെ ചുറ്റിതിരിയുകയാണ് ഗ്രാമീണ ജീവിതം. ഉള്ളവരും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിച്ചുവരുമ്പോള്‍ ഭരണകൂടത്തിനെതിരെ അമര്‍ഷം പതഞ്ഞുയരുന്നു. എന്നാല്‍ വിപ്ലവജ്വാലയായി ആളിപടരാനുള്ള ശേഷി പ്രതിഷേധങ്ങള്‍ക്കില്ലതാനും. അറേബ്യയിലെ എണ്ണ രാജാക്കന്‍മാരെ പോലും തോല്‍പ്പിക്കുന്ന ഒട്ടേറെ നവമുതലാളിമാരെ സൃഷ്ടിച്ചുവെന്നതാണ് ബോറിസ് യെട്സിന്റെ കാര്‍മികത്വത്തില്‍ പാശ്ചാത്യശക്തികള്‍ ആസൂത്രണം ചെയ്ത പ്രതിവിപ്ലവത്തിന്റെ നേട്ടം. റഷ്യയിലെ ജനമനസ്സുകളില്‍ ചെറിയൊരു ഇടം പോലും യെട്സിന് ഇന്നില്ല. സോവിയറ്റ് യൂണിയനെ ഇല്ലതാക്കുന്നതിന് അമേരിക്കയ്ക്ക് ഒപ്പം നിന്നുപ്രവര്‍ത്തിച്ച അവസാന സോവിയറ്റ് പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് വിദേശസര്‍വ്വകലാശാലകളിലും മറ്റും ക്ലാസുകളെടുത്ത് സമയം പോക്കുന്നു. റഷ്യയിലെ സാമൂഹിക- രാഷ്ട്രീയ വൃത്തത്തിലെവിടെയും ഗോര്‍ബച്ചേവിനും സ്ഥാനമില്ല.

വിപ്ളവം said...

ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും അമേരിക്കയെ സഹായിക്കുമെന്ന് പ്രചരണം നടത്തി കയ്യടി നേടാന്‍ ശ്രമിച്ച ഇടതു കപട ബു.ജീ.കള്‍ ഇപ്പോള്‍ നിലപാട് മാറ്റിയോ? സ്വന്തം നിലപാടുകള്‍ തെറ്റിപ്പോയെന്ന്,സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്കുശേഷം നാളിതുവരെയും അംഗീകരിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.മനുഷ്യനെ വര്‍ഗ്ഗീകരിച്ച് സാമ്പത്തിക ജീവി മാത്രമായി തരംതാഴ്ത്തി എത്രനാള്‍ പിടിച്ചുനില്ക്കും? റേരും നോവാരും ഒന്നോടിച്ചുനോക്കാനുള്ള സമയംപോലും ഇവര്‍ക്കില്ലത്രേ...