Monday, January 21, 2013

ഒറ്റയാള്‍ പലതായി പകര്‍ന്നാട്ടം

യുദ്ധം വിജയിച്ച പാണ്ഡവരെ അനുഗ്രഹിക്കുന്ന കുന്തിയാണ് അരങ്ങത്ത്. പെട്ടെന്ന് അദൃശ്യമായ ഒരു പക്ഷിയുടെ ചിറകടിയൊച്ച. കുന്തി ഭയചകിതയാകുന്നു. കര്‍ണനെ ഉപേക്ഷിച്ച നാള്‍മുതല്‍ പിന്തുടരുന്നതാണ് ഈ ശബ്ദം, അപശകുനംപോലെ. രാജമാതാവായ കുന്തിക്ക് ദുഃഖവും ഭയവും നിസ്സഹായതയും പറഞ്ഞിറയിക്കാനാകാത്ത മറ്റെന്തൊക്കെയോ വികാരങ്ങളും അനുഭവപ്പെടുന്നു. തിരുവനന്തപുരം ആപ്റ്റിന്റെ (എ പ്ലെയ്സ് ഫോര്‍ തിയറ്റര്‍) "ഏതോ ചിറകടിയൊച്ചകള്‍" എന്ന നാടകത്തിന്റെ ആരംഭമാണിത്. അരങ്ങിന്റെ വിതാനത്തിനുള്ളില്‍ കുന്തിയുടെ അന്തര്‍സംഘര്‍ഷങ്ങളിലേക്ക് മനസ്സിനെയും ശരീരത്തെയും പകര്‍ന്നുവച്ച് കുന്തിക്ക് ജീവന്‍ പകരുന്നത് ശൈലജയാണ്. ശക്തവും വ്യതിരിക്തവുമായ ഏകപാത്രനാടകങ്ങളിലൂടെ ആസ്വാദകരുടെഹൃദയത്തില്‍ ചെറുതല്ലാത്ത ഇരിപ്പിടമുള്ള നാടകപ്രവര്‍ത്തകയാണ് ശൈലജ പി അംബു.

നാടകനടി എന്ന് ഒരിടത്തേക്ക് മാത്രം ചുരുക്കാനാകാത്തതുകൊണ്ട് മനഃപൂര്‍വമാണ് നാടകപ്രവര്‍ത്തക എന്നു പറഞ്ഞത്. കാരണം ശൈലജ നടിയും ഗായികയും നാടകാധ്യാപികയും ആക്ടിവിസ്റ്റുമൊക്കെയാണ്. വൈക്കം മുഹമ്മദ്ബഷീറിന്റെ വിഖ്യാതമായ "ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്" എന്ന നോവലിന് നാടകാവിഷ്കാരം നല്‍കിയാണ് ഏകപാത്രനാടകത്തില്‍ ശൈലജ പുതിയ രംഗസാധ്യതയുടെ പരീക്ഷണത്തിന് തുടക്കമിട്ടത്. നോവലിലെ പ്രധാന കഥാപാത്രമായ കുഞ്ഞുതാച്ചുമ്മയെ നിരവധി വേദികളില്‍ അതുല്യയായ ഈ നാടകകാരി അനശ്വരമാക്കി. പിന്നീട് സജിത മഠത്തിലിന്റെ "മത്സ്യഗന്ധി" എന്ന നാടകം. മത്സ്യത്തൊഴിലാളികളുടെ ജീവിതം പറയുന്ന ഈ നാടകം നിരവധി ഇടങ്ങളില്‍, തെരഞ്ഞെടുപ്പുകാലത്ത് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനും മറ്റ് വേദികളിലും കളിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘത്തിനുവേണ്ടി ഇവര്‍ ഒരുപാട് നാടകങ്ങള്‍ ക്ക് ജീവന്‍ പകര്‍ന്നിട്ടുണ്ട്. തെരുവുനാടകമാണ് ശൈലജയുടെ മറ്റൊരു സങ്കേതം. അതുകൊണ്ടുതന്നെ ഇവരുടെ മിക്ക നാടകങ്ങളും അരങ്ങേറിയത്(?) ജനങ്ങള്‍ക്കിടയിലാണ്. കൃത്യമായ വേദിയില്‍ കളിക്കുമ്പോഴും തെരുവിലെ ജനക്കൂട്ടത്തിനോടെന്നപോലെ ഇവര്‍ കഥാപാത്രമായും അല്ലാതെയും കാണികളോട് സംവദിക്കാറുണ്ട്. ചിന്നത്തുറയില്‍ കടപ്പുറത്ത് മത്സ്യതൊഴിലാളികള്‍ക്കിടയില്‍ "മത്സ്യഗന്ധി" കളിച്ചപ്പോള്‍ ആദ്യം അകന്നിരുന്ന സ്ത്രീകളടക്കമുള്ളവര്‍ അടുത്തടുത്ത് വന്നതായും ഒടുവില്‍ നാടകത്തിന്റെ അവസാനം ഒരു വര്‍ത്തമാനം പോലെ വന്നുകൂടിയതായുമുള്ള അനുഭവം ശൈലജ ഓര്‍ക്കുന്നു. കാണാനെത്തുന്നവര്‍ നല്‍കുന്ന ഈ ഐക്യം വല്ലാത്ത ഊര്‍ജമാണ് നല്‍കുന്നതെന്ന് ഇവര്‍ പറയുന്നു. അങ്ങനെ അനേകം ഓര്‍മകള്‍. "ഏതോ ചിറകടിയൊച്ചകള്‍" അടുത്ത ദിവസം ഡല്‍ഹിയില്‍ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ ഭാരത് രംഗമഹോത്സവത്തില്‍ കഴിഞ്ഞദിവസം അവതരിപ്പിച്ചു.കേരളത്തില്‍നിന്നുള്ള ഏക നാടകമായിരുന്നു ഇത്. പ്രൊഫ. ജി ശങ്കരപ്പിള്ളയുടേതാണ് നാടകം. സാം ജോര്‍ജ് ആണ് സംവിധാനം ചെയ്തത്. കരകുളത്തെ കലാഗ്രാമം കേന്ദ്രമാക്കിയാണ് ശൈലജയുടെയും ആപ്റ്റിന്റെയും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നത്. കലാഗ്രാമത്തില്‍ നാടകത്തില്‍ താല്‍പ്പര്യമുള്ള കുട്ടികള്‍ക്ക് അരങ്ങിന്റെ വ്യാകരണങ്ങളും വ്യാകരണത്തെറ്റുകളും ഇവര്‍ പകര്‍ന്നുകൊടുക്കുന്നുണ്ട്. സംഗീതത്തില്‍ ബിരുദമുള്ള, നല്ല ഗായികയായ ഇവര്‍ നാടന്‍പാട്ടിലും സ്വന്തം ഇടം ഉണ്ടാക്കിയിട്ടുണ്ട്. നല്ല നാടകം കാണാന്‍ എന്നും ആളുണ്ടാകുമെന്ന പക്ഷക്കാരിയാണ് ഇവര്‍. ഉപാധികളില്ലാത്ത സൗഹൃദങ്ങള്‍ ഉണ്ടായതും മനസ്സില്‍ എന്നും മനുഷ്യത്വം സൂക്ഷിക്കാന്‍ കഴിയുന്നതുമാണ് നാടകം തനിക്കുതന്ന നേട്ടമെന്ന് ശൈലജ പറയുന്നു.

കേരളത്തിലെ മാനസികാരോഗ്യകേന്ദ്രങ്ങളില്‍ രോഗികള്‍ക്കുവേണ്ടി ഒരു നാടകയാത്ര സംഘടിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം. തിരുവനന്തപുരത്ത് കരകുളം ഏണിക്കരയിലെ ശൈലജയുടെ വീടും ഒരു നാടകവീടാണ്. ജീവിതത്തില്‍ ഇവര്‍ക്കൊപ്പം അരങ്ങ് പങ്കിടുന്ന കിഷോര്‍ നാടക സഹയാത്രികനാണ്. റെയില്‍വേയില്‍ പാന്‍ട്രി കാര്‍ മാനേജരായ കിഷോറാണ് നാടകത്തിന് സംഗീതം പകരുന്നത്. അഞ്ചുവയസ്സുകാരിയായ മകള്‍ അലമേലു അമ്മയുടെ നാടകങ്ങളെ "വിമര്‍ശിച്ച്" തുടങ്ങിയത്രെ. കിഷോറിന്റെ അമ്മ രാധാമണി വലിയ പ്രോത്സാഹനമാണ് നല്‍കുന്നതെന്ന് ശൈലജ. കൊല്ലം പുനലൂരുകാരിയായ ഈ നാടകപ്രതിഭയുടെ അച്ഛന്‍ അംബുജാക്ഷനും അമ്മ ചെല്ലമ്മാളും മകള്‍ക്ക് പ്രോത്സാഹനമല്ലാതെ തടസ്സമായിട്ടില്ല. അനുജത്തി സ്മിതയും നാടകപ്രവര്‍ത്തകതന്നെ.

*
ടി ആര്‍ ശ്രീഹര്‍ഷന്‍ ദേശാഭിമാനി വാരാ‍ന്തപ്പതിപ്പ് 20 ജനുവരി 2013

No comments: