Saturday, January 19, 2013

സ. ബാലാനന്ദനെ ഓര്‍മിക്കുമ്പോള്‍

കമ്യൂണിസ്റ്റ് പാര്‍ടിയും തൊഴിലാളിവര്‍ഗ പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതില്‍ നിസ്തുലമായ പങ്കുവഹിച്ച സഖാവ് ഇ ബാലാനന്ദന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് നാലുവര്‍ഷം പൂര്‍ത്തിയാവുകയാണ്. മാര്‍ക്സിസം- ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ ലോകചലനങ്ങളെ സമീപിക്കുന്നതിലും വിശദീകരിക്കുന്നതിലും അസാധാരണ ശേഷി പ്രകടിപ്പിച്ച് ഏവരുടെയും ആദരം നേടിയ ബാലാനന്ദന്‍ തൊഴിലാളിവര്‍ഗത്തിന്റെ പ്രിയനേതാവ് എന്ന നിലയില്‍ രാജ്യത്താകെ അംഗീകാരം നേടി. കാര്യങ്ങള്‍ നന്നായി പഠിച്ച് വ്യത്യസ്തമായ അവതരണശൈലിയിലൂടെ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗം സ്റ്റഡി ക്ലാസെന്നപോലെയാണ് തൊഴിലാളികള്‍ സ്വീകരിച്ചത്. ഔപചാരികവിദ്യാഭ്യാസം ഏറെയൊന്നും അദ്ദേഹത്തിന് ലഭിച്ചില്ല. ജീവിതത്തിന്റെ പാഠശാലയിലായിരുന്നു ബാലാനന്ദന്റെ വിദ്യാഭ്യാസം.

ദുരിതങ്ങളുടെ നടുവിലായിരുന്നു ബാല്യകാലം. ബാല്യത്തിലേ ചെറിയ തൊഴിലുകളില്‍ ഏര്‍പ്പെട്ടാണ് ജീവിതം മുന്നോട്ടുനയിച്ചത്. 1941ല്‍ ഏലൂരിലെ അലുമിനിയം കമ്പനിയില്‍ ജീവനക്കാരനായി. തൊഴിലാളിപ്രസ്ഥാനത്തിന്റെ ബാലപാഠങ്ങള്‍ അവിടെവച്ചാണ് സ്വായത്തമാക്കിയത്. അലുമിനിയം ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്റെ രൂപീകരണത്തില്‍ പങ്കുവഹിച്ച അദ്ദേഹം അതിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയായി. അന്ന് തിരുവിതാംകൂറില്‍ രജിസ്റ്റര്‍ചെയ്ത ആറാമത്തെ യൂണിയനായിരുന്നു അത്. പുന്നപ്ര-വയലാര്‍ സമരത്തെതുടര്‍ന്ന് കമ്പനിയില്‍നിന്ന് പുറത്താക്കപ്പെട്ട ബാലാനന്ദന്‍ പിന്നീട് പൂര്‍ണസമയ പാര്‍ടിപ്രവര്‍ത്തകനായി.

1943ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ ആലുവ സെല്ലില്‍ അംഗമായി. കേരളത്തില്‍ സിപിഐ എം രൂപംകൊണ്ടപ്പോള്‍ സംസ്ഥാന കമ്മിറ്റി അംഗമായും സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായും പ്രവര്‍ത്തിച്ചു. 1972ല്‍ സിപിഐ എമ്മിന്റെ ഒമ്പതാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1978ലെ 10-ാം പാര്‍ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 27 വര്‍ഷം പിബി അംഗം എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. 1970ല്‍ സിഐടിയു രൂപംകൊണ്ടപ്പോള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി. തുടര്‍ന്ന് അഖിലേന്ത്യാതലത്തില്‍ ട്രഷററായും പ്രവര്‍ത്തിച്ചു. 1990ല്‍ സിഐടിയുവിന്റെ അഖിലേന്ത്യാ പ്രസിഡന്റായി. 2002വരെ ആ സ്ഥാനത്ത് തുടര്‍ന്നു. സിഐടിയുവിനെ അഖിലേന്ത്യാതലത്തില്‍ ശ്രദ്ധേയമായ പ്രസ്ഥാനമാക്കി മാറ്റുന്നതില്‍ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്. ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരായി ഇന്ത്യന്‍ തൊഴിലാളിവര്‍ഗം നടത്തിയ ഉജ്വലമായ പ്രതിരോധങ്ങളില്‍ നേതൃപരമായ പങ്കാണ് ബാലാനന്ദന്‍ നിര്‍വഹിച്ചത്. മാര്‍ക്സിസ്റ്റ് സംവാദത്തിന്റെ എഡിറ്റര്‍ എന്ന നിലയിലും സഖാവ് പ്രവര്‍ത്തിച്ചു.

അഞ്ചുവര്‍ഷം ജയില്‍വാസവും നാലരവര്‍ഷം ഒളിവുജീവിതവും നയിച്ച ബാലാനന്ദന്‍ നിരവധി തവണ പൊലീസ് മര്‍ദനത്തിന് ഇരയായി. ഒരുതവണ ലോക്സഭയിലേക്കും രണ്ടു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ എമ്മിന്റെ രാജ്യസഭാകക്ഷി നേതാവായും പ്രവര്‍ത്തിച്ചു. രണ്ടുതവണ കേരള നിയമസഭയില്‍ അംഗമായി. പാര്‍ടി സഖാക്കളോടും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരോടും വാത്സല്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം. നര്‍മവും അടുപ്പവും കലര്‍ന്ന സംസാരം പരിചയപ്പെട്ട ആര്‍ക്കും മറക്കാനാവുന്നതല്ല. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ പോരാട്ടങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തോടെ നിലയുറപ്പിച്ച ബാലാനന്ദന്‍ പ്രസ്ഥാനത്തിന് നല്‍കിയ സംഭാവന ചരിത്രത്തില്‍ എന്നും നിലനില്‍ക്കുന്നതാണ്. സ. ബാലാനന്ദന്റെ സ്മരണ പുതുക്കുന്ന ഈ വേളയില്‍, ലോകത്താകെ നിസ്വവര്‍ഗത്തിന്റെ പോരാട്ടചിത്രമാണ് നമുക്ക് കാണാനാവുക.

ആഗോളവല്‍ക്കരണനയങ്ങള്‍ വിനാശകരമായി ജനജീവിതത്തെ ബാധിച്ചിരിക്കുന്നു. 2007- 2008 ല്‍ ആരംഭിച്ച ആഗോള ധനപ്രതിസന്ധി എല്ലാ പരിഹാരമാര്‍ഗങ്ങളെയും ഉത്തേജക പദ്ധതികളെയും അപ്രസക്തമാക്കി കൂടുതല്‍ സങ്കീര്‍ണമായും ശക്തിയായും തുടരുന്നു. യുക്തമായ പരിഹാര നടപടികള്‍ കണ്ടെത്താനാവാതെ മുതലാളിത്തത്തിന്റെ നിര്‍മാതാക്കള്‍ ഉഴലുന്നു. മുതലാളിത്ത രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ ഭീമമായ കടപ്രതിസന്ധിയിലാണ്. കടമെടുത്തും നോട്ട് അടിച്ചും സമാഹരിക്കുന്ന പണം സ്വകാര്യമേഖലയിലെ വന്‍കിടസ്ഥാപനങ്ങള്‍ക്ക് താല്‍ക്കാലികാശ്വാസമേകിയെങ്കിലും സര്‍ക്കാരുകള്‍ കടക്കെണിയിലായി. തൊഴിലില്ലായ്മ പടര്‍ന്നുപിടിക്കുന്നു, തൊഴില്‍രഹിതരുടെ എണ്ണം അതിവേഗം വര്‍ധിക്കുന്നു, കൂലിയും സേവന വ്യവസ്ഥകളും തകരുന്നു. ജനങ്ങള്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്കും പാപ്പരീകരണത്തിലേക്കുമാണ് പതിക്കുന്നത്. പ്രതിസന്ധി അതിജീവിക്കാനുള്ള ശ്രമങ്ങളും ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കുന്നതാണ്. വിദ്യാഭ്യാസവും പൊതുജനാരോഗ്യപാലനവും പെന്‍ഷനും പിഎഫുമടക്കമുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ തകര്‍ത്ത് പണമുണ്ടാക്കാനാണ് സര്‍ക്കാരുകളുടെ ശ്രമം. ജനങ്ങളെയല്ല, സ്വകാര്യമേഖലയുടെയും ധനമൂലധനശക്തികളുടെയും വിദേശ- നാടന്‍ കുത്തകകളുടെയും താല്‍പ്പര്യങ്ങളെയാണ് അവര്‍ സംരക്ഷിക്കുന്നത്. പണപ്പെരുപ്പവും വിലവര്‍ധനയും കടുക്കുന്നത് അതുകൊണ്ടുതന്നെ.

സേവനരംഗങ്ങളില്‍ നിന്നെല്ലാം സര്‍ക്കാര്‍ മാറിനില്‍ക്കണമെന്നാണ് ആഗോളമൂലധനശക്തികളുടെ ഇംഗിതം. അതിനുസൃതമായാണ് നയങ്ങളും നിയമങ്ങളും രൂപീകരിക്കപ്പെടുന്നത്. ജീവിതം വഴിമുട്ടിയ ജനവിഭാഗങ്ങള്‍ ചൂഷകവര്‍ഗങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ ലോകമാകെ വ്യാപിപ്പിക്കുന്നു. ആ പോരാട്ടങ്ങളില്‍ പുതിയ വിഭാഗങ്ങള്‍ അണിചേരുന്നു. ലോകമുതലാളിത്തത്തിന്റെ തലസ്ഥാനമെന്നവകാശപ്പെടുന്ന അമേരിക്കയിലെ വാള്‍സ്ട്രീറ്റ് കുത്തിയിരിപ്പുമുതല്‍ യൂറോപ്പിലെ തൊഴിലാളികള്‍ നടത്തിയ ഐതിഹാസിക പണിമുടക്കുവരെ ഇതിന്റെ ഫലമാണ്. ഇന്ത്യ ഭരിക്കുന്ന യുപിഎ സര്‍ക്കാര്‍, ദുരിതവാഹിയായ നവഉദാരവല്‍ക്കരണ നയങ്ങളില്‍നിന്ന് തെല്ലും വേറിട്ടുനില്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. എല്ലാ അവകാശവാദങ്ങളും തകര്‍ത്ത് ഇവിടെ വളര്‍ച്ചനിരക്ക് കുറഞ്ഞുവരികയാണ്. കാര്‍ഷിക- വ്യവസായ മേഖലകളിലെ പ്രതിസന്ധി അതിരൂക്ഷമാണ്. രൂപയുടെ മൂല്യത്തകര്‍ച്ച പൊതുമേഖലാ ബാങ്കുകളെയും ബാധിച്ചു. വിലക്കയറ്റം സമാനതകളില്ലാത്ത നിലവാരത്തിലെത്തി. എന്നിട്ടും, ഏറ്റവുമൊടുവില്‍ ഡീസല്‍ വിലനിയന്ത്രണം എടുത്തുകളഞ്ഞ്, സര്‍വവ്യാപിയായ വിലക്കയറ്റത്തിന്റെ കൊടുങ്കാറ്റഴിച്ചുവിടാനാണ് യുപിഎ സര്‍ക്കാര്‍ തയ്യാറായത്. ഓരോ മാസവും വില വര്‍ധിപ്പിച്ച് ഡീസലിന്റെ സബ്സിഡി പരിപൂര്‍ണമായി ഒഴിവാക്കാനുള്ള പദ്ധതി ആരംഭിച്ചിരിക്കുന്നു. ഡീസല്‍വില ഒരു പൈസ വര്‍ധിക്കുന്നതുപോലും ജനജീവിതത്തിന്റെ നാനാതലത്തിലും പ്രത്യാഘാതമുണ്ടാക്കുമെന്നിരിക്കെ, അനിര്‍വചനീയമായ ദുരിതത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്നര്‍ഥം. ലോകത്ത് എന്ത് നടക്കുന്നു എന്ന് ശ്രദ്ധിച്ച് നയം രൂപീകരിക്കാനല്ല, ചൂഷക വര്‍ഗ താല്‍പ്പര്യങ്ങള്‍ക്കൊപ്പിച്ച് നയങ്ങളുണ്ടാക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തിന്റെ സ്വാശ്രയത്വവും പരമാധികാരവും സംരക്ഷിക്കുന്നതിന് അടിസ്ഥാനമായി നില്‍ക്കേണ്ട പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ക്കുന്നതടക്കമുള്ള തൊഴിലാളിദ്രോഹ നടപടികള്‍ അതിന്റെ ഭാഗമാണ്.

കാര്‍ഷിക മേഖലയില്‍ കര്‍ഷക ആത്മഹത്യ തുടരുകയാണ്. അത് ഇല്ലാതാക്കാനുള്ള ശ്രമങ്ങളില്ല. പകരം കോര്‍പറേറ്റ് ശക്തികള്‍ക്കായി വാതിലുകള്‍ തുറന്നിടുന്നു. ധനമൂലധനത്തിന് കടന്നുവരുന്നതിനായി രാജ്യത്തിന്റെയും ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ അപകടപ്പെടുത്തുന്നു. രാജ്യത്തെ തകര്‍ക്കുന്ന ഇത്തരം നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം അഭൂതപൂര്‍വമായ ആവേശത്തോടെ മുന്നോട്ടുവരികയാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ യോജിപ്പിന്റെ അന്തരീക്ഷം ട്രേഡ്യൂണിയന്‍ രംഗത്ത് വികസിച്ചുവന്നു. ഐഎന്‍ടിയുസി, ബിഎംഎസ്, സിഐടിയു, എഐടിയുസി ഉള്‍പ്പെടെ എല്ലാ കേന്ദ്ര ട്രേഡ് യൂണിയനുകളും നവലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ തോളോട് തോള്‍ ചേര്‍ന്ന് അണിനിരക്കുകയാണ്. ഫെബ്രുവരി 20, 21 ദിവസങ്ങളില്‍ നടക്കുന്ന ദ്വിദിന പണിമുടക്ക് ആ ഐക്യത്തിന്റെ കരുത്ത് തെളിയിക്കുന്നതാകും. കേരളത്തില്‍, കേന്ദ്ര യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ അതേപടി നടപ്പാക്കുകയാണ് യുഡിഎഫ് ഭരണം. കേരളം ഇന്നുവരെ നേടിയതെല്ലാം തകര്‍ക്കുന്നതിന് ശ്രമങ്ങളുണ്ടാകുന്നു. ഭൂപരിഷ്കരണം അട്ടിമറിക്കുകയും സാമൂഹ്യസുരക്ഷാ പദ്ധതികള്‍ ഒന്നിനു പുറകെ ഒന്നായി ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതിനെതിരെ ജനങ്ങള്‍ക്ക് നിരന്തരം സമരംചെയ്യേണ്ടിവരുന്നു. പൊതുവിതരണ മേഖലയെ തഴഞ്ഞതുമൂലം വിലക്കയറ്റം സംസ്ഥാനത്ത് ഏറെ രൂക്ഷമായി.

ക്രമസമാധാനത്തകര്‍ച്ചയും മാഫിയാവാഴ്ചയും ജനങ്ങളെ അസ്വസ്ഥരാക്കുന്നു. ജാതി-മത ശക്തികളെ പ്രോത്സാഹിപ്പിച്ച് കേരളത്തിന്റെ ഉജ്വലമായ മതനിരപേക്ഷതാ സംസ്കാരവും യുഡിഎഫ് സര്‍ക്കാര്‍ അപകടപ്പെടുത്തുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍, തൊഴിലാളിവര്‍ഗത്തിന്റെ പ്രിയനേതാവായ സഖാവ് ബാലാനന്ദനെ സ്മരിക്കുമ്പോള്‍, അധ്വാനിക്കുന്ന വര്‍ഗത്തിന്റെ പോരാട്ട പതാക കൂടുതല്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള പ്രതിജ്ഞകൂടിയാണ് പുതുക്കപ്പെടുന്നത്. ആഗോളവല്‍ക്കരണനയങ്ങള്‍ ജനങ്ങള്‍ക്കുമേല്‍ ദുരിതം വിതയ്ക്കുമ്പോള്‍ അതിനെതിരായ പോരാട്ടത്തില്‍ ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തെ സജ്ജമാക്കുന്നതില്‍ നിര്‍ണായക പങ്കാണ് ബാലാനന്ദന്‍ നിര്‍വഹിച്ചത്. ഈ പോരാട്ടം കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഖാവിന്റെ സ്മരണ നമുക്ക് കരുത്തുപകരും.

*
പിണറായി വിജയന്‍ ദേശാഭിമാനി 19 ജനുവരി 2013

No comments: