Thursday, January 10, 2013

ചില ചവറുചിന്തകള്‍

കഴിഞ്ഞ ദിവസം ഒരു അമേരിക്കന്‍ റേഡിയോക്ക് വേണ്ടി പണിയെടുക്കുന്ന  രണ്ടു മാധ്യമ പ്രവര്‍ത്തകരെ കാണാനിടയായി.. ഇന്ത്യന്‍ വംശജയായ ഒരു യുവതിയും ഒരു സായിപ്പും. അവരുടെ ആദ്യത്തെ ചോദ്യം തന്നെ തിരുവനന്തപുരം നഗരത്തിലെ മാലിന്യങ്ങള്‍ വിളപ്പില്‍ശാല എന്ന ഗ്രാമത്തില്‍ കൊണ്ടുതള്ളുന്നതിന്റെ അധാര്‍മികതയെപ്പറ്റി ആയിരുന്നു. സത്യം പറഞ്ഞാല്‍ സംഗതി ശരിയാണെങ്കിലും സായിപ്പിന്റെ ചോദ്യം എനിക്ക് പിടിച്ചില്ല. ഞാനൊരു മറുചോദ്യം കൊണ്ടാണ് അതിനെ നേരിട്ടത്: 'ന്യൂയോര്‍ക്ക് നഗരത്തിലെ മാലിന്യങ്ങള്‍ എന്താണ് ചെയ്യുന്നത്?' അത് പണ്ട് ബാര്‍ജുകളില്‍ കയറ്റി കടലില്‍ കൊണ്ടുപോയി തള്ളുകയായിരുന്നു എന്നും ഇപ്പോള്‍ ട്രക്കുകളില്‍ കയറ്റി നൂറുകണക്കിന് കിലോമീറ്റര്‍ ദൂരെ, അയല്‍ സംസ്ഥാനങ്ങളിലുള്ള ലാന്‍ഡ് ഫില്‍ സൈറ്റുകളിലേക്ക് അയക്കുകയാണെന്നും ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ന്യൂയോര്‍ക്ക് മാത്രമല്ല ലോകത്തുള്ള മിക്ക നഗരങ്ങളുടെയും അവസ്ഥ ഇതാണ്. ഒഴിഞ്ഞ സ്ഥലത്ത് കുഴിച്ചുമൂടുക എന്ന 'ലാന്‍ഡ് ഫില്‍' സംവിധാനം തന്നെയാണ് മിക്കയിടത്തും മുഖ്യ ചവറുസംസ്‌കരണരീതി. അതിനു പറ്റിയ സ്ഥലങ്ങള്‍, സ്വാഭാവികമായും നഗരത്തില്‍ കാണില്ല. അതിനാല്‍ ചുറ്റുപാടുമുള്ള വെളിസ്ഥലങ്ങളെ ആശ്രയിക്കുകയെ  നിര്‍വാഹമുള്ളു. കേരളമൊഴികെയുള്ള മിക്ക സ്ഥലങ്ങളിലും ആള്‍താമസം ഇല്ലാത്ത ഒഴിഞ്ഞയിടങ്ങള്‍ ധാരാളമുണ്ട് എന്നതാണ് വ്യത്യാസം. ഡല്‍ഹിയില്‍ പോലും ദിമാര്‍പൂര്‍ എന്ന വില്ലേജിലാണ് ചവര്‍ ലാന്‍ഡ് ഫില്‍ എന്ന പേരില്‍ കുന്നുകൂട്ടിയിട്ടിരിക്കുന്നത്. അടുത്തെങ്ങും ആള്‍താമാസമില്ല എന്നത് അവരുടെ ഭാഗ്യം. വെറുതെ ചവറു കൂട്ടിയിടുന്നതിനു പകരം അതില്‍ നിന്ന് ഒലിച്ചിറങ്ങുന്ന മലിനജലം അടിവെള്ളത്തില്‍ കലരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുകയും മുകളില്‍ മണ്ണിട്ട് മൂടുകയും  ചെയ്താല്‍ അതിനെ 'സാനിട്ടറി ലാന്‍ഡ് ഫില്‍' എന്ന് വിളിക്കാം. അപ്പോഴും ആള്‍താമസം കുറഞ്ഞ, ഒഴിഞ്ഞ സ്ഥലം കൂടിയേ തീരൂ.

ജൈവമാലിന്യങ്ങളെ വളമാക്കി മാറ്റുന്ന കമ്പോസ്റ്റിങ്  ആണ് ഇതിനെക്കാള്‍  'സംസ്‌കൃതമായ' രീതി. വാസ്തവത്തില്‍, തിരുവനന്തപുരം ഉള്‍പ്പെടെ കേരളത്തിലെ പല മുനിസിപ്പാലിറ്റികളിലും കമ്പോസ്റ്റിങ്ങ് രീതി കുറെ നാള്‍ മുന്‍പ് വരെ നിലനിന്നിരുന്നു. മിക്ക മുനിസിപ്പാലിറ്റികളിലും  പണ്ട് തോട്ടികള്‍ വീടുകളില്‍ നിന്ന് പാട്ടവണ്ടികളില്‍ മലം കൊണ്ടുപോകുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. അതും ചവറും ചേര്‍ത്തു കമ്പോസ്റ്റ് ഉണ്ടാക്കുന്നതില്‍ വിദഗ്ധരും അവര്‍ തന്നെയായിരുന്നു. മനുഷ്യര്‍ മലം ചുമക്കുന്ന രീതി ഉപേക്ഷിക്കപ്പെട്ടതോടെ, മിക്ക മുനിസിപ്പാലിറ്റികളിലും കമ്പോസ്റ്റ് ഉണ്ടാക്കുന്നതും നിന്നുപോയി.  പകരം ചവറു വെറുതെ കുന്നുകൂട്ടി ഇടുന്ന പതിവു വന്നു. അതായത്  പ്രാകൃതമായ ലാന്‍ഡ് ഫില്‍ ! തിരുവനന്തപുരത്ത് വലിയതുറയിലെ സീവേജ് ഫാമില്‍ മനുഷ്യവിസര്‍ജ്യവുമായി കലര്‍ത്തിയാണ് കമ്പോസ്റ്റിംഗ് നടത്തിയിരുന്നത്. ഇവിടെ സ്യുവേറെജ്  സംവിധാനം ഉണ്ടായിരുന്നതുകൊണ്ട് കംമ്പോസ്റ്റിംഗ് തുടര്‍ന്നുപോന്നു. അടുത്തുള്ള വിമാനത്താവളത്തില്‍ പക്ഷിശല്യത്തിനു കാരണമാകുന്നു എന്ന പരാതി ഉണ്ടായപ്പോഴാണ് നഗരത്തിലെ ചവറ് സീവേജ് ഫാമിലേക്ക് കൊണ്ടുപോകുന്നത് അവസാനിപ്പിക്കേണ്ടി വന്നത്. ബദല്‍ സംവിധാനത്തിന് വേണ്ടിയുള്ള അന്വേഷണമാണ് ഒടുവില്‍ വിളപ്പില്‍ശാലയില്‍ എത്തിയത്.

മുന്‍പ് കമ്പോസ്റ്റ് ചെയ്തിരുന്നതും ഇപ്പോള്‍ ചെയ്യാന്‍ ശ്രമിക്കുന്നതും എല്ലാം താരതമ്യേന ആള്‍താമസം കുറഞ്ഞ പ്രദേശത്തു തന്നെയാണ്. പക്ഷെ, കേരളത്തിലെ സാഹചര്യത്തില്‍  കുറഞ്ഞ ആള്‍താമസം എന്നതുപോലും മറ്റു സംസ്ഥാനങ്ങളെ   അപേക്ഷിച്ച് കൂടുതല്‍ ആണല്ലോ. എന്നുതന്നെയല്ല,  പണ്ടത്തെതില്‍ നിന്ന് വിഭിന്നമായി ഇന്നത്തെക്കാലത്ത് ജനങ്ങള്‍ കൂടുതല്‍ ഉണര്‍വോടെ ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നുമുണ്ട്. നഗരത്തിന്റെ മാലിന്യങ്ങള്‍ ഗ്രാമത്തില്‍ കൊണ്ടുതള്ളുന്നു എന്ന ആക്ഷേപത്തില്‍ വാസ്തവത്തില്‍ കഴമ്പില്ല. നഗരത്തിലായാലും ഗ്രാമത്തിലായാലും ചുറ്റുപാടുമുള്ളവര്‍ക്ക് ശല്യമാകാത്ത വിധത്തില്‍ സംസ്‌കരിക്കുക എന്നതാണ് പ്രധാനം. ഇന്നത്തെ കേരളത്തില്‍ ഗ്രാമനഗര വ്യത്യാസം കേവലം സാങ്കല്‍പികം മാത്രമാണ്. ഇന്ന് പഞ്ചായത്ത് ആയിട്ടുള്ള പ്രദേശം നാളെ നഗരത്തോട് ചേര്‍ത്തു എന്നുവരാം. നഗരത്തിലെ മാലിന്യങ്ങള്‍ അവിടെ  താമസിക്കുന്നവരുടെ മാത്രം സൃഷ്ടിയുമല്ലല്ലോ. നഗരപ്രാന്തങ്ങളില്‍ നിന്ന് ദിവസവും രാവിലെ എത്രയെത്ര സ്‌കൂട്ടറുകളും ബസുകളുമാണ് നഗരത്തിലേക്ക് പ്രവഹിക്കുന്നത്. ഇവര്‍ക്കൊക്കെ ജീവനോപാധി കൊടുക്കുന്നത് നഗരമല്ലെ?  നഗരത്തിലെ  കടകമ്പോളങ്ങള്‍ ഇവരും ഉപയോഗിക്കുന്നില്ലേ? അവരും നഗരത്തിലെ  മാലിന്യം പെരുപ്പിക്കുന്നതില്‍ കുറെയെങ്കിലും പങ്കു വഹിക്കുന്നില്ലേ? നഗരങ്ങള്‍ക്കും ഗ്രാമങ്ങള്‍ക്കും പരസ്പരം ആശ്രയിക്കാതെ നിലനില്‍ക്കാനാവില്ല. ആ സാഹചര്യത്തില്‍ മാലിന്യ പ്രശ്‌നത്തെ നഗരഗ്രാമ സംഘര്‍ഷത്തിനു ഹേതുവാക്കുന്നത് നിരുത്തരവാദപരവും മനപ്പൂര്‍വം കുഴപ്പമുണ്ടാക്കാനുമാണ്. അതിനു പകരം എവിടെയാണെങ്കിലും മാലിന്യസംസ്‌കരണം പരിസരവാസികള്‍ക്ക് പ്രശ്‌നമുണ്ടാക്കാത്ത തരത്തില്‍ ആകണം എന്നല്ലേ ഉറപ്പു വരുത്തേണ്ടത് ? വിളപ്പില്‍ശാലയിലും  ഞെളിയന്‍ പറമ്പിലും ലാലൂരിലും ബ്രഹ്മപുരത്തും എല്ലാം സംഭവിച്ചത് നിര്‍വഹണത്തിലെ പോരായ്കകളാണ്. സാങ്കേതിക വിദ്യയുടെ തകരാറല്ല. 

കേരളത്തിലെ നഗരമാലിന്യങ്ങളുടെ ചേരുവയും സ്വഭാവവും നോക്കിയാല്‍ അതില്‍ ജൈവമാലിന്യങ്ങളാണ് കൂടുതല്‍. ഈര്‍പ്പവും കൂടുതലാണ്. വിദഗ്ധരെല്ലാം പറയുന്നത് നമുക്ക് അനുയോജ്യമായ സാങ്കേതികവിദ്യ കമ്പോസ്റ്റിങ്ങ് തന്നെയാണ് എന്നാണ്. പക്ഷെ, അത്  ഇപ്പോള്‍ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി, മെച്ചപ്പെട്ട രീതിയില്‍ ചെയ്യാന്‍ കഴിയും. കൂനകളുടെ ഉയരവും വീതിയും കുറയ്ക്കണം എങ്കിലെ വായുസഞ്ചാരം വേണ്ടത്ര ഉണ്ടാവൂ.  അവയില്‍ നിന്ന് ഒലിച്ചുവരുന്ന മലിനജലം ശുദ്ധീകരിക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കണം. വായുസമ്പര്‍ക്കം പോരെങ്കില്‍ കൃത്രിമമായി വായു കടത്തിവിടുന്നതിനുള്ള സംവിധാനങ്ങളും ചെയ്യാറുണ്ട്. നാറ്റം പൂര്‍ണമായി ഒഴിവാക്കുന്നതിനു സംസ്‌കരണശാല പൂര്‍ണമായി അടച്ചുകെട്ടി അതില്‍ നിന്നുള്ള ദുര്‍ഗന്ധം വമിക്കുന്ന വായു, ജൈവ അരിപ്പകളില്‍ കൂടി കടത്തിവിട്ട് ശുദ്ധീകരിക്കുന്ന രീതിയും ഉണ്ട്. ഇതെല്ലാം വേണ്ടവിധത്തില്‍ ചെയ്യാനുള്ള ആള്‍ശേഷിയും വൈദഗ്ധ്യവും നഗരാധികൃതര്‍ക്ക് ഇല്ലെങ്കില്‍ അതുള്ള എജന്‍സികളെ ആ ചുമതല ഏല്‍പിക്കുന്നതിലും തെറ്റില്ല. ആ ഏജന്‍സി ഇതെല്ലാം വേണ്ടവിധത്തില്‍ ചെയ്യുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്നതിന് മതിയായ മോണിട്ടറിങ്ങ്  സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം എന്നേയുള്ളൂ. അതിനുള്ള സമിതിയില്‍ തദ്ദേശവാസികളുടെ പ്രതിനിധികളും ഉണ്ടാകണം.

ഇപ്രകാരമുള്ള കേന്ദ്രീകൃത സംസ്‌കരണം തന്നെ ആവശ്യമില്ലെന്നും പകരം വികേന്ദ്രീകൃതമായി എല്ലാം ചെയ്യാമെന്നും ഉള്ള ഒരു വാദം ഉണ്ട്. മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുക എന്നതാണ് ലക്ഷ്യം. സാധിക്കുമെങ്കില്‍ അതാണ് ഏറ്റവും നല്ലത് എന്നതില്‍ സംശയമില്ല. തീര്‍ച്ചയായും അത് മാലിന്യ സംസ്‌കരണത്തില്‍ മാലിന്യങ്ങള്‍ സൃഷ്ടിക്കുന്നവരുടെ ഉത്തരവാദിത്തവും പങ്കാളിത്തവും ഉറപ്പുവരുത്തും. പക്ഷെ, അത് എത്രത്തോളം പ്രായോഗികമാണ് ? നാലോ അഞ്ചോ സെന്റു സ്ഥലത്ത് വീടുവച്ചവര്‍ക്ക് പോലും സ്വന്തം സ്ഥലത്ത് ഒരു ചെറു കമ്പോസ്റ്റ് കൂനയോ, പൈപ്പ് കമ്പോസ്റ്റ് സംവിധാനമോ, വെര്‍മി കമ്പൊസ്റ്റിങ്ങൊ, ബയോഗ്യാസ് പ്ലാന്റോ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഫഌറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് കൂട്ടായി ഇത്തരം സംവിധാനങ്ങള്‍ ഒരുക്കാം. പക്ഷെ ഏതൊരു നഗരത്തിലും ഇതിനൊന്നിനും സൗകര്യമില്ലാത്ത കുറേ  വീടുകള്‍ ഉണ്ടാകാം. അതുപോലെ, തെരുവ് തൂക്കുമ്പോള്‍ ശേഖരിക്കപ്പെടുന്ന ചവറുകളും പൊതുവായി  സംസ്‌കരിക്കേണ്ടതുണ്ട്. അതിനായി നഗരത്തില്‍ പലയിടങ്ങളിലായി ചെറിയ കമ്പോസ്റ്റിങ്ങ് യാര്‍ഡുകള്‍ സ്ഥാപിക്കുന്നത് പ്രായോഗികമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ചന്തകളില്‍ നിന്നുള്ള ചവറിനും അതാതിടത്തു സംസ്‌കരണം സാധ്യമാകുമോ എന്ന് പരിശോധിക്കണം. വികേന്ദ്രീകൃത സംസ്‌കരണം എത്രത്തോളം ഫലപ്രദമാണോ, അത്രയ്ക്ക് കേന്ദ്രീകൃത സംസ്‌കരണത്തിന്റെ ഭാരം കുറഞ്ഞുകിട്ടും.

അതുപോലെ തന്നെ മൊത്തം മാലിന്യത്തോത് കഴിയുന്നതും കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളും വേണം. ഉപയോഗം കുറയ്ക്കുക, വീണ്ടും വീണ്ടും ഉപയോഗിക്കുക, പുന:ചംക്രമണത്തിനു സാധ്യതയുള്ള വസ്തുക്കള്‍ വീണ്ടെടുക്കുക, എന്നതൊക്കെ ഈ ശ്രമത്തിന്റെ ഭാഗമാകണം.

പ്ലാസ്റ്റിക്, ഗ്ലാസ്, ലോഹങ്ങള്‍,  തുടങ്ങി ജൈവ വിഘടനത്തിന് വിധേയമാകാത്ത വസ്തുക്കളെ, ഉറവിടത്തില്‍ തന്നെ വേര്‍തിരിക്കുക എന്നതാണ് ലോകമെങ്ങും ഇപ്പോള്‍ പ്രോത്സാഹിപ്പിക്കുന്ന രീതി. ഇതും പൊതുജനത്തിന് മാലിന്യ സംസ്‌കരണത്തില്‍ പങ്കാളിത്തവും ചുമതലാബോധവും നല്‍കും. ഇത് ശേഖരിച്ചു യുക്തമായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്യുക എന്നത്  നഗരസഭയുടെ ഉത്തരവാദിത്തം തന്നെയാണ്. അതുപോലെ തന്നെ കെട്ടിട നിര്‍മാണം തോട്ടപ്പണി മുതലായ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഉണ്ടാകുന്ന പാഴ് വസ്തുക്കളും ടയറുകളും  ഇലക്ട്രോണിക് പാഴ്‌വസ്തുക്കളും  യുക്തമായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്യേണ്ടതുണ്ട്.

പ്ലാസ്റ്റിക്, പേപര്‍, ടയര്‍, കമ്പോസ്റ്റിങ്ങ്  കഴിഞ്ഞു ബാക്കി വരുന്ന വേഗം വിഘടിക്കാത്ത, പ്ലൈവുഡ്, തുണി,  ഓല, കാളാമുണ്ടന്‍, പനയോലവട്ടികള്‍, തുടങ്ങിയവ ഇന്‍സിനെറെഷന്‍, ഗ്യാസിഫിക്കേഷന്‍, പൈറോലിസിസ് തുടങ്ങിയ താപസംസ്‌കരണ രീതികളിലൂടെ ഊര്‍ജോത്പാദനത്തിനു വിനിയോഗിക്കാവുന്നതാണ്. പക്ഷെ, ഈ വക യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ വായുമലിനീകരണം പരമാവധി ഒഴിവാക്കുന്നതിനും അവശിഷ്ടങ്ങള്‍ സുരക്ഷിതമായി മറവു ചെയ്യുന്നതിനും തൃപ്തികരമായ സംവിധാനങ്ങള്‍ ഉറപ്പു വരുത്തിയിരിക്കണം. സംവിധാനങ്ങള്‍ ഉണ്ടായാല്‍ പോരാ, അവ വേണ്ടപോലെ പരിപാലിക്കപ്പെടുകയും പ്രവര്‍ത്തിപ്പിക്കുകയും വേണം. ഇക്കാര്യത്തില്‍ പലപ്പോഴും വീഴ്ച സംഭാവിക്കാറുള്ളത് കൊണ്ട് താപസംസ്‌കരണത്തെപ്പറ്റി വളരെയേറെ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. പക്ഷെ, അതിന്റെ പേരില്‍ ആ സാങ്കേതികവിദ്യയെ അപ്പാടെ ഉപേക്ഷിക്കുന്നതും ഉചിതമാവില്ല. ഇതിനു പകരം നിര്‍ദേശിക്കാനുള്ളത്  ഈ വസ്തുക്കളെയെല്ലാം സുരക്ഷിതമായി സാനിട്ടറി ലാന്‍ഡ് ഫില്ലില്‍ കുഴിച്ചു മൂടുക എന്നതാണ്.

സ്ഥലപരിമിതി രൂക്ഷമായിട്ടുള്ള കേരളത്തില്‍ അതിനും പരാധീനതകള്‍ ഉണ്ടല്ലോ. അതുകൊണ്ട്, സങ്കീര്‍ണമായ സാങ്കേതിക വിദ്യകളെ ശ്രദ്ധാപൂര്‍വം വേണ്ട മുന്‍ കരുതലുകളോട് കൂടി പ്രയോജനപ്പെടുത്തുക എന്നത് തന്നെയായിരിക്കും തമ്മില്‍ ഭേദം.

*
ആര്‍ വി ജി മേനോന്‍ ജനയുഗം

1 comment:

Vineeth M said...

ഇതിനെപറ്റി ഇത് വരെയും ഒരു പഠനം നടന്നു കണ്ടില്ല..... ഈ പോസ്റ്റ്‌ കൂടുതല്‍ ആള്‍ക്കാരിലെയ്ക്ക് എത്തിക്കൂ..
എന്റെ ബ്ലോഗിലും ഉണ്ടൊരു പുതിയ പോസ്റ്റ്‌..
ഇഷ്ടമായില്ലെങ്കില്‍ തെറ്റുകള്‍ പറയണം...