Thursday, January 24, 2013

കുറ്റകരമായ നിസ്സംഗത

അരനൂറ്റാണ്ടോളമായി സംസ്ഥാനത്തെ സാധാരണ മനുഷ്യരുടെ പൊതുഗതാഗതമാര്‍ഗമായ കെഎസ്ആര്‍ടിസി, അതിന്റെ ചരിത്രത്തില്‍ ഇതേവരെ ഉണ്ടായിട്ടില്ലാത്ത കടുത്ത പ്രതിസന്ധിയിലാണ്. ഡീസലിന് വന്‍തോതില്‍ വില വര്‍ധിപ്പിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കെഎസ്ആര്‍ടിസിക്ക് താങ്ങായി വര്‍ത്തിക്കേണ്ട സംസ്ഥാനസര്‍ക്കാര്‍ കുറ്റകരമായ മൗനംപാലിച്ച് മുഖംതിരിച്ചുനില്‍ക്കുന്നു. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് സംവിധാനത്തെ സഹായിക്കാന്‍ ബാധ്യതയുള്ള കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും എടുക്കുന്നില്ല. അത്തരത്തിലുള്ള സഹായത്തിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സംസ്ഥാനസര്‍ക്കാര്‍ ഒന്നും ചെയ്യുന്നുമില്ല. നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം, വൈദ്യുതി പ്രതിസന്ധി, ജലക്ഷാമം തുടങ്ങി ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രത്യക്ഷത്തില്‍ ബാധിക്കുന്ന വിഷയങ്ങളില്‍ പുലര്‍ത്തുന്ന അതേ നിസ്സംഗസമീപനമാണ് സംസ്ഥാനസര്‍ക്കാര്‍ കെഎസ്ആര്‍ടിസിയുടെ കാര്യത്തിലും കൈക്കൊള്ളുന്നത്. ഇതുമൂലം കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാകുകയാണ്.

38 ലക്ഷം പേര്‍ കെഎസ്ആര്‍ടിസിയെ ആശ്രയിച്ച് യാത്ര ചെയ്യുന്നതായാണ് കണക്ക്. പ്രതിദിനം 17 ലക്ഷം കിലോമീറ്റര്‍ വരെ സര്‍വീസ് നടത്തിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി, പ്രതിസന്ധി പരിഹരിക്കാനെന്ന പേരില്‍ കഴിഞ്ഞ ഒരാഴ്ചയായി ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കുകയും സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തതോടെ സര്‍വീസ് നടത്തുന്നത് 14 ലക്ഷം കിലോമീറ്ററില്‍ താഴെയായി. വരുംദിവസങ്ങളിലും ഇത് വീണ്ടും കുറയാനാണ് സാധ്യത. ഈ സ്ഥിതി തുടര്‍ന്നാല്‍ കെഎസ്ആര്‍ടിസിയെ മാത്രം ആശ്രയിച്ചുകഴിയുന്ന മേഖലകളിലെ ജനങ്ങളായിരിക്കും ഏറെ ക്ലേശിക്കുക. വിദ്യാര്‍ഥികളുടെ പഠനമടക്കം തടസ്സപ്പെടുന്ന സ്ഥിതിയുണ്ടാകും. ഇപ്പോള്‍ത്തന്നെ കെഎസ്ആര്‍ടിസി ബസ് ഉണ്ടാകുമോ എന്ന ആശങ്കയില്‍ പലരും ദീര്‍ഘദൂരയാത്രയ്ക്ക് സ്വകാര്യബസുകളെ ആശ്രയിച്ചുതുടങ്ങി. ദീര്‍ഘദൂര റൂട്ടുകളില്‍ ഓടുന്ന ഹൈടെക് സ്വകാര്യബസുകള്‍ തോന്നുംപടിയാണ് യാത്രക്കൂലി വാങ്ങുന്നത്. ഇതുമാത്രമല്ല, കെഎസ്ആര്‍ടിസിയിലെ 11,000ത്തോളം എംപാനല്‍കാരടക്കം 40,000 ത്തിലേറെ വരുന്ന ജീവനക്കാരും ദുരിതത്തിലാകും. ഇപ്പോള്‍ത്തന്നെ പ്രതിസന്ധിയുടെ മറവില്‍ എംപാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള ആലോചനകള്‍ സജീവമാണ്.

ഡീസല്‍വിലവര്‍ധനയിലൂടെ കെഎസ്ആര്‍ടിസിക്ക് 15 കോടിയുടെ അധികച്ചെലവുണ്ടാകുന്നു എന്നാണ് കണക്ക്. ഈ അധികച്ചെലവ് നേരിടാന്‍ വര്‍ഷം 200 കോടി രൂപ സംസ്ഥാനസര്‍ക്കാര്‍ നല്‍കണമെന്നാണ് കെഎസ്ആര്‍ടിസി ആവശ്യപ്പെടുന്നത്. എന്നാല്‍, ഒരു പൈസപോലും നല്‍കാന്‍ കഴിയില്ലെന്ന നിഷേധാത്മകനിലപാടാണ് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. കെഎസ്ആര്‍ടിസി ഉപയോഗിക്കുന്ന ഡീസലിന്റെ വില്‍പ്പന നികുതിയിനത്തില്‍ നല്‍കുന്ന തുക ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിക്കാനും സര്‍ക്കാര്‍ തയ്യാറല്ല. ഡീസല്‍വിലയുടെ 24 ശതമാനമാണ് വില്‍പ്പന നികുതിയിനത്തില്‍ സര്‍ക്കാരിന് ലഭിക്കുന്നത്. ബള്‍ക്ക് പര്‍ച്ചേസര്‍ (വന്‍തോതില്‍ വാങ്ങുന്ന ആള്‍) വിഭാഗത്തില്‍പ്പെടുത്തിയതുകൊണ്ടാണ് ഡീസല്‍ ലിറ്ററിന് 11 രൂപയിലേറെ അധികമായി കെഎസ്ആര്‍ടിസി നല്‍കേണ്ടിവരുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുഗതാഗത സംവിധാനമെന്ന സവിശേഷത പരിഗണിച്ച് ഇക്കാര്യത്തില്‍ ഇളവുനല്‍കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയും. പക്ഷേ, കേന്ദ്രവും ജനങ്ങളെ ബാധിക്കുന്ന പലതിലുമെന്നപോലെ ഇക്കാര്യത്തിലും മുഖം തിരിച്ചുനില്‍ക്കുന്നു. കെഎസ്ആര്‍ടിസിയെ ദുരിതത്തില്‍ നിന്ന് കരകയറ്റാന്‍ മാനേജ്മെന്റും സര്‍ക്കാരും അടിയന്തരനടപടികളെടുത്തേ മതിയാകൂ. ഇതിന് ദീര്‍ഘകാല-ഹ്രസ്വകാല പദ്ധതികള്‍ ആവശ്യമാണ്. പ്രതിസന്ധിക്ക് യഥാര്‍ഥ കാരണമെന്തെന്ന് മനസ്സിലാക്കി പ്രശ്നങ്ങള്‍ ട്രേഡ് യൂണിയനുകള്‍ ഉള്‍പ്പെടെ ഈ മേഖലയുമായി ബന്ധപ്പെട്ടവരോടെല്ലാം തുറന്ന മനസ്സോടെ ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്.

സര്‍വീസുകള്‍ റദ്ദാക്കിയും ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചും പ്രതിസന്ധി നേരിടുകയെന്നത് ഒട്ടും ശാസ്ത്രീയമായ സമീപനമല്ല. അത് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്നതിന് തുല്യമാണ്. ഷെഡ്യൂളുകള്‍ വര്‍ധിപ്പിച്ചും ഇന്ധനക്ഷമത ഉയര്‍ത്തിയും വേണം കെഎസ്ആര്‍ടിസിയെ ലാഭത്തിലേക്ക് നയിക്കാന്‍. ഇത് എല്‍ഡിഎഫ് ഭരണകാലത്ത് ഫലപ്രദമായി നടപ്പാക്കിയതാണ്. ഒരു ലിറ്റര്‍ ഇന്ധനം കൊണ്ട് 3.81 കിലോമീറ്റര്‍ ഓടിയിരുന്ന സ്ഥാനത്ത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ യന്ത്രങ്ങളുടെ പൂര്‍ണമായ അറ്റകുറ്റപ്പണിയടക്കം കര്‍ശനമായ നടപടികള്‍ സ്വീകരിച്ചതിന്റെ ഫലമായി ഇത് 4.27 കിലോമീറ്റര്‍ വരെയായി. ഇതുമൂലം ഇന്ധനച്ചെലവില്‍ ഗണ്യമായ കുറവുവരുത്താന്‍ കഴിഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ വന്നതിനുശേഷമാകട്ടെ, ഇന്ധനക്ഷമത താഴേക്കുപോയി. ഇപ്പോഴത് 3.9 കിലോമീറ്ററില്‍ എത്തി. പഴയ ബസുകളുടെ എണ്ണം കൂടുന്നതുകൊണ്ട് ഇന്ധനക്ഷമത ഇനിയും കുറയാനാണ് സാധ്യത. മറ്റു സംസ്ഥാനങ്ങളില്‍ ചെയ്യുന്നതുപോലെ വികേന്ദ്രീകരിച്ച ഔട്ട്ലെറ്റുകളില്‍ നിന്ന് ഡീസല്‍ അടിക്കാന്‍ സംവിധാനമുണ്ടാക്കണം. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനും മറ്റും ചെയ്യുന്നതുപോലെ ഡീസലിനു പകരം എല്‍എന്‍ജി ഇന്ധനമായി ഉപയോഗിക്കുന്നതിനെപ്പറ്റി ആലോചിക്കാവുന്നതാണ്. മുംബൈ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലും ഇതു നടപ്പാക്കിവരികയാണ്. ഇതു നടപ്പാക്കുന്നതിന് ആവശ്യമായ മൂലധനിക്ഷേപം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു മാത്രം. ഡീസലിന്റെയും പെട്രോളിന്റെയും വില തുല്യമായിക്കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഇത് നടപ്പാക്കാവുന്നതേയുള്ളൂ. ഇതിന് മുഖ്യമന്ത്രി മുന്‍കൈയെടുത്ത് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുകൂട്ടി ചര്‍ച്ച നടത്തണം.

ആന്ധ്രയില്‍ എല്ലാ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ എംഡിമാരെയും വിളിച്ചുകൂട്ടി ചര്‍ച്ച നടത്തി കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത് പാഠമാക്കേണ്ടതാണ്. നേരത്തെ കെഎസ്ആര്‍ടിസിയെ മെച്ചപ്പെടുത്താന്‍ കേന്ദ്രത്തില്‍ നിന്ന് 1000 കോടി വാങ്ങിയെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് അടിയന്തരമായി നേടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിനു മുന്നില്‍ ഡെമോക്ലീസിന്റെ വാള്‍പോലെ നില്‍ക്കുന്ന സുന്ദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കില്ലെന്ന് ഉറപ്പാക്കാനുള്ള ബാധ്യതയും സര്‍ക്കാരിനും ബഹുജനങ്ങള്‍ക്കുമുണ്ട്. അതിനാവശ്യമായ സംഘടിത പോരാട്ടങ്ങളും ഉയര്‍ന്നുവരേണ്ടതുണ്ട്.

*
ദേശാഭിമാനി മുഖപ്രസംഗം 25 ജനുവരി 2013

No comments: