Thursday, January 17, 2013

നേട്ടങ്ങളെ തമസ്കരിക്കുന്നവര്‍

സംസ്ഥാന ജീവനക്കാരും അധ്യാപകരും ജനുവരി എട്ടുമുതല്‍ നടത്തിവന്ന പണിമുടക്ക് ആറാംദിവസം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കയാണ്. ജീവനക്കാര്‍ ഇതിനുമുമ്പ് നടത്തിയിട്ടുള്ള എല്ലാ പണിമുടക്കുംപോലെ ഈ പണിമുടക്കും വിജയമായിരുന്നോ, അതോ കീഴടങ്ങലായിരുന്നോ എന്ന ചര്‍ച്ച സജീവമായിട്ടുണ്ട്.

ജനുവരി എട്ടിന് ആരംഭിച്ച പണിമുടക്ക് 13ന് രാത്രി മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയ്ക്കുശേഷം രാത്രി വളരെ വൈകി, സമരസമിതി നിര്‍ത്തിവയ്ക്കുകയായിരുന്നു. പണിമുടക്ക് തുടങ്ങിയശേഷം സര്‍ക്കാര്‍ സംഘടനാ പ്രതിനിധികളുമായി രണ്ടാംതവണ നടന്ന ചര്‍ച്ചയായിരുന്നു 13ലേത്. ആദ്യചര്‍ച്ച 10ന് രാത്രിയായിരുന്നു. പൊളിഞ്ഞ സമരമെന്ന് സര്‍ക്കാരും കോണ്‍ഗ്രസ് നേതാക്കളും പരിഹസിച്ച പണിമുടക്ക് തുടങ്ങി മൂന്നാംദിവസവും ആറാംദിവസവും ഉറക്കമിളച്ച് എന്തിന് ധനമന്ത്രിയും മുഖ്യമന്ത്രിയും ചര്‍ച്ച ചെയ്യണം? യാത്രകള്‍ മാറ്റിവച്ചും യാത്രാസംവിധാനങ്ങളില്‍ മാറ്റം വരുത്തിയും ഇത്ര തത്രപ്പാട് എന്തിനായിരുന്നു? ചര്‍ച്ചചെയ്ത് സമവായത്തിലെത്തിയ പ്രശ്നം പിന്നീട് അവഹേളനത്തിന് വിധേയമാക്കുന്ന പതിവുരീതി എന്തിന് ഇവിടെയും പ്രയോഗിക്കുന്നു?

അവകാശസമരങ്ങളെ തള്ളിപ്പറയുകയും നേട്ടങ്ങളെ തമസ്കരിക്കുകയുംചെയ്ത് അപവാദപ്രചാരണം നടത്തുന്നത് നമ്മുടെ നാട്ടില്‍ പുതുമയുള്ള കാര്യമല്ല. സമരങ്ങളെ മാത്രമല്ല, ചില ചരിത്രസത്യങ്ങളെയും ഈ തരത്തില്‍ താറടിക്കുന്നതും കാണാന്‍ കഴിയും. രണ്ടാംലോകമഹായുദ്ധത്തിന്റെ അന്ത്യം ആരുടെ മുന്‍കൈയില്‍ ആരുടെ വിജയത്തോടെ എന്ന കാര്യത്തിലുള്ള തര്‍ക്കം ഇന്നും തീര്‍ന്നിട്ടില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ തൊഴിലാളിവര്‍ഗത്തിന്റെ പങ്ക് അംഗീകരിക്കാത്ത ചരിത്രപണ്ഡിതന്മാര്‍ ഇന്നുമുണ്ട്. അഹിംസയും ഉപ്പുകുറുക്കലും കണ്ട് പേടിച്ച് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടെന്ന് വിശ്വസിക്കുന്ന മൂഢന്മാരും, അങ്ങനെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന കപടവിശകലനക്കാരും ഇന്നും നമ്മുടെ ഇടയിലുണ്ട്.

ധീരദേശാഭിമാനികളുടെ രക്തസാക്ഷിത്വത്തെ കുറച്ചുകാണുന്നവരുടെ മാനസിക നിലതന്നെയാണ് എല്ലാ സമരങ്ങളെയും തള്ളിപ്പറയുന്നവരിലും ഉള്ളത്. പുന്നപ്ര-വയലാര്‍ സമരവും കയ്യൂര്‍ സമരവും ഇവരുടെ കണ്ണില്‍ അബദ്ധങ്ങളായിരുന്നു. മിച്ചഭൂമി സമരവും ഭൂസംരക്ഷണസമരവും പരാജയസമരങ്ങളാണ്. രാജ്യത്തിന്റെ മാറ്റത്തിന് കാരണമായ ഒട്ടേറെ ചെറുത്തുനില്‍പ്പുകളെ കണ്ടില്ലെന്നു നടിച്ച്, ഇന്ന് ലഭ്യമായ എല്ലാ നന്മകളും ഔദാര്യമായി ലഭിച്ചതാണെന്ന് വിശ്വസിപ്പിക്കാനാണ് ശ്രമം. "നാവടക്കൂ പണിയെടുക്കൂ" എന്ന് ആക്രോശിച്ച് എല്ലാ പൗരാവകാശങ്ങളും നിഷേധിച്ച അടിയന്തരാവസ്ഥയ്ക്കെതിരെ നടന്ന പ്രക്ഷോഭങ്ങളും ചെറുത്തുനില്‍പ്പും കണ്ടില്ലെന്നു നടിക്കാനാണ് ഇവര്‍ക്കിഷ്ടം. പിന്തുണച്ചത് തെറ്റായിപ്പോയി എന്ന് പിന്നീട് ഏറ്റുപറഞ്ഞവര്‍പോലും, ജീവനക്കാരെയും തൊഴിലാളികളെയും കണക്കിനു പരിഹസിച്ചതും മറക്കാറായിട്ടില്ല. എല്ലാ സമരങ്ങളെയും തള്ളിപ്പറയുന്നതില്‍ സുഖമനുഭവിക്കുന്നവര്‍തന്നെയാണ് ഈ പണിമുടക്കും കീഴടങ്ങലായി ചിത്രീകരിക്കാന്‍ വെമ്പല്‍കൊള്ളുന്നത്.

1973ലെ 54 ദിവസം നീണ്ടുനിന്ന പണിമുടക്ക് ഒന്നും നേടാതെ, ഒരു ചര്‍ച്ചപോലുമില്ലാതെ അവസാനിച്ച സമരമായിരുന്നു. കേരള എന്‍ജിഒ യൂണിയന്റെ "കഥ കഴിഞ്ഞു" എന്ന് ആശ്വസിക്കാനായിരുന്നു ചിലര്‍ക്ക് ഇഷ്ടം. കേരളത്തില്‍ പിന്നീട് നടന്ന അവകാശപ്പോരാട്ടങ്ങള്‍ക്ക് ദിശാബോധം നല്‍കാന്‍ കഴിയുന്ന കരുത്തുറ്റ പ്രസ്ഥാനം ആ പണിമുടക്കിനെത്തുടര്‍ന്ന് രൂപംകൊണ്ടു. 1975ല്‍ ഭരണാനുകൂലികളില്‍ ഒരു വിഭാഗത്തെക്കൂടി ചേര്‍ത്ത് അതേ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കാന്‍ നേതൃത്വം നല്‍കിയതും ഈ സംഘടനതന്നെയായിരുന്നു. "73ലെ പണിമുടക്ക് എന്തുനേടി എന്നതിന് ഒറ്റവാചകത്തിലുള്ള ഉത്തരം കപടരാഷ്ട്രീയത്തിന്റെ പൊയ്മുഖം പിച്ചിച്ചീന്തി എന്നുതന്നെയാണ്. 1971ലെ ജീവനക്കാരുടെ യോജിച്ച പണിമുടക്ക് 11 ദിവസം നീണ്ടുനിന്നു. കേന്ദ്ര ഡിഎ ഭാഗികമായി അംഗീകരിച്ച സര്‍ക്കാര്‍ തീരുമാനം പുറത്തുവന്നതിനെത്തുടര്‍ന്ന് പണിമുടക്ക് പിന്‍വലിച്ചു. "78ല്‍ എ കെ ആന്റണിയുടെ ഭരണകാലത്തും മൂന്നാഴ്ചക്കാലം നീണ്ട പണിമുടക്ക് അവസാനിച്ചതും ഈ നിലയില്‍ത്തന്നെയാണ്. 82ലും 84ലും ജീവനക്കാര്‍ അതിശക്തിയായി പോരാട്ടം നടത്തിത്തന്നെയാണ് അവകാശങ്ങള്‍ സംരക്ഷിച്ചത്.

പതിനൊന്നുവര്‍ഷംമുമ്പ് നടന്ന (2002) പണിമുടക്കുമൂലം ജീവനക്കാര്‍ എന്തുനേടി എന്ന് ഇന്നും സംശയം പ്രകടിപ്പിക്കുന്നവര്‍ ധാരാളം. 2002 ജനുവരി 16ന്റെ ഉത്തരവിലൂടെ നടപ്പാക്കാനിരുന്ന പങ്കാളിത്ത പെന്‍ഷന്‍ 2013 ഏപ്രില്‍ ഒന്നുമുതലേ നടപ്പാകൂ എന്നിടത്തേക്ക് എത്തിച്ചത് ആ പണിമുടക്കായിരുന്നല്ലോ. 13,000 ഒറ്റയടിക്കും പിന്നീട് തുടര്‍ച്ചയായും തസ്തിക വെട്ടിക്കുറയ്ക്കാനുള്ള നീക്കം ഫലപ്രദമായി തടഞ്ഞതും ആ സമരംമൂലമായിരുന്നു. നിലവിലുള്ളവരെ ബാധിക്കുന്നുവോ എന്നതായിരുന്നില്ല അന്നും മുഖ്യപ്രശ്നം. നവലിബറല്‍ നയങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ നടന്ന ആദ്യത്തെ ഫലപ്രദമായ ചെറുത്തുനില്‍പ്പായിരുന്നു ആ പണിമുടക്ക്.

കമ്യൂണിസ്റ്റുകാരെ 100 വര്‍ഷത്തേക്ക് സെക്രട്ടറിയറ്റിന്റെ പടി ചവിട്ടിക്കില്ലെന്ന് വീരസ്യംപറഞ്ഞ് വലത്തുകാല്‍വച്ച് അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ അടിവേരിളക്കിയ സമരമായിരുന്നു അത്. അതുതന്നെയാണ് 2013ലെ പണിമുടക്കിലും ആവര്‍ത്തിച്ചത്. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നവ ഉദാരവല്‍ക്കരണ പരിഷ്കാരങ്ങളുടെ ഭാഗമാണ്. അതു നടപ്പാക്കാതിരുന്ന മൂന്ന് സംസ്ഥാനങ്ങള്‍ ഇടതുപക്ഷം ഭരിച്ചിരുന്നവയാണ്. കേന്ദ്രനയം നടപ്പാക്കിയേ കഴിയൂ എന്ന വാദത്തിന് പ്രസക്തിയില്ലെന്ന് ആ സര്‍ക്കാരുകള്‍ തെളിയിച്ചു. ബദല്‍ നയം ഉയര്‍ത്തിപ്പിടിച്ച് ത്രിപുര സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. അതുകൊണ്ടുതന്നെയാണ് ആ ബദല്‍നയങ്ങള്‍ സംരക്ഷിക്കാന്‍ ജീവനക്കാര്‍ മുന്നോട്ടുവരുന്നതും തെറ്റായ നിലപാടുകള്‍ക്കെതിരെ പൊരുതുന്നതും. വകുപ്പ് അധ്യക്ഷന്‍, കോളേജ് അധ്യാപകന്‍, ക്ലാസ് നാല് ജീവനക്കാരന്‍, പാര്‍ട്ടൈം ജീവനക്കാരന്‍ തുടങ്ങി വ്യത്യസ്തവും വിപുലവുമായ ഒരു വിഭാഗത്തെയാണ് ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ ഉള്‍ക്കൊള്ളുന്നത്്. വര്‍ഗപരമായി ഈ വിഭാഗത്തിന്റെ പരിമിതികളും ദൗര്‍ബല്യങ്ങളും തിരിച്ചറിയാത്തവരല്ല ഈ സമരത്തിന് നേതൃത്വം നല്‍കുന്നത്. ഈ വിഭാഗത്തെയാകെ വര്‍ഗബോധത്തിലേക്കുയര്‍ത്തി പോരാട്ടങ്ങള്‍ക്ക് സജ്ജമാക്കാനുള്ള ശ്രമം എത്രകണ്ട് വിജയിച്ചിട്ടുണ്ട് എന്ന് വിലയിരുത്തേണ്ടത്, പൊതുസാമൂഹ്യമാറ്റത്തിന് അവര്‍ വഹിക്കുന്ന പങ്കിനെക്കൂടി കണക്കിലെടുത്താകണം. സംഘടിതശക്തിയായി ഇവര്‍ സമ്മര്‍ദതന്ത്രം പ്രയോഗിക്കുന്നുവെന്ന് ആക്ഷേപിക്കുന്നവര്‍തന്നെയാണ് പണിമുടക്ക് പരാജയത്തെക്കുറിച്ച് വാചാലരാകുന്നത്.

ചോദിച്ചതെല്ലാം കരസ്ഥമാക്കിക്കൊണ്ടല്ലല്ലോ, ഒരു അവകാശസമരവും അവസാനിക്കുന്നത്. കോണ്‍ഗ്രസ്, ഇന്ത്യയെ വെട്ടിമുറിക്കാന്‍ അനുവദിച്ചാണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതെന്നതുകൊണ്ട് 1947 ആഗസ്ത് 15ന് ഇന്ത്യയിലെ 30 കോടിയിലധികം ജനങ്ങള്‍ സ്വാതന്ത്ര്യ ആഘോഷങ്ങളില്‍നിന്ന് മാറിനിന്നില്ല. മറിച്ച് സമരത്തിന് നേതൃത്വംകൊടുത്ത ഗാന്ധിജിയാണ് ഇതില്‍നിന്നെല്ലാം ഒഴിഞ്ഞുനിന്നത്. വാള്‍സ്ട്രീറ്റ് സമരവും മുല്ലപ്പൂവിപ്ലവവും വിശകലനംചെയ്ത് ബാലന്‍സ് ഷീറ്റില്‍ എന്ത് മിച്ചമുണ്ടെന്ന് ചോദിക്കുന്നതുപോലെയാണ്, പണിമുടക്ക് അവസാനിച്ചപ്പോള്‍ എന്തുനേടി എന്ന ചോദ്യമുന്നയിച്ച് നേട്ടങ്ങളെ തമസ്കരിക്കാന്‍ ശ്രമിക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ ചവറ്റുകൊട്ടയില്‍ എറിയാനുള്ള പോരാട്ടത്തിനും നവലിബറല്‍ നയങ്ങള്‍ക്കെതിരെ വളര്‍ന്നുവരുന്ന ഇടതുപക്ഷമനസ്സിന് ആക്കം വര്‍ധിപ്പിക്കാനും ഈ പണിമുടക്ക് കരുത്താകുകതന്നെചെയ്യും.

*
കെ വരദരാജന്‍ ദേശാഭിമാനി 17 ജനുവരി 2013

No comments: