Friday, January 11, 2013

ഇന്ത്യാ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സമാധാനം പുലരണം

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ അരങ്ങേറിയ അസ്വസ്ഥാജനകമായ സംഭവങ്ങള്‍ തുടരാനും വഷളാവാനും ഇരു രാജ്യങ്ങളും യാതൊരു കാരണവശാലും അനുവദിച്ചുകൂട. അത് ഇരു രാജ്യങ്ങളിലെയും സമാധാനകാംഷികളായ ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് എതിരാണ്. ഏതാണ്ട് ഒരു ദശാബ്ദമായി തുടരുന്ന അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ കരാര്‍ അഭംഗുരം തുടരുന്നതിനും പരസ്പര വിശ്വാസം വളര്‍ത്തുന്നതിനും രണ്ട് രാജ്യങ്ങളിലെയും രാഷ്ട്രീയ സൈനിക നേതൃത്വം സത്വര നടപടികള്‍ കൈക്കൊള്ളണം. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടയില്‍ നിയന്ത്രണരേഖയില്‍ എഴുപതിലേറെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ ഉണ്ടായതായാണ് വെളിപ്പെടുന്നത്. ഇത്തരത്തില്‍ അതിര്‍ത്തിയിലെ സമാധാനാന്തരീക്ഷം തുടര്‍ച്ചയായി ലംഘിക്കപ്പെടുന്നത് ഇനിയും അനുവദിച്ചുകൂട. വാണിജ്യ രംഗത്തും ജനങ്ങള്‍ തമ്മിലുള്ള പരസ്പര ബന്ധത്തിലും ഗണ്യമായ പുരോഗതിയിലേക്ക് ഇരു രാജ്യങ്ങളും നീങ്ങുന്ന കാലഘട്ടമാണിത്. അത്തരം പരസ്പരം പ്രയോജനപ്രദമായ ബന്ധങ്ങളെ തകര്‍ക്കുന്ന യാതൊന്നും സംഭവിച്ചുകൂട. രണ്ട് ഇന്ത്യന്‍ സൈനികരെ വധിക്കുകയും അവരിലൊരാളുടെ മൃതദേഹം അന്താരാഷ്ട്ര മര്യാദകളെ കാറ്റില്‍ പറത്തി വികൃതമാക്കുകയും ചെയ്ത പാക് നടപടി അങ്ങേയറ്റം അപലപനീയവും പ്രാകൃതവുമാണ്. അതിലുള്ള അമര്‍ഷവും രൂക്ഷമായ പ്രതികരണവും സ്വാഭാവികം മാത്രമാണ്. എന്നാല്‍ ഈ സംഭവങ്ങള്‍ സൃഷ്ടിക്കുന്ന വൈകാരിക അന്തരീക്ഷത്തിനപ്പുറം വിവേകപൂര്‍ണമായ നിലപാട് സ്വീകരിക്കാന്‍ ഇരു രാഷ്ട്രങ്ങള്‍ക്കും കഴിയണം.

പാകിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വിദ്വംസക ശക്തികള്‍ ഇന്ത്യാ പാകിസ്ഥാന്‍ ബന്ധങ്ങള്‍ സാധാരണവല്‍ക്കരിക്കുന്നതിനെയും ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനപരവും സഹവര്‍ത്വത്തില്‍ അധിഷ്ടിതമായ അയല്‍ ബന്ധങ്ങള്‍ വളര്‍ത്തുന്നതിനെയും എക്കാലത്തും എതിര്‍ത്തു പോന്നിട്ടുണ്ട്. അത്തരം ഭീകരവാദ, വിദ്വംസക ശക്തികളെ സഹായിക്കുന്ന നിലപാടുകളാണ് പാകിസ്ഥാന്‍ സൈനിക നേതൃത്വവും ഐ എസ് ഐ അടക്കമുള്ള പ്രതിലോമ ശക്തികളും അവലംബിച്ചുപോന്നിട്ടുള്ളത്. അഫ്ഗാനിസ്ഥാനിലെ കൈപ്പേറിയ അനുഭവങ്ങളെ തുടര്‍ന്ന് പാകിസ്ഥാന്‍ സൈനിക നേതൃത്വത്തിന്റെ അറിവോടും അനുമതിയോടെയും പ്രവര്‍ത്തിച്ചുവരുന്ന ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ അമേരിക്ക പ്രത്യക്ഷവും പരോക്ഷവുമായി നടത്തുന്ന ആക്രമണങ്ങള്‍ പാക് സൈനിക സംവിധാനത്തെ ഏറെ ദുര്‍ബലമാക്കിയിട്ടുണ്ട്. പരിമിതവും പരാജയവുമായ പാക് ജനാധിപത്യ ഭരണസംവിധാനത്തെ മുന്‍പെന്നപോലെ വേഗത്തില്‍ തകിടം മറിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷത്തെയും സൈന്യത്തിന് നേരിടേണ്ടിവരുന്നു. സൈന്യത്തിന് കൈമോശം വന്ന സമഗ്ര മേധാവിത്വം തിരിച്ചുപിടിക്കാന്‍ ആഗ്രഹിക്കുന്ന ശക്തമായ ഒരു വിഭാഗം പാകിസ്ഥാന്‍ സൈന്യത്തില്‍ സജീവമാണ്. അവരും പാകിസ്ഥാനിലെ ഇന്ത്യാ വിരുദ്ധ ശക്തികളും തമ്മില്‍ ഒളിഞ്ഞും തെളിഞ്ഞുമുള്ള കൂട്ടുകെട്ടുകളും കുപ്രസിദ്ധമാണ്. പാകിസ്ഥാനിലെ രാഷ്ട്രീയ സംവിധാനത്തിന് പട്ടാളത്തിനുമേലുള്ള നിയന്ത്രണം തുലോം ദുര്‍ബലമാണെന്ന വസ്തുതയും വിസ്മരിക്കാവുന്നതല്ല.

ഇന്ത്യന്‍ ഭരണാധികാര വൃത്തങ്ങളും അഭൂതപൂര്‍വമായ വെല്ലുവിളികളെയാണ് നേരിടുന്നത്. ആഭ്യന്തര സാമ്പത്തിക രംഗത്തെ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം ഭരണ നേതൃത്വത്തെ പ്രലോഭിപ്പിക്കുക തികച്ചും സ്വാഭാവികം മാത്രം. രാജ്യത്തെ വൈകാരികത ആളിക്കത്തിച്ച് അധികാരം നിലനിര്‍ത്താന്‍ മുമ്പും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ജനങ്ങള്‍ ഇപ്പോഴത്തെ സംഭവവികാസങ്ങളെ ജാഗ്രതയോടെയും വിവേകപൂര്‍വവും സമീപിക്കേണ്ടതുണ്ട്. ഇന്ത്യാ പാക് അതിര്‍ത്തിയിലെ യാഥാര്‍ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അവധാനതയോടെ വിലയിരുത്തപ്പെടണം. അതിര്‍ത്തിക്ക്  ഇരുപുറത്തുമായി വിഭജിക്കപ്പെട്ട കുടുംബങ്ങള്‍, അതിര്‍ത്തിയിലൂടെ നിയമാനുസൃതവും അല്ലാതെയും തുടരുന്ന കച്ചവടബന്ധങ്ങള്‍ എന്നിവയെല്ലാം അവഗണിക്കാനാവാത്ത യാഥാര്‍ഥ്യങ്ങളാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളില്‍ വിയോജിപ്പിനേക്കാള്‍ ഏറെ യോജിപ്പിന്റെ മേഖലകള്‍ കണ്ടെത്താനാവും. അക്കാര്യത്തില്‍ ഏറെ മുന്നേറാനും  സമീപകാലത്ത് കഴിഞ്ഞിട്ടുണ്ട്. ഔപചാരികമായ ആശയവിനിമയത്തോടൊപ്പം അനൗപചാരിക തലത്തില്‍, പൗരന്മാര്‍ പരസ്പരമുള്ള, ആശയ വിനിമയത്തിനും സാംസ്‌കാരിക സംവാദത്തിനും അര്‍ഹമായ പ്രാധാന്യം നല്‍കേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ അനിഷ്ട സംഭവങ്ങള്‍ കൈവിട്ടുപോകാന്‍ അനുവദിക്കുന്നത് രണ്ട് ജനതകളുടെ സമാധാനപൂര്‍ണമായ ഭാവിയിലായിരിക്കും കരിനിഴല്‍ വീഴ്ത്തുക.

*
ജനയുഗം മുഖപ്രസംഗം

No comments: