Wednesday, January 9, 2013

100 കോടി സ്ത്രീകളുടെ മഹാസംഗമം

അതിക്രമങ്ങള്‍ക്കെതിരെ ലോകമെമ്പാടുമുള്ള നൂറുകോടി സ്ത്രീകള്‍ (അവരെ സ്നേഹിക്കുന്നവരും) ഒന്നിച്ചണിചേരുന്നു. 2013 ഫെബ്രുവരി 14നാണ് ചരിത്രസംഭവമായി മാറാന്‍ പോകുന്ന നൂറുകോടി ഉണരുന്നു എന്ന മഹാസംഗമം. ഉണരുക, പ്രതിഷേധിക്കുക, നൃത്തംചെയ്യുക എന്ന മുദ്രാവാക്യമുയര്‍ത്തിക്കൊണ്ടാണ് ഈ സംഗമം സംഘടിപ്പിക്കുക.

ആഗോളപ്രശസ്തയായ അഭിനേത്രിയും നാടകപ്രവര്‍ത്തകയും സ്ത്രീവിമോചനവാദിയുമായ ഈവ് എന്‍സ്ലറുടെ നേതൃത്വത്തിലും മുന്‍കൈയിലുമാണ് ഛആഞ ആരംഭിച്ചത്. ഈവിന്റെ "വജൈന മോണോലോഗ്"" സ്ത്രീ ലൈംഗികതയെ സംബന്ധിച്ച അതിശക്തമായ നാടകമായി കണക്കാക്കുന്നു. 140 രാജ്യങ്ങളില്‍ അവതരിപ്പിക്കപ്പെട്ട ഈ നാടകം 46 ഭാഷകളില്‍ ഇതിനകം വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 14ന് അതതുരാജ്യങ്ങളില്‍ സ്ത്രീകള്‍ വ്യത്യസ്തമായ പരിപാടികള്‍ ആസൂത്രണം ചെയ്തുകൊണ്ട് മഹാസംഗമത്തില്‍ പങ്കാളിയാകുന്നു. ഈ വന്‍പരിപാടിയുടെ ഭാഗമായി ജനുവരി 2, 3 തീയതികളില്‍ തിരുവനന്തപുരത്തും വന്‍കൂട്ടായ്മയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ജനാധിപത്യ മഹിളാ അസോസിയേഷന്‍, കേരള മഹിളാസംഘം, സേവ, സ്ത്രീവേദി, അന്വേഷി, സഖി, ശാസ്ത്രസാഹിത്യപരിഷത്ത്, വൈഡബ്ല്യുസിഎ, വിബ്ജിയോര്‍ ഫിലിം കളക്ടീവ്, നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ തുടങ്ങിയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ ഈവ് എന്‍സ്ലറെ കൂടാതെ ദേശീയ, സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യയിലാകെയും കേരളത്തില്‍ പ്രത്യേകിച്ചും വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രായോഗികവും മൂര്‍ത്തവുമായ കര്‍മപദ്ധതി ആവിഷ്കരിക്കുക എന്നതാണ് രണ്ടുദിവസത്തെ പരിപാടിയുടെ പ്രധാന ലക്ഷ്യം. ജനുവരി 2ന് വൈഡബ്ല്യുസിഎയില്‍ ഉച്ചയ്ക്ക് 2ന് നടക്കുന്ന മുഖാമുഖത്തിന്റെ വിഷയം അതിക്രമങ്ങള്‍ തടയുന്നതില്‍ പുരുഷന്റെ പങ്ക് എന്നതാണ്.

ജനുവരി 3ന് ഹസ്സന്‍ മരയ്ക്കാര്‍ ഹാളില്‍ ഉച്ചയ്ക്ക് 2ന് നടക്കുന്ന സംവാദത്തില്‍ കലാ സാംസ്കാരിക സാമൂഹ്യ മേഖലകളില്‍ വ്യക്തിമുദ്രപതിച്ചവര്‍ "അടുത്ത ചുവട് എന്ത്" എന്നതുസംബന്ധിച്ച സംവാദത്തില്‍ പങ്കെടുക്കും. വൈകിട്ട് 5ന് ഗാന്ധിപാര്‍ക്കിലേക്ക് ആയിരക്കണക്കിന് സ്ത്രീപുരുഷന്മാര്‍ പങ്കെടുക്കുന്ന വര്‍ണശബളമായ റാലി നടക്കും.

ഗാന്ധിപാര്‍ക്കിലെ സമാപനസമ്മേളനത്തില്‍ ഈവ് എന്‍സ്ലറുടെ ഏകാംഗ അവതരണം, നാടന്‍പാട്ട്, ഓട്ടന്‍തുള്ളന്‍, നാടകം എന്നിവയും സംഘടിപ്പിച്ചിരിക്കുന്നു. സ്ത്രീകള്‍ക്ക് യാതൊരുവിധ സുരക്ഷയും ഇല്ലാത്ത രാജ്യം എന്ന് ഇന്ത്യ അറിയപ്പെടുന്ന കാലഘട്ടത്തില്‍ ശക്തമായ മുന്നേറ്റങ്ങള്‍ക്ക് പ്രസക്തിയേറുന്നു. പൊതു ഇടങ്ങളും വീട്ടകങ്ങളും ഒരുപോലെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അരക്ഷിതമാണെന്ന് പ്രബുദ്ധകേരളം നിരന്തരം ഓര്‍മിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ ജനാധിപത്യവിശ്വാസികളായ എല്ലാവരുടെയും ശക്തമായ കൂട്ടായ്മയായി "നൂറുകോടി ഉണരുന്നു" മാറുമ്പോള്‍ അതിന്റെ രാഷ്ട്രീയപ്രാധാന്യവും വര്‍ധിക്കുന്നു.

*
ആര്‍ പാര്‍വതീദേവി ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

No comments: