Friday, January 18, 2013

സര്‍ക്കാര്‍ ഭൂമി കൊണ്ടൊരു സ്വകാര്യ കുത്തകത്തോട്ടം കമ്പനി

ഭൂസംരക്ഷണ സമര സമിതിയുടെ നേതൃത്വത്തില്‍ 2013 ജനുവരി 1 ന് ആരംഭിച്ച സംസ്ഥാന വ്യാപകമായ സമരത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലെ ബ്രിസ്റ്റോ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനി 2012 ഡിസംബര്‍ 30 ന് എല്ലാ പത്രങ്ങളിലും ഒരു പരസ്യം പ്രസിദ്ധപ്പെടുത്തി. ഈ പരസ്യത്തില്‍ കമ്പനി അവകാശപ്പെടുന്നത് എച്ച്. എം. എല്ലിന്റെ കൈവശമുള്ളത് 38,000 ഏക്കര്‍ ഭൂമി മാത്രം എന്നാണ്. എന്നാല്‍ 2 വര്‍ഷം മുമ്പ് 2010 ഫെബ്രുവരി 16ന് ഇതേ കമ്പനി നല്‍കിയ മറ്റൊരു പരസ്യത്തില്‍ പറയുന്നത് ഗവണ്‍മെന്റിന്റെ പ്രൊസീഡിംഗ്സ് നമ്പര്‍ T.L.B (SW) 1776/73 Â H.M.L ന് ആകെ 59623.50 ഏക്കര്‍ ഭൂമിയാണ് കൈവശമുള്ളതെന്ന് സര്‍ക്കാര്‍ കണക്കു കൂട്ടി 1977 ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നാണ്. അതായത് കേവലം 2 വര്‍ഷത്തിനകത്ത് 21623.50 ഏക്കര്‍ ഭൂമിയുടെ അവകാശ വാദം കമ്പനി ഉപേക്ഷിച്ചിരിക്കുന്നു എന്നര്‍ത്ഥം.

2012 ഡിസംബര്‍ 30 ന്റെ പരസ്യത്തില്‍ എച്ച്. എം.എല്‍ അവകാശപ്പെടുന്നത് ആരോപിക്കപ്പെടുന്നതുപോലെ നാട്ടിലെ ഒരു നിയമവും എച്ച്. എം. എല്‍ ലംഘിച്ചിട്ടില്ല എന്നാണ്. പരസ്യം തുടരുന്നു; എപ്പോഴും നിയമങ്ങള്‍ അനുസരിച്ച് മാത്രം പ്രവര്‍ത്തിച്ചുവരുന്ന ഒരു കോര്‍പ്പറേറ്റ് സ്ഥാപനമാണ് എച്ച്. എം. എല്‍. FERA അനുസരിച്ചിട്ടുള്ള അനുമതികള്‍ 1970 കളില്‍ തന്നെ കമ്പനിക്ക് കിട്ടിയിട്ടുള്ളതാണ്. എല്ലാ വാണിജ്യപ്രവര്‍ത്തനങ്ങളുടേയും, ഭൂമിയുടേയും, സ്വത്തുവകകളുടേയും അവകാശം മുന്‍ ഉടമസ്ഥരായ കമ്പനിയില്‍ നിന്നും റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയും കേരള ഹൈക്കോടതിയുടെ അംഗീകാരത്തോടെയും കിട്ടിയിട്ടുള്ളതാണ്. എല്ലാ ഭൂമിയുടേയും പട്ടയങ്ങളും രേഖകളും എച്ച്. എം. എല്ലിന്റെ പക്കലുണ്ട്. അവയില്‍ മിക്കവയും 100 ലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമാണ്. സര്‍ക്കാരിന് നല്‍കേണ്ട നികുതികളോ, വിഹിതങ്ങളോ ഒരിക്കലും മുടക്കിയിട്ടുമില്ല.

എന്നാല്‍ 2009 സെപ്റ്റംബര്‍ 10 ന് അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ റവന്യൂ വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണര്‍ ഡി. സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 2010 ജനുവരി 6 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കൈവശമുള്ള 64228.41 ഏക്കര്‍ ഭൂമിയില്‍ 40975.82 ഏക്കര്‍ ഭൂമി പാട്ടമായി ലഭിച്ചതാണെന്നും കേരള ഭൂപരിഷ്ക്കരണ നിയമപ്രകാരവും അന്യംനില്‍പ്പു (എസ്ചിറ്റ്) നിയമപ്രകാരവും ഈ ഭൂമി അടിയന്തിരമായി ഏറ്റെടുക്കുന്നതിനായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്നുമാണ് കേരള സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുള്ളത്. അതോടൊപ്പം മലയാളം പ്ലാന്റേഷന്‍സ് (യു.കെ) പേരിലുള്ള 15786.32 ഏക്കര്‍ ഭൂമി അന്യംനില്‍പ്പു ഭൂമിയായി ഏറ്റെടുക്കാനുള്ള നിയമനടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും ശുപാര്‍ശ ചെയ്തു. അതായത് എച്ച്. എം. എല്‍ കമ്പനി ഭൂമി കൈവശം വെയ്ക്കുന്നത് നിയമവിരുദ്ധമായിട്ടാണെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരിക്കുന്നു.

എല്‍.ഡി. എഫ് സര്‍ക്കാര്‍ നിയോഗിച്ച ഡി. സജിത്ത് ബാബു കമ്മറ്റിയുടെ റിപ്പോര്‍ട്ട് 1978 നു ശേഷം കഴിഞ്ഞ 34 വര്‍ഷമായി ഹൈക്കോടതിയില്‍ നടക്കുന്ന എച്ച്. എം. എല്‍ ഭൂമി പ്രശ്നം സംബന്ധിച്ച് കേസുകളില്‍ നിര്‍ണായക വഴിത്തിരിവായിരിക്കുകയാണ്. സ്വന്തം അവകാശ വാദങ്ങളെ ന്യായീകരിക്കാന്‍ കഴിയാതെ കമ്പനി തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ഇതാണ് 2 വര്‍ഷത്തിനുള്ളില്‍ 21623.50 ഏക്കര്‍ ഭൂമിയിലെ അവകാശ വാദം ഉപേക്ഷിച്ച് പരസ്യം നല്‍കാന്‍ കമ്പനി നിര്‍ബന്ധിതമായ സാഹചര്യം.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂമി കൈവശം വെയ്ക്കുന്ന തോട്ടം മേഖലയിലെ സ്വകാര്യ കുത്തക കോര്‍പ്പറേറ്റ് കമ്പനിയാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡ്. എന്നാല്‍ ഈ സ്വകാര്യ കുത്തക കമ്പനി കൈവശം വെയ്ക്കുന്നത് പൂര്‍ണമായും സര്‍ക്കാര്‍ ഭൂമിയാണ്. മുന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത. പി.ഹരന്‍ 2007 സെപ്റ്റംബര്‍ 27 ന് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ കൈവശമുള്ള ഭൂമിയില്‍ എച്ച്. എം. എല്‍ കമ്പനിക്കുള്ള ഉടമസ്ഥാവകാശം സംശയാസ്പദമാണെന്നും കമ്പനി നാളിതുവരെ നടത്തിയ ഭൂമി കൈമാറ്റങ്ങള്‍ അനധികൃതമാണെന്നും സംസ്ഥാനത്തെ റവന്യൂ- രജിസ്ട്രേഷന്‍ ഉദ്യോഗസ്ഥരും കമ്പനിയും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഡി. സജിത്ത് ബാബു കമ്മറ്റിയെ നിയോഗിച്ചതും കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയതും. ഹാരിസണ്‍ മലയാളം ലിമിറ്റഡ് കൈവശം വെയ്ക്കുന്ന ഒരു സെന്റ് ഭൂമി പോലും നിയമപ്രകാരം കമ്പനിക്ക് അവകാശപ്പെട്ടതല്ല എന്നതാണ് യാഥാര്‍ത്ഥ്യം. 60,000 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി നിയമവിരുദ്ധമായി കയ്യടക്കി സ്ഥാപിച്ച സ്വകാര്യ കടലാസ്സ് കമ്പനിയാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡ്. കടുത്ത വഞ്ചനയുടേയും അഴിമതിയുടേയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും ചരിത്രമാണ് ഈ കമ്പനിക്കുള്ളതെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിരിക്കുന്നു.

ഹാരിസണ്‍ മലയാളം ലിമിറ്റഡ് എന്ന നിലവിലുള്ള കമ്പനിയുടെ മേജര്‍ ഷെയര്‍ ഹോള്‍ഡര്‍ ഇംഗ്ലണ്ടിലെ മലയാളം പ്ലാന്റേഷന്‍സ് (ഹോള്‍ഡിംഗ്സ്) എന്ന കമ്പനിയാണ്. ഈ കമ്പനി രജിസ്റ്റര്‍ ചെയ്തത് 1977 ആഗസ്റ്റ് 23 നാണ്. വിലാസം 102, പാര്‍ക്ക്ലെയിന്‍, കോയിഡോന്‍, സറേ ഇഞഛകഖആ,ഡഗ എന്നാണ്. 1973 ലെ വിദേശ നാണയ വിനിമയ നിയന്ത്രണ നിയമം (എഋഞഅ 1973) വകുപ്പ് നം (1,1) പ്രകാരം റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശരാജ്യത്തുള്ള ഒരു പൗരനും ഇന്ത്യയില്‍ തൊഴില്‍ ചെയ്യുന്നതിനോ, ബിസിനസ്സ് നടത്തുന്നതിനോ, സ്വത്ത് കൈവശം വെയ്ക്കുന്നതിനോ അനുവാദം ഉണ്ടായിരിക്കില്ല.

ഹാരിസണ്‍ മലയാളം ലിമിറ്റഡ് പരസ്യത്തില്‍ അവകാശപ്പെടുന്നത് കമ്പനി കൈവശം വെയ്ക്കുന്ന ഭൂമിയുടേയും സ്വത്തു വകകളുടേയും അവകാശം മുന്‍ ഉടമസ്ഥരായ വിദേശ കമ്പനിയില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേയും, കേരള ഹൈക്കോടതിയുടേയും അംഗീകാരത്തോടെ കിട്ടിയിട്ടുള്ളതാണ് എന്നാണ്. 1983 ലെ കേരള ഹൈക്കോടതി വിധിയില്‍ പറയുന്നത് വിദേശ കമ്പനിയുമായുള്ള ഇന്ത്യന്‍ കമ്പനിയുടെ സംയോജനത്തിന് കണ്‍ട്രോളര്‍ ഓഫ് ക്യാപ്പിറ്റല്‍ ഇഷ്യൂസ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ സമ്മതപത്രം വാങ്ങിയെടുക്കുന്നതിന് വിധേയമായി അംഗീകാരം നല്‍കുന്നു എന്നാണ്. എന്നാല്‍ കമ്പനിയുമായി ബന്ധപ്പെട്ട രേഖകളെല്ലാം പരിശോധിച്ച ഡി. സജിത്ത് ബാബു കമ്മറ്റി കണ്‍ട്രോളര്‍ ഓഫ് ക്യാപ്പിറ്റല്‍ ഇഷ്യൂസ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ സമ്മതപത്രം നാളിതുവരെ ഹാരിസണ്‍ മലയാളം ലിമിറ്റഡിന് ലഭിച്ചിട്ടില്ല എന്ന് കണ്ടെത്തി. ഇതിനര്‍ത്ഥം ഹാരിസണ്‍ മലയാളം ലിമിറ്റഡ് അവകാശപ്പെടുന്നതുപോലെ വിദേശ കമ്പനിയും ഇന്ത്യന്‍ കമ്പനിയും തമ്മിലുള്ള സംയോജനം നിയമപരമായി നടന്നിട്ടില്ല എന്നാണ്. അതീവ ഗുരുതരമായ കുറ്റകൃത്യമാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡ് ചെയ്തിരിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാകുന്നു. കേരള ഹൈക്കോടതി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കേരള സര്‍ക്കാര്‍ എന്നിങ്ങനെ ഭരണഘടനാപരമായ അധികാരങ്ങളുള്ള സ്ഥാപനങ്ങളെ വ്യാജ രേഖകളും, വ്യാജ അവകാശ വാദങ്ങളും കാണിച്ച് വഞ്ചിക്കുകയാണ് ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനി. കേരള സര്‍ക്കാരിന് അവകാശപ്പെട്ട 60,000 ത്തോളം ഏക്കര്‍ ഭൂമി പതിറ്റാണ്ടുകളായി കൈവശം വെച്ച് ആദായം എടുക്കുകയും വില്‍പ്പന നടത്തി പണം സമ്പാദിക്കുകയുമാണ്. ഇത് തടയാന്‍ കേരള ഹൈക്കോടതിക്കോ, കേരള സര്‍ക്കാരിനോ നാളിതുവരെ കഴിഞ്ഞിട്ടില്ല. നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ പരാജയവും കുത്തക മുതലാളിത്ത വര്‍ഗത്തോടുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ പക്ഷപാതിത്വവുമാണ് ഇതിലൂടെ വ്യക്തമാകുന്നത്. കേരള സിവില്‍ സര്‍വീസിലെ സത്യസന്ധതയും സ്വതന്ത്ര വ്യക്തിത്വവുമുള്ള അപൂര്‍വം ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാളായ നിവേദിത പി.ഹരന്‍ ചൂണ്ടിക്കാട്ടിയതുപോലെ റവന്യൂ- രജിസ്ട്രേഷന്‍ വകുപ്പിലെ ചില ഉദ്യോഗസ്ഥരും കമ്പനിയും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് ഈ ഹിമാലയന്‍ തട്ടിപ്പ് ഇത്രകാലവും നടത്താന്‍ കമ്പനിയെ സഹായിച്ചത്.

1966 ലെ കൈമാറ്റചട്ടം (ട്രാന്‍സ്ഫര്‍ ഓഫ് രജിസ്ട്രി) 27 (2)വകുപ്പ് പ്രകാരം കമ്പനികള്‍ക്ക് പ്രതികൂല കൈവശ പ്രകാരം (adverse possession) ജന്മാവകാശം ലഭിക്കാന്‍ അര്‍ഹതയില്ല. അന്യംനില്‍പ്പ് (എസ്ചീറ്റ്) ഭൂമിയായി ഏറ്റെടുക്കാമായിരുന്ന 60,000 ഏക്കറോളം ഭൂമി ഏറ്റെടുക്കാന്‍ ലാന്റ് ബോര്‍ഡിന്റെ വീഴ്ച മൂലമാണ് കഴിയാതെ പോയത്. ഇത് മുതലെടുത്താണ് മലയാളം പ്ലാന്റേഷന്‍ എന്ന ലണ്ടന്‍ കമ്പനിയുടെ ചില ജോലിക്കാരും ആശ്രിതരും പ്രസ്തുത കമ്പനിയുമായി വ്യാപാരം നടത്തിയിരുന്ന ദല്ലാളുമാരും ചേര്‍ന്ന് 1978 ജനുവരി 5 ന് മലയാളം പ്ലാന്റേഷന്‍ ഇന്ത്യാ ലിമിറ്റഡ് എന്ന കമ്പനി തന്നെ രൂപീകരിച്ചത്. 1952 ലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പാസ്സാക്കിയ കേരള ഭൂപരിഷ്ക്കരണ നിയമം അനുസരിച്ച് എല്ലാ ഭൂമിയുടേയും ജന്മാവാകാശം കേരള സര്‍ക്കാരില്‍ നിക്ഷിപ്തമാക്കുകയും ജന്മി ത്വ വ്യവസ്ഥ നിര്‍ത്തലാക്കുകയും ചെയ്തു. തോട്ടം മേഖലയ്ക്ക് നല്‍കിയ ഇളവു പ്രകാരം 1964 ജനുവരി 16 (പ്രസ്തുത നിയമം വിജ്ഞാപനം ചെയ്ത തീയതി) മുതല്‍ 3 മാസത്തിനുള്ളില്‍ സീലിംഗ് റിട്ടേണ്‍ സ്റ്റേറ്റ് ലാന്‍ഡ് ബോര്‍ഡ് മുമ്പാകെ ബന്ധപ്പെട്ട കക്ഷിയോ, സ്ഥാപനമോ ഫയല്‍ ചെയ്യണം. (as per KLR Act Sect 85(2)). അന്ന് നിലവിലുണ്ടായിരുന്ന മലയാളം പ്ലാന്റേഷന്‍സ് (യു.കെ) ലിമിറ്റഡ് എന്ന പേരില്‍ ഇംഗ്ലണ്ടില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനി നിശ്ചിത സമയത്തിനുള്ളില്‍ സീലിംഗ് റിട്ടേണ്‍ ഫയല്‍ ചെയ്തില്ല. സ്റ്റേറ്റ് ലാന്‍ഡ് ബോര്‍ഡ് പ്രസ്തുത കമ്പനിയോട് 22-02-1969, 14-03-1969 എന്നീ തീയതികളിലെ കത്തുകള്‍ പ്രകാരം സീലിംഗ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. പിന്നീട് 04-04-1972 ലാണ് മലയാളം പ്ലാന്റേഷന്‍സ് (യു.കെ) കമ്പനിയുടെ ഏജന്റ് എന്ന നിലയില്‍ ഹാരിസണ്‍ ആന്റ് ക്രോസ്സ് ഫീല്‍ഡ് എന്ന മറ്റൊരു കമ്പനിയുടെ മാനേജര്‍ സീലിംഗ് റിട്ടേണ്‍ ഫയല്‍ ചെയ്തത്. 13-02-1978 നു മുമ്പുള്ള നടപടിക്രമങ്ങളില്‍ മലയാളം പ്ലാന്റേഷന്‍സ് (യു.കെ) എന്ന ഇംഗ്ലണ്ട് കമ്പനിയും 02-07-1987 ലെ ലാന്‍ഡ് ബോര്‍ഡ് ഉത്തരവില്‍ മലയാളം പ്ലാന്റേഷന്‍സ് (ഇന്ത്യ) എന്ന കമ്പനിയും പരാമര്‍ശിച്ചു കാണുന്നു. കെ.എല്‍. ആര്‍ ആക്ട് പ്രകാരം റിട്ടേണ്‍ ഫയല്‍ ചെയ്തത് ആരാണോ അവരുടെ പേരില്‍തന്നെ തുടര്‍നടപടികളും ഉത്തരവുകളും വേണം. അന്യംനില്‍പ്പു ഭൂനിയമപ്രകാരം ഏറ്റെടുക്കേണ്ടിയിരുന്ന ഈ വലിയ ഭൂ വിഭാഗത്തിനുവേണ്ടി ബ്രിട്ടീഷ് കമ്പനിയോട് സീലിംഗ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ട ലാന്‍ഡ് ബോര്‍ഡ് ഉദ്യോഗസ്ഥരുടെ നടപടി തെറ്റാണെന്ന് സജിത്ത് ബാബു കമ്മറ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനു പിന്നില്‍ വന്‍ സ്വാധീനവും അഴിമതിയും സംശയിക്കേണ്ടിയിരിക്കുന്നു.

1982 ജൂലൈ 2 ലെ സൗത്ത് വയനാട് താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ 37/1981 പ്രകാരമുള്ള അന്തിമ ഉത്തരവില്‍ എച്ച്. എം. എല്ലിന്റെ കൈവശമുള്ള ഭൂമിയില്‍ കേവലം 1845.22 ഏക്കര്‍ മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് വിധി നല്‍കിയത്. 13-07-1978 ലെ താല്‍ക്കാലിക അസ്സസ്സ്മെന്റിലോ 1982 ലെ അന്തിമ ഉത്തരവിലോ കമ്പനി നല്‍കിയ സീലീംഗ് റിട്ടേണില്‍ കമ്പനിയുടെ സ്വന്തം അവകാശത്തില്‍ വരുന്ന ഭൂമികള്‍, പാട്ട ഭൂമികള്‍, വനഭൂമിയായി പ്രഖ്യാപിക്കപ്പെട്ട ഭൂമികള്‍ എന്നിവ തരം തിരിച്ച് രേഖപ്പെടുത്തുകയോ അതിന്‍മേല്‍ ഭൂ പരിഷ്ക്കരണ നിയമത്തിലെ വ്യത്യസ്ത വ്യവസ്ഥകള്‍ പ്രകാരം തീരുമാനമെടുക്കുകയോ ചെയ്തിരുന്നില്ല. 1973 ലെ വിദേശ വിനിമയ നിയന്ത്രണ ചട്ടം 16, 29, 31 വകുപ്പുകള്‍ പ്രകാരം കമ്പനിയുടെ നിയമസാധുത പരിശോധിച്ചില്ല. സജിത്ത് ബാബു കമ്മറ്റി റിപ്പോര്‍ട്ട് ഹാരിസണ്‍ മലയാളം ലിമിറ്റഡ് കമ്പനിയുടെ അസ്തിത്വത്തെ ചോദ്യം ചെയ്ത് താഴെ പറയുന്ന വിലയിരുത്തലുകളാണ് മുന്നോട്ട് വെയ്ക്കുന്നത്.

1. 1921 ല്‍ രൂപീകരിച്ച മലയാളം പ്ലാന്റേഷന്‍സ് (യു.കെ) ലിമിറ്റഡ് 1977 ഓഗസ്റ്റ് 23 ന് മലയാളം പ്ലാന്റേഷന്‍സ് (ഹോള്‍ഡിംഗ്സ്) ലിമിറ്റഡ്, യു.കെയായി രൂപാന്തരപ്പെട്ടു.

2. കൃത്യം 69 ദിവസങ്ങള്‍ക്കു ശേഷം 1977 നവംബര്‍ 1ന് ഹാരിസണ്‍സ് ആന്റ് ക്രോസ്സ് ഫീല്‍ഡ്സ് (ഇന്ത്യ) ലിമിറ്റഡ് എന്ന പേരിലൊരു കമ്പനി രൂപീകരിക്കപ്പെട്ടു.

3. അതിനുശേഷം 66 ദിവസം പിന്നിടുമ്പോള്‍ 1978 ജനുവരി 5ന് കേരളത്തില്‍ തന്നെ മലയാളം പ്ലാന്റേഷന്‍സ് (ഇന്ത്യ) എന്ന പേരില്‍ മറ്റൊരു കമ്പനി രൂപീകരിക്കപ്പെട്ടു.

4. 19-09-1984 ലെ എം.സി.എ. 35/1983-ാം നമ്പര്‍ ഹര്‍ജിയിലൂടെ ഹാരിസണ്‍ ആന്റ് ക്രോസ്സ് ഫീല്‍ഡ്(ഇന്ത്യ) ലിമിറ്റഡ് എന്ന കമ്പനി മലയാളം പ്ലാന്റേഷന്‍സ് ഇന്ത്യ ലിമിറ്റഡ് കമ്പനിയില്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ 6 നിബന്ധനകള്‍ക്ക് വിധേയമായി ലയിപ്പിക്കപ്പെട്ടു.

5. പ്രസ്തുത ലയനം തുടങ്ങി 40 ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ കമ്പനിയുടെ പേര് ഹാരിസണ്‍ മലയാളം ലിമിറ്റഡ് എന്ന് മാറ്റപ്പെട്ടു.

04-04-1972 ല്‍ വിദേശ കമ്പനിയാണ് സീലിംഗ് റിട്ടേണ്‍ ഫയല്‍ ചെയ്തതെങ്കിലും പ്രാഥമിക അസ്സസ്സ്മെന്റ് നടത്തിയത് മലയാളം പ്ലാന്റേഷന്‍ ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ്. ഇതാകട്ടെ മലയാളം പ്ലാന്റേഷന്‍സ്(ഇന്ത്യ) ലിമിറ്റഡ് കമ്പനി നിലിവില്‍ വന്ന തീയതിയായ 05-01-1978 കഴിഞ്ഞ് കൃത്യം 40 ദിവസം പിന്നിട്ടപ്പോഴും. സജിത്ത് ബാബു കമ്മറ്റി റിപ്പോര്‍ട്ട് തുടരുന്നു. അന്ന് നിലവിലുണ്ടായിരുന്ന രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളുമായി കൂട്ടി വായിക്കുമ്പോള്‍ ഈ ധ്രുതഗതിയില്‍ നടന്ന (ദിവസങ്ങള്‍ക്കുള്ളില്‍) പ്രവര്‍ത്തനങ്ങള്‍ സംശയത്തിന്റെ നിഴല്‍ പരത്തുന്നതാണ്. അടിയന്തിരാവസ്ഥ നിലവിലുണ്ടായിരുന്ന അക്കാലത്ത് രൂപീകൃതമായ മലയാളം പ്ലാന്റേഷന്‍സ് (ഇന്ത്യ) ലിമിറ്റഡിന്റെ 9 ഡയറക്ടര്‍മാരില്‍ 2 പേര്‍ ഫീല്‍ഡ് മാര്‍ഷല്‍ എസ്. മനേക്ഷായും അഡ്മിറല്‍ ആര്‍. എല്‍. പെരേരയും ആയിരുന്നു. മൂന്ന് പേരാകട്ടെ വിദേശികളും. 1973 ലെ വിദേശ വനിമിയ നിയന്ത്രണ നിയമത്തിലെ 16,29, 31 വകുപ്പുകള്‍ പ്രകാരം വിദേശ കമ്പനികള്‍ ഇന്ത്യയില്‍ ബിസിനസ്സ് നടത്തുന്നതിന് വിവിധ നിയന്ത്രണ സംവിധാനങ്ങളായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, കണ്‍ട്രോളര്‍ ഓഫ് ക്യാപ്പിറ്റല്‍ ഇഷ്യൂ, രജിസ്ട്രാര്‍ ഓഫ് കമ്പനീസ്, ഇന്‍കം ടാക്സ് കമ്മീഷണറേറ്റ് തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടേയും സമാനമായ സര്‍ക്കാര്‍ ഏജന്‍സികളുടേയും അംഗീകാരം വാങ്ങേണ്ടതുണ്ട്. ഹാരിസണ്‍ മലയാളം കമ്പനി അവകാശപ്പെടുന്നതു പോലുള്ള ഒരു കമ്പനി രൂപീകരണം 19-9-1984 ല്‍ നടന്നിട്ടുണ്ടെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട ജസ്റ്റിസ് ജോണ്‍ മാത്യുവിന്റെ (കേരള ഹൈക്കോടതി) ഉത്തരവിന്റെ ഒമ്പതാം ഖണ്ഡികയില്‍ ഇങ്ങനെ പറയുമായിരുന്നില്ല. 

9. The implementation of this scheme is conditional upon the following.

a. The consent of the controller of capital issues of the Government of India, under the provisions of the capital issues ( (control) Act, 1947 being obtained to the issue by the transferor company  of the equity shares necessary for the implementation of this scheme.

b. The permission of the Reserve Bank of India being obtained to the allotment  of the necessary shares by the trannsferee company to the foreign share holders.

c. Obtaining  the necessary consent and approval under the provisions of Monopolies & Restrictive Trade practices Act 1969 for implementation of the scheme.

d. The obtaining of the consent or consents or permission or permissions of any Government or other authorities in the United Kingdom and in India, if and were necessary.

e. The scheme being sanctioned under section 391 of the Act and the appropriate orders for implementation of this scheme being made under section 394 or other act or acts or other applicable provisons of the act, by the High Court of Kerala.

f. Compliance with requirements of the classes(3) of section (2) (1) (A) of the Income Tax Act 1961.by share holders of the transferor company.   

 കമ്പനി നവീകരണം നടന്ന 19/9/1984ല്‍ തുടങ്ങി ഇന്നേവരെ ഏതെങ്കിലും ഒരു സര്‍ക്കാരോ, സര്‍ക്കാര്‍ ഇതര സ്ഥാപനമോ മേല്‍ വിവരിച്ച നിബന്ധനകള്‍ കമ്പനി പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിച്ചതായി തെളിയിക്കുന്ന യാതൊരു രേഖകളും ലഭ്യമല്ല. ഇത് കമ്പനിയുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്. 1978 ല്‍ ലാന്‍ഡ് ബോഡിന്റെ പ്രാഥമിക അസ്സെസ്സ്മെന്റ് റിപ്പോര്‍ട്ട് വന്നതിനുശേഷം കേരള ഹൈക്കോടതിയില്‍ കഴിഞ്ഞ 34 വര്‍ഷമായി നടക്കുന്ന ഹാരിസണ്‍ മലയാളവുമായി ബന്ധപ്പെട്ട കേസുകളില്‍ കേരളസര്‍ക്കാര്‍ ഉന്നയിച്ചു വരുന്ന വിഷയം കമ്പനിയുടെ കൈവശം എത്ര മിച്ചഭൂമിയുണ്ട് എന്ന തര്‍ക്കമാണ്. പൊതുസമൂഹവും തൊഴിലാളി സംഘടനകളും മാധ്യമങ്ങളും സജിത് ബാബു കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതുവരെ കേന്ദ്രീകരിച്ചിരുന്നതും ഈ മിച്ചഭൂമി തര്‍ക്കത്തിലാണ്. വയനാട്ടിലെ തൃക്കൈപ്പറ്റ സ്വദേശി ജി. സഞ്ജീവന്‍ സെക്രട്ടറിയായ വയനാട് ഭൂസംരക്ഷണ സമിതി കമ്പനിയുടെ ഉടമസ്ഥാവകാശം തന്നെ ചോദ്യം ചെയ്ത് നിരവധി നിയമപോരാട്ടങ്ങള്‍ ഹൈക്കോടതിയില്‍ നടത്തുകയും സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ നിയമങ്ങളേയും, കോടതി വ്യവസ്ഥകളേയും കബളിപ്പിച്ച് നിയമവിരുദ്ധമായി 60, 000 ത്തോളം ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയ ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ മാതൃക വന്‍കിട മുതലാളിത്ത വര്‍ഗം ഭരണകൂട പിന്‍തുണയോടെ നടത്തുന്ന പ്രാകൃത മൂലധന സഞ്ചയത്തിന്റെരീതികളാണ് തുറന്നുകാട്ടുന്നത്. സഞ്ജീവന്റേയും നിവേദിത പി. ഹരന്റേയും, സജിത്ത് ബാബുവിന്റേയും അവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പേരറിയാത്ത, ആത്മാഭിമാനമുള്ള നിരവധി വ്യക്തികളുടേയും പൗരബോധമാണ് കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ സമരത്തിന് ശക്തി പകര്‍ന്നത്. ഹാരിസണ്‍ കമ്പനി അനധികൃതമായി കൈവശം വെയ്ക്കുന്ന തോട്ട ഭൂമി പിടിച്ചെടുത്ത് തോട്ടം തൊഴിലാളികളുടെ സഹകരണ സംഘം രൂപീകരിച്ച് തോട്ട വ്യവസായം മുന്നോട്ട് കൊണ്ടുപോകണമെന്ന ആവശ്യം തോട്ടം തൊഴിലാളി സംഘടനകള്‍ ഉന്നയിക്കേണ്ടതാണ്. അവശേഷിക്കുന്ന തരിശ് ഭൂമി പിടിച്ചെടുത്ത് ഭൂരഹിതരായവര്‍ക്ക് വിതരണം ചെയ്യുകയും വേണം. ഭൂമിയുടെ മേലുള്ള വന്‍കിട മുതലാളിത്ത വര്‍ഗത്തിന്റെ കുത്തക ഇല്ലാതാക്കുന്നതിന് ഇതിലൂടെ മാത്രമേ സാധ്യമാവുകയുള്ളൂ. ഭൂസംരക്ഷണ സമര സമിതിയുടെ നേതൃത്വത്തില്‍ ജനുവരി 1 ന് ആരംഭിച്ച് സമരം വയനാട്ടില്‍ ഹാരിസണ്‍ മലയാളത്തിന്റെ ചുണ്ടേല്‍ എസ്റ്റേറ്റിലാണ് നടക്കുന്നത്. ജനുവരി 11 മുതല്‍ ഹാരിസണ്‍ ഭൂമിയില്‍ കുടില്‍ കെട്ടി സമരം ആരംഭിക്കാനാണ് സമരസമിതി തീരുമാനിച്ചിട്ടുള്ളത്.

കൃഷി ഭൂമി കര്‍ഷകന് എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി കയ്യൂരില്‍ ആരംഭിച്ച ഐതിഹാസിക പോരാട്ടത്തിന്റെ ചരിത്ര തുടര്‍ച്ചയാണ് ഭൂസംരക്ഷണ സമര സമിതയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭൂസമരം. സംസ്ഥാനത്തെ 35 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് കൃഷി ഭൂമിയുടെ ഉടമസ്ഥാവകാശം ലഭ്യമാക്കാന്‍ കഴിഞ്ഞ 70 വര്‍ഷക്കാലത്തെ പുരോഗമന കര്‍ഷക- കര്‍ഷക തൊഴിലാളി - ആദിവാസി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടന്ന ഭൂപ്രക്ഷോഭങ്ങളിലൂടെ സാധിച്ചു. കേരളത്തില്‍ അവശേഷിക്കുന്ന മൂന്ന് ലക്ഷത്തില്‍പ്പരം ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാക്കുന്നതിനുള്ള ഭൂസംരക്ഷണ സമര സമിതിയുടെ പോരാട്ടം വിജയത്തിലെത്തുമ്പോള്‍ ജന്മി വ്യവസ്ഥ തകര്‍ന്നടിഞ്ഞ മാതൃകയില്‍ തോട്ടം മേഖലയിലെ വന്‍കിട കുത്തകകളുടെ മേധവിത്വവും തകര്‍ക്കപ്പെടുക തന്നെ ചെയ്യും.

*
പി കൃഷ്ണപ്രസാദ് ചിന്ത വാരിക 13 ജനുവരി 2013

No comments: