Friday, January 18, 2013

ചരിത്രംകുറിച്ച ഭൂസമരം

കേരളത്തിന്റെ സമരചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത ഭൂസമരം വിജയമായി. കര്‍ഷക- കര്‍ഷക തൊഴിലാളി പ്രസ്ഥാനവും ആദിവാസി ക്ഷേമസമിതിയും പട്ടികജാതി ക്ഷേമസമിതിയും സംയുക്തമായി രൂപീകരിച്ച ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പുതുവര്‍ഷപ്പുലരിയില്‍ സംസ്ഥാനത്തെ ഭൂരഹിതര്‍ മിച്ചഭൂമികളിലേക്ക് പ്രവേശിച്ചു. പതിനാല് ജില്ലയില്‍ ഓരോ കേന്ദ്രങ്ങള്‍. സമരത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിക്കാനും ജയിലില്‍ പോകാനും തയ്യാറായി മുന്നോട്ടുവന്ന സമരവളന്റിയര്‍മാരുടെ ഇച്ഛാശക്തിക്ക് മുന്നില്‍ യുഡിഎഫ് സര്‍ക്കാര്‍ പതറി. അഭൂതപൂര്‍വമായിരുന്നു ഭൂസമരത്തിന് ലഭിച്ച ജനപിന്തുണ. വലതുപക്ഷ ഭരണകൂടവും ഇടതുതീവ്രവാദ സംഘടനകളും അരാഷ്ട്രീയവാദികളും ചില ആക്ഷന്‍ഗ്രൂപ്പുകളും വലതുപക്ഷ മാധ്യമങ്ങളും അടങ്ങുന്ന കൂട്ടായ്മ, ചരിത്രപരമായ ഭൂസമരത്തെ ഇകഴ്ത്തിക്കാട്ടുന്നതിന് പരമാവധി പരിശ്രമിച്ചു. സമരത്തിന്റെ വാര്‍ത്തകളും ചിത്രങ്ങളും കൊടുക്കേണ്ട എന്ന് തീരുമാനിച്ച മാധ്യമങ്ങള്‍ക്ക് ഈ വര്‍ഗസമരവീര്യത്തെ കണ്ടില്ലെന്നു നടിക്കാന്‍ സാധിച്ചില്ല.

പത്തുദിവസം പിന്നിട്ടപ്പോള്‍ സമരകേന്ദ്രങ്ങള്‍ പതിനാലില്‍ നിന്ന് 129 ആയി വര്‍ധിച്ചു. ദിവസവും ഭൂമിയില്‍ കയറി കുടില്‍ കെട്ടി താമസിക്കുന്നവരുടെ എണ്ണം കൂടിവന്നു. അവര്‍ക്ക് സംരക്ഷണവലയം തീര്‍ത്ത് ഐക്യദാര്‍ഢ്യവുമായി അണിനിരക്കുന്ന സഖാക്കളുടെ എണ്ണവും കൂടിവന്നു. സമരമുന്നേറ്റത്തില്‍ പന്തികേട് മണത്തപ്പോഴാണ് യുഡിഎഫ് സര്‍ക്കാര്‍ റവന്യൂമന്ത്രി അടൂര്‍ പ്രകാശിനെ ഒന്നാംഘട്ട ചര്‍ച്ചയ്ക്ക് നിയോഗിച്ചത്. ആ ചര്‍ച്ചയില്‍ ഭൂസംരക്ഷണ സമിതി മുന്നോട്ടുവച്ച എല്ലാ കാര്യങ്ങളും ചര്‍ച്ചചെയ്യാന്‍ റവന്യൂ മന്ത്രിക്ക് പരിമിതിയുണ്ടായിരുന്നു. ആ ചര്‍ച്ചയുടെ മധ്യത്തില്‍ അദ്ദേഹം മുഖ്യമന്ത്രിയെ ബന്ധപ്പെട്ടതിന്റെ ഭാഗമായാണ് ജനുവരി 16ന് ചര്‍ച്ചയ്ക്ക് തയ്യാറാവാമോ എന്ന് സമരസമിതി നേതാക്കളോട് അഭ്യര്‍ഥിച്ചത്. അങ്ങനെയാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടന്നത്.

സംസ്ഥാനത്തെ ഭൂപ്രശ്നവും കേരളത്തിന്റെ ചരിത്രവും തമ്മില്‍ വളരെയേറെ ബന്ധമുണ്ട്. ഇവിടെ നിലനിന്ന ഫ്യൂഡല്‍ക്രമത്തിന്റെ അടിസ്ഥാന സവിശേഷത ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥ ആയിരുന്നു എന്നതാണ്. സവര്‍ണമേധാവിത്വവും നാടുവാഴിത്തവും അഭേദ്യമായി കെട്ടുപിണഞ്ഞു കിടന്നു. കൊളോണിയല്‍ കാലഘട്ടമായപ്പോഴേക്കും ഭൂമിയിന്മേല്‍ പരിപൂര്‍ണ സ്വത്തവകാശം ഉള്ള ഭൂപ്രഭുക്കന്മാരും രൂപംകൊണ്ടു. ജാതി-ജന്മി-നാടുവാഴി കൂട്ടുകെട്ട് കൊളോണിയല്‍ ഭരണകൂടത്തിന്റെ സംരക്ഷണത്തോടെ കര്‍ഷക ജനസാമാന്യത്തിന്റെ മിച്ചാധ്വാനത്തെ പരമ്പരാഗതമായ രീതികളിലൂടെയും അല്ലാതെയും കരസ്ഥമാക്കി. അത്തരമൊരു സമൂഹത്തിലാണ് സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നവോത്ഥാനത്തിന്റെ ധാരകള്‍ ഉണ്ടാവുന്നത്. തുടര്‍ന്ന് ദേശീയ പ്രസ്ഥാനത്തിന്റെ സ്വാധീനവും അതിന്റെ സമാന്തരവും തുടര്‍ച്ചയുമായി വന്ന കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ മുന്നേറ്റവും ചേര്‍ന്നാണ് ജന്മിത്ത ചൂഷണത്തിന്റെ അടിവേരറുത്തത്.

ജന്മിത്ത- മുതലാളിത്ത ഭൂപ്രഭുക്കള്‍ അന്യരുടെ വിയര്‍പ്പുകൊണ്ട് സുഖിക്കുന്ന ചൂഷകരാണ്. കര്‍ഷക ജനസാമാന്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണ് ഇവരുടെ ലക്ഷ്യങ്ങള്‍. ഭൂരഹിതരായ കര്‍ഷക തൊഴിലാളികള്‍ക്കും ആവശ്യത്തിന് ഭൂമിയില്ലാത്ത കൃഷിക്കാര്‍ക്കും ലഭിക്കേണ്ടുന്ന ഭൂമിയാണ് ചൂഷകവര്‍ഗം കൈയടക്കിയത്. അത്തരത്തില്‍ ഭൂപ്രഭുക്കന്മാരുടെ കൈയിലുള്ള ഭൂമി മുഴുവന്‍ പിടിച്ചെടുത്ത് കര്‍ഷകത്തൊഴിലാളികള്‍ക്കും കൃഷിക്കാര്‍ക്കും വിതരണംചെയ്യുക എന്നതിലാണ് വിപ്ലവകരമായ ഭൂപരിഷ്കരണത്തിന്റെ ഊന്നല്‍. വര്‍ഗപരമായ ഈ കാഴ്ചപ്പാടിനെ പ്രാവര്‍ത്തികമാക്കാനാണ് ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പ്രയത്നിച്ചത്. ഭൂപരിഷ്കരണത്തിന്റെ വഴികളിലൂടെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ മുന്നേറിയപ്പോള്‍ ജന്മിത്വ ഭൂപ്രഭുത്വത്തെ ഇല്ലാതാക്കുന്നതിന് സാധിച്ചു എന്നത് നേട്ടമാണ്. 57ല്‍ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കുടിയൊഴിപ്പിക്കല്‍ ഓഡിനന്‍സ് പ്രഖ്യാപിച്ചു. അന്ന് 7.5 ലക്ഷം ഏക്കര്‍ ഭൂമി മിച്ചമുള്ളതായി കണക്കാക്കി. അത് കൃഷിക്കാര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും വിതരണംചെയ്യാന്‍ ഭൂപരിഷ്കരണ നിയമമടക്കമുള്ള നടപടികളുമായി മുന്നോട്ടുപോവുമ്പോഴാണ് 1959 ജൂലൈ 31ന് ഇ എം എസ് മന്ത്രിസഭ അധികാരത്തില്‍നിന്ന് പോയത്. പിന്നീട് 1967 മാര്‍ച്ച് ആറിനാണ് ഇ എം എസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തില്‍ വന്നത്. ആ സര്‍ക്കാര്‍ ഭൂപരിഷ്കരണ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ 7.5 ലക്ഷത്തില്‍നിന്ന് രണ്ടു ലക്ഷത്തോളമായി മിച്ചഭൂമിയുടെ വിസ്തൃതി കുറഞ്ഞത് മനസിലാക്കി. കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍നിന്ന് പോയ ഇടവേളയില്‍ പത്ത് ലക്ഷത്തോളം ഭൂമി കൈമാറ്റമാണ് സംസ്ഥാനത്ത് നടന്നത്. ഇഷ്ടദാനാധാരങ്ങള്‍ വഴി ബിനാമികളുടെ പേരില്‍ ഭൂമി നിലനിര്‍ത്തിയ ഭൂപ്രഭുക്കന്മാരുടെ നടപടി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ 1957 ഡിസംബര്‍ 18 മുതല്‍ സംസ്ഥാനത്ത് നടന്ന എല്ലാ ഭൂമികൈമാറ്റവും മരവിപ്പിക്കാനുള്ള നിയമനിര്‍മാണം നടപ്പാക്കി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയ്ക്ക് വിടാന്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ തയ്യാറായി. തുടര്‍ന്ന് 1969ല്‍ കാര്‍ഷിക ഭൂപരിഷ്കരണ ഭേദഗതി നിയമം നടപ്പാക്കിയാണ് മന്ത്രിസഭ രാജിവയ്ക്കുന്നത്.

തുടര്‍ന്ന് അധികാരത്തില്‍ വന്ന കുറുമുന്നണി മന്ത്രിസഭ ഭൂപരിഷ്കരണ നിയമം നടപ്പാക്കാന്‍ ഒരുവിധ ഇടപെടലുകളും സ്വമനസ്സാലേ നടത്തിയില്ല. 69ല്‍ കൊണ്ടുവന്ന ഭൂപരിഷ്കരണ ഭേദഗതി നിയമത്തെ പരാജയപ്പെടുത്താനും ഫ്യൂഡല്‍ വ്യവസ്ഥിതിയെ സംരക്ഷിക്കാനും ബൂര്‍ഷ്വാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചു. കേരള നിയമസഭ പാസാക്കിയ നിയമത്തിന് പ്രസിഡന്റിന്റെ അംഗീകാരം നല്‍കാതെ നീട്ടിക്കൊണ്ടുപോകുന്നതിന് കോണ്‍ഗ്രസ് പാര്‍ടിയും കൂട്ടാളികളും നടത്തിയ പരിശ്രമങ്ങള്‍ ചരിത്രത്തിലുണ്ട്. ആ സാഹചര്യത്തിലാണ് ഭൂപരിഷ്കരണ ഭേദഗതി നിയമപ്രകാരമുള്ള ഭൂരഹിതന്റെ ഭൂമിയിലുള്ള അവകാശം സ്ഥാപിക്കാനും അത് സംരക്ഷിക്കാനും ആഹ്വാനം നല്‍കി എ കെ ജിയുടെയും ഇ എം എസിന്റെയും നേതൃത്വത്തില്‍ കര്‍ഷക- കര്‍ഷക തൊഴിലാളികള്‍ പോരാട്ടത്തിനിറങ്ങിയത്. ആലപ്പുഴ അറവുകാട് ക്ഷേത്രമൈതാനിയില്‍ 1969 ഡിസംബര്‍ 14ന് ചേര്‍ന്ന മഹാസമ്മേളനം ചരിത്രമായി മാറി. അഞ്ചുലക്ഷത്തിലേറെ പേര്‍ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആലപ്പുഴയിലെത്തി. "ക്രിയാത്മകമായ ഒരു സമരത്തിന് രൂപം നല്‍കാനാണ് നാം ഇന്നിവിടെ സമ്മേളിക്കുന്നത്. ഈ സമ്മേളനം എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നതോടെ കേരളത്തിലെ കാര്‍ഷികരംഗത്ത് വലിയ പരിവര്‍ത്തനം വരും. സംഘടിതമായ മുന്നേറ്റംകൊണ്ട് സ്വയം നടപ്പാക്കുക അല്ലാതെ ഭൂപരിഷ്കരണ ഭേദഗതി നിയമം അനുവദിക്കുന്ന അവകാശം സ്ഥാപിക്കാന്‍ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. അതുകൊണ്ട് സമരത്തിലധിഷ്ഠിതമായ ഒരു പരിപാടിക്ക് രൂപം നല്‍കാന്‍ നാം നിര്‍ബന്ധിതരായിരിക്കുന്നു"&ൃറൂൗീ;എന്ന് ആമുഖമായി പറഞ്ഞാണ് എ കെ ജി മുന്‍കൂട്ടി തയ്യാറാക്കിയ രേഖ മഹാസമ്മേളനത്തില്‍ അവതരിപ്പിച്ചത്. സര്‍ക്കാര്‍ നടപ്പാക്കിയാലും ഇല്ലെങ്കിലും ഭൂപരിഷ്കരണ ഭേദഗതി നിയമം നടപ്പായതായി കണക്കാക്കി ഭൂമിയില്‍ അവകാശം സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് 1970 ജനുവരി ഒന്നുമുതല്‍ സമരം തുടങ്ങിയതും ആ സമരച്ചൂടില്‍ ഉരുകിപ്പോയ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരായതും ചരിത്രമാണ്. ഈ സമരത്തിന്റെ ഭാഗമായി കേരളത്തിലങ്ങോളമിങ്ങോളം 18 സഖാക്കളാണ് രക്തസാക്ഷിത്വം വരിച്ചത്. കേരളത്തില്‍ സമഗ്രമായ കാര്‍ഷിക പരിഷ്കരണ നടപടികള്‍ ആവിഷ്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇടതുപക്ഷ സര്‍ക്കാരുകള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ നിയമനിര്‍മാണങ്ങള്‍ നടത്തിയത്. കര്‍ശനമായ ഭൂപരിധി വകുപ്പുകള്‍ കേരളത്തിലെ ഭൂനിയമത്തിന്റെ സവിശേഷതയായിരുന്നു. ഇങ്ങനെ നിര്‍ണയിച്ചിരുന്ന മിച്ചഭൂമി എന്തുകൊണ്ട് ഭൂരഹിതര്‍ക്ക് ലഭ്യമായില്ല എന്നത് ഒരു നീണ്ടകഥയാണ്. കേന്ദ്രസര്‍ക്കാര്‍ ഭൂനിയമം നടപ്പാക്കുന്നതില്‍ സൃഷ്ടിച്ച കാലവിളംബവും വിമോചനസമരവും പി ടി ചാക്കോയുടെ ബില്ലു മുതല്‍ കെ എം മാണിയുടെ ഇഷ്ടദാനബില്ലുവരെ നീളുന്ന വെള്ളം ചേര്‍ക്കല്‍ വിദ്യയും എല്ലാംകൂടി ഈ നാട്ടിലെ പാവപ്പെട്ട കൃഷിക്കാര്‍ക്കും കര്‍ഷക തൊഴിലാളികള്‍ക്കും ലഭ്യമാകേണ്ടിയിരുന്ന കൃഷിഭൂമി ഇല്ലാതാക്കി. ഏറ്റെടുത്ത് വിതരണംചെയ്യാന്‍ കഴിഞ്ഞ തുച്ഛമായ മിച്ചഭൂമിയൊഴിച്ചാല്‍ ഇവര്‍ക്ക് ഭൂപരിഷ്കരണം മൂലം ലഭിച്ച ഭൂമി കുടികിടപ്പവകാശം മാത്രമായി ചുരുങ്ങി. ഇതിനു കാരണക്കാരായ കോണ്‍ഗ്രസ് പാര്‍ടിയെയും അവരുടെ സര്‍ക്കാരിനെയും തൊലിയുരിച്ചു കാണിക്കുന്നതിനു പകരം തീവ്ര ഇടതുപക്ഷക്കാരും ദളിത് ആക്ടിവിസ്റ്റുകള്‍ എന്ന് അവകാശപ്പെടുന്നവരും ചില അരാഷ്ട്രീയ ബുദ്ധിജീവികളും ഇടതുപക്ഷ പ്രസ്ഥാനങ്ങളെ കരിതേയ്ക്കുന്നതിന് ഭൂസമരത്തിന്റെ കാലാവസ്ഥയെ ഉപയോഗിച്ചു. മാധ്യമങ്ങള്‍ അതിന് കൂട്ടുനിന്നു. ഈ ഭൂസമരം നാട്ടിന്‍പുറങ്ങളിലാണ് സംഘടിപ്പിക്കപ്പെട്ടത്. മിച്ചഭൂമികളിലേറെയും അവിടെയായിരുന്നു. കുറച്ചു കാലമായി മാര്‍ക്സിസ്റ്റ് പാര്‍ടിക്കെതിരായും വര്‍ഗബഹുജന സംഘടനകളെ ലക്ഷ്യംവച്ചും അക്രമങ്ങള്‍ സംഘടിപ്പിക്കുന്ന മേല്‍ സൂചിപ്പിച്ച വിഭാഗം, തൊഴിലാളി വര്‍ഗ വിഭാഗം ഈ പ്രസ്ഥാനത്തില്‍നിന്ന് ചോര്‍ന്നുപോവുന്നെന്ന് വ്യാപകമായി പ്രചരിപ്പിച്ചു വരുന്നുണ്ട്. അവരുടെ പ്രചാരണം വെറുതെയാണെന്ന് ഭൂസമരം വിളിച്ചുപറഞ്ഞു. ചെങ്കൊടിയേന്തിയ തൊഴിലാളികള്‍ മിച്ചഭൂമിയില്‍ പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ചാനലുകളില്‍ വന്നു. കുത്തകപ്പത്രങ്ങള്‍വരെ തൊഴിലാളിമുന്നേറ്റത്തിന്റെ ഫോട്ടോകള്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ബന്ധിതരായി. അതിശക്തമായ പ്രക്ഷോഭങ്ങള്‍ ഇനി സംഘടിപ്പിക്കാന്‍ സാധിക്കില്ലെന്ന് ആണയിടുന്ന തീവ്ര വലതുപക്ഷത്തിന്റെ നാവിറങ്ങിപ്പോവുന്ന രീതിയിലുള്ള പ്രക്ഷോഭമായി മാറി ഭൂസമരം.

ഈ സമരത്തില്‍ 2,39,334 സഖാക്കളാണ് പങ്കെടുത്തത്. ഇതില്‍ ഒരുലക്ഷത്തില്‍പ്പരം പേര്‍ ഭൂമിയില്‍ പ്രവേശിച്ച് കുടില്‍ കെട്ടി താമസിച്ച സമരവളന്റിയര്‍മാരായിരുന്നു. സമരത്തിന്റെ രണ്ടാം ഘട്ടം ആറുദിവസം പിന്നിട്ടപ്പോള്‍ 5653 കുടിലുകളാണ് മിച്ചഭൂമിയില്‍ ഉയര്‍ന്നത്. ചരിത്രം ആവശ്യപ്പെട്ടാല്‍ ഏത് സമരത്തിനും ജനങ്ങള്‍ അണിനിരക്കും എന്നതിന്റെ ഉദാഹരണമായി മാറി ഭൂസമരം. ഈ സമരത്തിന്റെ ഭാഗമായുണ്ടായ മറ്റൊരു ഗുണം ആട്ടില്‍തോലണിഞ്ഞ ചില ചെന്നായ്ക്കളെ തിരിച്ചറിയാന്‍ സാധിച്ചു എന്നതാണ്. വലതുപക്ഷക്കാരേക്കാള്‍ വലിയ വലതുപക്ഷ വാദങ്ങള്‍ പുറത്തെടുത്ത് സമരത്തിനെതിരെ അണിനിരന്ന തീവ്ര ഇടതുപക്ഷക്കാരാണ് അവര്‍. അവര്‍ ഭൂസമരത്തിന്റെ ആവശ്യകതയെയും അതിന്റെ വര്‍ഗസ്വഭാവത്തെയും കാണാന്‍ തയ്യാറായില്ല. വലതുപക്ഷത്തേക്കാള്‍ വലിയ വലതുഭക്തി പ്രകടിപ്പിച്ച് അവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലെ സ്ഥാനം ഉറപ്പിച്ചു. ഭൂസമരം ആരംഭിക്കുന്നതിനു മുമ്പ് ഭൂസംരക്ഷണ സമിതിയുടെ നേതാക്കള്‍ മുഖ്യമന്ത്രിയെ കണ്ട് ഭൂസമരത്തിന്റെ ആവശ്യകതയും മുദ്രാവാക്യത്തിന്റെ പ്രസക്തിയും ധരിപ്പിച്ചു. പിന്നീട് സമരം തുടങ്ങിയതിന് ശേഷമാണ് സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് റവന്യൂമന്ത്രിയുമായും ജനുവരി 16ന് മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയത്. ഭൂസമരത്തിന്റെ മുദ്രാവാക്യങ്ങള്‍ മുന്നില്‍വച്ച് നടത്തിയ ചര്‍ച്ചയില്‍ മിച്ചഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണംചെയ്യാന്‍ ധാരണയായി. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഒരേക്കര്‍വരെ ഭൂമി നല്‍കുന്നതിനും ഭൂപ്രദേശങ്ങളുടെ ലഭ്യതയും നല്‍കുന്ന സ്ഥലവും പരിഗണിച്ച് ഭൂരഹിതരായ മറ്റുള്ളവര്‍ക്ക് മൂന്ന് സെന്റുമുതല്‍ കൂടുതല്‍ അളവില്‍ ഭൂമി വിതരണംചെയ്യുമെന്നും നെല്‍വയല്‍ നികത്താന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ഭൂമാഫിയ വാങ്ങിക്കൂട്ടിയ ഏക്കര്‍ കണക്കിന് ഭൂമിയെപ്പറ്റി പരിശോധിച്ച് അവയും ഏറ്റെടുക്കുന്ന പ്രക്രിയ ആരംഭിക്കുമെന്നും തീരുമാനത്തിലെത്തി.

ഭൂസംരക്ഷണ സമിതിയുടെ കൈയിലുള്ള ഇത്തരം ഭൂമിയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറാനും ധാരണയായി. 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വയ്ക്കുന്ന സ്വകാര്യ ഭൂ ഉടമസ്ഥരെക്കുറിച്ചുള്ള പരാതി അതത് ജില്ലാകലക്ടര്‍മാര്‍ക്ക് നല്‍കിയാല്‍ അവര്‍ പരിശോധിച്ച് നടപടിയെടുക്കുന്നതിന് നിര്‍ദേശം നല്‍കും. നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം കര്‍ശനമായി നടപ്പാക്കും. നെല്‍വയലുകള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ തുടര്‍ന്നും നെല്‍കൃഷി നടത്താന്‍ താല്‍പ്പര്യമുള്ളവര്‍ക്കു മാത്രമേ വില്‍ക്കാന്‍ പാടുള്ളു എന്ന നിയമ നിര്‍മാണം നടത്താനുള്ള നടപടി സ്വീകരിക്കും. ഭൂമി തരിശിടാന്‍ അനുവദിക്കാത്ത രീതിയില്‍ ഇടപെടലുകള്‍ നടത്തും. പരിസ്ഥിതിക്ക് ഹാനികരമായ വിധം പ്രകൃതിദത്തമായ ഭൂഘടന മാറ്റുന്ന തരത്തിലുള്ള ഭൂപരിവര്‍ത്തനങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കും. തോട്ടം ഭൂമിയുടെ അഞ്ച് ശതമാനം ടൂറിസം ഉള്‍പ്പെടെയുള്ള മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന വ്യവസ്ഥ അഞ്ച് ശതമാനത്തിലെ പത്ത് ശതമാനമായി പുനര്‍നിര്‍ണയിക്കും. അവിടെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ സ്ഥാപിക്കാന്‍ പാടില്ലെന്ന സമരസമിതിയുടെ നിര്‍ദേശവും സര്‍ക്കാര്‍ അംഗീകരിച്ചു. ഭൂരഹിതരായി ഇനിയും ബാക്കിയുള്ളവര്‍ ഭൂമിക്കുവേണ്ടി അപേക്ഷ നല്‍കുന്നതിനുള്ള സമയം ഫെബ്രുവരി 15 വരെയാക്കി നിജപ്പെടുത്തി. ഭൂസമരം തീര്‍ത്തും സമാധാനപരമായിരുന്നു എന്ന് ചര്‍ച്ചയില്‍ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സമരത്തിന്റെ ഭാഗമായി എടുത്ത എല്ലാ കേസുകളും പിന്‍വലിക്കാനും ധാരണയായി.

ഭൂസമരം വിജയിക്കുമ്പോള്‍, അത് പഴയകാല ഭൂസമരത്തെക്കുറിച്ചുള്ള ഓര്‍മകളിലൂന്നി നിന്നുള്ള പുതുകാല പ്രയോഗമായി മാറി എന്നതില്‍ സംശയമില്ല. ഭൂസമരത്തിന്റെ ഭാഗമായി എത്തിച്ചേര്‍ന്ന ധാരണയില്‍ നിന്ന് പിന്നോക്കം പോകാനോ അതില്‍ വെള്ളം ചേര്‍ക്കാനോ ശ്രമിച്ചാല്‍ അതിനെ ശക്തമായി നേരിടാന്‍ കൂടിയാണ് എല്ലാ തലങ്ങളിലുമുള്ള ഭൂസംരക്ഷണ സമിതിയെ നിലനിര്‍ത്തുന്നത്. പാവങ്ങളുടെ കൂടെ, നിരാലംബരുടെ കൂടെ, ആദിവാസികളും ദളിതരുമടങ്ങുന്ന ദുര്‍ബല ജനവിഭാഗങ്ങളുടെ കൂടെ ഈ നാട്ടിലെ തൊഴിലാളിവര്‍ഗ പ്രസ്ഥാനം മാത്രമേയുള്ളു എന്നതിന്റെ തെളിവുകൂടിയായി ഭൂസമരം. കേരളത്തിന്റെ പൊതുവായ വികസനം എത്തിപ്പെടാത്ത വിഭാഗങ്ങള്‍ക്ക് അവ എത്തിക്കുന്നതിനുള്ള പോരാട്ടത്തിന്റെ ഭാഗമായിരുന്നു ഈ മുന്നേറ്റം. ഭൂസമരം ഒരു വര്‍ഗസമര പ്രയോഗമായിരുന്നു. ഭൂമിയെ ലാഭാധിഷ്ഠിതമായി നോക്കിക്കാണുന്ന കാഴ്ചപ്പാടിന് പകരം വരുംതലമുറയ്ക്ക് കൂടി ജീവിക്കാനുതകുന്ന വിധത്തില്‍ മണ്ണിനെ നിലനിര്‍ത്താനുള്ള തൊഴിലാളിവര്‍ഗത്തിന്റെ വര്‍ഗസമരം.

*
എം വി ഗോവിന്ദന്‍ ദേശാഭിമാനി 18 ജനുവരി 2013

No comments: