Wednesday, January 30, 2013

സമരങ്ങളെ വിധിക്കുന്ന മാധ്യമക്കോടതികള്‍

കേരളത്തില്‍ ഇടതുപക്ഷ നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങളാകെ പരാജയപ്പെടുന്നുവെന്ന സംഘടിത പ്രചാരണമാണ് വലതുപക്ഷ മാധ്യമങ്ങള്‍ ഏകപക്ഷീയമായി നടത്തുന്നത്. സമരങ്ങളെ എതിര്‍ക്കുന്നവരുടെ രാഷ്ട്രീയാഭിമുഖ്യം വലതുപക്ഷത്തിനുകൂലമായി നിലനിര്‍ത്താനും സമരങ്ങളില്‍ പങ്കെടുക്കുന്നവരുടെ മനസ്സില്‍ നിരാശ പടര്‍ത്താനും ഉദ്ദേശിച്ചുള്ള ബോധപൂര്‍വമായ ഈ പ്രചാരണം മാധ്യമങ്ങളെ കോര്‍പറേറ്റുകള്‍ക്കും ആഗോളവല്‍ക്കരണ ശക്തികള്‍ക്കും എങ്ങനെയൊക്കെ ഉപയോഗിക്കാമെന്നതിന്റെ മറ്റൊരു ദൃഷ്ടാന്തംകൂടിയാണ്.

സര്‍ക്കാര്‍ ജീവനക്കാരുടെ സമരവും കര്‍ഷക സംഘടനകള്‍ നടത്തിയ ഭൂസമരവും പരാജയപ്പെട്ടുവെന്ന് പലതവണ വലതുമാധ്യമങ്ങള്‍ ആവര്‍ത്തിച്ചുറപ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി. കുടുംബശ്രീ സമരത്തെ ആദ്യഘട്ടത്തില്‍ അപഹസിച്ച മാധ്യമങ്ങള്‍ക്ക് അതിന്റെ വിജയം പിന്നീട് അംഗീകരിക്കേണ്ടി വന്നു. മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ രണ്ടു മന്ത്രിമാര്‍ ഒപ്പിട്ട കരാറായിട്ടുപോലും അത് പിച്ചിച്ചീന്താനാണ് മുഖ്യമന്ത്രിയുടെ അനുയായിയായ മന്ത്രി കെ സി ജോസഫ് പിന്നീട് ശ്രമിച്ചത്. അക്കാര്യത്തില്‍ കേന്ദ്രമന്ത്രിയുമായി തുറന്ന ഏറ്റുമുട്ടലിനും കെ സി ജോസഫ് തയ്യാറായി. പൂര്‍ണവിജയം നേടിയ സമരത്തെപ്പോലും പിന്നീട് അട്ടിമറിക്കുന്ന ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍, ഒരു ജനാധിപത്യ വ്യവസ്ഥിതിയിലെ നേരും നെറിയും പാലിച്ചുപോരുന്നില്ല. അത്തരമൊരു ഭരണത്തെ പിന്തുണയ്ക്കാനാണ് സമരങ്ങളെ തകര്‍ക്കാനും ചര്‍ച്ചയിലൂടെ ഒത്തു തീര്‍പ്പിലെത്തിയശേഷം അത് നിഷ്ഫലമായെന്ന് കള്ള പ്രചാരവേല നടത്താനും ഇത്തരം മാധ്യമങ്ങള്‍ മുതിരുന്നത്. സമരങ്ങളുടെ വിജയ പരാജയങ്ങള്‍ ഗണിച്ച് വിധിപറയാന്‍ അധികാരം കിട്ടിയതുപോലെ മാധ്യമക്കോടതികള്‍ ഇവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്നു.

സമരങ്ങളുടെ ഫലശ്രുതി അതുണ്ടാക്കുന്ന അടിയന്തര നേട്ടങ്ങളെമാത്രം ആസ്പദമാക്കിയല്ല വിലയിരുത്തേണ്ടത്. വിപ്ലവങ്ങളും സമരങ്ങളും ചരിത്രത്തിന്റെ ചാലകശക്തികളാണ്. ശാസ്ത്ര സാങ്കേതികവിദ്യയുടെ വളര്‍ച്ച അധ്വാനഭാരം ലഘൂകരിക്കും. എന്നാല്‍, ചൂഷകശക്തികള്‍ അതിന്റെ കുത്തക കൈക്കലാക്കി അമിതമായ അധ്വാനഭാരം ഓരോ മനുഷ്യന്റെമേലും കെട്ടിവയ്ക്കുന്നു. ഇതില്‍ നിന്ന് മോചനം നേടിത്തന്നത് പ്രക്ഷോഭസമരങ്ങളും വിപ്ലവങ്ങളുമാണ്. ലോകചരിത്രത്തില്‍ പ്രത്യക്ഷപ്പെട്ട ലക്ഷണമൊത്ത ബൂര്‍ഷ്വാ വിപ്ലവമായാണ് ഫ്രഞ്ച് വിപ്ലവത്തെ വിലയിരുത്തുന്നത്. വിപ്ലവങ്ങളുടെ അമ്മ എന്ന് മാര്‍ക്സ് പ്രശംസിച്ച ഫ്രഞ്ച് വിപ്ലവം പിന്നീട് അട്ടിമറിക്കപ്പെട്ടു. നെപ്പോളിയന്‍ അധികാരം പിടിച്ചു. അത് കൊണ്ട് ഫ്രഞ്ച് വിപ്ലവത്തിന്റെ ലക്ഷ്യങ്ങളും സന്ദേശങ്ങളും കെട്ടുപോയെന്ന് സ്ഥിതപ്രജ്ഞരായ ആരും പറയാറില്ല. കേരളത്തിലെ വിപ്ലവസമരങ്ങളില്‍ പ്രമുഖസ്ഥാനം വഹിക്കുന്ന പുന്നപ്ര-വയലാര്‍ സമരം ഏതെങ്കിലും ചര്‍ച്ചയിലൂടെ ഒത്തുതീര്‍ന്ന സമരമാണോ?

ആയിരക്കണക്കിന് മനുഷ്യരെ പട്ടാളം കൂട്ടക്കൊല ചെയ്തതോടെ സമരത്തിന്റെ തീയണഞ്ഞുവെന്ന് കരുതി ആഹ്ലാദിച്ച സര്‍ സിപിക്ക് കുറഞ്ഞ നാള്‍ക്കകം തിരുവിതാംകൂര്‍ വിട്ടു പോകേണ്ടിവന്നു. ഒരു ദശകത്തിനപ്പുറം സമര പോരാളികളുടെ പ്രസ്ഥാനം കേരളത്തില്‍ അധികാരത്തിലെത്തുകയുംചെയ്തു. അടിയന്തരവും പ്രത്യക്ഷവുമായ ഫലങ്ങള്‍ക്കപ്പുറം ഭാവിയിലേക്ക് വിരല്‍ചൂണ്ടുന്ന വിപ്ലവഫലങ്ങളാണ് ഓരോ ബഹുജന സമരവും നല്‍കുന്നത്. ഇത് തിരിച്ചറിയാത്ത അല്‍പ്പബുദ്ധികളാണ് സമരത്തിന്റെ വിജയ പരാജയങ്ങളുടെ വിധികര്‍ത്താക്കളായി സ്വയം അരങ്ങിലെത്തുന്നത്. വലതുമാധ്യമങ്ങള്‍ കലവറയില്ലാതെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് പാര്‍ടിയുടെ കേന്ദ്ര-കേരള സര്‍ക്കാരുകളുടെ നയങ്ങളെ ന്യായീകരിക്കാനാകാത്ത വിധം, അതിന്റെ ജനവിരുദ്ധത മാരകവും പ്രത്യക്ഷവുമാണ്. ജനങ്ങളാകട്ടെ ഈ സര്‍ക്കാരുകള്‍ക്കെതിരെ തികഞ്ഞ രോഷത്തിലുമാണ്. അത് പ്രക്ഷോഭ സമരങ്ങളായി ഉയര്‍ന്ന് സര്‍ക്കാരുകള്‍തന്നെ നിലംപൊത്തുന്ന നിലയാണുണ്ടാകുന്നത്. അത്തരം സമരങ്ങളെ വന്ധ്യംകരിക്കാനാണ് സമരങ്ങളുടെ നിഷ്പക്ഷതയെപ്പറ്റി ഇവിടെ ചിലര്‍ നിരന്തരം പ്രഘോഷിക്കുന്നത്. ഒരു സമരം നിരര്‍ഥകമല്ല. ഒന്നുപോലും പാളിപ്പോകുന്നുമില്ല. സമൂഹത്തില്‍ നടക്കുന്ന വര്‍ഗസമരത്തില്‍ ചൂഷിതജനവിഭാഗങ്ങള്‍ക്ക് സമരപോരാട്ടങ്ങളല്ലാതെ മറ്റൊരു സമരായുധവും ഇല്ല. ഓരോ പണിമുടക്ക് സമരവും തൊഴിലാളിവര്‍ഗത്തിന് വിലപ്പെട്ട പാഠങ്ങള്‍ സമ്മാനിക്കുന്ന സര്‍വകലാശാലകളാണെന്നാണ് ലെനിന്‍ വിവക്ഷിച്ചിട്ടുള്ളത്. പ്രക്ഷോഭ സമരങ്ങളില്‍ക്കൂടി ലഭിക്കുന്ന നേട്ടങ്ങള്‍ ഒന്നുംതന്നെ ശാശ്വതമല്ലെന്ന ബോധത്തോടെയാണ് കമ്യൂണിസ്റ്റുകാര്‍ പോരാട്ടങ്ങളില്‍ ഏര്‍പ്പെടുന്നത്. സംഘടനകള്‍ ഉണ്ടായി, ഉയര്‍ത്തിക്കൊണ്ടു വരുന്ന പ്രക്ഷോഭങ്ങള്‍ താല്‍ക്കാലികമായി വിജയിച്ചാലും ഫലം പരാജയമായിരുന്നാലും അതിന്റെ ഭാഗമായി രൂപപ്പെടുന്ന രാഷ്ട്രീയബോധം സംഘടനകളുടെ ഭാവിരാഷ്ട്രീയം തീരുമാനിക്കുന്നു. അത് കെട്ടിപ്പടുക്കാനുള്ള ഉപാധിയായാണ് പ്രക്ഷോഭസമരങ്ങളെ കാണേണ്ടത്. തൊഴിലാളികള്‍ സംഘടനകളിലൂടെ നേടുന്ന ഓരോ നേട്ടവും മുതലാളിവര്‍ഗം തട്ടിപ്പറിക്കും. കേരളത്തിലെ പെന്‍ഷന്‍പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചത് അതിന്റെ തെളിവാണ്. രണ്ട് ദശകങ്ങള്‍ക്കു മുന്‍പ് സോവിയറ്റ് യൂണിയന്‍ പൊളിച്ചടുക്കിയപ്പോള്‍ ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തെതന്നെ നിരാകരിക്കുന്ന സ്ഥിതിയാണ് രൂപപ്പെട്ടത്. സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥയുടെ പ്രാഥമിക രൂപംമാത്രമായിരുന്ന സോവിയറ്റ് സര്‍ക്കാരിന്റെ തകര്‍ച്ചയുടെ ആഘാതം പെന്‍ഷന്‍ ഇല്ലാതാക്കലായി ഇപ്പോള്‍ കേരളത്തിലുമെത്തിയിരിക്കുന്നു.

ഇവിടെ പോരാടാതെ കീഴടങ്ങണമെന്നാണോ വലതു മാധ്യമങ്ങള്‍ പറയുന്നത്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും പെന്‍ഷന്‍ അട്ടിമറിച്ചിട്ടും ഇടതുപക്ഷ ഭരണമുണ്ടായിരുന്ന മൂന്ന് സംസ്ഥാനങ്ങള്‍ ചെറുത്തുനിന്നത് അത്തരമൊരു പോരാട്ടംകൊണ്ടാണ്. കേരളത്തിലും ബംഗാളിലും ഇടതുപക്ഷഭരണം ഇല്ലാതായപ്പോള്‍ വലതുപക്ഷം നടത്തുന്ന കടന്നാക്രമണമായാണ് പെന്‍ഷന്‍ അട്ടിമറിനീക്കത്തെ കാണേണ്ടത്. അതിനെ ചെറുത്ത് പണിമുടക്ക് സമരം നടന്നത് രാഷ്ട്രീയ സമരത്തിന്റെ തുടര്‍ച്ചയും വികാസവുമാണ്. പണിമുടക്ക് താല്‍ക്കാലികമായി അവസാനിച്ചാലും സമരം തീര്‍ന്നുവെന്ന് വിചാരിക്കരുത്. തൊഴിലാളികളുടെ പക്കലുള്ള ഏതൊരു അവകാശങ്ങളെയും തട്ടിപ്പറിക്കാന്‍ കോര്‍പറേറ്റുകളും മുതലാളിവര്‍ഗം ഒന്നാകെയും ശ്രമിക്കുമ്പോള്‍ പോരാട്ടത്തില്‍ പങ്കെടുക്കാതെ, അധ്വാനിക്കുന്ന ഒരാള്‍ക്കുപോലും ഒഴിഞ്ഞുമാറാനാകില്ല. ഐഎന്‍ടിയുസിയും ബിഎംഎസും അടക്കം ഫെബ്രുവരി 20, 21 തീയതികളില്‍ നടത്താന്‍ പോകുന്ന ദേശീയ പണിമുടക്കും അതാണ് തെളിയിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഉള്‍പ്പെടെ നടന്ന ദേശീയ പണിമുടക്കിനെത്തുടര്‍ന്ന് ഒരു ചര്‍ച്ചപോലും നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. അതേത്തുടര്‍ന്ന് ദേശീയ പണിമുടക്കു സമരം പാളി പോകുകയല്ല ചെയ്തത്. ബിഎംഎസ്കൂടി കൂടിച്ചേര്‍ന്ന് വിപുലമായ തൊഴിലാളി ഐക്യം സ്ഥാപിച്ച് ദ്വിദിന പണിമുടക്കിലേക്ക് ഇന്ത്യന്‍ തൊഴിലാളിവര്‍ഗം കാലെടുത്തുവച്ചിരിക്കുന്നു. സമരങ്ങളെപ്പറ്റി വിധി പറയുന്നവര്‍ ഇത്തരം രാഷ്ട്രീയചലനങ്ങളെ അവഗണിക്കുകയാണ്. കേരളത്തില്‍ ഭൂപരിഷ്കരണത്തിനായി കമ്യൂണിസ്റ്റുകാര്‍ നടത്തിയ പോരാട്ടം ആധുനിക കേരളചരിത്രത്തിന്റെ ഭാഗമാണ്. അതിന്റെ ഭാഗമായി ലക്ഷക്കണക്കിന് മനുഷ്യര്‍ ഭൂ ഉടമകളായി. ഇനിയും അതിന്റെ നേട്ടങ്ങള്‍ ലഭിക്കാത്തവര്‍ക്കുകൂടി ഭൂമി ലഭ്യമാക്കുകയെന്ന പ്രശ്നമാണ് ഇപ്പോള്‍ നടക്കുന്ന ഭൂസമരത്തിന്റെ അടിയന്തര കടമ.

അതോടൊപ്പം സര്‍ക്കാര്‍ഭൂമി അന്യാധീനപ്പെടുന്നതും കാര്‍ഷികഭൂമി മറ്റാവശ്യങ്ങള്‍ക്കായി മാറ്റുന്നതും ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുന്നു. ഭൂപരിഷ്കരണ നിയമംതന്നെ അട്ടിമറിക്കാനുള്ള നീക്കം ശക്തമായി. പാരിസ്ഥിതികപ്രശ്നങ്ങളും ഉയര്‍ന്നുവന്നു. ഇത്തരം വിഷയങ്ങളില്‍ ബഹുജനാവബോധം ഉയര്‍ത്താന്‍ ഭൂസമരത്തിനായി എന്നത് ആര്‍ക്കാണറിയാത്തത്. ഭൂരഹിതര്‍ക്ക് ഭൂവിതരണം ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കാന്‍ ഈ സമരം സാഹയകരമായി. ഉറപ്പുകള്‍ക്കനുസരിച്ച് ഭരണയന്ത്രം ചലിപ്പിക്കണമെന്നില്ല. സമരരംഗങ്ങളില്‍ നിന്ന് പിന്തിരിയാനല്ല കൂടുതല്‍ പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കാനാണ് കാലം ആവശ്യപ്പെടുന്നത്.

*
അഡ്വ. കെ അനില്‍കുമാര്‍ ദേശാഭിമാനി 30 ജനുവരി 2013

No comments: