Wednesday, January 16, 2013

വി ടി ബാലറാമും ഭൂസമരവും സര്‍ക്കാര്‍ ജീവനക്കാരുടെ സമരവും

ഭൂസമരത്തെയും സര്‍ക്കാര്‍ ജീവനക്കാരുടെയും സമരത്തെയും കൂട്ടിയോജിപ്പിച്ചു കൊണ്ടും, സര്‍ക്കാര്‍ വിലാസം നുണപ്രചരണങ്ങള്‍ ആ‍വര്‍ത്തിച്ചുകൊണ്ടും വി.റ്റി.ബല്രാം ഫേസ്‌ബുക്കില്‍ എഴുതിയ ലേഖനത്തിനുള്ള വിവര വിചാരത്തിന്റെ പ്രതികരണം.

ബലറാം സാറിന്റെ വാദ ഗതി സോഷ്യലിസറ്റു് ലക്ഷ്യം പ്രഖ്യാപിച്ചു് കൊണ്ടാണെങ്കിലും അതില്‍ ജനങ്ങള്‍ക്കു് സന്തോഷിക്കാന്‍ വകയില്ല. കാരണം, ആ വാദഗതി ജനങ്ങളെ ഇനിയും കബളിപ്പിക്കുന്നതാണു്. പ്രധാനമായും രണ്ടു് കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ.

ഒന്നു്. 

ഭൂപരിധിയും പെന്‍ഷന്‍ പരിധിയും താരതമ്യം ചെയ്യുന്നതു് യുക്തി സഹമല്ല. അതു് കൊണ്ടു് ശരിയല്ല. അവ രണ്ടും വ്യത്യസ്ത സ്വഭാവമുള്ളവയാണു്. ഭൂമി നിശ്ചിതമാണു്. വര്‍ദ്ധിക്കില്ല. അതിന്റെ ഉപയോഗത്തിനു് പരിധി നിശ്ചയിക്കേണ്ടി വരുന്നതു് അതു കണ്ടാണു്. പെന്‍ഷന്‍ പണമാണു്. അതു് വിലയിടിഞ്ഞും വില കൂടിയും വരാവുന്ന ഒന്നാണു്. മാത്രമല്ല, അളവിലും കൂടിയും കുറഞ്ഞും വരാവുന്നതാണു്. അതു് കൊണ്ടു് ഈ താരതമ്യം ശരിയല്ല, യുക്തിക്കു് നിക്കുന്നതല്ല. അതു് ബാലറാം സാര്‍ പിന്‍വലിക്കണം.

രണ്ടു്

ബാലറാം സാര്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവേചനവും അസമത്വവും ചൂണ്ടിക്കാണിക്കുന്നതു് നല്ല കാര്യമാണു്. പക്ഷെ, അതിനുത്തരവാദികള്‍ കൂടുതല്‍ ശമ്പളം കിട്ടുകയും പെന്‍ഷന്‍ കിട്ടുകയും ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരാണെന്നാണു് അവതരിപ്പിക്കുന്നതു്. രണ്ടു് കൂട്ടരെ ബലറാം സാര്‍ കര്‍ട്ടനു് പുറകില്‍ നിറുത്തി മറച്ചു് പിടിച്ചുകൊണ്ടുള്ള വിശകലനമാണു് നടത്തിയിരിക്കുന്നതു്. ബലറാം സാറിന്റെ വാദഗതിയിലെ ഒരു കാര്യം സമ്മതിക്കാം. സര്‍ക്കാര്‍ ജീവനക്കാര്‍ ഇതര വിഭാഗം തൊഴിലാളികളോടൊപ്പം സംഘടിച്ചു് സമരം ചെയ്തു് മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകള്‍ നേടിയെടുത്തു എന്നതു് ശരിയാണു്. അതില്‍ യാതൊരു തെറ്റുമില്ല. കാരണം, ഈ സമൂഹം അസമത്വം നിറഞ്ഞതാണെന്നതു് തന്നെ. അവര്‍ സമരം ചെയ്തു് നേടിയെടുക്കാതിരുന്നിരുന്നെങ്കിലും ഇന്നു് പിന്നോക്കം നില്കുന്നവരുടെ ഗതി മെച്ചപ്പെടുമായിരുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരും പിന്നോക്കം നില്കുമായിരുന്നു എന്നു് മാത്രം. ഇപ്പോള്‍ അവര്‍ മുന്നോട്ടു് വന്നതു് കൊണ്ടു് മറ്റു് പിന്നോക്കം നില്കുന്നവര്‍ക്കും മുന്നോക്കം വരാനുള്ള പ്രേരണയാകുന്നു എന്നതു് അവരുടെ സംഘാടനത്തിന്റേയും നേട്ടത്തിന്റേയും ഗുണഫലമാണു്. അതിനെ കുറ്റപ്പെടുത്തുന്നതില്‍ യുക്തിയില്ല. ബലറാം സാര്‍ മറച്ചു് പിടിക്കാന്‍ ശ്രമിക്കുന്ന രണ്ടു് കൂട്ടരുടെ കാര്യം പരിശോധിച്ചാല്‍ അവിടെ നമുക്കു് ഇന്നു് നേട്ടം കൊയ്യുന്നവരേയും ആനേട്ടം ഉണ്ടാക്കി കൊടുക്കുന്നവരേയും കാണാം. അവരെ മറച്ചു് പിടിച്ചതു് മറവി കൊണ്ടോ അറിയാത്തതു്  കൊണ്ടോ ആണെന്നു് പറയാനാവില്ല.

(അ) നിലവില്‍ സമ്പത്തിന്റെ വര്‍ദ്ധിച്ച ഓഹരി തട്ടിയെടുക്കുന്ന വിഭാഗം. ആഗോള ധന മൂല ധനവും ദേശീയ കുത്തക മൂലധനവും കേരളത്തിലെ പ്രാദേശിക കുത്തക മുതലാളികളും കുറെ പുത്തന്‍ പണക്കാരുമാണു് നേട്ടം ഉണ്ടാക്കുന്ന വിഭാഗം. അതില്‍ തൊഴിലാളികളോ കര്‍ഷകരോ സ്വയംതൊഴില്‍ സംരംഭകരോ ചെറുകിട-ഇടത്തരം സംരംഭകരോ ഇല്ല. അവരെല്ലാം കഷ്ടിച്ചു് ജീവിച്ചു് പോകുകയോ സാമ്പത്തികമായി നിന്നിടത്തു് പിടിച്ചു് നില്‍ക്കുകയോ അധപതിക്കുകയോ മാത്രമാണു്. സംസ്ഥാന കുത്തകകള്‍  ആഗോള-ദേശീയ ധനമൂലധനത്തോടു് കൂട്ടു്  കൂടി ഇതര വിഭാഗം ജനങ്ങളെ ചൂഷണം ചെയ്തു് തടിച്ചു് കൊഴുക്കുകയാണു്. (പക്ഷെ, അവരും മൊത്തം ധന മൂലധന വ്യവസ്ഥയും തന്നെ ഇന്നു് പ്രതിസന്ധിയിലാണു്. അതിലേയ്ക്കു് ഇവിടെ കടക്കുന്നില്ല. ഈ ചര്‍ച്ചയുടെ വിഷയമല്ല) അവരുടെ വരുമാനത്തിന്റേയോ അവര്‍ കുന്നു് കൂട്ടുന്ന മൂലധനത്തിന്റേയോ കാര്യം ബലറാം സാര്‍ മിണ്ടുന്നില്ല. അതേ പോലെ തന്നെ ധന മൂലധനത്തിന്റെ പുളപ്പു് പ്രത്യക്ഷപ്പെടുന്ന ഭൂമിക്കച്ചവടം, കെട്ടിട കച്ചവടം, വിദ്യാഭ്യാസ കച്ചവടം, രോഗ ചികിത്സാ കച്ചവടം തുടങ്ങിയ മേഖലകളില്‍ ഊഹക്കച്ചവടക്കാരും ദല്ലാളന്മാരും കുന്നു് കൂട്ടുന്ന മൂലധനത്തേക്കുറിച്ചു് ബലറാം  സാര്‍ മിണ്ടുന്നില്ല. അതിനൊന്നും പരിധി നിര്‍ണ്ണയിക്കുന്നതിനേക്കുറിച്ചു് ബലറാം സാര്‍ മിണ്ടിയിട്ടില്ല.

(ആ) രണ്ടാമതായി ബലറാം സാര്‍ മറച്ചു് പിടിക്കുന്നതു് സര്‍ക്കാരിനേയാണു്. നിലവില്‍ അസമത്വത്തിനും വരുമാന വ്യത്യാസങ്ങള്‍ക്കും കാരണക്കാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സമരം ചെയ്തു് നേട്ടമുണ്ടാക്കിയ തൊഴിലാളികളുമാണെന്നു് പറയുമ്പോഴും അവരുടെ വരുമാനത്തിനു് പരിധി വേണമെന്നു് പറയുമ്പോഴും അവരുടെ വരുമാനത്തെ ഭൂമിയുമായി താരതമ്യം ചെയ്യുമ്പോഴും അദ്ദേഹം തൊഴിലാളികളെ പ്രതികൂട്ടിലാക്കുകയും സര്‍ക്കാരിനെ രക്ഷിക്കുകയുമാണു്. സര്‍ക്കാരിനെ അങ്ങിനെ രക്ഷിക്കാന്‍ ബലറാം സാറിനു് എത്ര ശ്രമിച്ചാലും കഴിയില്ല. കാരണം സര്‍ക്കാരിനു് മുമ്പില്‍ തൊഴിലാളികളേയും ജനങ്ങളേയും തമ്മില്‍ തല്ലിക്കുകയല്ലാതെ മറ്റു് മാര്‍ഗ്ഗങ്ങളുണ്ടു് എന്നതു് തന്നെയാണു്. അതു് മറച്ചു് പിടിക്കുന്നതു് സര്‍ക്കാരിന്റെ വരുമാനം ഭൂമി പോലെ സ്ഥിരമാണെന്ന പ്രതീതി സൃഷ്ടിച്ചു് കൊണ്ടാണു്. സര്‍ക്കാരിന്റെ വരുമാനം സ്ഥിരമല്ല. അതു് വര്‍ദ്ധിപ്പിക്കുമ്പോള്‍ കൂലിയുടേയും പെന്‍ഷന്റേയും അനുപാതം കുറയും. അതനുസരിച്ചു് മറ്റുള്ളവരുടെ ക്ഷേമത്തിനുള്ള വക കൂടുതല്‍ കിട്ടും. പക്ഷെ, അങ്ങിനെ വരുമാനം കൂട്ടാന്‍ നികുതി കൂട്ടുകയോ മൂലധന വരുമാനം ഉയര്‍ത്തുകയോ ആകാം. നികുതി കൂട്ടുന്നതു് പൊതു ജനങ്ങളെ ബാധിക്കത്ത പ്രത്യക്ഷ നികുതിയായാല്‍ അതു് നേരിട്ടു് മൂലധന കുത്തകകളെ ബാധിക്കും. ഉദാഹരണത്തിനു് കേരളത്തില്‍ വാഹനങ്ങളുടെ ബഹളം കാരണം റോഡിലിറങ്ങാന്‍ കഴിയാതായി എന്നു് എല്ലാവരും പരിതപിക്കുന്നു. പണക്കാരും പാവങ്ങളും. ആളോഹരി കാറുള്ളവരും ഒരു വാഹനവുമില്ലാത്തവരും. അതിനു് പരിഹാരമായി പെട്രോള്‍ വില വര്‍ദ്ധനയെ പോലും പലരും പിന്തുണയ്ക്കുകയാണു്. എന്തു് കൊണ്ടു് വാഹന നികുതി കാറുകള്‍ക്കു് 2000 രൂപയില്‍ നിന്നു് കാറിന്റെ വിലയ്ക്കു് തുല്യമെങ്കിലും ആക്കി കൂടാ. അതു് സര്‍ക്കാരിന്റെ വരുമാനം കൂട്ടാനുള്ള മാര്‍ഗ്ഗമാണു്. കേരളത്തിലെ റോഡുകള്‍ ശ്വാസം മുട്ടുന്നതു് കുറയ്ക്കാനുള്ള മാര്‍ഗ്ഗവുമാകാം. ഇത്തരം മാര്‍ഗ്ഗങ്ങള്‍ ആലോചിക്കാനും നടപ്പാക്കാനും ഉത്തരവാദിത്വവും അധികാരവുമുള്ളതെങ്കിലും ജനങ്ങളോടും തൊഴിലാളികളോടും നിരുത്തരവാദപരമായി പെരുമാറുന്ന സര്‍ക്കാരിനെ വെള്ള പൂശാനായി വരുമാനം സ്ഥിരമാണെന്ന വളരെ ബാലിശമായ മുന്‍വിധി പരത്തി തൊഴിലാളികളെ കുറ്റം പറയുന്നതു് സര്‍ക്കാരിനെ രക്ഷിക്കാനുള്ള അടവല്ലാതെ മറ്റെന്താണു്. മാത്രമല്ല, സര്‍ക്കാരിന്റെ നികുതി വരുമാനവും പൊതു മേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള മൂലധന വരുമാനവും എല്‍ഡിഎഫ് കാലത്തു് വര്‍ദ്ധിച്ചു് വന്നിരുന്നു. അതു് ഇപ്പോള്‍ കുറവാണെങ്കില്‍ അതു് യുഡിഎഫിന്റെ പിടിപ്പു് കേടാണു്. പിടുപ്പു് കെട്ട സര്‍ക്കാരിനെ തിരുത്താന്‍ ശ്രമിക്കേണ്ട ബാലറാം സാര്‍ അതിനെ വെള്ള പൂശാനുള്ള ശ്രമമാണു് നടത്തി കാണുന്നതു്.

അതിനായി എന്തെല്ലാം കാപട്യങ്ങള്‍ പറഞ്ഞു. ?

൧. ഭൂമിയും പെന്‍ഷനും ഒരുപോലെ പരിധി നിശ്ചയിക്കപ്പെടേണ്ടതാണു്.

൨. ഭൂസമരവും സര്‍ക്കാര്‍ ജീവനക്കാരുടെ സമരവും പരസ്പരം വൈരുദ്ധ്യം നിറഞ്ഞതാണു്.

൩. സിപിഐ(എം) രണ്ടിനേയും പിന്തുണക്കുന്നതു് വൈരുദ്ധ്യമാണു്.

അതിനായി ആരെയെല്ലാം പഴി പറഞ്ഞു. ?

൧. തൊഴിലാളികളെ ൨. സര്‍ക്കാര്‍ ജീവനക്കാരെ

൩. സിപിഐ(എം) നെ

അതിനായി ആരെയെല്ലാം മറച്ചു് പിടിച്ചു ?

൧. കുത്തക മൂലധന ഉടമകളെ

൨. റിയല്‍ എസ്റ്റേറ്റു്, വിദ്യാഭ്യാസ, ആശുപത്രി ബിസിനസുകരെ

൩. പുത്തന്‍ പണക്കാരായ ദല്ലാള്‍മാരെ

൪. ജന ക്ഷേമത്തില്‍ താല്പര്യം കാട്ടാതെ കുത്തകകള്‍ക്കു് വേണ്ടി ഭരിക്കുന്ന സര്‍ക്കാരുകളെ

അതിനായി എന്തിനു് നേരെയെല്ലാം കണ്ണടച്ചു ?

൧. സര്‍ക്കാരിന്റെ കടമകള്‍, ഉത്തരവാദിത്വങ്ങള്‍

൨. സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതകള്‍, മാര്‍ഗ്ഗങ്ങള്‍

൩. സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിച്ചു് പെന്‍ഷന്റേയും സര്‍ക്കാര്‍ ചെലവിന്റേയും അനുപാതം കുറച്ചു് കൊണ്ടു് വരാമെന്നുള്ള ലളിതമായ കണക്കു്.

ബാലറാം സാര്‍ കുറേക്കൂടി തുറന്ന സമീപനവും ജനങ്ങളോടുള്ള പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും യുക്തി ബോധവും അങ്ങില്‍ നിന്നു് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

^
ജോസഫ് തോമസ്. വിവരവിചാരം

No comments: