Thursday, January 10, 2013

ഭൂസമരത്തിന്റെ മഹാപര്‍വം

ഭൂസമരത്തിന്റെ മഹാപര്‍വമാണ് കേരളത്തില്‍ ഉയര്‍ന്ന് വന്നിരിക്കുന്നത്. ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുന്നതിന് വേണ്ടി 1970 ജനുവരി 1ന് ആലപ്പുഴയില്‍ ചേര്‍ന്ന കൃഷിക്കാരുടെയും കര്‍ഷക തൊഴിലാളികളുടെയും കണ്‍വെന്‍ഷന്‍ രൂപം നല്‍കിയ പ്രക്ഷോഭ സമരത്തിന് ശേഷം 42 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്തിന് അനിവാര്യമായ ഭൂപ്രക്ഷോഭത്തിലേക്ക് കര്‍ഷകത്തൊഴിലാളികളും കര്‍ഷകരും ആദിവാസികളും പട്ടികജാതി പട്ടികവര്‍ഗവിഭാഗങ്ങളും ഇറങ്ങിവന്നിരിക്കയാണ്. ഭൂസംരക്ഷണ സമരത്തിലൂടെ മുന്നോട്ട് വെക്കുന്ന മുദ്രാവാക്യങ്ങള്‍ക്ക് ഈ കാലത്ത് വളരെയേറെ പ്രസക്തിയുണ്ട്. അത് ഭൂമിയില്ലാത്തവന് ഭൂമി നല്‍കുക എന്ന ലക്ഷ്യത്തോടൊപ്പം ഭൂമിയുടെ ഘടന മാറ്റി പരിസ്ഥിതിയുടെ സന്തുലിതാസ്ഥ നശിപ്പിക്കുന്നതിനെതിരായുള്ളതും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നതുമാണ്.

മുതലാളിത്തത്തിന്റെ ലാഭക്കൊതിയുടെ നേര്‍ക്കുള്ള ചൂണ്ടുവിരല്‍ കൂടിയായി ഭൂസംരക്ഷണ സമരം പരിണമിക്കുമ്പോള്‍ ജനങ്ങള്‍ക്ക് ഈ സമരത്തിന്റെ ആവശ്യകത ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നു. സാമ്രാജ്യത്വ ആഗോളവല്‍കരണ കാലത്ത് കേരളത്തിലെ ജനങ്ങള്‍ കൈകോര്‍ക്കുന്ന ഈ മഹാ ഭൂപ്രക്ഷോഭം ലോകശ്രദ്ധനേടുമെന്നതിലും സംശയംവേണ്ട. ഭൂരഹിതരായ മുഴുവന്‍ പാവപ്പെട്ടവര്‍ക്കും സമയബന്ധിതമായി ഭൂമി നല്‍കുക, ഭൂവിതരണത്തില്‍ മുന്‍ഗണന പട്ടികജാതി വിഭാഗങ്ങള്‍ക്ക് നല്‍കുകയും പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് കുടുംബത്തിന് ചുരുങ്ങിയത് ഒരു ഏക്കര്‍ ഭൂമി നല്‍കുകയും ചെയ്യുക, 25 വര്‍ഷത്തിലേറെയായി കോടതിയില്‍ കെട്ടിക്കിടക്കുന്ന മിച്ചഭൂമിയുമായി ബന്ധപ്പെട്ട കേസുകള്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് പ്രത്യേക കോടതികളെ ചുമതലപ്പെടുത്തുക, പാട്ടവ്യവസ്ഥ ലംഘിച്ചതും പാട്ടക്കാലാവധി കഴിഞ്ഞതുമായ തോട്ടങ്ങള്‍ തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ട് സര്‍ക്കാര്‍ ഏറ്റെടുക്കുക, എസ്റ്റേറ്റ് ഉടമകള്‍ കൈവശം വച്ചിരിക്കുന്ന ഭൂമി റീസര്‍വേ ചെയ്ത് അനധികൃതമായി കൈവശം വച്ച ഭൂമി ഏറ്റെടുക്കുക, കൃഷി ചെയ്യാതെ കൈവശം വച്ചിരിക്കുന്ന തോട്ടഭൂമി ഏറ്റെടുക്കുക, നാമമാത്രമായ ഭൂമി കൈവശം വച്ച് കൃഷി ചെയ്ത് ഉപജീവനം നയിക്കുന്ന പാവപ്പെട്ട കൃഷിക്കാര്‍ക്ക് കൈവശമുള്ള കൃഷിഭൂമിക്ക് പട്ടയം നല്‍കുക, 2005ലെ നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമം കര്‍ശനമായി നടപ്പിലാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ നെല്‍വയല്‍ നികത്തുന്നത് തടയുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്യുക. നെല്‍കൃഷി ലാഭകരമായി നടത്തുന്നതിനുള്ള താങ്ങുവിലയും സബ്സിഡികളും ഉറപ്പുവരുത്തി, ഭൂമി തരിശ്ശിടാന്‍ അനുവദിക്കാതിരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുക. പരിസ്ഥിതിക്ക് ഹാനികരമായ വിധം പ്രകൃതിദത്തമായ ഭൂഘടന മാറ്റുന്ന തരത്തിലുള്ള ഭൂപരിവര്‍ത്തനം തടയാന്‍ തയ്യാറാവുക, കശുമാവിന്‍ തോട്ടങ്ങളെ പ്ലാന്റേഷന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഭൂപരിഷ്കരണ ഭേദഗതി നിയമവും തോട്ടം ഭൂമിയുടെ 5 ശതമാനം ടൂറിസം ഉള്‍പ്പെടെയുള്ള മറ്റ് ആവശ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാമെന്ന രീതിയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപരിഷ്കരണ ഭേദഗതി നിയമവും റദ്ദുചെയ്യുക, ബിനാമി പേരില്‍ റിയല്‍ എസ്റ്റേറ്റുകാരും കോര്‍പ്പറേറ്റുകളും വാങ്ങിക്കൂട്ടിയ ഭൂമി മിച്ചഭൂമിയായി കണക്കാക്കി സര്‍ക്കാര്‍ ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് ഭൂസമരത്തിലൂടെ പ്രക്ഷോഭകര്‍ മുന്നോട്ട് വെക്കുന്നത്.

വലതുപക്ഷ താല്‍പ്പര്യങ്ങളോടെ നില്‍ക്കുന്ന സംസ്ഥാന ഗവണ്‍മെന്റ് ഭൂസംരക്ഷണ സമരത്തിന്റെ മൂര്‍ച്ച കണ്ട് അന്ധാളിച്ച് നില്‍ക്കുകയാണ്. ഭൂമാഫിയയുടെ വക്താക്കളായി, അവര്‍ക്ക് അനുകൂലമായ രീതിയില്‍ ഭൂപരിഷ്കരണ ബില്ലിനെ വരെ അട്ടിമറിക്കാന്‍ നോക്കുന്ന ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ നിസ്വവര്‍ഗത്തിന്റെ സമര ജ്വാലയില്‍ തങ്ങളുടെ അജണ്ടകള്‍ ഇല്ലാതാവും എന്ന ഭയപ്പാടിലുമാണ്. കേരളത്തിലെ ഉയര്‍ന്ന ജനസാന്ദ്രത മൂലം ഇവിടുത്തെ ഭൂമി വലിയ രീതിയില്‍ തുണ്ടുവത്കരിക്കപ്പെട്ടിട്ടുണ്ട്. ഭൂവുടമകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുന്നതിനൊപ്പം കൃഷിയിടങ്ങളുടെ വലിപ്പത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ കൃഷിഭൂമിയുടെ മുപ്പത് ശതമാനത്തിലേറെയും 1967ല്‍ വന്‍കിട ഭൂ ഉടമകളുടെ കയ്യിലായിരുന്നു. ഇത് പൂര്‍ണതയുള്ള കണക്കാണെന്ന് തോന്നുന്നില്ല. കാരണം രാജകുടുംബങ്ങളുടെയും അമ്പലങ്ങളുടെയും മറ്റും ഭൂമി 66-67ലെ സര്‍വേയില്‍ ഉള്‍പ്പെട്ടിരുന്നില്ല. അവരുടെ കൈയ്യിലുള്ള ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയും കൂടിച്ചേരുമ്പോള്‍ ശതമാനം വീണ്ടും വര്‍ധിക്കുമെന്നര്‍ത്ഥം.

ഇന്ന് 25 ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ള വന്‍കിയ ഭൂപ്രമാണിമാര്‍ പ്ലാന്റേഷന്‍ മേഖലയില്‍ മാത്രമേ കാണാന്‍ സാധിക്കൂ. ചിലര്‍ വലിയ ഏക്കര്‍ കണക്കിനുള്ള ഭൂമി പലരുടെ പേരില്‍ വാങ്ങിക്കൂട്ടി കമ്പനിയാക്കി ഭൂമി തട്ടിപ്പ് നടത്തുന്ന കാര്യവും വിസ്മരിക്കാന്‍ പാടില്ല. സംസ്ഥാനത്തുണ്ടായിരുന്ന ഭൂഉടമകളുടെ എണ്ണത്തില്‍ ഇപ്പോള്‍ വന്ന വര്‍ധനവും ഇത്തരുണത്തില്‍ പരിശോധിക്കപ്പെടണം. ഭൂഉടമകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായപ്പോള്‍ കൃഷിയിടങ്ങളുടെ വലിപ്പം ഗണ്യമായി കുറയുകയുമുണ്ടായി. ബഹുഭൂരിപക്ഷം കൃഷിയിടങ്ങളും കുടുംബത്തിന് ഉപജീവനത്തിനാവശ്യമായ വരുമാനം പ്രദാനം ചെയ്യാന്‍ യുക്തമാവുന്നില്ല. അത്തരത്തിലുള്ള ഒരു പ്രതിസന്ധി നിലനില്‍ക്കേ മുതലാളിത്ത ഭൂപ്രഭുത്വം രംഗപ്രവേശം ചെയ്ത് നിലവിലുള്ള ഭൂമിയെ കയ്യടക്കി വെക്കാന്‍ ശ്രമിക്കുകയാണ്. അതിന് അവര്‍ വൈവിധ്യമാര്‍ന്ന വഴികള്‍ അവലംബിക്കുന്നു. കേരളത്തിന്റെ ഭൂവിനിയോഗത്തില്‍ ഉണ്ടായിട്ടുള്ള പ്രശ്നങ്ങളില്‍ ഏറ്റവും വലുതാണ് നെല്‍വയല്‍ സംരക്ഷണവുമായി ബന്ധപ്പെട്ടത്. 2010-11ല്‍ നെല്‍കൃഷിയുടെ വിസ്തീര്‍ണ്ണം 2.25 ലക്ഷം ഹെക്ടറായി മാറിയിരിക്കുന്നു. അവിടെ നിന്നുള്ള ഉത്പാദനം വെറും 6.01ലക്ഷം ടണ്‍മാത്രമായി ചുരുങ്ങിയിരിക്കുന്നു. കേരളത്തില്‍ നെല്ല് ഉല്‍പാദനം ഏറ്റവും കൂടുതല്‍ ഉണ്ടായത് 1970-71 കാലഘട്ടത്തിലാണ്. അന്ന് 8.85 ലക്ഷം ഹെക്ടര്‍ നെല്‍കൃഷിയില്‍ നിന്ന് ഉല്‍പാദിപ്പിച്ചത് 13.65 ലക്ഷം ടണ്ണാണ്. അന്ന് കേരളത്തിലെ ജനസംഖ്യ 2.13 കോടി ആയിരുന്നുവെങ്കില്‍ 2012 ആകുമ്പോഴേക്കും ജനസംഖ്യ 3.25 കോടിയായി വര്‍ദ്ധിച്ചു. ജനസംഖ്യയില്‍ പകുതിയിലേറെ വര്‍ദ്ധനവുണ്ടായപ്പോഴും നെല്ല് ഉല്‍പാദനത്തില്‍ വലിയ കുറവാണ് കാണാന്‍ സാധിക്കുന്നത്. കേരളത്തിലെ ഭക്ഷ്യസുരക്ഷയെ പ്രതിസന്ധിയിലേക്ക് തള്ളിയിടുന്ന കാര്യം കൂടിയാണിത്. നെല്ലുല്‍പ്പാദനം പ്രതിസന്ധിയിലാവുന്നതിനൊപ്പം നെല്‍വയലുകള്‍ നികത്തുമ്പോള്‍ ഭൂഗര്‍ഭ ജലശേഖരം വര്‍ധിപ്പിക്കുന്ന നീര്‍ത്തടങ്ങള്‍ കൂടിയാണ് ഇല്ലാതാവുന്നത്. നെല്ലുല്‍പ്പാദനത്തോടൊപ്പം പരമ്പരാഗത ജലസ്രോതസ്സുകളും നെല്‍വയലുകളോടൊപ്പം അപ്രത്യക്ഷമാവും. നമ്മുടെ ആവാസ വ്യവസ്ഥയ്ക്ക് ഇതുണ്ടാക്കുന്ന ക്ഷതം ചെറുതല്ല. ഈ യാഥാര്‍ത്ഥ്യവും നെല്‍വയല്‍ സംരക്ഷണ നിയമം പാസാക്കിയെടുക്കുമ്പോള്‍ ഇടതുപക്ഷത്തിന്റെ മനസില്‍ ഉണ്ടായിരുന്നു. ഇടത് കാഴ്ചപ്പാടിനെ പാടേ അട്ടിമറിച്ചുകൊണ്ട് ഉള്ള നെല്‍വയലുകളെ തന്നെ ഇല്ലാതാക്കുന്നതിന് വേണ്ടി 2005 ന് മുമ്പ് നികത്തിയ എല്ലാ വയലുകളും, നീര്‍ത്തടങ്ങളും കരഭൂമിയാക്കാനാണ് ഇപ്പോള്‍ യു ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് ഭക്ഷ്യ-ജല ദൗര്‍ബല്യങ്ങള്‍ക്കും വന്‍ പരിസ്ഥിതി ആഘാതങ്ങള്‍ക്കും വഴിയൊരുക്കും.

റിയല്‍ എസ്റ്റേറ്റ് ലോബിയുമായുള്ള വഴിവിട്ട ബന്ധമാണ് സര്‍ക്കാരിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. 1957ല്‍ ഇഎംഎസ് ഗവണ്‍മെന്റാണ് ഭൂപരിഷ്കരണ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. 1959 ജൂണ്‍ 10നാണ് കേരള ഭൂപരിഷ്കരണ നിയമം പാസാക്കിയത്. പിന്നീട് അധികാരത്തില്‍ വന്ന ഗവണ്‍മെന്റുകള്‍ വിവിധ ഘട്ടങ്ങളിലായി വ്യത്യസ്തമായ ഭേദഗതികള്‍ കൊണ്ടുവന്ന് ഭൂപരിഷ്കരണത്തില്‍ ഇടപെടുകയുണ്ടായി. കൃഷിഭൂമി കൃഷിക്കാരന് നല്‍കുന്നതിലൂടെ, കുടികിടപ്പവകാശം ലഭ്യമാക്കുന്നതിലൂടെ, മിച്ചഭൂമി ഏറ്റെടുത്ത് കര്‍ഷക തൊഴിലാളികള്‍ക്കും ഭൂരഹിതര്‍ക്കും പട്ടികജാതി-വര്‍ഗ ജനവിഭാഗങ്ങള്‍ക്കും വിതരണം ചെയ്യുന്നതിലൂടെ കേരളത്തില്‍ സമഗ്രമായ കാര്‍ഷിക പരിഷ്കരണ നടപടികള്‍ ആവിഷ്കരിക്കുന്നതിന് ഇടത് ഗവണ്‍മെന്റിന്റെ നിയമനിര്‍മാണ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകള്‍ അധികാരത്തില്‍ വന്ന സന്ദര്‍ഭങ്ങളിലെല്ലാം ഭൂ ഉടമസ്ഥന്‍മാരെ സംരക്ഷിക്കാന്‍ വിവിധ തരത്തിലുള്ള ഇടപെടലുകള്‍ നടത്തുകയാണുണ്ടായത്.

കേരള കോണ്‍ഗ്രസിനും മുസ്ലീംലീഗിനും സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന ഗവണ്‍മെന്റുകള്‍ അധികാരത്തില്‍ വന്ന സന്ദര്‍ഭങ്ങളിലെല്ലാം ഭൂപരിഷ്കരണ നടപടികളെ തകിടം മറിക്കാനുള്ള പരിശ്രമങ്ങള്‍ നടത്തിയതിന്റെ ചരിത്രം കാണാന്‍ സാധിക്കും. ഇപ്പോഴും അത് ആവര്‍ത്തിക്കുന്നു. പാവപ്പെട്ടവന് ഭൂമിയും ജീവിതവും നിഷേധിക്കപ്പെടുന്ന സാഹചര്യത്തില്‍ ഭൂസമരത്തിന്റെ മഹാപര്‍വം സൃഷ്ടിക്കുക എന്ന മാര്‍ഗം മാത്രമേ തൊഴിലാളി വര്‍ഗത്തിന് മുന്നിലുള്ളൂ. ആ സമരത്തിന്റെ മുദ്രാവാക്യങ്ങളാല്‍ കേരളം മുഖരിതമാവുകയാണ്. ഈ സമരത്തിന് മുന്നോടിയായി നവംബര്‍ 21 മുതല്‍ ഡിസംബര്‍ 15 വരെയുള്ള തീയതികളില്‍ ഭൂസമര വളണ്ടിയര്‍മാരുടെ റിക്രൂട്ട്മെന്റ് നടത്തിയിരുന്നു. ഓരോ പ്രദേശത്തുമുള്ള മിച്ചഭൂമിയുടെ വിവരങ്ങള്‍ വില്ലേജ്തലത്തില്‍ ശേഖരിച്ച് സമരകേന്ദ്രങ്ങള്‍ നിശ്ചയിക്കുന്ന നടപടി പൂര്‍ത്തിയാക്കി.സമരത്തിന്റെ സന്ദേശം ഉയര്‍ത്തിയുള്ള കാല്‍നട പ്രചരണ ജാഥകള്‍ വില്ലേജ് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചു. ഇതിന്റെ തുടര്‍ച്ചയായി സമരത്തിലെ മുദ്രാവാക്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള പ്രചരണ ജാഥകള്‍ സംസ്ഥാന തലത്തില്‍ സഞ്ചരിച്ചു.

ഇപ്പോള്‍ സമര വളണ്ടിയര്‍മാര്‍ മിച്ചഭൂമിയില്‍ പ്രവേശിച്ച് മിച്ചഭൂമി പിടിച്ചെടുക്കുന്നതിനുള്ള പ്രക്ഷോഭം ആരംഭിച്ചിരിക്കയാണ്. 1970കളില്‍ കര്‍ഷകരും തൊഴിലാളികളും നടത്തിയ ഭൂസമരം കേരളത്തിലെ പാവപ്പെട്ടവന് അന്തി ഉറങ്ങുന്നതിന് ഒരിടം നല്‍കുകയുണ്ടായി. ആ സമരത്തിന്റെ തുടര്‍ച്ചയാണിത്. കേരളത്തിന്റെ പൊതുവായ വികസനം എത്തിപ്പെടാത്ത വിഭാഗങ്ങള്‍ക്ക് അവ എത്തിക്കുന്നതിനായുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ഈ മുന്നേറ്റം. ഭൂസമരം ഒരു വര്‍ഗ സമരമാണ്. ഭൂമിയെ ലാഭാധിഷ്ടിതമായി നോക്കിക്കാണുന്ന കാഴ്ചപ്പാടിന് പകരം വരും തലമുറയ്ക്ക് കൂടി ജീവിക്കാനുതകുന്ന വിധത്തില്‍ മണ്ണിനെ നിലനിര്‍ത്തുവാനുള്ള തൊഴിലാളി വര്‍ഗത്തിന്റെ പോരാട്ടം.

*
എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ചിന്ത 11 ജനുവരി 2013

No comments: