Sunday, January 20, 2013

ഈ സമരം ചരിത്രത്തിന്റെ ഭാഗം

പണിമുടക്കം - സര്‍ക്കാര്‍ വിജയിച്ചു; കേരളം തോറ്റു   

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജനുവരി 8 ന് ആരംഭിച്ച പണിമുടക്കം പതിമൂന്നിന് അര്‍ധരാത്രിയില്‍ അവസാനിച്ചു. പദ്ധതി ഉപേക്ഷിക്കാതെയാണ് സമരം അവസാനിച്ചത് എന്നതില്‍ സര്‍ക്കാരിന് ആഹ്ലാദിക്കാം. ഈ പദ്ധതിയിലൂടെ 2013 ഏപ്രിലില്‍ ഒന്ന് മുതല്‍ സര്‍വീസില്‍ വരുന്നവര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നല്‍കണ്ട, അവരില്‍ നിന്ന് പിടിക്കുന്ന തുകയും സര്‍ക്കാര്‍ വിഹിതവും സ്വകാര്യമേഖലക്ക് കൈമാറാം, പെന്‍ഷന്‍ പരിഷ്‌കരണം, കുടുംബ പെന്‍ഷന്‍, ക്ഷാമബത്ത, ജി പി എഫ്, ഗ്രാറ്റുവിറ്റി, കമ്മ്യൂട്ടേഷന്‍ ഇവ ഭാവിയില്‍ നല്‍കണ്ട, പണമുള്ളവര്‍ സേവനം വിലകൊടുത്തു വാങ്ങും, സൗജന്യ വിദ്യാഭ്യാസം, സൗജന്യ ചികിത്സ തുടങ്ങിയവയൊക്കെ ഘട്ടംഘട്ടമായി അവസാനിപ്പിക്കും തുടങ്ങി ധാരാളം നേട്ടങ്ങളാണ് സര്‍ക്കാര്‍ സ്വപ്‌നം കാണുന്നത്. കേന്ദ്രസര്‍ക്കാരിനോടും കോണ്‍ഗ്രസ് നയത്തോടും കേരളം കൂറു പുലര്‍ത്തി എന്ന് മുഖ്യമന്ത്രിക്ക് ഇനി അഭിമാനത്തോടെ പറയാം. അങ്ങനെ ഡല്‍ഹിയിലെ സ്വാധീനം വര്‍ധിപ്പിക്കുകയും ചെയ്യാം.

ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനും വേണ്ടി 80 ശതമാനത്തിലധികം തുക ചെലവഴിക്കുന്നു എന്നും ബാക്കി 20 ശതമാനം തുകയാണ് 95 ശതമാനം പേര്‍ക്ക് ചെലവഴിക്കുന്നത് എന്നുമാണ് സര്‍ക്കാര്‍ നിരന്തരം പ്രചരിപ്പിക്കുന്നത്. ഈ കണക്ക് തെറ്റാണെന്ന് സര്‍ക്കാരിന്റെ ബജറ്റ് രേഖകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. 2004-2005 ല്‍ വരവിന്റെ 64.5% ശമ്പളം, പെന്‍ഷന്‍, പലിശ ഇവക്കു വേണ്ടി ചെലവഴിച്ചപ്പോള്‍ 2010-11 ല്‍ 57.99 ശതമാനമാണ് ചെലവായത്. ഈ കാലയളവില്‍ ഇവയുടെ ചെലവില്‍ 6.06% കുറവാണ് രേഖപ്പെടുത്തിയത്. ഈ കാലഘട്ടത്തില്‍ വരവില്‍ 129 ശതമാനം വര്‍ധനവുണ്ടായപ്പോള്‍ ചെലവില്‍ 98 ശതമാനത്തിന്റെ വര്‍ധനവെ ഉണ്ടായിട്ടുള്ളൂ. ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാല്‍ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും ഒരിക്കലും അത് കേട്ടതായി ഭാവിക്കില്ല. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ എല്ലാ വികസന പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തുകയും ശമ്പളപരിഷ്‌കരണവും ക്ഷാമബത്തയും യഥാസമയം നടപ്പിലാക്കുകയും ചെയ്തശേഷം ഭരണമൊഴിയുമ്പോള്‍, 1963 കോടി രൂപ ഖജനാവില്‍ മിച്ചമുണ്ടായിരുന്ന കാര്യവും ഇവര്‍ കേട്ടതായി ഭാവിക്കില്ല. ജനദ്രോഹ നയങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി ഒരു മറയാക്കി മാറ്റുകയായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു.

കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ട് എന്നതും ശമ്പളം, പെന്‍ഷന്‍, പലിശ ഇവയുടെ ചെലവ് വര്‍ധിക്കുന്നുവെന്നതും യാഥാര്‍ഥ്യമാണ്. ഇതിന് ധാരാളം കാരണങ്ങളുണ്ട്. കേരളത്തില്‍ ആകെയുള്ള 103 വകുപ്പുകളില്‍ വിദ്യാഭ്യാസം, ആരോഗ്യം, പൊലീസ് എന്നീ മൂന്നു വകുപ്പുകളില്‍ കാലാകാലങ്ങളില്‍ ആയിരക്കണക്കിന് തസ്തികകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ജനങ്ങളുടെ ആവശ്യം കണക്കിലെടുത്താണ് ഈ തസ്തിക സൃഷ്ടിക്കല്‍. മൊത്തം ശമ്പളത്തിന്റെ 51 ശതമാനം വിദ്യാഭ്യാസത്തിന് വേണ്ടിയാണ് ചെലവഴിക്കുന്നത്. ലോകത്തെവിടെയും മലയാളികളെത്തുകയും പ്രതിവര്‍ഷം 35,000 ത്തില്‍ അധികംകോടി രൂപ കേരളത്തിലെത്തുകയും ചെയ്യുന്നതിന് പിന്നില്‍ മുഖ്യപങ്ക് വഹിച്ചത് കേരളത്തിലെ പൊതുവിദ്യാഭ്യാസമാണ്. ഇത് പാഴ്‌ചെലവല്ല. കുറഞ്ഞ പെന്‍ഷന്‍ പ്രായം, സിവില്‍ സര്‍വീസിലെ അഴിമതി, നികുതി പിരിവിലെ കാര്യക്ഷമതാ കുറവ്, ജനസംഖ്യാനുപാതികമായി കേന്ദ്രവിഹിതം ലഭിക്കാത്തത്, വിദേശ മലയാളികളുടെ പണം നാടിനു പ്രയോജനകരമായി ഉപയോഗിക്കാന്‍ കഴിയാത്തത്, കാര്‍ഷിക മേഖലയിലും മറ്റുമുള്ള ഉല്‍പ്പാദന മുരടിപ്പ്, കേരള സമൂഹത്തില്‍ വളര്‍ന്നു വരുന്ന പണിയെടുക്കുന്നതിലെ വിമുഖത, ഇതെല്ലാം സാമ്പത്തിക തകര്‍ച്ചക്കു വഴിവയ്ക്കുന്ന ഘടകങ്ങളാണ്. ഭരണകൂടവും രാഷ്ട്രീയ പാര്‍ട്ടികളും സര്‍വീസ് സംഘടനകളുമെല്ലാം തുറന്ന മനസോടെയും സ്വയം വിമര്‍ശനപരമായും ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തേണ്ട കാര്യങ്ങളാണിവ.

കേന്ദ്രത്തിലും വിവിധ സംസ്ഥാനങ്ങളിലും പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയെന്നും അവിടെയെങ്ങും ഇത് മൂലം ജീവനക്കാര്‍ക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. 01-01-2004 മുതല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയെന്നതും അതിനെതിരെ വലിയ പ്രതിഷേധം അലയടിച്ചില്ലായെന്നതും യാഥാര്‍ഥ്യമാണ്. എന്നാല്‍ ഈ കാലയളവിലെ അനുഭവം അവരെ ബോധ്യപ്പെടുത്തിയിരിക്കുന്നത്, ഈ പുതിയ പെന്‍ഷന്‍ പദ്ധതി അപകടകരമാണ് എന്നതാണ്. പ്രചരിപ്പിക്കപ്പെട്ട വിധം ഇത് ഗുണകരമല്ലെന്ന് തിരിച്ചറിഞ്ഞ് 2012 ഡിസംബര്‍ 12 ന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ദേശവ്യാപകമായി പണിമുടക്ക് നടത്തുകയുണ്ടായി. സംസ്ഥാന ജീവനക്കാരും ഈ വഴിയെ വന്നുകൊണ്ടിരിക്കുകയാണ്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കിയ ലോകത്തെ മിക്ക രാജ്യങ്ങളിലും ഇത് ഒരു ദുരന്തമായിട്ടാണ് അനുഭവപ്പെട്ടിരിക്കുന്നത്. വരും നാളുകളില്‍ ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ സമരം പങ്കാളിത്ത പെന്‍ഷന് എതിരെയുള്ളതായിരിക്കും. കേരളത്തിലെ ഭൂരിപക്ഷം ജീവനക്കാരും അധ്യാപകരും പങ്കാളിത്ത പെന്‍ഷന് അനുകൂലമാണ് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ഹിതപരിശോധന നടത്തിക്കൂടെ എന്ന ചോദ്യത്തിന് ആരും മറുപടി പറഞ്ഞിട്ടില്ല.

II

ഈ സമരം ചരിത്രത്തിന്റെ ഭാഗം

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അപകടകരമാണെന്നും ഈ പദ്ധതി നടപ്പിലാക്കിയാല്‍ ഇതിനെതിരെ ആദ്യം പണിമുടക്ക് നടത്തുന്ന സംഘടന തങ്ങളായിരിക്കുമെന്നും 'സെറ്റോ' നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ അവര്‍ പങ്കാളിത്ത പെന്‍ഷന്റെ വക്താക്കളായി മാറിയിരിക്കുന്നു. ജീവനക്കാര്‍ക്കെതിരെ സര്‍ക്കാര്‍ അവതരിപ്പിച്ച തെറ്റായ സാമ്പത്തിക കണക്കുകള്‍ അവര്‍ അംഗീകരിച്ചിരിക്കുന്നു. പണിമുടക്കം പരാജയമാണെന്ന് സ്ഥാപിക്കാന്‍ ആഭ്യന്തരമന്ത്രി അവതരിപ്പിച്ച തെറ്റായ കണക്കുകള്‍ അവര്‍ ഏറ്റു പറഞ്ഞു. പണിമുടക്കിയ വനിതകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ അറസ്റ്റ് ചെയ്യല്‍, ജയലിലടയ്ക്കല്‍, സസ്‌പെന്റ് ചെയ്യല്‍, സ്ഥലം മാറ്റല്‍ ഇവയ്‌ക്കെല്ലാം അവര്‍ കൂട്ടുനിന്നു. 70 ശതമാനത്തോളം പേര്‍ പങ്കെടുത്ത സമരം പരാജയമാണെന്നവര്‍ പ്രചരിപ്പിച്ചു.

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ  സമയത്ത് അവര്‍ നടത്തിയ സൂചനാ പണിമുടക്കില്‍ പോലും 9 ശതമാനം പേര്‍ മാത്രമേ പണിമുടക്കിയുള്ളൂ എന്ന സത്യം അധികാരത്തിന്റെ വെളിച്ചത്തില്‍ അവര്‍ വിസ്മരിക്കുകയാണ്. ഒരു സര്‍വീസ് സംഘടന ഒരിക്കലും സര്‍ക്കാരാകരുത്. ഭരണാധികാരികള്‍ സ്വന്തം നയം നടപ്പിലാക്കിയതില്‍ സന്തോഷിക്കുക സ്വാഭാവികമാണ്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുന്നതിന്റെ സന്തോഷം സര്‍ക്കാരില്‍ പ്രകടമാണ്. എന്നാല്‍ ആ സന്തോഷം സംഘടനകള്‍ പങ്കിടുന്നത് ആത്മഹത്യാപരമാണ്. 'സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 1957 മുതല്‍ നിലവിലുണ്ടായിരുന്ന സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി ഇല്ലാതാക്കാന്‍ കൂട്ടുനിന്നവര്‍ എന്ന സ്ഥാനം ഇവര്‍ ചരിത്രത്തില്‍ ഉറപ്പാക്കിയിരിക്കുന്നു. ഇതിന്റെ വില ഭാവിയില്‍ ഇവര്‍ നല്‍കേണ്ടി വരുമെന്ന കാര്യം ഉറപ്പാണ്.

ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ അഴിമതിക്കാരും പണിയെടുക്കാത്തവരും മോശമായി പെരുമാറുന്നവരുമാണ്. ഇത് പൊതുസമൂഹത്തില്‍ ജീവനക്കാരെക്കുറിച്ച് മോശമായ അഭിപ്രായം സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു പണിമുടക്കിലും ജനങ്ങളുടെ പൂര്‍ണ സഹകരണം കിട്ടാറില്ല. ഇതിന് ജീവനക്കാരും സര്‍വീസ് സംഘടനകളും രാഷ്ട്രീയക്കാരുമെല്ലാം ഉത്തരവാദികളാണ്. ഇപ്പോഴത്തെ സമരം ജനവിരുദ്ധമാണെന്നും ആവശ്യമില്ലാത്തതാണെന്നുമുള്ള പ്രചരണം സര്‍ക്കാര്‍ ശക്തമായി അഴിച്ചുവിട്ടു. സെറ്റോ സംഘടനകള്‍ പങ്കാളിത്ത പെന്‍ഷന്റെ നേട്ടങ്ങള്‍ പ്രചരിപ്പിച്ച് പണിമുടക്കം തകര്‍ക്കാന്‍ കൂട്ടുനിന്നു. പണിമുടക്ക് ദിവസങ്ങളില്‍ ശമ്പളം കിട്ടില്ല എന്നതും പണിമുടക്കില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഒരു വിഭാഗം ജീവനക്കാര്‍ക്ക് പ്രേരണയായി. അഴിമതിക്കാരായ ഭൂരിപക്ഷം ജീവനക്കാരും പണിമുടക്ക് ദിവസം ഓഫീസിലെത്തി ജോലി ചെയ്യുകയുണ്ടായി. ഇങ്ങനെ പണിമുടക്കം പൂര്‍ണമാകാതിരിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. പക്ഷേ ചരിത്രപരമായ ഈ പണിമുടക്കില്‍ പങ്കെടുക്കാതിരുന്നവരില്‍ ഇന്നല്ലെങ്കില്‍ നാളെ കുറ്റബോധം ഉണ്ടാകുമെന്നത് ഉറപ്പാണ്.

കേരളത്തിലെ ഒരു വിഭാഗം മാധ്യമങ്ങള്‍ ഈ പണിമുടക്കിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് അനുകൂലമായി പ്രതികരിച്ചിരുന്നു. മാതൃഭൂമി, കേരളകൗമുദി തുടങ്ങിയ പത്രങ്ങള്‍ പണിമുടക്കിന്റെ മുഖ്യ ആവശ്യത്തോട് യോജിപ്പ് പ്രകടിപ്പിച്ചിരുന്നില്ലായെങ്കിലും മാധ്യമ ധര്‍മ്മം നിര്‍വഹിച്ച് സമരം നടത്തിയവരുടെ അഭിപ്രായങ്ങള്‍ കൂടി  അവതരിപ്പിക്കാന്‍ തയാറായി. എന്നാല്‍ മലയാള മനോരമ തുടക്കം മുതല്‍ സമരത്തിനെതിരായിരുന്നു. എന്നുമാത്രമല്ല, പണിമുടക്കിയവരുടെ അഭിപ്രായങ്ങള്‍ നല്‍കുവാന്‍ ഒരിക്കലും തയാറായതുമില്ല.

കേരളത്തിന്റെ ചരിത്രത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ ഏറ്റവും വലിയ സെക്രട്ടേറിയറ്റ് മാര്‍ച്ചായിരുന്നു നവംബര്‍ 22 ന് നടന്നത്. 27,000 പേര്‍ പങ്കെടുത്ത ഈ മാര്‍ച്ചിന്റെ ഒരു പടം അടുത്ത ദിവസം തലസ്ഥാന ജില്ലയില്‍ പോലും നല്‍കുവാന്‍ ഈ പത്രം തയാറായില്ല. പണിമുടക്കം അവസാനിച്ചതിനു ശേഷവും പണിമുടക്കിനെതിരെയുള്ള വാര്‍ത്തകള്‍ കൊണ്ട് പത്രതാളുകള്‍ നിറയ്ക്കുകയായിരുന്നു. ബാങ്ക് ജീവനക്കാരെ ബന്ധപ്പെടുത്തിയുള്ള ഡല്‍ഹിവാര്‍ത്ത ഇതിന്റെ ഭാഗമാണ്.

2002 ല്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ പണിമുടക്ക് സമാനതകളില്ലാത്തതായിരുന്നു. അത്ര സമ്പൂര്‍ണമായിരുന്നു പണിമുടക്കം. അന്നും തുടക്കത്തില്‍ വേണ്ടത്ര ജനപിന്തുണ സമരത്തിനുണ്ടായിരുന്നില്ല. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഈ സ്ഥിതിക്കു മാറ്റമുണ്ടായി. 32-ാമത്തെ ദിവസം പണിമുടക്കം ഒത്തുതീര്‍പ്പായി.

ഈ പണിമുടക്കവും പരാജയമായിരുന്നുവെന്ന വിധത്തില്‍ ധാരാളം വാര്‍ത്തകള്‍ പണിമുടക്കിനു ശേഷവും മലയാള മനോരമയില്‍ വന്നിരുന്നു. എന്നാല്‍ ആ പണിമുടക്കം ശരിയായിരുന്നുവെന്നും വിജയകരമായിരുന്നുവെന്നും കാലം തെളിയിച്ചു. വെട്ടിക്കുറച്ച കുറെ ആനുകൂല്യങ്ങള്‍ ഒത്തു തീര്‍പ്പിന്റെ ഭാഗമായി യു ഡി എഫ് സര്‍ക്കാര്‍ തന്നെ പുനഃസ്ഥാപിച്ചു. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍, ഭവന നിര്‍മ്മാണ വായ്പ തുടങ്ങി വെട്ടിക്കുറയ്ക്കപ്പെട്ട മറ്റ് ആനുകൂല്യങ്ങള്‍ എല്ലാം തുടര്‍ന്നു വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ പുനഃസ്ഥാപിച്ചു.

ഈ പണിമുടക്കിന്റെ മുഖ്യ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. പക്ഷേ ഈ പുതിയ പെന്‍ഷന്‍ പദ്ധതിയുടെ അപകടം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന അവസ്ഥ പണിമുടക്കിലൂടെ ഉണ്ടായി. എല്ലാവര്‍ക്കും സ്വന്തം നിലപാട് വ്യക്തമാക്കേണ്ടി വന്നു. അപകടകരമായ മാറ്റത്തിന്റെ വേലിയേറ്റത്തിനെതിരെ ശമ്പളം നഷ്ടപ്പെടുമെന്ന് അറിഞ്ഞുതന്നെ ഭൂരിപക്ഷം ജീവനക്കാരും അധ്യാപകരും പണിമുടക്കി. സിവില്‍ സര്‍വീസില്‍ രണ്ടുതരം പൗരന്മാര്‍ ഉണ്ടാകുന്നതിന്റെ അപകടം കേരളം തിരിച്ചറിഞ്ഞു. 'സ്വന്തം ആനുകൂല്യങ്ങള്‍ ഉറപ്പിച്ച് ഭാവി തലമുറയെ ഒറ്റിക്കൊടുത്തവര്‍' എന്ന് പണിമുടക്കാത്തവരെ നോക്കി കാലം പറയുമെന്നത് ഉറപ്പ്.

ഈ പണിമുടക്കം ഇന്നു മാത്രമല്ല, ഭാവിയിലും നിരന്തരം ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടേയിരിക്കും. സമരം മറ്റുവിധത്തില്‍ തുടരുകയും ചെയ്യും. കാരണം ഇത് കേരളം കൈവരിച്ച നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള സമരമായിരുന്നു. ഈ സമരം ചരിത്രത്തിന്റെ ഭാഗമാണ്.

*
സി ആര്‍ ജോസ്പ്രകാശ് (ലേഖകന്‍ അധ്യാപക-സര്‍വ്വീസ് സംഘടനാ സമരസമിതി ജനറല്‍ കണ്‍വീനറാണ്) 

ജനയുഗം

No comments: