Saturday, January 12, 2013

പുതുചരിത്രമെഴുതി ഭൂസമരം മുന്നോട്ട്

കേരളത്തിലെ 14 ജില്ലകളിലെ രണ്ടായിരത്തോളം ഏക്കര്‍ ഭൂമിയിലേക്ക് ജനുവരി ഒന്നിന് സമരവളന്റിയര്‍മാര്‍ കയറിയതോടെ ഭൂസമരത്തിന്റെ ഉജ്വലമായ വര്‍ത്തമാനകാലാനുഭവത്തിനാണ് സംസ്ഥാനം സാക്ഷിയായത്. കേരളത്തിലെ നിസ്വവര്‍ഗം ഒറ്റക്കെട്ടായി കൈകോര്‍ക്കുന്ന ഭൂസമരം 11 നാളുകള്‍ പിന്നിടുമ്പോള്‍ ചരിത്രഗാഥയായി മാറിക്കഴിഞ്ഞു. അതിവേഗം ബഹുദൂരം പുരോഗതിയിലേക്ക് കുതിക്കുന്നുവെന്ന് അവകാശപ്പെടുന്ന സംസ്ഥാനത്ത് ഒരു തുണ്ട് ഭൂമിയില്ലാത്ത, കയറിക്കിടക്കാന്‍ കൂരയില്ലാത്ത വലിയ ജനവിഭാഗം ജീവിതം തള്ളിനീക്കുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. അവരുടെ ജീവിതത്തിന്റെ കറുത്ത ഏടുകളെ മറച്ചുവച്ച് വികസനമെന്ന് മുറവിളികൂട്ടി അതിസമ്പന്നരായ ന്യൂനപക്ഷത്തിനും ഭൂപ്രമാണിമാര്‍ക്കും തഴച്ചുവളരാനുള്ള മണ്ണൊരുക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍.

ഭൂസംരക്ഷണസമരത്തിലൂടെ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യങ്ങള്‍ക്ക് ഈ കാലത്ത് വളരെയേറെ പ്രസക്തിയുണ്ട്. അത് ഭൂമിയില്ലാത്തവന് ഭൂമി നല്‍കുക എന്ന ലക്ഷ്യത്തോടൊപ്പം ഭൂമിയുടെ ഘടന മാറ്റി പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നശിപ്പിക്കുന്നതിനെതിരായുള്ളതും പരിസ്ഥിതിസംരക്ഷണത്തിന്റെ ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നതുമാണ്. മുതലാളിത്തത്തിന്റെ ലാഭക്കൊതിയുടെ നേര്‍ക്കുള്ള ചൂണ്ടുവിരല്‍കൂടിയായി ഭൂസമരം പരിണമിച്ചു. വലതുപക്ഷവും അരാഷ്ട്രീയബുദ്ധിജീവികളും മുതലാളിത്തമാധ്യമങ്ങളും ഭൂസമരത്തെ ഇകഴ്ത്തിക്കാട്ടാന്‍ പരമാവധി ശ്രമിച്ചിട്ടും സംസ്ഥാനത്തെ ജനങ്ങള്‍ ഈ സമരത്തിന്റെ ആവശ്യകത ഉള്‍ക്കൊണ്ട് ഭൂസമരത്തെ നെഞ്ചേറ്റി.

സമരം ആരംഭിച്ചത് സംസ്ഥാനത്തെ 14 കേന്ദ്രങ്ങളിലാണ്. ഒരുലക്ഷം വളന്റിയര്‍മാര്‍ സമരഭൂമികയില്‍ ചെങ്കൊടി ഉയര്‍ത്തി. സമരസഖാക്കളെ അനുധാവനംചെയ്ത് പതിനായിരക്കണക്കിന് ജനങ്ങള്‍ ദിനവും സമരകേന്ദ്രങ്ങളിലെത്തി വര്‍ഗസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പ്രഖ്യാപിച്ചതിനേക്കാള്‍ വലിയ ജനസഞ്ചയം ഭൂസമരത്തെ നെഞ്ചേറ്റി. നാട്ടിന്‍പുറങ്ങളിലെ സമരകേന്ദ്രങ്ങളിലേക്ക് നഗരകേന്ദ്രിതമായ സമരങ്ങള്‍ കണ്ട് ശീലിച്ച മാധ്യമപ്രവര്‍ത്തകര്‍ എത്താന്‍ നിര്‍ബന്ധിതരായി. സമരം പത്തുനാള്‍ കഴിഞ്ഞപ്പോള്‍ ഭൂസംരക്ഷണസമിതി മുന്നോട്ടുവച്ച മുദ്രാവാക്യങ്ങളോട് പുറന്തിരിഞ്ഞുനില്‍ക്കുന്ന സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാനായി കുടില്‍കെട്ടി താമസിച്ചുള്ള പ്രതിഷേധരീതിയിലേക്ക് സമരത്തിന്റെ ഭാവം മാറി. 14 ജില്ലകളിലായി 129 കേന്ദ്രങ്ങളിലേക്ക് സമരം വ്യാപിച്ചു. സമരകേന്ദ്രങ്ങള്‍ ഇനിയും വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. സമരകേന്ദ്രങ്ങള്‍ വര്‍ധിക്കുകയും കുടില്‍കെട്ടി താമസിക്കുന്ന രീതിയിലേക്ക് സമരവളന്റിയര്‍മാര്‍ മുന്നേറുകയും ചെയ്തപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഭൂസംരക്ഷണസമിതിയുടെ നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ നിര്‍ബന്ധിതരായി. ഭൂസമരത്തിന്റെ മുദ്രാവാക്യങ്ങളോട് പൊതുവില്‍ നിഷേധാത്മകനിലപാടല്ല സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. റവന്യൂമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ കൈവശകൃഷിക്കാര്‍ക്ക് പട്ടയം നല്‍കണമെന്ന ഭൂസംരക്ഷണസമിതിയുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. പുറമ്പോക്കില്‍ താമസിക്കുന്ന ഒരുസെന്റ് ഭൂമിപോലുമില്ലാത്ത ജനവിഭാഗത്തിന് പട്ടയവും കൈവശാവകാശവും നല്‍കാനും ധാരണയായി. ഭൂമിയുടെ കൈവശാവകാശം സംബന്ധിച്ച് കോടതിയിലിരിക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ ആവശ്യമായ സംവിധാനം കൊണ്ടുവരുന്ന കാര്യത്തിലും സര്‍ക്കാര്‍ അനുകൂല നിലപാട് കൈക്കൊണ്ടു. എന്നാല്‍, നെല്‍വയല്‍ നികത്തുന്നതും വയലുകളുടെ ഘടന മാറ്റിമറിക്കുന്നതും തടയണമെന്നതും, നെല്‍വയലുകള്‍ വില്‍ക്കുമ്പോള്‍ കൃഷി നടത്താന്‍ തയ്യാറുള്ളവര്‍ക്കുമാത്രമേ ക്രയവിക്രയം ചെയ്യാന്‍ പാടുള്ളൂ എന്നുള്ളതുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തിന്റെ കാര്യത്തില്‍ ചര്‍ച്ചയില്‍ ധാരണയായില്ല. തണ്ണീര്‍ത്തട സംരക്ഷണനിയമം കര്‍ശനമായി നടപ്പാക്കണമെന്ന കാര്യത്തിലും ഉറപ്പുതരാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഭൂസംരക്ഷണസമിതി സമരപ്രഖ്യാപനം നടത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുലക്ഷംപേര്‍ക്ക് മൂന്നുസെന്റ് ഭൂമിവീതം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് അപ്രായോഗികമായ ഒരു തീരുമാനമാണ്. തിരുവനന്തപുരം, എറണാകുളംപോലുള്ള ജില്ലകളിലെ നഗരങ്ങളില്‍ മൂന്നുസെന്റ് ഭൂമി നല്‍കുന്നതും ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലെ ഗ്രാമപ്രദേശത്ത് മൂന്നുസെന്റ് ഭൂമി നല്‍കുന്നതും താരതമ്യംചെയ്യാന്‍ സാധിക്കുകയില്ല. ഭൂരഹിതര്‍ക്ക് വിതരണംചെയ്യുന്ന ഭൂവിസ്തൃതി സംബന്ധിച്ച് ഗൗരവപൂര്‍ണമായ ആലോചനകള്‍ നടത്തി മാനദണ്ഡങ്ങള്‍ ആവിഷ്കരിക്കേണ്ട കാര്യത്തിലും ചര്‍ച്ചയിലൂടെ തീരുമാനത്തിലെത്താന്‍ സാധിച്ചിട്ടില്ല.

കാര്‍ഷിക ഭൂപരിഷ്കരണനിയമം അനുശാസിക്കുന്ന ഭൂപരിധി ലംഘിച്ച് റിയല്‍ എസ്റ്റേറ്റ് മാഫിയകളും ഭൂപ്രഭുക്കളും ഏക്കര്‍കണക്കിന് ഭൂമി വാങ്ങിക്കൂട്ടുന്ന പ്രവണത ഏറിവരികയാണ്. പലരും ബിനാമി പേരുകളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമി രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ട്രസ്റ്റുകളുടെ പേരിലും മതസ്ഥാപനങ്ങളുടെ പേരിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിലും നൂറുകണക്കിന് ഏക്കര്‍ ഭൂമി ഇത്തരത്തില്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇത്തരക്കാരുടെ കൈയില്‍നിന്ന് 15 ഏക്കറിന് പുറത്തുള്ള ഭൂമി പിടിച്ചെടുക്കണമെന്ന ആവശ്യത്തിലും ധാരണയുണ്ടായില്ല. കശുമാവിന്‍തോട്ടങ്ങളെ ഭൂപരിധിനിയമത്തില്‍നിന്ന് ഒഴിവാക്കാനായി ഭൂപരിഷ്കരണനിയമത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി എടുത്തുകളയേണ്ടതുണ്ട്. ഈ ഭേദഗതിയിലൂടെ മിച്ചഭൂമി ഇല്ലാതാക്കാനുള്ള കുടിലനീക്കമാണ് ഭൂപ്രമാണിമാര്‍ക്കുവേണ്ടി യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നത്.

ഈ നടപടിയില്‍നിന്ന് പിന്മാറണമെന്ന ഭൂസംരക്ഷണസമിതിയുടെ ആവശ്യത്തിന്മേലും ധാരണയിലെത്താന്‍ ചര്‍ച്ചയിലൂടെ സാധിച്ചില്ല. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും ചേര്‍ന്ന് സമരസമിതി നേതാക്കളുമായി അടുത്തദിവസംതന്നെ ചര്‍ച്ച ആകാമെന്ന ധാരണയിലാണ് റവന്യൂമന്ത്രിയുമായുള്ള ഭൂസംരക്ഷണസമിതി നേതാക്കളുടെ ചര്‍ച്ച അവസാനിച്ചത്. ഇത്തരമൊരു സാഹചര്യത്തില്‍ ഭൂസമരം കൂടുതല്‍ ശക്തമായി തുടരാനാണ് ഭൂസംരക്ഷണസമിതി തീരുമാനിച്ചിരിക്കുന്നത്. ജനസാമാന്യത്തിന്റെ പൊതുതാല്‍പ്പര്യത്തിലുള്ള ഇത്തരം കാര്യങ്ങള്‍ ഒരു ഭരണകൂടത്തെക്കൊണ്ട് നടത്തിച്ചെടുക്കാന്‍ സമരമല്ലാതെ മറ്റു മാര്‍ഗമില്ല. ഇനി കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് ഭൂസമരം വ്യാപിപ്പിക്കും. വരുംതലമുറയ്ക്കുകൂടി ജീവിക്കാനുതകുംവിധത്തില്‍ മണ്ണിനെ നിലനിര്‍ത്താനുള്ള ഈ വര്‍ഗസമരം തീപ്പന്തംപോലെ ജ്വലിച്ചുയരും.

*
എം വി ഗോവിന്ദന്‍ ദേശാഭിമാനി 12 ജനുവരി 2013

No comments: