Thursday, January 10, 2013

ആറന്മുള വിമാനത്താവളവും ഭൂമാഫിയയും

ആറന്മുളയില്‍ 2014 ഡിസംബറില്‍ വിമാനം ഇറങ്ങുമെന്ന് കെജിഎസ് എന്ന കമ്പനിയുടെ ഭാരവാഹികള്‍ പ്രസ്താവിച്ചതായി ദിനപത്രത്തില്‍ വായിക്കാനിടയായി. ഒരു തുണ്ട് ഭൂമി പോലും സ്വന്തമായി ഇല്ലാത്ത കമ്പനി വിമാനത്താവളം നിര്‍മിക്കുമെന്ന് വീമ്പിളക്കുന്നത് അദ്ഭുതമായി തോന്നുന്നു. അപ്രകാരം പ്രസ്താവന നടത്താന്‍ അവര്‍ക്ക് വീര്യം പകരുന്നത് സ്ഥലത്തെ പാര്‍ലമെന്റ്, നിയമസഭാ സാമാജികരും കോണ്‍ഗ്രസ് നേതൃത്വത്തിലെ ചിലയാളുകളും കേരള മുഖ്യമന്ത്രിയുടെ നിലപാടുകളുമാണ്. കമ്പനിയും യുഡിഎഫ് നേതൃത്വവും നടത്തുന്ന തെറ്റായ പ്രചരണങ്ങളില്‍ കുടുങ്ങി ചുരുക്കം ചിലയാളുകള്‍ വിമാനത്താവളം സ്ഥാപിക്കുന്നതും വിമാനം ഇറങ്ങുന്നതും സ്വപ്നം കാണുകയും കമ്പനിയെ അനുകൂലിക്കുന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. കെജിഎസ് കമ്പനിയുടെ ഗൂഢലക്ഷ്യങ്ങളെ സംബന്ധിച്ച് ബോധ്യമുള്ളവരും നാടിനെ സ്നേഹിക്കുന്ന ഭൂരിപക്ഷം വരുന്ന ബഹുജനങ്ങളും വിമാനത്താവളത്തിനെതിരായ ജനപക്ഷ നിലപാടുകളാണ് സ്വീകരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ യുഎന്‍ഡിപി ആറന്മുള ഗ്രാമത്തെ പൈതൃകഗ്രാമമായി (ഹെറിറ്റേജ് വില്ലേജ്) പ്രഖ്യാപിച്ചിരിക്കുകയാണ്. പുരാണേതിഹാസങ്ങളില്‍ പരാമര്‍ശിക്കുന്ന പമ്പാ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ശാന്തസുന്ദരമായ ഗ്രാമമാണ് ആറന്മുള.ഇവിടം പുരാതനകാലം മുതല്‍ ജനവാസകേന്ദ്രമായിരുന്നു. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രവും വിശ്വപ്രസിദ്ധമായ ആറന്മുള ജലമേളയും ആറന്മുളയുടെ സാംസ്കാരിക പൈതൃകത്തെ ഉദ്ഘോഷിക്കുന്നവയാണ്. ലോഹനിര്‍മിതമായ ആറന്മുള കണ്ണാടി ആറന്മുളയുടേത് മാത്രമാണ്. വാസ്തുവിദ്യാഗുരുകുലത്തിന്റെയും ആസ്ഥാനം ഇവിടെയാണ്. ജനങ്ങളില്‍ ഏറെയും കൃഷിയെ ആശ്രയിച്ച് ജീവിച്ചുവന്നവരാണ്. വിസ്തൃതമായ ആറന്മുളപുഞ്ച മല്ലപ്പുഴശ്ശേരി, കിടങ്ങന്നൂര്‍, ആറന്മുള വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നു. ആറന്മുള, കിടങ്ങന്നൂര്‍ പുഞ്ചകളുടെ മധ്യത്തിലൂടെ ഒഴുകിയിരുന്ന വലിയതോട്(കോഴിത്തോട്) പുഞ്ചക്കൃഷിക്ക് സമൃദ്ധമായ ജലം ലഭ്യമാക്കിയിരുന്നു.

പൈതൃകഗ്രാമമെന്ന അംഗീകാരം അക്ഷരാര്‍ഥത്തില്‍ സഫലമാക്കി ശാന്തമായ ജീവിതം നയിക്കുന്നവരാണ് ആറന്മുള നിവാസികള്‍. കോഴഞ്ചേരി എജ്യുക്കേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ ആറന്മുളയില്‍ 18 ഏക്കര്‍ റബര്‍ തോട്ടവും അതിനോട് ചേര്‍ന്ന് പുഞ്ചയും വാങ്ങി. കരഭൂമിയിലെ മണ്ണ് പുഞ്ചയിലേക്കിട്ട് കൃഷി ഭൂമി പരിവര്‍ത്തനം ചെയ്യാന്‍ ആരംഭിച്ചതോടെയാണ് ഇവിടെ പ്രതിഷേധങ്ങളുടെ വിത്ത് മുളച്ചത്. നിയമങ്ങള്‍ ലംഘിച്ചും ബന്ധപ്പെട്ട അധികാരസ്ഥാനങ്ങളില്‍ നിന്ന് അനുമതി വാങ്ങാതെയുമാണ് പുഞ്ച മണ്ണിട്ട് ഉയര്‍ത്താന്‍ തുടങ്ങിയത്. ഭൂ ഉടമയുടെ ഉടമസ്ഥതയിലുള്ള എന്‍ജിനിയറിങ് കോളേജില്‍ എയറോനോട്ടിക്കല്‍ കോഴ്സ് തുടങ്ങുമ്പോള്‍ വിമാനം ഇറക്കിവെക്കാനുള്ള സ്ഥലം നിര്‍മിക്കുകയാണെന്നാണ് ഭൂഉടമ വിശദീകരിച്ചത്.

കൃഷിഭൂമി പരിവര്‍ത്തനം ചെയ്യുന്നതിനെതിരെ കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ കോഴഞ്ചേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യക്ഷ സമരങ്ങള്‍ ആരംഭിച്ചു. എതിര്‍പ്പുകളെ അവഗണിച്ചും പൊലീസിനെ ഉപയോഗിച്ചും മണ്ണിടല്‍ പലപ്പോഴായി നടത്തി. കര്‍ഷകത്തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകരെ പൊലീസിനെ സ്വാധീനിച്ച് കള്ളക്കേസുകളില്‍ പ്രതികളാക്കി. ധീരരായ സഖാക്കള്‍ സമരരംഗത്ത് ഉറച്ചു നിന്നു. ഭൂ ഉടമ പൊലീസ് സംരക്ഷണത്തിനായി ഹൈക്കോടതിയില്‍ കര്‍ഷകത്തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകരെ എതിര്‍കക്ഷികളാക്കി 2005ല്‍ 3917ാം നമ്പറായി റിട്ട് നല്‍കി. യൂണിയന്‍ പ്രവര്‍ത്തകര്‍ കേസ് നടത്തിയതിന്റെ ഫലമായി ഭൂഉടമയ്ക്ക് പൊലീസ് സംരക്ഷണം അനുവദിച്ചില്ല. നിയമപരമായ അനുമതി ലഭിക്കാതെ യാതൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും വികസനപ്രവര്‍ത്തനങ്ങളും പുഞ്ചയില്‍ നടത്താന്‍ പാടില്ലെന്ന് ഉത്തരവുണ്ടായി. പുഞ്ച മുഴുവന്‍ മണ്ണിട്ട് ഉയര്‍ത്തിയത് 2001-2006ലെ യുഡിഎഫ് കാലത്താണെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. വിമാനത്താവളം എന്ന ആശയം രൂപപ്പെടുത്തുന്നതും ഈ നടപടികള്‍ക്കിടയിലാണ്. വിമാനത്താവളത്തിനെന്ന് പറഞ്ഞ് വാങ്ങിക്കൂട്ടിയ ഭൂമി കൈമാറ്റം ചെയ്യുന്നതിനുള്ള ശ്രമങ്ങളും ആദ്യം ഉടമ തുടങ്ങിവച്ചു. ഫൊക്കാന എന്ന സംഘടന വിമാനത്താവളം നിര്‍മിക്കുമെന്നും വാര്‍ത്ത പ്രചരിക്കുകയുണ്ടായി. അധികം താമസിയാതെ അവര്‍ ആ ഉദ്യമത്തില്‍ നിന്നും പിന്‍വാങ്ങി. തുടര്‍ന്നാണ് കെജിഎസ് എന്ന പേരില്‍ അറിയപ്പെടുന്ന തമിഴ്നാട് ആസ്ഥാനമായ കമ്പനി ആദ്യ ഉടമയില്‍ നിന്ന് ഭൂമി വാങ്ങിയത്. കൂടാതെ തനതായ കുറെ ഭൂമി വാങ്ങിയെടുത്തതും നിയമവിരുദ്ധമായിട്ടാണ്. കൈമാറ്റം ചെയ്യുന്നയാളിന് പരിധിയില്‍ കവിഞ്ഞ ഭൂമിയില്ല എന്ന വിവരം ആധാരത്തില്‍ വിവരിക്കണം. അങ്ങനെ നിബന്ധനയുള്ളപ്പോള്‍ പരിധിയില്‍ കവിഞ്ഞ ഭൂമിയുള്ളയാളിന്റെ കൈമാറ്റത്തിനും നിയമസാധുതയുണ്ടായിരിക്കില്ല. കെജിഎസ് കമ്പനിക്ക് ദേശീയ ഭരണ-രാഷ്ട്രീയ നേതൃത്വത്തില്‍ ഏറെ സ്വാധീനമുണ്ട്. വിമാനത്താവളനിര്‍മാണത്തിന് ആവശ്യമായ എല്ലാ അനുമതികളും ലഭ്യമായി എന്നാണ് കമ്പനി അവകാപ്പെടുന്നത്. പര്യാപ്തമായ സ്ഥലത്തിന്റെ ലഭ്യത, പാരിസ്ഥിതിക പ്രശ്നങ്ങള്‍, മറ്റ് നിയമതടസ്സങ്ങള്‍ ഇവ ഒന്നും പരിഗണിക്കാതെ അനുമതി ലഭിച്ചു എങ്കില്‍ അത് കെഎജിഎസിന്റെ ഭരണത്തിലുള്ള സ്വാധീനം ഒന്നുകൊണ്ടുമാത്രമാണ്.

കിടങ്ങന്നൂര്‍,ആറന്മുള, മല്ലപ്പുഴശ്ശേരി എന്നീ വില്ലേജുകളില്‍പ്പെട്ട 1200 ഏക്കര്‍ ഭൂമി ഉള്‍പ്പെട്ട പ്രദേശം വ്യവസായ മേഖലയായി പ്രഖ്യാപിച്ച് 2011 മാര്‍ച്ച് ഒന്നിന് വ്യവസായ സെക്രട്ടറി വിജ്ഞാപനം ഇറക്കി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ദിവസമാണ് വ്യവസായ മേഖല തീരുമാനം ഉണ്ടാകുന്നത്. ഇതോടെ ബഹുജനങ്ങളുടെ പ്രതിഷേധം ശക്തിപ്പെട്ടു. കോണ്‍ഗ്രസ് പാര്‍ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ഒഴികെ മുഴുവന്‍ ജനങ്ങളും കക്ഷി രാഷ്ട്രീയ ഭേദമെന്യെ പ്രതിഷേധത്തില്‍ അണിചേര്‍ന്നു. ആറന്മുള എംഎല്‍എയും പത്തനംതിട്ട എംപിയും കേരള മുഖ്യമന്ത്രിയും വിമാനത്താവള കമ്പനിക്കുവേണ്ടി അമിത താല്‍പര്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.

വിമാനത്താവളം എമര്‍ജിങ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായും പിന്നീട് ഒഴിവാക്കിയതായും അറയുന്നു. പത്ത് ശതമാനം ഷെയര്‍ കമ്പനിയില്‍ എടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചു. നിര്‍ദിഷ്ട ഭൂമിയില്‍ വിമാനത്താവളം നിര്‍മിക്കുക എന്നത് നിയമവിരുദ്ധവും അപ്രായോഗികവുമാണ്. കേരളത്തില്‍ ഇപ്പോള്‍ നാല് വിമാനത്താവളം ഉണ്ട്. കണ്ണൂര്‍ വിമാനത്താവളം പൂര്‍ത്തിയായി വരുന്നു. ആറാമത് ഒരു വിമാനത്താവളം കേരളത്തിന് ആവശ്യമുണ്ടോ എന്ന് പരിശോധിക്കപ്പെട്ടിട്ടില്ല. വിമാനസര്‍വീസുകളുടെ എണ്ണം, യാത്രക്കാരുടെ എണ്ണം, സീറ്റുകളുടെ ലഭ്യത ഇതെല്ലാം സംബന്ധിച്ച് ഒരു പഠനവും നടന്നിട്ടില്ല. കേരളം ഇന്ന് അതിരൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തില്‍ നൂറുകണക്കിന് ഏക്കര്‍ നെല്‍പ്പാടം നികത്താന്‍ അനുവദിക്കുന്നത് ജനദ്രോഹമാണ്. വിമാനത്താവളത്തിന്റെ പേരില്‍ വലിയതോട് നികത്തി ജലനിര്‍ഗമനം തടസ്സപ്പെടുത്തിയിരിക്കുകയാണ്. നികത്തിയതിന്റെ ഒരു ഭാഗം സര്‍ക്കാര്‍ ഭൂമിയാണെന്ന് കാണിച്ച് റവന്യു അധികാരികള്‍ ആ ഭാഗത്ത് ബോര്‍ഡ് സ്ഥാപിച്ചു. ഭൂമിയുടെ ആദ്യ ഉടമ കെജിഎസ് കമ്പനിക്ക് നല്‍കിയതായി പറയുന്ന ഭൂമിയുടെ പേരില്‍ക്കൂട്ടല്‍ റദ്ദാക്കാന്‍ ജില്ലാ കലക്ടര്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദിഷ്ട വിമാനത്താവള ഭൂമിയുടെ ഏതാനും മീറ്റര്‍ അകലെയാണ് ആറന്മുള ക്ഷേത്രവും അതിന്റെ ഉയര്‍ന്നു നില്‍ക്കുന്ന കൊടിമരവും. കൂടാതെ മറ്റ് രണ്ട് ഹൈന്ദവ ആരാധനാലയങ്ങളും ഈ ഭൂമിയോട് ചേര്‍ന്നു തന്നെയുണ്ട്. വിമാനത്താവളം സ്ഥാപിക്കണമെങ്കില്‍ ആറന്മുള പുഞ്ചയോട് ചേര്‍ന്നുള്ള കുളമാപൂഴി കോളനി പൂര്‍ണമായി ഒഴിപ്പിക്കണം. പൂര്‍വികരുടെ കാലം മുതല്‍ നാമമാത്ര ഭൂമിയില്‍ താമസിക്കുന്ന പാവപ്പെട്ട ജനങ്ങള്‍ ഇന്ന് കുടിയൊഴിപ്പിക്കല്‍ ഭീഷണിയിലാണ്. കയറിക്കിടക്കാന്‍ ഭൂമിക്കായുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെട്ടു വരുന്ന കാലത്താണ് ഉളള ഭൂമിയില്‍ നിന്നു തന്നെ കുടിയൊഴിപ്പിക്കാനുള്ള ശ്രമം. കുടിയൊഴിപ്പിച്ചും പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിച്ചും എന്നെന്നേക്കുമായി കൃഷിഭൂമിയും തണ്ണീര്‍ത്തടങ്ങളും ഇല്ലാതാക്കിയുമുള്ള വികസനം എന്ന കാഴ്ചപ്പാട് നിരര്‍ഥകമാണ്. കോഴഞ്ചേരി എഡ്യൂക്കേഷന്‍ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്റെ ഉടമസ്ഥതയിലുള്ള 147.57 ഹെക്ടര്‍ ഭൂമിയില്‍ 132.60 ഹെക്ടര്‍ ഭൂമി മിച്ച ഭൂമിയാണെന്നും അത് സര്‍ക്കാരില്‍ നിക്ഷിപ്തമാക്കണമെന്നും കാണിച്ച് ഉടമയ്ക്ക് കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ആറന്മുള വിമാനത്താവളത്തിനുവേണ്ടി വാങ്ങിയ 232 ഏക്കര്‍ ഭൂമി ഉള്‍പ്പെടെയുള്ള 132.60 ഹെക്ടറാണ് സറണ്ടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ റവന്യൂ അധികാരികള്‍ മിച്ച ഭൂമിയായി പ്രഖ്യാപിച്ചിട്ടുള്ള ഭൂമിയിലാണോ വിമാനത്താവളത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി? ഇത് വിചിത്രം തന്നെ.

ലാന്‍ഡ്ബോര്‍ഡ് മിച്ചഭൂമിയാണെന്ന് കണ്ടിട്ടുള്ള വിമാനത്താവള ഭൂമി എത്രയും വേഗം ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് താമസത്തിനും കൃഷിക്കുമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് 2013 ജനുവരി ഒന്നിന് സമര വളന്റിയര്‍മാര്‍ ഭൂമിയില്‍ പ്രവേശിച്ച് പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്. അധികാരികള്‍ നിര്‍ദേശിച്ച നടപടികള്‍ പൂര്‍ത്തിയാക്കി ഭൂമി ഭൂരഹിതര്‍ക്ക് താമസത്തിനും കൃഷിക്കുമായി വിതരണം ചെയ്യുന്നതുവരെ സമരം തുടരും. ഭൂപരിഷ്കരണ നിയമത്തിലെ ഭൂപരിധി വ്യവസ്ഥകള്‍ മറികടന്നും 2008ലെ നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണനിയമം മറികടന്നും റിയല്‍ എസ്റ്റേറ്റ് മാഫിയക്ക് ഭൂമി കൈകാര്യം ചെയ്യാനുള്ള ഗൂഢലക്ഷ്യം ഈ പദ്ധതിക്ക് പിന്നിലുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

*
അഡ്വ. കെ അനന്തഗോപന്‍ ചിന്ത 11 ജനുവരി 2013

No comments: