Friday, June 28, 2013

നാടിനെ മറന്നു; ജനങ്ങളെയും

കേരളത്തില്‍ ഭരണമുണ്ടെന്നതിനുള്ള ഏക തെളിവ് തലങ്ങും വിലങ്ങും ചീറിപ്പായുന്ന കൊടിവച്ച മന്ത്രിവാഹനങ്ങളാണ്. സംസ്ഥാനവും ജനങ്ങളും നേരിടുന്ന ഒരു പ്രശ്നത്തിലെങ്കിലും പരിഹാരത്തിനായി ഇടപെടാന്‍ ഇവിടെ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഇല്ല; ഭരണസംവിധാനമേയില്ല. ഉത്തരാഖണ്ഡ് ദുരന്തത്തില്‍പ്പെട്ട മലയാളികളെ രക്ഷപ്പെടുത്തിക്കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായ ഒരു നടപടിയും കൈക്കൊണ്ടില്ല.

മണിപ്പാലില്‍ മാനഭംഗംചെയ്യപ്പെട്ട കുട്ടിക്ക് നീതിയുറപ്പാക്കാന്‍വേണ്ടി ഇടപെടാന്‍ ഒരു ഉദ്യോഗസ്ഥനെപ്പോലും അയച്ചില്ല. ആയിരക്കണക്കിനു മലയാളികള്‍ക്ക് നിതാഖാത്തുമൂലം തിരിച്ചുവരേണ്ട ഗൗരവപൂര്‍ണമായ അവസ്ഥ മുന്‍നിര്‍ത്തി ഒരു നടപടിയും സംസ്ഥാനസര്‍ക്കാര്‍ കൈക്കൊണ്ടില്ല. പടരുന്ന പകര്‍ച്ചപ്പനി നിയന്ത്രിക്കാനോ ആവശ്യമായ ചികിത്സാസംവിധാനങ്ങളുണ്ടാക്കാനോ സര്‍ക്കാര്‍ ഒരു താല്‍പ്പര്യവും കാട്ടിയില്ല. രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ തുടരെ വന്‍നാശനഷ്ടമുണ്ടാകുന്നു. ജീവഹാനിയുണ്ടാകുന്നു. ആശ്വാസമെത്തിക്കാന്‍ സര്‍ക്കാരില്ല.

അട്ടപ്പാടിയില്‍ പോഷകാഹാരമില്ലാതെ ആദിവാസിക്കുഞ്ഞുങ്ങള്‍ മരിച്ചുകൊണ്ടേയിരിക്കുന്നു. സര്‍ക്കാരിന് കണ്ട മട്ടില്ല. എന്തിനാണ് ഇങ്ങനെ ഇവിടെ ഒരു സര്‍ക്കാര്‍. പല വിഷയങ്ങളാല്‍ മലയാളിസമൂഹത്തിന്റെ ആധി വര്‍ധിക്കുമ്പോള്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അഴിമതിക്കേസുകള്‍, കുറ്റവാളിബന്ധങ്ങള്‍ എന്നിവ തേച്ചുമായ്ചുകളയുന്നതിലാണ് താല്‍പ്പര്യം. ഉപമുഖ്യമന്ത്രിസ്ഥാനം വേണമോ വേണ്ടയോ എന്നത് ചര്‍ച്ചചെയ്യാനും ഗ്രൂപ്പുകള്‍ പുനരുജ്ജീവിപ്പിച്ച് ശക്തിപ്പെടുത്താനുമാണ് വ്യഗ്രത. ഇവര്‍ക്ക് നാടിനെക്കുറിച്ച് എന്തുകരുതല്‍; ജനങ്ങളെക്കുറിച്ച് എന്തുകരുതല്‍? എല്ലാം നന്നായി ചെയ്യുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതിലാണ് ഇവരുടെ ശ്രദ്ധ. എലിപ്പനിയും ഡെങ്കിപ്പനിയുമടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്നതിനിടെ, അത് തടയുന്നതിലും അവശ്യമരുന്നുകളെത്തിക്കുന്നതിലുമല്ല, മറിച്ച് അത് മുന്‍നിര്‍ത്തി പരസ്യപ്രചാരണങ്ങള്‍ സംഘടിപ്പിക്കുന്നതിലാണ് സര്‍ക്കാര്‍ കേന്ദ്രീകരിച്ചത്. രോഗപ്രതിരോധ നടപടികള്‍ക്കായി ഒരു കോടി രൂപ. പരസ്യം കൊടുക്കാന്‍ ഒന്നരക്കോടി രൂപ. ഇങ്ങനെ ചെയ്യുന്ന ഒരു സര്‍ക്കാര്‍ വേറെവിടെയെങ്കിലുമുണ്ടാകുമോ? വിസാചട്ടലംഘനത്തിന്റെ പേരില്‍ കുവൈത്തില്‍നിന്നും സൗദിയില്‍നിന്നുമൊക്കെ ആയിരക്കണക്കിനാളുകള്‍ മടങ്ങിവരവിന് കാത്തിരിക്കുന്നു. ഇവര്‍ക്ക് വിമാനസൗകര്യമൊരുക്കാനോ കുറഞ്ഞ ടിക്കറ്റില്‍ അവരെ എത്തിക്കാനോ ഒരു മുന്‍കൈയും സര്‍ക്കാരിന്റെ ഭാഗത്തില്ല. സൗദിയില്‍തന്നെ 72,421 പേര്‍ മടങ്ങിവരാന്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ചെയ്ത് കാത്തുനില്‍ക്കുന്നു. ഇതില്‍ 5167 മലയാളികളുണ്ട്. ഇവരുടെ മടങ്ങിവരവ് ഏകോപിപ്പിക്കാനോ വേണ്ടത്ര യാത്രാസൗകര്യങ്ങളുണ്ടാക്കാനോ എംബസിയിലേക്ക് കൂടുതല്‍ മലയാളി ഉദ്യോഗസ്ഥരെ അയക്കാനോ ഒന്നും ഒരു ശുഷ്കാന്തിയുമില്ല. മലയാളികള്‍ അവിടെ കൂട്ടത്തോടെ ജയിലിലായാലും തങ്ങള്‍ക്കൊന്നുമില്ല എന്ന മനോഭാവത്തിലാണ് സര്‍ക്കാര്‍.

നിരവധി മലയാളികള്‍ ഉത്തരേന്ത്യന്‍ പ്രകൃതിക്ഷോഭത്തില്‍പ്പെട്ട് പലയിടങ്ങളിലായി ഒറ്റപ്പെട്ട് വിഷമിക്കുന്നു. എട്ടുപേരെ കാണാനില്ല എന്നുവന്നിരിക്കുന്നു. 27 പേര്‍ അപകടമേഖലയില്‍ ഒറ്റപ്പെട്ടുപോയതായി സ്ഥിരീകരിച്ചിരിക്കുന്നു. ഇവരുടെ രക്ഷയ്ക്കായി ഒരു നീക്കവുമില്ല. രുദ്രപ്രയാഗയില്‍ സ്വാമി മംഗളാനന്ദയടക്കമുള്ളവര്‍. ബദരീനാഥിലും കേദാര്‍നാഥിലുമൊക്കെ മലയാളി തീര്‍ഥാടകര്‍. ആകെ എത്രപേര്‍ എന്നതിന്റെ കണക്കുപോലും സര്‍ക്കാരിന്റെ പക്കലില്ല. സൈന്യവുമായി ചേര്‍ന്ന് ഏകോപിത രക്ഷാപ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടുകൊണ്ടുപോകാന്‍ കേരളത്തില്‍നിന്ന് ഉത്തരവാദപ്പെട്ട ആരുമില്ല. മറ്റു പല സംസ്ഥാനങ്ങളിലെയും മന്ത്രിതലസംഘങ്ങളും ഉന്നത ഉദ്യോഗസ്ഥസംഘങ്ങളും നേരിട്ടുചെന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ നാട്ടില്‍നിന്നുള്ളവരിലേക്കുകൂടി എത്തുന്നു എന്നതുറപ്പിക്കാന്‍ ഇടപെട്ടു. ഇവിടെനിന്ന് ഒരു മന്ത്രിയോ പ്രമുഖനായ ഒരു ഉദ്യോഗസ്ഥനെങ്കിലുമോ അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. ഇടുക്കി ജില്ലയിലടക്കം പലയിടത്തും ഉരുള്‍പൊട്ടല്‍. ഏഴേക്കര്‍ ഭൂമി ഒലിച്ചുപോയി. അമ്പത്തെട്ടുപേരെങ്കിലും മരിച്ചു. 3481 ഏക്കര്‍ കൃഷി നശിച്ചു. 200 വീട് നശിച്ചു. പുനരധിവാസക്യാമ്പുകള്‍ ഫലപ്രദമാകുന്നില്ല. അവിടെ ആവശ്യത്തിന് ആഹാരമോ മരുന്നോ ഇല്ല. നാശനഷ്ടങ്ങള്‍ കൃത്യമായി കണക്കാക്കാനോ അത് കേന്ദ്രത്തെ അറിയിക്കാനോ; പര്യാപ്തമായതോതില്‍ പ്രകൃതി ദുരിതാശ്വാസഫണ്ട് വാങ്ങിയെടുക്കാനോ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല.

മണിപ്പാല്‍ കൂട്ടബലാത്സംഗക്കേസ് അന്വേഷിക്കുന്നതില്‍ അവിടത്തെ പൊലീസിന് ഒരു താല്‍പ്പര്യവുമില്ല എന്നത് വ്യക്തമായി. അരക്ഷിതബോധത്തോടെയാണ് അവിടെ കുട്ടികള്‍ കഴിയുന്നത്. അവരാകെ സമരരംഗത്താണ്. കേരളത്തിന് ഈ പ്രശ്നത്തിലുള്ള ഉല്‍ക്കണ്ഠയറിയിക്കാന്‍ ഇവിടെനിന്ന് ഒരു പൊലീസ് ഓഫീസറെപ്പോലും അവിടത്തെ ഡിജിപിയുടെ ഓഫീസിലേക്കയച്ചില്ല. മന്ത്രിതലത്തില്‍ ഒരു ഇടപെടലും ഉണ്ടായില്ല. ഗുരുതരമായ പ്രശ്നങ്ങള്‍ ആളിപ്പടരുമ്പോഴും യുഡിഎഫ് മന്ത്രിസഭയ്ക്ക് താല്‍പ്പര്യം ഭരണനിര്‍വഹണത്തിലല്ല; മറിച്ച് ഭരണമുപയോഗിച്ച് കള്ളക്കേസുകളുണ്ടാക്കുക, പൊലീസിനെ ഉപയോഗപ്പെടുത്തി തങ്ങള്‍ക്കെതിരായ തെളിവുകള്‍ നശിപ്പിക്കുക, നിയമസഭയില്‍നിന്ന് ഒളിച്ചോടുക, ക്രിമിനലുകളെയും അവരുമായി ബന്ധമുള്ള പേഴ്സണല്‍ സ്റ്റാഫിനെയും രക്ഷിക്കുക, ഗ്രൂപ്പ് പുനഃസംഘടിപ്പിക്കുക; സ്ഥാനങ്ങള്‍ വീതിക്കുക തുടങ്ങിയ കാര്യങ്ങളിലാണ്. എന്തിനാണ് ജനങ്ങള്‍ക്ക് ഭാരമായി ഇങ്ങനെ ഒരു സര്‍ക്കാര്‍?

*
ദേശാഭിമാനി മുഖപ്രസംഗം

No comments: