Thursday, June 13, 2013

പാടിത്തീരാത്ത ഭാവഗീതമായി ഫോ...

2003 ജൂണ്‍ 26. മാര്‍ക് വിവിയന്‍ ഫോ എന്ന കാമറൂണ്‍ താരം കളിക്കിടയിലെ തന്റെ മരണത്തിലൂടെ സ്വയം അനശ്വരനായതിനൊപ്പം കോണ്‍ഫെഡറേഷന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിനും ചരിത്രത്തില്‍ ഇടംനല്‍കിയിട്ട് 26ന് 10 വര്‍ഷം തികയുകയാണ്. അതിനു 10 നാള്‍ മുമ്പേ ബ്രസീലില്‍ കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ഏറ്റവും പുതിയ പതിപ്പിന് പന്തുരുളുകയുമാണ്.

പാടിത്തീരാത്ത ഭാവഗീതംപോലെ കളത്തില്‍ ഒരു കളിക്കാരന്റെ ജീവന്‍ അകാലത്തില്‍ വേരറ്റുപോകുമ്പോള്‍ ഫുട്ബോളിന്റെ ഭൂമികയില്‍ അതിനു തുല്യമായ ദുരന്തങ്ങളില്ല. 2003ല്‍ കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ കൊളംബിയയുമായുള്ള സെമി കളിക്കിടെ കുഴഞ്ഞുവീണായിരുന്നു ഇരുപത്തെട്ടുകാരനായ കാമറൂണിന്റെ ലോകകപ്പ്താരം ഫോ മരിച്ചത്. കളംനിറഞ്ഞു കളിക്കുന്നതിനിടയില്‍ സഹതാരത്തിന്റെ ജീവന്‍ ഒടുങ്ങിയതറിയാതെ വീണ്ടും എതിര്‍ പകുതിയിലേക്ക് പടയോട്ടം നടത്തുകയായിരുന്നു കാമറൂണിന്റെ സിംഹക്കുട്ടികള്‍. കാമറൂണ്‍ ഒരു ഗോള്‍ ജയത്തോടെ കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ഫൈനലില്‍ ഇടംപിടിച്ചതിനു പിന്നാലെ സ്റ്റേഡിയത്തെ നിശ്ശബ്ദമാക്കി അവര്‍ മടങ്ങി. വിജയാരവങ്ങള്‍ ഫോയുടെ വിയോഗവാര്‍ത്തയില്‍ കണ്ണീരണിയുമ്പോള്‍ ലിയോണിലെ മൈതാനത്ത് അടങ്ങാത്ത തേങ്ങലുകളുയര്‍ന്നു. മത്സരത്തിന്റെ 72-ാം മിനിറ്റില്‍ മധ്യനിരയില്‍നിന്ന് ഒറ്റയ്ക്ക് പന്തുമായി കുതിക്കുന്നതിനിടയില്‍ മാര്‍ക് വിവിയന്‍ ഫോ എന്ന പോരാളി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. രണ്ടുമിനിറ്റിനകം സ്റ്റേഡിയത്തിലെ പ്രഥമശുശ്രൂഷാ കേന്ദ്രത്തിലേക്കു മാറ്റിയ ഫോയുടെ ഹൃദയമിടിപ്പ് തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമം ഡോക്ടര്‍മാര്‍ നടത്തിയെങ്കിലും മുക്കാല്‍മണിക്കൂര്‍ പിന്നിടുമ്പോഴേക്കും പ്രാര്‍ഥനാനിര്‍ഭരമായ ആരാധകരുടെ പ്രതീക്ഷകളെ ഊതിക്കെടുത്തി ഫോ ജീവിതത്തിന്റെ കളത്തില്‍നിന്ന് തിരിച്ചുവരാനാവാത്ത ലോകത്തേക്ക് യാത്രയായി.

മറ്റാരെയും മരണം ഇത്ര ബഹുമാനത്തോടെ വേട്ടയാടിയിട്ടില്ല. മാര്‍ക് വിവിയന്‍ ഫോ എക്കാലവും ഓര്‍മിക്കപ്പെടുന്നത് ഈ മഹത്തായ മരണംകൊണ്ടാവും. ഫോയുടെ നിശ്വാസങ്ങള്‍ ഫുട്ബോള്‍ ഉള്ളകാലത്തോളം ഈ ഭൂമിയില്‍ നിലനില്‍ക്കും. കാമറൂണിനെ ചരിത്രത്തിലാദ്യമായി കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ഫൈനലിലേക്ക് ആനയിച്ച മധ്യനിരക്കാരന്‍ ഫോയുടെ വിടവാങ്ങല്‍ കായികലോകത്ത് അത്യപൂര്‍വമായ സംഭവങ്ങളിലൊന്നാണ്. ഒരു ഫിഫ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ടില്‍ അതുപോലെ ദുരന്തമരണം ആദ്യ സംഭവമായി. മാര്‍ക് വിവിയന്‍ ഫോ 62 തവണയാണ് കാമറൂണിനുവേണ്ടി കളത്തിലിറങ്ങിയത്. 2002ലെ ഫ്രഞ്ച്കിരീടം ലിയോണ്‍ ക്ലബ്ബിന് നേടിക്കൊടുക്കുന്നതില്‍ മുഖ്യ സംഭാവന നല്‍കിയ ഈ താരം അതേവര്‍ഷം ജപ്പാനിലും ദക്ഷിണകൊറിയയിലുമായി നടന്ന ലോകകപ്പില്‍ കാമറൂണിനുവേണ്ടി ആദ്യ റൗണ്ടിലെ മത്സരങ്ങള്‍ കളിച്ചു. ഇതേക്കാളുപരി സ്വന്തം രാജ്യത്തെ ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ ജേതാക്കളാക്കാന്‍ ഫോ നടത്തിയ പോരാട്ടമാണ് അദ്ദേഹത്തെ താരപദവിയിലേക്ക് ഉയര്‍ത്തിയത്. "സൗമ്യനായ സിംഹം" അതായിരുന്നു കൂട്ടുകാര്‍ക്കും പരിചയക്കാര്‍ക്കും മാര്‍ക് വിവിയന്‍ ഫോ. ഇതിലും സൗമ്യമായ ഒരു വ്യക്തിയെ ഫുട്ബോള്‍ കളത്തില്‍ കണ്ടിട്ടുണ്ടാവില്ല.

വെസ്റ്റ് ഹാമിലൂടെ ഫോയെ ഇംഗ്ലീഷ് ഫുട്ബോളില്‍ എത്തിച്ച ഹാരി റെഡ്നാപ്പ് നിറകണ്ണുകളോടെയായിരുന്നു അങ്ങനെ പറഞ്ഞത്. കളത്തില്‍ അദ്ദേഹം വീറുറ്റ പോരാളിയായിരുന്നു. പക്ഷേ, തീര്‍ത്തും നിരുപദ്രവകാരിയും. കളിക്കളത്തില്‍ മാത്രമേ ഫോയ്ക്ക് എതിരാളികളുണ്ടായിരുന്നുള്ളു. അതിനു പുറത്ത് എല്ലാവരും സുഹൃത്തുക്കള്‍. ഫോയ്ക്ക് ഫുട്ബോള്‍ മാത്രമേ അറിയുമായിരുന്നുള്ളു. അതുകൊണ്ടവന്‍ ജീവിതത്തെയും മരണത്തെയും നേരിട്ടു. വെല്ലുവിളിച്ചു. കളിക്കളങ്ങള്‍ക്കുണ്ടോ കണ്ണീര്‍. സ്വന്തം ജീവന്‍ ഫുട്ബോള്‍ കളത്തില്‍ കൈവിട്ട് യാത്രയായ ഫോയെ എങ്ങനെ മറക്കാന്‍. കളിപ്പെരുമകൊണ്ട് ലോകത്ത് എല്ലാവരാലും ഓര്‍മിക്കപ്പെടാന്‍ ഫോയ്ക്ക് കഴിയുമായിരുന്നില്ല. എന്നാല്‍ ഈ ജീവത്യാഗംകൊണ്ട് ഫുട്ബോളിന്റെ ചരിത്രത്തില്‍ മായാതെ ഈ താരം നില്‍ക്കും. ഫോയുടെ ഓര്‍മകളുമായി വീണ്ടുമൊരു കോണ്‍ഫെഡറേഷന്‍ കപ്പ്. ആ ഓര്‍മകള്‍ക്കു കുളിരേകാന്‍ വീണ്ടുമൊരു ജൂണ്‍...

*
എ എന്‍ രവീന്ദ്രദാസ്

No comments: