Friday, June 28, 2013

ഒരു കാവിത്തൊപ്പി; രണ്ടു തൂവലുകള്‍

ഗോവയിലെ പനാജി വീണ്ടും രാഷ്ട്രീയചരിത്രത്തിന്റെ വിധി മാറ്റിവരച്ചു. വംശീയകലാപത്തിന്റെ രക്തക്കറയില്‍ ഹൃദയംതുടിക്കുന്ന നരേന്ദ്ര മോഡിയെ ഒരു ദശകത്തിന്റെ ഇടവേളയില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തിലേക്ക് ഉയര്‍ത്തിക്കാട്ടുന്നതിന് പനാജിയാണ് വേദി. നേരത്തേ മോഡിക്ക് ഉദയമൊരുക്കിയതും ഇതേ പനാജിയായിരുന്നു. ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു 2002ല്‍ ബിജെപിയുടെ ഗോവ സമ്മേളനം. മിതവാദി പരിവേഷമണിഞ്ഞ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി മോഡിയുടെ രാജധര്‍മം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്റെ അര്‍ഥം രാജിവച്ചൊഴിയണമെന്നായിരുന്നു. പുറത്താക്കപ്പെടുമെന്ന ഭീതിയില്‍ അന്നത്തെ സമ്മേളനത്തിന് ആദ്യം മോഡി വന്നില്ല. അരുണ്‍ ജെയ്റ്റ്ലിയെ ദൂതനാക്കി അയച്ച് കാത്തുരക്ഷിക്കാമെന്ന് വാഗ്ദാനം നല്‍കി മോഡിയെ സമ്മേളനത്തില്‍ കൂട്ടിക്കൊണ്ടു വന്നത് പാര്‍ടിയിലെ തീവ്രവാദിപരിവേഷമുള്ള എല്‍ കെ അദ്വാനി. വംശീയതയും ന്യൂനപക്ഷവേട്ടയും നടത്തി പാര്‍ടിയുടെ വ്യക്തിമുദ്ര പതിപ്പിച്ച മോഡിയുടെ ചെയ്തികളില്‍ അദ്ദേഹം അങ്ങേയറ്റം ചാരിതാര്‍ഥ്യത്തിലായിരുന്നു. അക്ഷരാര്‍ഥത്തില്‍ തനിക്കു തുല്യം വയ്ക്കാവുന്ന ഒരു ശിഷ്യനായി അദ്വാനി മോഡിയെക്കരുതി. മുഖ്യമന്ത്രിപദത്തില്‍നിന്നു പുറത്താക്കപ്പെടാതെ നരേന്ദ്ര മോഡിയെ അദ്വാനി രക്ഷിച്ചെടുത്തു.

പത്തു വര്‍ഷങ്ങള്‍ക്കു ശേഷം അതേ പനാജിയില്‍ ബിജെപിയുടെ സമ്മേളനം നടക്കുമ്പോള്‍ നരേന്ദ്ര മോഡിയാണ് താരം. പാലൂട്ടി വളര്‍ത്തിയ ഗുരുവിന്റെ കൈകള്‍ വെട്ടി വികലാംഗനാക്കി അദ്ദേഹം അധികാരക്കസേരയിലേക്കുള്ള അരങ്ങേറ്റം പ്രഖ്യാപിച്ചു. ഒടുവില്‍ നേതാക്കള്‍ക്ക് വ്യക്തിപരമായ അജണ്ടകളാണെന്ന് ചൊടിച്ച് അദ്വാനി കലഹിച്ചുപോയത് ബിജെപിയുടെ വീട്ടുപോരിന്റെ ലക്ഷണമായി. പക്ഷേ, അത് രാജ്യത്തിന്റെ അധികാരത്തെച്ചൊല്ലിയാവുമ്പോള്‍ ഫാസിസത്തിന്റെ ഉള്‍പ്പോരുകളെക്കുറിച്ചുള്ള വിശകലനമാണ് അനിവാര്യം. പ്രധാനമന്ത്രിപദത്തിലേക്ക് മോഡിയെ ഉയര്‍ത്തിക്കാട്ടുന്നതില്‍ പ്രതിഷേധിച്ച് രാജി വച്ച് പിന്മാറാന്‍ ശ്രമിച്ച അദ്വാനിക്ക് പിന്തിരിയേണ്ടി വന്നു. ബിജെപി നേതാക്കളുടെ നിര്‍ബന്ധമായിരുന്നില്ല, ആര്‍എസ്എസ്സിന്റെ തിട്ടൂരമായിരുന്നു അദ്വാനി രാജി പിന്‍വലിച്ചതിന്റെ മുഖ്യകാരണം. തിങ്കളാഴ്ച രാജിവച്ച അദ്വാനിക്ക് ചൊവ്വാഴ്ച നാഗ്പൂരില്‍നിന്നും ഒരു വിളിയെത്തി. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതായിരുന്നു അപ്പുറത്ത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ പാര്‍ടിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് ഭാഗവത് നിര്‍ദേശിച്ചു. അടിയുറച്ച സംഘബോധവും വിധേയത്വവുമുള്ള അദ്വാനിക്ക് അനുസരിക്കാതെ വയ്യ. ഇല്ലെങ്കില്‍ ഉള്ളതും ഉപേക്ഷിച്ച് വീട്ടിലിരുത്താന്‍ ആര്‍എസ്എസ് മടി കാണിക്കില്ലെന്നുമറിയാം.

ഒരു കാലത്ത് ആര്‍എസ്എസ്സിന്റെ കണ്ണിലുണ്ണിയായ അദ്വാനിയെ സംഘപരിവാറിന്റെ സ്വഭാവം പഠിപ്പിക്കേണ്ടതുമില്ല. രാജിയില്‍ ഒന്നും നേടാതെ അദ്വാനി പിന്മാറി. ഗുജറാത്തില്‍ പരീക്ഷിച്ച വംശഹത്യയുടെ പാഠം ആര്‍ എസ്എസ്സിന് മോഡിയെ പ്രിയങ്കരനാക്കിയിരുന്നു. അതുകൊണ്ടുതന്നെ മോഡിയെ രക്ഷിച്ച് പ്രധാനമന്ത്രിപദത്തില്‍ വാഴിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് അവര്‍ കരുതി. ഇതായിരുന്നു മോഹന്‍ ഭാഗവതിന്റെ ഇടപെടലിന്റെ അര്‍ഥം. മോഡിക്കുവേണ്ടി അദ്വാനി വഴിമാറേണ്ടി വരുമ്പോള്‍ ചരിത്രത്തിന്റെ തനിയാവര്‍ത്തനമാണ്. രാജ്യത്ത് വര്‍ഗീയധ്രുവീകരണത്തിന്റെ തിരയിളക്കം സൃഷ്ടിച്ചായിരുന്നു അദ്വാനിയുടെ മുന്നേറ്റം. ഇന്ത്യയുടെ മതേതരമുഖം തല്ലിപ്പൊട്ടിച്ചതില്‍ അദ്വാനിയുടെ പങ്കു ചെറുതല്ല. 1986ല്‍ ബിജെപിയുടെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട അദ്വാനിയായിരുന്നു രഥയാത്രയുമായി രാജ്യമെമ്പാടും സഞ്ചരിച്ച് ഹിന്ദുത്വഫാസിസത്തിന്റെ വേരുറപ്പിച്ചത്. രക്തപ്പുഴയൊഴുക്കി രഥയാത്ര മുന്നേറി. ഒടുവില്‍ 1992 ഡിസംബര്‍ ആറിന് അയോധ്യയില്‍ ബാബ്റി മസ്ജിദ് തകര്‍ത്ത്, രാജ്യത്തെ കുരുതിക്കളമാക്കി. ആ വികാരതരംഗത്തില്‍ ബിജെപി അധികാരത്തിലെത്തി. ഫാസിസ്റ്റ് രാഷ്ട്രീയം ജ്വലിപ്പിച്ച ബിജെപിയുടെ ഗര്‍ജനമായിരുന്നു അദ്വാനി. നിലപാടുകളിലെ കാര്‍ക്കശ്യത്തില്‍ അദ്ദേഹം സര്‍ദാര്‍ വല്ലഭായ് പട്ടേലുമായി ഉപമിക്കപ്പെട്ടു. ബിജെപിയുടെ ഉരുക്കുമനുഷ്യന്‍ എന്നായിരുന്നു അദ്വാനിയുടെ അപരനാമം. പരമ്പരാഗതവിശ്വാസങ്ങളില്‍ വേരൂന്നിക്കിടന്ന ഇന്ത്യന്‍ ജനതയ്ക്കു മുന്നില്‍ ശ്രീരാമനെ മുഖംമൂടിയാക്കി അദ്വാനി ഉണര്‍ത്തിവിട്ട അന്യമതവിദ്വേഷം ബിജെപിയെ ദേശീയരാഷ്ട്രീയത്തിലെ നിര്‍ണായകശക്തിയാക്കി. അക്രമത്തിന്റെ പേരില്‍ പാകിസ്ഥാനില്‍നിന്നും ഇന്ത്യയിലേക്ക് ഒളിച്ചുകടന്ന അദ്വാനി പിന്നീട് രാജ്യത്തിന്റെ ഉപപ്രധാനമന്ത്രി വരെയായി. കറാച്ചിയാണ് അദ്വാനിയുടെ സ്വദേശം. 1947 സെപ്തംബറില്‍ അവിടുത്തെ ശികാര്‍പുര്‍ കോളനിയിലെ ഒരു ബോംബ് സ്ഫോടനക്കേസില്‍ ആര്‍എസ്എസ്സുകാര്‍ അറസ്റ്റു ചെയ്യപ്പെട്ടു. കൂടുതല്‍ പേര്‍ പിടിയിലാവാതിരിക്കാന്‍ സംഘപരിവാര്‍ നിര്‍ദേശമനുസരിച്ച് അദ്വാനി കറാച്ചി വിട്ട് ഇന്ത്യയില്‍ അഭയം തേടി. ഡല്‍ഹിയിലെത്തിയ അദ്ദേഹം പിന്നീട് തിരിച്ചുപോയിട്ടില്ല. 1951ല്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ രൂപവല്‍ക്കരിച്ച ജനസംഘത്തില്‍ അംഗമായി. പിന്നീട് 1980ല്‍ ബിജെപി രൂപവല്‍ക്കരിച്ചപ്പോള്‍ ജനറല്‍ സെക്രട്ടറിയായി. പാര്‍ടിയുടെ സ്ഥാപകനേതാക്കളിലൊരാള്‍. 1984ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേവലം രണ്ടു സീറ്റു മാത്രമാണ് ബിജെപിക്കു ലഭിച്ചത്. 1986 ല്‍ പാര്‍ടിയുടെ ദേശീയ അധ്യക്ഷനായി സ്ഥാനമേറ്റ അദ്വാനിയാണ് ബിജെപിയെ മുന്നോട്ടു കുതിപ്പിച്ച പടക്കുതിര. തീവ്ര ഹൈന്ദവ പ്രത്യയശാസ്ത്രവുമായി ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇളക്കിമറിച്ചു. 1989ല്‍ വി പി സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനിച്ചതില്‍ അദ്വാനിയുടെ തന്ത്രമുണ്ടായിരുന്നു. ഇതേ വേളയില്‍ രാമജന്മഭൂമി പ്രക്ഷോഭത്തിന് ഊര്‍ജം പകര്‍ന്നു. അയോധ്യയില്‍ രാമക്ഷേത്രത്തിനായുള്ള രഥയാത്ര സമാപിച്ച ശേഷമുള്ള പൊതുതെരഞ്ഞെടുപ്പില്‍ ദേശീയരാഷ്ട്രീയത്തിലെ രണ്ടാമത്തെ കക്ഷിയായി ബിജെപി മാറി. പിന്നീട് 1998ല്‍ 13 ദിവസത്തേക്കെങ്കിലും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ അധികാരമേറി. 1998ല്‍ ബിജെപി വീണ്ടും കേന്ദ്രഭരണത്തിലെത്തി. ഇങ്ങനെ വര്‍ഗീയാഗ്നി ആളിക്കത്തിച്ച് പാര്‍ടിയെ വളര്‍ത്തിയ ഭീഷ്മാചാര്യന്‍ ഇന്ന് ശരശയ്യയില്‍ കിടക്കുമ്പോള്‍ രാഷ്ട്രീയത്തിലെ വൈരുധ്യം ഓര്‍ക്കാതെ വയ്യ.

ഇന്ത്യന്‍ പ്രധാനമന്ത്രിയായ വാജ്പേയിക്ക് മിതവാദിയുടെ മുഖമായിരുന്നു. അദ്വാനിയാവട്ടെ അന്ന് തീവ്രതയുടെ പര്യായമായി. അധികാരക്കസേര വീണ്ടെടുക്കാനുള്ള സമവാക്യങ്ങള്‍ക്ക് തീവ്രവാദിമുഖം ശകുനം മുടക്കിയാണെന്ന തിരിച്ചറിവിലാണ് അദ്വാനി അടവുമാറ്റുന്നത്. ഡിസംബര്‍ ആറിന് ജീവിതത്തിലെ ദുഃഖാര്‍ദ്രമായ ദിനമാണെന്ന് വിലപിച്ചതും മുഹമ്മദലി ജിന്ന മതേതരവാദിയാണെന്ന് വെറുംവാക്കു പറഞ്ഞതുമൊക്കെ ഇതിനായിരുന്നു. മതേതരനിലപാടു തോന്നിപ്പിക്കുന്ന ഈ പ്രസ്താവനകളാണ് അദ്വാനിയെ ആര്‍എസ്എസ്സില്‍ നിന്നകറ്റിയതെന്ന് മറ്റൊരു വസ്തുത. പക്ഷേ, കൂട്ടുകക്ഷി സര്‍ക്കാരിന്റെ തലപ്പത്തിരിക്കാന്‍ ഇത്തരം തന്ത്രങ്ങളാണ് നല്ലതെന്ന തോന്നലില്‍ അദ്വാനി മിതവാദിയുടെ മുഖംമൂടി മാറ്റിയില്ല. അതിന്റെ പേരിലുള്ള നാടകങ്ങളാണ് സമീപദിവസങ്ങളില്‍ അരങ്ങേറിയത്. പണ്ടത്തെ വാജ്പേയിയുടെ വേഷം ഇന്ന് അദ്വാനി അണിഞ്ഞിരിക്കുന്നു. പഴയ അദ്വാനിയാണ് ഇന്നത്തെ നരേന്ദ്ര മോഡി. ഹിന്ദുത്വരാഷ്ട്രീയം രാജ്യത്തെ ധ്രുവീകരിച്ച് വോട്ടുകളായി മാറുമെന്നു തന്നെയാണ് ബിജെപിയുടെ ചരടുവലിക്കുന്ന ആര്‍എസ്എസ്സിന്റെ വിശ്വാസം. ഹിന്ദുത്വവോട്ടുകള്‍ ഏകീകരിക്കാന്‍ മോഡിയെ മുന്നില്‍ നിര്‍ത്തുന്നതാണ് ഉചിതമെന്നാണ് കണക്കുകൂട്ടല്‍. മാത്രവുമല്ല, ഗുജറാത്തിലെ കൊട്ടിഘോഷിക്കപ്പെട്ട വികസനതന്ത്രം അധികാരത്തിലേക്കുള്ള വഴി തുറക്കുമെന്ന് അവര്‍ കരുതുന്നു. കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയെപ്പോലുള്ള രാഷ്ട്രീയദുര്‍ബലരെ കോണ്‍ഗ്രസ് എതിര്‍നിരയില്‍ രംഗത്തിറക്കുന്നത് ആര്‍എസ്എസ്സിന്റെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. മോഡിയുടെ പുറംമോടി ഗുരുക്കന്മാരെ വെട്ടിവീഴ്ത്തി തനിക്കുള്ള വഴി തുറക്കുന്ന മോഡിയുടെ സ്വഭാവം ഇതാദ്യമല്ല. സംഘത്തില്‍ ഗുരുസ്ഥാനീയരായ ശങ്കര്‍ സിങ് വഗേലയെയും കേശുഭായ് പട്ടേലിനെയും പുകച്ചുചാടിക്കുകയാണ് ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷം നരേന്ദ്ര മോഡി ആദ്യം ചെയ്തത്. ഗുജറാത്ത് വംശഹത്യയുടെ രക്തക്കറയിലും പാര്‍ടിയിലും അധികാരത്തിലും തണലായിനിന്ന അദ്വാനിക്കും കൂച്ചുവിലങ്ങിട്ടു.

പനാജി സമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ തന്റെ ഭാവിക്കു വളക്കൂറൊരുക്കിയ അദ്വാനിയെക്കുറിച്ച് ഒരക്ഷരംപോലും മിണ്ടാനുള്ള മര്യാദ പോലും നരേന്ദ്ര മോഡി കാണിച്ചില്ല. ഇങ്ങനെ അധികാരത്തോടുള്ള ആര്‍ത്തിയില്‍ സ്വയമൊരു അവതാരപുരുഷനായി വ്യക്തിപ്രഭാവം നേടാനുള്ള ശ്രമങ്ങളിലാണ് നരേന്ദ്ര മോഡി. ഗുജറാത്തില്‍ പാര്‍ടിയെ ചൊല്‍പ്പടിക്കു നിര്‍ത്തിയ മോഡിയുടെ അടവുകള്‍ ദേശീയതലത്തിലേക്കും വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങളും കണ്ടു തുടങ്ങി. ഗുജറാത്തില്‍ വീണ്ടും അധികാരത്തിലെത്തിയതിന്റെ തരംഗത്തിലായിരുന്നു മാസങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയില്‍ നടന്ന ബിജെപി ദേശീയ കൗണ്‍സില്‍. രാജ്നാഥ് സിങ്ങിന് പാര്‍ടി പ്രസിഡന്റ് പദവിയില്‍ ഔദ്യോഗികാംഗീകാരം നല്‍കാന്‍ വിളിച്ചുചേര്‍ത്ത കൗണ്‍സില്‍ നരേന്ദ്ര മോഡിയുടെ പ്രതിച്ഛായയ്ക്കു മാറ്റുകൂട്ടാനുള്ള വേദിയായി വഴിമാറി. മോഡിയുടെ നേതൃത്വത്തില്‍ പാര്‍ടി പിന്നെയും അധികാരത്തിലെത്തിയതിന്റെ ആവേശം രാഷ്ട്രീയപ്രമേയത്തില്‍ പ്രതിഫലിച്ചു. കേന്ദ്രഭരണകക്ഷിക്കു നേരെയുള്ള ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമപ്പുറം രാജ്യത്തിന്റെ വികസനവും കാഴ്ചപ്പാടുമൊന്നും മുഖ്യപ്രതിപക്ഷപാര്‍ടിയുടെ രാഷ്ട്രീയപ്രമേയത്തില്‍ കണ്ടില്ല. ദരിദ്രരെയും അവശവിഭാഗങ്ങളെയും കുറിച്ചോ അവരുടെ അവസ്ഥയെക്കുറിച്ചോ ഒരു ഉത്കണ്ഠയും ഉണ്ടായിരുന്നില്ല. കര്‍ഷകനേതാവായി വാഴ്ത്തപ്പെടുന്ന രാജ്നാഥ് സിങ് പ്രസിഡന്റായിട്ടും കര്‍ഷകരെക്കുറിച്ചും രാജ്യത്തെ കാര്‍ഷികപ്രതിസന്ധിയെക്കുറിച്ചും ഒരു വരിയുണ്ടായില്ല.

സാമ്പത്തികനയത്തെ തൊടാത്ത ബിജെപി പുത്തന്‍പരിഷ്കാരനാണയത്തിന്റെ മറുവശമാണ് തങ്ങളെന്ന് സ്വയം സമ്മതിച്ചു. ദേശീയ കൗണ്‍സിലിലും പുറത്തും നരേന്ദ്ര മോഡിയെ കേന്ദ്രബിന്ദുവാക്കിയതിലൂടെ ഗുജറാത്ത് മോഡല്‍ വികസനമാണ് തങ്ങളുടെ വഴിയെന്ന് പാര്‍ടി പരോക്ഷമായി പ്രഖ്യാപിക്കുകയായിരുന്നു. നരേന്ദ്ര മോഡിയുടെ താരപ്പകിട്ടില്‍ മതിമറന്ന മാധ്യമങ്ങളാവട്ടെ ഇതൊക്കെ കണ്ടില്ലെന്നു നടിച്ചു. നരേന്ദ്ര മോഡി എങ്ങനെയോ അങ്ങനെയാവണം നേതാക്കളെന്നായിരുന്നു ബിജെപി ദേശീയ കൗണ്‍സിലില്‍ ഉയര്‍ന്ന മുദ്രാവാക്യം. മോഡി മോഡല്‍ വികസനം രാജ്യമെമ്പാടും വേണമെന്നാണ് ബിജെപി നേതാക്കളുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും ഉദ്ഘോഷം. 2002ല്‍ ഗുജറാത്ത് കലാപം കൊളുത്തിവിട്ട കുറ്റവാളിയുടെ വേഷത്തില്‍ നിന്നും 2012ല്‍ ഹാട്രിക് വിജയത്തോടെ രാജ്യത്തിന്റെ പ്രധാനമന്ത്രിപദത്തിലേക്കുള്ള പേരായി ഉയര്‍ന്നത് നരേന്ദ്ര മോഡിയുടെ മാത്രം നേട്ടമായി കരുതാനാവില്ല.

തടസ്സങ്ങളില്ലാതെ മൂലധനമൊഴുക്കാന്‍ എളുപ്പവഴി തേടുന്ന കോര്‍പറേറ്റുകളുടെ കുടിലബുദ്ധിയും സമാനസമീപനം പുലര്‍ത്തുന്ന മാധ്യമപ്രചാരണവും മോഡിയുടെ താരപ്രഭയ്ക്ക് വളക്കൂറൊരുക്കി. രാജ്യത്തിന് പുതിയൊരു വികസനപാത വെട്ടിത്തുറന്നുവെന്ന ദുര്‍വ്യാഖ്യാനത്തില്‍ മോഡി വാര്‍ത്തകളുടെ തലക്കെട്ടില്‍ തിളങ്ങി. നരേന്ദ്ര മോഡി തുറന്നിട്ട വികസനമാതൃക വിലയിരുത്താം. ഔദ്യോഗിക നൂലാമാലകളില്‍ കുരുങ്ങാതെ ഗുജറാത്തില്‍ നിക്ഷേപം നടത്താന്‍ ഏകജാലകസമ്പ്രദായം നടപ്പാക്കിയ മോഡി വ്യവസായികള്‍ക്കു വരാന്‍ ഗുജറാത്തിന്റെ വാതില്‍ മലര്‍ക്കെ തുറന്നിട്ടതാണ് ഈ സൗഹൃദത്തിലേക്കുള്ള എളുപ്പവഴി.

രാഷ്ട്രീയവൈരത്തിന്റെ നടുവില്‍പ്പെട്ട് പശ്ചിമബംഗാളിലെ സിംഗൂരില്‍ നാനോ കാര്‍ ഫാക്ടറി തുടങ്ങാനാവാതെ രത്തന്‍ ടാറ്റ വലഞ്ഞപ്പോള്‍ "ഇവിടേയ്ക്കു വരാം, ആരും എതിര്‍ക്കില്ല" എന്നു ധൈര്യം നല്‍കി, മോഡി. ഗുജറാത്ത് മുഖ്യമന്ത്രിയുടെ സമ്മതമുണ്ടെങ്കില്‍ മറ്റൊരു നിയമവും തടസ്സമാവില്ലെന്ന തിരിച്ചറിവില്‍ വ്യവസായികള്‍ അവിടേയ്ക്കൊഴുകി. ലോകത്തിലെ ഏറ്റവും വലിയ റിഫൈനറിയുമായി ഗുജറാത്തിലെ ജാംനഗറിലേക്ക് റിലയന്‍സെത്തി. വഡോദരയ്ക്കു സമീപം ഹലോലില്‍ ജനറല്‍ മോട്ടോഴ്സിന്റെ കാര്‍ നിര്‍മാണഫാക്ടറിയും അഹമ്മദാബാദിനടുത്തെ സനന്ദില്‍ ടാറ്റായുടെ നാനോ ഫാക്ടറിയും ഭുജില്‍ എഎംഡബ്ല്യു ട്രക്ക് നിര്‍മാണവും സൂറത്തിലെ വജ്രവ്യാപാരവുമൊക്കെയായി വന്‍കിടവ്യവസായങ്ങള്‍ക്ക് ഗുജറാത്ത് വഴിയായി. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഐടി ഹബ്ബുകളാവുന്നതിന്റെ മാറ്റം മോഡി മനസ്സിലാക്കി. ഐടി സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുകയായി തുടര്‍ന്നുള്ള ലക്ഷ്യം. ഇങ്ങനെ അഭൂതപൂര്‍വമായ തൊഴില്‍വളര്‍ച്ച വിഭാവനം ചെയ്്ത മോഡിക്ക് യുവാക്കള്‍ക്കിടയില്‍ വീരപരിവേഷം!

പാതയും പാലവും ഗാംഭീര്യം പ്രതിഫലിപ്പിക്കുന്ന കെട്ടിടസമുച്ചയങ്ങളുമൊക്കെയായി വികസനം തോന്നിപ്പിക്കാനും മോഡി മറന്നില്ല. ഇതിലൊന്നാണ് അഹമ്മദാബാദിലെ ബിആര്‍ടി കോറിഡോര്‍. തലസ്ഥാന നഗരത്തില്‍ ഇങ്ങനെ ഒട്ടേറെ കാഴ്ചകള്‍. എങ്ങനെ ഇതു മോഡി സാധ്യമാക്കിയെന്നു ചോദിച്ചാല്‍ എളുപ്പവഴികളുടെ പൊരുളറിയാം. സംസ്ഥാനത്ത് പ്രത്യേക നിക്ഷേപക മേഖല  സ്ഥാപിക്കാന്‍ പ്രത്യേകം നിയമം തന്നെ പാസ്സാക്കി. കുറഞ്ഞത് അരലക്ഷം ഹെക്ടര്‍ സ്ഥലത്തു വ്യാപിച്ചു കിടക്കുന്നതാണ് എസ്ഐആര്‍ മേഖലകള്‍. ഇവിടെ വ്യവസായം തുടങ്ങാനുള്ള ഭൂമി ഏതു കമ്പനിക്കും ഭൂവുടമകളില്‍ നിന്നും നേരിട്ടു വാങ്ങാന്‍ വ്യവസ്ഥയുണ്ടാക്കി. പ്രത്യേക സാമ്പത്തിക മേഖല (സെസ്)യിലെപ്പോലെ നികുതിയൊന്നും ഈ മേഖലയില്‍ ഈടാക്കില്ല. വ്യവസായം തുടങ്ങുന്നതിനു മുമ്പ് അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കണമെന്നു മാത്രമാണ് കമ്പനികളോട് സര്‍ക്കാരിന്റെ ഉപാധി. ഇങ്ങനെ സര്‍ക്കാരുമായി നേരിട്ടുള്ള ചര്‍ച്ചകളില്ലാതെ തന്നെ വ്യവസായശാലകള്‍ തുടങ്ങാന്‍ കമ്പനികള്‍ക്ക് സ്വാതന്ത്ര്യമായി.

വ്യവസായികളെ കൈയയച്ചു സഹായിക്കാന്‍ "വൈബ്രന്റ് ഗുജറാത്ത്" എന്ന മുദ്രാവാക്യത്തില്‍ നിക്ഷേപക ഉച്ചകോടി നടത്തി. 2007ലെ ആദ്യ ഉച്ചകോടിയില്‍ രണ്ടരലക്ഷം കോടിയിലേറെ നിക്ഷേപസാധ്യതയുള്ള പ്രത്യേക സാമ്പത്തിക മേഖലകള്‍ തുടങ്ങാന്‍ 104 ധാരണാപത്രം ഒപ്പിട്ടു. രണ്ടു വര്‍ഷത്തിനു ശേഷമുള്ള ഉച്ചകോടിയായപ്പോഴേയ്ക്കും വിദേശസംരംഭകര്‍ പറന്നെത്തി. പന്ത്രണ്ടരലക്ഷം കോടി രൂപ നിക്ഷേപസാധ്യത തുറന്നു. ഇത്തരം വ്യവസായങ്ങള്‍ക്കായി 8668 ധാരണാപത്രങ്ങള്‍, വാഗ്ദാനം ചെയ്യപ്പെട്ടത് 25 ലക്ഷം തൊഴിലവസരങ്ങള്‍! 2011 ഓടെ ആഗോളസംരംഭകര്‍ വഴിയുള്ള നിക്ഷേപസാധ്യത 463 ശതകോടി അമേരിക്കന്‍ ഡോളറായി കുതിച്ചു. ഇങ്ങനെ വ്യാവസായികമുന്നേറ്റത്തിലൂടെ വികസനം എന്ന സന്ദേശം മോഡി ഗുജറാത്തിനകത്തും പുറത്തും വ്യാപകമായി പ്രചരിപ്പിച്ചു. സ്വാശ്രയത്വം പഠിപ്പിച്ച മഹാത്മജിയുടെ ജന്മദേശമായ ഗുജറാത്തിനെ, സാങ്കേതികനൂലാമാലകളും നിയമനടപടികളുമൊക്കെ മറികടന്ന് ഏതു വ്യവസായിക്കും സ്വാഗതമരുളുന്ന നാടാക്കി മോഡി മാറ്റിയെടുത്തു. തൊഴില്‍സമരങ്ങള്‍ അനുവദിക്കാതിരുന്നത് മോഡിയുടെ മിടുക്കാക്കി. തിന്നു മുടിക്കുന്ന കോര്‍പറേറ്റുകളുടെ താല്‍പര്യം സംരക്ഷിക്കപ്പെട്ടത് പാടിപ്പുകഴ്ത്തപ്പെട്ടു. എതിര്‍ശബ്ദങ്ങളെ ആട്ടിപ്പായിച്ച് മോഡി സൃഷ്ടിച്ചെടുത്ത തണലില്‍ വ്യവസായശാലകള്‍ തഴച്ചുവളര്‍ന്നു. എന്നാല്‍ ഗുണപരമായ വളര്‍ച്ച ഗുജറാത്തില്‍ ഇല്ലെന്നതാണ് സത്യം. വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, സുരക്ഷ, മനുഷ്യാവകാശം തുടങ്ങി അടിസ്ഥാനമാനദണ്ഡങ്ങളുടെ അളവുകോലില്‍ ഗുജറാത്തിലെ വികസനസൂചിക ഇനിയും ഉയര്‍ന്നിട്ടില്ല.

ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ ആളോഹരിവരുമാനത്തിന്റെ വളര്‍ച്ചയില്‍ 11-ാം സ്ഥാനമേ ഗുജറാത്തിനുള്ളൂ. 2012 വരെയുള്ള സ്ഥിതിവിവരക്കണക്കില്‍ 6.9 ശതമാനം മാത്രമാണ് ഗുജറാത്തിലെ ആളോഹരിവരുമാനം. ഏറ്റവും പിന്നോക്കസംസ്ഥാനമായി കരുതപ്പെടുന്ന ബിഹാറാണ് ഏറ്റവും മുന്നില്‍- 11.75 ശതമാനം. ബിജെപി തന്നെ ഭരണത്തിലുള്ള മധ്യപ്രദേശ് ആളോഹരിവരുമാനവളര്‍ച്ചയില്‍ 10.43 ശതമാനം കൈവരിച്ച് ഗുജറാത്തിനെ ഏറെ പിന്നിലാക്കി. കേരളം (9.08 ശതമാനം), മഹാരാഷ്ട്ര (8.73), അരുണാചല്‍ പ്രദേശ് (8.62), ഗോവ (7.81), ജാര്‍ഖണ്ഡ് (7.8), മിസോറം (7.66), ത്രിപുര (7.37), സിക്കിം (6.97) എന്നിവയ്ക്കു ശേഷമേ ഗുജറാത്തിനു സ്ഥാനമുള്ളൂ. സംസ്ഥാനങ്ങളുടെ മൊത്തം വളര്‍ച്ചാനിരക്കു പരിശോധിച്ചാലും ഗുജറാത്തിന് മൂന്നാം സ്ഥാനമേയുള്ളൂ. ഇക്കാര്യത്തിലും ബിഹാറാണ് മുന്നില്‍-11.4 ശതമാനം വളര്‍ച്ച. 10.8 ശതമാനം വളര്‍ച്ച നേടിയ തമിഴ്നാടിനും പിന്നിലാണ് 10.3 ശതമാനം മാത്രം വളര്‍ച്ച കൈവരിച്ച ഗുജറാത്തിന്റെ സ്ഥാനം. ഒരു ദശകമായി ഗുജറാത്ത് ഭരിക്കുന്ന മോഡി തന്റെ മുന്‍ഗാമികളേക്കാള്‍ 3.6 ശതമാനം കൂടുതല്‍ വളര്‍ച്ചയാണ് നേടിക്കൊടുത്തിട്ടുള്ളത്. ഇതേ അളവുകോലില്‍ നിതീഷിനെ വിലയിരുത്തിയാല്‍ ബിഹാറില്‍ തന്റെ മുന്‍ഗാമികളേക്കാള്‍ ആറരശതമാനം വളര്‍ച്ച കൈവരിച്ച മുഖ്യമന്ത്രിയാണ് അദ്ദേഹം. വാസ്തവങ്ങള്‍ ഇങ്ങനെയായിരിക്കേ ഗുജറാത്തിലെ വളര്‍ച്ചയുടെ നേട്ടം ആരു കൊയ്തെടുക്കുന്നുവെന്നു ചോദിച്ചാല്‍ ഒട്ടും അതിശയോക്തിയാവില്ല.

അന്താരാഷ്ട്ര തുറമുഖങ്ങളുമായി നേര്‍ക്കുനേര്‍ വ്യാപാരബന്ധം സ്ഥാപിക്കാനാവുന്ന ചെറുതും വലുതുമായ 40 തുറമുഖങ്ങളും 1800 കിലോമീറ്ററോളം കടല്‍ത്തീരവുമൊക്കെ ഭൂമിശാസ്ത്രപരമായിത്തന്നെ ഗുജറാത്തിന് വികസനസാധ്യതകള്‍ തുറന്നിട്ടുണ്ട്. വ്യവസായരംഗത്ത് ഒരുകാലത്തും ഗുജറാത്ത് പിറകോട്ടടിച്ചില്ലെന്നാണ് ചരിത്രത്തിലെ അനുഭവം. വ്യവസായക്കുതിപ്പാണ് എന്നും ഗുജറാത്തിന്റെ ശീലം. അതു മോഡിയുണ്ടാക്കിയ നേട്ടമല്ല. വ്യവസായവളര്‍ച്ചയുണ്ടെന്ന് അവകാശപ്പെടുമ്പോഴും തൊഴിലാളികളുടെ വേതനം കഴിഞ്ഞ ദശകത്തിനുള്ളില്‍ ഒന്നര ശതമാനമേ വര്‍ധിച്ചിട്ടുള്ളൂ. അതേസമയം, ദേശീയതലത്തില്‍ തൊഴിലാളി വേതനത്തില്‍ 3.7 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഇങ്ങനെ, ദേശീയശരാശരിയേക്കാള്‍ പകുതിയില്‍ താഴെ മാത്രമേ ഗുജറാത്തില്‍ തൊഴിലാളികളുടെ വേതനം വര്‍ധിച്ചിട്ടുള്ളൂ. കരാര്‍ തൊഴിലാളികളുടെ എണ്ണം പത്തു വര്‍ഷത്തിനുള്ളില്‍ 19ല്‍ നിന്നും 34 ശതമാനമായി ഉയര്‍ന്നു. മോഡി ഭരണത്തില്‍ തൊഴില്‍തര്‍ക്കങ്ങള്‍ 600 ശതമാനമായി കൂടി. വ്യവസായശാലകള്‍ കൂടിയതോടെ യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം 100 ശതമാനം കൂട്ടുന്നതിനു പകരം 40 ശതമാനമാക്കി കുറയ്ക്കുകയായിരുന്നു സര്‍ക്കാര്‍. തൊഴില്‍സുരക്ഷിതത്വത്തിന്റെ അഭാവം സ്വാഭാവികമായും ജീവിതനിലവാരത്തെ സാരമായി പോറലേല്‍പ്പിക്കുമെന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല.

ഒരു ഗുജറാത്തിയുടെ പ്രതിമാസവരുമാനം 1388 രൂപയാണെന്ന് 2009-10 ലെ ഒരു പഠനറിപ്പോര്‍ട്ട് വെളിപ്പെടുത്തി. ഹരിയാണയില്‍ ഇത് 1598 രൂപയും മഹാരാഷ്ട്രയില്‍ 1549 രൂപയുമാണ്. രണ്ടു വര്‍ഷം മുമ്പു വരെയുള്ള കണക്കുകളില്‍ ഉപഭോക്തൃസൂചികയില്‍ ഏറെ പിന്നിലാണ് ഗുജറാത്തിന്റെ ഇടം. ഏതു വികസനത്തിന്റെയും ആണിക്കല്ല് കാര്‍ഷികരംഗമാണ്. ദേശീയ ശരാശരി വളര്‍ച്ച 3.3 ശതമാനം മാത്രം നേടിയപ്പോള്‍ ഗുജറാത്തിലെ കാര്‍ഷികവളര്‍ച്ച ശരാശരി 10.8 ശതമാനമാണെന്നാണ് നരേന്ദ്ര മോഡിയുടെ അവകാശവാദം. എന്നാല്‍, ഇതു കണക്കിലെ മായാജാലം മാത്രമാണെന്ന് പല കോണുകളില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. 2007 മുതല്‍ 2012 വരെയുള്ള 11-ാം പഞ്ചവത്സര പദ്ധതിക്കാലയളവില്‍ ഗുജറാത്തിലെ കാര്‍ഷിക വളര്‍ച്ചാ നിരക്ക് 5.08 ശതമാനം മാത്രമാണെന്ന് ആസൂത്രണ കമീഷന്‍ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി ഒരു ദേശീയ ദിനപത്രം റിപ്പോര്‍ട്ടു ചെയ്തു.

ഗുജറാത്തിലെ ശരാശരി വാര്‍ഷിക കാര്‍ഷിക വളര്‍ച്ച ആറു ശതമാനം മാത്രമാണെന്ന് വെളിപ്പെടുത്തലുണ്ടായി. 2007-08 വര്‍ഷത്തില്‍ 10.5 ശതമാനം, 2010-11ല്‍ 17 ശതമാനം, 2011-12ല്‍ 5.2 ശതമാനം എന്നിങ്ങനെ വ്യതിയാനപ്പെട്ടു കിടക്കുന്നതാണ് ഗുജറാത്തിലെ കാര്‍ഷികവളര്‍ച്ച. 2004-09 വരെയുള്ള കാലയളവില്‍ ബിഹാറിലാണ് രാജ്യത്തെ ഏറ്റവും കൂടുതല്‍ കാര്‍ഷികവളര്‍ച്ച രേഖപ്പെടുത്തിയത്- 8.1 ശതമാനം. ഇതേ കാലയളവില്‍ 7.4 ശതമാനം വളര്‍ച്ചയേ ഗുജറാത്തിന് കൈവരിക്കാനായുള്ളൂ. എന്നാല്‍, വ്യതിചലിച്ച വളര്‍ച്ചാനിരക്കിലും അവ്യക്തമായ കണക്കുകളിലും ഈ വികസനവാദം എത്രമാത്രം വിശ്വസനീയമാണെന്ന് പറയാനാവില്ല. വ്യാവസായിക ഉച്ചകോടി പോലെ കൃഷിമഹോത്സവങ്ങള്‍ സംഘടിപ്പിച്ച് കാര്‍ഷിക വിപണി പച്ച പിടിപ്പിക്കാന്‍ മോഡി നടത്തിയ ശ്രമങ്ങള്‍ എന്തു ഫലം ചെയ്തുവെന്നതിന്റെ വിവരങ്ങള്‍ ഇനിയും പുറത്തു വരേണ്ടിയിരിക്കുന്നു.

മാനവിക വികസനസൂചികയിലും 11-ാമതാണ് ഗുജറാത്തിന്റെ സ്ഥാനം. ആസൂത്രണ കമീഷന്‍ നിയോഗിച്ച സുരേഷ് പി ടെണ്ടുല്‍ക്കര്‍ സമിതിയുടെ റിപ്പോര്‍ട്ടനുസരിച്ച് ഏറ്റവും കൂടുതല്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ ഗുജറാത്തിലാണ്. 29.2 ശതമാനം ജനതയ്ക്ക് ശുദ്ധജലം കിട്ടുന്നില്ലെന്ന് 2011ലെ സെന്‍സസ് വ്യക്തമാക്കിയിട്ടുണ്ട്. 3.98 ലക്ഷം കര്‍ഷകര്‍ക്ക് വൈദ്യുതി കണക്ഷനില്ല. വികസനപ്പൊലിമയില്‍ ആത്മഹത്യകള്‍ വാര്‍ത്താമുറികളുടെ ചവറ്റുകൊട്ടയില്‍ പിന്തള്ളപ്പെടുന്നു. നരേന്ദ്ര മോഡിയുടെ ഭരണകാലത്ത് 9829 തൊഴിലാളികളും 5447 കര്‍ഷകരും ജീവനൊടുക്കിയെന്നാണ് സമീപകാലറിപ്പോര്‍ട്ടുകളിലെ വെളിപ്പെടുത്തല്‍. കുട്ടികളിലെ പോഷകാഹാരപ്രശ്നം 48 ശതമാനമാണ് ഗുജറാത്തില്‍. ദേശീയശരാശരിയേക്കാള്‍ കൂടുതല്‍.

ആഫ്രിക്കന്‍ രാജ്യങ്ങളായ സൊമാലിയയിലും എതോപ്യയിലും 33 ശതമാനം കുട്ടികളിലെ പോഷകക്കുറവുള്ളൂ. 48 ശതമാനം ശിശുമരണനിരക്കും ഗുജറാത്തില്‍ രേഖപ്പെടുത്തി. ഈ ഗണത്തിലുള്ള ഇന്ത്യയിലെ പത്താമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. ഏറ്റവും കൂടുതല്‍ ഗര്‍ഭസ്ഥമരണങ്ങളും അവിടെ നടക്കുന്നു. ഗ്രാമങ്ങളില്‍ 51 ശതമാനവും പട്ടികവര്‍ഗക്കാരില്‍ 57 ശതമാനവും പട്ടികജാതിക്കാരില്‍ 49 ശതമാനവും മറ്റു പിന്നോക്കവിഭാഗങ്ങളില്‍ 42 ശതമാനവും ദാരിദ്ര്യം അനുഭവിക്കുന്നു. ഗുജറാത്തിലേത് തൊലിപ്പുറമേയുള്ള വികസനമാണെന്നു തെളിയാന്‍ ഇതില്‍പ്പരമൊരു സാക്ഷ്യപത്രം വേണ്ടിവരില്ല. ഒരേ മുഖത്തിന് രണ്ടു പേരുകള്‍ വികസനനായകനെന്നുള്ള വിളിപ്പേരിനിടയിലും മോഡി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്റെ ചരിത്രധാര ഏറെ പ്രധാനമാണ്.

മോഡിയെയും ഈ രാഷ്ട്രീയത്തെയും കവച്ചുവയ്ക്കുന്ന മറക്കുടയാണ് ഗുജറാത്ത് മോഡല്‍ വികസനം. ഇന്ത്യക്കാര്‍ മതപരമായ വിഭജനങ്ങളെ അപ്രസക്തമാക്കി ഒറ്റക്കെട്ടായി സ്വാതന്ത്ര്യസമരത്തില്‍ അണിനിരക്കുമ്പോഴാണ് 1925 സെപ്തംബര്‍ 27ന് ഒരു വിജയദശമിനാളില്‍ മഹാരാഷ്ട്രയിലെ നാഗ്പുരില്‍ ചിത്പാവന്‍ ബ്രാഹ്മണഗോത്രവിഭാഗത്തില്‍പ്പെട്ട ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) രൂപവല്‍ക്കരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തീവ്രവലതുപക്ഷധാരയെയാണ് എക്കാലവും ആര്‍എസ്എസ് പ്രതിനിധാനം ചെയ്തിട്ടുള്ളത്. ഇന്ത്യയെ ആധുനികസംസ്കാരത്തിലേക്കു നയിക്കുന്നതിനു പകരം, ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും മാനവികമൂല്യങ്ങള്‍ക്കും നേരെ വെല്ലുവിളിയുയര്‍ത്തി സമൂഹത്തെ ഭൂതകാലത്തിലേക്കു ചലിപ്പിക്കുന്നതാണ് കാവിപ്പടയുടെ പ്രത്യയശാസ്ത്രം.

ഇന്ത്യന്‍ ദേശീയത എന്ന മൗലികവാദമാണ് ബിജെപി ഉയര്‍ത്തുന്ന രാഷ്ട്രീയം. ഈ വലതുപക്ഷ-ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെ പ്രയോക്താവാണ് അദ്വാനി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അതു പരീക്ഷിച്ചു വിജയിപ്പിക്കാനും അദ്വാനിക്കു കഴിഞ്ഞു. ബിജെപി പ്രതിനിധീകരിക്കുന്ന വര്‍ഗീയപ്രത്യയശാസ്ത്രത്തിന്റെ വക്താവാണ് അദ്വാനിയെന്നാല്‍, ഈ പ്രത്യയശാസ്ത്രത്തിന്റെ മുഖവും കോര്‍പറേറ്റ് ചൂഷണത്തിന്റെ ശരീരവുമാണ് മോഡി. ആര്‍എസ്എസ് പ്രതീകവല്‍ക്കരിച്ച വിഭജനരാഷ്ട്രീയത്തിന്റെ ചരിത്രമാണ് ലാല്‍കൃഷ്ണ അദ്വാനിയെങ്കില്‍, ഈ പ്രതിലോമരാഷ്ട്രീയത്തിന്റെയും ആധുനിക ഇന്ത്യയിലെ കോര്‍പറേറ്റ് ബ്രാന്‍ഡിന്റെയും വര്‍ത്തമാനമാണ് നരേന്ദ്ര മോഡി. അതായത് ഒരു തൊപ്പിയിലെ രണ്ടു തൂവലുകളാണ് അദ്വാനിയും മോഡിയും.

*
പി വി ഷെബി ദേശാഭിമാനി വാരിക

No comments: