Wednesday, June 19, 2013

സരിതയും ബിജുവും കണ്ണികള്‍മാത്രം

സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍- സമീപകാല കേരളരാഷ്ട്രീയം ചര്‍ച്ചചെയ്യുന്ന രണ്ട് വിവാദ നാമങ്ങള്‍. ഇന്ന് രണ്ടുപേരും അഴിക്കുള്ളില്‍. ഇവരില്‍ തീരുന്നതല്ല തട്ടിപ്പിന്റെ വേരുകള്‍. ഇവര്‍ കേരളത്തെ വിഴുങ്ങാനുള്ള കൊടുംകൊള്ളയ്ക്കുള്ള ഗൂഢസംഘത്തിലെ ആദ്യ കണ്ണികള്‍മാത്രം.

പതിനായിരം കോടി രൂപയുടെ കൊള്ളയ്ക്കാണ് സൗരോര്‍ജപ്ലാന്റ് തട്ടിപ്പിലുടെ ഗൂഢസംഘം ലക്ഷ്യമിട്ടതെന്നാണ് ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍. ഇതില്‍ ആയിരം കോടി ചില ഉന്നതര്‍ക്കുള്ള കമീഷന്‍ മാത്രമാണ്. ഇപ്പോള്‍ പിടിയിലായത് പരല്‍മീനുകള്‍മാത്രം. വന്‍സ്രാവുകള്‍ പിടിയിലാകാനുണ്ട്- ഇപ്പോഴും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കൊള്ളരുതായ്മകള്‍ക്കു കൂട്ടുനില്‍ക്കുന്ന സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ വാക്കുകള്‍ ഇങ്ങനെ തുടരുന്നു.

ജോര്‍ജ് ഇന്നും മന്ത്രിപദവിയിലുണ്ട്. ആരൊക്കെയാണ് അദ്ദേഹം പറയുന്ന വന്‍സ്രാവുകള്‍? ആരോപണവിധേയരായ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കീഴിലുള്ള പൊലീസുകാര്‍ അന്വേഷിച്ചാല്‍ കണ്ടെത്താന്‍ കഴിയുന്നതല്ല ഉത്തരം. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും വിശ്വസ്തരും മാത്രമല്ല, സംസ്ഥാന മന്ത്രിമാരും കേന്ദ്രമന്ത്രിയും ഉള്‍പ്പെടെയുള്ളവരിലേക്കാണ് തെളിവുകള്‍ ചൂണ്ടുന്നത്. മന്ത്രിസഭാ യോഗം ചേരുന്നത് പതിവായി ബുധനാഴ്ചകളിലാണ്. ഉമ്മന്‍ചാണ്ടി അധികാരത്തില്‍ വന്ന 2011 മുതല്‍ ഈ പതിവ് തെറ്റിക്കാന്‍ തുടങ്ങി. ബുധനാഴ്ച ചേരുന്നത് ഒരു ചടങ്ങ് മാത്രമായി. പ്രത്യേക മന്ത്രിസഭാ യോഗമെന്ന ആഴ്ചയില്‍ ഒന്നോ രണ്ടോ യോഗമായി. ഇനി മുതല്‍ എല്ലാ വ്യാഴാഴ്ചകളിലും പ്രത്യേക യോഗമാണത്രെ. മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും പ്രവര്‍ത്തനംപോലെ ഏത് യോഗമാണ് ഒറിജിനല്‍, ഏതാണ് വ്യാജന്‍ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ.

കഴിഞ്ഞ ഒക്ടോബറില്‍ ഇങ്ങനെ ചേര്‍ന്ന ഒരു മന്ത്രിസഭായോഗത്തിലാണ് പതിവ് അജന്‍ഡയില്‍പെടാതെ ഈ അജന്‍ഡയും വന്നത്- 2,5000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുകള്‍ നിര്‍മിക്കുമ്പോള്‍ നിര്‍ബന്ധമായും സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കണം. കേള്‍ക്കുമ്പോള്‍ സംസ്ഥാനത്തിന്റെ രൂക്ഷമായ വൈദ്യുതിക്ഷാമം പരിഹരിക്കാനുള്ള ധീരമായ തീരുമാനം. ആരും സംശയിച്ചില്ല. ഇതിനു പിന്നില്‍ ഒളിഞ്ഞുകിടന്ന കൊടുംകൊള്ളയ്ക്കുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പാരമ്പര്യേതര വൈദ്യുത ഉല്‍പ്പാദന ഏജന്‍സിയാണ് അനെര്‍ട്ട്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഈ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ അനവധി. എന്നാല്‍, അനെര്‍ട്ടിനോട് ഇപ്പോഴത്തെ സര്‍ക്കാരിന് താല്‍പ്പര്യമില്ല. മറിച്ച് അനെര്‍ട്ടിനെ ടീം സോളാര്‍പോലുള്ള തട്ടിപ്പ് സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നേടിയെടുക്കാനുള്ള ഉപകരണമാക്കാനാണ് നോക്കിയത്. അങ്ങനെ അനെര്‍ട്ടിനെ തകര്‍ക്കുകയും ഈ വ്യാജന്‍മാരെ വളര്‍ത്തുകയും ചെയ്ത് 2,500 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് സൗരോര്‍ജ പാനല്‍ നിര്‍ബന്ധമാക്കുകയും ചെയ്യുന്നതോടെ കൊള്ളയുടെ ഒരു ഘട്ടമാണ് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടത്.

ഇതിനു പുറമെയാണ് സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനവും. ഇതില്‍നിന്ന് അനെര്‍ട്ടിനെ ഒഴിവാക്കാന്‍ ഗൂഢാലോചന നടത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും കൊട്ടിഘോഷിച്ച് നടത്തിയ എമര്‍ജിങ് കേരളയില്‍ വൈദ്യുതിയുമായി ബന്ധപ്പെട്ട സെഷനും ഈ ഗൂഢാലോചനയെ ബലപ്പെടുത്തുന്നു. ഈ സെഷനുകളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു സരിതയും ബിജുവും. സെപ്തംബര്‍ 12 മുതല്‍ 14 വരെയായിരുന്നു എമര്‍ജിങ് കേരള. സെപ്തംബര്‍ 13ന് നടന്ന വൈദ്യുതി സെഷനില്‍ അധ്യക്ഷനായ മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞത് ഇങ്ങനെ: "കേരളത്തില്‍ നിക്ഷേപകര്‍ക്ക് കാറ്റില്‍നിന്നും സൗരോര്‍ജത്തില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന പദ്ധതികള്‍ക്ക് അതിഗംഭീരമായ അവസരങ്ങളാണുള്ളത്. ദേശീയ സൗരോര്‍ജ മിഷനില്‍ ഉള്‍പ്പെടുത്തി പൈലറ്റ് അടിസ്ഥാനത്തില്‍ 10,000 വീടുകളില്‍ സൗരോര്‍ജ പ്ലാന്റ് ഉടന്‍ സ്ഥാപിക്കും." ഇതൊന്നും അനെര്‍ട്ടിനെക്കൊണ്ടല്ല എന്നത് സമര്‍ഥിക്കുന്നതായിരുന്നു മന്ത്രിയുടെ ഇനിയുള്ള വാക്കുകള്‍- "ഇതിനായി സര്‍ക്കാര്‍ ഉടന്‍ ഒരു സൗരോര്‍ജ നയം പ്രഖ്യാപിക്കും. മന്ത്രിസഭാ യോഗം ഇത് സംബന്ധിച്ച തീരുമാനം ഉടന്‍ എടുക്കും". സൗരോര്‍ജ നയം പ്രഖ്യാപിച്ചില്ലെങ്കിലും "നയം" പ്രഖ്യാപിച്ചു. 2,500 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്ക് സൗരോര്‍ജ പ്ലാന്റ് നിര്‍ബന്ധമാക്കും. ഈ തീരുമാനം തട്ടിപ്പിന്റെ തുടക്കംമാത്രം.

തുടര്‍ന്നുള്ള നടപടികള്‍ പുരോഗമിക്കവെയാണ് തട്ടിപ്പുചുരുളുകള്‍ ഓരോന്നായി അഴിഞ്ഞു തുടങ്ങിയത്. ചില "സാങ്കേതിക" കാരണങ്ങളാല്‍ ടീം സോളാറിന് അംഗീകാരം നല്‍കാന്‍ വൈകി. പകരം മൂന്ന് സ്ഥാപനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ സബ്സിഡി ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനുള്ള അംഗീകാരം നല്‍കി. ഇതിലൊന്ന് ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി. ഈ കമ്പനിയും ബിജു രാധാകൃഷ്ണന്റെ ബിനാമി സ്ഥാപനം- ടീം സോളാറിന് അംഗീകാരം കിട്ടുന്നതുവരെയുള്ള ഇടക്കാലാശ്വാസം. ബിജു രാധാകൃഷ്ണന്‍ ബിനാമിയായുള്ള ഈ സ്ഥാപനവും ടീം സോളാറും ബിജുവിലും സരിതയിലും ഒതുങ്ങുന്ന സ്ഥാപനങ്ങളല്ല. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് തട്ടിപ്പുകേസുകളില്‍ മാസങ്ങളോളം ജയിലാകുകയും ജാമ്യത്തിലിറങ്ങിയശേഷം കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള അന്യസംസ്ഥാന നഗരങ്ങളിലേക്ക് തട്ടിപ്പ് കേന്ദ്രം മാറ്റുകയുംചെയ്ത ഇവരുടെ തിരിച്ചുവരവ് യഥാര്‍ഥ സ്പോണ്‍സര്‍മാര്‍ ആരെന്ന് വെളിപ്പെടുത്തുന്നു. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് ഒരു നാള്‍ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ഓഫീസില്‍ സരിതയെത്തി. ആലപ്പുഴ ജില്ലയിലെ അന്നത്തെ ഒരു പ്രതിപക്ഷ എംഎല്‍എയുടെ കത്തുമായിട്ടായിരുന്നു സന്ദര്‍ശനം. ആലപ്പുഴയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന് ക്ഷണിക്കാന്‍ വന്നതായിരുന്നു. അന്ന് അവരുടെ വരവില്‍ പന്തികേട് തോന്നിയ പ്രൈവറ്റ് സെക്രട്ടറി ഇവരെ പറഞ്ഞുവിട്ടു. അന്ന് മുതലേ യുഡിഎഫ് നേതൃത്വവുമായി ഈ സംഘത്തിനുള്ള ബന്ധം വെളിപ്പെടുന്നതാണ് എംഎല്‍എയുടെ കത്തും. തട്ടിപ്പു കേസില്‍ അകത്താകുകയും ജാമ്യത്തിലിറങ്ങി മുങ്ങുകയുംചെയ്ത ഈ ദമ്പതികള്‍ പിന്നീട് പൊങ്ങിയത് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷംമാത്രം. ഇപ്പോള്‍ സരിതയുമായി ഫോണ്‍ വിളിച്ചതിന് പേഴ്സണല്‍ സ്റ്റാഫ് ടെന്നി ജോപ്പനെയും ഗണ്‍മാന്‍ സലിം രാജിനെയും സ്റ്റാഫില്‍നിന്ന് മുഖ്യമന്ത്രി മാറ്റിനിര്‍ത്തി. ഇവിടെ നില്‍ക്കുന്നതല്ല ഈ ബന്ധം. മുഖ്യമന്ത്രിയുടെ ഓഫീസിലെ വ്യവസായിയായ സാമ്പത്തിക ഉപദേശകന്റെ ടീം സോളാറിലെ നിക്ഷേപത്തിന്റെ കണക്ക് പുറത്തുവരാനുണ്ട്. ആര്‍കെ എന്ന രണ്ടക്ഷരത്തില്‍ അറിയപ്പെടുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ വിശ്വസ്തനുമായുള്ള ബന്ധവും സുതാര്യമല്ല. ഡല്‍ഹിയിലെ "പാവം പയ്യന്‍" തോമസ് കുരുവിള സരിതയ്ക്കും ബിജുവിനും വെറുമൊരു പാവം പയ്യനല്ല. ഡല്‍ഹിയില്‍ ഒരിക്കല്‍ ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടിഉമ്മന്‍ ഛര്‍ദിച്ചപ്പോള്‍ സഹായിച്ച ബന്ധമാണ് തോമസ് കുരുവിളയ്ക്ക്. കടംകയറി നാടുവിട്ട ഈ "പാവം പയ്യന്‍" ഇന്ന് കോടീശ്വരനാണ്. ഇതൊന്നും അധ്വാനിച്ചോ, കച്ചവടം നടത്തിയോ, വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയോ ആര്‍ജിച്ച സ്വത്തല്ല. ഇതെല്ലാം പിന്നെ ആരുടേത്?

സലിംരാജ് പൊലീസുകാരാണ്. ഇയാളുടെ കോടികളുടെ സമ്പാദ്യത്തിന് പിന്നില്‍ ആര്? സെയില്‍സ്മാനായിരുന്ന ടെന്നിജോപ്പന്റെ വളര്‍ച്ചയുടെ സ്രോതസ്സ് ഏത്? ജിക്കുജേക്കബ്ബിന്റെ ആസ്തിക്കു പിന്നിലെ ശക്തിയേത്? വിവാദങ്ങളില്‍പ്പെട്ട ഈ പേരുകളിലൂടെ അന്വേഷിച്ചു പോകുമ്പോള്‍ എല്ലാം ചെന്നെത്തുന്നത് ഉമ്മന്‍ചാണ്ടിയിലേക്കും കുടുംബത്തിലേക്കുമാണ്. ഈ സൂചിമുനയില്‍നിന്ന് ഭാര്യ മറിയാമ്മയ്ക്കും മാറി നില്‍ക്കാന്‍ കഴിയില്ല. മകന്‍ ചാണ്ടി ഉമ്മനും ദുബായില്‍ ബിസിനസ് നടത്തുന്ന മകള്‍ അച്ചു ഉമ്മനുമെല്ലാം സംശയത്തിന്റെ നിഴലിലാണ്. എല്ലാം സുതാര്യമെന്ന് പറയുമ്പോഴും ഉമ്മന്‍ചാണ്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും അത്യന്തം നിഗൂഢമാണ്. ഒളിച്ചുനില്‍ക്കാന്‍ ഏറ്റവും പറ്റിയ സ്ഥലം ആള്‍ക്കൂട്ടമാണ്. ആള്‍ക്കൂട്ടതിന് നടുവില്‍ ഉമ്മന്‍ചാണ്ടി ഒളിച്ചുനില്‍ക്കുകയാണ്. കേരള രാഷ്ട്രീയത്തില്‍ അഞ്ച് പതിറ്റാണ്ടിലേറെയായി നടത്തിയ കാപട്യങ്ങളുടെയും കുതികാല്‍വെട്ടുകളുടെയും അന്ത്യംകുറിക്കുന്ന ആരവങ്ങളാണ് കേരളത്തിലെങ്ങും ഉയരുന്നത്. ഒരു കാലത്ത് ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന ചെറിയാന്‍ ഫിലിപ് ബ്ലോഗില്‍ എഴുതിയത് ഇങ്ങനെ- പുതിയ ഷര്‍ട്ട് വാങ്ങി ബ്ലേഡ് വച്ച് കീറി തുന്നിക്കെട്ടി ലളിതനാകുന്നതില്‍ തുടങ്ങുന്ന ആത്മവഞ്ചനയുടെ ആള്‍രൂപമാണ് ഉമ്മന്‍ചാണ്ടി.
(അവസാനിക്കുന്നില്ല)

*
എം രഘുനാഥ്

No comments: